Thursday, December 29, 2011

ദാസപ്പന്‍ 2 (The King Is Back )

അവസാനം ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.

എന്തോന്ന് അണ്ണാ ആത്മഹത്യാ ചെയ്യാനോ,എഴുത്ത് നിര്‍ത്താനോ,ബ്ലോഗ്‌ പൂട്ടാണോ അങ്ങനെ വല്ലതും ആണോ?

ഒന്ന് പോടെ അങ്ങനെ ചെയ്യാന്‍ ഞാനാര്‌ പ്രസിദ്ധ ബ്ലോഗ്ഗര്‍ ടോമി പാലായോ? ഇതു അതല്ല.കുറെ കാലമായി സകല വായ് നോക്കികളും പറയുന്നു നിനക്ക് മലയാളത്തില്‍ വരുന്ന ജീവിത യാഥാര്‍ത്യങ്ങളില്‍ ചലിച്ചു എഴുതുന്ന തിരകഥകള്‍ (ചൈന ടൌണ്‍, ദി ട്രെയിന്‍ ഇവയൊക്കെ ആകും ഉദേശിച്ചത്‌ ) ഇഷ്ടപെട്ടില്ല എങ്കില്‍ നീ ഒരെണ്ണം സ്വന്തമായി എഴുതെടാ എന്ന് .കാര്യം പറഞ്ഞാല്‍ അത് നമ്മള്‍ കേരളത്തിലെ മുഖ്യ മന്ത്രിയെ വിമര്‍ശിച്ചാല്‍ ശ്രീ ഉമ്മന്‍ ചാണ്ടി നേരെ മുന്നില്‍ വന്നു എന്നാല്‍ നീ ഇലക്‌ഷന്‍ ജയിച്ചു മുഖ്യമന്ത്രി ആയി നന്നായി ഒന്നു ഭരിച്ചു കാണിച്ചേ എന്ന് പറയുന്ന പോലെ ആണ് എന്നറിയാഞ്ഞല്ല. എന്നാലും .......അവസാനം ഞാനും ഒരു തിരകഥ എഴുതാന്‍ തീരുമാനിച്ചു.

ഒള്ളത് തന്നെ അണ്ണാ ആന്നോ? കലക്കി.എന്നാല്‍ പിന്നെ ബി ഉണ്ണികൃഷ്ണന്‍ മുതല്‍ കൃഷ്ണ പൂജപ്പര വരെ ഉള്ളവര്‍ എപ്പോള്‍ ചട്ടി എടുത്തു എന്ന് ചോദിച്ചാല്‍ മതി.അതിരിക്കട്ടെ എന്താ തീം ?

ഡേ നിന്നെയൊക്കെ നമ്പി വല്ലതും പറയമോടെ അല്ലെങ്കിലെ മലയാളത്തില്‍ കഥ മോഷണത്തിന്റെ കാലം.

ഛെ അണ്ണന്‍ ഇതെന്തോന്ന് ചുമ്മാ......

ശരി ശരി എന്‍റെ കഥയുടെ പശ്ചാത്തലം എന്ന് പറയുന്നത് മധ്യകേരളത്തിലുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്‌ എരുമത്തടം.റബര്‍ കൃഷിക്കാരാല്‍ സമ്പന്നമായ ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ഉറച്ച കാല്‍ വെപ്പുകളോടെ അയാള്‍ ബസ്സിറങ്ങി.

അല്ല ഈ അയാള്‍ എന്ന് പറഞ്ഞാല്‍ ....

മിണ്ടാതിരുന്നു കേള്‍ക്കെടെ.അയാളാണ് നായകന്‍.പേര് ദാസപ്പന്‍.ദാസപ്പന്‍ ഒരു അധോലോകനായകന്‍ ആണ്.കേരളത്തില്‍ അങ്ങോളം ഇങ്ങോളം വ്യാപിച്ചു കിടക്കുന്ന ഒരു അധോലോക - വ്യാപാര ശ്രിംഖല ഇയാള്‍ക്ക് സ്വന്തം.പക്ഷെ ഇയാളെ ഒരു സാധാരണ അധോലോക നായകനായി കാണരുത് ഒത്തിരി സവിശേഷതകള്‍ ഉള്ള ഒരു ആളാണ് ഇദേഹം.ഉദാഹരണമായി നമ്മള്‍ ചിറ്റില പള്ളി ഔസേപ്പ് (വി ഗാര്‍ഡ് ) കേശവന്‍ വൈദ്യര്‍ (ചന്ദ്രിക സോപ്പ്) തുടങ്ങിയവരുടെ ആദ്യകാലം നോക്കിയാല്‍ ഇവരൊക്കെ തന്നെ ആദ്യകാലങ്ങളില്‍ അവരുടെ ഉല്‍പ്പന്നം സ്വയം തലച്ചുമടായി കൊണ്ട് പോയാണ് ആവശ്യക്കാര്‍ക്ക് കൊടുത്തിരുന്നത് എന്ന് കാണാം.നമ്മുടെ നായകനും ഏതാണ്ട് ഇങ്ങനെയാണ്.രാവിലെ വല്ല പെട്ടി ഓട്ടോയും പിടിച്ചു ഇറങ്ങുന്ന ഇയാള്‍ കേരളം അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു മയക്കു മരുന്നിന്‍റെയും മറ്റും ഡെലിവറി നേരിട്ട് നടത്തിയേ മടങ്ങാറുള്ളൂ.തുടക്കത്തില്‍ ദാസപ്പന്‍ ഒരു പഞ്ചായത്തില്‍ സാധനം ഡെലിവറി നടത്താന്‍ പോകുന്നതും കാശിന്‍റെ കാര്യത്തില്‍ പിശകി,അവിടുത്തെ മുതലാളിയെയും സംഘ ത്തെയും അടിച്ചു വീഴ്ത്തി ഗോഡൌണ്‍ ഉള്‍പ്പെടെ കത്തിച്ചു സ്ലോ മോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ആണ് റ്റയിട്ടിലുകള്‍ തെളിയുന്നത്.(ഡേറ്റ് കിട്ടുന്നത് സുപ്പര്‍ താരങ്ങളില്‍ ആരുടെ എങ്കിലും ആണേല്‍ അടി കട്ട്‌ പകരം എന്തേലും ഒരു സെറ്റ് പഞ്ച് ഡയലോഗ് പറഞ്ഞിട്ട് സ്ലോമോഷ നില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഗോഡൌണ്‍ താനെ ഇടിഞ്ഞു വീഴും).
ദാസപ്പന്‍റെ ഏക സഹായി അന്നക്കുട്ടി ആണ്.ഈ സഹായം എന്ന് പറഞ്ഞാല്‍ മയക്കു മരുന്ന് ചാക്കുകള്‍ പെട്ടി ഓട്ടോയില്‍ കയറ്റാന്‍ സഹായിക്കുക ഇങ്ങനെ ചില്ലറ പണികള്‍.അപ്പോള്‍ കഥ നമ്മുടെ ഗ്രാമത്തിലേക്ക് .വല്ല ഡെലിവറി കൊടുക്കാന്‍ വന്നതാവും എന്ന് കരുതുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് ദാസപ്പന്‍ ‍നേരെ പോലീസെ സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുന്നു.അവിടത്തെ എസ് ഐ ആകട്ടെ കേരളാ പോലീസ് മൊത്തം തിരയുന്ന ദാസപ്പനെ ഒറ്റയ്ക്ക് പിടി കൂടിയിട്ടെ കല്യാണം പോലും കഴിക്കു എന്ന് ശപഥം എടുത്തു നില്‍ക്കുന്ന വീരശൂരപരാക്രമിയായ ലില്ലിക്കുട്ടി.പോരാത്തതിനു സര്‍ക്കിള്‍ മാത്തച്ചനും.പക്ഷെ ദാസപ്പന്‍റെ കയ്യില്‍ ഇവരെ ഒക്കെ വിറ്റ കാശല്ലേ ഇരിക്കുന്നെ? ദാസപ്പന്‍ കീഴടങ്ങുന്നത് ഈ പോലീസുകാര്‍ തന്നെ പഞ്ചായത്ത് വക ജയിലില്‍ അടക്കും എന്നറിയാവുന്നതു കൊണ്ടും അവിടെ തടവില്‍ കഴിയുന്ന പഴയ സഹപ്രവര്‍ത്തകന്‍ ഇബ്രാഹിംകുട്ടിയെ രക്ഷപ്പെടുത്താനും ആണ്.(നേരത്തെ പറഞ്ഞ പോലെ അതും സ്വയം തന്നെയേ ദാസപ്പന്‍ ചെയ്യു).ഇബ്രാഹിംകുട്ടിയുമായി സംസാരിച്ചു കഴിഞ്ഞു ദാസപ്പന്‍ ജയിലിലെ ഭക്ഷണത്തില്‍ വിം വാരിയിട്ടു ജയിലിലുള്ള എല്ലാവര്ക്കും ഒരുമിച്ചു വയറിളക്കം ഉണ്ടാക്കുകയും ആ ബഹളത്തിനിടയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

ഇത്രേ ഉള്ളോ?

ചുമ്മാതെ ഇരിയെടെ എന്‍റെ സങ്കീര്‍ണമായ കഥ തുടങ്ങിയല്ലേ ഉള്ളു .എന്തിനാണ് ഏതൊക്കെ ചെയ്യുന്നത് ? പറയാം. ഈ പഞ്ചായത്തിലെ സഹകരണ ബാങ്കില്‍, ഇന്ത്യ ഗവണ്ണ്‍മെന്റ് കാശിനു ശകലം മുട്ട് വന്നപ്പോള്‍ നോട്ട് അടിക്കുന്ന അച്ചില്‍ ഒരെണ്ണം പണയം വെച്ചിരുന്നു.(സംഗതി റബറിന്‍റെ കാലമല്ലേ ).അത് അടിച്ചു മാറ്റി ശാന്തമായി നോട്ട് അടിച്ചു ജീവിക്കുക എന്നതാണ് ദാസപ്പന്റെ പ്ലാന്‍.വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാരാധ്യനായ കോര സാറായിരുന്നു ആ ബാങ്കിന്‍റെ പ്രസിഡന്‍റ്റ്. അദേഹം വണ്ടിത്താനം സൂപ്പര്‍ ഫാസ്റ്റില്‍ വെച്ച് ഏതോ അമ്മച്ചിയെ തോണ്ടി എന്ന് പരാതി വന്നപ്പോള്‍ രാജി വയ്ക്കുകയും.ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായതു.അതിനെ തുടര്‍ന്ന് കോരസാറിന്‍റെ വിശ്വസ്ത അനുയായി പള്ളിപ്പുറം ലോനപ്പന്‍ മുതലാളി ദുഖത്തോടെ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.എന്നാല്‍ ഇതു ലോനപ്പന്‍ ആസൂത്രണം ചെയ്ത ഒരു ഗൂഡാലോചന ആയിരുന്നു എന്നും.അതിനായി പീരുമേട് ഗ്രേസിയെ കാശു കൊടുത്തു റെഡി ആക്കുന്ന വീഡിയോ ടേപ്പ് അവിടുത്തെ സ്വകാര്യ ബാങ്കായ മണലൂറ്റു ഗ്രൂപ്പിന്‍റെ ലോക്കറില്‍ വെച്ചിട്ടുണ്ട്.ലോക്കറിന്‍റെ ഒരു താക്കോല്‍ ദാസപ്പന്‍റെ കൈയിലും മറ്റേതു ഇബ്രാഹിം കുട്ടിയുടെ കയ്യിലും ആണുള്ളത്. താക്കോല്‍ എടുത്തിട്ട് (ഇവിടെ നമ്മള്‍ ചുളുവിനു ഈ ഗ്രൂപ്പിന്‍റെ ഒരു പരസ്യം കേറ്റും.സ്വര്‍ണ്ണപ്പണയ രംഗത്ത് വര്‍ഷങ്ങളുടെ ...... ആ ഒരു ലൈന്‍ ).ടേപ്പില്‍ ഗ്രേസിയോടു സംസാരിക്കുന്നതു ഇപ്പോളത്തെ ബങ്ക് സെക്രട്ടെറിയും ലോനപ്പന്‍റെ വിശ്വസ്തനുമായ കുരിശിങ്കല്‍ വറീത് ആയിരുന്നു.വറീതിനെ ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കര്‍ രഹസ്യ നമ്പര്‍ അറിയാന്‍ ശ്രമിക്കുന്ന ദാസപ്പന് നേരിടേണ്ടി വരുന്നത് വറീത് അയച്ച ഇടിയന്‍ പരമുവിന്‍റെ കോട്ടേഷന്‍ സംഘത്തെയാണ്.അവരെ ഇടിച്ചു തോല്‍പ്പിച്ചു (ഇവിടെയും സൂപ്പര്‍ താരം ആണെങ്കില്‍ കാണുമ്പോള്‍ തന്നെ ഗുണ്ടകള്‍ അയ്യോ ഇദ്ദേഹം പണ്ടേ ഭയങ്കര സംഭവമല്ലേ.ആളറിയാതെ ചുമ്മാ ....എന്ന് പറഞ്ഞു കാല്‍ക്കല്‍ വീഴും ) കൂടുതല്‍ കാശു ഓഫര്‍ ചെയ്തു കൂടെ നിര്‍ത്തുന്നു.അങ്ങനെ ദാസപ്പനും ഇബ്രാഹിം കുട്ടിയും ഇടിയന്‍ പരമുവും അടങ്ങുന്ന സംഘം ബാങ്കിലേക്ക് നീങ്ങുന്നു.ഒപ്പം പൂട്ട്‌ തുറക്കാനായി സ്ഥലത്തെ പ്രധാന പൂട് പൊളിക്കാരന്‍ കീടം സാബുവും.അവിടെ ഇടവേള ബാബു .......

ഇനിയോ?

ഇനിയങ്ങോട്ട് മരണ വേഗതിലല്ലേ കാര്യങ്ങള്‍ നടക്കുന്നത്.സംഘം ബാങ്കില്‍ കേറുന്നു.ദാസപ്പന്‍ ലോക്കര്‍ തുറക്കുന്നു (ശാരീരിക ക്ഷമത ഉള്ള ആരേലും ആണ് നായകന്‍ എങ്കില്‍ തല കീഴായി തൂങ്ങിക്കിടന്നു,കൂളിംഗ് ഗ്ലാസും വെച്ച്,പെന്‍ ടോര്‍ച് കടിച്ചു പിടിച്ചു,ഫോണിന്‍റെ ക്വാര്‍റ്റി കീ ബോര്‍ഡ് പോലെയുള്ള ഒരു സാധനത്തില്‍ തട്ടുന്നത് കാണിക്കും.അല്ല സൂപ്പര്‍ താരങ്ങള്‍ ആരേലും ആണെങ്കില്‍ ഞ്ഞാന്‍ പണ്ട് ധാരാവിയില്‍ വെച്ച് ഇതു പോലത്തെ അഞ്ചു സേഫ് ഒരുമിച്ചു തുറന്നിട്ടുണ്ട് എന്നിങ്ങനെ രണ്ടു ഡയലോഗ് അടിക്കുമ്പോള്‍ സേഫ് പേടിച്ചു തന്നെ തുറക്കും).പിന്നെ അങ്ങോട്ട്‌ ഇടിയന്‍ പരമുവും ഇബ്രഹിം കുട്ടിയും ദാസപ്പനെ ഒറ്റപെടുത്തി നോട്ടടിക്കുന്ന സാധനം കൊണ്ട് പോകാന്‍ നോക്കുന്നു.ഇതിനിടെ ലില്ലികുട്ടിയും മാത്തച്ചനും സംഭവ സ്ഥലത്ത് തികച്ചും യദ്രിചികമായി എത്തിച്ചേരുന്നു.

പിന്നെ അകെ ബഹളം വെടി പട.ദാസപ്പന്‍ ബാങ്കിന് പുറത്തു വരുന്നു.ഇബ്രാഹിം കുട്ടിയും ഇടിയന്‍ പരമുവും ബാങ്കില്‍ വന്ന കുറെ നാട്ടുകാരെ ബന്ദി ആക്കുന്നു.ദാസപ്പന്‍ ലില്ലിയുമായി ചേരുന്നു.താന്‍ ശരിക്കും നല്ലവന്‍ ആണെന്നും വില്ലന്മാര്‍ മറ്റവര്‍ ആണെന്നും പറയുന്നു ഒരുമിച്ചു,തോളോട് തോള്‍ ചേര്‍ന്ന് ദാസപ്പനും ലില്ലി കുട്ടിയും തോക്കുമായി ബാങ്കിലേക്ക്.പിന്നെയും വെടി,ചാട്ടം,കരണം മറിച്ചില്‍. ലില്ലികുട്ടിക്കു വെടി കൊള്ളുന്നു.ദാസപ്പന്‍ എല്ലാരേയും തല്ലി വീഴ്ത്തുന്നു.ബന്ദിപ്പണി ഏറ്റെടുക്കുന്ന ദാസപ്പന്‍ കേരളത്തില്‍ തന്‍റെ പേരില്‍ ഉള്ള എല്ലാ കുറ്റങ്ങളും പിന്‍വലിക്കണം എന്നും കുറ്റം ചാര്‍ത്തിയതിനു മാപ്പും പറയണം എന്നും ആവശ്യപ്പെടുന്നു.വറീത് അമ്പതു രൂപ മുദ്രപത്രത്തില്‍ സംഗതി എഴുതി ഒപ്പിട്ടു കൊടുക്കുന്നു (അല്ല പിന്നെ ).തന്‍റെ കള്ളക്കടത്ത് സംഘത്തെ കുറിച്ചുള്ള സകല വിവരവും അടങ്ങുന്ന ടേപ്പ് മാത്തച്ചനു കൊടുത്തിട്ട് സ്ലോമോഷനില്‍ നടന്നകലുന്ന ദാസപ്പന്‍.
ഇനിയുള്ള അഞ്ചു മിന്ട്ടാണ് പ്രധാനം.കിട്ടുന്ന ടേപ്പില്‍ മാത്തച്ചന്‍ കാണുന്നത് രഹസ്യങ്ങള്‍ മാത്രമല്ല വറീതും ഗ്രേസിയും ആയുള്ള സംഭാഷണം കൂടിയാണു.കുപിതനായ മാത്തച്ചന്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് വറീതിനെ മാത്രമല്ല ദാസപ്പനെ എതിര്‍ത്തിരുന്ന സകല കള്ളക്കടത്തുക്കാരെയും ഒറ്റയടിക്ക് പോക്കുന്നു.നേരത്തെ ബാങ്കില്‍ നടന്ന കൂട്ട വെടിവയിപ്പിനിടയില്‍ ദാസപ്പന്‍ നോട്ട് ഉണ്ടാക്കാനുള്ള അച്ച് കീടം സാബുവിന് കൊറിയര്‍ ആയി അയച്ചിരുന്നു എന്നും ഡ്യൂപ്ലിക്കേറ്റ്‌ അച്ച് ആണ് വെടി വൈപ്പിനിടയില്‍ നശിച്ചത് എന്നും പറഞ്ഞു അന്നകുട്ടിയുമായി നടന്നകലുമ്പോള്‍ (ഇതിനകം കീടം സാബു കൊറിയറില്‍ വന്ന അച്ച് കൊണ്ട് കൊടുക്കുന്നുണ്ട്) പടം തീരുന്നു.പിന്നെ ക്രെഡിറ്റിസ് കാണിക്കുമ്പോള്‍ വിരഹാര്‍ത്തയായ ലില്ലികുട്ടിയുടെ ഒരു മാദകനൃത്തം കൂടി കാണിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യ,സമകാലീന,ത്രില്ലര്‍ അവസാനിക്കുന്നു.എങ്ങനെയുണ്ട്?

രണ്ടു കാരണങ്ങള്‍ കൊണ്ട് ഇതു നടക്കില്ല ഒന്ന് ആദ്യം ഡൈ ഹാര്‍ഡ് ഉണ്ടാക്കണോ oceans eleven ഉണ്ടാക്കണോ എന്ന് ആദ്യം തീരുമാനിക്കണം രണ്ട് നമ്മുടെ ഫര്‍ഹാന്‍ അക്തര്‍ നമ്മുടെ ഷാരൂഖ്‌ഖാനെ നായകനാക്കി എടുത്ത ഡോണ്‍ 2 എന്നാ ചിത്രത്തിന്‍റെ കഥയും ഇതാണ് .

സത്യം തന്നേടെ ഈ പറയുന്നത്? അപ്പോള്‍ എന്‍റെ ഭാവന .....

അണ്ണാ ഇങ്ങേരുടെ ഭാവനയും കാവ്യാ മാധവനെയും ഒക്കെ അവിടെ വെച്ചിട്ട് പോയി ഡോണ്‍ 2 കണ്ടു നോക്ക്.ഈ പറഞ്ഞതൊക്കെ തന്നെയാ സംഗതി.പിന്നെ ഹിന്ദിയില്‍ ആകുമ്പോള്‍ കുറച്ചു കൂടി കാശൊക്കെ ഇറക്കി പോഷ് ആക്കിയിട്ടുണ്ട് എന്ന് മാത്രം.പാവം മലയാളിയെ പേടിപ്പിക്കാന്‍ അത് മതിയല്ലോ.റാവണ്ണ്‍ കണ്ടു പണ്ടാരം ജനങള്‍ക്ക് ഈ ചിത്രം ഒരു ആശ്വാസം ആയേക്കാം എന്ന് മാത്രം.

അല്ല ഇതിന്‍റെ സംവിധായകന്‍ മാത്രമല്ല പല പ്രമുഖ നിരൂപകരും ഇതിനെ ഡോണ്‍ 1 ന്‍റെ തുടര്‍ച്ചയായി കാണരുത് എങ്കില്‍ നിരാശപ്പെടേണ്ടി വരും എന്ന് പറയുന്നുണ്ടല്ലോ?

പിന്നെ എങ്ങനെ കാണണം?അനിയാ ഇതു ഫര്‍ഹാന്‍ അക്തര്‍ പണ്ടും പറഞ്ഞതാണ്‌ അമിതാബ് അഭിനയിച്ച ഡോണ്‍ എന്ന സിനിമയുടെ പേരും അതിലെ തകര്‍പ്പന്‍ ഡയലോഗുകളും മറ്റും ഒക്കെ ഉപയോഗിച്ചിട്ടു ഇതിനെ പഴയ ഡോണും ആയിട്ടു
താരതമ്യപ്പെടുത്തരുത് എന്ന് പറയുന്ന പോലെയാണ് ഇതു?അങ്ങനെ കാണരുത് എങ്കില്‍ വല്ല ബദലേ കി ആഗ് എന്നോ മറ്റോ പേരിട്ടു ഇറക്കണം ആയിരുന്നു ഈ ചിത്രം.ഇവനൊക്കെ പഴയ പടത്തിന്‍റെ നല്ലത് ഒന്നുംവിടാതെ വേണം വെല്ലുവിളി ഒന്ന് പോലും ഏറ്റെടുക്കാന്‍ വയ്യ.അതല്ലേ സത്യം?

.പടം തുടങ്ങുമ്പോള്‍ ഡോണ്‍ ഏഷ്യയിലെ വലിയ മയക്കുമരുന്ന് വ്യാപാരി.യുറോപ്പിലേക്ക് കച്ചവടം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. യുറോപ്പിലെ ഇപ്പോളുള്ള കച്ചവടക്കാരാണ് ഡോണിന്‍റെ ശത്രുക്കള്‍.അവരെ കുറിച്ചുള്ള സകല രഹസ്യങ്ങളും ഡോണിന്‍റെ കൈവശം ഉണ്ട് (അല്ലെങ്കില്‍ അവസാനം അവരെ അറസ്റ്റ് ചെയ്യണ്ടല്ലോ).ഇതു ആദ്യം തന്നെ പോലീസിന് കൊടുത്താല്‍ സംഗതി കഴിഞ്ഞില്ലേ. ഇതൊരു മാതിരി ശിക്കാര്‍ പടത്തില്‍ ലക്ഷ്മി ഗോപാല സ്വാമി ആത്മഹത്യ ചെയ്യ്തത് പോലെ ആയില്ലേ ? അതോ ഞാന്‍ വല്ലതും വിട്ടു പോയതാണോ ?

Tuesday, December 27, 2011

രാജപട്ടൈ

എനിക്കിത് തന്നെ വേണം അനിയാ...

എന്ത് പറ്റി അണ്ണാ പെട്ടന്ന് ഇങ്ങനെ?

അന്യഭാഷാചിത്രങ്ങളെ പ്രത്യേകിച്ചു തമിഴ് ചിത്രങ്ങളെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആയിരുന്നു. അത് നൂറു ശതമാനം വാണിജ്യസിനിമ ആയാലും അല്ലെങ്കിലും കാണികള്‍ പ്രതീക്ഷിക്കുന്നത് കൃത്യമായി അവര്‍ക്ക് കൊടുക്കുന്നു എന്നതാണ് തമിഴ് സിനിമയുടെ ഏറ്റവും മികവായി ഞാന്‍ കണ്ടിരുന്നത്‌.അത് രജനീകാന്ത് ചിത്രം ആയാലും കൊള്ളാം പുതുമുഖങ്ങള്‍ ആയാലും കൊള്ളാം.ആ പ്രതീക്ഷ ആണ് അനിയാ ലോണ്ടെ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ രക്ത .........

അയ്യോ മതി മതി ശരിക്കും എന്താ സംഭവം? അഥവാ പ്രകോപനം?

അനിയാ നീ സുശീന്ദ്രന്‍ എന്ന് കേട്ടിടുണ്ടോ ?

ആരാ അത്? ഒരു മിനിറ്റ് ഗൂഗിള്‍ എടുത്തോട്ടേ....

പോടാ .. ഇതു നാന്‍ മഹാന്‍ അല്ലൈ എന്നാ കാര്‍ത്തി ചിത്രം എടുത്ത സംവിധായകനാണ്.അദേഹം വിക്രം എന്ന നടനെ നായകനാക്കി എടുത്ത പുതിയ പടമാണ് രാജപാട്ടൈ.സംഗീതം യുവന്‍ ശങ്കര്‍ രാജ

ഇതിനാണോ ഇത്ര ബഹളം? നല്ലൊരു വാണിജ്യവിനോദ ചിത്രം അഥവാ commercial entertainer പ്രതീക്ഷിച്ചാല്‍ പോരെ ? വല്ല പ്രശ്നവും ഉണ്ടായിരുന്നോ?

അനിയാ എനിക്കും അത്രെ ഉള്ളായിരുന്നു ആഗ്രഹം.ഇനി പറഞ്ഞിട്ടെന്താ?അന്യനു ശേഷം ഏതാനും പരാജയ ചിത്രങ്ങള്‍ക്ക് (പലതിന്‍റെയും കാരണം നിര്‍ഭാഗ്യം ആണെന്ന് പറയാം ഒരു സമാധാനത്തിനു) ശേഷം ദൈവത്തിരുമകന്‍ എന്ന ചിത്രത്തോടെ കഷ്ടിച്ച് പിടിച്ചു നില്‍ക്കുന്ന,ഒരു വാണിജ്യവിജയം അത്യാവശ്യം ആയിട്ടുള്ള നടനാണ് വിക്രം.കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്ക് വേണ്ടി വേണ്ടി കഷ്ട്ടപ്പെടുന്നതില്‍ അമീര്‍ഖാന്‍ എന്ന നടന്‍റെ തൊട്ടു പുറകില്‍ നില്‍ക്കുന്ന നടന്‍ എന്നാണ് വിക്രത്തെയും സൂര്യയയൂം പോലുള്ളവരെ കുറിച്ച് പറഞ്ഞു കേള്‍ക്കാറ്.ഇങ്ങനെയുള്ളൊരു നടനും കഴിഞ്ഞ പടം തകര്‍പ്പനായി എടുത്ത സംവിധായകനും ചേരുന്ന പടം ഏങ്ങനെ മോശം അകന്നാണ്.അത് അറിയണമെങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതി .

അത്രക്ക് മോശമോ ? കഥ....?

ദാ പിടിച്ചോ . ചെന്നൈ . അവിടെ ഭയങ്കര ഭൂമാഫിയ . അതിന്‍റെ നേതാവ് രംഗനായകി എന്ന വനിതാ രാഷ്ട്രീയ നേതാവ് (ധൂള്‍ എന്ന ചിത്രത്തിലെ സ്വര്‍ണ്ണാക്ക).അവരുടെ വലം കയ്യും രഹസ്യ സൂക്ഷിപ്പുകാരനും ആയ ബാപ്പ എന്ന ഗുണ്ടാ തലവന്‍ (പ്രദീപ്‌ റാവത്ത്, ഗജനി വില്ലന്‍ )(പിന്നെ നമ്മള്‍ സ്ഥിരമായി കാണുന്ന മുടി വളര്‍ത്തിയ കുറെ ഗുണ്ടകളും) അതെ നഗരത്തില്‍ ഉള്ള സിനിമ എക്സ്ട്രാ നടന്‍ മുരുകന്‍ (വിക്രം).അയാളുടെ കുറെ സുഹൃത്തുക്കള്‍,എതിരെ ഉള്ള ഹോസ്റ്റലില്‍ താമസിച്ചു ഇയാളെ വായി നോക്കുന്ന നായിക (ദിക്ഷ സേത്ത്).പിന്നെ സ്വത്തു വിഷയത്തില്‍ മകനുമായി തെറ്റി പിരിഞ്ഞു വീട് വിട്ടിറങ്ങിയ ധനികനായ വൃദ്ധന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ്‌ ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.
ദക്ഷിണാമൂര്‍ത്തിയുടെ ഇരുപത്തി അഞ്ചു ഏക്കര്‍ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ നോട്ടമിടുന്ന രംഗ നായകിയും സംഘവും ദക്ഷിണാമൂര്‍ത്തിയുടെ മകനെ സ്വാധീനിക്കുന്നു എങ്കിലും അതിനു വഴങ്ങാതെ വീട് വിടുന്ന വൃദ്ധന്‍ മുരുകനെ കണ്ടു മുട്ടുന്നു കൂടെ താമസിക്കുന്നു.കുറച്ചു കഴിഞ്ഞു മനസു മാറി മകന്‍റെ കൂടെ പോകുന്ന വൃദ്ധനെ ചതിക്കാനാണ് മകന്‍റെ ശ്രമമെന്ന് മനസിലാക്കി മുരുകന്‍ പുറകെ കൂടുന്നു.ഒടുവില്‍ രംഗനായകി അടക്കം (മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും ശക്ത ആണെന്ന് ഓര്‍ക്കണം) സകലര്‍ക്കും പണി കൊടുത്തു വിജയി ആകുന്നു.അതോടെ അത് വരെ സിനിമയില്‍ വില്ലന്‍റെ ഗുണ്ടയായി അഭിനയിച്ചിരുന്ന ഇയാള്‍ നായകനായി ശ്രേയ സരണ്‍,റീമ സെന്‍ എന്നിവരോടൊപ്പം ഡാന്‍സ് ചെയ്യുന്നു.എത്രയൊക്കെ വലിച്ചു നീട്ടി പറഞ്ഞാലും ഇതാണ് രാജപാട്ടൈ എന്ന സംഭവം.

