Tuesday, August 30, 2011

തേജാഭായി ആന്‍ഡ്‌ ഫാമിലി

മലയാള സിനിമയുടെ മഹാ ആചാര്യന്‍ ശ്രീ പ്രിയദര്‍ശന്‍റെ വത്സല ശിഷ്യനും വിന്‍റ്റര്‍,ക്രേസി ഗോപാലന്‍ എന്നീ സിനിമകളുടെ സംവിധായകനുമായ ശ്രീ ദീപു കരുണാകരന്‍ അണിയിച്ചൊരുക്കുന്ന......

എന്തുവാടെ ഇതു മൈതന പ്രസംഗമോ? അതോ .....

അണ്ണാ പുതിയ പടം ഇറങ്ങിയത്‌ അറിഞ്ഞില്ലേ? നിങ്ങളെ പോലെ ആരെങ്കിലും ഒക്കെ കണ്ടു വന്നു അഭിപ്രായം പറഞ്ഞിട്ട് വേണം എന്നിക്ക് ചിത്ര വിദ്വേഷത്തില്‍ എഴുതി കാളകൂടം അന്തി പത്രത്തെ ഒരു വഴിക്കാക്കാന്‍ . അതിനു മുന്‍പ് ഒരു തുടക്കം എഴുതി വെച്ചാല്‍ പണി എളുപ്പമായില്ലേ ?

ആയെടാ ആയി ഇപ്പോള്‍ ഏതു സിനിമയെ പറ്റിയാ നിന്‍റെ കത്തിക്കല്‍ ?

അത് ഇതു വരെ മനസിലായില്ലേ? ഇന്നല്ലേ മലയാള സിനിമാ നിരൂപക ലോകം ആകാംഷയോടെ കാത്തിരുന്ന തേജാഭായി ആന്‍ഡ്‌ ഫാമിലി എന്ന ചിത്രം ഇറങ്ങുന്നെ? മോശം തന്നെ അണ്ണാ

എടാ ഞാന്‍ നിന്നെ പോലെ പടം കാണാതെ കണാ കുണ എന്ന് അവിടെയും,ഇവിടെയും,എവിടെയും തൊടാതെ അഭിപ്രായം പറയാറില്ല. പ്രസ്തുത ചിത്രം സര്‍വ ധൈര്യവും സംഭരിച്ചു ആണെങ്കിലും പോയി കണ്ടിട്ട് വരുന്ന വഴിയാണ് ഇതു.

പിന്നേ ... ഇതിനെന്തിന്നാ ഇത്ര ധൈര്യം? അണ്ണന്‍ അല്ലെങ്കിലേ പ്രിത്വിരാജ് ആരാധകന്‍ എന്നറിയപ്പെടുന്ന ആളാണല്ലോ?

അനിയാ പ്രിയന്‍ സാറിന്‍റെ മറ്റൊരു ശിഷ്യന്‍ ശ്രീ മുരളി നാഗവള്ളി അണിയിച്ചൊരുക്കിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന പടം ഇപ്പോളും ഒരു പേടി സ്വപ്നം ആയി എന്നെ വേട്ടയാടുകയാണ് .പോരാത്തതിനു ദീപു കരുണാകരനെ അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിന് ശേഷം പേടിക്കേണ്ട ഒരാളായാണ് ഞാന്‍ കാണുന്നത്.പോരാത്തതിനു ആക്ഷന്‍ വേഷങ്ങളില്‍ വരാറുള്ള പ്രിത്വിരാജ് അഭിനയിക്കുന്ന തമാശ ചിത്രം,കൂടെ അഭിനയിക്കുന്നത് സുരാജ് ,സലിം കുമാര്‍,ജഗദീഷ് തുടങ്ങിയവര്‍.പേടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം അനിയാ?

തികച്ചും ന്യായം . ഇതൊന്നും കണ്ടു പേടിക്കാത്ത ധൈര്യശാലികളെ പേടിപ്പിക്കാന്‍ പ്രിത്വിരാജ് പഴയ ജഗ്ഗു മോഡല്‍ വിഗ്ഗും ഒരു ഗിത്താറും പിടിച്ചു നില്‍ക്കുന്ന പോസ്റ്ററും നാട് നീളെ ഒട്ടിച്ചിട്ടുണ്ടല്ലോ. ഉയിര് പേടിയുള്ളവന്‍ പടത്തിനു കേറുമോ ? നിങ്ങളെ സമ്മതിക്കാതെ വയ്യ . അതിരിക്കട്ടെ ഈ ചിത്രത്തിന്റെ കഥ, മറ്റു വിവരങ്ങള്‍...

നേരത്തെ പറഞ്ഞല്ലോ സംവിധാനം ദീപു കരുണാകരന്‍.കഥയും തിരകഥയും അദേഹം തന്നെയാണ് .സംഗീതം ദീപക് ദേവ് അഭിനേതാക്കള്‍ നേരത്തെ പറഞ്ഞവര്‍ കൂടാതെ അഖില (കാര്യസ്തന്‍ ഫെയിം ),നെടുമുടി,ജഗതി,ഇന്ദ്രന്‍സ്,തലൈ വാസല്‍ വിജയ്‌ , കൊച്ചു പ്രേമന്‍,ബിന്ദു പണിക്കര്‍,മഞ്ജു പിള്ള മുതല്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഷക്കീല പോലും ഉണ്ട് ഈ ചിത്രത്തില്‍.മലേഷ്യയിലും തിരുവനന്തപുരത്തും ആയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്

ശരി ഇനി കഥ.....

കഥ തുടങ്ങുന്നത് മലേഷ്യയില്‍ ആണ്. അവിടുത്തെ അധോലോക രാജാവാണ് തേജാഭായ് എന്നറിയപ്പെടുന്ന റോഷന്‍ വര്‍മ (പ്രിത്വിരാജ്).കഥ തുടങ്ങുമ്പോള്‍ മലേഷ്യയിലെ വി ഗ്രൂപ്പ്‌ എന്ന വ്യവസായ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കൈയ്യേറാന്‍ കര്‍ത്താ എന്ന മറ്റൊരു വ്യവസായിയെ (സുമന്‍) സഹായിക്കുന്ന തേജാഭായിയെയും സംഘത്തെയും ആണ് കാണിക്കുന്നത്, വി ഗ്രൂപ്പിന്റെ മുതലാളി ഗോപിനാഥ്നെ (അശോകനെ) വിരട്ടി ലക്‌ഷ്യം നേടുന്ന തേജാ,അവിടുത്തെ ഒരു സംഭവം ആണെന്ന് നമുക്ക് മനസിലാകുന്നു.(ഇതു നമ്മളെ മനസ്സിലാക്കി തരാനാണ് ആദ്യത്തെ പത്തു മിനിട്ട് ഉപയോഗിച്ചിരിക്കുന്നത്).ഇങ്ങനെ കഴിയുന്ന നായകന്‍ അവിടെ തന്നെയുള്ള ഒരു പെണ്‍കുട്ടിയില്‍ ആകൃഷ്ട്ടന്‍ ആകുന്നു.വേദിക (അഖില) എന്ന ഈ കുട്ടിയുടെ ഇഷ്ട്ടം പിടിച്ചു പറ്റാന്‍ ഇയാള്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെച്ച് ഒരു സാധാരണക്കാരനായി അഭിനയിച്ചു അടുക്കുന്നു.അവളെ പോലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരന്‍ ആണെന്ന് നടിക്കുന്നു.എന്നാല്‍ സംഗതി വിവാഹത്തോട് അടുക്കുമ്പോള്‍ വേദികയുടെ അച്ഛന് കുടുംബ പാരമ്പര്യമുള്ള, യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബത്തിലെക്കെ മകളെ വിവാഹം ചെയ്തു അയയ്ക്കു എന്ന വാശിയും പോരാത്തതിനു വേദികയുടെ അച്ഛന്‍ ദാമോദര്‍ ജി (തലൈവാസല്‍ വിജയ്‌) തന്‍റെ അധ്യാത്മിക ഗുരുവായ വശ്യവചസ് (സുരാജ്) പറയുന്നത് പോലെയേ എന്തും ചെയ്യുവത്രെ .വശ്യവചസിനെ പൊക്കുന്ന തേജാ ഭായ് അയാളെ വിരട്ടി കൂടെ നിര്‍ത്തുന്നു. അയാള്‍ വഴി വേദികയുടെ അച്ഛന് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തേജാ (റോഷന്‍ എന്ന പേരില്‍ ) വശ്യവചസും ഒത്തു നാട്ടില്‍ എത്തുകയും ഒരു കുടുംബം സെറ്റ് അപ്പ്‌ ചെയ്യുകയും ചെയ്യുന്നു (ജഗതി ,ബിന്ദു പണിക്കര്‍,ജഗദീഷ് ,മഞ്ജു പിള്ള,കൊച്ചു പ്രേമന്‍,കൊളപുള്ളി ലീല , സലിം കുമാര്‍ തുടങ്ങിയവര്‍ ) .അനാഥനായ തേജാഭായ് ,തട്ടി കൂട്ടി ഉണ്ടാക്കിയ ഈ കുടുംബത്തെ കാണിച്ചു വേദികയുടെയും അവളുടെ അച്ഛന്റെയും വിശ്വാസം അര്‍ജിക്കാനും വിവാഹം നടത്താനും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഓ അപ്പോള്‍ ഒരു പുതുമയും ഇല്ലാത്ത കഥ അല്ലെ ?

നൂറു ശതമാനം ശരി.സ്ലാപ്സ്റ്റിക്ക് കോമഡി എന്ന് പറയപ്പെടുന്ന,ക്രേസി ഗോപാലന്‍ എന്ന സിനിമയുടെ അതെ ഫോര്‍മാറ്റില്‍ ആണ് ഈ ചിത്രവും എടുത്തിരിക്കുന്നത്. ദീപു കരുണാകരന്‍ എന്ന സംവിധായകന്‍ തന്‍റെ ഗുരുവില്‍ (പ്രിയന്‍) നിന്നും വേണ്ടാത്തത് പലതും പഠിച്ചിട്ടുണ്ട് എന്നും വേണ്ടത് പലതും പഠിച്ചിട്ടില്ല എന്നും പറയേണ്ടി വരും.

മനസിലായില്ല ഒന്ന് വിശദമാക്കാമോ ?

അനിയാ,ജഗതി എന്ന നടനെ മലയാളത്തില്‍ വേണു നാഗവള്ളി കഴിഞ്ഞാല്‍ നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് പ്രിയന്‍. ലാലിനോപ്പമോ ഒരു പക്ഷെ അതില്‍ കൂടുതലോ പ്രിയന്‍റെ പല ടോം ആന്‍ഡ്‌ ജെറി / ഫലിത ബിന്ദു ചിത്രങ്ങളെ ജനപ്രിയം ആക്കുന്നതില്‍ ജഗതി വഹിച്ച പങ്കു ദീപു മനസിക്കിയിട്ടില്ല എന്നതിന് തെളിവാണ് ക്രേസി ഗോപാലന്‍ എന്ന ചിത്രം പോലെ ഇതിലും ജഗതി ഉപയോഗിക്കപ്പെടാതെ പോകുന്നത് . എന്നാല്‍ പ്രിയന്‍ ചിത്രങ്ങളിലെ കൂട്ടയടിയെ ഓര്‍മിപ്പിക്കുന്ന ഒരു രംഗം ഈ ചിത്രത്തിലും ഉണ്ട് (എല്ലാ കഥാപാത്രങ്ങളും പങ്കെടുക്കുന്നില്ല ഭാഗ്യം !!) വെട്ടം എന്ന ചിത്രത്തില്‍ പോലും ഇങ്ങനത്തെ രംഗങ്ങള്‍ ജനത്തിന് മടുത്തു എന്ന് തെളിഞ്ഞതാണ് (ഇനി അറബി ഒട്ടകത്തില്‍ ഇതു വീണ്ടും കാണേണ്ടി വരുമോ ആവൊ ??) . ഈ ചിത്രത്തിലെ ജഗതി,ജഗദീഷ്,ചാലി പാല ഇങ്ങനെ കുറെ പേര്‍ പങ്കെടുക്കുന്ന രംഗം തീയറ്റര്‍ ഉടമകള്‍ എങ്കിലും മുറിച്ചു മാറ്റും എന്നാശിക്കാം.പോരാത്തതിനു പ്രിയന്‍ ചിത്രങ്ങളെ പോലെ തന്നെ വേണമെങ്കില്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കാവുന്ന പഴുതുകള്‍ ഉള്ള ഒരു തിരകഥയാണ് തയാറാക്കിയിരിക്കുന്നത് .(മകളെ കല്യാണം കഴിക്കുന്ന പയ്യന്‍റെ കുടുംബ പാരമ്പര്യത്തെ കുറിച്ച് പോലും തല നാരിഴ കീറി നോക്കുന്ന അച്ഛന്‍ മകളെ കല്യാണത്തിന് മുന്‍പ് അമ്മാവന്റെ കൂടെയാണെങ്കിലും കാമുകന്‍റെ വീട്ടില്‍ പോയി താമസിക്കാന്‍ വിടുമോ എന്ന ചോദ്യം പോലെ) പക്ഷെ ഈ ചിത്രത്തില്‍ സുരാജും സലിം കുമാറും ഒക്കെ സഹിക്കാവുന്ന വിധത്തിലാണ് എന്നതാണ് നല്ലൊരു കാര്യം.(സുരാജിന്‍റെ ചില തമാശകളും സലിം കുമാര്‍ മഹാഭാരതം കഥ വെച്ച് നായകന്‍റെ കുടുംബ ചരിത്രം പറയുന്നതും പോലുള്ള പല രംഗങ്ങളും ഒക്കെ തെറ്റില്ലാതെ ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം).നായിക അഖില നന്നാകാന്‍ കുറച്ചു അധികം മുന്നോട്ടു പോകേണ്ടി ഇരിക്കുന്നു (ശരത് ആയിരുന്നെങ്കില്‍ 'സംഗതികള്‍' കുറച്ചു കൂടി മുഖത്ത് വരുത്താന്‍ ശ്രമിക്കണം എന്ന് പറയാം).ബാക്കി തമാശക്കാരെല്ലാം (ചെറിയൊരു രംഗത്ത് വരുന്ന ഭീമന്‍ രഘു ഉള്‍പ്പെടെ ) നമ്മെ ചിരിപ്പിക്കാന്‍ മരിച്ചു ശ്രമിക്കുന്നു.ഇടവേളക്കു തൊട്ടു മുന്‍പ് വരുന്ന നെടുമുടി വേണുവും പ്രേമയും കഥ വേറൊരു വഴിക്ക് കൊണ്ട് പോകും എന്ന് കരുതി എങ്കിലും ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടായില്ല (സംവിധായകന്‍റെ ഔചിത്യത്തിനു നന്ദി )


അതൊക്കെ അവിടെ ഇരിക്കട്ടെ പ്രധാന കാര്യം പറഞ്ഞിലല്ലോ ? നായകന്‍ ..? പ്രിത്വിരാജ് ..കഥ പത്രം അയാളുടെ ഉള്ളില്‍ കിടന്നു നടത്തുന്ന വീര്‍പ്പു മുട്ടല്‍ , ഗ്യാസ് ട്രബിള്‍, പുളിച്ചു തികട്ടല്‍.. ഇവയോക്കെയോ?

