Thursday, July 5, 2012

നമ്പര്‍ 66 മധുര ബസ്‌

മലയാള സിനിമയുടെ അവസ്ഥ നാലഞ്ച് വാക്കുകളില്‍ കുറയാതെ വിശദീകരിക്കുക എന്ന് ഒരു ചോദ്യം വന്നാല്‍ , അതിന് ഉത്തരം നീ എന്ത് എഴുതും അനിയാ?

അത് എളുപ്പമല്ലേ ? മാറ്റത്തിന്റെ കൊടുങ്കാറ്റില്‍ പാഴായ വന്മരങ്ങള്‍ കടപുഴുകി വീണ്, പുതു നാമ്പുകള്‍ തളിര്‍ക്കുന്ന അവസ്ഥ. പോരെ?

നിന്റെ ഭാഷയ്ക്ക്‌ ഒരു ചൊവ്വൊക്കെ വന്നിട്ടുണ്ട്

ഇപ്പം മലയാളം ട്യൂഷന്‍ ഉണ്ടണ്ണാ.കാളകൂടത്തിലെ കോളത്തില്‍ ഇപ്പൊ നര്‍മ്മ രസം തുളുമ്പുന്ന എന്റെ പഞ്ച് ലൈനുകള്‍ വലിയ ഹിറ്റല്ലേ ?

തന്നെ ? നന്നായിരിക്കട്ടെ.എന്നാലേ,ഞാന്‍ മലയാളം സിനിമയുടെ ഇന്നത്തെ അവസ്ഥ എങ്ങനെ വിശദീകരിക്കും എന്ന് അറിയാമോ ?"

അണ്ണന്‍ തന്നെ പറ .പുറത്തു പറഞ്ഞാല്‍ ചാലു മോന്റെ ഫാന്‍സ്‌ തല്ലുന്ന എന്തെങ്കിലും ഇടപാടായിരിക്കും .എന്നാലും കേള്‍ക്കട്ടെ.

അതാരടെ ചാലു മോന്‍ ?

എന്തോന്നണ്ണാ ? നമ്മുടെ മമ്മുക്കയുടെ സ്വന്തം ചാലു മോന്‍

കഷ്ടിച്ച് രണ്ട് പടം അഭിനയിച്ച ആ പയ്യനും ഫാന്‍സോ ?

ചാലു മോന്‍ മലയാള സിനിമയുടെ ആശയും നീരുമാണ് അണ്ണാ

അപ്പൊ നീ നേരത്തെ പറഞ്ഞ വാചകം പാഴ് മരങ്ങള്‍ സ്വന്തം പാഴ് വിത്തുകള്‍ ഈ മണ്ണില്‍ വിളയിക്കാന്‍ ശ്രമിക്കുന്നു എന്ന് മാറ്റി പറയേണ്ടേ?

നിങ്ങള്‍ അത് കള. സിനിമയുടെ അവസ്ഥ .അതാണല്ലോ വിഷയം .അത് പറ

ഡേ . എനിക്ക് തോന്നുന്നത് എങ്ങനെയെങ്കിലും പുതുമ വേണം എന്ന വാശിയില്‍ ഹിറ്റായ ഏതെങ്കിലും ട്രെന്‍ഡ് തന്നെ അനുകരിച്ച് അതിപുരാതനമായ സിനിമകള്‍ എടുക്കുന്ന ആളുകള്‍ക്കിടയില്‍ വല്ലപ്പോഴും മനുഷ്യനെ മക്കാര്‍ ആക്കാത്ത പടങ്ങളും ഇറങ്ങുന്ന അവസ്ഥയാണ് മലയാളത്തില്‍

ട്രെണ്ടുകളുടെ പുറകെ ആര് പോകുന്നു അണ്ണാ ?