ഈ ചിത്രത്തിന്‍റെ പിന്നണിക്കാര്‍ ഭൂമാഫിയക്കെതിരെ പൊരുതുന്ന സാധാരണക്കാരന്‍റെ കഥ പറയണോ അതോ സിനിമയില്‍ വില്ലന്റെ സഹായി ആയി വന്നു വളര്‍ന്നു വലുതാകുകയും ചെയ്യുന്ന സാധാരണക്കാരന്‍റെ കഥ പറയണോ എന്ന് ആദ്യം തീരുമാനിച്ചിട്ടു ചിത്രീകരണം തുടങ്ങിയിരുന്നു എങ്കില്‍ നന്നായേനെ. ആ ഒരു ആശയകുഴപ്പം ചിത്രത്തില്‍ ഉടനീളം പ്രകടമാണ്.പിന്നെ ശക്തരായ വില്ലന്‍ കഥാപത്രങ്ങളുടെ അഭാവത്തില്‍ നിന്ന് തുടങ്ങുന്നു ഈ ചിത്രത്തിന്‍റെ പാളിച്ചകള്‍.ഏറ്റവും ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം കൊടുത്തു ചെയ്ത നാന്‍ മഹന്‍ അല്ലൈ എന്നാ ചിത്രം സംവിധാനം ചെയ്ത സുശീന്ദ്രന്‍ തന്നെയാണോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ആരും സംശയിച്ചു പോകും

ഈ ചിത്രത്തില്‍ നായകന്‍ രെജിസ്ട്രേഷന്‍ മുടക്കുന്ന ഒരു രംഗമുണ്ട്,അത് പോലെ നായികയെ വില്ലന്മാര്‍ തട്ടി കൊണ്ട് പോകുമ്പോള്‍ സ്ഥലം കണ്ടു പിടിക്കുന്ന ഒരു രംഗമുണ്ട് .ഈ രണ്ടു രംഗങ്ങള്‍ ഒഴികെ ഈ പടം സഹിച്ചിരിക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ധൂളിലെ സ്വര്‍ണ്ണാക്കയെ അനുകരിക്കാന്‍ ശ്രമിക്കുന്ന നടിയെ (രംഗനായകി) സത്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ചേച്ചിയോ ചേട്ടന്‍റെ ഭാര്യയോ ആയി ലാലേട്ടന് ചോറ് വിളമ്പി കൊടുക്കുന്ന അമ്മയുടെ അടുത്ത് നിര്‍ത്താന്‍ കൊള്ളാം എന്നല്ലാതെ വേറെ ഏതെങ്കിലും റോളിനു അവരെ പറ്റുമെന്ന് ഈ ചിത്രത്തിലെ അഭിനയം കണ്ടാല്‍ പറയില്ല.നനഞ്ഞ പടക്കം പോലെ ഒരു ക്ലൈമാക്സും.തുടക്കം തൊട്ടു ഏങ്ങനെ പോകും എന്ന് പറയാവുന്ന കഥയും ആകുമ്പോള്‍ പൂര്‍ത്തിയായി ഒപ്പം ഒരു സുഖവും ഇല്ലാത്ത പാട്ടുകളും കല്ല്‌ പോലെ ഒരു നായികയും .എല്ലാം തികഞ്ഞു അനിയാ

ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

ഏതൊരു മലയാളിക്കും എന്നും അഭിമാനിക്കാവുന്ന ഒന്ന്.(നമ്മള്‍ മാത്രമല്ലല്ലോ ഇവിടെ കൂറ പടങ്ങള്‍ എടുക്കുന്നത്) അതാണ് ഈ ചിത്രം.വിക്രം എന്ന നടന്‍റെ കഷ്ട്ടകാലം അവസാനിക്കുന്നില്ല എന്ന് ചുരുക്കം

Sunday, December 25, 2011

വെള്ളരിപ്രാവിന്‍റെ ചങ്ങാതി (Vellari pravinte changathi)

അനിയാ നിനക്ക് ഈയിടെ ആയിട്ടു എന്നെ പറ്റി ഒരു പരാതി ഉണ്ടെന്നു കേട്ടല്ലോ ? ശരി തന്നേടെ.

അണ്ണന്‍ തെളിച്ചു പറ. സംഗതി എന്താ ?

അല്ല ഞാന്‍ സമയത്ത് പടം കാണാറില്ല,കണ്ടാല്‍ നിന്നോട് അഭിപ്രായം പറയാറില്ല, മൊത്തത്തില്‍ ഉഴപ്പാണ് എന്നൊക്കെ നീ പലയിടത്തും തട്ടി മൂളിച്ചതായി ഞാന്‍ അറിഞ്ഞു.

അതിപ്പോള്‍ അണ്ണാ..... സംഗതി വന്നിട്ട് ....

നീ ഒന്നും പറയണ്ട നിന്‍റെ പരാതി തീര്‍ത്തിട്ട് തന്നെ മേല്ക്കാര്യം,ഇന്നാ പിടിച്ചോ ഇന്നലെ ഇറങ്ങിയ വെള്ളരിപ്രാവിന്‍റെ വിശേഷം.

പോന്നണ്ണാ രക്ഷിക്കണം ഞങ്ങള്‍ മലയാളികള്‍ ഒന്നല്ല രണ്ടല്ല മൂന്നു നൊസ്റ്റാള്‍ജിയ പടപ്പുകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കണ്ടു പണ്ടാരം അടങ്ങിയത്. അതൊന്നും പോരാഞ്ഞിട്ടാണോ അടുത്ത പഴമ?എഴുപതുകളിലെ നൊസ്റ്റാള്‍ജിയ മാത്രം മതിയെങ്കില്‍ വെറും വയറ്റില്‍ കാണേണ്ട നായിക,എണ്പതുകളിലെ നൊസ്റ്റാള്‍ജിയ ഉളവാക്കാന്‍ കാഴ്ക്കേണ്ട വെനീസിലെ വ്യാപാരി, ഇതൊന്നും കൊണ്ട് തലയ്ക്കു പിടിച്ചില്ല എങ്കില്‍ തൊണൂറുകളുടെ ആദ്യകാലത്തെ പ്രിയന്‍ ലാല്‍ മാജിക്‌ തിരിച്ചു കൊണ്ട് വരുന്ന അറബി ,വിവരക്കേട് കൊണ്ട് ഞങ്ങളില്‍ ചിലര്‍ മലയാള സിനിമ അതിന്‍റെ നല്ല കാലത്തിലേക്ക് തിരിച്ചു പോണം എന്നു പറഞ്ഞു എന്നു വെച്ച് ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം ...... എന്ത് തെറ്റാ ഞങ്ങള്‍ ചെയ്തേ?

അടങ്ങേടെ നമ്മുടെ ഒക്കെ അവസ്ഥ ഇതായി പോയി.അത് പോട്ടെ.ഈ ചിത്രത്തെ കുറിച്ച് ആദ്യം വായിച്ചപ്പോള്‍ തന്നെ ഒരു നല്ല ചിത്രം ആകാനുള്ള സാദ്ധ്യതകള്‍ തോന്നിയതാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അക്കു അക്ബര്‍ ആണ് (വെറുതെ ഒരു ഭാര്യ , കാണാകണ്മണി ഫെയിം).കഥ തിരകഥ ജി എസ് അനില്‍,വിപിന്‍ മോഹന്‍റെ ക്യാമറ,മോഹന്‍ സിതാരയുടെ സംഗീതം അഭിനേതാക്കള്‍ ദിലീപ്,കാവ്യാ മാധവന്‍,മനോജ്‌ കെ ജയന്‍ ,ഇന്ദ്രജിത്ത്,വിജയ രാഘവന്‍,മണിയന്‍ പിള്ള രാജു , മാമ്മു കോയ , സായി കുമാര്‍ തുടങ്ങിയവരാണ്.ഇനി കഥ ചുരുക്കത്തില്‍. ജെമിനി കളര്‍ ലാബില്‍ ജോലിക്കായി എത്തുന്ന മാണികുഞ്ഞ് (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരന്‍ .ഇയാളുടെ മരിച്ചു പോയ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ്‌ (രാമു) വെളിച്ചം കാണാതെ പോയ വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന ചിത്രം നിര്‍മിച്ചു സംവിധാനം ചെയ്ത ആളായിരുന്നു.എഴുപതുകളില്‍ നിര്‍മിച്ച ഈ ചിത്രം അക്കാലത്തെ ഒരു നല്ല പരീക്ഷണം ആയിരുന്നു.നസീറും സത്യനും ഒക്കെ കത്തി നിന്ന കാലത്ത് പൂര്‍ണമായും പുതുമുഖങ്ങളെ വെച്ച് എടുത്ത ചിത്രം മാത്രമല്ല സാങ്കേതികമായും ആഖ്യാന രീതിയിലും ഒക്കെ അന്നത്തെ മുഖ്യധാരാചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനത്തിന് ശ്രമിച്ച ഒരു ചിത്രം കൂടി ആയിരുന്നു അത്.ചിത്രം പുറത്തു വരാതെ പെട്ടിയില്‍ ആയതോടെ കടബാധ്യതകള്‍ മൂലം സംവിധായകന്‍/നിര്‍മാതാവ് ആത്മഹത്യ ചെയുകയും ആ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ബാക്കിയുള്ളവര്‍ ഒക്കെ പല വഴിക്ക് ചിതറി പോകുകയും ചെയ്തു.നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം അതായിത് ഈ കാലഘട്ടത്തില്‍ ലാബില്‍ നിന്ന് ഈ ചിത്രത്തിന്‍റെ പ്രിന്റ്‌ കണ്ടെത്തുന്ന മാണിക്കുഞ്ഞ് ഈ ചിത്രം മുഴുവന്‍ കാണുകയും അതിനെ തുടര്‍ന്ന് ഈ ചിത്രം റീലീസ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.ഒപ്പം തന്നെ ആ ചിത്രത്തില്‍ അന്ന് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ശ്രമിക്കുന്നു.

ഇനി രണ്ടാമത്തെ ത്രെഡ് അതായിത് വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന വെളിച്ചം കാണാത്ത ചിത്രത്തിന്‍റെ കഥ.ബഷീറും (മനോജ്‌ കെ ജയന്‍ ) രവിയും (ദിലീപ്) ബാല്യകാലം മുതല്‍ ചങ്ങാതിമാരാണ്.ബഷീറിന്‍റെ പെങ്ങള്‍ സുലേഖ(കാവ്യ) രവിയുമായി രഹസ്യ പ്രേമത്തിലാണ് . ആദ്യമൊക്കെ രഹസ്യമാക്കി വയ്ക്കുന്നു എങ്കിലും കുറച്ചു കഴിഞ്ഞു സംഗതി പുറത്താകുന്നു. അതോടെ സമാധാന പൂര്‍ണമായിരുന്ന അവരുടെ ജീവിതം സംഘര്‍ഷഭരിതം ആകുന്നു.ഒടുവില്‍ കല്യാണ ദിവസം വീട്ടില്‍ നിന്നും ഓടി രവിയുടെ അടുതെതുന്ന സുലേഖയുടെ നേരെ ആയുധവുമായി അലറി അടുക്കുന്ന ബഷീറില്‍ സിനിമ തല്ക്കാലം നിര്‍ത്തുന്നു.

ഇനി മൂനാമത്തെ ത്രെഡ് ഈ സിനിമയില്‍ അഭിനയിച്ച നായകന്‍ ഷാജഹാനും നായിക മേരിവര്‍ഗ്ഗീസും ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തില്‍ ആയി കഴിഞ്ഞിരുന്നു.വിഭിന്ന ജാതിക്കാരായ ഇവര്‍ എതിര്‍പ്പുകളെ നേരിട്ട് വിവാഹിതര്‍ ആകാന്‍ തീരുമാനിക്കയും ചിത്രീകരണം കഴിഞ്ഞ ദിവസം ഒളിച്ചോടുകയും ചെയതതതാണ്.പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല.മാണി ക്കുഞ്ഞ് ഈ ചിത്രം വെളിച്ചം കാണിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ആ പഴയ നായിക നായകന്മാരെ കണ്ടെത്താനും ശ്രമിക്കുന്നു.ആ ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു

മം സംഗതി കേട്ടിട്ട് കൊള്ളാമല്ലോ? എങ്ങനെയുണ്ട് ചിത്രം

അനിയാ സത്യം പറഞ്ഞാല്‍ എനിക്കീ പടം കണ്ടിറങ്ങുമ്പോള്‍ ശരിക്കും ദേഷ്യം വന്നു. തിരകഥ എന്ന സംഭവത്തിലെ ചെറിയ പാളിച്ചകള്‍ പോലും ഒരു നല്ല ശ്രമത്തെ ഇങ്ങനെ നശിപ്പിക്കാം എന്നതിന് ഉദാഹരണം ആണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതി.ചെറിയ ചില മാറ്റങ്ങള്‍ എങ്കിലും വരുത്തിയിരുന്നു എങ്കില്‍ ഈ വര്‍ഷത്തെ നല്ലൊരു സിനിമ എന്നു നിസംശയം പറയാന്‍ പറ്റുമായിരുന്ന ഒരു പടമാണ് പ്രത്യേകിച്ചു രണ്ടാം പകുതിയാണ് ഇങ്ങനെ കാണിച്ചു വെച്ചിരിക്കുന്നത് .

ഹ ചൂടാകല്ലേ അണ്ണാ .ഒന്ന് തെളിച്ചു പറയെന്നെ .

എടേ ഈ ചിത്രത്തിലെ ഏക വില്ലന്‍ തിരകഥ എഴുതിയ ജി എസ് അനിലാണ്. ഇത്രയും മുഖങ്ങള്‍ ഉള്ള ഒരു കഥയ്ക്ക് തിരകഥ എഴുതാന്‍ അനിലിനു കൊടുത്ത അക്കു അക്ബറിന് ഒരു ജഗ്ഗു റോളും കൊടുക്കാം ഒന്നാമത്തെയും രണ്ടാമത്തെയും ത്രെഡുകള്‍ക്ക് കൊടുത്ത ശ്രദ്ധ മൂന്നാമത്തെതിനു കിട്ടിയില്ല എന്നിടത്തു തുടങ്ങുന്നു തിരകഥയിലെ പാളിച്ചകള്‍.ഇതും രണ്ടാം ത്രെഡ് ലെ പ്രീ ക്ലൈമാക്സും മാറ്റി നിര്‍ത്തിയാല്‍ പിന്നെ നന്നാക്കാം ആയിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍ ഇവയാണ് .
മേരി വര്‍ഗ്ഗീസിന്‍റെ അച്ഛനായി വരുന്ന ഒരു പുരോഹിത കഥാപാത്രമുണ്ട്.എഴുപതുകളില്‍ ഒരു പുരോഹിതന്‍ മകളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുക എന്ന് പറയുന്നത് കുറച്ചു അതിഭാവുകത്വമായിട്ടാണ് തോന്നിയത്.അതിനു പകരം പണക്കൊതിയുള്ള ഒരാള്‍,പ്രണയം മകളെ തന്നില്‍ നിന്നും അകറ്റുമോ എന്ന് ഭയക്കുന്ന ഒരു പുരോഹിതന്‍ അല്ലാത്ത സാധാരണക്കാരന്‍ .(അച്ഛന് പകരം അച്ചന്‍ കുഞ്ഞായിരുന്നേല്‍ നന്നായേനെ എന്ന് ചുരുക്കം) സംഗതി ക്ലീഷേ ആണേലും ഒരു ജെനുവിനിട്ടി ലഭിച്ചേനെ എന്ന് തോന്നുന്നു.പിന്നെ മാണിക്കുഞ്ഞു മേരി വര്‍ഗ്ഗിസിനെ കണ്ടെത്തി എന്ന് പറയുന്ന രംഗം (പ്രസ്തുത രംഗം ഇനിയും എഡിറ്റ്‌ ചെയ്യാവുന്നതെ ഉള്ളു) ക്ലൈമാക്സിന്‍റെ മൊത്തം തീവ്രതയും കളഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. ഇനി ഇവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ ക്ലൈമാക്സ്‌ (അതായിത് പ്രീവ്യൂ തീയറ്ററില്‍ പഴയ സിനിമയുടെ റീല്‍ പൊട്ടുന്നത് മുതല്‍ ഉള്ള രംഗങ്ങള്‍) ,ഇവിടെ ബഷീറിന്‍റെ പിന്നില്‍ നിരന്നു,രവി സുരേഖമാരെ അഭിമുഖീകരിക്കുന്ന ജനകൂട്ടത്തിനു മുന്നില്‍ സുരേഖ രക്ഷപ്പെടുന്ന വഴി നില്‍ക്കട്ടെ പക്ഷെ രവിയെ പരാജയപ്പെടുത്തുന്നത് അയാളുടെ രോഗം ആയിരുന്നെകില്‍ അതിനു കുറച്ചു കൂടെ പ്രസക്തിയും മിഴിവും ഉണ്ടായേനെ.മൂന്നാമത്തെ ത്രെഡില്‍ ഷാജഹാന്‍ മരിച്ചു പോയി എന്ന് കരുതുന്ന മേരിയും മേരി രക്ഷകര്‍ത്താവുമായി പിരിഞ്ഞു എങ്ങോ അപ്രത്യക്ഷമായി എന്നുമുള്ള അവസ്ഥയില്‍ നിന്നും ഈ ചിത്രം മൂലം അവര്‍ കണ്ടു മുട്ടുന്ന,അതിനകം വിവാഹിതയും ആയി കഴിഞ്ഞിരുന്ന മേരിയും നായകന്‍ ഷാജഹാനും ആ സിനിമയുടെ പോസ്റ്ററിനു മുന്നില്‍ പരസ്പരം നോക്കി നില്‍ക്കുന്ന ഒരു അവസാനത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ .

അപ്പോള്‍ ചിത്രം ബോര്‍ ആണെന്ന് ധൈര്യമായി പറയാമോ അണ്ണാ.

അതല്ലേ കഷ്ട്ടം.തിരകഥ എന്ന സാധനം ഒഴിച്ചാല്‍ ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട്.നായിക എന്നാ ചിത്രം ചെയ്ത ജയറാം ഈ ചിത്രത്തിലെ ദിലീപിന്‍റെ സമീപനം കണ്ടു പഠിക്കേണ്ടതാണ്.(ജയരാജിന് പോലും പഠിക്കാവുന്നതാണ് പലതും ). മിമിക്രി പശ്ചാത്തലം ഉള്ള ജയറാമിനെ പോലെ ഉള്ള ഒരാളായിട്ടു പോലും ഒട്ടും മിമിക്രി കാണിക്കാതെ ആ കാലഘട്ടത്തിലെ പല രീതികളും ദിലീപ് ഈ ചിത്രത്തില്‍ നന്നായി പകര്‍ത്തിയിട്ടുണ്ട് . ദിലീപ് മാത്രമല്ല കാവ്യയും (തടി ഒരല്‍പം ശ്രദ്ധിച്ചാല്‍ നന്ന് ) മനോജ്‌ കെ ജയനും (അദേഹം പൊതുവേ എപ്പോള്‍ അഭിനയിക്കും എന്ന് പറയാന്‍ പറ്റാത്ത ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്) , ഇന്ദ്ര ജിത്തും വിജയ രാഘവനും മണിയന്‍പിള്ള രാജുവും അങ്ങനെ അഭിനേതാക്കള്‍ എല്ലാരും തന്നെ അവര്‍ അവരുടെ പണി വൃത്തിയായി ചെയ്ത പടം എന്ന് പറയാം ഇതിനെ.എപ്പോള്‍ മനസിലായി കാണുമല്ലോ ഈ പടം കണ്ടിറങ്ങിയപ്പോള്‍ എന്തിന്നാ എനിക്ക് ദേഷ്യം വന്നത് എന്ന്. താരങ്ങളുടെ ആരാധകര്‍ക്ക് വേണ്ടിയുള്ളതല്ല ഈ ചിത്രം.ഒരിടത്തു പോലും ഇതില്‍ നായകന്‍ പഞ്ച് ഡയലോഗ് അടിച്ചു ജനങ്ങളെ ആവേശഭരിതര്‍ ആക്കുന്നില്ല .(അത് തിരുകാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു താനും).പക്ഷെ സത്യത്തില്‍ അതാണ് എനിക്ക് ഇന്നലെ പാരയായത്‌. ആരാധകര്‍ക്ക് കൈയടിക്കാന്‍ / ആര്‍ത്തു വിളിക്കാന്‍ അവസരം ഇല്ലാത്തത് കൊണ്ടാകണം കിട്ടുന്നിടതെല്ലാം ഒടുക്കത്തെ കയ്യടിയും ജയ് വിളിയും .മര്യാദക്ക് സിനിമ കാണാന്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ ഈ ആരാധക തെണ്ടികള്‍.ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മലയാള സിനിമ പ്രത്യേകിച്ച് താര ചിത്രം ആദ്യ ദിവസം ആദ്യ ഷോക്ക് കേറരുത് എന്ന് പഠിച്ചു . സെക്കന്റ്‌ ഷോ മുതല്‍ പ്രശ്നം ഇല്ല എന്നതാണ് അനുഭവം ( അത്രക്കൊക്കെ ഉള്ളു വന്നു വന്നു ആരാധകര്‍).സിനിമയുടെ തുടക്കവും ടൈറ്റില്‍സ് കാണിക്കുന്നതും വരെ തികച്ചും പുതുമയുള്ള രീതിയിലാണ്‌ എന്നാണ് എനിക്ക് തോന്നിയത് (പറഞ്ഞിട്ടെന്താ).

അപ്പോള്‍ ചുരുക്കത്തില്‍ .....?
ഒരു നല്ല ശ്രമത്തെ ചെറിയ പാളിച്ചകള്‍ എങ്ങനെ നശിപ്പിക്കും എന്നതിന് ഒരു നല്ല ഉദാഹരണം ആണ് ചിത്രം. എന്നാല്‍ പോലും ബ്യുട്ടിഫുള്‍ എന്ന ചിത്രം മാറ്റി വെച്ചാല്‍ മറ്റു ഏതു നവംബര്‍ - ഡിസംബര്‍ മലയാള റിലീസ്കളെകാളും ഭേദപ്പെട്ട ചിത്രം

Saturday, December 24, 2011

ബ്യൂട്ടിഫുള്‍ (Beautifull )

അനിയാ നീ അടുത്തിടെ എപ്പോളെങ്കിലും നട്ടുച്ചയ്ക്ക് പെരുവഴിയിലൂടെ ഒരു രണ്ടു മൂന്ന് മണിക്കൂര്‍ നടന്നിട്ടുണ്ടോ?

എവിടെ? അണ്ണാ ഞാന്‍ ഈയിടെയല്ലേ പുതിയ ഹോണ്ട സിറ്റി എടുത്തത്‌? ഇപ്പോള്‍ രാത്രി ചവറു പെരു വഴിയില്‍ കൊണ്ട് തള്ളാന്‍‍ പോലും കാറിലാ പോകുന്നേ.പിന്നെ രാവിലെ പാര്‍ക്കില്‍ ഒരു മണികൂര്‍ നടക്കാന്‍ പോകും.(ഭയങ്കര കൊളെസ്ട്രോള്‍).അത് മതിയോ? അതിരിക്കട്ടെ ഇതു ഇപ്പോള്‍ ചോദിയ്ക്കാന്‍ കാരണം?

അതല്ലെടാ നട്ടുച്ചയ്ക്ക്,പൊരി വെയിലത്ത്‌,നീ അങ്ങനെ നടക്കുകയാണ് എന്ന് ഒന്ന് സങ്കല്‍പ്പിക്കു.റോഡിന്‍റെ രണ്ടു വശവും തീര്‍ത്തും വിജനം.അങ്ങനെ രണ്ടു മൂന്ന് മണിക്കൂര്‍ നടന്നു കഴിയുമ്പോള്‍ ഒരു പെട്ടിക്കട കാണുന്നു.ദാഹിച്ചു വലഞ്ഞ നീ അവിടുന്ന് നല്ല തണുത്ത ഉപ്പിട്ട ഒരു സോഡ നാരങ്ങ വെള്ളം കുടിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.

നോക്കി... നോക്കി ... ഹോ ഓര്‍ക്കുമ്പോള്‍ തന്നെ നാക്കില്‍ വെള്ളമൂറുന്നു. എല്ലാ ഇതിപ്പോള്‍ ..............

അനിയാ അടുത്ത് കണ്ട ബ്യൂട്ടിഫുള്‍ എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയ കാര്യമാണ് മേല്‍പ്പറഞ്ഞത്‌.ഒരു സാധാരണ മലയാളിക്ക് ഇങ്ങനെ തന്നെ തോന്നിയേക്കാം എന്നാണ് എന്‍റെ ധാരണ. ഈ പടം ഇറങ്ങിയപ്പോള്‍ കാണണം എന്ന് കരുതിയതാണ് തിരക്കുകള്‍ മൂലം ആദ്യ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചില്ല .ആ ഫിലിം ഫെസ്റ്റിവല്‍ വന്നപ്പോള്‍ പണ്ടാരമാടങ്ങുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതിനെയും എണ്ണി തനി മലയാളിയെ പോലെ വ്യവസ്ഥിതിയെയും പ്രാകി ഇരിക്കയായിരുന്നു.അപ്പോള്‍ ആണ് ഫെസ്റ്റിവല്‍ കഴിഞ്ഞു പടം വീണ്ടും വരുന്നത്.പോയി കണ്ടു.ഒറ്റ വരിയില്‍ തോന്നിയ അഭിപ്രായമാണ് മുകളില്‍ പറഞ്ഞത് .

ഈ സിനിമയെ പറ്റി പറഞ്ഞാല്‍ ഇതിനെ പറ്റി പല നിരൂപകരും പറഞ്ഞു കഴിഞ്ഞതാണ് എന്നാലും ഒന്ന് ഓടിച്ചു പറഞ്ഞോട്ടെ . സംവിധാനം വി.കെ.പ്രകാശ്‌ . (അങ്ങേരെ സത്യമായും എന്നിക്ക് പേടിയാണ് പ്രത്യേകിച്ചു ത്രീ കിങ്ങ്സ് എന്ന അവസാന പടം കണ്ടതിനു ശേഷം) തിരകഥ അനൂപ്‌ മേനോന്‍ (ദാ ഇടി വെട്ടിയവനെ പമ്പ് കടിച്ചു.ഇങ്ങേരെ എനിക്ക് അതിലും പേടിയാ).

അങ്ങനെ പറയുന്നത് ശരിയാണോ? അനൂപ്‌ മേനോന്‍ എന്നൊക്കെ പറഞ്ഞാല്‍ ഈ നിരൂപണ ലോകത്തോക്കെ വലിയ ബഹുമാനമാ . ഒരു രണ്ടു പടം കൂടെ കഴിഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ അങ്ങേരെ ദൈവം ആക്കി എന്ന് ചോദിച്ചാല്‍ മതി .മലയാളത്തിന്‍റെ ആസ്ഥാന ബുദ്ധി ജീവി ശ്രീ താടി റിട്ടയര്‍മെന്‍റ്നോട് അടുക്കുന്നു എന്നും ഓര്‍ക്കുമല്ലോ .ആ വിടവ് നികത്താന്‍ ....... ആ കോക്ക്ടെയില്‍ എന്ന ഒറ്റ പടം പോരെ അയാളുടെ പ്രതിഭ അളക്കാന്‍.

ആ പടത്തോടെ ആണ് എനിക്ക് അങ്ങേരെ പേടിയായി തുടങ്ങിയത്.അവസാന അഞ്ചു മിനിറ്റ് ഒഴികെ ബാക്കി മുഴുവന്‍ ബട്ടര്‍ ഫ്ലൈ ഓണ്‍ എ വീല്‍ എന്ന പടത്തിന്‍റെ ഈച്ച കോപ്പി (ഫ്രെയിം ടു ഫ്രെയിം) ആണ് എന്നത് നില്‍ക്കട്ടെ.ഈ അടുത്ത കാലത്ത് പോലും അനൂപ്‌ മേനോന്‍ അവകാശപ്പെട്ടത് ചിലരൊക്കെ അങ്ങനെ പറഞ്ഞു കേട്ടു എന്നാല്‍ അങ്ങനെ ഒരു പടം അദേഹം കണ്ടിട്ടേ ഇല്ല എന്നാണ്.അദേഹം കൈയില്‍ നിന്നും ഇട്ട അവസാന അഞ്ചു മിനിട്ടാണ് ആ ചിത്രത്തിലെ ഏറ്റവും ബോറായ നിമിഷങ്ങള്‍ എന്നാണ് എന്‍റെ അഭിപ്രായം .