അനിയാ പ്രിഥ്വിരാജ് എന്ന നടന്‍ തന്‍റെ റോള്‍ ഭംഗിയായി ചെയ്തു എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ഒരു മധുര കിനാവിന്‍ ... എന്ന പഴയ ഗാനം റീ മിക്സ്‌ ചെയ്തിരിക്കുന്നതില്‍ പോലും പ്രിത്വിരാജ് നന്നായിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു (പോസ്റ്റിലെ ജഗ്ഗു വിഗ്, ഗിത്താര്‍ രംഗം). വൃത്തികേടായി എന്ന് പറയാവുന്ന ഒരു രംഗം പോലും ആ നടന്‍ ഈ ചിത്രത്തില്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞാല്‍ നീ ഞെട്ടുമോ ?

മം പിന്നേ... അണ്ണന്‍ ഇതല്ലേ പറയു . ചുമ്മാതാണോ ഇയാളെ പ്രിഥ്വിരാജ് ആരാധകനായി മുദ്രകുത്തുന്നത് ?

അനിയാ അതവിടെ നില്‍ക്കട്ടെ . സത്യസന്ധമായി പറഞ്ഞാല്‍.മമ്മൂട്ടി ഡാന്‍സ് ഡാന്‍സ് (മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച പഴയ ഹിറ്റ്‌ ചിത്രം ) പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നതിലും,ദിലീപ്/ ജയറാം ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിലും.മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നതിലും (പഴയ കഥയല്ല ഇന്നത്തെ കാര്യം ആണ് പറഞ്ഞത് ) സുരേഷ് ഗോപി ഒരു കുടുംബ കഥയില്‍ അഭിനയിക്കുന്നതിലും നന്നായി പ്രിത്വിരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം .

ഒന്നും മനസിലായില്ല വ്യക്തമാക്കണം .

ഇത്രേ ഉള്ളെടെ. ഒരു നടന് പറ്റില്ല എന്ന് പൊതുവേ വിശ്വാസമുള്ള ഒരു വിഭാഗത്തില്‍ പെട്ട പടം ചെയ്യുന്ന കാര്യമാണ് പറഞ്ഞത് .മേല്‍ പറഞ്ഞ മേഖലകളില്‍ കഴിഞ്ഞ കുറച്ചു നാളായി മറ്റു നടന്‍മാര്‍ നടത്തിയ പാഴ് ശ്രമങ്ങളെകാളും വിജയിച്ചു പ്രിഥ്വിരാജിന്‍റെ ഈ ശ്രമം എന്നാണ് എന്നിക്ക് തോന്നിയത് .

അപ്പോള്‍ ചുരുക്കത്തില്‍ ....

ഇന്നത്തെ നിലവാരം വെച്ച്, സ്ലാപ്സ്റ്റിക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന എന്നാല്‍ സീനിയേര്‍സ് , ത്രീ കിങ്ങ്സ് എന്നിവയെ പോലെ അശ്ലീലവും , ബാലരമ തമാശകളും അധികം ഇല്ലാത്ത കണ്ടിരിക്കാവുന്ന ഒരു പടം . ഇത്രയും പോരെഡേ .

മതിയണ്ണാ .ധാരാളം .അല്ലെങ്കില്‍ തന്നെ പടത്തിന്‍റെ പോസ്റ്റര്‍ പോലും നേരെ കാണാതെ , വല്ലവനും ഒക്കെ കഷട്പ്പെട്ടു പടം കണ്ടിട്ട് എഴുതിയത് അപ്പാടെ പൊക്കി വക്കും മൂലയും ചുരണ്ടി പൈയിന്റ്റ് മാറ്റി നിരൂപണം എഴുതുന്ന കൂതറകള്‍ ഉള്ള ഈ നാട്ടില്‍ , അണ്ണന്‍ എനിക്ക് തരുന്ന എക്സ്ക്ലൂസിവുകള്‍ വെച്ചു ഞാന്‍ അലക്കി പൊളിച്ച് അലറില്ലേ ?

നന്നായി വാ . എന്നാ വേഗം .ചെല്ല്

Sunday, August 28, 2011

വെണ്ണ്‍ശംഖുപോല്‍

അനിയാ....

അണ്ണാ നിങ്ങള്‍ ഇവിടെ ഒക്കെ ഉണ്ടോ? കുറച്ചു നാളായി പുതിയ പടം ഒന്നും ഇറങ്ങാതെ കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ സാമൂഹിക പ്രശ്നങ്ങളില്‍ ആണ് കണ്ണ്.അതിനു നിങ്ങളെ വന്നു കണ്ടിട്ട് എന്ത് ചെയ്യാനാ? അതാ അങ്ങോട്ട്‌ ഇറങ്ങാത്തത് . ബ്ലെസി സാറിന്‍റെ പ്രണയവും തെജാഭായിയും ഇറങ്ങിയാല്‍ ഉടന്‍ കാണണം എന്ന് കരുതി ഇരിക്കയായിരുന്നു.ഇപ്പോള്‍ അണ്ണാ ഹസാരെ,ലോകപാലം,പത്മനാഭന്‍ ,വി എസ്,പായിസപ്പാത്രം ഇതൊക്കെ അല്ലെ ചൂടുള്ള വിഷയങ്ങള്‍?

അതെ അതെ ഇതൊക്കെ കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത സാദാ മലയാളിയുടെ അവസ്ഥയില്‍ തന്നെയാണ് ഞാനും . അതിരിക്കട്ടെ നീ അശോക്‌ ആര്‍ നാഥ് എന്നൊരാളെ പറ്റി കേട്ടിടുണ്ടോ?

അല്ല അങ്ങനെ ചോദിച്ചാല്‍ .... എവിടെയോ കേട്ടിടുള്ളത് പോലെ ?

അനിയാ ഈ പ്രണയം എന്ന് പറഞ്ഞു കേള്‍ക്കുന്ന സാധനം പോലെ മുന്‍പൊരു പരീക്ഷണം നടന്നിരുന്നു. മിഴികള്‍ സാക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന,സൂപ്പര്‍ താരം അഥിതി താരമായി എത്തി അഭിനയത്തിന്റെ എന്തരോ കീഴടക്കുന്ന പരിപാടി അന്നേ തുടങ്ങിയതാ.പകല്‍ നക്ഷത്രങ്ങള്‍ എന്ന മറ്റൊരു ലോക ക്ലാസ്സിക്‌ കണ്ടത് കൊണ്ട് ആണോ എന്തോ ഈ പടത്തിനു കയറാന്‍ ധൈര്യം വന്നില്ല.

ശരി അത് നില്‍ക്കട്ടെ . ഇവിടെ ഇപ്പോള്‍ ഇതൊക്കെ പറയാന്‍ ......?

കാര്യം ഉണ്ടെടെ . മിഴികള്‍ സാക്ഷി എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീ അശോക്‌ ആര്‍ നാഥ് ഒരുക്കിയ അടുത്ത ചിത്രത്തിന് ഇന്നലെ തല വെച്ചതെ ഉള്ളു . വെണ്ണ്‍ശംഖുപോല്‍ എന്നതാണ് സംഭവം .അഭിനേതാക്കള്‍ സുരേഷ് ഗോപി,ജ്യോതിര്‍മയി,മീര നന്ദന്‍ ,മനോജ്‌ കെ ജയന്‍,അനൂപ്‌ മേനോന്‍,കൊച്ചു പ്രേമന്‍,മുരളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഒരു നിമിഷം .. ഈ മുരളി എന്നത് നമ്മുടെ മരിച്ചു പോയ നടന്‍ മുരളി തന്നെ അല്ലേ? 2009 പകുതിയോടെ അന്തരിച്ച ആ നടനൊക്കെ അഭിനയിക്കണം എങ്കില്‍ ഇതു കുറച്ചു പഴയ പടം ആയിരിക്കണം.അല്ലേ ?

ആണെന്നെന്നു ആണ് എനിക്കും തോന്നുന്നെ.സുരേഷ് ഗോപിയുടെ രൂപമൊക്കെ കണ്ടിട്ട് കിച്ചാമണി എന്നൊരു സിനിമ ഇറങ്ങിയ കാലത്ത് പിടിച്ച പടം ആണെന്ന് തോന്നുന്നു. എന്തായാലും കുറച്ചു കാലം പെട്ടിയില്‍ ഇരുന്ന ഈ ചിത്രം ഇപ്പോള്‍ ആണ് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്‌ .

ശരി ആയിക്കോട്ടെ ബാക്കി വിവരങ്ങള്‍ ......

സംവിധാനം പറഞ്ഞല്ലോ അനില്‍ മുഖത്തല ആണ് കഥ എഴുതിയത് എന്ന് എവിടെയോ കണ്ടു.(ഈ നശിച്ച ട്രാഫിക്‌ ബ്ലോക്ക്‌ കാരണം ഒന്ന് രണ്ടു മിനിറ്റ് വൈകുന്നത് കാരണം ആ ഭാഗം പലപ്പോഴും വിട്ടു പോകുന്നു.തെറ്റാണെങ്കില്‍ അനില്‍ ഒന്ന് ക്ഷമിക്കണം . എനിക്കെതിരെ ദയവായി മാനനഷ്ട്ട കേസ് കൊടുക്കരുത്!!!) പിന്നെ കഥ.നന്ദന്‍ (സുരേഷ് ഗോപി) ഒരു പത്രപ്രവര്‍ത്തകനാണ് (കേരളത്തില്‍ അല്ല).വാര്‍ ജെര്‍ണലിസ്റ്റ് എന്ന രീതിയില്‍ പ്രശസ്തന്‍ ആണ് അഥവാ ആയിരുന്നു നന്ദന്‍.ഭാര്യ ഇന്ദു (ജ്യോതിര്‍മയി) അനുജത്തി അച്ചു (മീരാനന്ദന്‍).രണ്ടു കുട്ടികള്‍ .കഥ ആരംഭിക്കുമ്പോള്‍ നന്ദന് എന്തോ മാരക രോഗമാണ് .കുറച്ചു കാലം കൂടിയേ ജീവിതം ഉള്ളു എന്ന അവസ്ഥയിലാണ്.എന്നാല്‍ ഇതു വീട്ടിലോ വീട്ടുകാരെയോ അറിയിക്കാതെ മൂന്ന് വര്‍ഷമായി നാട്ടില്‍ പോലും പോകാതെ ചികിത്സയില്‍ കഴിയുകയാണ് അയാള്‍.ഒടുവില്‍ സഹോദരി അച്ചുവിന്‍റെ വിവാഹത്തിനായി നാട്ടില്‍ എത്തുകയാണ് നന്ദന്‍.ആദ്യപകുതി മുഴുവന്‍ രോഗം കുടുംബത്തിന്‍റെ മുന്നിലും നാട്ടുകാര്‍ക്ക്‌ മുന്നിലും മറച്ചു വെക്കാനുള്ള നന്ദന്‍റെ തത്രപ്പാടും രണ്ടാം പകുതി രോഗവിവരം അറിഞ്ഞു സിനിമയില്‍ അഭിനയിക്കുന്ന എല്ലാ കഥാപത്രങ്ങളും (നായകന്‍ ഉള്‍പ്പെടെ)ഒഴുക്കുന്ന കണ്ണീരും ആണ്.അവസാനം ദൈവം നടത്തിക്കൊടുക്കുന്ന ഒരു ദയാവധത്തിലൂടെ നന്ദനെയും കാണികളെയും ദുരിതത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നു.

ഓഹോ അപ്പോള്‍ ...

അനിയാ ഒന്നാമത് പതുക്കെ പോകുന്ന ഒരു കഥ . അതിനു അനുയോജ്യമായ ട്രീറ്റ്‌മെന്‍റ് നല്‍കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. പൊതുവേ സംഭാഷണം നീട്ടി പറയുന്ന സുരേഷ് ഗോപിയോട് (രോഗിയായത് കൊണ്ടാകണം ) നിര്‍ത്തി നിര്‍ത്തി വാചകങ്ങള്‍ പറയാന്‍ കൂടി പറഞ്ഞാലോ? സത്യത്തില്‍ സുരേഷ് ഗോപിയുടെ തടി കണ്ടാല്‍ അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് ഉണ്ടായ എന്തോ രോഗമാണ് ഇയാള്‍ക്ക് എന്നേ പറയു.(ചിത്രത്തില്‍ പല സ്ഥലത്തും,ശരീരം തളര്‍ന്നു വീഴുന്ന,നായകനെ എഴുനേല്‍ക്കാന്‍ സഹായിക്കുന്ന ഭാര്യയെയും മക്കളെയും കാണിക്കുമ്പോള്‍ പുറകില്‍ നിന്നും കേട്ട കമന്റ്‌ "ഇത്ര വലിയ ഒരു സാധനം പൊക്കി മാറ്റുന്നത് യുണിയന്‍കാര്‍ കണ്ടിരുണേല്‍ നോക്ക് കൂലി ചോദിച്ചേനെ" !!!)ജ്യോതിര്‍മയി അവതരിപ്പിക്കുന്ന ഇന്ദുവിന് വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ മുഖമാണ് (ഒരാള്‍ നാട്ടിലെ ഒരു സാധാരണ ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊന്ന് ഒരു മെട്രോ നഗരത്തില്‍ ജോലി ചെയുന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും ആണെന്ന് ഓര്‍ക്കുക). നിന്ന നില്‍പ്പില്‍ അഭിനയിക്കാന്‍ ശേഷി ഉള്ള മനോജ്‌ കെ ജയനും അനൂപ്‌ മേനോനും നായകന്റെ കണീര്‍ ഒഴുക്കുന്ന ഉപഗ്രഹങ്ങള്‍ മാത്രം ആയതു കൊണ്ട് വലിയ ഉപദ്രവം ചെയ്യുന്നില്ല.മലയാള സിനിമയില്‍ കുറെ കാലമായി കാണാതിരുന്ന പൊയ്സണ്‍ എന്നെഴുതിയ കുപ്പിയിലെ സാധനം കുടിച്ചു ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്ന നായകനെ കണ്ടപ്പോള്‍ എന്തോ ഒരു നോസ്ടാല്‍ജിക് ഫീലിംഗ് !!!.മുരളിയുടെ കഥാപാത്രം (നായകന്‍റെ വലിയച്ചന്‍)തീര്‍ത്ഥാടനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ സ്ക്രീനില്‍ എത്തി കുറച്ചു തത്വജ്ഞാനം വിളമ്പി പോകുന്നു .