ട്രെന്‍ഡ് എന്ന് ഉദ്ദേശിച്ചത് ഹിറ്റാകുന്ന പടങ്ങളാണ്. ഉദാഹരണത്തിന് സാള്‍ട്ട് & പെപ്പര്‍ , ഓര്‍ഡിനറി എന്നീ പടങ്ങള്‍ ഓടിയത് കണ്ടിട്ട് സംവിധായകന്‍ നിഷാദ് ഇപ്പൊ ഭക്ഷണം , യാത്ര ഇതൊക്കെയാണ് മലയാളത്തിന്റെ ട്രെന്‍ഡ് എന്ന് തെറ്റിദ്ധരിക്കുന്നു എന്ന് വെയ്ക്കുക .

നിഷാദോ ? അതാര് ?

ഡേ,പണ്ട് സുരേഷ് ഗോപിയെ നായകനാക്കി ആയുധം എന്നൊരു പടം സംവിധാനം ചെയ്ത ആളാണ്.

ഓ കെ . അപ്പൊ നിഷാദ് തെറ്റിദ്ധരിച്ചു ...എന്നിട്ട് ?

ഭക്ഷണം , യാത്ര ഇത് രണ്ടും കൂടിക്കലര്‍ത്തി ഒരു പടം ചെയ്യാം എന്ന് അങ്ങേര്‍ തീരുമാനിക്കുന്നു എന്ന് ഊഹിക്കുക . വെറും ഊഹം.പക്ഷെ തെറ്റാന്‍ ഇടയില്ല .അതിനിടക്ക് ദാണ്ടേ വരുന്നു കോട്ടയം ഫീമെയില്‍. ഓ ....പ്രതികാരവും ട്രെന്‍ഡ് ആണ് .അതും ലേറ്റസ്റ്റ് . സോ ഭക്ഷണം ഔട്ട്‌ , യാത്രയും പ്രതികാരവും ഇന്‍. അങ്ങനെ ഉണ്ടായ പടമായിരിക്കണം നമ്പര്‍ 66 മധുര ബസ്‌ .

അണ്ണന്‍ അതും പോയി കണ്ടോ ?

മലയാള സിനിമ എന്നെയും കൊണ്ടേ പോകു ,അനിയാ . അത് വിധിയാണ് .

അപ്പൊ യാത്രയും , പ്രതികാരവും ആണോ പടത്തിന്റെ കഥ ?