ജന്മനാ കഴുത്തിന്‌ താഴോട്ടു തളര്‍ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ ലൂയിസ് (ജയസൂര്യ),അയാളുടെ സുഹൃത്താകുന്ന , ജീവിച്ചു പോകാന്‍ പാട് പെടുന്ന ഗായകനായ ജോണ്‍ (അനൂപ്‌ മേനോന്‍),സ്റ്റീഫന്‍റെ ബന്ധുക്കളായ പീറ്റര്‍ (ഉണ്ണി മേനോന്‍), അലക്സ്‌ (ടിനി ടോം),കൊച്ചു പ്രേമന്‍,പൊന്നമ്മ ബാബു പിന്നെ സ്റ്റീഫന്‍റെ ജോലിക്കാരായ കമലാസനന്‍ (നന്ദു),ജയന്‍,ഹോം നേഴ്സ്മാരായി വരുന്ന കന്യക (തെസ്നിഖാന്‍),അഞ്ജലി (മേഘ്ന രാജ്) തുടങ്ങിയവരാണ് ഈ കൊച്ചു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ സിനിമയില്‍ ഏറ്റവും നന്നായി തോന്നിയത്.തളര്‍ന്നു കിടക്കുന്ന കോടീശ്വരന്‍.അങ്ങേരുടെ സ്വത്തിനു നോട്ടമിട്ടു ചുറ്റി പറക്കുന്ന പല സ്വഭാവക്കാരായ ബന്ധുക്കള്‍,അയാള്‍ക്ക് ഒരു രക്തബന്ധവും ഇല്ലാത്ത ചിലരോട് തോന്നുന്ന ആത്മബന്ധം ഇതൊക്കെ കുറെയധികം ചിത്രങ്ങളില്‍ ഇതിനകം പറഞ്ഞു കഴിഞ്ഞതാണ്.എന്നാല്‍ ആങ്ങനെ ഒരു കഥ ഒട്ടും ബോര്‍ അടിപ്പിക്കാതെ പറഞ്ഞു പോകുമ്പോള്‍ ആണ് ഈ ചിത്രം നേരത്തെ പറഞ്ഞ വെയിലത്തെ നാരങ്ങാവെള്ളം ആകുന്നത്‌.180 എന്ന തമിഴ് സിനിമയെ പറ്റി പറഞ്ഞപ്പോളും ഇതേ അഭിപ്രായമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.ഇനി അഭിനയം .ജയസൂര്യ അവതരിപ്പിച്ച സ്റ്റീഫന്‍ വളരെ നന്നായിട്ടുണ്ട്.ബ്ലെസ്സിയെ പോലെയുള്ള ആചാര്യന്മാര്‍ കണ്ടു പഠിക്കേണ്ടതാണ് ഈ കഥാപാത്ര സൃഷ്ട്ടി. സ്റ്റീഫനും സ്വന്തമായ ഒരു ജീവിത വീക്ഷണം ഉണ്ട് .പക്ഷെ അത് തികച്ചും ലളിതമായാണ് പ്രേഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌ . എങ്ങനെ ഇത്രക്ക് ശുഭാപ്തി വിശ്വാസി ആകാന്‍ അഥവാ സന്തോഷവാനായി ഇരിക്കാന്‍ കഴിയുന്നു എന്ന ചാനല്‍ ലേഖികയുടെ ചോദ്യത്തിന് എനിക്ക് കാശുള്ളത് കൊണ്ട് എന്ന ഉത്തരം തന്നെ ഇതിനു ഉദാഹരണം (അല്ലാതെ ജീവിതം ആകുന്ന സാഗരത്തിലെ കുമിളകളുടെ അന്തരാളങ്ങളുടെ നിശൂന്യതയുടെ ............... ആ ഒരു ലൈന്‍ അല്ല എന്ന് ചുരുക്കം.ചിലപ്പോള്‍ കഥാപാത്രം ഫിലോസഫി പ്രൊഫസ്സര്‍ അല്ലാത്തത് കൊണ്ടാകും .എന്തായാലും നമ്മുടെ ഭാഗ്യം).

അതിരിക്കട്ടെ.ഈ സിനിമയില്‍ ചിലയിടത്ത് സദാചാര നിയമങ്ങളെ മറികടക്കാന്‍ ബുദ്ധിപരമായ ഒരു ശ്രമം നടക്കുന്നു എന്ന് നിരൂപക സംഘടനയായ "അങ്കിളിനു" പരാതി കിട്ടിയിട്ടുണ്ടല്ലോ? അതിനെ പറ്റി .....?

അനിയാ നീ എപ്പോള്‍ പറഞ്ഞത് പ്രവീണ അവതരിപ്പിക്കുന്ന,ഒരു സീനില്‍ വന്നു പോകുന്ന,ഡോക്ടര്‍ കഥാപാത്രവും നായകനും ആയുള്ള സംസാരം ആകണം അല്ലെ? ആ കഥാപാത്രം ആ രംഗത്ത്‌ വിവാഹേതര ബന്ധങ്ങളെ കുറിച്ച് പറയുന്ന സ്വന്തം അഭിപ്രായം ആണ് ഇവിടെ പലരുടെയും പുരികം ഉയര്‍ത്തുന്നത്.എനിക്കാകെ തോന്നുന്നത് ആ കഥാപാത്രം പറയുന്ന അഭിപ്രായങ്ങള്‍ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്വകാര്യവീക്ഷണം ആയി കാണാതെ അത് സമൂഹത്തിന്‍റെ സദാചാര ബോധത്തെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യകുലപ്പെടുന്നിടതാണ് നാമൊക്കെ സദാചാര പോലീസ് ആകുന്നതിന്‍റെ ആദ്യ ചുവടുകള്‍ വെക്കുന്നത്.ആ രംഗത്തില്‍ എനിക്കാകെ തോന്നിയത് അവിടെ കമലാസനന്‍ എന്നാ കഥാപാത്രത്തിന്‍റെ സാന്നിധ്യം ഒഴിവാക്കാമായിരുന്നു എന്നതാണ്.പുള്ളി വെറുതെ നില്‍ക്കുന്നത്തെ ഉള്ളു എങ്കില്‍ പോലും സ്ട്ടീഫനും ഡോക്ട്ടരും മാത്രം ഉള്‍പ്പെടുന്ന ഒരു രംഗം കുറച്ചു കൂടി സത്യസന്ധത അല്ലെങ്കില്‍ വിശ്വസിനീയത ആ രംഗത്തിനു ഉണ്ടാക്കിയേനെ എന്നാണ് എനിക്ക് തോന്നിയത്.ഒറ്റ നോട്ടത്തില്‍ അനൂപ്‌ മേനോന്‍ എന്ന ബുദ്ധി ജീവി,വി കെ പ്രകാശ്‌ എന്ന സാധാരണക്കാരന്‍ സംവിധാകന്‍റെ കണ്ണ് വെട്ടിച്ചു ചാടിയ ഒരു രംഗമായി ആണ് ഞാന്‍ ഈ രംഗത്തെ കാണുന്നത്.പക്ഷെ ചിത്രത്തില്‍ ഉടനീളം ബുദ്ധിജീവിയായ തിരകഥകൃത്തും സാധാരണക്കാരനായ സംവിധായകനും ആയുള്ള ബാലന്‍സ് പ്രകടം ആയിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം

ഒരു നിമിഷം അണ്ണന്‍ കേറി സദാചാര പോലീസിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്? വേണമെങ്കില്‍ അവരുടെ വഴി തെറ്റാണ് എന്ന് സമ്മതിക്കാം എങ്കിലും സമുഹത്തിന്‍റെ മൊത്തത്തില്‍ ഉള്ള മൂല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യ ത്തോടെ......

ഉലക്കേടെ മൂട് !!! ഇവിടെ സാധാരണക്കാരന്‍റെ മനോഭാവം എനിക്കോ പറ്റുന്നില്ല പിന്നെ മറ്റവന്‍ അങ്ങനെ സുഖിക്കണ്ട എന്നത് മാത്രമാണ്.ഈ മനോഭാവമാണ് കലാകാലത്ത് രാഷ്ട്രീയ പാര്‍ടികള്‍ മുതല്‍ വര്‍ഗീയ ശക്തികള്‍ മുതല്‍ സ്വകാര്യ വ്യക്തികള്‍ അഥവാ ജനകൂട്ടങ്ങള്‍ വരെ മുതലെടുക്കുന്നത്.(അങ്ങനെ അല്ലെങ്കില്‍ ഈ ഒരു കാര്യത്തില്‍ ഉണ്ടാകുന്ന പൌരപ്രതികരണം (എന്നാണ് എന്നാണല്ലോ വെപ്പ് ) എന്ത് കൊണ്ട് നമ്മുടെ ചുറ്റും നടക്കുന്ന നൂറു ശരി കേടുകളോട് ഉണ്ടാകുന്നില്ല?)വന്നു വന്നു അമ്മയും പെങ്ങളുമായി പോകുന്ന കാര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി നിന്‍റെ ആവശ്യം കഴിഞ്ഞില്ലേ ഇനി ഞങ്ങള്‍ക്ക് തന്നേക്ക്‌ എന്ന് പറയുന്നിടം വരെ എത്തി സംഗതികള്‍ ഈ നാട്ടില്‍.രാജ് മോഹന്‍ ഉണ്ണിത്താന്‍ സംഭവം ഈ നാട്ടിലെ ഒരു പ്രമുഖ പാര്‍ട്ടി സദാചാര പോലീസ് കളിച്ചത് ആണെന്നും പിന്നീടു ഉണ്ടായ വലുതും ചെറുതും അയ സദാചാര പോലീസ് സംഭവങ്ങള്‍ക്ക് തുടക്കം ആ സംഭവം ആണെന്നും പറയാന്‍ ചങ്കൂറ്റം ഉള്ള എത്ര ബുദ്ധിജീവികള്‍ ഈ ബൂലോകത്ത് കാണും.ഇവന്റെ ഒക്കെ സാദാചാരം.വ്യക്തിപരമായി എന്‍റെ അഭിപ്രായം ഇവനൊക്കെ നല്ല മുള്ള് മുരിക്കിന്‍റെ അഭാവം കൊണ്ടുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളത്.

അങ്ങനെ അടച്ചു പറയാമോ ?

പിന്നെ എന്താ? അനിയാ സായിപ്പിന്റെ നാട്ടില്‍ കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്നത് കണ്ടാല്‍ അങ്ങോട്ട്‌ ഒന്ന് കൂടി നോകാതെ നടന്നു പോകുന്ന മലയാളിയെയും നാട്ടില്‍ തോളില്‍ കൈയിട്ടു നടക്കുന്ന കമിതാക്കളെ,വേണ്ട ഭാര്യ ഭര്‍ത്താക്കന്മാരെ കണ്ടാല്‍ പോലും പരസ്യമായി മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയുന്ന (പറ്റിയാല്‍ യു ട്യുബില്‍ അപ്പ് ലോഡും ചെയ്യുന്ന) മലയാളിയെയും അതിനു പ്രേരിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്രത്തെ സംരക്ഷിക്കുന്ന നിയമത്തോടും അവയോടുള്ള പേടിയുടെ ഏറ്റകുറച്ചിലുകളും മാത്രമല്ല അങ്ങനെ ചെയുന്നവരോട് പൊതുസമുഹത്തിന്‍റെ പ്രതികരണത്തില്‍ ഉള്ള വ്യത്യാസങ്ങള്‍ അഥവാ മനോഭാവം കൂടിയാണ് എന്നാണ് എന്‍റെ വിശ്വാസം .

അയ്യോ അണ്ണാ കാടു കേറാതെ തിരിച്ചു വന്നെ. സിനിമയിലേക്ക് ....

തിരകഥയില്‍ അനൂപ്‌ മേനോന് അകെ പറ്റിയിരിക്കുന്ന പാളിച്ച അവസാന രംഗത്ത് പ്രത്യക്ഷപ്പെടുന്ന (ഇതു മനപൂര്‍വ്വം ഇങ്ങനെ എഴുതുന്നതാണ് ) ആനി എന്ന കഥാപാത്രം എന്തിനു തന്‍റെ പേരും ജാതിയും മാറ്റി പറയുന്നു എന്നതിന് വിശ്വസിനീയമായ കാരണങ്ങള്‍ ഒന്നും തന്നെ തിരകഥാക്രിത്തിനു പറയാന്‍ സാധിച്ചിട്ടില്ല എന്നിടത്താണ്.ആ സംഗതി ഇല്ലായിരുന്നു എങ്കില്‍ ക്ലൈമാക്സ്‌ ഉദ്ദേശിച്ചിടത് കൊണ്ടെത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, അതിനു നല്ലോരുതരം കണ്ടു പിടികേണ്ടത് അനൂപ്‌ മേനോന്‍ എന്ന തിരകഥാകൃത്താണ് എന്നാണ് ഉത്തരം.പക്ഷെ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഇതു തോന്നില്ല എന്നിടത് ഈ ചിത്രത്തിന്‍റെ ടീം വിജയിച്ചു എന്ന് തന്നെ പറയാം.

അഭിനയം?

ഈ ചിത്രത്തില്‍ ആരും മോശമായി എന്ന് പറയാനാവില്ല.ഉണ്ണി മേനോന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം,ഒരു ഷമ്മി തിലകന്‍ ഒക്കെ അവതരിപ്പിക്കുന്ന ഒരു രീതി പ്രതീക്ഷിക്കുന്ന കാഴ്ചക്കാരെ നിരാശപ്പെടുത്തും എന്നല്ലാതെ മോശമായി എന്ന് എനിക്ക് അഭിപ്രായം ഇല്ല.(ഷമ്മി തിലകന്‍ മോശമാണ് എന്നൊരു ധ്വനി മുകളിലത്തെ വാചകത്തില്‍ ഇല്ല.പ്രജ എന്ന ചിത്രത്തിലെ ആദ്യ രംഗത്തും ചെങ്കോല്‍ എന്ന ആദ്യ ചിത്രത്തിലും (അവിടെയും ആദ്യ രംഗം) മോഹന്‍ലാല്‍ എന്ന നടന്‍ തന്‍റെ ഏറ്റവും നല്ല കാലത്ത്, ഷമ്മി തിലകന്‍റെ ഒപ്പമെത്താന്‍ പാട് പെടുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്).നന്ദു എന്ന നടനെ പുതിയ കാലത്തേ ഒരു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആയി ഉപയോഗിക്കാവുന്ന സാധ്യതകളെയും ഈ ചിത്രം തുറന്നു തരുന്നു.മേഘ്ന രാജിനും ഒത്തിരി സാദ്ധ്യതകള്‍ ഈ ചിത്രം തുറന്നു തരുന്നു.നല്ല ക്യാമറ,കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍ .

അവസാനമായി ഇത്തരം ചിത്രങ്ങള്‍ അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് വേണ്ടി തീയറ്റര്‍ ഉടമകള്‍ എടുത്തു മാറ്റുന്നതിനെതിരെ അഞ്ഞടിച്ച സംവിധായകനും ധീരനും സര്‍വോപരി ബുദ്ധി ജീവിയുമായ രഞ്ജിത് പറഞ്ഞ കാര്യങ്ങളെ പറ്റിയുള്ള ഒരു അഭിപ്രായം ....

അനിയാ, കൃഷ്ണനും രാധയും കൂടുതല്‍ തീയറ്റെറുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും അന്യഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ സ്വാഗതം ചെയ്യപ്പെടുന്നതും അത് കാണാന്‍ പ്രേക്ഷകര്‍ ഉള്ളത് കൊണ്ടാണ്.ലാഭം പ്രതീക്ഷിച്ചു നടത്തുന്ന തീയട്ടെരുകള്‍ അത് കളഞ്ഞു നല്ല സിനിമക്ക് വേണ്ടി നില കൊള്ളണം എന്ന് പറയുന്നത് വെറും ഒരു ബുദ്ധിജീവിജാടയായി മാത്രമേ എനിക്ക് കാണാന്‍ കഴിയു.(ഈ പറയുന്ന രഞ്ജിത് ഒരു അഞ്ചു കൊല്ലം മുന്‍പ് വരെ പടച്ചു വിട്ടിരുന്ന മഹോത്തര സിനിമകള്‍ ആയ ചന്ദ്രോത്സവം,പ്രജാപതി റോക്ക് ആന്‍ഡ്‌ റോള്‍ തുടങ്ങിയവ ഒക്കെ അദേഹത്തിന്റെ കുടുംബം പോലും കാണാതെ ആയപ്പോള്‍ ആണ് അദേഹം ബുദ്ധിജീവി ആയതു എന്ന സത്യം നമുക്ക് തല്ക്കാലം വിടാം).ഇത്തരം നല്ല ചിത്രങ്ങള്‍ കാണികളില്‍ എത്താതെ പോകുന്നെങ്കില്‍ (ഞാന്‍ കാണാന്‍ പോയപ്പോള്‍ തീയറ്റര്‍ ഫുള്‍ ആയിരുന്നു ഇപ്പോള്‍ ഇറങ്ങിയ രണ്ടു സുപ്പര്‍താരചിത്രങ്ങളെകാളും കുടുംബ പ്രേക്ഷകരെയും അവിടെ കണ്ടു) അത് തികച്ചും സങ്കടകരമാണ്, നല്ല ചിത്രം കാണാന്‍ ആളില്ലേ എന്ന് പരാതിപ്പെടുന്നതിനു പകരം ബി സി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു റീ റിലീസിംഗ് പോലെ ഒന്ന് എന്ത് കൊണ്ട് ചിന്തിക്കുന്നില്ല എന്നതിന് ഉത്തരം പറയേണ്ടത് ഇതിന്‍റെ നിര്‍മാതാക്കളാണ്.അതിന്‍റെ പ്രായോഗിക വിഷമതകളെ പറ്റിഎനിക്കറിയില്ല എന്ന് ആദ്യമേ പറഞ്ഞോട്ടെ .

അപ്പോള്‍ ചുരുക്കത്തില്‍ .....
ചിത്രത്തിന്‍റെ പേരും അഭിപ്രായവും ഒന്നാകുന്ന ഒരു ചിത്രം .ബ്യൂട്ടിഫുള്‍ = ബ്യൂട്ടിഫുള്‍

Saturday, December 17, 2011

വെനീസിലെ വ്യാപാരി

പിന്നേം...... പുതുമ ഛെ........ പഴമ ..അല്ല.... നോസ്ട്ടാല്‍ജിയ

എന്തുവാടെ പിച്ചും പേയും പറയുന്നേ നിനക്ക് വട്ടു പിടിച്ചോ ?

ഇല്ല അണ്ണാ ഞാന്‍ അന്നേ പറഞ്ഞില്ലേ സുബ്രമണ്യപുരത്തിന് നമ്മള്‍ മലയാളികള്‍ തക്ക മറുപടി വേണ്ട സമയത്ത് കൊടുക്കും എന്ന് . ഇതാ ആ മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു.മലയാളത്തിന്‍റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ,അല്ലെങ്കില്‍ എന്തിനു കുറയ്ക്കുന്നു,ലോക സിനിമയുടെ തന്നെ അഭിമാനമായ ഡോക്ടര്‍ മമ്മൂട്ടി പന്ന പാണ്ടികള്‍ക്ക് ശക്തമായ ഒരു മറുപടി കൊടുത്തിരിക്കുന്നു.തന്‍റെ ഏറ്റവും പുതിയ ചിത്രമായ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലൂടെ.

എടാ നീ പടം കണ്ടോ ?

പിന്നെ, അങ്ങേരുടെ ഈ വര്‍ഷത്തെ നാലു പടപ്പുകളും കണ്ട ഞാന്‍ ഏതിനും കൂടെ തല വൈക്കണമെങ്കില്‍ എനിക്ക് നേരത്തെ പറഞ്ഞ പ്രശ്നം ആയിരിക്കണം വട്ട്. അല്ല ഇവരുടെ പടത്തെ പറ്റി അഭിപ്രായം പറയാന്‍ എപ്പോളും പോയി ഈ വക കോപ്രായം കണ്ടു അഭിപ്രായം പറയുക എന്ന പഴഞ്ചന്‍ രീതിയാണോ അണ്ണന്‍ ഉപയോഗിക്കുന്നത് . ആ പോസ്റ്റര്‍ ഒന്ന് നോക്കിയാല്‍ പോരെ ബാക്കി കമ്പ്ലീറ്റ്‌ മനസിലാവില്ലേ?

അതെങ്ങനെ അനിയാ? സത്യമായും എനിക്കാ പരിപാടി അറിയില്ല . ഒന്ന് പറഞ്ഞു തന്നാല്‍ ....

ഛെ ഇതു ശല്യമായല്ലോ.ആദ്യമായി ചെയ്യേണ്ടത് ദീപികയിലെയും മനോരമയിലെയും ഓണ്‍ ലൈന്‍ സിനിമ പേജ് പതിവായി വായിക്കുക എന്നതാണ്.കുറച്ചധികം ഗീര്‍വാണം സഹിക്കേണ്ടി വരും എന്നത് മാത്രമേ പ്രശ്നമുള്ളൂ.(ദീപികയിലെ മഹാപാപി അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തിലെ ഏക ഹൈലൈറ്റ് ലാലിന്‍റെ അഭിനയം ആണെന്ന് എഴുതി കളഞ്ഞതു ഓര്‍മ വരുന്നു !!).അതില്‍ നിന്നും എണ്‍പതുകളില്‍ നടക്കുന്ന കഥ,ആലപ്പുഴ -കയര്‍ വ്യവസായ പശ്ചാത്തലം,കണ്ണും കണ്ണും എന്ന പാട്ട് (അങ്ങാടി,ജയന്‍ )റീമിക്സ്‌ ചെയ്തു ഉപയോഗിക്കുന്നു മുതലായ വിവരങ്ങള്‍ ലഭിക്കുന്നു.പിന്നെ എന്ത് പാട് ? പോസ്റ്റര്‍ നോക്കുക രണ്ടു നായികമാര്‍ (കാവ്യ,പൂനം ഭാജ്വാ) ന്യായമായും രണ്ടു പേരും സുമുഖ സുന്ദരനും അവിവാഹിതനും അയ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകനെ പ്രേമിക്കുന്നു.ഇതില്‍ ഒരാളെ അദേഹം ദയാപൂര്‍വ്വം തിരിച്ചു പ്രേമിക്കുന്നു.മറ്റെയാള്‍ വാശിക്ക് കാത്തിരിക്കുന്നു.പിന്നെ കണ്ണും കണ്ണും റീ മിക്സ്‌,ഡോക്ടര്‍ മമ്മുട്ടി അദേഹത്തിന്‍റെ ചെറുപ്പകാലത്ത് അഭിനയിച്ച ഒരു പ്രണയ രംഗത്തെ പറ്റി ഒരു സഹൃദയന്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരം "പ്രേമപരവശയായി നൃത്തം ചെയുന്ന അമലയുടെ നാലു ചുറ്റും നടന്നു,ഒരു മാതിരി പഞ്ചായത്ത് ഓഫീസില്‍ നിന്നും വസ്തുവിന്‍റെ അതിര് അളക്കാന്‍ വന്ന ശിപായിയെ പോലെ,പ്രേമിക്കുന്ന ശ്രീ മമ്മൂട്ടി ........". ഈ മനുഷ്യനെ പിടിച്ചു അദേഹത്തിന്റെ വയസ്സ് കാലത്ത് ഇമ്മാതിരി ഒരു പാട്ടില്‍ അവതരിപ്പിച്ചാല്‍ സംഗതി എത്ര കുളമായി എന്ന് മാത്രം ചോദിച്ചാല്‍ പോരെ. മഹാബോറായി എന്ന് ധൈര്യമായി കാച്ചാം.പിന്നെയുള്ളത് വില്ലന്മാര്‍ .വിജയ രാഘവന്‍,സുരേഷ് കൃഷ്ണ സംവിധാനം ഷാഫി . അപ്പോള്‍ പിന്നെ ടെമ്പ്ലേറ്റ് മായാവി അല്ലെങ്കില്‍ ചട്ടമ്പിനാട്.ഇത്രയും ഒന്ന് പരത്തി എഴുതനാണോ നിങ്ങളീ പടം പോയി മൂന്നു മണിക്കൂര്‍ സഹിച്ചിരിക്കുന്നത്?

നീ പറഞ്ഞത് ന്യായം തന്നെടെ ആദ്യം ഇതിന്റെ കഥ ഒന്ന് കേള്‍ക്കു.പറഞ്ഞത് പോലെ എണ്പതുകളിലാണ് കഥ നടക്കുന്നത് . പവിത്രന്‍ എന്ന ചെറുപ്പക്കാരനായ (?) പോലീസുകാരനായി മമ്മൂട്ടി.സുന്ദരനും സല്‍ഗുണ സമ്പന്നനും അയ അദേഹത്തെ എസ പി (ജനാര്‍ദ്ദനന്‍ )യുടെ മകള്‍ മഹാലക്ഷ്മി (പൂനം) വാശിക്ക് കേറി പ്രേമിക്കുന്നു.നായകന് അങ്ങനെ ഒന്നും ഇല്ല പിന്നെ കൊച്ചിന് നിര്‍ബന്ധമാണേല്‍ ... എന്നൊരു ലൈന്‍.എസ് പി വിവരം അറിയുന്നു.പവിത്രനെ വല്ല കാസര്‍കൊടെക്കും സ്ഥലം മാറ്റുന്നതിന് പകരം അദേഹം ചെയുന്നത് സ്വന്തം കയ്യില്‍ നിന്നും ഒരു പതിനായിരം രൂപയും കൊടുത്തു പ്രമാദമായ അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ രഹസ്യ പോലീസ് ആയി ഇയാളെ പറഞ്ഞു വിടുന്നു.മുന്‍പ് ഈ കേസ് അന്വേഷിക്കാന്‍ പോയവരൊക്കെ അവിടുന്ന് അടി മേടിച്ചിട്ടാണ് വന്നത് പോലും (വല്ല സ്വാതന്ത്ര്യം കിട്ടിയ സമയത്ത് വല്ലതും ആയിരുന്നെകില്‍ സഹിക്കാമായിരുന്നു).

കേസ് അന്വേഷണവുമായി ഒരു കച്ചവടക്കാരന്‍ ആയി ആ നാട്ടില്‍ ചെല്ലുന്ന പവിത്രന്‍ അജയന്റെ കുംടുംബവുമായി അടുക്കുന്നു അച്ഛന്‍ കാലടി (ജഗതി),സഹോദരി അമ്മു (കാവ്യ)തുടങ്ങിയവരാണ് മരിച്ചു പോയ അജയന്‍റെ (ബിജു മേനോന്‍)കുടുംബാംഗങ്ങള്‍ .പിന്നെ അവിടുത്തെ പ്രബലന്മാരായ ചുങ്കത്തറക്കാരും (വിജയരാഘവന്‍ , മകന്‍ സുരേഷ് കൃഷ്ണ),ആലിക്കോയയും (ശ്രീരാമന്‍ ).ഇതില്‍ അലിക്കോയ അജയനെ കൊന്നതിന് സംശയിക്കപ്പെടുന്ന ആളാണ്. ഇതിനു പുറമേ ഗള്‍ഫില്‍ നിന്നും വന്ന കമലാസനന്‍ (സലിം കുമാര്‍),ഉണ്ട പക്രു,ചന്ദ്രന്‍ പിള്ള (സുരാജ്) എങ്ങനെ വേറെയും കുറെ തമാശക്കാര്‍ കൂടിയുള്ളതാണ് ആ ഗ്രാമം.പതുക്കെ കേസ് അന്വേഷണത്തിന് വന്ന ഇയാള്‍ പോലീസ് ഉദ്യോഗം രാജി വെച്ച് വ്യാപാരത്തില്‍ മുഴുകുന്നു.ഇതിനിടെ അമ്മുവിന് സ്വാഭാവികമായും ഇയാളോട് പ്രേമം (അല്ലാതെ പിന്നെ) .ഇതിനിടെ മഹാലക്ഷ്മിയെ കല്യാണം കഴിക്കാനിരുന്ന പവിത്രന് അമ്മുവിനെ വിവാഹം കഴിക്കേണ്ടി വരുന്നു.പതിയെ പതിയെ ഒന്നൊന്നായി ബുദ്ധി ഉപയോഗിച്ച് കീഴടക്കി മുന്നേറുന്ന പവിത്രനെ ചുങ്കതറക്കാര്‍ ചതിയില്‍ പെടുത്തി സ്വത്തുക്കളെല്ലാം നഷ്ട്ടപ്പെടുത്തി കുത്ത് കേസില്‍ ജയിലില്‍ അയക്കുന്നു.

ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു തിരിച്ചെത്തുന്ന നായകന്‍ നാട്ടുകാരുടെയും അമ്മുവിന്‍റെയും വിശ്വാസം നേടിയെടുക്കാന്‍ സ്വന്തം നിലയ്ക്ക് അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ തീരുമാനിക്കുന്നു . കയ്യില്‍ ഇഷ്ട്ടം പോലെ ബുദ്ധി സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് പുഷ്പം പോലെ സംഗതി തെളിയിച്ചു എല്ലാം മംഗളം ആക്കുന്നു.

അണ്ണാ നിങ്ങള്‍ എങ്ങനെ പരത്തി പറയാതെ ഈ പടം എങ്ങനെയുണ്ട് എന്ന് ഒന്ന് പറഞ്ഞു തരാമോ ? എനിക്ക് ഞങ്ങളുടെ താത്വിക സിനിമ ബൌദ്ധികക്ഷുദ്ര ജീവിയായ അണലി ഷാജിയെ ജയ് വേതാളം ചാനല്‍ വക പരിപാടിക്ക് എത്തിക്കാന്‍ ഉള്ളതാ.