അപ്പോള്‍ സംവിധായകന്‍ പൂര്‍ണ പരാജയം ആയി എന്ന് ധൈര്യമായി പറയാമോ?

എന്ന് തന്നെ ആണ് അവസാനം വരെ എനിക്കും തോന്നിയത്.പക്ഷെ രണ്ടാം പകുതി മുതല്‍ "എന്നെ ഒന്ന് കൊന്നു തന്നു ഈ ദുരിതം അവസാനിപ്പിക്കാമോ?" എന്ന് നായകനും കാണികളും ഒരു പോലെ ചിന്തിക്കുന്നത് സംവിധായകന്‍റെ ഒരു മികവല്ലേ എന്നൊരു സംശയം.അവസാനം ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ (ദൈവം നടത്തുന്ന ദയാവധം ).. അതാണ് സംഭവം ...പറഞ്ഞു രസം കളയുന്നില്ല . എന്നെങ്കിലും ടി വി യില്‍ എങ്കിലും ഈ പടം വന്നാല്‍ ദയവായി അതെങ്കിലും മിസ്സ്‌ ചെയ്യല്ലേ . അത്രക്ക് തകര്‍പ്പനാണ്

ഈ ചിത്രത്തെ കുറിച്ച് പോസ്റ്ററില്‍ വായിച്ചതു 100% ഫാമിലി entertainer,ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചിത്രം ... ഇത്യാദി.ഇനി വെള്ളി നക്ഷത്രം പോലുള്ള വാരികകളില്‍ വന്ന സ്തുതി.നന്ദന്‍റെ രോഗവിവരം ഭാര്യയും മക്കളും അറിഞ്ഞതിനു ശേഷമുള്ള സങ്കീര്‍ണവും സംഭവബഹുലവും അയ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് ...
അനിയാ നീ പറ ഇവനൊക്കെ എതിരെ ശരിക്കും കോടതിയില്‍ പോകേണ്ടതല്ലേ ?

ശരി അപ്പോള്‍ ചുരുക്കത്തില്‍ .....

നല്ല ചിത്രം എടുക്കണം എന്ന ആഗ്രഹം നല്ലതാണു .എന്നാല്‍ അത് ഒരു ബാധ പോലെ മനുഷ്യ മനസ്സില്‍ പടര്‍ന്നു കയറുകയും ഒരു വാശിയായി വളരുകയും ചെയുമ്പോള്‍ ആകണം ഒരു പക്ഷെ ഇങ്ങനത്തെ ചിത്രങ്ങള്‍ ഉണ്ടാകുന്നതു

Wednesday, August 17, 2011

കഥയിലെ നായിക

അനിയാ ആത്മഹത്യ ചെയ്യുന്നത് കുറ്റമാണോ?

പിന്നല്ലാതെ? ഭയങ്കര കുറ്റമല്ലേ .ഈ നാട്ടില്‍ നമ്മളെയൊക്കെ കണ്ട അവനും ഇവനും ഒക്കെ ഡെയിലി എടുത്തു ഉടുത്താലും സഹിച്ചു ജീവിച്ചോണം എന്നാ നിയമം പറയുന്നേ.

ശരി അപ്പോള്‍ ആത്മഹത്യ പ്രേരണയോ?

ഇവിടുത്തെ ഒരു വ്യവസ്ഥിതി പറയുന്നത് കുറ്റത്തെക്കാള്‍ വലിയ തെറ്റാണു അതിനു പ്രേരിപ്പിക്കുന്നത് എന്നാണ് . അതിരിക്കട്ടെ ചോദിക്കാന്‍ കാരണം ?

ഈയടുത്ത് ഒരു മലയാള ചിത്രം കണ്ടതിനു ശേഷം എന്താണെന്നു അറിയില്ല ആത്മഹത്യയെ കുറിച്ചുള്ള ചിന്ത എന്തെ മനസില്‍ ശക്തമാവുന്നു അനിയാ. ഇതൊരു രോഗം വല്ലതും ആണോ ?

എന്ന് ചോദിച്ചാല്‍ ... മലയാള സിനിമ കാണുന്നവരുടെ ഒക്കെ മാനസിക ആരോഗ്യം പഠന വിധേയം ആക്കേണ്ടത് തന്നെയാണ് . അതിരിക്കട്ടെ ഏതാ ഈ ചിത്രം ?

നവാഗതന്‍ (എന്ന് ഞാന്‍ കരുതുന്ന ) ശ്രീ ദിലീപ് സംവിധാനം ചെയ്ത കഥയിലെ നായിക എന്നതാണ് പ്രസ്തുത സംഭവം. സിനോജ് നെടുങ്ങോലം രചിച്ച സംഭ്രമജനകമായ കഥ തിരകഥ ഈ ചിത്രത്തിലെ ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്നാണ്.നോബി ശ്യാം എന്നിവര്‍ ആണ് ഈ ചിത്രം നിര്‍മിച്ചു നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്.അഭിനയിക്കുന്നവര്‍ ഉര്‍വശി,റോമ,കലാഭവന്‍ പ്രചോദ്,സായി കുമാര്‍,ബോബന്‍ അലുമൂടന്‍,കോട്ടയം നസീര്‍,കെ പി എസ് സി ലളിത,സുകുമാരി,ശാരി എങ്ങനെ കുറെ പേര്‍ ഈ ചിത്രത്തില്‍ ഉണ്ട് .

ശരി പടം എങ്ങനെയുണ്ട്? സകുടുംബം ശ്യാമള,മമ്മി ആന്‍ഡ്‌ മി എന്നെ ചിത്രങ്ങളുടെ വിജയം ആയിരിക്കണം ഉര്‍വശിയെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടും ഒരു കുടുംബകഥ ഒരുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് അല്ലിയോ?

അനിയാ നീ ഇതിനെ കുടുംബ കഥ എന്ന് മാത്രം വിളിച്ചു ഒതുക്കരുത്‌.മേല്‍പറഞ്ഞത്‌ കൂടാതെ ഒരു പ്രണയ - ത്രില്ലെര്‍ - ഹാസ്യ --സെന്റിമെന്റല്‍ - കുടുംബ ചിത്രം എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.ഈ ചിത്രം തുടങ്ങുന്നത് തന്നെ ഒരു നാലംഗ സംഘം മുഖം മൂടി ധരിച്ചു ഒരു വീട്ടില്‍ കയറി രണ്ടു പേരെ കൊല്ലുന്നതാണ് (ഈ കൊലപാതകത്തിന് മുന്‍പ് മര്‍മ്മപ്രധാനമായ വല്ലതും ഉണ്ടായിരുന്നോ എന്നറിയില്ല രണ്ടാമത്തെ കൊലപാതകം കഴിഞ്ഞപ്പോളാണ് ഞാന്‍ അകത്തു കേറിയത്‌ ) കൊലയും അത് കഴിഞ്ഞുള്ള കൊള്ളയും കഴിഞ്ഞു പുറത്തേക്കിറങ്ങാന്‍ തുടങ്ങുന്ന സംഘം കാണുന്നത് ഹാളില്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ(രാധിക)ആണ് (കുട്ടി പരിപാടിയുടെ അവതാരകനുമായി പഞ്ചാര അടിക്കുന്ന തിരക്കില്‍ അകത്തു നടക്കുന്ന കൊലപാതകവും മോഷണവും ഒന്നും അറിയുന്നില്ല). അതിനെയും തലക്കടിച്ചു കൊന്നിട്ട് സംഘം ഇരുളില്‍ മറയുന്നു.

ഇതാണോ കുടുംബ കഥ ?

അനിയാ കുടുംബം വരുന്നതേ ഉള്ളു.ഇനിയുള്ള ഒരു മിനിറ്റ് ശ്വാസം പിടിച്ചിരുന്നാല്‍ ഈ സിനിമയില്‍ എനിക്ക് തോന്നിയ ഏക പുതുമ കാണാം.ടൈറ്റിലുകള്‍ കാണിക്കുന്നത് ഒരാള്‍ സൈക്കിളില്‍ നഗര കാഴ്ചകള്‍ കണ്ടു കൊണ്ട് നഗരത്തിന്‍റെ പലഭാഗത്തായി ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതു കാണിക്കുന്നു എന്നിട്ട് ആ പോസ്റ്റര്‍കളുടെ ക്ലോസപ്പിലൂടെ ആണ് ടൈറ്റിലുകള്‍ കാണിക്കുന്നത്.

ശരി,അത് കഴിഞ്ഞു പടം നേരെ ചെന്ന് നില്‍ക്കുന്നത് വിധവയും രണ്ടു കുട്ടികളുടെ അമ്മയും അയ നന്ദിനി എന്ന മുന്‍സിപ്പാലിറ്റി ക്ലെര്‍ക്കിലാണ്.ശിവ (കലാഭവന്‍ പ്രചോദ്)എന്ന സഹോദരനും അമ്മയും പത്മാവതിയും (ലളിത)അമ്മായി അമ്മ അന്നാമ്മയും (സുകുമാരി) അടുങ്ങുന്ന കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത് നന്ദിനിയാണ്.ഇവര്‍ക്ക് എല്ലാ സഹായത്തിനു അയല്‍ക്കാരനും നന്ദിനിയുടെ ഓഫീസില്‍ ജോലി ചെയുന്ന ആളുമായ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം (പേര് നമുക്ക് തല്ക്കാലം ശശി എന്ന് വിളിക്കാം .ചിത്രത്തില്‍ വിളിക്കുന്ന പേര് ഓര്‍മ്മയില്ല :))

ശിവ എന്ന് പറയുന്ന സഹോദരന്‍ നാളെ സൂപ്പര്‍ സ്റ്റാര്‍ ആകും എന്നും പറഞ്ഞു ചാനലില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് . ശ്രദ്ധിച്ചു കേട്ടോണം ഇനിയാണ് നേരത്തെ കണ്ട കൊലപാതകം എന്ന ത്രില്ലെര്‍ ഭാഗവും ഇതു വരെ കണ്ടു കുടുംബ ഭാഗവും ഒത്തു ചേരുന്ന മര്‍മ പ്രധാനമായ ഭാഗം.നാലംഗ സംഘം അവസാനം അടിച്ചു കൊന്ന പെണ്‍കുട്ടി ഫോണ്‍ ചെയ്തിരുന്നത് ശിവ അവതരിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് ആയിരുന്നു.അപ്പോള്‍ വില്ലന്മാര്‍ ടെലിവിഷനില്‍ ശിവയുടെ മുഖം വ്യക്തമായി കണ്ടിരുന്നു !!!

ശെടാ അതിനെന്താ അവരല്ലേ ശിവയെ കണ്ടത് ശിവ അവരെ കാണുന്നില്ലല്ലോ പിന്നെന്താ?

എടേ ഇതേ ചോദ്യം ആ സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നുണ്ട് പക്ഷെ എന്തോ സംഘത്തലവന് ഒരു തൃപ്തി വന്ന മട്ടില്ല .(കൊച്ചു ആ സമയത്ത് വല്ല ഇന്ത്യാവിഷനോ റിപ്പോര്‍ട്ടര്‍ ചാനലോ കാണാതിരുന്നത് നമ്മുടെ നികേഷ് കുമാറിന്റെ ഒക്കെ ഭാഗ്യം എന്ന് പറഞ്ഞാല്‍ മതി )

ഇതില്‍ പ്രണയം എവിടെ അണ്ണാ?

ഇതേ ചോദ്യം ഇതിന്‍റെ സംവിധയകനോടോ മറ്റോ ആരോ ചോദിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്.ഒരു ദിവസം ശിവയുടെ പരിപാടിയിലേക്ക് അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ കാള്‍ വരുന്നു(ആരും വിളിക്കാത്തത് കൊണ്ട് സാധാരണ സുകുമാരിയും ലളിതയും ചെറുപ്പക്കാരികളുടെ ശബ്ദത്തില്‍ വിളിക്കുകയാണ്‌ പതിവ്.(കോമഡി ആണ് ഇവിടെ ഉദേശിച്ചത്‌ എന്ന് തോന്നുന്നു)) നേരത്തെ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ചു മരിച്ച കുട്ടി ഇവളുടെ അടുത്ത സുഹൃത്തായിരുന്നു എന്നും അവള്‍ അവസാനമായി വിളിച്ചത് ഈ പരിപാടിയിലേക്ക് ആയതു കൊണ്ട് വിളിക്കുകയാണ്‌ എന്നും പറയുന്നു (ഇതെങ്ങനെ പിടി കിട്ടി എന്ന് എപ്പോളും മനസിലാകുന്നില്ല.നാലംഗ സംഘം കൊച്ചിനെ തട്ടി കഴിഞ്ഞു പ്രചോദിന്റെ പ്രകടനം സഹിക്കാനാവാതെ ആകണം ടി വി തകര്‍ക്കുന്നുണ്ട്).നേരില്‍ കാണണം എന്ന് പറയുന്ന അര്‍ച്ചനയുടെ അവശ്യപ്രകാരം പാര്‍ക്കില്‍ എത്തുന്ന ശിവ അര്‍ച്ചനയെ കണ്ടതും പ്രണയത്തില്‍ ആകുന്നു (ഒരു പാട്ടും ഉണ്ട്) .പോരെ സമാധാനം ആയോ ?

ശരി സെന്റിമെന്റ്സ് ..?

നീ പറഞ്ഞാല്‍ ഞെട്ടരുത്.സുരാജ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വെല്ലു വിളി ആയേക്കാവുന്ന ഒരു കഥാ പാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് .സാധാരണയായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ സഹിക്കുക എന്നതാണ് പ്രേക്ഷകര്‍ക്ക്‌ മുന്നിലുള്ള വെല്ലുവിളി.ഇയാളും ഭാര്യയും സ്ഥിരമായി വഴക്കാണ് (കോമഡി പറയാത്തപ്പോള്‍).കുട്ടികളില്ല. ആ വിഷമം ഭാര്യക്ക്‌ ഉണ്ടാകാതിരിക്കാനാണ് ഇയാള്‍ എന്നും മദ്യപിച്ചു വന്നു ഭാര്യയെ തല്ലുന്നത് എന്ന് വിളിപ്പെടുതുന്ന നിമിഷം !! ഹോ ഏതു ശിലാഹൃദയനും (ഉറക്കം അല്ലെങ്കില്‍ ) ഈ രംഗം എത്തുമ്പോള്‍ പൊട്ടിക്കരഞ്ഞു പോകും ഉറപ്പാ ..

എന്‍റെ അമ്മോ ?