തന്നടെ . തന്റെ ജീവിതം തകര്‍ത്ത സഞ്ജയന്‍ (മാര്‍ക്കണ്ട് ദേശ്പാണ്‍ഡേ) എന്ന പഴയ സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ മൂന്ന് ദിവസത്തെ പരോളില്‍ ഇറങ്ങുന്ന വരദരാജന്റെ (പശുപതി) കഥയാണ്‌ നമ്പര്‍ 66 മധുര ബസ്‌. വരദരാജന്‍ പുനലൂരില്‍ നിന്നും മധുര ബസ്സില്‍ കയറുന്നിടത്ത് സിനിമ തുടങ്ങന്നു. ബസ്സിലെ യാത്രക്കാരിയായ സുര്യ പത്മത്തിനെ (പദ്മപ്രിയ ) സാഹചര്യവശാല്‍ ചില ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുന്ന വരദരാജന്‍ അവളോട്‌ പറയുന്ന സ്വന്തം കഥ ഫ്ലാഷ്ബാക്ക് . അടിമ കച്ചവടം മോഡലില്‍ മയാണ്ടിക്കുപ്പം എന്ന സ്ഥലത്ത് വേട്ടക്കാരന്‍ വര്‍ക്കിയുടെ (തിലകന്‍ ) ജോലിക്കാരായി വരുന്ന വരദരാജന്‍ , സഞ്ജയന്‍ , ഭാവയാമി (മല്ലിക ) എന്നിവര്‍ ബാല്യകാല സുഹൃത്തുകള്‍ ആണ്. വരടരാജനും ,ഭാവയാമിയും ലവ് .സഞ്ജയന് അസൂയ .വരദന്‍ ഗുഡ്ബോയ്‌,സഞ്ജയന്‍ ബാഡ് ബോയ്‌.വരദന്‍ ഫോറസ്റ്റ് ഗാര്‍ഡ് (ഡി എഫ് ഓ യെ ആന കുത്താതെ രക്ഷിച്ചതിന്റെ പ്രതിഫലം),സഞ്ജയന്‍ കഞ്ചാവ് കടത്ത് (വില്ലനല്ലേ ?). ഇടയ്ക്കിടെ നാട്ടിലെ സുവിശേഷ പ്രചാരകനായ എസ ഐ (ജഗദീഷ് ) സഞ്ജയനെ അകത്താക്കുന്നു.വരദന്‍ എസ ഐയെ സോപ്പിട്ട് പുറത്തിറക്കുന്നു.വരദനും ഭാവയാമിയും വിവാഹം കഴിക്കുന്നു .സഞ്ജയന്‍ ഭാവയാമിയെ നോട്ടമിടുന്നു (പണ്ടേ ഉള്ള നോട്ടമാണ്.നിഷാദ് ആവശ്യപ്പെട്ടത് അനുസരിച്ച് വരദന്‍ കൊച്ചിനെ കല്യാണം കഴിച്ചതിനു ശേഷം കൂടുതല്‍ രൂക്ഷമായി നോക്കുന്നു ,അത്രേയുള്ളൂ ).സഞ്ജയന്‍ ചതിച്ച് പുതിയ ഡി എഫ് ഒയുടെ കൊലപാതകം (പഴയ ആന കുത്താത്ത ഡി എഫ് ഒയുടെ മകനാണ് ഈ ഡി എഫ് ഓ . ആ സെന്റിമെന്റ്സ് വേറെ ) വരദന്റെ തലയിലാകുന്നു. വരദന്‍ അകത്താകുന്നു, ഭാവയാമിയെ സഞ്ജയന്‍ കൊല്ലുന്നു (ആത്മഹത്യാ ചെയ്തതും ആകാം - ഉറപ്പില്ല ). പിന്നെ പറയാന്‍ മറന്നു പോയി .