ഈ ചിത്രത്തിന്‍റെ ഒന്നാം പകുതി കണ്ണും കണ്ണും എന്ന പാട്ടില്‍ ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന വൃത്തികേടും,ഉടനീളം അദേഹം ചെറുപ്പക്കാരന്‍ ചമയാനുള്ള വെപ്രാളവും മാറ്റി നിര്‍ത്തിയാല്‍ എന്തേലും ആയി കൊണ്ട് പോട്ടെ എന്ന് കരുതാം.(കഷ്ടിച്ച് സഹിക്കാം എന്ന് വായിക്കുക). അതിന്‍റെ എന്തെങ്കിലും ക്രെഡിറ്റ്‌ ഉണ്ടെങ്കില്‍ അതിനു അര്‍ഹന്‍ തിരകഥ എഴുതിയ ശ്രീ ജെയിംസ്‌ ആല്‍ബര്ട്ട് ആണ് . എന്നാല്‍ രണ്ടാം പകുതി ആകുമ്പോള്‍ സംവിധായകന്‍ ഷാഫി തന്‍റെ വിശ്വരൂപം രൂപം പുറത്തെടുത്തു ആ ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.സൂപ്പര്‍ താരം പ്രസ്തുത ശ്രമത്തിനു തന്നാല്‍ ആവുന്ന വിധം കൊഴുപ്പേകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

അപ്പോള്‍ അഭിനയം?

സുപ്പര്‍ താരങ്ങള്‍ കുറച്ചു കാലമായി അഭിനയിക്കാറില്ലല്ലോ അവര്‍ എന്ത് ചെയുന്നോ അതാണ്, അത് മാത്രമാണ് അഭിനയം എന്നാണല്ലോ ഇവിടത്തെ മാധ്യമ / ആരാധക / ബൂ ലോകങ്ങള്‍ ഒറ്റ സ്വരത്തില്‍ പറയുന്നത് . ബാക്കി ഉള്ളവരില്‍ പൂനം ബാജ്വയെ എന്തിനാണ് കൊണ്ട് വന്നിരിക്കുന്നത് എന്ന് മനസിലായില്ല .(ഒന്നാം പകുതിയില്‍ കണ്ണും കണ്ണും പാടാനും രണ്ടാം പകുതിയില്‍ കാമുകന്‍റെ ഭാര്യക്ക്‌ ലോണ്‍ കൊടുക്കാനും എന്നാണ് സംഗതിയുടെ ഉത്തരം ).കുറച്ചു നെഗറ്റീവ് ഷേഡ് ഒക്കെ കൊടുത്തു വൃത്തിയായി ചെയ്തിരുന്നേല്‍ നല്ല ഒരു സിനിമയായി മാറും ആയിരുന്ന സാധനമാണ്‌ ഈ പരുവത്തില്‍ അവതരിച്ചിരിക്കുന്നത് . ജഗതി,കാവ്യ,സുരാജ്,വിജയരാഘവന്‍,സുരേഷ് കൃഷ്ണ എന്നിവരൊക്കെ എന്തൊക്കെ ചെയ്യുമെന്ന് ഒരു അഞ്ചു മിനിട്ടിനകം വര്‍ഷത്തില്‍ ഒരു അഞ്ചു മലയാള പടം കാണുന്നവര്‍ക്ക് സുന്ദരമായി പറയാന്‍ പറ്റും

പിന്നെ ഒരൊറ്റ കാര്യം കൂടി കണ്ണും കണ്ണും എന്ന പാട്ടിന്‍റെ പേരും പറഞ്ഞു ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടു ഞാന്‍ നമ്മുടെ പാവം നസീര്‍ സാറിനെ ഓര്‍ത്തു പോയി.ആ പാവം മനുഷ്യന്‍ ഇതേ പ്രായത്തില്‍ പ്രണയ രംഗങ്ങള്‍ അതി മനോഹരമായി കൈകാര്യം ചെയ്തപ്പോള്‍ നിനക്കൊക്കെ പുച്ഛം പരിഹാസം .... നീയൊക്കെ ഇത്രയും അനുഭവിച്ചാല്‍ പോരെടാ....

അപ്പോള്‍ ചുരുക്കത്തില്‍ .....

ശ്രീ മമ്മൂട്ടി ഈ ചിത്രത്തിന്റെ അവസാനം വില്ലനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് . അത് അദേഹത്തിന് തന്നെ അറം പറ്റാതെ ഇരിക്കണേ എന്നൊരു പ്രാര്‍ഥനയെ എനിക്കുള്ളൂ . ആ ഡയലോഗ് ഏതാണ്ട് ഇപ്രകാരമാണ് ..."കാശു വരും പോകും പക്ഷെ താന്‍ ഈ കാണിച്ചു കൂട്ടിയത് ഉണ്ടല്ലോ അതിനുള്ളത് മുഴുവന്‍ അനുഭവിച്ചേ താന്‍ പോകു ".എണ്പതു കളിലെ കഥ പറയുന്ന സംവിധായകരുടെ ശ്രദ്ധക്ക്, ഷൂട്ടിംഗ് ആവശ്യത്തിനു ഉള്ള ബെല്‍ ബോട്ടം പാന്‍റ്റ് ഇതൊന്നും പോരെങ്കില്‍ നായകന്‍ മുതല്‍ വഴി പോക്കര്‍ വരെ ആയി അഭിനയിക്കുന്ന ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരേ തരം വിഗ്ഗുകള്‍ എന്നിവയ്ക്ക് ഷാഫി /മമ്മൂട്ടി എന്നിവരെ (പടത്തിന്റെ പ്രൊഡ്യൂസര്‍ക്ക് സുപ്പര്‍ താര ചിത്രത്തില്‍ എന്ത് വില? സംശയം ഉള്ളവര്‍ റെഫര്‍ വന്ദേമാതരം പ്രൊഡ്യൂസര്‍ ഹെന്രി ) സമീപിക്കുക ...........................................

Friday, December 16, 2011

അറബീം ഒട്ടകോം പി മാധവന്‍ നായരും (ഒരു മരുഭൂമി കഥ )

നോസ്ട്ടാല്‍ജിയാ,നോസ്ട്ടാല്‍ജിയാ.................

അനിയാ എന്ത് പറ്റി ഇതെന്താ മുക്കാബല പോലത്തെ വല്ല പുതിയ പാട്ടുമാണോ?

അല്ല ഇതാര് അണ്ണന്‍ എവിടെയായിരുന്നു കുറച്ചു കാലമായല്ലോ കണ്ടിട്ട് . നിങ്ങളെ ഫാന്‍സ്‌ (പ്രബുദ്ധരായ എന്ന് കൂടി ചേര്‍ത്ത് വായിച്ചോ അതാ ഇപ്പോളത്തെ ഒരു രീതി) തല്ലി കൊന്നു എന്നാ ഞാന്‍ വിചാരിച്ചേ.

അല്ല അനിയാ പരീക്ഷ,പനി അങ്ങനെ കുറെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പെട്ട് കിടക്കുവായിരുന്നു.ഇന്നലെയാ ഒന്ന് ഊരികിട്ടിയതു.ഈ കാലഘട്ടത്തില്‍ ഉണ്ടായ പ്രധാന നഷ്ട്ടം ബ്യൂട്ടിഫുള്‍,സ്വപ്ന സഞ്ചാരി,ഡാം 999, ഒസ്തി,പോരാളി, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങള്‍ മിസ്സ്‌ ആയി എന്നതാണ്. അതിരിക്കട്ടെ നീ ഈ പാട്ടിന്‍റെ കാര്യം പറഞ്ഞില്ലല്ലോ.

ഇതാ കുഴപ്പം.അണ്ണന്‍ കാര്യങ്ങള്‍ അറിഞ്ഞില്ലേ അശോക്‌ കുമാര്‍ (നിര്‍മാതാവ് ),പ്രിയന്‍,മോഹന്‍ലാല്‍ എന്നീ സുഹൃത്തുക്കള്‍ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്നാ മഹാ സംഭവം ... അറിഞ്ഞില്ലേ? ഹോ ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം ...

അനിയാ ഞാനും നീയും അടക്കമുള്ള മലയാളികള്‍ രാവിലെ എഴുനേറ്റാല്‍ ആദ്യം ഇന്നു എന്ത് ആലോചിച്ചാ രോമാഞ്ചം കൊള്ളേണ്ടത്‌ എന്നാലോചിക്കുന്ന വര്‍ഗം ആയിട്ടുണ്ട്.ഒന്ന് തിരനോട്ടം എന്നത് ഓസ്കാര്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഒരു അതിശയ ചിത്രമൊന്നും അല്ല . മോഹന്‍ലാല്‍ എന്ന നടന്‍ അതിലെ നായകനും അല്ലായിരുന്നു.അത് കൊണ്ട് നീ ഈ പറയുന്ന ചരിത്ര പ്രാധാന്യം ഒന്നും ഈ ചിത്രത്തില്‍ ഞാന്‍ കാണുന്നില്ല. മീശ കഥാപാത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി തുടങ്ങിയപ്പോള്‍ ദാ ഇപ്പോള്‍ ലാലിനെ രക്ഷിച്ചു കാണിച്ചു തരാം എന്ന മട്ടില്‍ എടുത്തു (പൊട്ടിയ)അറുബോറന്‍ കാക്കകുയില്‍ എന്ന ചിത്രത്തിന് ശേഷം പ്രിയന്‍,ലാല്‍,മുകേഷ് ടീം വീണ്ടും വരുന്നു എന്നതാണ് സത്യസന്ധമായ ഒരു മരുഭൂമി കഥ എന്ന പേരില്‍ അറിയപ്പെടുന്ന അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിന് ചേരുന്ന വിശേഷണം.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ പ്രിയന്‍ എന്ന സംവിധായകന്‍ പഴയ ആളൊന്നുമല്ല കാഞ്ചീപുരം എന്ന ചിത്രത്തിന് ശേഷം ലോകോത്തര ചിത്രങ്ങള്‍ മാത്രമേ എടുക്കു എന്നു ശപഥം എടുത്തിരുന്ന അദ്ദേഹത്തെ ഈ കൂതറ മലയാളികള്‍ നിരന്തരമായി കാലുപിടിച്ചു കരഞ്ഞതിന്‍റെ പേരില്‍ തന്‍റെ ശപഥം ലംഘിച്ചു ഒരു മുഴുനീള വിനോദചിത്രം എടുക്കാന്‍ തീരുമാനിക്കുകയും ആണ് ഉണ്ടായതു എന്നാണ്‌ പത്രമാധ്യമങ്ങളില്‍ നിന്നറിഞ്ഞത്.(ഈ പന്ന മലയാളികളുടെ ഒരു കാര്യമേ.ചുമ്മാതാണോ ബി ഉണ്ണികൃഷ്ണനെ പോലെ മനസ്സില്‍ ലോകോത്തര സിനിമ മാത്രം കൊണ്ട് നടക്കുന്ന സംവിധായകര്‍ ഈ നാറികള്‍ക്ക്‌ രസിക്കാന്‍ പ്രമാണിയും മാടമ്പിയും ത്രില്ലറും ഒക്കെ എടുക്കുന്നത് )

ഇയാള്‍ എപ്പോളും കാടു കേറുന്ന സംഭവം വിട്ടില്ലേ . ഒന്ന് കാര്യത്തിലേക്ക് വന്നേ.

പിന്നെ എന്താ ദാ ഇപ്പോള്‍ വന്നേക്കാം.ആദ്യം ഒന്ന് രണ്ടു ചില്ലറ പുറം കാഴ്ചകള്‍.ദോഷം പറയരുതല്ലോ സുപ്പര്‍ താര ആരാധകര്‍ ഇത്തവണ ഭയങ്കര വാശിയിലാണ്.ഈ വര്‍ഷം ആഞ്ഞു ശ്രമിച്ചിട്ടും ഒരു പടം പോലും പച്ച തൊടാത്തത് അവരെ ചില്ലറ ഒന്നുമല്ല വാശി പിടിപ്പിച്ചത് എന്ന് തോന്നുന്നു.സാധാരണയുള്ള പൂ എറിയല്‍ സൂപ്പര്‍ താരം എന്ത് ചെയ്താലും നിര്‍ത്താതെയുള്ള കൈയട്ടി ഇത്യാദി സംഗതികള്‍ക്ക് പുറമേ ഫാന്‍സ്‌ മൊത്തമായി ടിക്കറ്റ്‌ എടുത്തു വഴിപോക്കരെ ക്ഷണിച്ചു ടിക്കറ്റ്‌ കൊടുത്തു (കാശു വാങ്ങിയിട്ട് തന്നെ ) അകത്തു കയറ്റുന്നത് കാണാനിടയായി. സംഗതി അദേഹത്തിന്‍റെ ശക്തി കേന്ദ്രമായ തിരുവനതപുരത്താണ് എന്ന് കൂടി ഓര്‍ക്കണം .ശരി അതൊക്കെ നില്‍ക്കട്ടെ കഥ അഭിലാഷ് നായര്‍ , ക്യാമറ അളഗപ്പന്‍ അഭിനേതാക്കള്‍ ലാല്‍,മുകേഷ്,ലക്ഷ്മി റായ്,ഭാവന,ഇന്നസെന്‍റ്,മാമ്മുകോയ തുടങ്ങിയവര്‍ .ശരി ഇനി ഈ ചിത്രത്തിന്‍റെ മര്‍മ പ്രധാന ഭാഗത്തിലേക്ക് അതായിത് കഥ എന്ന് പറയപ്പെടുന്ന സംഗതി .

അണ്ണാ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ......

ശരി ഈ ചിത്രത്തിന്‍റെ പുതുമയുള്ള കഥ സിനിമ ശാലയില്‍ പോയി കുറഞ്ഞത്‌ അമ്പതു രൂപയെങ്കിലും കളഞ്ഞേ ആസ്വദിക്കു എന്ന് വാശിയുള്ളവര്‍ താഴോട്ട് വായിക്കരുത് .

കഥ നടക്കുന്നത് ദുഫായില്‍ അവിടെ മാധവന്‍ നായര്‍ എന്ന മലയാളി.പണ്ട് എന്തോ പ്രേമ നൈരാശ്യം മൂത്ത് ഇങ്ങോട്ട് വനതാണ് പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു ഒരു അറബിയുടെ (ശക്തി കപൂര്‍) കമ്പനിയില്‍ അക്കൌണ്‍റ്റന്റ് ആയി ജോലി ചെയ്യുകയാണ് ഇയാള്‍ . അക്കൌണ്‍റ്റന്റ് എന്ന് വെറുതെ പറഞ്ഞാല്‍ പോര അറബിയുടെ ഏതാണ്ട് വളര്‍ത്തു മകനെ പോലെയാണ് ഇയാള്‍ . അറബിയുടെ സെയിഫിന്റെ നമ്പര്‍ കോഡ് വരെ ഇയാള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്‌ അറബി.രണ്ടു കൊല്ലം മുന്‍പ് ‌ മാധവന്‍ നായര്‍ മീനാക്ഷിയെ (ലക്ഷ്മി റായ്) പരിചയപ്പെടുന്നു.(തികച്ചു യദ്രിചികമായി ).എന്ന് വെച്ചാല്‍ രണ്ടുപേരും ഒരേ മോതിരം എടുക്കുന്നു എന്നിട്ട് നിങ്ങള്‍ എടുത്തോളു എന്ന് വാശിക്ക് പറയുന്നു.ഒരേ ടാക്സിയുടെ രണ്ടു വാതിലിലൂടെ ഒരേ സമയം കേറുന്നു. എന്നിട്ട് താങ്കള്‍ എടുത്തോളു എന്ന് വാശിക്ക് പറയുന്നു അങ്ങനെ കുറെ.ഇത്രക്ക് സുന്ദരനായ ഒരു മനുഷ്യനെ ഇതിനു മുന്‍പ് അമേരിക്കയിലോ കേരളത്തിലോ ഗള്‍ഫിലോ കണ്ടിട്ടില്ലാത്തത് കൊണ്ടാകണം എന്നെ ഒന്ന് ദയവായി പ്രേമിച്ചു തരാമോ എന്ന ഭാവമാണ് തുടക്കം മുതല്‍ മീനാക്ഷിക്ക്.എന്നാല്‍ പാവം മാധവന്‍ നായര്‍ തന്‍റെ കുടവയറും കുലുക്കി പ്രേമിക്കാന്‍ തയ്യാര്‍ ആയപ്പോള്‍ കൊച്ചു നേരെ ഒരു ദിര്‍ഹം നോട്ട് എടുത്തു അതില്‍ തന്‍റെ ഫോണ്‍ നമ്പര്‍ എഴുതി ഈ നോട്ട് താന്‍ ചിലവാക്കാന്‍ പോകയാണെന്നും ഇനി നമുക്ക് കണ്ടുമുട്ടാന്‍ യോഗം ഉണ്ടെങ്കില്‍ ഈ നോട്ട് കറങ്ങി തിരിഞ്ഞു താങ്കളുടെ അടുത്ത് വരുമെന്നും അപ്പോള്‍ വിളിച്ചാല്‍ മതി എന്നും പറഞ്ഞു പിരിയുന്നു (ഇതു ജെ ജെ എന്ന പടത്തില്‍ വളരെ വൃത്തിയായി എടുത്തു കാണിച്ചിട്ടുണ്ട് )കഥ ഇന്നില്‍ എത്തുന്നു . രണ്ടു കൊല്ലത്തിനു ശേഷം തികച്ചും യദ്രിചികമായി (ഈ വാക്ക് ഇടയ്ക്കിടെ ആവര്‍ത്തിക്കേണ്ടി വരും ക്ഷമിക്കുക) ആ നോട്ട് മാധവന്‍ നായര്‍ക്കു കിട്ടുന്നു. ഉടനെ അതില്‍ കാണുന്ന നമ്പറില്‍ വിളിക്കുന്ന ടിയാന്‍ അറിയുന്നത് കൊച്ചു ഇതു വരെ സിം കാര്‍ഡ്‌ മാറിയിട്ടില്ല എന്ന് മാത്രമല്ല കല്യാണം പോലും കഴിക്കാതെ ആ പഴയ കോഫി ഷോപ്പില്‍ ആദ്യ കാഴ്ചയില്‍ തന്നെ തന്നെ വീഴ്ത്തികളഞ്ഞ കുട്ടുകം കമഴ്ത്തി വെച്ചത് പോലുള്ള സുന്ദരനെയും കാത്തു രണ്ടു കൊല്ലമായി ഒരേ ഇരുപ്പായിരുന്നു എന്നതാണ്. ഈ നോട്ട് കിട്ടിയ ദിവസമാണ് അബ്ദു എന്ന നാട്ടിലെ സുഹൃത്ത്‌ ജോലി അന്വേഷിച്ചു മാധവന്‍ നായരേ കാണാന്‍ എത്തുന്നത്‌ (ആ രംഗങ്ങള്‍ കാക്കകുയി്‍ലിലേതു പോലെ തന്നെ ). ആദ്യം അബ്ദുവിന് ജോലി വാഗ്ദാനം ചെയുന്നു എങ്കിലും അയാള്‍ മുന്‍പ് മോഷണ കുറ്റത്തിന് ജയിലില്‍ കിടന്നതാണ് എന്നറിയുമ്പോള്‍ മാധവന്‍ നായര്‍ അബ്ദുവിനെ ആട്ടി ഓടിക്കുന്നു.
ഇനി ട്രാക്ക് രണ്ടു . ഗള്‍ഫിലെ സമ്പന്നനും പിശുക്കനും അയ ഒരച്ചായന്‍ (നെടുമുടി വേണു) പതിവ് പോലെ ഇങ്ങേരുടെ സ്വത്തു അടിച്ചു മാറ്റാന്‍ വെമ്പി നില്‍ക്കുന്ന കുറെ ബന്ധുക്കള്‍ (ചിത്രം മുതല്‍ ഏതാണ്ട് എല്ലാ പ്രിയന്‍ ചിത്രങ്ങളിലും ഇവരെ കാണാം ) സ്വത്തിനു ഏക അവകാശിയായ മകളെ ആരോ തട്ടി കൊണ്ട് പോയിട്ട് റാന്‍സം കാശു ആവശ്യപ്പെടുന്നു.ഇതിനിടെ ട്രാക്ക് ഒന്നില്‍ പ്രണയം മൂത്ത് ഏതാണ്ട് കല്യാണത്തിന് അടുത്ത് എത്തി നില്‍ക്കുമ്പോള്‍,ഒരു ദിവസം മറ്റൊരു സ്ഥലത്തുള്ള ബിസ്നെസ്സ് മീറ്റിംഗ് ക്യാന്‍സെല്‍ ആയതിനാല്‍ അപ്രതീക്ഷിതമായി മീനാക്ഷിയുടെ വീട്ടില്‍ എത്തുന്ന മാധവന്‍ നായര്‍ കാണുന്നത് മറ്റൊരാളുമായി അവിഹിതത്തില്‍ ഏര്‍പ്പെടുന്ന മീനാക്ഷിയെയാണ് .താഴെ അറബിയുടെ ഉടുപ്പും കൂടെ കാണുമ്പോള്‍ അറബിയും മീനാക്ഷിയും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് നായകന്‍ മനസിലാക്കുന്നു.അകെ തകര്‍ന്നു കാറുമായി ലക്ഷ്യമില്ലാതെ കുതിക്കുന്ന നായകന്റെ വാഹനത്തില്‍ അബ്ദുവും കയറികൂടുന്നു (അതും യദ്രിചികമാകാം) മോഷണമാണ് ലക്‌ഷ്യം.അതമഹത്യ ചെയ്യാന്‍ ഉറച്ചു മരണ വേഗത്തില്‍ വണ്ടിയോടിക്കുന്ന നായകന്‍ റോഡില്‍ നിന്നും തെറ്റി മരുഭൂമിയില്‍ എത്തുന്നു .പിന്നെ ..

പിന്നെ... എന്താ നിര്‍ത്തി കളഞ്ഞത് ?

പിന്നെ കഥ എങ്ങോട്ടൊക്കെയോ പോകുന്നു എന്നതാണ് സത്യം . വഴി തെറ്റി അലയുന്ന ഇവര്‍ ഒരു കാര്‍ കാണുന്നു . അത് ഓടിച്ചു പോകുമ്പോള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തുമ്പോള്‍ ഡിക്കിയില്‍ എലിയാന (ഭാവന) എന്നൊരു പെണ്‍കുട്ടി .ആരോ തട്ടി കൊണ്ട് പോയ ഈ കൊച്ചുമായുള്ള നായകന്മാരുടെ ഓടി തൊട്ടുകളിയാണ്‌ (എലിയാനയെ കളഞ്ഞു രക്ഷപ്പെടാനുള്ള ശ്രമങ്ങളും അത് ചീറ്റുന്നതും(റെഫര്‍ കിലുക്കം))ഇടവേള വരേയ്ക്കും.ഇടവേളക്കു തൊട്ടു മുന്‍പ് എലിയാന ഒരു ഞെട്ടിപ്പിക്കുന്ന സത്യം പറയുന്നു . തന്നെ ആരും തട്ടി കൊണ്ട് വന്നതല്ല എന്നും സ്വയം അങ്ങനെ ഒരു നാടകം കളിച്ചു കാശടിച്ചു മാറ്റി കാമുകനെ വീണ്ടെടുക്കാനുള്ള ശ്രമം ആയിരുന്നു ഇതു വരെ നടത്തിയതെന്ന് ഉള്ള വെളിപ്പെടുത്തല്‍ (റെഫര്‍ വെട്ടം നായിക).കാശടിച്ചു മാറ്റാന്‍ കൂടെ നില്‍ ക്കാം എന്നും കിട്ടുന്ന തുക വീതിച്ചു എടുക്കാമെന്നും അബ്ദുവും മാധവന്‍ നായരും സമ്മതിക്കുന്നു .പക്ഷെ അടുത്ത ദിവസങ്ങളില്‍ ബാങ്ക് അവധി ആയതിനാല്‍ രണ്ടു മൂന്ന് ദിവസം ഈ പെങ്കൊച്ചിനെ ആരും കാണാതെ പാര്‍പ്പിക്കണം എന്നതാണ് പ്രശ്നം (പിന്നെയും കിലുക്കം )

അല്ല അണ്ണാ ഈ പറഞ്ഞതില്‍ എലിയാനക്ക് കാശിനു ആവശ്യം ഉണ്ട് അബ്ദുവിന് ദാരിദ്ര്യം ആത്മഹത്യ ചെയ്യാന്‍ പോയ മാധവന്‍ നായര്‍ക്കു എന്തിന്റെ കേടാ? അതും ഗള്‍ഫില്‍ ?

എടേ നമ്മുടെ രാജ്യത്തു ഒരാളെ ജാതി പറഞ്ഞു അവഹേളിക്കുന്നതും പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ലോജിക് നോക്കുന്നതും കുറ്റകരമാണ് അറിയില്ലേ . അതൊക്കെ നിന്നെപോലെയുള്ള പ്രബുദ്ധ മലയാളി നിരൂപവകര്‍ പാവം ദീപു കരുണാകരനോടും,മാമാസിനോടും ഒക്കെ ചോദിച്ചാല്‍ മതി
ശരി അത് പോട്ടെ മരുഭൂമിയിലൂടെ ഓടി മടുത്ത മൂവര്‍സംഘം ഒളിവില്‍ കഴിയാനായി മാമ്മുകോയയുടെ (ഗള്‍ഫിലെ പണക്കാരന്‍) മകളുടെ കല്യാണ വീട്ടില്‍ എത്തുന്നു കോയ (സുരാജ്) എന്ന മറ്റൊരാള്‍ ആയി പരിചയപ്പെടുത്തുന്ന മാധവന്‍ നായരും ,(ഈ കോയ എന്നത് നെടുമുടിയുടെ ഡ്രൈവറും ഇപ്പോള്‍ മകളെ തട്ടി കൊണ്ട് പോയ കേസില്‍ സംശയം ഉള്ള ആളും ആണ്).പിന്നെ മരുഭൂമിയിലെ ഓട്ടം കല്യാണ വീടിലേക്ക്‌ മാറുന്നു.അവിടെയെത്തുന്ന കോയ സത്യം തെളിയിക്കാന്‍ (സത്യം തെളിയിക്കാന്‍ നടക്കുന്ന പ്രിയന്‍ ചിത്രങ്ങളിലെ സ്ഥിരം ബന്ധു) എലിയാനയെ പിടികൂടി വീട്ടില്‍ എത്തിക്കാന്‍, കോയയെ പിടിക്കാന്‍ അയാളുടെ അമ്മായി അച്ഛന്‍ മത്തായി എന്നിവരും ഓട്ടത്തില്‍ പങ്കെടുക്കുന്നു.കിലുക്കത്തിലെ ജഗതിയെ പോലെ പല സ്ഥലത്ത് നിന്ന് അടി വാങ്ങി ഇടക്കിടെ സുരജിനെ എടുത്തു കൊണ്ട് പോകുന്നു.ഇതിനിടെ കാശും കൊണ്ട് വരുന്ന നെടുമുടിയുടെ പുറകെ സ്വത്തു അടിച്ചു മാറ്റാന്‍ നടക്കുന്ന ബന്ധുക്കള്‍ വിടുന്ന മിക്ക എന്ന ഗുണ്ട തലവന്‍ (സാധാരണയായി ശരത് സക്സേന എന്ന നടനെയാണ് ഈ വേഷത്തില്‍ കാണാറുള്ളത്‌ ) പിറകെ പോലീസ്.അവിടുന്ന് ഓടി അബ്ദുവിന്റെ വീട്ടില്‍ എത്തുന്ന ഇവര്‍ കാണുന്നത് അബ്ദുവിന്റെ ദാരിദ്രം കഷ്ട്ടപ്പാട് ,ജയിലില്‍ കിടന്നത് മോഷ്ടിച്ചതിനല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഇവയാണ് .
ഇതെല്ലാം അറിയുന്നതോടെ സമനില തെറ്റിയ (ഇതു വരെ തെറ്റിയില്ലായിരുന്നു എന്ന് വേണം മനസിലാക്കാന്‍) മാധവന്‍ നായര്‍ തന്നെ വഞ്ചിച്ച അറബിയെ കൊള്ളയടിക്കാന്‍ തീരുമാനിക്കുന്നു .പിന്നെയാണ് ശരിക്കുള്ള കോമഡി ആരംഭിക്കുന്നത് .ഓഫീസില്‍ മുഖ മൂടിയും വെച്ച് കാര്‍ഡ്‌ സ്വൈപ്പ് ചെയ്തു കേറുന്ന (പിന്നെന്തിനാ മുഖംമൂടി?) മാധവന്‍ നായര്‍ കൂടെ അബ്ദുവും.ഒരു സാധനം താഴെ വീണാല്‍ സെക്യൂരിറ്റി ഓടിയെത്തുന്ന ഓഫീസില്‍ ഒരു മിനിട്ടിനു ശേഷം നായകന്‍ കേറി അവിടുത്തെ സകല സാധനങ്ങളും തല്ലി പൊട്ടിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതിരിക്കുക (ഇവിടെ ആദ്യം സെക്യൂരിറ്റി വരുന്ന രംഗത്ത് കസേരയില്‍ ഒളിച്ചിരിക്കുന്ന ടോം ആന്‍ഡ്‌ ജെറി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു രംഗമുണ്ട്.ആ ഒരു നിമിഷത്തെ ചിരിക്കു വേണ്ടി ആ രംഗത്തി ന്‍റെ മുഴുവന്‍ ലോജിക്കും കളഞ്ഞ പ്രിയന്‍റെ സംവിധാന പ്രതിഭയെ അഭിനന്ദിക്കാതെ വയ്യ ) തുടങ്ങിയ ഹാസ്യ രംഗങ്ങള്‍ നമുക്ക് ഇവിടെ കാണാം.(സി സി ടി വി / സെക്യൂരിറ്റി വിദഗ്തനായ അബ്ദു അകെ ചെയ്യുന്നത് ക്യാമറയുടെ മുന്നില്‍ ഒരു കടലാസ്സ്‌ ഒട്ടിക്കുക എന്നതാണ്).കോമഡി രംഗങ്ങള്‍ക്ക് പഞ്ച് പോരാത്തത് കൊണ്ടാകണം മാധവന്‍ നായര്‍ ക്യാമറക്ക് മുന്നിലുള്ള കടലാസ് വലിച്ചു പറിച്ചു കളഞ്ഞു അറബിയെ തെറിയും പറയുന്നുണ്ട് . അവിടെ നിന്നും അടിച്ചു മാറ്റിയ കോടികളുമായി ഹോട്ടല്‍ റൂമില്‍ എത്തുന്ന മൂവര്‍സംഘം കാശു വീതിച്ചു പിരിയുന്നതിനു മുന്‍പ് മാധവന്‍ നായര്‍ക്കു രണ്ടെണ്ണം അടിച്ചിട്ട് തെന്നെ വഞ്ചിച്ച മീനാക്ഷിയെ പോയി നാല് തെറി പറയണം എന്ന് തോന്നുന്നു (അങ്ങനെ തോന്നിയില്ലായിരുന്നു എങ്കില്‍ ... ഹോ ആലോചിക്കാന്‍ വയ്യ) ...... അനിയാ ഇനിയുള്ളത് ഈ പടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ ആണ് ദയവായി ചെവി പൊത്തുക. ഇല്ലെങ്കില്‍ നിങ്ങള്ക്ക് സിനിമാശാലയില്‍ ഇരുന്നു ഞെട്ടാന്‍ പറ്റില്ല .