ഹാ ... തീര്‍ന്നില്ലന്നെ.പ്രധാനഭാഗം പറയാന്‍ വരുന്നതല്ലേ ഉള്ളു.നന്ദിനി എന്ന ഉര്‍വശി അവതരിപ്പിക്കുന്ന കഥാപാത്രം സാദാ വിലകയറ്റത്തെ കുറിച്ച് പരാതിപ്പെടുകയും കുടുംബത്തിലെ മറ്റു അംഗങ്ങളെ ചെലവു ചുരുക്കാത്തതിനു ശകാരിച്ചും കേരളത്തിലെ വീട്ടമ്മമാരുടെ മനസ്സിലേക്ക് ഇടിച്ചു കേറും എന്ന് പ്രതീക്ഷിക്കുന്നു.ജോലിക്ക് പുറമേ കല്യാണ ബ്രോക്കെര്‍ ആയുംഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട് (അത് കാശിനു വേണ്ടി എന്നതിലുപരി എന്തരോ സാമൂഹ്യ സേവനം ആണെന്നാണ് പറയുന്നത്) ഓഫീസില്‍ ഓരോ കാര്യത്തിന് (ഉദാ :വീടിന്‍റെ പ്ലാന്‍ അപ്രുവലിനു വേണ്ടി) വരുന്നവരോട് കല്യാണം കഴിഞ്ഞതാണോ? നാളെ വീടിന്‍റെ പ്ലാനും ഗ്രഹനിലയും ആയി വന്നോളു എന്ന് പറയുന്ന നന്‍മ നിറഞ്ഞ കഥാപാത്രം.അതാണ് ഈ ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന നന്ദിനി.

ഇതിനു ഒരവസാനമില്ലേ ? അതോ ഭാരതീയന്‍റെ ഗതികേട് പോലെ ഇത് അവസാനമില്ലാതെ പോകുമോ ?

സിനിമ അവസാനം അടുക്കുമ്പോള്‍ ട്വിസ്റ്റ്‌ കള്‍ ചറ പറാ വരുന്നു (ഇനി അതില്ല എന്ന് വേണ്ട.ട്രാഫിക്‌ ഒക്കെ ഓടുന്ന കാലമല്ലേ.യേത് ) അര്‍ച്ചന എന്നാ കഥപാത്രം കൊല നടക്കുമ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു എന്നും മുഖം മൂടി ധരിച്ച നാലംഗ സംഘത്തെ കണ്ടു മുറിയില്‍ കയറി കതകു അടച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടത് ആണെന്ന ഞെട്ടിപ്പിക്കുന സത്യം പിന്നീടാണ് നമ്മള്‍ അറിയുന്നത് . അര്‍ച്ചനയുടെ അച്ഛന്‍ മേനോന്‍ (സായി കുമാര്‍ ) ഇടയ്ക്ക് വരുന്നു .(മകളുടെ പ്രണയത്തിനു ആദ്യം എതിര്‍ക്കാനും പിന്നീടു സമ്മതിച്ചു കല്യാണം നടത്തി കൊടുക്കാനും).ഒരു കോണ്‍ട്രാക്ടര്‍ അയ ഇയാള്‍ ഇടയ്ക്ക് എപ്പോളോ ബില്ല് മാറാന്‍ ഒക്കെയായി നന്ദിനിയെ കാണുന്നുണ്ട്.ഒരു അന്തവും കുന്തവും ഇല്ലാത്ത ഗുണ്ട ഫല്‍ഗുനന്‍ (കോട്ടയം നസീര്‍)ഇടയ്ക്ക് വന്നു പോകുന്നു.അര്‍ച്ചനയും ശിവയും പ്രേമത്തില്‍ ആയതു നാലംഗ സംഘത്തിന്റെ ഉറക്കം കെടുത്തുന്നു (എന്തിനാണാവോ ?) .അവസാനം ശിവയെ വിളിക്കുന്ന അവരുടെ കാള്‍ എടുക്കുന്ന നന്ദിനി നേരിട്ട് അവര്‍ പറഞ്ഞ സ്ഥലത്ത് ഒറ്റയ്ക്ക് വന്നു ഇവര്‍ ആരുമല്ല മരിച്ചു താന്‍ ആണ് ഈ സംഘം കൊല നടത്തി രക്ഷപ്പെടുന്നതിനു ദൃക്സാക്ഷി എന്ന് സ്വമേധയാ വെളിപ്പെടുത്തുന്നു.(ഞെട്ടിയോ ?)സംഘം നന്ദിനിയെ പിടിച്ചു കെട്ടിയിടുന്നു.ശിവ വരുന്നു.നാലംഗ സംഘത്തെ അടിച്ചിടുന്നു. പോലീസില്‍ ഏല്‍പ്പിക്കുന്നു.അര്‍ച്ചനയെ കെട്ടുന്നു,സുഖം സുഖകരം .

അണ്ണാ എത്രയും കേട്ടപ്പോള്‍ തന്നെ എനിക്കൊരു ആത്മഹത്യ തോന്നല്‍ ഉണ്ടാകുന്നോ എന്നൊരു സംശയം . അപ്പോള്‍ അഭിനയം ....?

നീ വാങ്ങും........ ഈ കഥയില്‍ എന്തോന്ന് അഭിനയം ? എന്ന് കരുതി ആര്‍ക്കും ഉത്സാഹകുറവ് ഒന്നും ഇല്ല. എല്ലാരും വാശിയോടെ ആണ് അഭിനയിച്ചിരിക്കുന്നത് പ്രചോദ് അഭിനയിച്ചു തകര്‍ക്കുന്ന പ്രേമ രംഗങ്ങള്‍,റോമയുടെ തടി,ഉര്‍വശിയുടെ സാധാരണക്കാരി ചമയല്‍ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്ന് മാത്രം.സുരാജിന്റെ പരാക്രമങ്ങള്‍ സഹിക്കാന്‍ ഒരു വിധം മലയാളി ശീലിച്ചു കഴിഞ്ഞത് കൊണ്ട് പ്രശ്നം ഇല്ല

അപ്പോള്‍ ചുരുക്കത്തില്‍ ..?

സ്വന്തം .. സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഇത്തരം ചിത്രങ്ങള്‍ കാണുക

Monday, August 15, 2011

ആരക്ഷണ്‍

ഈ ആരക്ഷണ്‍ എന്ന് വെച്ചാല്‍ എന്താ അര്‍ഥം അണ്ണാ?

എന്ത് രക്ഷസനോ?

അല്ലന്നേ നമ്മുടെ പ്രകാശ്‌ ച്ജാ രാജ്നീതി എന്നാ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത പടമേ. സംഗതി കുറച്ചു വിവാദം അയ സ്ഥിതിക്ക് ഉടനെ നിരൂപണം കാളകൂടത്തില്‍ ഇടണമെന്ന് മുതലാളി വിളിച്ചു പറഞ്ഞു.എവിടെ പോയാല്‍ ഈ പടം ഒന്ന് കാണാന്‍ പറ്റും?

അല്ല എന്ത് വിവാദം ?

അണ്ണന്‍ ഇതൊന്നും അറിഞ്ഞില്ലേ?ഈ പടം പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യ മുഴുവന്‍ എന്തരോ സംഭവിക്കും എന്ന് പറഞ്ഞത് കൊണ്ട് കോടതി കണ്ടു ബോധിച്ചതിന് ശേഷമാണു പ്രദര്‍ശനാനുമതി കിട്ടിയത് പോലും.എന്നിട്ടും തൃപ്തി ആകാത്തത് കൊണ്ട് പഞ്ചാബിലോ ആന്ദ്ര യിലോ എവിടെ ഒക്കെയോ ഈ പടം നിരോധിച്ചു പോലും .

അനിയാ അറിഞ്ഞൂടെങ്കില്‍ പറഞ്ഞു തരാം ആരക്ഷണ്‍ എന്നാ വാക്കിന്‍റെ അര്‍ഥം സംവരണം എന്നാണ്.ഇന്നലെ ആ പടം ഇവിടുത്തെ ഒരു പെട്ടി തീയറ്റെരില്‍ പോയി കണ്ടതേയുള്ളൂ.

ആന്നോ? എന്നിട്ട് എങ്ങനെയുണ്ട് പടം .ആരൊക്കെയാണ് അഭിനയിക്കുന്നേ? വിവാദം ഉണ്ടോ പടത്തില്‍. ആകെ മൊത്തം സംവരണം വേണം എന്നാണോ വേണ്ട എന്നാണോ പറയുന്നേ.

അനിയാ നീ തോക്കില്‍ കേറി വെടി വെക്കല്ലേ. ഒന്ന് പറഞ്ഞോട്ടെ . ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് അമിതാബ് ബച്ചന്‍ , മനോജ്‌ ബാജ്പെയി ,ദീപിക പദുകോണ്‍ , പ്രതീക് ബബ്ബര്‍ എന്നിവരോക്കെയാണ്.

ശരി എന്നി കഥ അഥവാ കഥയിലെ വിവാദം ........

പറയാം . അതിനു മുന്‍പ് ഒരു ചോദ്യം . ഈ സംവരണത്തെ കുറിച്ചുള്ള നിന്‍റെ അഭിപ്രായം എന്താണ് ?

അല്ല . അതല്ലല്ലോ ഇവിടെ വിഷയം .....

നീ പറയെടെ.

അല്ല എനിക്ക് ഒരു മണിക്കൂര്‍ സമയം വേണം .

നീ ആരെടെ മുഖ്യമന്ത്രിയോ പഠിച്ചിട്ടു അഭിപ്രായം പറയാന്‍ ?

അതല്ല അണ്ണാ.വീട്ടില്‍ പോയി SSLC ബുക്ക്‌ എടുത്തു ജാതി നോക്കണം .സംവരണം ഉള്ള ജാതിയാണോ അല്ലയോ എന്ന് ഉറപ്പാക്കിയിട്ടു മാത്രമേ ഈ സംവരണത്തെ പറ്റി ഒരു അഭിപ്രായം പറയാന്‍ പറ്റു .എനിക്ക് സംവരണം ഇല്ലെങ്കില്‍ ഈ വിപത്ത് നാട്ടില്‍ നിന്നും ഉടനെ പുറം തള്ളണം (മൂല്യശോഷണം , കഴിവ് .....) ഇനി ഉണ്ടെങ്കിലോ വര്‍ഷങ്ങളുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന (കഴിഞ്ഞിട്ടില്ല ) ജനകോടികളുടെ ........ ഈ ലൈന്‍ (ചുരുക്കത്തില്‍ എനിക്ക് നക്കാന്‍ ഇല്ലെങ്കില്‍ ഒരുത്തന്നും നക്കണ്ട എന്നിക്ക് നക്കാന്‍ ഉണ്ടെങ്കില്‍ അത് ഒരു കാലത്തും ഇല്ലാതാകാന്‍ പാടില്ല എന്ന ഒരു ലൈന്‍ )

മിടുക്കന്‍!! നീയാണെടാ യഥാര്‍ത്ഥ മലയാളി .നിനക്ക് സംവരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ബുദ്ധിജീവി ആകാന്‍ നീ പറയേണ്ട ഒരു കാര്യം കൂടിയുണ്ട് .അതായിത് ഈ മെറിറ്റ്‌ മെരിറ്റ് എന്ന് പറയുന്നതില്‍ ഒരു കാര്യവും ഇല്ല. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന മിടുക്കന്‍മാര്‍ എല്ലാരും കാശു മുടക്കി പരിശീലന കേന്ദ്രങ്ങളില്‍ പോയി പഠിച്ചു വരുന്നവരാണ് എന്ന മഹാ സത്യം (ഇതു ഇവനൊക്കെ വിളംബുന്നതിനു മുന്‍പ് ഒരു മഹാ രഹസ്യമായിരുന്നു).അങ്ങനെ ആണെങ്കില്‍ ‍ ഈ പരീക്ഷകള്‍ പരിശീലന ക്ലാസ്സില്‍ പോകാതെ കിട്ടില്ല എന്ന രീതിയില്‍ നില നിര്‍ത്തുന്നത് എന്തിനു? സര്‍ക്കാര്‍ ജോലി,സര്‍ക്കാര്‍ നമുക്ക് തരുന്ന വിദ്യാഭ്യാസം,വൈദ്യ സഹായം, ഗതാഗത സൗകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ പോലും പ്രസക്തിയും സാധ്യതകളും ഒക്കെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ ഇതിനു വലിയ പ്രസക്തി ഉണ്ടെന്നു വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യം മാത്രം ആയതു കൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നേ ഉള്ളു

അണ്ണാ ഈ കൊടും കാട്ടിലേക്ക് പോകാതെ ഈ ചിത്രത്തെ പറ്റി ..........

ശരി പറയാം.ആദ്യമായി കുറച്ചു തെറ്റി ധാരണകള്‍ മാറ്റിക്കോട്ടെ.മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഈ ചിത്രം സംവരണം ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രമല്ല.സംവരണത്തെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുന്നവരും അത് തെറ്റും അനീതിയും ആണെന്ന് വാദിക്കുന്നവരും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.എന്നിക്ക് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ടത് അവസാനം ഒരു ഭാഗം മറ്റൊരു ഭാഗത്തോട് ക്ഷമ ചോദിച്ചു ചിത്രത്തിന് മൊത്തത്തില്‍ ഒരു സന്ദേശം ഉണ്ടാക്കുന്നില്ല എന്നതാണ്.എന്ന് കരുതി ഈ ചിത്രം ഒരിക്കലും ഒരു അഴ കൊഴംബന്‍ സാധനം ആകുന്നില്ല.വിദ്യാഭ്യാസ രംഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വിപത്തിലേക്കും അതിനെതിരെ ഉണ്ടാക്കുന്ന ഉണ്ടാക്കാവുന്ന പ്രതിരോധതിലെക്കും വിരല്‍ ചൂണ്ടുന്നു ഈ ചിത്രം.സംവരണത്തെ കുറിച്ചുള്ള വാദ - വിവാദ - വിദ്വേഷ തരംഗങ്ങള്‍ക്കിടയില്‍ യഥാര്‍ഥ വിജയം നേടുന്നത് ആരാണെന്നു കാണിക്കാന്‍ ശ്രമിക്കുന്നു ഈ ചിത്രം.

ഇനി കഥ അമിതാബ് ബച്ചന്‍ അവതരിപ്പിക്കുന്ന ഡോ. പ്രഭാകര്‍ ആനന്ദ്‌ എന്ന പ്രിന്‍സിപ്പല്‍ ആണ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര ബിന്ദു .നല്ല നിലവാരത്തില്‍ പ്രവത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഗുണനിലവാരത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല . ഒരു ഗ്രയിസ് മാര്‍ക്ക്‌ കൊടുക്കാത്തത് കൊണ്ട് മെഡിസിന്‍ പഠിക്കാന്‍ കഴിയാത്ത പോയ മകള്‍ ഊര്‍വിയും (ദീപിക ) ദളിതനായ,സമര്‍ഥനായ വിദ്യാര്‍ഥി ദീപക്ക് കുമാറും (സൈഫ് അലി ഖാന്‍) ട്രസ്ട്ടിയില്‍ ഒരാളുടെ മകനായ പ്രതീക് ബബ്ബര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇവരൊക്കെ പ്രഭാകറിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയുന്നവര്‍ ആണ് .മറ്റൊരു സവര്‍ണ്ണ അധ്യാപകനായ വൈസ് പ്രിന്‍സിപ്പല്‍ മിധിലെഷ് സിംഗ് (മനോജ്‌ വാജ്‌പേയി) കച്ചവട താല്പര്യങ്ങള്‍ ഉള്ളവനും.താണ ജാതിക്കാരോട് അനുഭവം ഇല്ലാത്ത ആളും ആണ്.കോളേജ് നിയമങ്ങള്‍ അനുസരിച്ച് അധ്യാപകര്‍ പുറത്തു ട്ട്യുഷന് ‍പോലുള്ളവ ചെയ്യാന്‍ പാടില്ല .എന്നാല്‍ മനുഷ്യ സ്നേഹിയും സ്വന്തമായ ചിന്താധാരയും ഉള്ള പ്രഭാകര്‍ സ്വന്തം വീട്ടില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൌജന്യമായി ക്ലാസ്സ്‌ എടുക്കാറുണ്ട്.