ഇടയ്ക്കു ഭാവയാമിക്കും വരദനും ഒരു ആണ്‍ കുട്ടി ജനിക്കുന്നു . വരദന്‍ ജയലില്‍ , ഭാവയാമി മരിച്ചു . സ്വാഭാവികമായി നിഷാദ് കുട്ടിയെ പനി പിടിപ്പിച്ച് കൊല്ലുന്നു (ഇനി കുട്ടിയുടെ കഥ കൂടി പറയുന്ന വമ്പ് എതുക്ക്‌ ? എന്ന് വിചാരിച്ചു കാണും ). അപ്പൊ അങ്ങനെ സഞ്ജയന്‍ എട്ടിന്റെ പണി കൊടുത്ത് അകത്താക്കിയ വരദന്‍ പരോളില്‍ ഇറങ്ങി സഞ്ജയന്റെ പരിപ്പെടുക്കാന്‍ പോകുന്ന വിവരം സൂര്യ പത്മത്തോട് പറയുന്നു. പെങ്ങളെ രക്ഷിക്കാന്‍ പെങ്ങളുടെ ഭര്‍ത്താവിനെ തലക്കടിച്ചു തളര്‍ത്തിയിട്ട് നാല് കൊല്ലം ജയിലില്‍ പോയി കിടന്ന തന്റെ സ്വന്തം പ്രൊഫൈല്‍ സൂര്യ പത്മ വരദനെയും കാണിച്ചു കൊടുക്കുന്നു.ഒടുക്കം പെങ്ങളാല്‍ തന്നെ തള്ളി പറയപ്പെട്ട് , മധുരയിലെ ചിറ്റിയുടെ (കേട്ടാല്‍ തന്നെ നമുക്ക് കുഴപ്പം പിടിച്ച കേസാണ് എന്ന് ഊഹിക്കാവുന്ന ചിറ്റി ) അടുത്തേക്ക്‌ പോകുന്ന യാത്രയിലാണ് സൂര്യ പത്മം . അതിനിടെ ബസ്സിലെ കണ്ടക്ടര്‍ പൈലി (ജഗതി ശ്രീകുമാര്‍ ) സര്‍വീസില്‍ നിന്നും വിരമിക്കുന്നത് അന്നാണ് .അന്ന് വൈകുന്നേരം ഭാര്യയുമായി പ്ലാന്‍ ചെയുന്ന വേളാങ്കണ്ണി ട്രിപ്പ്‌ , അവര്‍ക്ക് മക്കളില്ലത്തതിന്റെ സെന്റിമെന്റ്സ് ഇത് വേറെ . ജഗതിയുടെ കഥ കേള്‍ക്കാന്‍ ഉള്ള വിധി നമ്മളെ പോലെ തന്നെ ബസ്സില്‍ കയറുന്ന സ്വാമിയായി അഭിനയിക്കുന്ന ശശി കലിംഗ എന്ന നടനും .ഇനി പ്രധാന കഥയിലേക്ക്‌. വരദന്റെ കഥ കേട്ട സൂര്യ പത്മ ഉറപ്പായും അയാള്‍ സഞ്ജയനെ തട്ടുക തന്നെ വേണം എന്ന് പ്രഖ്യാപിക്കുന്നു .സഞ്ജയന്‍ എവിടെയുണ്ടെന്ന അവരുടെ ചോദ്യത്തിന് വരദന്‍ നല്‍കുന്ന മറുപടിയാണ് ഇടവേള. ദോഷം പറയരുതല്ലോ , ആ പോയന്റ് കുറച്ച് നന്നായിട്ടുണ്ട്. ഇടവേള കഴിഞ്ഞ് പിന്നെ ഒരു അപകടം , പല സസ്പെന്‍സുകള്‍ , ട്വിസ്റ്റുകള്‍ , പല കഥാപാത്രങ്ങളുടെ ഒടുക്കത്തെ സെന്റി , ഒടുക്കം വരദന്‍ ,സഞ്ജയനെ കാച്ചുന്നു തീര്‍ന്നു പ്രാരാബ്ദ്ധം