അണ്ണന്‍ പറ . ഇവിടെ സാധാരണകാരനു ഞെട്ടാന്‍ പത്രം മാത്രം വായിച്ചാല്‍ പോരെ ?

ഈ മീനാക്ഷിക്ക് ഒരു ഇരട്ട സഹോദരിയുണ്ട് മാനസി അവളും ഭര്‍ത്താവും നടത്തിയ വിഹിതമാണ് മണ്ടന്‍ മാധവന്‍ നായര്‍ അവിഹിതമായി തെറ്റിധരിച്ചത്.പാവം അറബി വെള്ളത്തില്‍ വീണപ്പോള്‍ നനഞ്ഞ കുപ്പായം അലക്കാന്‍ കൊടുത്തത് തിരിച്ചു കിട്ടിയത് കണ്ടിട്ടാണ് പാവം നല്ലവനായ അറബിയെ നമ്മള്‍ തെറ്റിദ്ധരിച്ചത്.ചുരുക്കത്തില്‍ എല്ലാരും നല്ല 916 തങ്കമാന മനിതര്‍കള്‍!!

അതിനിടെ പറയാന്‍ മറന്നു നെടുമുടിയുടെ വീട്ടില്‍ ഭയങ്കര ബഹളം ബന്ധുക്കളായ തങ്ങളെ അവഗണിച്ചു ഒരു അനാഥ പെണ്ണിന് സ്വത്തു കൊടുക്കാന്‍ പറ്റില്ല എന്ന് നെടുമുടിയുടെ ബന്ധുക്കള്‍ .ഒടുവില്‍ നെടുമുടി ആ സത്യം പറയുന്നു എലിയാന തനിക്കിന്നു ഉള്ളതെല്ലാം തന്നിട്ട് ഒരു അപകടത്തില്‍ കുടുംബസമേതം അന്തരിച്ച അറബിയുടെ ഏക മകളാണ് . എല്ലാ സ്വത്തും അവളുടെതാണ് .സ്വന്തം അല്ലാത്തത് കൊണ്ടാണ് ഈ സ്വത്തിന്റെ കാര്യത്തില്‍ ഇത്രയും പിശുക്കനായത് . കണ്ണ് തുടക്കെട .

സഹിക്കുന്നില്ല അണ്ണാ . പറ എന്നിട്ട്

ഇതിനിടെ മിക്കയും ഗുണ്ടകളും വീണ്ടും എലിയാനയെ തേടിയെത്തുന്നു .തട്ടി കൊണ്ട് പോകലും പുറകെ ഓട്ടവും ഉന്തും തള്ളും. അധികമില്ല ഭാഗ്യം .പോലീസ് വന്നു എലിയാനയെ കൂട്ടി കൊണ്ട് പോകുന്നു.ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതോടെ കാശു തിരിച്ചു തിരിച്ചു കൊടുക്കണം എന്നായി മാധവന്‍ നായര്‍ . അബ്ദു ആദ്യം വിസമ്മതിക്കുന്നു എങ്കിലും ഒടുവില്‍ വഴങ്ങുന്നു.നീ എന്തു വാ നോട്ട് ചെയ്യുന്നേ ?

അല്ല അണ്ണാ ഇവിടെ കുറച്ചു ബൌധിക നിരൂവണത്തിനു സ്കോപ്പ് ഉണ്ടല്ലോ.അതായിത് .മാധവന്‍ നായര്‍ = ഹിന്ദു(നായര്‍ ഹഹ ...) .അബ്ദു= മുസ്ലിം.പടത്തിന്‍റെ സന്ദേശം.ആരു ത്യാഗം ചെയ്യണം? ആരുടെ പക്ഷത്തു നില്‍ക്കുന്നു? ഈ ഒരു ലൈന്‍ വിഷം കുത്തി വെക്കല്‍ ഉണ്ടല്ലോ അത് ഞാന്‍ ഇവിടെ തകര്‍ക്കും .

ചുമ്മാതിരി അനിയാ ഇവിടെ പടം കാണുന്ന സാധാരണക്കാരന്‍ ഇതു തീര്‍ന്നു കിട്ടിയാല്‍ വീട്ടില്‍ പോകാം എന്ന് ആലോചിച്ചു വട്ടായി ഇരിക്കുമ്പോള്‍ ആണ് അവന്‍റെ കോപ്പിലെ സന്ദേശം!!!മുകളില്‍ ആകാശം താഴെ ഭൂമി എന്ന അവസ്ഥയില്‍ ,രക്ഷപ്പെടുക എന്ന ഒറ്റ ലകഷ്യത്തോടെ പടമെടുത്ത രാജേഷ്‌ പിള്ളയുടെ ട്രാഫിക്കില്‍ സന്ദേശം കണ്ടവനല്ലേ നീ? നീയൊക്കെ ഇതും ഇതിലപ്പുറവും പറയും. നീ എന്തെരോ ചെയ്.ഇവിടത്തെ വിവരമില്ലാത്ത പ്രബുദ്ധരായ പൌരന്മാര്‍ക്ക് ഇതൊന്നും പോര എന്നതാണ് സത്യം .

തീര്‍ന്നില്ല പിറ്റേന്ന് ഒന്നുമറിയാത്ത പോലെ മാധവന്‍ നായര്‍ ജോലിക്ക് വരുന്നു.കാശു പോയിട്ടില്ല എങ്കിലും സാധനങ്ങള്‍ മൊത്തം തകര്‍ത്തതിനാല്‍ പോലീസ്, ബഹളം (ഇതിനാണ് സാധനങ്ങള്‍ തല്ലി പൊട്ടിച്ചത്).ഒടുവില്‍ സി സി ക്യാമറ ദ്രിശ്യങ്ങള്‍ നോക്കുമ്പോള്‍ അവിടെ മാധവന്‍ നായരുടെ മുഖം കാണിക്കുന്നിടത് ഏതോ പീസ് ബെല്ലി ഡാന്‍സ് .(അവിടെയാണ് അബ്ദുവിന്‍റെ വൈദഗ്ധ്യം നമുക്ക് വെളിവാകുന്നത് . ഇപ്പോള്‍ ഇതു സംഭവിച്ചു എന്ന് ചോദിക്കല്ലേ ).പിറ്റേന്ന് അബ്ദുവിന്റെ വീട് കത്തില്‍ ഭയങ്കര മുട്ട് . അബ്ദുവും കുടുംബവും കടക്കാരെ എങ്ങനെ നേരിടും എന്നറിയാതെ നില്‍ക്കുന്നു.ഒടുവില്‍ കതകു തുറക്കുമ്പോള്‍ മാധവന്‍ നായരും മീനാക്ഷിയും ഒരു കൈയില്‍ കല്യാണക്കുറിയും മറ്റേ കയ്യില്‍ അബ്ദുവിനുള്ള നിയമന ഉത്തരവും ആയി നില്‍ക്കുന്നതാണ് . സംഗതി ശുഭം

ഇതാണ് സാക്ഷാല്‍ ജെയിംസ്‌ ക്യാമെരൂണ്‍ കണ്ടു കണ്ണ് തളളി പോയി എന്ന് ആദ്യ കാലത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട അറബേം ഓട്ടകോം മാധവന്‍ നായരും എന്ന ചലച്ചിത്ര കാവ്യത്തിന്റെ കഥ .ഇനി ഇതിനു വേണ്ടി ഷൂട്ട്‌ ചെയ്തു എന്നും സമയ കൂടുതല്‍ കാരണം എഡിറ്റ്‌ ചെയ്തു കളഞ്ഞതാണ് എന്നും ഞാന്‍ വിശ്വസിക്കുന ഭാഗം .

അങ്ങനെ എല്ലാം സന്തോഷമായി നീങ്ങുമ്പോള്‍ മരുഭൂമിയിലൂടെ കറുത്ത ഷാളും പുതച്ചു പൈപ്പും വലിച്ചു ഒരാള്‍ (ഷമ്മി തിലകന്‍/ താടി ലാല്‍) മാധവന്‍ നായരുടെയും മീനാക്ഷിയുടെയും പ്രണയ ഗാനത്തിന് ഇടയിലേക്ക് നടന്നു വരുന്നു.പണ്ട് മാധവന്‍ നായര്‍ ഒരു തെറ്റിധാരണയുടെ പേരില്‍ അനിയന്‍ ചെയ്ത ഒരു കൊലപാതകം ഏറ്റെടുത്തു തൂക്കുമരം കാത്തു കിടന്ന ആളാണ് എന്നും ജയില് ചാടി ഗള്‍ഫില്‍ എത്തിയതാനെന്നും അത് കൊണ്ട് ജോലി നഷ്ട്ടപെട്ട ഇയാള്‍ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി മാധവന്‍ നായരേ തേടി നടക്കുകയായിരുന്നു എന്ന സത്യം നമ്മള്‍ അറിയുന്നു.മാധവന്‍ നായര്‍ കൂടെ വരാമെന്ന് സമ്മതിക്കുന്നു. എങ്കിലും അവസാനം ഒന്ന് കൂടി എനിക്ക് ജീവിക്കാന്‍ കൊതി തോന്നുന്നു സര്‍ ഈ ജാതി ഡയലോഗ് അടിപ്പിക്കുന്നു ഒടുവില്‍ മരുഭൂമിയിലൂടെ അകന്നു പോകുന്ന ജീപ്പിനെ നോക്കി നില്‍ക്കുന്ന മീനാക്ഷിയുടെ ഷോട്ടില്‍ പടം നിര്‍ത്തുന്നു.എപ്പിടി?

തകര്‍ക്കത്തില്ലേ അണ്ണാ അണ്ണാ . അണ്ണന്‍ അല്ലേലും ഇവിടൊന്നും ഇരിക്കേണ്ട ആളെ അല്ല.അതിരിക്കട്ടെ അഭിനയം ?

നീ മിണ്ടിപോകരുത് .അഭിനയം പോലും !! മുകേഷിന്‍റെ ഒന്നോ രണ്ടോ തമാശ ചിരിപ്പിക്കും.മോഹന്‍ലാല്‍ തികച്ചും മിസ്‌ഫിറ്റ്‌ എന്ന് മാത്രമേ എന്ന് എനിക്ക് പറയാനുള്ളൂ.എടുത്താല്‍ പൊങ്ങാത്ത തടിയും ഉഗ്രന്‍ കുമ്പയും വെച്ച് പ്രേമിക്കുന്ന ഈ നടന്‍ എത്ര കാലം കൂടി മധ്യവയസ്കരായ തന്‍റെ പഴയ മലയാളി ആരാധകരെ സമാധാനിപ്പിക്കും എന്ന് സ്വയം ആലോചിച്ചാല്‍ അങ്ങേര്‍ക്കു കൊള്ളാം.ചില സീനുകളില്‍ ലാലേട്ടന്‍റെ ഭാവഭിനയമുണ്ട്. എന്‍റെ അമ്മോ ജയറാം ഒക്കെ എത്ര മാന്യന്‍ !!! ലക്ഷ്മി റായ് എന്ന നടിയെ പറ്റി, അവരുടെ ക്ലോസെ അപ്പ്‌ ഷോട്ട് കാണിച്ചിട്ട് അവര്‍ സങ്കടമാണോ സന്തോഷമാണോ അഭിനയിക്കുന്നത് എന്ന് കണ്ടു പിടിക്കാനുള്ള മത്സരം നടത്താന്‍ ഉപകരിക്കും എന്നല്ലാതെ പ്രത്യേകിച്ചു ഒന്നും പറയാനില്ല ഭാവനയാണ് ഉള്ളതില്‍ ഭേദം.സുരാജ് കഷ്ടിച്ചു സഹിക്കബിള്‍.ക്യാമറ നല്ലതാണു എന്ന ഒറ്റ കാരണം കൊണ്ട് ഒരു ചിത്രം മികച്ചത് എന്ന് പറയാമെങ്കില്‍ ഈ പടം ഉഗ്രന്‍ . പ്രിയന്‍റെ സംവിധാനമാണോ എം ജി ശ്രീ കുമാറിന്‍റെ സംഗീത സംവിധാനമാണോ കൂടുതല്‍ ബോര്‍ എന്ന് ഗവേഷണം നടത്താവുന്നതാണ് .

ചുരുക്കത്തില്‍ .....

വാലും തുമ്പും ഇല്ലാത്ത അയ ഒരു കഥ ഔട്ട്‌ ഡേറ്റഡ് അയ ഒരു സംവിധായകന്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു നായകനെ വെച്ച് എടുത്ത പടം

Saturday, November 26, 2011

നായിക (മലയാള സിനിമയുടെ ഒരു കസ്തൂരി മണമേ!!)

മലയാള സിനിമ തിരിച്ചു വന്നേ.............................

എന്തുവാടെ കിടന്നു കൂവുന്നെ .

അണ്ണന്‍ ഇങ്ങനെ നടന്നോ മലയാള സിനിമ തിരിച്ചു വന്നത് അറിഞ്ഞില്ലേ?

അപ്പോള്‍ ? എവിടെ വെച്ച് ? ഓ.. ഈ വാചകം ... അതേതോ സിനിമാ പോസ്റ്റെറില്‍ ‍ കണ്ടതാണല്ലോ.പിടി കിട്ടി
ജയരാജിന്‍റെ നായിക എന്ന ചിത്രത്തെ പറ്റിയല്ലേ നീ പറഞ്ഞു വന്നേ

പിന്നെ അല്ലാതെ, മലയാള സിനിമയില്‍ മലയാളിയുടെ എന്നത്തേയും ഏറ്റവും വലിയ രണ്ടാമത്തെ ദൌര്‍ബല്യമായ (ഒന്നാമത്തെ ദൌര്‍ബല്യം ഏതെങ്കിലും രീതിയില്‍ അന്യന്‍റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കല്‍ ആണല്ലോ.) നോസ്ടല്ജിയയിലാണ് മലയാളത്തിന്‍റെ rtd ആസ്ഥാന ബുദ്ധിജീവിയായ (പ്രസ്തുത ഉദ്യോഗം ഇപ്പോള്‍ വഹിക്കുന്നത് നമ്മുടെ താടി ആണെന്നാണ് എന്‍റെ അറിവ്) ശ്രീ ജയരാജ്‌ ആഞ്ഞു തൊഴിച്ചിരിക്കുന്നത്.

അനിയാ അങ്ങേരുടെ കഴിഞ്ഞ തൊഴി (ദി ട്രെയിന്‍) ഇതിനു മുന്നില്‍ ഒന്നുമല്ലെടെ.ഈ പടത്തെ പറ്റി....

ഒരു മിനിറ്റ് അണ്ണാ.ഇനി മേലാല്‍ പടത്തെ പറ്റി എഴുതുവാണേല്‍ ഒന്നുകില്‍ അശ്ലീലം (ദ്വയാര്‍ധം കൊണ്ട് ഒപ്പിക്കാം ) അല്ലെങ്കില്‍ വര്‍ഗീയ ബിംബ അപഗ്രഥനം അതിനും പറ്റിയില്ലേല്‍ സിനിമയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ടുള്ള ഒരുമാതിരി ആന പിഞ്ഞാണ കടയില്‍ കേറിയ മാതിരി ഉള്ള ബൌധിക സാധനം ഇതില്‍ ഏതേലും ഇല്ലാതെ സാധനവും കൊണ്ട് കാളകൂടത്തിന്‍റെ പടി ചവിട്ടണ്ട എന്നാ പുന്നുസ് മുതലാളി പറയുന്നേ .

അനിയന്‍ അവസാനം പറഞ്ഞത് മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തില്‍ ടോം ക്രുയിസ് നടത്തുന്ന അടിച്ചു മാറ്റല്‍ കാണുമ്പോള്‍ പ്രഭു എന്ന ചിത്രത്തില്‍ നമ്മുടെ ജയന്‍ മ്യുസിയത്തില്‍ നടത്തുന്ന മോഷണവും,ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ക്ലൈമാക്സ്‌ പാവം നസീര്‍ അഭിനയിച്ച വനദേവത (സ്വര്‍ഗം താണിറങ്ങി വന്നതോ .. എന്ന പാട്ടുള്ള പടം ) എന്ന ചിത്രത്തിന്റെ അവസാനവും .ശബ്ദ് എന്ന ഹിന്ദി ചിത്രം രചന എന്ന പാവം പടത്തെയും ഓര്‍മിപ്പിക്കുന്നു എന്നുമുള്ള ലൈനല്ലേ

കറക്റ്റ് ഇതല്ലേ സിനിമയുടെ അതിരുകള്‍ക്കപ്പുറം നില്‍ക്കുന്ന നിരൂപണം ഇനി ഞാനേറ്റു അണ്ണന്‍ ബാക്കി പറഞ്ഞോ


അനിയാ പണ്ട് ട്വന്റി ട്വന്റി എന്നാ ചിത്രം നേടിയ വിജയം കണ്ടു അതേ സംഗതി ഒരു ബൌധിക കുപ്പിയില്‍ കയറ്റി വില്‍ക്കാന്‍ നമ്മുടെ താടി രഞ്ജിത് കേരള കഫെ എന്ന ചിത്രത്തിലൂടെ ഒരു ശ്രമം നടത്തിയിരുന്നു.മോഹന്‍ലാല്‍ എന്ന നടന്‍ പ്രസ്തുത സംരംഭത്തില്‍ നിന്ന് ഒഴിവായത്തോടെ ചീറ്റി പോയ ആ ശ്രമത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ചിത്രം. ഇല നക്കുന്നവന്‍റെ ചിറി നക്കുന്നവന്‍ എന്ന് പറഞ്ഞ പോലെ നമ്മുടെ ബൌധിക താടി എടുത്ത തിരകഥ എന്ന ബൌധിക സോപ്പ് ഒപ്പറയെ വേറൊരു കുപ്പിയില്‍ അടച്ചു മലയാളിയുടെ നോസ്ടല്ജിയയെ ഇളക്കി കാശുണ്ടാക്കുക എന്നതാകണം ഈ ചിത്രത്തിന്‍റെ നിര്‍മാണ ലക്‌ഷ്യം.

അണ്ണാ കാടു കേറാതെ സിനിമയുടെ കഥ .....

അങ്ങനെ വലിയ കഥ എന്ന് പറയാന്‍ മാത്രം ഒന്നും ഈ ചിത്രത്തില്‍ ഉണ്ടെന്നു പറയാന്‍ പറ്റില്ല പഴയ കാലത്തേ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന കുറെ സംഭവങ്ങള്‍ ഇതില്‍ കാണിച്ചിട്ടുണ്ട്.സത്യന്‍റെ ബ്ലഡ്‌ ക്യാന്‍സര്‍,അത് ആരെയും അറിയിക്കാതെ അഭിനയം തുടരുന്നത്,നസീര്‍ ഷീല ബന്ധം,വിജയ ശ്രീയുമായി ബന്ധപ്പെട്ടു പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് ഉണ്ടായ പ്രശ്നങ്ങള്‍,വിജയ ശ്രീ എന്ന നടിയുടെ ദുരൂഹമരണത്തിനു പിന്നിലെ കിംവദന്തികള്‍ തുടങ്ങിയ അര്‍ധവും പൂര്‍ണവുമായ സത്യങ്ങള്‍ അഥവാ സത്യങ്ങളുടെ വേര്‍ഷനുകള്‍ കൂട്ടി കെട്ടി ഒരു മന്ദ ബുദ്ധി ഫോര്‍മാറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു മിമിക്സ് പരേഡാണ് ഒറ്റവക്കില്,എന്‍റെ അഭിപ്രായത്തില്‍ ഈ ചിത്രം

ഇനി ഈ ചിത്രത്തില്‍ സംവിധായകനും തിരകഥകൃത്തും എടുത്തിട്ടുള്ള ജമ്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം . മിക്ക സംഭവങ്ങളും (ക്ലൈമാക്സ്‌) ഒഴികെ,പറയുന്നത് മനസ്സിനു സമനില തെറ്റിയ ഒരു പഴയ നടിയുടെ ഓര്‍മകളാണ് .(അത് ശരിയാകണം എന്നില്ലല്ലോ ) പിന്നെ ഈ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന ആനന്ദന്‍ എന്ന നടന്‍ പ്രേംനസീര്‍ എന്ന നടന്‍റെ (വികൃത ) അനുകരണമാണ്.എന്നാല്‍ സിനിമയില്‍ ഒന്ന് രണ്ടിടത്തു പ്രേം നസീര്‍ എന്ന പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട് .അത് പോലെ ഷീല, സത്യന്‍ ഇവരെ ഒക്കെ പരാമര്‍ശിച്ചു ജാമ്യം നേടുന്നുണ്ട് .

ഈ ചിത്രത്തില്‍ ഏറ്റവും ലോജിക്ക് ആയുള്ള സംഗതി എന്താണെന്നു വെച്ചാല്‍ നമ്മുടെ നടന്‍ മമ്മൂട്ടിയോ ലാലോ പോലെയുള്ള ഒരാള്‍ പദ്മശ്രീയോ മറ്റോ വാങ്ങാനായി വരുമ്പോള്‍ ഏതോ ദരിദ്രവാസി പോലീസില്‍ പോയി ഇയാള്‍ പണ്ട് ഒരു കൊലപാതകത്തിന് ചരട് വലിച്ചു എന്ന് പറഞ്ഞാല്‍ (വെറുതെ പറയുന്നു.വേറെ തെളിവൊന്നും ഇല്ല) ഉടന്‍ പോലീസ് പാഞ്ഞെത്തി യു ആര്‍ അണ്ടര്‍ അറസ്റ്റ് എന്ന് പറയുന്ന ഒരു രംഗം ഒന്ന് ആലോചിച്ചു നോക്കു. അത്ര ബാലിശമായാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നത് . (പാവം സന്തോഷ്‌ പണ്ഡിറ്റ്‌നെ എല്ലാവര്ക്കും പുച്ഛവും!!!)

അനിയാ മലയാളിക്ക് ഒത്തിരി നല്ല സിനിമകള്‍ തന്ന ദാമോദരന്‍ മാഷിന്‍റെ (അദേഹത്തിന്റെ അങ്ങാടി ഒക്കെ പോലുള്ള ഒരു ചിത്രം കൊണ്ടുവന്ന മാറ്റത്തിന്‍റെ പത്തിലൊന്ന് കൊണ്ടുവന്നിട്ടു നമ്മുടെ ആസ്ഥാന താടി ഗീര്‍വാണം വിട്ടിരുന്നേല്‍ സഹിക്കാമായിരുന്നു !) മകള്‍ ആണ് എന്നുള്ള ഒറ്റകാരണം കൊണ്ട് ഈ ചിത്രത്തിന് തിരകഥ എഴുതിയ ദീദി ദാമോദരനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. എങ്കിലും സഹോദരി .. കടയില്‍ ചെന്ന് സാധനം ചോദിക്കുമ്പോള്‍ ഞാനൊന്നു തപ്പട്ടെ എന്ന് പറയുന്ന കടക്കാരനോട് ആരെ എന്ന മറുചോദ്യം ചോദിപ്പിക്കുന്നത് കഷ്ടമല്ലേ (ആദ്യത്തത് കേട്ടില്ലങ്കിലോ എന്ന് കരുതി ആകണം പിന്നൊരിക്കല്‍ ആവര്‍ത്തിക്കുന്നുണ്ട് സംഗതി )?പിന്നെ സാമാന്യ ബോധം.ഗ്രേസി എന്ന കഥാപാത്രം ജീവിക്കുന്നത് അവരുടെ ചെറുപ്പകാലത്താണ് .പിന്നെ എന്തിനാ ആ കാലത്തേ കുറിച്ചറിയാന്‍ പഴയ പട്ടു കേള്‍പ്പിക്കലും അന്തരീക്ഷം പുന സൃഷ്ട്ടിക്കലും ഒക്കെ ?

നടന്‍ ജയറാമിനോടു പ്രേംനസീറിനെ അനുകരിച്ചു ഒരു മുഴുനീള കഥാപാത്രം ചെയ്യാന്‍ പറയുന്നതും ഒരു മുഴുക്കുടിയന്‍ അര ബോധത്തില്‍ ഒരു മദ്യപാനിയായി തന്നെ അഭിനയിക്കാന്‍ വാശിക്ക് ശ്രമിക്കുന്നത് പോലെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.മുറപ്പെണ്ണ് എന്ന ചിത്രത്തില്‍ ഉള്ള ഒരു രംഗം അത് പോലെ ഈ ചിത്രത്തില്‍ പുനരാവിഷ്ക്കരിച്ചിട്ടുണ്ട് . ഒന്ന് കാണേണ്ടത് തന്നെയാണ് സംഗതി.സൌണ്ട് ട്രാക്ക് ഒറിജിനല്‍ തന്നെ ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യം.ഇവരുടെ ഒക്കെ വിചാരം ഈ നടന്മാരോക്കെ സിനിമയില്‍ കാണുന്നപോലെ ആണ് ജീവിതത്തിലും പെരുമാറുന്നത് എന്നാണോ? (ജയന്‍ ഒക്കെ വീട്ടില്‍ ചെന്ന് ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ മല്‍പ്പിടിത്തം നടത്താമായിരുന്നു എന്ന് അമ്മയോടൊക്കെ പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിക്കേ !!) ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തില്‍ ജയറാം കാണിക്കുന്നതാണ് ശരിക്കും ദിലീപിനെ പോലുള്ളവര്‍ എന്ത് ചെയ്താലും തെറി കേള്‍ക്കുന്ന സംഗതി അതായിത് മിമിക്രി

ഇത്രയും ചെയ്തു നമ്മെയൊക്കെ സഹായിച്ച സ്ഥിതിക്ക് സംവിധായകന്‍ ശ്രീ ജയരാജിന് ഏറ്റവും ചുരുങ്ങിയത് രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യാമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.ഒന്ന് ശാരദ അഭിനയിച്ച ഗ്രേസിയുടെ വയസായ കാലം കെ ആര്‍ വിജയ എന്ന നടിക്ക് കൊടുക്കാമായിരുന്നു.രണ്ടു മമത മോഹന്‍ദാസ്‌ ചെയ്ത അലീന എന്ന പത്രപ്രവര്‍ത്തകയുടെ വേഷം സബിത ജയരാജിന് കൊടുക്കാമായിരുന്നു.ഈ ചിത്രത്തില്‍ കൊടുത്ത പോലെ ഒരു ചെറിയ വേഷത്തില്‍ ഒതുക്കരുതയിരുന്നു (എന്താണെന്നറിയില്ല ശശി കലിംഗയെ പോലെ എനിക്ക് പേടിയുള്ള ഒരു നടിയാണ് അവര്‍).ഇങ്ങനെ പോയാല്‍ ജയരാജ്‌ ആസ്ഥാന ബുദ്ധിജീവി പട്ടം തിരിച്ചു പിടിക്കാന്‍ വലിയ താമസം കാണുന്നില്ല . അദേഹം അകെ മനസിലാക്കേണ്ടത് വിവാദങ്ങള്‍ ഉണ്ടാക്കി ഈ സിനിമക്ക് എങ്ങനെ പരമാവധി ആളെ കേറ്റാം എന്നതാണ്.ബാക്കി ഇവിടത്തെ പ്രബുദ്ധരായ മലയാളി സിംഹങ്ങള്‍ നോക്കിക്കൊള്ളും .

എന്നാല്‍ ചുരുക്കത്തില്‍ ഈ ചിത്രം നല്‍കുന്ന സന്ദേശം എന്താ? ഒരു സന്ദേശം ഇല്ലാതെ എങ്ങനാ ഒന്ന് പറഞ്ഞു അവസാനിപ്പിക്കുന്നത്? ഒന്നുമല്ലേല്‍ ഞാന്‍ സ്ഥാലം ബുധിജീവിയല്ലേ അണ്ണാ? എന്‍റെ ആരാധകര്‍ ......?

അനിയാ എനിക്ക് മനസിലായ സന്ദേശം പഴയ കാലത്തേ പ്രമുഖ നിര്‍മ്മാതാക്കള്‍ പലരും (അവിടെയും ജാമ്യമുണ്ട്.രൂപം ഒരാളുടെയും സാഹചര്യങ്ങള്‍ വേറൊരു ആളുടെയും ആണ് കാണിച്ചിരിക്കുന്നത് സിദ്ദിക് അവതരിപ്പിക്കുന്ന സ്ട്ടീഫന്‍ മുതലാളി എന്ന പഴയ നിര്‍മാതാവിന് ) സിനിമക്ക് ഒത്തിരി സംഭാവന നല്‍കിയിട്ടുണ്ട് എങ്കിലും സ്വഭാവം മഹാവഷളായിരുന്നു എന്നും എന്നാല്‍ ഇപ്പോളത്തെ നിര്‍മ്മാതാക്കള്‍ (പറഞ്ഞു വരുമ്പോള്‍ ജയരാജും ഒരു നിര്‍മ്മാതാവാണല്ലോ)വലിയ സംഭാവന ഒന്നും തന്നിട്ടില്ലങ്കിലും സ്വഭാവം സൊക്കതങ്കം ആണ് എന്നതാണ് .

ചുരുക്കത്തില്‍ ..

കൂറ...

Friday, November 18, 2011

ചെറിയ ലോകവും വലിയ പണ്ഡിറ്റും

അണ്ണാ ഇതെന്തോന്ന്?