പ്രശ്നങ്ങള്‍ തുടങ്ങുന്നത് വേണ്ടത്ര മാര്‍ക്കില്ലാത്ത ഒരു മന്ത്രീ ബന്ധുവിന്‍റെ അപേക്ഷ പ്രഭാകര്‍ നിരസിക്കുന്നതോടെയാണ്. ഒപ്പം തന്നെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സംവരണത്തിലെ പുതിയ മാറ്റങ്ങളും കോളേജ് വിദ്യാര്‍ഥികളെ രണ്ടു ചേരിയില്‍ ആക്കുന്നു.ക്ലാസ്സ്‌ എടുക്കാതെ,മന്ത്രിയുടെ സഹായത്തോടെ ആരംഭിച്ച സ്വന്തം എന്ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ക്ലാസ് എടുക്കുന്ന മിധിലെഷിനെ പ്രഭാകര്‍ ഷോ കോസ് നോട്ടീസ് നല്‍കുന്നു.തന്നെ ജാതീയമായി പീഡിപ്പിക്കുന്നു എന്നാരോപിക്കുന്ന മിധിലെഷ് പ്രശ്നം മാധ്യമങ്ങളില്‍ കൊണ്ട് വരുന്നു. ഈ അവസരം മുതലെടുത്ത്‌ പ്രഭാകറിനെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍,ഒരു ചേരിയിലും പെടാത്ത പ്രഭാകറിനെ അയാളുടെ മനുഷ്യസ്നേഹത്തെ സംവരണത്തിന് അനുകൂലമായ നിലപാടാണ്‌ എന്ന് വ്യാഖ്യാനിച്ചു ഒറ്റപ്പെടുത്തുന്നു .സ്വന്തം വീക്ഷണങ്ങളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്ത പ്രഭാകര്‍ കോളേജില്‍ നിന്നും രാജി വയ്ക്കുന്നു.സ്വന്തം വീടും,സുഹൃത്തുക്കളും,വിദ്യാര്‍ത്ഥികളുടെ സ്നേഹവും ഒക്കെ പതുക്കെ പതുക്കെ നഷ്ട്ടം ആകുന്ന പ്രഭാകര്‍ ഒറ്റയ്ക്ക് വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടാന്‍ ആരംഭിക്കുന്നതോടെ കഥ വേറൊരു വഴിക്ക് തിരിയുന്നു.പതുക്കെ പതുക്കെ ഒരു വലിയ സാമൂഹ്യ തിന്മക്കെതിരെ പൊരുതുന്ന അയാള്‍ക്ക് നഷ്ട്ടപ്പെട്ടത്‌ ഒന്നൊന്നായി തിരികെ കിട്ടുന്നു.

അയ്യേ ഇതിലെവിടെ വിവാദം ? ഈ പ്രഭാകര്‍ എന്ന കഥാപാത്രം ശരിക്കും ഏതു ഭാഗത്താണ് ?

അനിയാ ഇതേ ചോദ്യം ദീപക് കുമാറും പ്രതീക് ബബ്ബര്‍ ഉം എന്തിനു അയാളുടെ മകളും ഭാര്യയും പോലും ചോദിക്കുന്നുണ്ട് . എനിക്ക് മനസിലായ കാര്യം പറയാം.അടിസ്ഥാനപരമായി പ്രഭാകര്‍ ഒരു അധ്യാപകനാണ്.സംവരണത്തിന് അനുകൂലമോ പ്രതികൂലമോ അല്ല അയാളുടെ നിലപാട്.സംവരണം ഉത്പ്പടെയുള്ള ഏത് നിയമവും മുതലെടുത്ത്‌ വിദ്യാഭ്യാസത്തിനെ കച്ചവടവത്കരിക്കുന്ന ആളുകള്‍ക്കെതിരാണ് അയാളുടെ നിലപാട് .ഒപ്പം വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ് എന്ന് വിശ്വസിക്കുന്ന ആളുമാണ് പ്രഭാകര്‍ .അതിനു ഭരണ വര്‍ഗത്തോടു കേഴുന്നതിന് പകരം തന്‍റെ അദ്ധ്യാപനത്തിനുള്ള കഴിവുകള്‍ ഉപയോഗിച്ച് കഷ്ട്ടപെടുന്നവരെ സഹായിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.ഒരു കുറ്റം ആരോപിക്കപ്പെടുന്ന ആളിന് വക്കീലിനെ വെക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ ശിക്ഷ കൊടുക്കുന്നതിനു പകരം സര്‍ക്കാര്‍ അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു വക്കീലിനെ കൊടുക്കുന്നത് പോലെ തന്നെ.ആ ശ്രമത്തില്‍,അതിന്‍റെ ഉദേശശുദ്ധി മനസിലാക്കി സംവരണം ലഭിച്ചവരും,സംവരണം മൂലം അവസരം നഷ്ട്ടപ്പെടവരുമായ ശിഷ്യന്മാര്‍ (യഥാക്രമം സൈഫും പ്രതീകും ) അയാളോടൊപ്പം അണി ചേരുന്നു.

അപ്പോള്‍ പടത്തില്‍ ഒരു പ്രശനവും ഇല്ലെന്നാണോ ?

കുറ്റം പറയാന്‍ ആണെങ്കില്‍ പ്രണയത്തില്‍ ആയിരുന്ന ഊര്‍വിയും ദീപക്കും തെറ്റിപ്പിരിഞ്ഞതിനു ശേഷം ഡോക്റെരട്ടിനു പൊയ്ക്കാനായി അമേരിക്കയില്‍ പോകുന്ന ദീപക് നാട്ടിലെ വിശേഷങ്ങള്‍ (പ്രഭാകര്‍ രാജി വെച്ച വിവരം ) അറിഞ്ഞു ഊര്‍വിയെ ഫോണ്‍ ചെയുമ്പോള്‍ അവളുടെ ഫോണില്‍ ദീപക് കാളിംഗ് എന്ന് തെളിഞ്ഞു വരുന്നത് മുതല്‍ ദീപക്ക് ന്‍റെയും പ്രതീക് ന്‍റെയും മനം മാറ്റത്തിനു കുറച്ചു കൂടി വ്യക്തമായ കാരണങ്ങള്‍ പറയാമായിരുന്നു തുടങ്ങിയ കുറെ കാര്യങ്ങള്‍ പറയാം . എനിക്ക് പക്ഷെ ഇവയൊക്കെയും സിനിമ കണ്ടപ്പോള്‍ വലുതായി ആലോരസപ്പെടുതിയില്ല എന്നതാണ് സത്യം

അഭിനയം ...?

ഈ ചിത്രത്തില്‍ അങ്ങനെ ആരെങ്കിലും കേറി അഭിനയിച്ചു തകര്‍ത്തു എന്ന് പറയാനില്ല.ചിത്രത്തിലെ താരം സംവിധായകന്‍ തന്നെ.അഭിനേതാക്കള്‍ എല്ലാരും തന്നെ അവര്‍ അവരുടെ ഭാഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്.മൌക്ക എന്ന് തുടങ്ങുന്ന ഒരു ഗാനം എന്നിക്ക് ഇഷ്ട്ടപെട്ടില്ല (ഒരു മാതിരി ഔട്ട്‌ ഓഫ് പ്ലേസ് ഫീലിംഗ്) ബാക്കി എല്ലാം നന്നായിട്ടുണ്ട്.അമിതാബ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു രാജ്യത്തെ നല്ല ഭരണ കൂടത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറയാവുന്നതാണ്.ഒന്നിലും കക്ഷി ചേരാതെ എന്നാല്‍ ഒന്നിനെയും മുതലെടുക്കാന്‍ ശ്രമിക്കാതെ,നിയമത്തെ ചോദ്യം ചെയ്യാതെ തന്‍റെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അയാളെ പോലയുള്ള ഒരു ഭരണ കൂടം എന്നത് സൂപ്പര്‍ താരങ്ങളുടെ നല്ല ചിത്രം എന്ന സംഗതി പോലെ പറയാനും കേള്‍ക്കാനും അയവിറക്കാനും മാത്രം കൊള്ളാവുന്ന ഒന്നാണ് എന്ന് അറിഞ്ഞു കൂടാത്തത് കൊണ്ട് അല്ല. എങ്കിലും .. വെറുതെ ..

ചുരുക്കത്തില്‍ ...

പൊതുവേ വ്യവസ്ഥിതിക്കു എതിരെ പൊരുതുന്ന ചിത്രങ്ങള്‍ക്ക് ശുഭപര്യവസാനം ഉണ്ടാകുമ്പോള്‍ എന്തോ എച്ച് കെട്ടല്‍ ആണ് തോന്നാറുള്ളത് .പക്ഷെ ഈ ചിത്രം കണ്ട് ഇറങ്ങുമ്പോള്‍ .മനസിലെവിടെയോ ഒരു ആത്മാഭിമാനം ഉള്ള ഒരു ജനതയെയും രാജ്യത്തെയും സ്വപ്നം കാണാന്‍ തോന്നുന്നു .

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

പ്രസംഗത്തിലൂടെ അല്ലെങ്കില്‍ ബൌധിക ചര്‍ച്ചകളിലൂടെ അല്ലാതെ തന്നാല്‍ കഴിയുന്ന ഒരു ചെറിയ കാര്യം ചെയ്യാന്‍ ശ്രമിച്ചു ഒരു വ്യത്യാസം ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത മലയാളി തടിയങ്ങാ ബുദ്ധി ജീവികള്‍ക്ക് ഈ ചിത്രം ഇഷ്ട്ടപ്പെടും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല.

നന്ദി :
മലയാളത്തിലെ മുന്‍നിര സംവിധയകന്മാരോട് /സൂപ്പര്‍ താരങ്ങളോട്
(മലയാളത്തില്‍ ഒത്തിരി പ്രസക്തിയുള്ള പ്രമേയമാണ് ഈ ചിത്രത്തിലേത്. എന്നാല്‍ ഇങ്ങനെ ഒരു ചിത്രം മലയാളത്തില്‍ എടുത്തു സ്വാശ്രയ കോളേജുകള്‍ , മത വിഭാഗങ്ങള്‍ , സൂപ്പര്‍ താരങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി ഒരായിരം കോമ്പ്ര മൈസുകള്‍ ചെയ്തു ഒരു നപുംസക ചിത്രമായി ഈ നാട്ടില്‍ ഇറക്കി ഞങ്ങളെ നന്നാക്കാത്തതിനു. )





Friday, August 12, 2011

പ്രേക്ഷകനും പൈറസിയും

അനിയാ എവിടെക്കാ തിരക്കിട്ട് .....

അണ്ണാ നില്ക്കാന്‍ തീരെ സമയമില്ല.ഇന്നു മലയാള സിനിമ നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തെ കുറിച്ച് ഒരു ചര്‍ച്ചയുണ്ട്. ഒരു പ്രമുഖ നിരൂപകനായ ഞാന്‍ പങ്കെടുത്തില്ലെങ്കില്‍ മോശമല്ലേ ?

പിന്നല്ലാതെ ..? സിനിമ കാണാതെ നിരൂപണം കാച്ചുന്ന നീയല്ലെങ്കില്‍ പിന്നെ ആരാണ് യോഗ്യന്‍ അതിരിക്കട്ടെ എന്താണ് അനിയാ ഈ പ്രതിസന്ധി ?

നല്ല കഥയില്ലാത്തതാണ് പ്രധാന പ്രതിസന്ധി.അത് പിന്നെ കാലാ കാലത്ത് ഓരോരുത്തര്‍ എടുത്ത വിദേശ ചിത്രങ്ങള്‍ കോപ്പിയടിച്ചു നികത്താമെന്ന് വെച്ചോ.ഈ പൈറസി എന്ന ഭീകരന്‍ തന്നെ അല്ലെ മലയാളി നേരിടുന്ന ഏറ്റവും വലിയ വിപത്ത്. അത് ഒരൊറ്റ സാധനം കാരണം അല്ലെ മലയാള സിനിമ ഇന്നു ഈ ഗതിയായത് .

പിന്നെ അല്ലാതെ? ഒരു ചെറിയ സംശയം അനിയാ ഈ പൈറസി എന്ന സാധനം പണ്ട് മുതലേ ഉണ്ടായിരുന്ന ഒന്നല്ലേ? വീഡിയോ കാസ്സെറ്റ്‌ ഉള്ള കാലത്ത് പോലും മമ്മുട്ടിയെ കണ്ടാല്‍ ഇന്ദ്രന്‍സ് വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന പോലുള്ള വ്യാജ സാധനങ്ങള്‍ ലഭ്യമായിരുന്നു.ചുരുക്കത്തില്‍ സിനിമ,സിനിമാ ശാലകള്‍ വിട്ടു പുറത്തു വന്നത് മുതല്‍ ഈ പൈറസി എന്ന സാധനവും നിലവിലുണ്ട്.പിന്നെ എപ്പോള്‍ എന്താ പുതിയതായി ?

ഈ അടുത്തകാലത്തല്ലേ ഈ internet വഴി ലോക വ്യാപകമായി ഇതു പ്രചരിച്ചു തുടങ്ങിയത്? അണ്ണന്‍ പത്രം ഒന്നും വായിക്കാറില്ലേ?

പത്രം വായിച്ചാല്‍ മാത്രമല്ലേ ഈ നാട്ടില്‍ പൊതു വിജ്ഞാനം ഉണ്ടാകു? അല്ലെങ്കില്‍ പിന്നെ ചാനല്‍ തരുന്ന ലൈവ് കൊപ്പിരാട്ടി കാണണം.അതാണല്ലോ നാട്ടു നടപ്പ്.ശരി ഇനി ചില ചോദ്യങ്ങള്‍.ഈ വ്യാജ സിനിമ എന്നത് ഇന്റര്‍നെറ്റിലൂടെയോ പൈപ്പിന്‍ കുഴലിലൂടെയോ പ്രചരിപ്പിക്കപെട്ടോട്ടെ ,ഇതു മലയാളികള്‍ അല്ലെ കാണൂ, വേറെ ഭാഷക്കാര്‍ ആരും ഇതൊന്നും ഇപ്പോഴത്തെ നിലവാരം വെച്ച് അറിയാതെ പോലും പോലും കാണത്തില്ല ഉറപ്പു.അപ്പോള്‍ ചുരുക്കത്തില്‍ പൈറേറ്റഡ് സിനിമകളുടെ പ്രചാരണ മാധ്യമം മാറി എന്നതാണോ ഇപ്പോളത്തെ പ്രശനം?