അണ്ണന്‍ നേരത്തെ പറഞ്ഞത് നേരാ .ഇതില്‍ ഭക്ഷണത്തിന് സ്കോപ്പില്ല . ഭക്ഷണം കഴിച്ച് കൊണ്ട് പ്രതികാരം ചെയ്യാന്‍ പറ്റില്ലല്ലോ, അല്ലെ ?

അല്ലെങ്കില്‍ എല്ലാം മിക്സ് ചെയ്യാന്‍ നിഷാദിന് അന്‍വര്‍ റഷീദിന്റെ ഐ ക്യൂ വേണം .

അതെന്തെര് അണ്ണാ അന്‍വര്‍ റഷീദിനെ ഒരു പുച്ഛം . ഭക്ഷണത്തെ കുറിച്ച് നല്ല പൊളപ്പന്‍ പടങ്ങള്‍ അല്ലെ എടുത്ത് വെച്ചിരിക്കുന്നത് ?

ആ ചവറിനെ കുറിച്ച് എന്റെ അഭിപ്രായം ഇന്നലെയോ മറ്റോ അല്ലെഡേ നിന്നോട് പറഞ്ഞത്. അതല്ല വിഷയം .മിക്സിങ്ങാണ് .സഞ്ചാരത്തിനും ഭക്ഷണത്തിനും കൂടി ഒരുമിച്ച് പടത്തില്‍ സ്കോപ്പില്ല എന്ന് കണ്ട അന്‍വര്‍ റഷീദ് ചെയ്തത് എന്താ ? നിന്റെയൊക്കെ ചാലു മോന്‍ ബിരിയാണി ഹോം ഡെലിവറി ചെയ്തു കഷട്ടപ്പെടുന്ന സീനില്‍ സഞ്ചാരി നീ ,സഞ്ചാരി ഞാന്‍ എന്ന പാട്ട് കേറ്റി. അത് പോലെ നിഷാദും ഈ പടത്തില്‍ യാത്രയുടെ സീനുകള്‍ കാണിച്ച് ബിരിയാണി നീ , പറോട്ട ഞാന്‍ എന്നൊരു പാട്ട് ഫിറ്റു ചെയ്തിരുന്നേല്‍ യാത്ര , പ്രതികാരം ,ഭക്ഷണം ഇതെല്ലം ഒരുമിക്കുന്ന പോസ്റ്റ്‌ മോഡേണ്‍ പടമൊന്ന് സ്വന്തം പേരില്‍ ഇരുന്നേനെ.

നിങ്ങള്‍ ചാലു മോനെ വിട്ടേ . ഈ പടത്തിന്റെ കാര്യം പറ

എന്തോന്ന് പറയാന്‍ ?. പ്രതികാരം , ഇര , വേട്ടക്കാരന്‍ ...ഈ ലൈനിലെ കഥകള്‍ മനോഹരമായി പറഞ്ഞിട്ടുള്ള ഇതാ ഇവിടെ വരെ , താഴ്വാരം അങ്ങനെയുള്ള പടങ്ങളെ അനുകരിച്ച് ഇറങ്ങിയ ശിക്കാര്‍ പോലുള്ള പടങ്ങളുടെ കൂട്ടത്തില്‍ അവസാനം ഇറങ്ങിയ പടം. അതാണ്‌ നമ്പര്‍ 66 മധുര ബസ്‌ . നിഷാദ് സംവിധാനം ചെയ്ത ഈ സിനിമ ആരെങ്കിലും ക്ലാസിക്ക് ആകും എന്ന പ്രതീക്ഷയില്‍ കയറി കാണും എന്ന് എനിക്ക് തോന്നുന്നില്ല .പിന്നെ എന്തെങ്കിലും നല്ലത് കണ്ടെങ്കിലോ (സലിം കുമാര്‍ പറഞ്ഞത് പോലെ ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ) എന്ന പ്രതീക്ഷയില്‍ ഈ ബസ്സിന് തല വെയ്ക്കുന്ന എന്നെ പോലെയുള്ള മണ്ടന്മാരെ രണ്ടു മണികൂര്‍ നിഷാദ് വൃത്തിയായി കൊന്നു കയ്യില്‍ തരുന്നുണ്ട് . ആകെ പടത്തില്‍ ഭേദം എന്ന് പറയാവുന്നത് പശുപതി ,മാര്‍ക്കണ്ട് ദേശ്പാണ്‍ഡേ എന്നിവരുടെ അഭിനയമാണ് . പക്ഷെ അഭിനേതാക്കള്‍ നല്ലതായിട്ട് കാര്യമില്ലല്ലോ ? അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കുറച്ചെങ്കിലും സാമാന്യബോധം ഉള്ളവന്‍ എഴുതി ഉണ്ടാക്കിയതാവണ്ടേ ? അതുമില്ല. താഴ്വാരത്തിലെ സലിം ഗൌസ് അവതരിപ്പിച്ച വില്ലനും ,മോഹന്‍ലാലിന്റെ നായകനും ഒക്കെ തോന്നിപ്പിക്കുന്ന ആ ഒരു ജെനുവിനിറ്റി ഒന്നും ഈ സിനിമയില്‍ ഇല്ല. താഴ്‌വാരം സംവിധാനം ചെയ്ത ഭരതനേയും,നിഷാദിനേയും താരതമ്യം ചെയ്തതല്ല.പക്ഷെ വളരെ അലക്ഷമായ തിരക്കഥയും,അതിലും അശ്രദ്ധമായ സംവിധാനവും ഒക്കെ താഴ്വാരത്തിന്റെ കഥാതന്തുവിനെ ഓര്‍മിപ്പിക്കുന്ന ഈ പടത്തില്‍ കണ്ടത് കൊണ്ട് പറഞ്ഞു പോയതാണ്.