ഡേ നീ ഒരുമാതിരി ഉത്തരാധുനിക സിനിമ കളിക്കാതെ സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കെടെ.

പിന്നെ അല്ലാതെ എന്തോന്ന് ചോദിക്കണം അണ്ണാ.ഇവിടെ ഒരു ബ്ലോഗുണ്ടോ? സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉണ്ടോ?

അടങ്ങനിയാ നീയാര് അച്ചു മാമയോ അതോ പിണങ്ങാറായ സഖാവോ? ഒരു മാതിരി അലന്ന പ്രതിപക്ഷ ഭാഷ?

പോന്നു അണ്ണാ രക്ഷിക്കണം രണ്ടാഴ്ചയായി വീട്ടില്‍ അരി വാങ്ങണ്ടേ ? എന്തേലും ഒന്ന് കാച്ചിയിരുന്നേല്‍......

എടേ അതിനു പടം വല്ലതും വേണ്ടേ? ഇനി മരുഭൂമി കഥയും വെനീസിലെ വ്യാപാരിയും ഇറങ്ങിയിട്ട് വേണം വരണ്ടുണങ്ങി നില്‍ക്കുന്ന മലയാള സിനിമ ഒന്ന് പൂത്തുലയാന്‍. അത് വരെ എന്നെ ശല്യപ്പെടുത്താതെ പോടെ.എവിടെ എന്തരോ സമരമോ ധര്‍ണയോ ഒക്കെ നടക്കുകല്ലെ മലയാള സിനിമക്ക് സംവരണം വേണം എന്നും പറഞ്ഞു? എന്ത് കാര്യത്തിനും സംഘടിക്കുക,സംഘടിച്ചു സര്‍ക്കാരിനോട് ഇരക്കുക. ഏറ്റവും കൂടുതല്‍ ഇരന്നു വാങ്ങിയവന്‍ ഏറ്റവും മിടുക്കന്‍.അവകാശങ്ങള്‍ പൊരുതി നേടി എന്നൊരു ലേബലും.അവകാശങ്ങള്‍ നമുക്കും കടമ മറ്റുള്ളവര്‍ക്കും.ഇതല്ലേ അത്മഭിമാനികളായ നമ്മുടെ മൂല മന്ത്രം.

അല്ല സമാധാനപരമായി അല്ലാതെ തീവ്രവാദത്തിന്റെ വഴി സാധാരണക്കാര്‍ക്ക് സ്വീകരിക്കാന്‍ പറ്റുമോ ?

ഇല്ല. പക്ഷെ അതിനു കാരണം സംഗതി ശരി അല്ലാത്തത് കൊണ്ടല്ല .നീ നാളെ തെണ്ടാന്‍ ഇറങ്ങിയാല്‍, വേണ്ട ഒരു ജോലി എന്ന നിലയില്‍ ചുമടെടുത്തു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആ രംഗത്തുള്ള വ്യവസ്ഥാപിത യുണിയന്‍കാര്‍ നിന്നെ തല്ലി ഓടിക്കും എന്ന പോലെ ഉള്ള അവസ്ഥ ആണ് ഇന്നു തീവ്രവാദത്തിനും എന്നത് കൊണ്ടാണ് എന്നതാണ് കഷ്ട്ടം. അനിയാ നമുക്ക് എന്ത് കാര്യത്തിനും ഒരു നേതാവ് ആകാശത്ത് നിന്ന് ഇറങ്ങി വരണം.എന്ത് കൊണ്ട് ഓരോ മനുഷ്യനും പ്രതിഷേധത്തിന്‍റെ ഓരോ പ്രതീകങ്ങങ്ങള്‍ ആയികൂടാ? പെട്രോള്‍ വില തന്നെ എടുക്കാം.ഇതിനെതിരെ ഘോരമായ ചാരുകസേര വിപ്ലവങ്ങള്‍ നയിക്കുന്നത്നും സര്‍ക്കാരിനോട് ഇരക്കുന്നതിനും പകരം ആഴ്ചയില്‍ ഒരു ദിവസം സ്വന്തം വാഹനം ഉപയോഗിക്കില്ല എന്ന് മാത്രം ഓരോ മനുഷ്യരും തീരുമാനിച്ചാല്‍ ഈ നടന്നു ഇരക്കുന്നതിലും എത്രയോ വലിയ പ്രതിഷേധം ആയേനെ അത്.(അങ്ങനെ ചെയ്താല്‍ ഈ നാട്ടില്‍ ഒന്നും സംഭവിക്കില്ല എന്ന് സ്വയം വിശ്വസിപ്പിക്കല്‍ ആണ് ഉടനെ ഉള്ള നമ്മുടെ തല്‍സമയ പ്രതികരണം !!)നമുക്ക് അത് പറ്റില്ല.സ്വന്തം സുഖം അതില്‍ അറിഞ്ഞു കൊണ്ട് ഒരു കുറവും നാം വരുത്തില്ല.അതൊഴികെ എന്ത് വൃത്തികേടും നാം ചെയ്യും.സത്യത്തില്‍ ഇതല്ലേ നമ്മള്‍ അനിയാ?പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു (അവശേഷിക്കുന്ന ഏക alternative അയ)സര്‍ക്കാര്‍ ബസ്‌ കത്തിക്കുന്നവനെ ഒക്കെ എന്താ പറയേണ്ടത് ?

അണ്ണാ പ്ലീസ് വീരപ്പന്‍ കളിക്കല്ലേ (കാടു കേറല്ലേ).അപ്പോള്‍ അണ്ണന്‍ സംഗതി അറിഞ്ഞില്ലേ ? ഇപ്പോളത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം ഇതൊന്നുമല്ല സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന സംവിധായകന്‍ ഒരുക്കിയ കൃഷ്ണനും രാധയും മലയാളിയുടെ മുഖ്യ ചര്‍ച്ച വിഷയമായിട്ടു എത്ര ദിവസമായി? ഇത്ര നിലവാരം ഇല്ലാത്ത ഒരു പടം ഇറങ്ങിയിട്ട് സൂപ്പര്‍ താര ചിത്രങ്ങളെ നിരന്തരം തെറി പറയുന്ന താങ്കള്‍ എന്താ ഇങ്ങനത്തെ ഒരു സംഭവത്തെ കുറിച്ച് മിണ്ടാത്തത്.അഭിപ്രായം ഒന്നും ഇല്ലെ ?

അനിയാ ആദ്യമായി ഒരു കാര്യം പറയാം ഞാന്‍ ആ ചിത്രം ഇതു വരെ കണ്ടില്ല.ഇനി കാണാന്‍ ഉദ്ദേശിക്കുന്നതും ഇല്ല. ഈ സിനിമയുമായി ബന്ധപ്പെട്ടു ഞാന്‍ അകെ കണ്ടത് യു ടുബില്‍ അപ്പ്‌ ലോഡ് ചെയ്ത ഒന്നോ രണ്ടോ പാട്ടുകളും പിന്നെ ഏതോ ഒരു ചാനലില്‍ (മനോരമ ആണെന്ന് തോന്നുന്നു ) സംപ്രേക്ഷണം ചെയ്ത ബാബുരാജ്‌ ഒക്കെ പങ്കെടുത്ത ചര്‍ച്ചയുമാണ്.

എന്നിട്ടാണോ എങ്ങനെ മിണ്ടാതിരിക്കുന്നത് ? ഇത്രയുമൊക്കെ പോരെ ഒന്നൊന്നര ഒരു തകര്‍പ്പന്‍ നിരൂപണം കാച്ചാന്‍ ?

അനിയാ ആ ചാനല്‍ ചര്‍ച്ച കണ്ടാല്‍ മാത്രം മതി ഒരാഴ്ച ചിരിക്കാന്‍.സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ഒരൊറ്റ ചിത്രത്തിലെ ഭേദപ്പെട്ട അഭിനയത്തിന്‍റെ പേരും പറഞ്ഞു നടന്‍ ബാബുരാജ്‌ സന്തോഷ്‌ പണ്ഡിറ്റ്‌നു എന്ത് തരം മനോരോഗം ആണെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു.പ്രസ്തുത ചിത്രം മാറ്റി വെച്ചാല്‍ പിന്നെ അദേഹം ഗുണ്ടയും മറ്റും അഭിനയിച്ച തല്ലിപ്പൊളി ചിത്രങ്ങളുടെ നീണ്ട നിരയും. പോരാത്തതിനു നമ്മെയൊക്കെ സംവിധാനം ചെയ്തു അനുഗ്രഹിച്ച മനുഷ്യ മൃഗം ടൈപ്പ് പടങ്ങളും ആണ് ബാക്കി എന്നോര്‍ക്കുക.നാളത്തെ സംവിധായകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചില ചെറുപ്പക്കാര്‍ മൂന്ന് മണിക്കൂര്‍ തെറി പറയാന്‍ വേണ്ടി മാത്രമാണ് ഈ ചിത്രം കാണാന്‍ പോയത് എന്ന് അഭിമാനത്തോടെ പറയുക. എന്തൊക്കെ കാണണം ഈ നാട്ടില്‍ ?

അല്ല അങ്ങനെ പറഞ്ഞാല്‍ .....

അനിയാ നീ ആദ്യം ഈ സിനിമ തീയറ്ററില്‍ ഇരുന്നു കൂവുന്നതിന്‍റെ ലോജിക് ഒന്ന് പറഞ്ഞേ.ഒരു സിനിമ എനിക്ക് തീരെ സഹിക്കാന്‍ വയ്യ എങ്കില്‍ ഞാന്‍ ചെയേണ്ടത് ഇറങ്ങി പോകുക എന്നതാണ് .നിങ്ങളുടെ ചോയിസ് തെറ്റി എന്നതിന് ആത്യന്തികമായി നിങ്ങള്‍ തന്നെയാണ് ഉത്തരവാദി.അതിന്റെ പേരില്‍ ആ ചിത്രം കാണാന്‍ വന്നവരെ ശല്യപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നാണ് എന്‍റെ വിശ്വാസം.നിങ്ങളുടെ വിവാഹ ബന്ധം തകരാറില്‍ ആയി എന്ന് കരുതുക (പ്രേമവിവാഹം ആണെങ്കിലും അല്ലെങ്കിലും ചോയ്സ് നിങ്ങളുടേത് ആണെന്നാണല്ലോ വെപ്പ്) അഡ്ജസ്റ്റ് ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തു നോക്കിയിട്ടും ഫലം ഇല്ലങ്കില്‍ നിങ്ങള്‍ എന്ത് ചെയും? വിവാഹമോചനത്തിന് ശ്രമിക്കുമോ? അതോ നിങ്ങളുടെ പങ്കാളിയെ കാണുമ്പോള്‍,അല്ലെങ്കില്‍ ദിവസവും അവരുടെ വീട്ടില്‍ പോയി,കൂവിയിട്ടു വരുമോ ?

അല്ല എന്നാലും സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ .......

എന്താടെ ഞാനും നീയും അടക്കമുള്ള ജനങ്ങള്‍ക്ക്‌ സഹിക്കാന്‍ പറ്റാത്തെ? ദിനം പ്രതി ഉയരുന്ന പെട്രോള്‍ വിലയും ജീവിത ചെലവുകളും ആത്മഹത്യകളും ഒക്കെ കണ്ടു അതൊക്കെ ഭാരതത്തിന്‍റെ പുരോഗതിയുടെ പ്രതീകമാണെന്ന് പറയുന്ന നേതാക്കന്മാരുടെ വിദ്യഭ്യാസ യോഗ്യത നോക്കി ആശ്വസിക്കുന്ന നമുക്കൊക്കെ ഇവര്‍ കേരളത്തില്‍ ജനക്ഷേമം അന്വേഷിക്കാന്‍ പറന്നിറങ്ങുമ്പോള്‍ ഇതു പോലെ കൂവാന്‍ ധൈര്യപ്പെടുമോ? എന്നിട്ടാണ് അവനൊക്കെ സഹിക്കാന്‍ പറ്റാത്തെ?

അണ്ണാ അത് വിട്ടേ .നമുക്ക് സന്തോഷ്‌ പണ്ഡിറ്റ്‌ലേക്ക് മടങ്ങിവരാം?

എന്ത് മടങ്ങി വരാനാ? നെഗറ്റീവ് പബ്ളിസിട്ടി നന്നായി ഉപയോഗിച്ച് നന്നായവരെ കേരളത്തില്‍ ഇതു മേഖലയിലും കാണാം.പണ്ട് മ വാരികകളുടെ തുടക്കത്തില്‍ എന്തായിരുന്നു ബഹളം? ഇവിടുത്തെ പണ്ഡിത ശ്രേഷ്ടരെല്ലാം ഒന്നിച്ചല്ലേ അതിനെതിരെ ഗ്വാ ഗ്വാ വിളിച്ചേ.എന്നിട്ടോ? മേല്‍പ്പറഞ്ഞ മ പ്രസിദ്ധീകരണക്കാര്‍ മുതല്‍ ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിര്‍മിക്കുന്ന സിനിമ കണ്ടു, അതിലെ കഥാപത്രങ്ങളുടെ ജാതിസെന്‍സസ് എടുത്തു അതില്‍ അതീവ രഹസ്യമായി ഒളിച്ചു വെച്ചിരിക്കുന്ന സന്ദേശം ഡി കോഡ് ചെയ്തു കണ്ടുപിടിക്കുന്ന ഉത്തരാധുനിക സിനിമ നിരൂപക ബുദ്ധിജീവി എന്ന ക്ഷുദ്രജീവി വരെയുള്ളവര്‍ ചെയുന്നത് മറ്റൊന്നല്ല.മേല്‍പ്പറഞ്ഞ മഹാന്മാര്‍ ചെയ്യുന്നതിന്‍റെ നൂറിലൊന്നു ദ്രോഹം ചെയ്യാതെ അതിലും വലിയ മെച്ചം ഉണ്ടാക്കി എന്നതാണ് സന്തോഷ്‌ പണ്ഡിറ്റ്‌ എന്നയാളിന്‍റെ മിടുക്ക്.

അപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയുടെ അന്തി ക്രിസ്തു ആകുമോ?

മേല്‍പ്പറഞ്ഞ സംഭവം തിരശീലക്കകത്തും പുറത്തുമായി ഒത്തിരി എപ്പോള്‍ തന്നെ ഇല്ലെടെ? ഇനി എന്തിന്നാ വേറെ? പിന്നെ ഇതേ പരിപാടി ഉപയോഗിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌ ഒന്നോ രണ്ടോ പടം കൂടി ഇറക്കുമായിരിക്കാം. അത് കഴിയുമ്പോള്‍ അടുത്ത സുരാജായി മലയാള സിനിമയുടെ മുഖ്യധാര ചിത്രങ്ങളില്‍ കുറച്ചു കാലം ഒരു സ്ഥിര സാന്നിധ്യം.ഇത്ര ഒക്കെയേ ഞാന്‍ ആ മനുഷ്യനില്‍ സാധ്യതതകളായി കാണുന്നുള്ളൂ.അനുഭവിക്കുക എന്നത് നമ്മുടെ വിധിയും .

എന്നാലും ഒരു പ്രബുദ്ധ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് ഇതിനെ ഒക്കെ എതിര്‍ക്കാതെ എങ്ങനെയാ ?

അനിയാ ഒരു നിമിഷം,നമ്മള്‍ മലയാളികള്‍ എന്ത് കൊണ്ടാണ് പുതിയ എന്തിന്‍റെയും ചീത്ത വശം മാത്രം കാണുന്നത്? നമ്മുടെതല്ലാത്ത ഒരു മതവിശ്വാസത്തിന്റെയോ,രാഷ്ട്രീയ വിശ്വാസത്തിന്‍റെയോ അങ്ങനെ എന്തിന്‍റെയും പത്തു നല്ല കാര്യങ്ങളാണോ പത്തു ചീത്ത കാര്യങ്ങളാണോ നമുക്ക് എളുപ്പം പറയാന്‍ കഴിയുക? ഒന്ന് സ്വയം ചോദിച്ചു നോക്കു.പറഞ്ഞു വരുമ്പോള്‍ ഇതെല്ലാം സ്നേഹത്തിന്റെ മൊത്തകച്ചവടമാണ് നടത്തുന്നത് എന്നാണ് ഭാവം.ചുവപ്പോ,പച്ചയോ,കാവിയോ,വെള്ളയോ,ഗാന്ധിയോ,തീവ്ര വിപ്ലവമോ,നിരീശ്വരമോ,കീഴാള വിമോചനമോ,സവര്‍ണ്ണ ദുഖമോ എന്തോ ആയിക്കോട്ടെ ഇതു തന്നെയല്ലേ അവസ്ഥ? ഇതിനൊക്കെ തലയാട്ടി ഓരോന്നിന്‍റെയും തലപ്പത്തിരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാനും നീയും കളിക്കുന്ന ജനങ്ങള്‍ക്ക്‌ ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ പോര എന്നാണ് എന്‍റെ എളിയ അഭിപ്രായം.

ബെസ്റ്റ്.നാവെടുത്താല്‍ സൂപ്പര്‍ താര ചിത്രങ്ങളെ ചീത്ത വിളിക്കുന്ന നിങ്ങള്‍ തന്നെ ഇതു പറയണം.എന്നാല്‍ പറഞ്ഞെ നിങ്ങളുടെ അഭിപ്രായത്തില്‍ ഈ സൂപ്പര്‍ താര ചിത്രങ്ങളില്‍ എന്ത് നന്മയാണ് നിങ്ങള്‍ കാണുന്നത് ?

എടേ നീ ഒന്നാലോചിച്ചു നോക്ക് ഈ സൂപ്പര്‍ താരങ്ങള്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ശരാശരി ചിത്രങ്ങള്‍ എങ്കിലും തരുന്നു എന്ന് സങ്കല്‍പ്പിക്കു.(സങ്കല്‍പ്പിക്കാനേ പറ്റു!!),ഞാനും നീയും അടക്കമുള്ള പ്രേക്ഷക സമൂഹം അതൊക്കെ കണ്ടു സംത്രിപ്തരായി ജീവിച്ചു പോയെന്നെ.ഇവര്‍ ഇറക്കി വിടുന്ന ഈ ജാതി പടപ്പുകള്‍ കാരണമാണ് സാധാരണ പ്രേക്ഷകര്‍ ഇവിടെ ഒരു മാറ്റത്തിന്റെ ആവശ്യകതയെ പറ്റി ചിന്തിച്ചു തുടങ്ങുന്നത്. അപ്പോള്‍ അതിനുള്ള മൂല കാരണം ഇവരൊക്കെ ഇറക്കിവിടുന്ന ചിത്രങ്ങള്‍ തന്നെ അല്ലെ?പിന്നെ.ഇവിടെ മാറേണ്ടത് സുപ്പര്‍ താരങ്ങള്‍ അല്ല.അവരെ പോലയുള്ള ഏതൊരു ദൈവവും എന്ത് ചെയ്താലും ന്യായീകരിക്കുന്ന നമ്മുടെ ഒക്കെ മനസാണ്.ഇവരൊക്കെ നമുക്ക് വേണ്ടിയാണു നമ്മള്‍ ഇവര്‍ക്ക് വേണ്ടിയല്ല എന്ന മനോഭാവമാണ് ഉണ്ടാകേണ്ടത് എന്ന് മാത്രമാണ് ഞാന്‍ ഇതു വരെ പറയാന്‍ ശ്രമിച്ചിട്ടുള്ളത് .അത് വ്യക്തം അല്ലെങ്കില്‍ തീര്‍ച്ചയായും അത് എന്‍റെ പാളിച്ച തന്നെയാണു

അങ്ങനെ കാടടച്ചു പറയല്ലേ കൃഷ്ണനും രാധയും എന്ന ചിത്രത്തില്‍ എന്ത് നല്ല വശം കാണാനാ? ആ സിനിമയുടെ എല്ലാ ഘടകങ്ങളും മോശം ആണെന്നാണല്ലോ സിനിമ രംഗത്തെ പ്രമുഖരും ചിത്രം കണ്ടവരും പറയുന്നേ?

അതിനു ഉത്തരം പറയുന്നതിന് മുന്‍പ് ഞാനൊന്ന് ചോദിക്കട്ടെ.സന്തോഷ്‌ പണ്ഡിറ്റ്‌നെ ശരിക്കും പേടിക്കുന്നത് ആരാണ് ?

സന്തോഷ്‌ പണ്ഡിറ്റ്‌നെ പേടിയോ ??? ഹ ഹ ഹ .. ഈ അണ്ണന്‍റെ ഓരോ തമാശകളേ .

ചിരിക്കാന്‍ വരട്ടെ അനിയാ.നീ ചിരിച്ചതില്‍ കാര്യമുണ്ട് സത്യത്തില്‍ സന്തോഷ്‌ പണ്ഡിറ്റ്‌നെ മലയാള സിനിമയില്‍ സാധാരണ പ്രേക്ഷകരല്ലാതെ വേറെ ആര്‍ക്കും പേടിയില്ല.( കാണികളുടെ പേടി ഒരു തരത്തില്‍ വളര്‍ച്ചക്ക് നല്ലതാണു.സുരാജിനെ ആര്‍ക്കാ പേടി ഇല്ലാത്തത്? എന്നിട്ടോ ?)എന്നാല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തെ,അത് നേടുന്ന വിജയത്തെ ഇവിടത്തെ മുന്‍നിര സിനിമാലോകവും മാധ്യമലോകവും ഒരു പോലെ ഭയക്കുന്നു എന്നതാണ് സത്യം .

അതെന്തിന് അണ്ണാ ഇത്ര നിലവാരം ഇല്ലാത്ത ഒരു ചിത്രത്തെ എന്തിനു പേടിക്കണം ?

ഈ ചിത്രത്തോടെ, അയാള്‍ പറയുന്നത് ശരി ആണെങ്കില്‍,അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു ചിത്രം ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ കഴിയും എന്നും .യു ട്യൂബ് പോലത്തെ സാധനങ്ങളെ വ്യാജ പതിപ്പുകള്‍ കാണിക്കുന്നു എന്ന് പഴി പറഞ്ഞു തള്ളാതെ തന്‍റെ ചിത്രത്തിന്‍റെ പ്രചരണത്തിന് ഒരു ചില്ലി കാശു ചിലവാക്കാതെ,എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് കാണിച്ചു തന്നു കഴിഞ്ഞു.ഇനി ബോധം ഉണ്ടെങ്കില്‍ നമ്മള്‍ ആലോചിക്കേണ്ടത് ഈ ഒരു രീതിയില്‍ എങ്ങനെ ഒരു നല്ല ചിത്രം എടുക്കാം എന്നതാണ്. മനസ്സില്‍ സിനിമ എന്ന ആഗ്രഹം കൊണ്ട് നടക്കുന്ന യുവാക്കളില്‍ കുറെ പേര്‍ എങ്കിലും ഈ വഴിക്ക് ശ്രമിക്കുകയും (അഞ്ചു ചെറുപ്പക്കാര്‍ അവര്‍ ബൈക്ക് വാങ്ങുന്ന കാശു മാത്രം ഉപയോഗിച്ചാല്‍ ഒരു സിനിമ എടുക്കാം എന്ന അവസ്ഥ) അതില്‍ ചിലതെങ്കിലും നല്ല ഒരു പരിശ്രമം ആയി എങ്കിലും തീരുകയും ചെയ്താലോ?അങ്ങനെ ഒന്ന് ഉണ്ടാക്കിയേക്കാവുന്ന സാധ്യതകളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ. സിനിമ ഓടാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങളും മനസ്സില്‍ (മാത്രം) എന്നും നല്ല സിനിമ മാത്രം ഉള്ള സൂപ്പര്‍ സംവിധയകാരോ ഇല്ലാതെ.ഒരു സിനിമ എടുക്കാന്‍ സഹ സംവിധായകന്‍ എന്ന പേരില്‍ വര്‍ഷങ്ങളോളം സംവിധായകരുടെ അടുക്കള ജോലി ചെയ്യേണ്ടി വരില്ലാത്ത ഒരു തലമുറയെപറ്റി ഒന്ന് ചിന്തിച്ചു നോക്കിക്കേ.ഒരു സിനിമ വിജയിപ്പിക്കാന്‍ ചാനലുകളുടെ ഔദാര്യത്തിന് കാത്തു നിന്ന് ഗീര്‍വാണം അടിക്കേണ്ട ഗതികേടില്ലാത്ത സിനിമ പ്രവര്‍ത്തകരെ കുറിച്ച് ഒന്ന് ആലോചിച്ചേ .

അപ്പോള്‍ അണ്ണന്‍ പറയുന്നത് ഇങ്ങനെ നാലു പേര്‍ ചിന്തിച്ചാല്‍ ഈ സൂപ്പര്‍ താര/സംവിധായകര്‍ ഒക്കെ തുടച്ചു നീക്കപ്പെടും എന്നാണോ ?

അല്ല.നമ്മള്‍ എന്തിനാ ഇങ്ങനെ തുടച്ചു നീക്കാന്‍ വെപ്രാളപ്പെടുന്നെ?ഏതു സാധനവും തുടച്ചു നീക്കുന്നതിന് പകരം പാളിച്ചകള്‍ പരിഹരിച്ചു ഉപയോഗിച്ചിരുന്നു എങ്കില്‍ നമ്മുടെ നാട് നന്നായേനെ എന്ന വിശ്വാസക്കാരനാണ് ഞാന്‍.ഇങ്ങനെ ഒക്കെ അബദ്ധത്തിനു എങ്ങാനും സംഭവിച്ചു പോയാല്‍ അത് തീര്‍ച്ചയായും ഇവരെ ഒക്കെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഈ മാധ്യമത്തെ സമീപിക്കാന്‍ നിര്‍ബന്ധിതരാകും എന്നാണ് എന്‍റെ പ്രതീക്ഷ (പ്രതീക്ഷിക്കാന്‍ നമുക്ക് കാശു കൊടുക്കണ്ടല്ലോ).കണ്ട മെക്സിക്കന്‍,ഇറാനിയന്‍,കൊറിയന്‍ പടങ്ങള്‍ ചൂണ്ടാന്‍ ഇവിടെ സംവിധായക പ്രതിഭകള്‍ ഒന്നും വേണ്ടല്ലോ? അല്‍പ്പം ബോധം ഉള്ള കുറച്ചു പിള്ളേര്‍ ആയാലും ഒരു കുഴപ്പവും ഇല്ല .

ഏതൊക്കെ ചുമ്മാ ആഗ്രഹിക്കാം എന്നല്ലേ ഉള്ളു ?

അനിയാ പത്തു വര്‍ഷത്തില്‍ കൂടുതല്‍ സഹിച്ചിട്ടും ഇനിയും ഒരു നാള്‍ വരും എന്ന് ആഗ്രഹിക്കുന്നതിലും എനിക്ക് ഇഷ്ട്ടം ഇങ്ങനെ ഉള്ള സ്വപ്‌നങ്ങള്‍ ആണ്.നീ ക്ഷമി

Monday, October 31, 2011

വേലായുധം (velayudham)

അണ്ണാ മിക്കവാറും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിറുത്തും .

അനിയന്‍ നിരൂപണം നിര്‍ത്തി എന്നല്ലേ പറയാന്‍ പോകുന്നത്? നന്നായി. മലയാള സിനിമ രക്ഷപ്പെടാന്‍ സാധ്യത ഉണ്ട് എന്ന് ചെല സൂചനകള്‍ രണ്ടായിരത്തി പതിനൊന്നില്‍ കിട്ടി തുടങ്ങിയിട്ടുണ്ട്.

ഒവ്വ .ഞാന്‍ നിരൂപണം നിറുത്താനോ ?അണ്ണാ ചിത്രവിദ്വേഷം,കാളകൂടം ഇതിനെയൊന്നം അണ്ണന്‍ വില കുറച്ച് കാണരുത്

പിന്നെ നീ എങ്ങനെ എന്നെ ബുദ്ധിമുട്ടിക്കുന്നത് നിറുത്തും എന്ന് പറഞ്ഞത്? എന്തരായാലും സ്വന്തമായി പടം കണ്ട് നിരൂപിക്കാനുള്ള ആമ്പിയര്‍ നിനക്കില്ല .പിന്നെ എങ്ങനെടെ ?

അണ്ണാ ,ഞങ്ങള്‍ ചില നിരൂപന്മാര്‍ സിനിമകളെ എങ്ങനെ നിരൂപിക്കാം എന്നതിനെക്കുറിച്ച് ഒരു ശില്‍പ്പശാല നടത്തി .

എന്നിട്ട് ?വല്ലതും നടന്നാ ? അതോ ചായയും കുടിച്ചു കപ്പലണ്ടി കൊറിച്ചു രാത്രി വെള്ളങ്ങളും കുടിച്ച് പിരിഞ്ഞാ ?

അണ്ണന് തമാശ.കേള്‍ക്കണം.ശില്‍പ്പശാലയില്‍ ചില സിംഹങ്ങള്‍ ഗര്ജ്ജിക്കുന്നത് കേട്ട് ഞാന്‍ കോള്‍മയിര്‍ കൊണ്ടു പോയി അണ്ണാ?ഇനി ഞാനും ആ സിംഹങ്ങളുടെ ലൈന്‍ പിടിച്ചാണ് നിരൂപിക്കാന്‍ പോകുന്നത് ?

ഒള്ളതാ? നല്ലത്.സാമ്പിള്‍ ഗര്‍ജ്ജനം വല്ലതും ഉണ്ടോടെ ഓര്‍മയില്‍? ഞാനും കൂടി ഒന്ന് കോള്‍മയിര്‍ കൊള്ളട്ട്.