ഛെ ഇങ്ങേര്‍ ഒരുമാതിരി പിള്ളേരെ പോലെ ....?സിനിമ ശാലകളില്‍ ഓടുന്ന ചിത്രങ്ങള്‍ നെറ്റില്‍ കാണാം എന്നു വന്നാല്‍ പിന്നെ ആരെങ്കിലും കാശു കൊടുത്തു സിനിമ കാണുമോ? ഈ വര്ഷം തന്നെ എത്ര ചിത്രങ്ങളാണ് ഇങ്ങനെ നെറ്റില്‍ വന്നത് ?

ഏതൊക്കെയാ ആ ചിത്രങ്ങള്‍ അനിയാ ..?

ഉറുമി,രതിനിര്‍വേദം,സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ പോരെ ?

മതിയല്ലോ.ഉറുമി അവിടെ നില്‍ക്കട്ടെ.ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ പ്രിത്വിരാജ് എന്ന നടന്‍ ആ ചിത്രം നെറ്റില്‍ കാണിച്ച ആള്‍ക്കെതിരെ പരാതി കൊടുത്തു എന്നതിന്‍റെ പേരില്‍ വാര്‍ത്തയായി എന്നു കരുതാം.മറ്റു രണ്ടു ചിത്രങ്ങള്‍ യുട്യുബില്‍ സൌജന്യമായി ലഭ്യമാണ് എന്ന വാര്‍ത്ത‍ തുടരന്‍ ആയി പരമ്പര പ്രസിദ്ധീകരിച്ച ഇവിടത്തെ മുന്‍നിര പത്രങ്ങളോ? ഇതിലും ഭേദം ആ ലിങ്ക് കൂടെ കൃത്യമായി കൊടുക്കുക എന്നതായിരുന്നു.(യുട്യുബില്‍ കയറി ഈ ചിത്രങ്ങളുടെ പേര് ടൈപ്പ് ചെയ്താല്‍ കൃത്യമായി ഈ ചിത്രങ്ങള്‍ കാണാം എന്നു വരെ പറഞ്ഞിട്ടുണ്ട് ആ പരമ്പരയില്‍).ഈ രണ്ടു ചിത്രങ്ങളും സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്തവയും നല്ല ഇനിഷ്യല്‍ നേടിയവയും ആയിരുന്നു എന്നതും ശ്രദ്ധേയം.എന്ത് കൊണ്ട് ഒരു സൂപ്പര്‍താര ചിത്രത്തെ കുറിച്ച് ഇങ്ങനെ വിശദമായ ഒരു വാര്‍ത്ത‍ വരുന്നില്ല എന്നു ചിന്തിക്കുന്നത് സ്വാഭാവികം അല്ലെ?

അത് ഒരു പക്ഷെ... ഏതെങ്കിലും മന്ത്രിയുടെ മകന്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്താലോ,പീഡനം നടത്തിയോ പരാതി ഉണ്ടായി കേസ് എടുത്ത സാഹചര്യത്തില്‍ പോലും ആ മാന്യദേഹത്തെ മന്ത്രീപുത്രന്‍ എന്നു മാത്രം പരാമര്‍ശിക്കുന്നതും അതേ സ്ഥാനത്ത് ഒരു ഓട്ടോ ഡ്രൈവര്‍ പോലെയുള്ള ഒരാളാകുമ്പോള്‍ അയാളുടെ ഫോട്ടോയും അഡ്രസ്‌ ഉം കുടുംബ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് പോലെ അല്ലെ ഉള്ളു അതൊക്കെ ? ഒരു നാട്ടുനടപ്പ്..

നിന്നെപ്പോലെ പ്രതികരണ ശേഷി ഇല്ലാത്ത നാറികള്‍ ജീവിക്കുന്ന ഈ നാട്ടില്‍ ഇതിലപ്പുറവും കാണേണ്ടി വരും.അതിരിക്കട്ടെ എവിടെ ഒരു സിനിമ ഇറങ്ങിയാല്‍ (സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഓടിയെക്കും എന്നു സംശയം ഉള്ളവ ) അപ്പോള്‍ തുടങ്ങുമല്ലോ ഇതു ഇന്ന കൊറിയന്‍/ ഇറാനിയന്‍ / ലാറ്റിന്‍ അമേരിക്കന്‍ ചിത്രം അടിച്ചു മാറ്റിയതാണ്... അപ്പിടി ഇപ്പിടി എന്നു . ഈ പറയുന്ന ഭാഷയിലുള്ള ഒരു ചിത്രവും ഈ നാട്ടില്‍ വല്ല ഫിലിം ഫെസ്റ്റിവലില്‍ അല്ലാതെ വേറെ ഒരിടത്തും പ്രദര്‍ശിപ്പിക്കുകയോ സി ഡി വില്‍ക്കുകയോ ചെയുന്നത് കണ്ടിട്ടില്ല പിന്നെ എങ്ങനാ എത്ര പെട്ടന്ന് ആളുകള്‍ ഇതു കണ്ടു അഭിപ്രായം പറയുന്നത് ?

അല്ല അത് പിന്നെ .. നല്ല സിനിമയോടുള്ള അഭിനിവേശം ....

നീ വെറുതെ വായില്‍ ഇരിക്കുന്നത് കേള്‍ക്കരുത്‌.ഉത്തരം എനിക്കും നിനക്കും ഒക്കെ അറിയാം.ശരി ഇനി ഒരു ചോദ്യം കൂടി ഈ പൈറസി മലയാള സിനിമയെ ഇത്രയധികം ബാധിക്കുന്ന ഒരു പ്രശ്നം ആണെങ്കില്‍.ഈ രണ്ടു വര്‍ഷത്തില്‍ ട്രാഫിക്‌,എല്‍സമ്മ, മേരിക്കുണ്ടൊരു കുഞ്ഞാട്,ഉറുമി (ഈ വിവാദം ഒക്കെ കഴിഞ്ഞ ശേഷവും) എങ്ങനെ നൂറു ദിവസത്തില്‍ കൂടുതല്‍ സിനിമ ശാലകളില്‍ നിറഞ്ഞു ഓടി?.ഈ പറയുന്ന സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍,ഇത്രയും പത്രപരസ്യം കൊടുത്തതിനു ശേഷവും പോലും ഇന്നലെ വരെ ഹൌസ് ഫുള്‍ ബോര്‍ഡ് നേരില്‍ കണ്ട ആളാണ് ഞാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ?

തീര്‍ന്നില്ല പൈറസി ഇതിലും എത്രയോ കൂടുതലായ തമിഴ്നാട്ടില്‍ എങ്ങനെ കൂടുതല്‍ വിജയചിത്രങ്ങള്‍ ഉണ്ടാകുന്നു എന്നു കൂടി ചോദിച്ചാലെ ഈ ചിത്രം പൂര്‍ണമാകു.പൈറസി എന്നത് ഇല്ലാതാക്കേണ്ട ഒരു സംഗതി തന്നെയാണ് പക്ഷെ ഇപ്പോള്‍ ഈ ബഹളത്തിന്റെ മൂല കാരണം ഇന്‍റര്‍നെറ്റില്‍ ഇറങ്ങുന്ന പൈറേറ്റഡ് ചിത്രങ്ങള്‍ ഇവിടത്തെ സൂപ്പര്‍ താരങ്ങളുടെ അവസാന പിടിവള്ളിയായ ചാനല്‍ റൈറ്റ്നെ ബാധിക്കുന്നു എന്നത് കൊണ്ടാകണം എന്നാണ് എന്‍റെ അനുമാനം. കൂട്ടത്തില്‍ പറഞ്ഞോട്ടെ മലയാള സിനിമയുടെ അധപതനത്തിന് മൂല കാരണം ഈ ചാനല്‍ റൈറ്റ് ആണ് എന്നാണ് എന്‍റെ വിശ്വാസം.കുറെ മണ്ടന്മാരായ ആരാധകരും പിന്നെ ഈ ചാനല്‍ റൈറ്റ് ഉം ഉണ്ടെങ്കില്‍ പൊതു ജനത്തെ പുല്ലായി കണ്ടു നീയൊന്നും പടം കാണാന്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ക്കൊന്നും ഇല്ല ഇന്ന മട്ടില്‍ പടങ്ങള്‍ പടച്ചു വിടുന്ന പ്രവണതയുടെ തുടക്കം അവിടുന്നല്ലേ ?

അല്ല ഈ ചാനല്‍ റൈറ്റ് ഇന്നു വെച്ചാല്‍ നമുക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ.പാവം താരങ്ങള്‍ അവര്‍ക്ക് സ്വല്‍പ്പം കാശു കിട്ടുന്നതിനു അണ്ണന് എന്തിനാ ഈ കണ്ണ് കടി ?

അനിയാ,ചാനല്‍ റൈറ്റ് എന്നു പറഞ്ഞാല്‍,ചാനല്‍ ഭീമമായ തുക കൊടുത്തു വാങ്ങുന്നത് പരസ്യ സ്ലോട്ടിലെ വരുമാനം കൊണ്ട് ലാഭം ഉണ്ടാക്കാന്‍ ആണല്ലോ.പരസ്യം കൊടുക്കുന്ന ഉദ്പാദകര്‍ സാധന വിലയില്‍ പരസ്യത്തിനു ചെലവാകുന്ന കാശും ഉള്‍പ്പെടുത്തുന്നു. സാധനം വാങ്ങുന്ന നീയും ഞാനും അതിനും കൂടെ ചേര്‍ത്ത് ആണല്ലോ കാശു കൊടുക്കുന്നേ.ഫലത്തില്‍ നീയൊക്കെ കണ്ടാലും ഇല്ലെങ്കിലും ഈ ചിത്രം എന്ന കൊപ്രായത്തിനു കാശു കൊടുക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്.തീയറ്ററില്‍ പോയി തന്നെ സിനിമ കാണണം എന്നു വാശി പിടിക്കുന്ന എന്നെ പോലെയുള്ള മന്ദബുദ്ധികള്‍ ഒരു റൌണ്ട് കൂടി കാശു കൊടുത്തു ധന്യര്‍ ആകുന്നു എന്നു ചുരുക്കം

അല്ല ചരിത്രപരമായി നോക്കിയാല്‍ ....

എടാ ചരിത്രം പറഞ്ഞാല്‍ ,പണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞു വീഡിയോ കാസ്സെറ്റ്‌ ഇറങ്ങിയിരുന്ന കാലത്ത് പടം ഇറങ്ങി ഒരു വര്‍ഷം ഒക്കെ കഴിഞ്ഞു വല്ല പന്ന തീയറ്ററില്‍ നിന്നും പിടിച്ച ഒന്നും കാണാന്‍ പറ്റാത്ത വ്യജനെതിരെ പട വെട്ടാന്‍ മുന്‍ നിരയില്‍ നിന്ന സിംഹങ്ങള്‍ ഇന്നു മോസര്‍ബെയര്‍ ആറു മാസം കഴിയുമ്പോള്‍ നല്ല ഒന്നാം തരം സി ഡി ഇറക്കുമ്പോള്‍ ഒന്നും പറയാനില്ലാതെ വായ പൊത്തി നില്‍ക്കുന്നതിനെ പറ്റി പറയേണ്ടി വരും.പണ്ട് മോസര്‍ ബെയര്‍ എന്ന ഭീമന് വഴിയൊരുക്കാന്‍ നാട്ടിലെ വീഡിയോ പാര്‍ലറുകള്‍ ഒന്നൊഴിയാതെ പൂട്ടിച്ചു,പത്തോ പതിനഞ്ചോ രൂപയ്ക്കു കണ്ടു കൊണ്ടിരുന്ന ഒരു സിനിമക്ക് എന്പതും നൂറും രൂപ കൊടുക്കുന്ന അവസ്ഥയില്‍ ആക്കിയ ഭരണകൂടങ്ങളെയും പോലീസ് സിംഹങ്ങളെ പറ്റിയും പറയേണ്ടി വരും.മാന്യമായി സ്വയം തൊഴില്‍ ചെയ്തു ജീവിച്ചിരുന്ന കുറെ ചെറുപ്പക്കാരെ വഴിയാധാരം അക്കിയതിനെ പറ്റി പറയേണ്ടി വരും.അവസാനം ഇതൊക്കെ സ്വന്തം വിധിയാണെന്ന് സമാധാനിച്ചു,എല്ലാത്തിനും വഴങ്ങിക്കൊടുത്തു,ഒന്നിനോടും പ്രതികരിക്കാതെ നാണംകെട്ട ജീവിതം നയിക്കുന്ന,എന്നാല്‍ സംഘം ചേര്‍ന്നാല്‍ എന്ത് വൃത്തികേടിനും മടിക്കാത്ത കുറെ പന്നന്‍മാരെ പറ്റിയും ഒക്കെ പറയേണ്ടി വരും എന്തിനാ അനിയാ വെറുതെ ?


Sunday, August 7, 2011

വീട്ടിലേക്കുള്ള വഴി (The way Home )

അനിയാ.....

നിങ്ങള്‍ എത്തിയോ?എത്തിയിട്ട് ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ.എപ്പോള്‍ എങ്ങോട്ടാ? വല്ല സിനിമക്കും ആയിരിക്കും അല്ലെ? ഇവിടിപ്പോള്‍ അന്യ ഭാഷാ ചിത്രങ്ങളുടെ ബഹളം അല്ലെ...എതിനാ?

അനിയാ ഈ വീട്ടിലേക്കുള്ള വഴി ....................

ദൈവമേ .. ഒരാഴ്ച മാറി നിന്നപ്പോളെ സ്വന്തം വീട്ടിലേക്കുള്ള വഴി ഓര്‍മയില്ലേ?. എനിക്കപ്പോഴേ തോന്നി ഇങ്ങനെ തുടര്‍ച്ചയായി മലയാള സിനിമ കണ്ടാല്‍ എന്തേലും ഒക്കെ സംഭവിക്കും എന്ന്.പിന്നെ സംഗതി എന്‍റെ ചോറിന്റെ കാര്യം കൂടി ആയതു കൊണ്ട് ഞാന്‍ മിണ്ടിയില്ല എന്നെ ഉള്ളു.