ജഗതി എങ്ങനെയുണ്ട് അണ്ണാ?

ചുമ്മാ വന്നു പോകുന്ന ഓര്‍ കഥാപാത്രം , ശബ്ദവും ഏതോ മിമിക്രിക്കാര്‍ ആണ് കൊടുത്തിരിക്കുന്നത് . അത് ആദ്യ സീനിലെ നമുക്ക് മനസിലാകും. പിന്നെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആ നടന് വന്നു ഡബ്ബ് ചെയ്യാന്‍ ഒക്കില്ല എന്ന് ഓര്‍ക്കുമ്പോള്‍ വിഷമവും തോന്നും.

ശ്വേതാ മേനോന്‍ പടത്തില്‍ ഉണ്ടോ അണ്ണാ? പോസ്റ്ററില്‍ തല കണ്ടത് പോലെ ?

ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ എന്നൊരു അനാവശ്യ കഥാപാത്രം . അവരുടെ സെന്റി പതിനഞ്ച് മിനിട്ട് . അതോടെ തീര്‍ന്നു .

അപ്പൊ ചുരുക്കത്തില്‍ ?

വെറുതെ ഒരു ബോറ് പടം . രണ്ടു മണികൂര്‍ ഉറക്കം നഷ്ടം .

അപ്പൊ ഇനി മലയാള സിനിമയുടെ പ്രതീക്ഷ വീണ്ടും ചാലു മോനില്‍ തന്നെ,അല്ലെ അണ്ണാ ? പ്രണവ് മോനും കൂടി ഒന്ന് പെട്ടെന്ന് വന്നിരുന്നേല്‍ നമുക്ക് മലയാളം സിനിമ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയതായി പ്രഖ്യപിക്കമായിരുന്നു.

ഡേ...നീ തീരെ അപ്പ്‌ ടു ഡേറ്റ് അല്ല. ചാലവും , പ്രണവും ഒക്കെ വെറും അണലികള്‍. മലയാള സിനിമയെ രക്ഷിക്കാന്‍ രാജാ വെമ്പാല ഒരെണ്ണം മുഴുവന്‍ ഇറങ്ങിയിട്ടുണ്ട് .

അതാര് അണ്ണാ ?

മലയാളത്തിന്റെ സ്വന്തം എക്സ് ഫയലവാന്‍ ,ഇപ്പൊ ചിരിക്കുടുക്ക . സര്‍വ്വശ്രീ അഡ്വ :ബാബുരാജ് . അദ്ദേഹത്തിന്‍റെ ഹാസ്യരസ പ്രധാനങ്ങളായ പടങ്ങള്‍ പലതും വരാനുണ്ട് .മലയാള സിനിമ വല്യ താമസമില്ലാതെ ഒരു വഴിക്കാകും .നീ കണ്ടോടാ.

അണ്ണാ!!!

ബു ഹ ഹ ഹ (ശിവജി ഗണേശന്റെ ചിരി )

ഓഫ്‌ : മലയാളത്തില്‍ പുതുമുഖങ്ങള്‍ക്കും,പഴയ മുഖങ്ങള്‍ക്കും അഭിനയത്തിന്റെ എല്ലാ മേഖലയിലും അനുകരണീയമായ ഉദാഹരണമായ ജഗതി ശ്രീകുമാര്‍ ഇപ്പോഴും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. അദേഹം എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെ തിരികെ എത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രം കണ്ടവര്‍ക്ക് അറിയാം,അതിലെ തൃശൂര്‍ ഭാഷ സംസാരിക്കുന്ന മാത്തന്‍ എന്ന കഥാപാത്രത്തിന് ജഗതി സ്വന്തം ശബ്ദം നല്‍കിയിരുന്നെങ്കില്‍ അത് എത്രമാത്രം ഉജ്ജ്വലമായ ഒരു പ്രകടനം ആയേനെ എന്ന് .ഈ നഷ്ടങ്ങള്‍ ശരിക്കും നല്ല പ്രേക്ഷകരുടെതാണ്