ദാ പിടിച്ചോണം.തമിഴ്ക്കരയാകെ വീശിയടിച്ച മാറ്റത്തിന്റെ കത്രീന കൊടുങ്കാറ്റ് തമിഴ് സിനിമയിലെ ചില സുപ്പര്‍ താരങ്ങളെ മാത്രം ബാധിച്ച യാതൊരു ലക്ഷണവും ഇല്ല.രജനിക്കാന്ത് മുതല്‍ സത്യരാജ് വരെ അഭിനയിച്ച് കയ്യടി നേടിയ മസാല,സുപ്പര്‍ ഹീറോ വേഷങ്ങള്‍ അവര്‍ ഇപ്പോഴും കൊണ്ടാടുകയാണ്.കേരളത്തിലെ തിയറ്ററുകളില്‍ നിന്നും കോടികള്‍ വാരുന്ന ഇത്തരം ചിത്രങ്ങളെ മലയാളികള്‍ കയ്യടിച്ച് വിജയിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുകയാണ് സുഹൃത്തുക്കളെ.ഇതൊക്കെ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം മലയാള സിനിമയുടെ നിലവാര തകര്‍ച്ചയാണോ അതോ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ മുതല കൂപ്പാണോ എന്ന് കയറി ചിന്തിക്കാന്‍ പോലും ഞാന്‍ മടിച്ചെന്ന് വരില്ല .

ഡാ നിറുത്തെടാ .പറയുന്നത് കേള്‍ക്ക് പ്ലീസ് .ടേക്ക് ഇറ്റ്‌ ഈസി.

അല്ല അണ്ണാ , തീര്‍ന്നില്ല...

ചോദിക്കട്ട് സഹോദരാ,വിജയുടെ വേലായുധം എന്ന സിനിമയെ കുറിച്ചല്ലേ ഈ അനാവിശ്യം ?

അതെ,ഉള്ളില്‍ തിളച്ചു മറിയുന്ന ആത്മവ്യഥ വാക്കുകള്‍ ആകുമ്പോള്‍ അത് അണ്ണനെ പോലുള്ള ഇരട്ടത്താപ്പ് ഇടവാടുകാര്‍ക്ക് അനാവിശ്യമാകും

ഡേ ...അല്ലാതെ വായില്‍ തോന്നിയത് കോതക്ക് സോങ്ങ് എന്ന മട്ടില്‍ നീ ഒന്നും വിളിച്ച് പറയുന്ന വിവരക്കേടുകള്‍ കുഴപ്പമില്ല,അല്ലെ?പണ്ട് നിന്നേ പോലെയുള്ള ഏതോ പ്രബുദ്ധ പ്രേക്ഷകന്‍ തീയറ്റെറില്‍ ഇരുന്നു സെന്‍സര്‍ ബോര്‍ഡ് സര്‍റ്റിഫിക്കറ്റ് കാണിക്കുമ്പോള്‍ മുതല്‍ നിര്‍ത്താതെ കൂകുന്നത് ആത്മ നിന്ദ കൊണ്ടാണെന്ന് പറഞ്ഞത് ഓര്‍മ്മ വരുന്നു

അത് നില്‍ക്കട്ടെ,അണ്ണന്‍ വേലായുധം കണ്ടോ?

കണ്ടഡേ

പരുത്തിവീരന്‍ തമിഴ് സിനിമയില്‍ കൊണ്ടു വന്ന മാറ്റത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുഖം അതിലുണ്ടോ? ചുരുങ്ങിയപക്ഷം തുള്ളാത മനവും തുള്ളും തുടങ്ങിയ ചിത്രങ്ങളില്‍ ഉള്ള ലാളിത്യം ?

അനിയാ,നിരൂപകാ,വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഏതാണ്‌ എന്ന് അറിയാമോ ?

ചോദ്യത്തില്‍ തന്നെ ഉത്തരം അടങ്ങിയിരിക്കുന്നു . ഒരു നിരൂപകനായ ഞാന്‍ എങ്ങനെ അതൊക്കെ അറിയാനാ? വേണേല്‍ ഗൂഗിളില്‍ തപ്പി പറയാം

അത് ന്യായം.എന്നാ കേട്ടോ.ഗില്ലി.മാസ് മസാല പടം.ഇനി ഏറ്റവും വിജയുടെ ഏറ്റവും വലിയ ഫ്ലോപ്പ് ഫിലിമുകളില്‍ ഒന്ന് ഏതാണ്‌ എന്നൂടെ കേട്ടോ.നീ പറഞ്ഞ പോലെ പരുത്തിവീരന്‍ തമിഴ്സിനിമയെ ബലാത്സംഗം ചെയ്യുനതിനൊക്കെ ഒരുപാട് മുന്‍പ് തന്റേതായ രീതിയില്‍ ഒരു വ്യത്യസ്ത സിനിമ ചെയ്യാന്‍ വിജയ്‌ ശ്രമിച്ചിരുന്നു .പ്രിയമുടന്‍ എന്ന പേരില്‍.സാമാന്യം തെറ്റില്ലാതെ ഒരു നെഗറ്റീവ് വേഷം വിജയ്‌ ചെയ്ത പടമാണ്.പക്ഷെ തറ തൊടാതെ പൊട്ടി പോയി

ഉള്ളത് തന്നേ അണ്ണാ?

നീ നമ്പ് ...ഒള്ളത് തന്നെ . ഡേ ...തമിഴന്‍ പ്രേക്ഷകന് മലയാളിയുടെ ബുദ്ധിജീവി ഭാരം ഇല്ലാത്തത് കൊണ്ട് അവന് ആരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് വ്യക്തമായി അറിയാം .വിജയില്‍ നിന്നും അവന് വേണ്ടത് തിയറ്റര്‍ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗും,സുപ്പര്‍ മാസ് മസാലകളുമാണ്‌.അതൊക്കെ കണ്ടു മലയാളി തുള്ളാന്‍ നിന്നാല്‍ നിര്‍മാതാവ് ലാല്‍ പന്തയകോഴി എന്ന ചിത്രം എടുത്തത്‌ പോലെ ഇരിക്കും.മലയാള നടന്‍മാര്‍ വിജയ്‌ എന്ന നടനില്‍ നിന്നും ശരീരം,ചുറുചുറുക്കു എന്നിവയൊക്കെ ആ നടന്‍ തന്‍റെ നാല്‍പ്പതാം വയസിലും കാത്തു സൂക്ഷിക്കുന്നത് കണ്ടു പഠിക്കേണ്ടതാണ് എന്നാണ് എന്‍റെ അഭിപ്രായം.നാല്‍പ്പതോളം നായക നടന്‍മാര്‍ ഉള്ള,ദിനം പ്രതി പുതുമുഖനായകര്‍ തളളി കയറുന്ന തമിഴ് രംഗത്ത്,ഇന്നും ഗാന നൃത്ത രംഗങ്ങളില്‍ ആരാധകരെ ഇളക്കി മറിക്കാന്‍ വിജയ്‌യെ വെല്ലുന്ന ഒരു നടന്‍ ഇല്ല എന്നതും ശ്രദ്ധേയം


വേലായുധം ആ ഫോര്‍മാറ്റില്‍ ഉള്ള പടമാണോ? അതാണോ ഈ വിജയ കാരണം?

വിജയിച്ചു എന്ന് തീര്‍ത്ത്‌ പറയാന്‍ വരട്ടെ .വേലായുധത്തിന്റെ ഫോര്‍മാറ്റ് അത് തന്നെ .പക്ഷെ പഞ്ച് പോരാ .

മനസിലായില്ല .

എലമെന്‍ററി മൈ ഡിയര്‍ അനിയന്‍.വേലായുധത്തില്‍ പഞ്ച് ഡയലോഗുകള്‍ ഉണ്ട് .പക്ഷേ ഗില്ലിയിലെ 'ഇന്ത ഏരിയ,അന്ത ഏരിയ ...' പോലെ ഇഫെക്ക്റ്റീവ് അയ ആരാധകരെ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗുകള്‍ ഇല്ല.മാസ് സോങ്ങ് ഉണ്ട് .പക്ഷേ ഒരു പാട്ടിലും 'അര്‍ജുനര് വില്ലിന്റെ 'ത്രില്‍ ഇല്ല 'അപ്പടി പോട് ' എന്ന പാട്ട് പോലെ ജനത്തിനെ ഇളക്കി മറിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുന്ന പാട്ടുകളും വേലായുധത്തില്‍ ഇല്ല

എന്തോന്ന് അണ്ണാ വേലായുധത്തിന്റെ കഥ ?

നാഗാര്‍ജുന അഭിനയിച്ച ആസാദ്‌ (പേര് അതാണോ എന്നോര്‍മയില്ല ) എന്നാ ചിത്രത്തോട് സാമ്യമുള്ളതാണ് ഈ ചിത്രത്തിന്‍റെ കഥ .Assasin Creed എന്നാ ഗെയിമും ചിത്രത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ബാക്കിയൊക്കെ പഴയത് തന്നെ.ചെന്നൈ നഗരം . അവിടെ അടക്കി ഭരിക്കുന്ന നമ്മുടെ പതിവ് ഗുണ്ടകള്‍ .തീവ്രവാദ ബന്ധമുള്ള കുറെ ഗുണ്ടകള്‍ യാദൃശ്ചികമായി ഒരു അപകടത്തില്‍ പെട്ട് മരിക്കുമ്പോള്‍,ഭാരതി (ജെനീലിയ)എന്നൊരു ജേര്‍ണലിസ്റ്റ് അവരെ കൊന്നത് വേലായുധം എന്നൊരു കഥാപാത്രമാണ് എന്ന് വരുത്തി തീര്‍ക്കുന്നു.നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാന്‍ ഭാരതി ഭാവനയില്‍ നിന്നും സൃഷ്ടിക്കുന്ന വേലായുധം എന്ന കഥാപാത്രം കുറെ യാദൃശ്ചിക സംഭവങ്ങള്‍ കാരണം പക്ഷെ പവനൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ചെന്നയില്‍ എത്തുന്ന വേലായുധം (വിജയ്‌) എന്ന പാല്‍ക്കാരനിലൂടെ ജീവന്‍ വയ്ക്കുന്നു.കുറെ ഗുണ്ടകള്‍ ചാകുന്നു ,നാട് മുഴുവന്‍ വേലായുധത്തെ ആരാധിച്ച് തുടങ്ങുന്നു .ഒടുവില്‍ പാല്‍ക്കാരന്‍ വേലായുധം സുപ്പര്‍ഹീറോ വേലായുധമായി മാറി വില്ലന്മാരെ എല്ലാം തട്ടുന്നു.ആവശ്യത്തിന് സഹോദരി-സഹോദര സെന്റിമെന്റ്സും.ഇത് തന്നെ കഥ.

അണ്ണാ ഇതെന്തോന്ന് കഥ ?

ഡേ പിന്നെ അഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍,വിജയ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ അണ്ടര്‍വേള്‍ഡില്‍ നിന്നും മടങ്ങി വരുന്ന ഇന്ഫോര്മാര്‍ കം അധോലോക നായകനോ ,അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും മടങ്ങി വന്നു നാട്ടില്‍ പാടശേഖരങ്ങള്‍ വാങ്ങുന്ന പൂക്കളില്‍ നിന്ന് തേന്‍ കുടിച്ച് പരാഗണം നടത്തി പറന്നു പോകുന്ന പൂമ്പാറ്റയോ ആയി അഭിനയിച്ചാല്‍ നീ കയ്യടിക്കുമോ ?

നിങ്ങള്‍ക്ക് പരിഹാസം . അണ്ണാ ഇന്ന് നിങ്ങള്‍ നയം വ്യക്തമാക്കിയേ പറ്റു. തത്കാലം മലയാള സിനിമയെ വിട് . നിങ്ങള്‍ക്ക് വേണ്ടത് പരുത്തിവീരന്‍ പോലുള്ള പടങ്ങളോ അതോ വിജയ്‌ ഈ പടച്ച് വിടുന്ന തട്ട്പൊളിപ്പന്‍ മസാലകളോ ?

രണ്ടും വേണം അനിയാ.സെല്‍വരാഘവന്‍ -ധനുഷ് എന്നിവര്‍ ചേര്‍ന്ന് എടുക്കുന്ന പടത്തിന് തട്ട് പൊളിപ്പന്‍ എലമെന്റുകള്‍ വേണമെന്നും,വിജയ്‌,ചിമ്പു തുടങ്ങിയവര്‍ അഭിനയിക്കുന്ന പടങ്ങള്‍ക്ക് അങ്ങാടിത്തെരുവിന്റെ റിയലിസം വേണം എന്നും ഞാന്‍ പറയില്ല.ജെയിംസ് ബോണ്ട്‌ പടങ്ങളില്‍ കാണുന്ന അതിമാനുഷ രംഗങ്ങള്‍ ഹാര്‍ട്ട് ലോക്കറില്‍ വേണമെന്നോ,തിരിച്ച് ഹാര്‍ട്ട് ലോക്കറില്‍ ഉള്ള റിയലിസം ജെയിംസ് ബോണ്ട്‌ പടങ്ങളില്‍ വേണമെന്നോ ഞാന്‍ പറയില്ല.സുരുക്കമാ സൊന്നാ,ഓരോ സിനിമ/നടന്‍/സംവിധായകന്‍ എന്നിവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വത്യസ്ഥമാണ്‌.ആ പ്രതീക്ഷ അവര്‍ നില നിറുത്തിയാല്‍ ഞാന്‍ കയ്യടിക്കും ,

അപ്പൊ വേലായുധം അണ്ണന്റെ പ്രതീക്ഷകള്‍ കാത്തോ ?

ഫോര്‍മാറ്റ്‌ ഒക്കെ കൊള്ളാം.പക്ഷെ പറഞ്ഞില്ലേ,വേലായുധത്തിന് പഞ്ച് പോരാ.നാലഞ്ച് ഇളക്കി മറിക്കുന്ന പാട്ടുകള്‍, കുറേക്കൂടി ഫാസ്റ്റ് അയ ആക്ഷന്‍ (ഗില്ലിയില്‍ ത്രിഷയെയും കൊണ്ട് വിജയ്‌ മധുരയില്‍ നിന്നും രക്ഷപ്പെടുന്നത് വേണേല്‍ റെഫെറന്‍സ് ആയി എടുത്തോ.പക്ഷെ അതെ പോലെ കോപ്പി അടിക്കരുത്) ഇതൊക്കെ ഉണ്ടായിരുന്നെങ്കില്‍ വേലായുധം തകര്‍ത്തേനെ.പിന്നെ ശക്തനായ ഒരു വില്ലന്‍,തകര്‍ത്തു പൊളിക്കുന്ന ഗാനങ്ങള്‍ ഇവയുടെ അഭാവം ആയിരിക്കും വേലയുധത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഘടകങ്ങള്‍.നേരത്തെ പറഞ്ഞ തെലുങ്ക് പടത്തില്‍ രഘുവരന്‍ ആയിരുന്നു പ്രധാന വില്ലന്‍ വേഷം എന്നും ഓര്‍ക്കുക.

അഭിനയം ?

ഒന്ന് പോടേ.എന്തോന്ന് അഭിനയം? വിജയ്‌ പതിവ് പോലെ.ഹന്‍സിക,ജനീലിയ എന്നിവര്‍ക്ക് ഗാന രംഗങ്ങള്‍ അപ്പുറത്ത് വലിയ പ്രസക്തി ഒന്നുമില്ല.(ജനീലിയ രംഗത്ത് വരുമ്പോള്‍ ഒന്ന് കരുതിയിരിക്കുക.അപ്രതീക്ഷിതമായി ചിലപ്പോള്‍ അഭിനയിച്ചു കളയും!!!). സന്താനം തികച്ചും പാഴാക്കപ്പെട്ടിരിക്കുന്നു .(വിവേക് ആണ് വിജയ്‌ ചിത്രങ്ങള്‍ക്ക് യോജിക്കുക എന്ന് പലപ്പോഴും തോന്നാറുണ്ട് )


പക്ഷെ അണ്ണാ വിജയ്‌ തുള്ളാത മനവും തുള്ളും,പൂവേ ഉനക്കാകെ ഈ സിനിമകളിലെ പോലെ ലാളിത്യം ഉള്ള വേഷങ്ങള്‍ ചെയ്യുന്നതല്ലേ നല്ലത് ?

ഡേ ,തുള്ളാത മനവും തുള്ളും,പൂവേ ഉനക്കാകെ ഇതൊക്കെ തൊണ്ണൂറുകളുടെ അവസാനം ഒരു ട്രെന്‍ഡ് ആയി വന്ന സിനിമകളാണ്.ഉന്നിടത്തില്‍ എനൈ കൊടുത്തേന്‍ എന്ന സിനിമ തുടങ്ങിയ ഒരു ട്രെന്‍ഡ്.ആ ട്രെന്‍ഡ് കഴിഞ്ഞപ്പോള്‍ അങ്ങനെയുള്ള സിനിമകളുടെ കാലവും കഴിഞ്ഞു.വിജയ്‌ ഒരിക്കലും ഒരു മഹത്തായ നടന്‍ ഒന്നുമല്ല .ഒരു സ്റ്റാര്‍ മെറ്റിരിയല്‍ ആണ്.അതിനു ചേരുന്ന വേഷങ്ങള്‍ ആണ് അങ്ങേര്‍ക്കു പറ്റിയത് എന്നാണ് എന്റെ അഭിപ്രായം.അല്ലാതെ ലാളിത്യം കോപ്പ് എന്ന് പറഞ്ഞു പോയാല്‍, അത് ചെയ്യാന്‍ നൂറ് ധനുഷും,ആര്യയും ഒക്കെ ഇല്ലേ എന്ന് ജനം ചിലപ്പോള്‍ ചോദിക്കും.പക്ഷെ സുപ്പര്‍താര പരിവേഷമുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ അതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണം എന്ന് മാത്രം.അല്ലാതെ തങ്കച്ചി സെന്റിമെന്റ്സ് സ്ഥിരമായി കച്ചവടം ചെയ്യാന്‍ നോക്കരുത്

ചുരുക്കത്തില്‍ വേലായുധം കൊള്ളാമോ , ഇല്ലയോ ?

വേലായുധം അത്ര പോരാ.പഞ്ച് കുറേക്കൂടി വേണം എന്ന് തോന്നി .വിജയുടെ സിനിമകള്‍ക്ക്‌ മിനിമം ഒരു പോക്കിരി ലെവലില്‍ എങ്കിലും പഞ്ച് വേണം.

അണ്ണാ അവസാനമായിട്ട് ഒനൂടെ ചോദിക്കട്ടെ.ഈ പടത്തില്‍ വിജയ്‌ ചീറി പായുന്ന ട്രെയിന്‍ ഡ്രൈവറുടെ സഹായം ഇല്ലാതെ നിറുത്തുന്നുണ്ടോ ?

ഉണ്ട് ചെല്ലാ ...അതിനിപ്പോ എന്ത് ?

അല്ലാ ...മോഹന്‍ലാല്‍ പ്ലെയിന്‍ ഒരു പാവം എയര്‍ഹോസ്റ്റസ് കൊച്ചിന്റെ നിര്‍ദേശ പ്രകാരം നിലത്തിറക്കിയ സീന്‍ ഒന്ന് കാരണം അല്ലെ വൃത്തികെട്ട മലയാളികള്‍ ഖാണ്ടാഹാര്‍ എന്ന സിനിമ കൂവി തോല്‍പ്പിച്ചത്?

പിന്നെ അല്ലാതെ . നാറികള്‍. ലാലേട്ടന്‍ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ എഴാം സ്വര്‍ഗത്തില്‍ ഇരുന്നു ഉദാത്ത സിനിമ ആസ്വദിച്ചിരുന്ന ഈ പ്രേക്ഷക നാറികള്‍ ആ ഒരൊറ്റ രംഗത്തിന്റെ പേരില്‍ കൂകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അല്ലേ?

അണ്ണന്‍ പരിഹാസം അടിച്ചതാണ് അല്ലേ ?

പിന്നല്ലാതെ?എടാ ആദ്യ ദിവസം ആ ചിത്രം കണ്ടയാള്‍ ആണ് ഞാന്‍.ഫാന്‍സ്‌ എന്ന ഗുണ്ടകളെ പേടിച്ചു മിണ്ടാതിരുന്ന സാധാരണ പ്രേക്ഷകര്‍ നീ നേരത്തെ പറഞ്ഞ രംഗം ആയപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ടു തല തല്ലി ചിരിച്ചു എന്നത് സത്യം.എന്ന് പറഞ്ഞു ആ ഒരൊറ്റ കാരണം കൊണ്ട് ആയിരുന്നു ആ പടം ഉജ്ജ്വലം ആയതു എന്ന് പറയുന്നത് സിദ്ദിക്കുമായുള്ള ലാലേട്ടന്‍റെ നടുറോഡില്‍ വെച്ചുള്ള ഗുസ്തി ആന്റണി സാര്‍ പാഞ്ഞത് കൊണ്ട് മാത്രം ഉള്‍പ്പെടുത്തിയത് ആയിരുന്നു എന്നും അതില്ലായിരുന്നെങ്കില്‍ രാവണപ്രഭു എന്ന ചിത്രം കേറി ഉദാത്തം ആകുമായിരുന്നു എന്നും സംവിധായകന്‍ രഞ്ജിത് പറയുന്ന പോലെ അല്ലേ .

അപ്പോള്‍ ചുരുക്കത്തില്‍ ......

എത്ര ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയാലും ജയം രാജയെക്കാളും തമിഴ് നാട്ടില്‍ ഇന്നും വലിയത് വിജയ്‌ എന്ന താരം തന്നെയാണ് എന്ന് വിളിച്ചു പറയുന്ന ചിത്രം

Saturday, October 29, 2011

ഏഴാം അറിവ്

അനിയാ അനിയാ .. നീ ഉറങ്ങിയോടെ ?

പിന്നെ ഉറങ്ങാതെ ? രാത്രി മൂന്ന് മണിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ .. അല്ല അണ്ണന്‍ ഇതെന്തോന്ന് തലയില്‍ മുണ്ടൊക്കെ ഇട്ടു ..ഒരു മാതിരി ..

അനിയാ ഞാന്‍ ഒരു സിനിമ കണ്ടേച്ചു വരുന്ന വഴിയാ.നമ്മുടെ ഗജിനി തമിഴിലും ഹിന്ദിയിലും ഒക്കെ എടുത്ത മുരുകദാസ് സംവിധാനം ചെയ്ത ഏഴാം അറിവ് എന്ന സൂര്യ ചിത്രം കണ്ടിട്ട് നിന്നെ കണ്ടിട്ട് വീട്ടില്‍ പോകാം എന്ന് കരുതി .എന്താടാ കണ്ണ് നിറയുന്നല്ലോ ?

അല്ല അണ്ണാ.അണ്ണന് എന്നോടും കാളകൂടം പത്രത്തോടും,എന്‍റെ ചിത്രവിദ്വേഷത്തോടും ഉള്ള സ്നേഹം കണ്ടിട്ട് എന്‍റെ കണ്ണ് നിറഞ്ഞു പോയതാ .

കളയെടെ ഇതു സ്നേഹത്തിന്‍റെ പ്രശ്നം ഒന്നുമല്ല.പകല്‍ വെളിച്ചത്തില്‍ ഈ പടത്തെ കുറിച്ച് അഭിപ്രായം പറയുന്നത് കേട്ട് വല്ല തമിഴനും "അന്ത സന്തോഷ്‌ പണ്ഡിറ്റ്‌,മമ്മൂട്ടി -ലാല്‍ താത്താമാര്‍ ഇവര്‍കളെല്ലാം നടിക്കിറ പടമെല്ലാം പാരാട്ടി വാഴിറ ഉനക്കെല്ലാം ഇന്ത പേച്ചാ" എന്ന് ചോദിച്ചു കാര്‍ക്കിച്ചു തുപ്പിയിട്ട് പോയാല്‍ തുടച്ചു കളഞ്ഞിട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരപ്പ - മോഹന്‍ജദാരോ സംസ്കാരം പോലെ ഇവിടെ നല്ല സിനിമ ഇഷ്ട്ടം പോലെ ഉണ്ടായിരുന്നു എന്ന് പറയാനല്ലേ പറ്റു?

അത് തികച്ചും ന്യായം . അതിരിക്കട്ടെ പടം എങ്ങനെ?

പറയാം.സണ്‍ പിക്ചേഴ്സ് വക ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ചു ഹാരിസ് ജയരാജ്‌ സംഗീതം പകര്‍ന്ന,സൂര്യ,ശ്രുതി ഹാസ്സന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന (പറയുമ്പോള്‍ എല്ലാം പറയണമല്ലോ നമ്മുടെ ഉണ്ട (ഗിന്നസ്) പക്രുവും ഈ ചിത്രത്തില്‍ ഉണ്ട് .

ഹോ കേട്ടപ്പോള്‍ തന്നെ രോമാഞ്ചം .മുരുകദാസ്,സൂര്യ,ഹാരിസ് ജയരാജ്‌ ...മാരക കോമ്പിനേഷന്‍ ആണല്ലോ ?

അടങ്ങേടെ.ആദ്യം ഈ ചിത്രത്തിന്‍റെ കഥ ചുരുക്കമായി പറയാം.ആറാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ പല്ലവരാജവംശത്തിലെ രാജാവായ ബോധിധര്‍മ്മന്‍ രാജ്യം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്നിടതാണ് കഥ തുടങ്ങുന്നത്.നീണ്ട യാത്രക്ക് ശേഷം ചൈനയിലെ ഒരു ഗ്രാമത്തില്‍ എത്തി അവിടെ താമസിക്കുന്ന ഇയാള്‍ ജൂഡോ പോലുള്ള കായിക അഭ്യാസങ്ങളില്‍ അതീവവിദഗ്തനും മരുന്ന് ചെടികളെ പറ്റിയുള്ള അളവറ്റ അറിവും,സര്‍വോപരി മനശക്തി കൊണ്ട് മറ്റൊരാളുടെ മനസ്സ് നിയന്ത്രിക്കുക പോലുള്ള കഴിവുകള്‍ ഉള്ളവനും ആണ്.ആദ്യം ഗ്രാമവാസികള്‍ ഇയാളെ സംശയത്തോടെ വീക്ഷിക്കുന്നു എങ്കിലും തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് ഗ്രാമവാസികളെ പകര്‍ച്ചവ്യാധികളില്‍ നിന്നും കൊള്ളക്കാരില്‍‍ നിന്നും ഒക്കെ രക്ഷിക്കുന്നതോടെ ബോധിധര്‍മ്മന്‍ അവിടെ ഉള്ളവര്‍ക്ക് സ്വീകാര്യനാകുന്നു.ചൈനയിലെ ഗ്രാമവാസികള്‍ക്ക്‌ തന്‍റെ കഴിവുകള്‍ പകര്‍ന്നു കൊടുത്തു അവിടെ ജീവിക്കുന്ന ഇയാള്‍ ഒടുവില്‍ അവിടെ വെച്ച് മരിക്കുകയും ശരീരം അടക്കപ്പെടുകയും ചെയ്യുന്നു .

(ഇവിടെയും പറയുമ്പോള്‍ എല്ലാം പറയണമല്ലോ മേല്‍പ്പറഞ്ഞ രംഗങ്ങള്‍ എല്ലാം വളരെ മര്യാദക്ക്,കാശു പൊടിക്കാതെ എന്നാല്‍ വൃത്തിയായി എടുത്തിട്ടുണ്ട് സംവിധായകന്‍.നമ്മുടെ കമലഹാസ്സന്‍ വല്ലതും ആയിരുന്നെങ്കില്‍ ഒരു അമ്പതു കോടി അവിടെ പൊട്ടിയേനെ !! ഒരു അമ്പലത്തിന്‍റെ പൂജാരിയെ പിടിക്കാനായി ഒരുമാതിരി മഹാഭാരതയുദ്ധത്തിനു വരുന്ന പോലെയല്ലേ ദശാവതാരത്തില്‍ രാജാവൊക്കെ വരുന്നേ!!!)

കഥ ഇന്നത്തെ കാലഘട്ടത്തിലേക്ക്.ചൈന ഭാരതത്തിനെതിരെ ഓപ്പറെഷന്‍ റെഡ് എന്നൊരു പദ്ധതി പ്ലാന്‍ ചെയുന്നു.സംഗതി നടപ്പാക്കാനും ഒപ്പം ഭാരതത്തില്‍ ജനിതക വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ശ്രുതി ശ്രീനിവാസന്‍ (ശ്രുതിഹാസ്സന്‍) എന്ന പെണ്‍കുട്ടിയെ ഇല്ലാതാക്കുക (ശ്രുതി നടത്തുന്ന ചില ഗവേഷണങ്ങള്‍ ഓപ്പറെഷന്‍ റെഡിന്‍റെ വിജയത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് കാരണമായി പറയുന്നത്) എന്നീ രണ്ടു ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു ഡോങ്ക് ലീ എന്നയാളിനെ ഭാരതതിലെക്കയക്കുന്നു.ഇയാളും പഴയ ബോധിധര്‍മ്മനെ പോലെ കായിക മുറകളില്‍ വൈദഗ്ധ്യവും അപരന്‍റെ മനസ്സ് നിയന്ത്രിക്കുന്ന മാനസികശക്തികളും ഒക്കെ ഉള്ള ആളാണ് .

വീണ്ടും കഥ ഒരു തൊണ്ണൂറു ദിവസം പിന്നിലേക്ക്‌.ചെന്നയില്‍ വരുന്ന ഒരു സര്‍ക്കസ് കമ്പനി.അവിടെ ജോലി ചെയ്യുന്ന തമിഴനായ അരവിന്ദ് (സൂര്യ).ഗവേഷണ വിദ്യാര്‍ഥിനി അയ ശ്രുതിയെ യാദ്രിശ്ചികമായി പരിചയപ്പെടുന്നു .ശ്രുതിയുമായി അടുത്തിഴപഴകുന്ന ഇയാള്‍ ക്രമേണെ അവളോട്‌ പ്രണയത്തില്‍ ആകുന്നു.എന്നാല്‍ ഒന്നാം പകുതിയോടടുത്തു ശ്രുതി കുറച്ചു കാലമായി അരവിന്ദിനെ അന്വേഷിക്കുക ആയിരുന്നു എന്നും എന്തോ പ്രത്യേക ലക്‌ഷ്യം വെച്ചാണ്‌ ശ്രുതി സര്‍ക്കസ്കാരനായ അരവിന്ദും ആയി അടുത്തത് എന്നുള്ള സൂചനകള്‍ നമുക്ക് കിട്ടുന്നു .