എടാ നീ അടക്കമുള്ള മലയാളി നാറികള്‍ (സിനിമ പ്രേമികള്‍ എന്ന് വായിച്ചോ) നല്ല സിനിമ മരിച്ചു എന്നും പറഞ്ഞു ഇരുപത്തി നാലു മണിക്കൂറും മുതലകണ്ണീര്‍ ആണ്.ടി പി ദാസന് വേണ്ടി എഴുതി തകര്‍ത്ത പകുതി എങ്കിലും മലയാളി മാന്യന്മാര്‍ ആ സിനിമ കാശു കൊടുത്തു സിനിമാശാലയില്‍ പോയി കണ്ടിരുന്നെങ്കില്‍ ആ ചിത്രമൊക്കെ രക്ഷപ്പെട്ടേനെ.എന്നിട്ട് കണ്ടവനോക്കെ വോട്ടെടുപ്പ് നടത്തിയാല്‍ മികച്ച ചിത്രം ടി പി ദാസന്‍ (ഒരു കോടി ഇരുപത്തി അഞ്ചു ലക്ഷം വോട്ട് !!!!) . പോട്ടെ പരസ്യം ഇല്ലെങ്കില്‍ ഇവനൊന്നും നല്ല ചിത്രം ഉണ്ടാക്കില്ല എന്നിരിക്കട്ടെ.ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രമോ? ദേശീയ പുരസ്‌കാരം പോലും നേടിയ ആ ചിത്രം എത്ര മലയാളികള്‍ സിനിമാശാലയില്‍ പോയി കണ്ടു? ശരി അതിനു താര മൂല്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ച ഇറങ്ങിയ വീട്ടിലേക്കുള്ള വഴി എന്ന ചിത്രമോ ...

അങ്ങനെ ഒരു പടം ഇറങ്ങിയോ? എപ്പോള്‍? ആരാ അതിന്‍റെ ആള്‍ക്കാര്‍?

അനിയാ സൈറ എന്നാ ചിത്രം എടുത്ത ഡോ.ബിജു ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.അഭിനയിക്കുന്നത് പ്രിത്വിരാജ് , ഇന്ദ്രജിത്ത്,മാസ്റ്റര്‍ ഗോവര്‍ദ്ധന്‍,ധന്യ മേരി വര്‍ഗീസ്,ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് .

ഓ ..മനസിലായി ലവന്‍ അഭിനയിച്ച ആര്‍ട്ട്‌ പടം .... ഇതിനു നിരൂവണം ചെയ്യാന്‍ എന്നികരുടെയും സഹായം വേണ്ട . പടം വലിയുന്നു,ഇഴയുന്നു,കാണികളില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല (പടം കണ്ടാലല്ലേ വല്ല വികാരവും ഉണ്ടാകു!) . പ്രിത്വിരാജ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിമ്മിഷ്ട്ടപ്പെടുന്നു,കഥാപാത്രം പ്രിത്വിരാജ്ന്‍റെ ഉള്ളിലിരുന്നു വീര്‍പ്പു മുട്ടുന്നു , നിലവിളിക്കുന്നു,പൊട്ടിക്കരയുന്നു.സംവിധായകനെ പത്തു തരവഴി കൂടെ പറഞ്ഞാല്‍ പൂര്‍ത്തിയായി.ഇതല്ലേ അണ്ണാ ഉദാത്തമായ നിരൂപണം?

തന്നെടെ തന്നെ . ഈ പടം വേറെ ആരു കണ്ടില്ല എങ്കിലും മലയാള സംവിധായകന്‍ ശ്രീ ബ്ലെസി കണ്ടിരുന്നെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.അദേഹം അവസാനമായി എടുത്ത,ഭ്രമരം എന്ന ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അദേഹം പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഇവയാണ് .

1.മലയാളത്തില്‍ ആദ്യമായി നായക കഥാപാത്രത്തിന്‍റെ പേര് പറയാത്ത ചിത്രം (ആ പറഞ്ഞത് തെറ്റാണു.വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന കാന്തവലയം എന്ന സിനിമയില്‍ ജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഒരിടത്തും പറയുന്നില്ല )

2.മലയാളത്തിലെ ആദ്യത്തെ റോഡ്‌ മൂവി .

മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും ഒരു അവകാശ വാദങ്ങളും ഇല്ലാതെ മര്യാദക്ക് എടുക്കുന്നത് എങ്ങനെ ആണ് എന്ന് ഈ ചിത്രം കണ്ടാല്‍ അദേഹത്തിന് മനസ്സില്‍ ആയേക്കും.

അണ്ണാ നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ കഥയെ പറ്റി പറയാമോ .

ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു മലയാളി ഡോക്ടര്‍ (പ്രിത്വിരാജ്),അയാളുടെ ചികിത്സയില്‍ കഴിയുന്ന,തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തു,പരിക്ക് പറ്റി മരിക്കാറായ (മരിക്കുന്ന) തീവ്രവാദി വനിത (ലക്ഷ്മി പ്രിയ ).അവരുടെ അപേക്ഷ അനുസരിച്ച് അവരുടെ കുട്ടിയെ അവന്‍റെ അച്ഛന്റെ അടുത്ത് എത്തിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു ഡോക്ടര്‍.കുട്ടിയുടെ അച്ഛന്‍ ഇന്ത്യന്‍ജിഹാദ് എന്ന തീവ്രവാദസംഘടനയുടെ തലവനായ താരിഖ് എന്ന ഭാരത സര്‍ക്കാര്‍ തേടുന്ന ഒരാളാണ്.ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തി അവിടെ നിന്നും കുട്ടിയുമായി രാജസ്ഥാന്‍,ലഡാക്ക് എന്നീ സ്ഥലങ്ങളിലൂടെ നീളുന്ന യാത്രയിലൂടെ കഥ പുരോഗമിക്കുന്നു.ഈ ഡോക്റെരുടെ പണ്ട് കുടുംബം (ഭാര്യയും കുട്ടിയും )കൊല്ലപ്പെട്ടത് ഇതേ താരിഖ് ആസൂത്രണം ചെയ്ത ഒരു ബോംബ്‌ സ്ഫോടനത്തിലൂടെയാണ്.

മനസിലായി .. അപ്പോള്‍ നമ്മുടെ ഡോക്റെരുടെ ലക്‌ഷ്യം ഈ കുട്ടിയെ ഉപയോഗിച്ച് തീവ്രവാദി നേതാവിനെ കണ്ടെത്തി സ്വന്തം കുടുംബത്തെ കൊന്നതിനു പകരം ചോദിക്കുക എന്നതാണ് അല്ലെ ?

ആയിരുന്നേനെ.ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ആയിരുന്നെകില്‍.ഇവിടെ അതല്ല സംഭവിക്കുന്നത്‌.അതൊക്കെ നീ നേരില്‍ പോയി കണ്ടാല്‍ മതി.പിന്നെ ഒരു യാത്ര ചിത്രം അഥവാ റോഡ്‌ മൂവി എന്നാല്‍, നിന്ന് മൂത്രം ഒഴിക്കുന്ന സൂപ്പര്‍താര നായകന്‍റെ അടുത്ത് ഇരുന്നു മുകളിലേക്ക് നോക്കി ഹോ ഉഗ്രന്‍ ..എന്ന് പറയുന്നതല്ല എന്ന് ഒരു മലയാളിക്ക് മനസിലാക്കി കൊടുക്കാന്‍ കുറഞ്ഞ പക്ഷം ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

എന്നാലും സ്വന്തം കുടുംബത്തെ നശിപ്പിച്ച ഒരാളിന്‍റെ കുട്ടിയെ അയാളെ ഏല്‍പ്പിക്കാന്‍ പാട് പെടുന്നു എന്നൊക്കെ പറഞ്ഞാല്‍ .....

അനിയാ,നമ്മള്‍ ജീവിക്കുന്ന ഈ ലോകത്ത് നന്മ വളരെ കുറവാണു എന്നത് സമ്മതിക്കുന്നു എന്ന് വെച്ചിട്ട് ലോകത്ത് ആര്‍ക്കെങ്കിലും നന്മ ഉണ്ടായി പോയാല്‍ അത് അവിശ്വസിനീയം എന്ന് പറയുന്നത് കഷ്ടമല്ലേ? പിന്നെ നായകന്‍ എന്തിനായി ഇതു ചെയുന്നു എന്ന് ഒരു ഘട്ടത്തില്‍ വ്യക്തമായി അയാള്‍ പറയുന്നുമുണ്ട്.

എന്നാല് ആ ബാലതാരവും നായകനും തമ്മിലുള്ള ആത്മ ബന്ധം ..... പിന്നെ ആ പയ്യന്‍ പരമ ബോര്‍ ആയി എന്നൊക്കെ ആണല്ലോ വലിയ സാറന്മാര്‍ പറയുന്നേ ..

എടേ ഈ സിനിമയുടെ ഉദേശം അഥവാ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് യാത്രക്കിടയില്‍ രൂപപ്പെടുന്ന പയ്യനും ഡോക്റെരും ആയുള്ള ആത്മ ബന്ധത്തെ പറ്റി ആണെന്ന് എനിക്ക് തോന്നിയില്ല.അങ്ങനെ ഉണ്ടയിക്കോണം എന്ന് വാശി പിടിക്കുന്നിടതാണ് നൂറു വട്ടം കണ്ട ചിത്രങ്ങളുടെ തനിയാവര്‍ത്തനം ഉണ്ടാകുന്നതു.പിന്നെ ആ ബാല താരം.. കാഴ്ച എന്ന ചിത്രത്തിലെ ബാല താരം എത്ര നന്നായോ അത്രയും തന്നെ നന്നായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.

ശരി ബാല താരത്തെ വിടാം.ബാക്കിയുള്ളവര്‍ പ്രത്യേകിച്ച് പ്രിത്വിരാജ് പരമ ബോര്‍ ആയിട്ടുണ്ടാകുമല്ലോ അല്ലേ?

ഈ സിനിമയില്‍ ഔട്ട്‌ ഓഫ് പ്ലേസ് എന്ന് ഒരു കഥാപാത്രത്തെ പോലും എനിക്ക് തോന്നിയില്ല. പ്രിത്വിരാജിനു മറ്റൊരു നല്ല സിനിമയുടെ ഭാഗം ആയതില്‍ അഭിമാനിക്കാം.

ഇന്ദ്രജിത്തും ബാക്കി നടീ നടന്മാരും (പലരുടെയും പേര് അറിയില്ല ) അവരവരുടെ വേഷം ഭംഗിയാക്കി .എന്ന് കരുതി ഈ ചിത്രത്തില്‍ കുറവുകള്‍ ഇല്ല എന്നല്ല.നന്നാക്കാം ആയിരുന്ന കുറച്ചു സംഗതികള്‍ ഈ ചിത്രത്തില്‍ എനിക്ക് തോന്നിയത് പ്രധാനമായും ഈ യാത്രയില്‍ വഴി മുട്ടി നില്‍ക്കുന്ന (ഇനി എങ്ങോട്ട് പോകണം എന്നറിയാതെ ആകുന്ന) അവസ്ഥ ഒരിടത്തും നായകന് നേരിടേണ്ടി വരുന്നില്ല. എനിക്ക് തോന്നിയ മറ്റൊരു നല്ല കാര്യം കുറെ കാര്യങ്ങള്‍ സംവിധായകന്‍ നമുക്ക് വിട്ടു തരുന്നു എന്നതാണ്.അവസാനം വിശാലമായ ഒരു താഴ്വരത്തിലൂടെ പന്ത് തട്ടി നടന്നു നടന്നു ഒരു പൊട്ടു പോലെയാകുന്ന കഥാപാത്രങ്ങളെ , അവര്‍ക്കെന്തു സംഭവിക്കും എന്ന് ചിന്തിപ്പിക്കാന്‍ കാണികളെ തോന്നിപ്പിക്കുന്നത്,നാളെ ഇവനും അച്ഛനെ പോലെ ഒരു തീവ്രവാദി ആയാലോ എന്ന ചോദ്യം ഇവിടെയൊക്കെ സംവിധായകന്‍ ഉത്തരം നമ്മുടെ ചിന്തക്ക് വിട്ടുതരുന്നു.

എന്തായാലും കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാത്തത് ഈ ചിത്രത്തിന്‍റെ പരാജയം തന്നെ അല്ലേ.

നാട്ടിലെത്തുന്ന ഡോക്റ്ററെ തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു,തീവ്രവാദിയെ പിടികൂടി എന്ന പത്രവാര്‍ത്തയുടെ ക്ലോസ് അപ്പില്‍ സിനിമ നിര്‍ത്തിയെങ്കില്‍ നിനക്ക് സമാധാനം ആകുമായിരുന്നോ? അതോ ആ പത്ര വാര്‍ത്തയില്‍ ഡോക്റ്റര്‍ നു ഒരു മുസ്ലിം പേരും കൊടുത്തു,ഈ നാട്ടില്‍ ഒരു മുസ്ലിം നല്ലത് ചെയ്താലും അവനു തീവ്രവാദി എന്നാണ് പേര് എന്ന മഹത്തായ സന്ദേശം കൂടി കൊടുത്തു വര്‍ഗീയ വിഷം കുത്തി വൈക്കണോ ?

അല്ല .. അങ്ങനെയല്ല

എടാ, ഈ ചിത്രത്തിലും ആദമിന്‍റെ മകന്‍ അബുവിലും ഒക്കെ വളരെ പോസിറ്റീവ് ആയ ഒരു സന്ദേശം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സന്ദേശം എന്നതില്‍ ഉപരി ഈ ചിത്രങ്ങളിലെ നന്‍മ കാണുമ്പോള്‍ എവിടെയെങ്കിലും ഒക്കെ നന്മയും സ്നേഹവും ഒക്കെ കാണും എന്നൊരു നേരിയ പ്രത്യാശ ഉളവാക്കുന്ന സന്തോഷം ഏതൊക്കെ ആവാം എനിക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ കാരണം.

ഇനി മറ്റു കാര്യങ്ങള്‍ ആണ് അറിയേണ്ടത് എങ്കില്‍ എഡിറ്റിംഗ് നന്നായിട്ടുണ്ട് .ഒട്ടും ഇഴച്ചില്‍ തോന്നാത്ത രീതില്‍ ചിത്രം ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്.ക്യാമറ (സംഗതി ഞാനൊരു ഫോട്ടോഗ്രാഫി വിദഗ്തന്‍ ഒന്നുമല്ലെകില്‍ കൂടി) വളരെ നന്നായിട്ടുണ്ട് .ഗാനങ്ങള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാന്യമായി ഒതുങ്ങി നില്‍ക്കുന്നു.ഇങ്ങനത്തെ ചിത്രങ്ങള്‍ ഒക്കെ സലിം കുമാറിന്‍റെയും പ്രിത്വിരാജ് ന്‍റെയും ഒക്കെ ഔദാര്യം കൊണ്ട് വെളിച്ചം കാണേണ്ടി വരുന്നു എന്നത് ശരിക്കും പറഞ്ഞാല്‍ മലയാള സിനിമക്ക് അഭിമാനിക്കവുന്നതാണോ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്.