3 comments:

  1. അപ്പനോടുള്ള ദേഷ്യം മകനോട്‌ തീര്‍ക്കുന്നോ? രണ്ടാമത്തെ പടം മാത്രം ഇറങ്ങിയ ദുല്‍ക്കരിനോടാണോ വാള്‍പയറ്റ്? പ്ര്ത്വീരാജിന്റെ പടം വന്നിട്ടുണ്ടല്ലോ അത് പോയി കാണ്, ഞങ്ങള്‍ ദുല്‍ക്കരിന്റെ പടം കണ്ടോളാം , സുല്ക്കാര്‍ കയറി വന്നല രാജപ്പന്‍ പെട്ടിയിലാവും എന്നാ സത്യം കണ്ടിട്ട സഹിക്കുന്നില്ല അല്ലെ?

    ReplyDelete
  2. സുശീലാ,ലാലിനെ പറഞ്ഞപ്പോലുള്ള സന്തോഷം ഇപ്പോള്‍ കാണുന്നില്ലല്ലോ . അനിയന് ഉസ്താദ് ഹോട്ടല്‍ (അതിനെ പറ്റിയാണ് ഈ കമന്റ്‌ എന്ന് ഉഹിക്കുന്നു ) ഇഷ്ടപ്പെട്ടെങ്കില്‍ സന്തോഷം. എനിക്കിഷ്ടപ്പെട്ടില്ല .അതിനുള്ള കാരണങ്ങള്‍ ആണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് . ബാക്കി ലോകത്തിനു മുഴുവന്‍ ഈ ചിത്രം (ഏതു ചിത്രവും) ഇഷ്ടപ്പെട്ടു എന്നത് കൊണ്ട് എനിക്കൊന്നുമില്ല .നന്നായിരിക്കട്ടെ .ചാലു മോന്‍ വളര്‍ന്നാല്‍ സുശീലന് വല്ലതും ഒക്കെ കിട്ടുമെങ്കില്‍ (കുളിരല്ലാതെ ) അതിലേറെ സന്തോഷം . കമന്റ്‌ പോസ്റ്റ്‌ ചെയ്ത സ്ഥലം മാറി പോയി. ശ്രദ്ധിക്കുമല്ലോ

    Off : പറഞ്ഞ സ്ഥിതിക്ക് ഒന്ന് കൂടി പറഞ്ഞോട്ടെ പ്രിത്വിരാജ് എന്ന നടന്‍റെ രണ്ടാമത്തെ ചിത്രം സ്റ്റോപ്പ്‌ വയലന്‍സ് ആയിരുന്നു.നമ്മുടെ നടന്‍ ആസിഫലി പത്തിരുപതു പടം കഴിഞ്ഞും അഭിനയിക്കാന്‍ കൈയും കാലും ഇട്ടു അടിച്ച തളര്‍ന്ന അസുരവിത്ത്‌ എന്ന സിനിമയുടെ ഒന്നാം ഭാഗം !!!

    ReplyDelete
  3. പശുപതി എന്ന നല്ല നടനെ മലയാളി സംവിധായകർക്ക് ഇഷ്ടമല്ല എന്ന് തോന്നുന്നു, ഇല്ലെങ്കിൽ മധുര ബസ്, ഔട്സൈഡർ പോലുള്ള സിനിമകളിൽ ഇദ്ദേഹത്തെ എന്തിന് കാസ്റ്റ് ചെയ്യണം?

    ReplyDelete