എന്നാലും നായകനെയും കുട്ടിയേയും ഒരു സ്ഥലത്ത് എത്തിച്ചിട്ട് തരിഖ്‌നു അവിടെയെത്തി ഇവരെ കണ്ടാല്‍ പോരെ എന്ന് ചോദിച്ചാലോ ?

ചോദിക്കാമല്ലോ പക്ഷെ അങ്ങനെ ചോദിക്കുന്നവര്‍.ശിക്കാര്‍ എന്ന സിനിമയില്‍ വിപ്ലവകാരിയുടെ ഭാര്യ ഭര്‍ത്താവിന്റെ മരണശേഷം നായകന്‍റെ വീട്ടില്‍ എത്തി,നേരെ മുന്‍പില്‍ നിന്ന്,അയാളെ മകനെ കാണിച്ചു കൊടുത്തു പ്രതികാരം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ട് അവിടെ വെച്ച് തന്നെ സ്വയം വെടി വെച്ച് ആത്മഹത്യ ചെയുന്നതിന് പകരം ആ തോക്ക് കൊണ്ട് നായകനെ കാച്ചിയാല്‍ പോരായിരുന്നോ എന്ന് ചോദിക്കാത്തത് എന്ത് കൊണ്ട് എന്ന് കൂടി പറഞ്ഞാല്‍ ഉപകാരം

അപ്പോള്‍ ചുരുക്കത്തില്‍ .....

ഇത്രയും പറഞ്ഞിട്ട് നിനക്ക് ഒന്നും മനസിലായില്ല എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല.പോടാ പോ.ഒരു നാള്‍ വരും കാത്തിരിക്ക വരുന്നുണ്ടല്ലോ തേജാ ഭായ്,കാസനോവ,മരുമകന്‍,വെനീസിലെ അപ്പുപ്പന്‍ .......

Thursday, August 4, 2011

സിന്ദഗി ന മിലെഗി ദുബാരഹ്

പ്രിയപ്പെട്ട അനിയാ,

നീ ഇപ്പോളും നാട്ടിലെ സിനിമാ ശാലകളുടെ പിന്നാം പുറത്തു,അകത്തു കേറാന്‍ ധൈര്യമില്ലാതെ നില്‍ക്കുന്നുണ്ടാകും എന്ന് കരുതുന്നു.അതോര്‍ത്തു നീ വിഷമിക്കണ്ട അടിസ്ഥാനപരമായി ഒരു സാധാരണ മലയാളി പ്രേക്ഷകന്‍റെ അവസ്ഥയാണ്‌ നിന്‍റെ.(വിദേശത്ത് ഇരുന്നു പണ്ട് കണ്ട നല്ല പടങ്ങളുടെ ഓര്‍മയില്‍,സിനിമയുമായി ബന്ധപ്പെട്ട പുതിയ എന്തിനെയും പുച്ചിക്കുന്ന മധ്യവയസ്കനായ പഴം മല്ലൂനെ അല്ല ഇവിടെ ഉദേശിച്ചേ).സാരമില്ല ഇന്നല്ലെങ്കില്‍ നാളെ നീ എന്‍റെ വില മനസിലാക്കും എന്ന് എനിക്കറിയാമായിരുന്നു.ഡല്‍ഹിയിലേക്കുള്ള എന്‍റെ ട്രെയിന്‍ നീങ്ങിയപ്പോള്‍ ഞാന്‍ കേട്ട വിലാപം ഒരു നിരൂപകന്‍റെ ആത്മരോദനം ആയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു .

നാട്ടില്‍ എന്ത് ഒക്കെ ഉണ്ട് വിശേഷം? അവിടെ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടിക്കൊണ്ടിരിക്കുന്നത് പരമ ശുദ്ധരും, നല്ലവരും അയ രണ്ടു സൂപ്പര്‍ താരങ്ങളും അവരെ വര്‍ഷങ്ങളായി പറ്റിച്ചു കൊണ്ടിരുന്ന രണ്ടു (അതോ ഒന്നോ?) ചാര്‍ട്ടേഡക്കവുഡാന്റ്റ് മാരും അഭിനയിക്കുന്ന ഒരു മെഗാ ചിത്രം ആണെന്ന് എവിടെയോ വായിച്ചു.നല്ലവരായ തങ്ങളെ വര്‍ഷങ്ങളായി പറ്റിച്ചു, കോടികള്‍ ലാഭിച്ചു തന്നു, വഞ്ചിച്ച വില്ലന്മാരെ,രണ്ടു തീപാറുന്ന വാചകങ്ങള്‍ക്ക് ശേഷം അടിച്ചു വീഴ്ത്തി പോലീസില്‍ ഏല്‍പ്പിക്കുന്ന (അതോ നേരിട്ട് തട്ടുമോ?) ക്ലൈമാക്സ്‌ കൂടെയേ ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളൂ (അത് കഴിഞ്ഞാല്‍ ഉടന്‍ ആദായ നികുതി അടയ്ക്കു നാടിനെ സേവിക്കു എന്ന പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഉള്ളതല്ലേ !!)എന്ന് നാട്ടില്‍ നിന്നും വന്ന ഒരു പയല് പറഞ്ഞു.ഒള്ളത് തന്നെടെ?

ഇവിടെ ജീവിതം സുഖം.തിരിച്ചു വരാനുള്ള ദിവസം അടുക്കുംതോറും മടി തോന്നുന്നു എന്ന് മാത്രം സത്യം. സത്യത്തില്‍ ഒരു യാത്ര വിവരണം എഴുതാനുള്ള വകയായി എന്ന് പറയാം.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇന്നലെ ഈ ചെറു പട്ടണത്തിലെ ചെറിയൊരു കൊട്ടകയില്‍ പോയി സിന്ദഗി ന മിലെഗി ദുബാരഹ് കണ്ടു.ആരാധകരുടെ ആര്‍പ്പുവിളിയും ആരവങ്ങളും പേപ്പര്‍ എറിയലും ഇല്ലാതെ ഒരു സിനിമ കണ്ടപ്പോള്‍ എന്തൊരു സുഖം !!! (നിന്‍റെ മഹത്തായ ചിത്രവിദ്വേഷത്തില്‍ പടക്കാനായി നാട്ടില്‍ എല്ലാ സിനിമയും ഒന്നാം ദിവസം അന്നല്ലോ കാഴ്ച).ആകെ കൂടെ എനിക്ക് പിടിക്കാത്തത് ഈ ഹിന്ദിക്കാര്‍ ചവച്ചു തുപ്പുന്ന എന്തോ ഒരു സാധനത്തിന്‍റെ മുടിഞ്ഞ നാറ്റമാണ്

സോയ അക്തര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഹൃതിക് റോഷന്‍,ഫര്‍ഹാന്‍ അക്തര്‍,അഭയ് ഡിയോള്‍,കത്രീന കൈഫ്‌,നസിറുദീന്‍ ഷാ തുടങ്ങിയവര്‍ അഭിനയിക്കുന്നു.നിര്‍മാണം ഫര്‍ഹാന്‍ അക്തറും റിതേഷ് സിധ്വനിയും.ഗാനങ്ങള്‍ ജാവേദ്‌ അക്തര്‍.സംഗീതം ശങ്കര്‍ മഹാദേവനും ഇഷാന്‍ നൂറാനിയും ആണ്.ഇനി കഥയിലേക്ക്‌ വരാം. മൂന്ന് സുഹൃത്തുക്കള്‍.ലണ്ടനില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ (ഹൃതിക് റോഷന്‍ ),കെട്ടിട നിര്‍മാണ ബിസ്നെസ്സ് ചെയുന്ന കബീര്‍ (അഭയ് ഡിയോള്‍).പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്റര്‍ ആയി ജോലി ചെയുന്ന ഇമ്രാന്‍ (ഫര്‍ഹാന്‍ അക്തര്‍) എന്നീ ബാല്യകാല സുഹൃത്തുക്കളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നതാഷ എന്ന ആര്‍ക്കിടെക്ക്ട്ടും ആയി വിവാഹ നിശ്ചയം നടത്തുന്ന കബീറില്‍ ആണ് കഥ തുടങ്ങുന്നത്.സുഹൃത്തുക്കളുമായി പണ്ട് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ബാച്ചിലര്‍ പാര്‍ട്ടിയോട് അനുബന്ധിച്ച് സ്പെയിനിലേക്ക് പ്ലാന്‍ ചെയുന്ന ഒരു യാത്രയോടെ ചിത്രം മുന്നോട്ടു നീങ്ങുന്നു. ഈ യാത്രക്കിടയില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാം എന്നും അതിനു മറ്റു രണ്ടു പേരും കൂടാം എന്നും കരാറില്‍ ഉണ്ട്.കാമുകി നഷ്ടപ്പെട്ടു,സദാ പണം ഉണ്ടാക്കുന്നതിനെ പറ്റി മാത്രം ചിന്തിക്കുന്ന അര്‍ജുന്‍ ആദ്യം വരാന്‍ വിസമ്മതിക്കുന്നു എങ്കിലും ഒടുവില്‍ യാത്രക്ക് എത്തുന്നു.സ്വന്തം അച്ഛന്‍ മറ്റൊരാള്‍ ആണ് എന്ന് യാത്രക്ക് കുറച്ചു മുന്‍പ് മാത്രം അറിയുന്ന ഇമ്രാന്‍,ചിത്രത്തിന്റെ അവസാനം മാത്രം നമുക്ക് വെളിവാകുന്ന പ്രശ്നങ്ങള്‍ ഉള്ള കബീര്‍ എന്നീ മൂന്ന് പേര്‍ നടത്തുന്ന യാത്രയും.ആ യാത്രയുടെ അവസാനം അവര്‍ ഓരോത്തര്‍ക്കും അവരവരുടെ ജീവിതത്തിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം.

എടേ,അടിസ്ഥാന പരമായി എനിക്കീ വേദനിക്കുന്ന കാശുള്ള പിള്ളേരുടെ കഥ കണ്ടോടിരിക്കാന്‍ വലിയ പാടാണ് .പക്ഷെ ഈ ചിത്രത്തില്‍ എനിക്ക് ആദ്യം തോന്നിയ പ്രത്യേകത,ദില്‍ ചാഹ്ത ഹൈ എന്ന ഹിന്ദി ചിത്രവും ആയി അടുത്ത് നില്‍ക്കുന്ന പ്രമേയം (വ്യത്യസ്ത സ്വഭാവമുള്ള മൂന്ന് സുഹൃത്തുക്കള്‍,അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ....അങ്ങനെ ) ആ ചിത്രത്തിന്റെ ഒരു ഫീലും ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് .ഇമ്രാനും അയാളുടെ അച്ഛനായി വരുന്ന നസുറുദീന്‍ ഷായും (അതിഥി താരം) ആയുള്ള രംഗങ്ങള്‍ ഒരു പകത വന്ന സംവിധായകനെ പോലെയാണ് സോയ അക്തര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല.സ്പെയിനിലെ പ്രശസ്തമായ ടോമാട്ടിനോ (തക്കാളി വാരി എറിഞ്ഞു നടത്തുന്ന ആഘോഷം.നമ്മുടെ ഹോളി പോലെ ഒന്ന് ) ആഘോഷം,കൂറ്റന്‍ കാളകളെ ഓടിച്ചുള്ള വിനോദം (സംഗതിയുടെ പേര് ഓര്‍മയില്ല ) ഇവയൊക്കെ നന്നായി തന്നെ ഈ ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.ലൈല എന്ന നീന്തല്‍ പരിശീലക ആയി കത്രീന കൈഫ്‌ പോലും (പൊതുവെ കാണാന്‍ കൊള്ളാം എന്നല്ലാതെ അവരുടെ അഭിനയം പരമബോര്‍ ആയി ആണ് എന്നിക്ക് തോന്നാറ്) നന്നായി എന്ന് പറയുമ്പോള്‍ ചിത്രം എത്ര ഭേദപ്പെട്ടതാണ് എന്ന് ഊഹിക്കാവുന്നതെ ഉള്ളു (പ്രത്യേകിച്ചും ഒരു മലയാളിക്ക് ). പോസ്സസീവ് എന്ന് പറയാവുന്ന നതാഷ എന്ന കബീറിന്‍റെ ഭാവി വധുവിനെ അവതരിപ്പിച്ച നടി (പേരറിയില്ല ) തന്‍റെ കൊച്ചു വേഷം പോലും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചു.ഇതില്‍ ആരു നന്നായി ആരു മോശമായി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വിഷമം (കുറഞ്ഞ പക്ഷം എനിക്ക് ) കാരണം ഇതില്‍ എന്നിക്ക് കഥാപത്രങ്ങളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ . ഹൃതിക് റോഷനെ പോലയുള്ള ഒരു നടന്‍ അഭിനയിക്കുന്ന സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നണമെങ്കില്‍ സോയ അക്തറിനെ കണ്ടു മലയാളത്തിലെ പല ആചാര്യ സംവിധായകരും പഠിക്കേണ്ടി ഇരിക്കുന്നു എന്ന് ചുരുക്കം.യാത്രയുടെ തുടക്കത്തില്‍ പരസ്പരം രസക്കുറവു ഉള്ള അര്‍ജുനും ഇമ്രാനും (പണ്ട് അര്‍ജുന്റെ ഗേള്‍ ഫ്രണ്ട്നെ ഇമ്രാന്‍ തട്ടി എടുത്തു എന്നതാണ് പ്രശ്നം ) പിന്നീടു അതൊക്കെ മറക്കുന്നതും,അര്‍ജുന്‍ വഴിയില്‍ വണ്ടി നിര്‍ത്തി ജാപ്പനീസ് ഭാഷയില്‍ ക്ലിയന്റ്റ്നോട് വെബ്‌ കാം വഴി ബിസ്നെസ്സ് മീറ്റിംഗ് നടത്തുന്ന രംഗത്തിലും എല്ലാം കിത്രിമത്വം അനുഭവപ്പെടുന്നില്ല എന്നിടത് ഒരു നല്ല തിരകഥകൃത്തിനെ നമുക്ക് കാണാം

എന്തിനധികം പറയുന്നു നല്ലൊരു പടം.നാട്ടിലെ തീയട്ടെരില്‍ നിന്നും പോയെങ്കില്‍ വല്ല സി ഡി വാങ്ങി എങ്കിലും കാണാന്‍ നോക്ക്.ഈ ആഴ്ച വല്ല പടവും ഉണ്ടോടെ? നാട്ടില്‍ ലാന്‍ഡ്‌ ചെയ്തു മണിക്കൂര്കള്‍ക്കുള്ളില്‍ സിനിമാശാലയില്‍ കേറിയാല്‍ കുടുംബത്തിന്‍റെ പ്രതികരണം എന്താകും എന്നറിയില്ല . എന്തായാലും ഉടനെ സന്ദിപ്പോം. വണക്കം

എന്ന് സ്വന്തം പ്രേക്ഷകന്‍