തൊണ്ണൂറു ദിവസം കഴിഞ്ഞു കഥ ഇന്നില്‍ എത്തുന്നു.ഡോങ്ക് ലീ ഇന്ത്യയില്‍ എത്തി ശ്രുതിയെ തിരയുന്നു.ഓപ്പറെഷന്‍ റെഡ് എന്ന ബയോവാര്‍ ഭാരതത്തിന്‌ എതിരെ ചൈന എങ്ങനെ പ്ലാന്‍ ചെയ്തിരിക്കുന്നു എന്നും അതിന്റെ വിജയത്തിന് ശ്രുതിയുടെ ജനിതക ഗവേഷണം എങ്ങനെ തടസമാകുന്നു എന്നും അതിനു ബോധിധര്‍മ്മന്‍റെ പിന്‍തലമുറക്കാരനായ അരവിന്ദന് എന്ത് പങ്കാണുള്ളത് എന്നും രണ്ടാം പകുതിയില്‍ വ്യക്തമാകുന്നു തുടര്‍ന്ന് ശക്തനായ ഡോങ്ക് ലീയുമായുള്ള പോരാട്ടം ആരംഭിക്കുന്നു

അപ്പോള്‍ ....

നില്‍ക്കനിയാ ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.ഉറുമി എന്ന ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാല്‍ ഏറ്റവും കുറച്ചു ചര്‍ച്ച ചെയ്യപ്പെട്ടത് ആ ചിത്രത്തിലെ സന്ദേശവും അതിന്‍റെ വര്‍ത്തമാന കാലത്തിലെ പ്രസക്തിയുമാണ്.ഈ ചിത്രത്തിന്‍റെ അവസാനം നായകന്‍ പറയുന്ന ചില കാര്യങ്ങള്‍ നമ്മളൊക്കെ ചിന്തിക്കെണ്ടാതാണെന്ന് എനിക്ക് തോന്നുന്നു . ഇതില്‍ പറയുന്ന മഞ്ഞള്‍ പോലുള്ളവ മാത്രമല്ല വര്‍ധിച്ച കോളസ്ട്രോള്‍ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കൂടുന്ന ഈ കാലത്ത് റംസാന്‍ നോമ്പ് പോലുള്ള കാര്യങ്ങള്‍,അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ പെരുകുന്ന ഈ കാലത്ത് ആല്‍മരങ്ങള്‍ പോലുള്ളവ പരിപാലിക്കപ്പെടെണ്ട ആവശ്യകത ഇങ്ങനെ ഒരു സമൂഹം എന്ന നിലയില്‍ ഓരോ പൌരനും ആവശ്യമായ എത്ര കാര്യങ്ങള്‍ മതത്തിന്‍റെയും വിശ്വാസങ്ങളുടെയും പേരില്‍ നമ്മളൊക്കെ അവഗണിക്കുന്നു.പടം കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണ്.വെറുതെ പറഞ്ഞു എന്ന് മാത്രം

അതൊക്കെ ശരി.അപ്പോള്‍ ഈ ചിത്രം എങ്ങനെയുണ്ട് അതല്ലേ നമുക്ക് അറിയേണ്ടത് ?

അനിയ ഈ മുരുകദാസ് എന്ന സംവിധായകന്‍ കുറെയധികം ഓവര്‍ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട ഒരാള്‍ ആണെന്നാണ് എന്‍റെ വിശ്വാസം. ചിത്രത്തിന്‍റെ അവസാനം അടുക്കുമ്പോള്‍ അത് വരെ കാണിച്ച കയ്യടക്കം അദേഹത്തിന് അകെ നഷ്ട്ടപ്പെടുന്ന കാഴ്ചയാണ് ഗജനിയില്‍ (തമിഴ്) കാണാന്‍ കഴിയുന്നത്‌.അത് ഒരു പരിധിവരെ കുറിക്കാന്‍ ഒരു പക്ഷെ അമീര്‍ഖാന്‍ എന്ന നടന്‍റെ സന്നിധ്യമാകണം ഇതിന്റെ ഹിന്ദി പതിപ്പില്‍ സഹായിച്ചിട്ടുണ്ടാകുക എന്ന് വേണം കരുതാന്‍.അത്രക്ക് മോശം ആയിട്ടില്ല എങ്കിലും അവസാന രംഗങ്ങളില്‍ കയറിന്‍റെ ഉപയോഗം ഗജനി പോലെ ഇതിലും മുഴച്ചു നില്‍ക്കുന്നു.ചൈന പോലെയുള്ള ഒരു രാജ്യത്തു ആയോധന കലകള്‍ കൊണ്ടുവന്ന ഒരാള്‍ എന്ന നിലയില്‍ നോക്കിയാല്‍ സൂര്യ എന്ന നടന്‍ തന്‍റെ ബോധിധര്‍മ്മന്‍ എന്ന കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരും.

അണ്ണാ എത്രയും വളച്ചു കെട്ടി ചോദിക്കുന്നത് എന്തിന്നു? സൂര്യ പോര എന്ന് പറഞ്ഞാല്‍ പോരെ?

അനിയാ ഈ ചിത്രത്തില്‍ ശാസ്ത്രീയമായി ആയോധന കലകള്‍ പഠിച്ചിട്ടുള്ള ആരെങ്കിലും ആയിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നിയത് ഒരു പക്ഷെ വിക്രമോ,കുറച്ചു കാലം മുന്‍പ് അര്‍ജുനോ ഈ കഥാപാത്രത്തെ മനോഹരം ആക്കാമായിരുന്നു. ഇവിടെയാണ് ആദ്യഭാഗത്തിലും ക്ലൈമാക്സ്‌ രംഗങ്ങളിലും ശരീരഭാഷയുടെ പ്രാധാന്യം പ്രസക്തം ആകുന്നത്‌ ((വീല്‍ ചെയറില്‍ ഇരുന്നു കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഫിലോസഫി പറയുന്ന രംഗത്ത് ശരീരഭാഷ തിരയുന്ന പാവം മലയാള നിരൂപകരെ ഈ അവസരത്തില്‍ സാദരം സ്മരിച്ചു കൊള്ളുന്നു !!).എന്നാല്‍ സൂര്യ എന്ന നടന്‍ ഈ കഥാപാത്രത്തെ നന്നാക്കാനായി തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും പറയാതെ വയ്യ.

ബാക്കിയുള്ളവര്‍?

ശ്രുതി ഹാസ്സനെ തമിഴിലെ സോനം കപൂര്‍ എന്ന് വിളിക്കാം എന്നാണ് എനിക്ക് തോന്നിയത്. ഇതു പ്രശംസയാണോ കളിയാക്കലാണോ എന്ന് നീ പോയി ഒരു പോള്‍ നടത്തി തീരുമാനിച്ചോ.സോനം കപൂറിനുള്ള ഏതാണ്ട് എല്ലാ ഗുണങ്ങളും പോരയ്മ്മകളും ശ്രുതിക്കും ഉണ്ട് .ഇനി വില്ലനായി അഭിനയിക്കുന്ന വിദേശിയായ നടന്‍.ആ നടനാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ്.വലിയ ഭാവ പ്രകടനങ്ങളില്ലാതെ തന്‍റെ കഥാപാത്രം ആവശ്യപ്പെടുന്ന സംഗതികള്‍ കൃത്യമായി കൊടുക്കുന്ന വിഭാഗത്തില്‍ ഈ നടന്റെ കാര്യത്തില്‍ നൂറില്‍ നൂറും കൊടുക്കാം (നമുക്ക്,മലയാളികള്‍ക്ക് ഇവയും ഹരപ്പ -മോഹന്‍ജദാരോ ആണല്ലോ !!)

ഇനി പറയുന്ന രണ്ടു കാര്യങ്ങള്‍ മാത്രമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ചിത്രം മുരുകദാസിനു എന്നും അഭിമാനിക്കാവുന്ന ഒന്നായേനെ.

1. ആവശ്യത്തില്‍ കൂടുതല്‍ പാട്ടുകള്‍ തിരുകി കയറ്റി ഒരല്‍പം വലിയുന്ന ഒന്നാം പകുതി.പാട്ടുകള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.ഒപ്പം ഗാനചിത്രീകരണവും

2. രണ്ടാം പകുതിയില്‍ നായികാ നായകന്‍മാരെ ആക്രമിക്കുന്ന വില്ലന്‍ മനശക്തി കൊണ്ട് വഴിപോക്കരെ ഉപയോഗിച്ച് അക്രമിക്കുന്ന രംഗങ്ങളില്‍ കുറെ ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അപ്പോള്‍ എങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിട്ടും എന്തിനാണ് അണ്ണന്‍ ഈ ചിത്രത്തെ ഇത്ര മൃദുവായി വിമര്‍ശിക്കുന്നത് ?

അനിയാ.അതിനു കാരണം ഞാന്‍ ഒരു മലയാളി ആയതു കൊണ്ട് .മുത്തശിക്കഥ പോലത്തെ ഈ കഥാതന്തു ഇത്രയെങ്കിലും നന്നായി അവതരിപ്പിച്ച ഒരു സംവിധയകനോടും അതു കാണാന്‍ തിരക്ക് കൂട്ടുന്ന ജനങ്ങളോടും നിങ്ങള്‍ക്കൊക്കെ ഇതു കാണാന്‍ ഒരു പ്രശ്നവും ഇല്ലല്ലോ.പണ്ട് ഇതു പോലത്തെ ഒരു തീം അവതരിപ്പിച്ച കാലചക്രം എന്ന മലയാള ചിത്രം കാണാന്‍ (അഡോള്‍ഫ് ഹിറ്റ്ലറുടെ ഡി എന്‍ എ കൊണ്ട് അയാളെ തിരികെ കൊണ്ട് വരുന്ന പ്രമേയമാണ് ആ ചിത്രത്തിലും പറയുന്നത്) ഈ ആവേശം കണ്ടില്ലല്ലോ എന്ന ചോദ്യം ചോദിക്കാനുള്ള വിവരകേടില്ലാത്തത് കൊണ്ട്.അത് അന്യ ഭാഷാ ചിത്രങ്ങള്‍ നമ്മുടെ അതിഥികള്‍ ആയതു കൊണ്ടല്ല മറിച്ചു ഒരു ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നോ അത് കൊടുക്കാനുള്ള അവരുടെ കഴിവ് കൊണ്ടാണ് എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം ഉള്ളത് കൊണ്ടാണ്.

ചുരുക്കത്തില്‍ ....

കൊട്ടിഘോഷിക്കപ്പെട്ട റാ വണ്ണ്‍ എന്ന പടത്തെക്കാള്‍ വളരെ മേലെ നില്‍ക്കുന്ന ചിത്രം .അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ മിക്കവാറും ദീപാവലി ചിത്രങ്ങളില്‍ തമ്മില്‍ ഭേദം ഇതാവാന്‍ ആണ് സാധ്യത (വേലായുധം ഏതു വരെ പോകും എന്നൊരു ധാരണ ഉണ്ടല്ലോ). ചെറിയ ചില പാളിച്ചകള്‍ ഒഴിവാക്കി ഇരുന്നെങ്കില്‍ ദീപാവലി ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രം എന്ന് നിസംശയം പറയാമായിരുന്ന ചിത്രം

Thursday, October 27, 2011

റാ വണ്‍

ശൂ .............ശു .....

എന്താ അണ്ണാ ദീപാവലി ആയിട്ടു പടക്കം പൊട്ടിക്കയാണോ?

അല്ല അനിയാ ദീപാവലി ആഘോഷങ്ങളില്‍ ആദ്യ പടം ഇന്നലെ കണ്ടു . അത്രേയുള്ളൂ സംഗതി.

ഏതാ പടം? അണ്ണന്‍റെ സ്വന്തം അന്യ ഭാഷ ചിത്രങ്ങളാണല്ലോ ഇറങ്ങി തകര്‍ക്കുന്നത് .

സിനിമയെ പറ്റി പറയുന്നതിന് മുന്‍പ്,പ്രേക്ഷകര്‍ സിനിമാശാലകളില്‍ നിന്ന് അകലുന്നു,അതിന്‍ കാരണം പൈറസി,സ്റ്റേജ് ഷോ/താര നിശ,സിനിമ ശാലകളിലെ സൌകര്യ കുറവുകള്‍,പൂവാല ശല്യം എങ്ങനെ നൂറായിരം കാരണങ്ങള്‍ നിരത്തുന്ന മലയാള സിനിമ പ്രമുഖരെയും അതിനൊക്കെ ഓശാന പാടുന്ന മാധ്യമ രംഗത്തെയും ബൂലോകത്തെയും കുഴല്‍ ഊത്തുകാരെയും ഇന്നലെ റീലീസ് അയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന സിനിമാശാലകള്‍ കൊണ്ട് കാണിക്കാന്‍ എനിക്ക് ആഗ്രഹം തോന്നുന്നെടെ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് തികയാതെ വരുന്ന അവസ്ഥയായിരുന്നു ഇന്നലെ.ഒന്നിനെയും വളരാന്‍ സമ്മതിക്കാതെ, അന്‍പതാം ദിവസം (അറുപതാം ദിവസത്തിന്റെ പോസ്റ്റര്‍ഉം അടിച്ചിറക്കി )തിരുവനതപുരത്ത് പോലും എടുത്തു മാറ്റപെട്ട പ്രണയം പോലൊരു സൂപ്പര്‍ സ്റ്റാര്‍ കെട്ടി കാഴ്ചയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ചലച്ചിത്ര അനുഭവം എന്ന് ചുമ്മാ അഭിമാനിച്ചു പഴയ പ്രതാപവും പറഞ്ഞു കോള്‍മയിര്‍ കൊണ്ട് നടക്കുന്ന ഇവനോടൊക്കെ എന്ത് പറയാനാ ?ഏറ്റവും കുറഞ്ഞ പക്ഷം ഇവനൊക്കെ പറയുന്നതിനും യാഥാര്‍ത്ഥ്യത്തിനും പുലബന്ധം പോലുമില്ല എന്ന് നിനക്ക് മനസിലായോ അനിയാ ?

അണ്ണാ സംഗതി കാട്ടിലെത്തി.ഒന്ന് തിരിച്ചു വരാമോ പ്ലീസ്.കണ്ട പടമേതു ?

അനിയാ കിംഗ്‌ ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ്‌ ഖാന്‍ സ്വന്തം കാശുമുടക്കി എടുത്ത ബ്രമാണ്ട ചിത്രം റാ വണ്‍ എന്ന ഹിന്ദി ചിത്രമാണ് ആണ് ഇന്നലെ ജനപ്രളയതിനിടയിലൂടെ നീന്തി കയറി കണ്ടത്.ക്യാഷ്,ദസ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ അനുഭവ് സിന്‍ഹയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ഷാരൂഖ്‌ ഖാന്‍,കരീന,അര്‍ജുന്‍ രാംപാല്‍ അതിഥി താരങ്ങളായി എത്തുന്ന രജനികാന്ത്,സഞ്ജയ്‌ ദത്ത്,പ്രിയങ്ക ചോപ്ര ഇങ്ങനെ പോകുന്നു താര നിര.ചിത്രത്തിന്‍റെ സംവിധായകന്‍റെ മുന്‍ ചിത്രങ്ങളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്,വണ്‍ ലൈന്‍ കഥ കേള്‍ക്കുകയോ ട്രെയിലര്‍ കാണുകയോ ചെയ്താല്‍ വന്‍ പ്രതീക്ഷകളോടെ സിനിമ കാണാന്‍ പോകുകയും തികച്ചും നിരാശര്‍ ആയി തിരിച്ചു വരുകയും ചെയ്യേണ്ടി വരും എന്നതാണ്.

അത് ശരി അപ്പോള്‍ ഈ ചിത്രത്തിലോ ?

പറയാം.ആദ്യമായി ഇതിന്‍റെ കഥ ഒന്ന് പറഞ്ഞോട്ടെ.ശേഖര്‍ സുബ്രമണ്യന്‍ (ഷാരൂഖ്‌ ഖാന്‍) എന്ന ലണ്ടന്‍ വാസിയായ തമിഴന്‍ ഗെയിം പ്രോഗ്രാമര്‍ ,വടക്കേഇന്ത്യക്കാരിയായ ഭാര്യ സോണിയ (കരീന) മകന്‍ പ്രതീക് എന്നിവരടങ്ങുന്ന കുടുംബം.ശേഖറിനു മകനെ വളരെ ഇഷ്ടമാനെങ്ങിലും ഒരു പരിഷ്കൃത സമൂഹത്തില്‍ കോമാളിയെ പോലെ പെരുമാറുന്ന അച്ഛനോട് മകന് തീരെ മതിപ്പില്ല. മകനെ സന്തോഷിപ്പിക്കാന്‍ വേണ്ടി തന്‍റെ കമ്പനി നിര്‍മിക്കുന്ന അടുത്ത ഗെയിമില്‍ നായകനേക്കാള്‍ അതി ശക്തനായ ഒരു വില്ലനെ സൃഷ്ടിക്കുന്നു റാ വണ്‍ എന്ന് പേരിടുന്ന ഈ വില്ലനെ നേരിടാനായി ഒരുക്കുന്ന വില്ലനെക്കാള്‍ ശക്തി കുറഞ്ഞ നായകന്‍ ജി വണ്‍ ‍(ശേഖര്‍ തന്‍റെ കമ്പനി ഒരുക്കുന്ന ഗെയിമുകളില്‍ എല്ലാം പതിവായി നായകന്മാര്‍ക്ക് സ്വന്തം മുഖം ആണ് കൊടുക്കരുള്ളത് എന്നാണ് നമുക്ക് മനസ്സിലാകുന്നത്‌ ).പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് വില്ലനായ റാ വണ്‍ ഗെയിമിനു പുറത്തു വരുന്നതോടെയാണ് . ശേഖറിനെ കൊലപ്പെടുത്തുന്ന റാ വണ്ണില്‍ നിന്നും പ്രതീകിനെ രക്ഷിക്കാനായി ജി വണ്ണിനെ പുറം ലോകതെത്തിക്കുന്നതോടെ വേട്ടക്കാരനും രക്ഷകനും തമ്മിലുള്ള പോരാട്ടത്തിനു അരങ്ങൊരുങ്ങുന്നു .

കേട്ടിട്ട് കൊള്ളാമല്ലോ ഇതിനെന്താ പ്രശ്നം ?

അതല്ലേ നേരത്തെ പറഞ്ഞത്.ഈ സംവിധായകന്റെ പതിവ് പ്രശ്നം ഈ ചിത്രത്തിനും വിട്ടു മാറുന്നില്ല.ടെര്‍മിനേറ്റര്‍ പോലുള്ള ചിത്രങ്ങളും ആയുള്ള സാദൃശ്യം അവഗണിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ശരിക്കും ഹോളിവൂഡ്‌ നിലവാരം ഉള്ളത് എന്ന് പറയാവുന്ന ഒരു ചിത്രമാണ് ഇങ്ങനെ എടുത്തു നശിപ്പിച്ചു വെച്ചിരിക്കുന്നത്.

അല്ല നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ ....

അനിയാ ആദ്യമായി ശേഖര്‍ എന്ന കഥാപാത്രം . മെഹമൂദ് എന്ന നടന്‍ എഴുപതുകളില്‍ അവതരിപ്പിച്ചിരുന്ന ചില തമിഴന്‍ കഥാപാത്രങ്ങള്‍ ഉണ്ട് . അയ്യോ......അമ്മാ.... കോന്ജം എന്നിങ്ങനെ ചില്ല നുള്ള് നുറുങ്ങു തമിഴ് വാക്കുകളും നീട്ടി വലിച്ചു വൃത്തികേടാക്കിയ ഹിന്ദിയും സംസാരിക്കുന്ന കഥാപത്രങ്ങള്‍. ഇന്നും ഹിന്ദിക്കാര്‍ക്ക് ദക്ഷിണ ഇന്ത്യാക്കാരന്‍‍ എന്ന് പറഞ്ഞാല്‍ ഇതു തന്നെയാണ് എന്ന് ഈ ചിത്രം കണ്ടാല്‍ മനസിലാക്കാം.(ഇനി മലയാളി ആണ് വേണ്ടത് എങ്കില്‍ ഗുരുവായുരപ്പാ,അല്ലെങ്കില്‍ കര്‍ത്താവെ എന്ന് ചേര്‍ക്കും മേല്‍ വിവരിച്ചത് കൂടാതെ എന്ന് മാത്രം.നമുക്ക് പിന്നെ ഹിന്ദിക്കാരന്‍ എന്ന് വെച്ചാല്‍ അധോലോകനായകന്‍ മാത്രമാണല്ലോ.വിക്രം ഖോര്‍പ്പഡേ എന്നൊക്കെ നമ്മളെ പേടിപ്പിക്കില്ലേ ?).ഷാരൂഖ്‌ ഖാന്‍ എന്ന നടന്‍ സുരജിനു പഠിക്കയാണോ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങള്‍ കൂടി കഴിയുമ്പോള്‍ തികഞ്ഞു എന്ന് ചുരുക്കം.അനാവശ്യമായ സെന്റിമെന്റ്സ് കുത്തി നിറച്ചു വൃത്തികേടാക്കിയ ആദ്യ പകുതി കഴിയുമ്പോള്‍ എങ്കിലും പടം വേഗത കൂടും എന്ന് ധരിച്ച എനിക്ക് തെറ്റി. പിടിച്ചതിലും വലുതാണ് അളയില്‍ ഉള്ളത് എന്നതാണ് സത്യത്തില്‍ അവസ്ഥ.ഇങ്ങനത്തെ ഒരു ചിത്രത്തില്‍ ലോജിക് അന്വേഷിക്കുന്നതില്‍ വലിയ കാര്യം ഇല്ല എങ്കിലും ആദ്യത്തെ ഏറ്റുമുട്ടലില്‍ പരാജയപ്പെടുന്ന വില്ലന്‍ പിന്നെ കുറെ കാലത്തിനു ശേഷം ഒരു പ്രകോപനവും ഇല്ലാതെ തിരിച്ചു വരുന്നത് എങ്ങനെ പോലുള്ള ചോദ്യങ്ങള്‍ കൊച്ചു കുട്ടികള്‍ പോലും ചോദിച്ചു പോകില്ലേ ? (എങ്ങാനും ചോദിച്ചാല്‍ വില്ലന്‍ കുറേക്കാലം കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ചികിത്സയില്‍ ആയിരുന്നു എന്നോ മറ്റോ പറയാനേ പറ്റു!!!).അന്തവും കുന്തവും ഇല്ലാതെ എഴുതി വെച്ചിരിക്കുന്ന ഒരു തിരക്കഥയും തികച്ചും ബാലിശം എന്ന് പറയാവുന്ന ഒരു ക്ലൈമാക്സ്‌ഉം ചേരുമ്പോള്‍ റാ വണ്‍ എന്ന ബ്രമാണ്ട ചിത്രത്തിന്‍റെ ദുരന്തം പൂര്‍ത്തിയാകുന്നു.

അയ്യോ....

അനിയാ ഒരു വാണിജ്യ സിനിമയില്‍,അത് ഏതു ഭാഷയില്‍ ആയാലും ശരി വില്ലന്‍ എത്രത്തോളം ശക്തന്‍ ആകുന്നോ അത്രത്തോളം നായക കഥാപാത്രത്തിനും അത് വഴി ചിത്രത്തിന് മൊത്തത്തിലും ശക്തി ഉണ്ടാകുന്നു എന്നതാണ് സത്യം(ഹൈദര്‍ അലി അല്ലെങ്കില്‍ മോഹന്‍ തോമസ്‌ ഇല്ലെങ്കില്‍ എന്തോന്ന് ഭരത്ചന്ദ്രന്‍ എന്ന പോലെ)ലളിതമായ ഈ സത്യം മനസിലാക്കാത്തതാണ് ഈ ചിത്രത്തിന്‍റെ അടിസ്ഥാന പരാജയം.അര്‍ജുന്‍ രാംപാല്‍ എന്ന സ്റ്റൈല്‍ലിഷ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടനെ കിട്ടിയിട്ടും കാണികളില്‍ ഒരിടത്തും ഒരു ആകാംഷ ഉണ്ടാക്കാന്‍ ആ കഥാപാത്രത്തിനു കഴിയുന്നില്ല.തുടക്കത്തില്‍ പ്രതീകിനെ കൊല്ലുക എന്ന ലകഷ്യ വുമായി എത്തുന്ന വില്ലന്‍ കുറെ കഴിയുമ്പോള്‍ അതൊക്കെ മറന്ന മട്ടാണ് . രജനീകാന്ത് വരുന്ന ഒരു രംഗം പോലും വൃത്തിയായി എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല .(പ്രത്യക്ഷപ്പെടുന്ന കഥാപാത്രം റോബോ എന്ന ചിത്രത്തിലെ ചിത്തി എന്ന കഥാപാത്രമാണോ രജനീകാന്ത് എന്ന നടന്‍ ആണോ എന്ന് രണ്ടു അഭിപ്രായം ഉണ്ട് !!!!)

അപ്പോള്‍ അഭിനയം ..?

ഷാരൂക് ശേഖര്‍ ആയി സാമാന്യം തെറ്റില്ലാതെ ബോര്‍ അടിപ്പിക്കുന്നു.അര്‍ജുന്‍ രാംപാല്‍ പാവം സുന്ദരമായി വേസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഉള്ളതില്‍ ഭേദം കരീന കപൂര്‍ ആണെന്ന് പറഞ്ഞാല്‍ അനിയാ നീ ഞെട്ടരുത് ..പക്ഷെ അതാണ് സത്യം.

അപ്പോള്‍ ചുരുക്കത്തില്‍...... .

ഈ ചിത്രത്തിന് കൊടുക്കുന്ന പബ്ളി സിറ്റിയും വേറെ ചിത്രങ്ങള്‍ ഇല്ലാത്ത അവസ്ഥയും പിന്നെ വിദേശ കളക്ഷന്‍ നും ഒക്കെ ചേര്‍ത്ത് ഈ ചിത്രവും ഒരു വിജയമായി വാഴ്ത്തപ്പെട്ടെക്കാം എന്നാലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണോ , കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണോ , അതോ ഹോളിവൂഡ്‌ നിലവാരത്തില്‍ ടെര്‍ മി നേ റ്റര്‍ പോലുള്ള ഒരു ച്ത്രമാണോ വേണ്ടത് എന്ന ആശയ കുഴപ്പം ഓരോ ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്ന ചിത്രം എന്നേ ഇതിനെ പറ്റി പറയാന്‍ പറ്റു. ഒറ്റ വാക്കാണ്‌ വേണ്ടത് എങ്കില്‍ ശു ......................... (ചീറ്റി പോയ ഒരു ശ്രമം ).

ഈ ചിത്രം കാണാന്‍ പോയപ്പോള്‍ കാണിച്ച ട്രെയിലര്‍ കളുടെ കൂട്ടത്തില്‍ ഒരു ഭോജ്പുരി ചിത്രത്തിന്‍റെ ട്രെയിലറും കാണാന്‍ ഇടയായി .ഇനി വന്നു വന്നു ഭോജ്പുരി റിലീസും നോക്കി വേണോ ആവൊ മലയാളം പടം ഇറങ്ങാന്‍?. ഈ മഹാന്മാരൊക്കെ കൂടി നമ്മളെ ആ കാലവും കാണിച്ചാല്‍ ഒരു അത്ഭുതവും ഇല്ല.ഇപ്പോഴത്തെ മലയാള സിനിമകളെ കാല്‍ ഭേദവും ചിലപ്പോള്‍ അതാവും

Saturday, October 15, 2011

സാന്‍വിച്ച് - Sandwich

അണ്ണാ നിങ്ങളിതെന്തോന്നു ഒരു മാതിരി അനക്കമില്ലാതെ .. പുതിയ പടങ്ങള്‍ ഇറങ്ങിയിട്ട് എന്താ ഒരു അനക്കമില്ലത്തെ ... എങ്ങനെ പോയാല്‍ എന്‍റെ കാളകൂടം ... ചിത്രവിദ്വേഷം ... ഇതിന്‍റെ ഒക്കെ ഭാവി ...

അടങ്ങനിയാ .. ഇന്നലെ നല്ലൊരു പടം കണ്ടു അതിന്തെ കാര്യങ്ങള്‍ തന്നെ ചൂടോടെ പറഞ്ഞേക്കാം പോരെ

ശരി പോരട്ടെ സംഗതി ഏതാ ചിത്രം ? വീരപുത്രന്‍ ആയിരിക്കും ? ശരിയല്ലേ ?

പിന്നെ എനിക്ക് വേറെ ജോലിയില്ലേ ഈ സ്വാതന്ത്ര സമരം കാണാന്‍ ? അങ്ങനെ സഹിക്കാന്‍ വൈയ്യാത്ത രാജ്യ സ്നേഹം തോന്നിയാല്‍ ഞാന്‍ പോയി ഒരു ഇന്ത്യ പാക്‌ ക്രിക്കറ്റ്‌ മത്സരം കാണും.പോരെ? പോരെങ്കില്‍ ഇന്നത്തെ പത്രം നോക്കി ഇന്നു ഞാന്‍ അഭിമാനിക്കാനുള്ള കാരണം എന്താണെന്നു മനസിലാക്കി ചുമ്മാ പത്തു മിന്ട്ട് അഭിമാനിക്കും.അല്ലെങ്കില്‍ തന്നെ സായിപ്പിന് അടിമപ്പണി ചെയ്തു ഭൂരിപക്ഷവും കഞ്ഞി കുടിക്കുന്ന, അന്‍പതിനായിരം നീയും ഞാനും ഉള്ള ഈ നാട്ടില്‍ ആരാടെ ഇന്ത്യക്കാരന്‍ ?

അയ്യോ ക്ഷമി അണ്ണാ.ഇപ്പം കണ്ട പടം ഏതാ? അത് പറ ..

പുതുമുഖം എം എസ്‌ മനു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍,അനന്യ,റിച്ച പാലോട്,ലാലു അലക്സ്‌,ശാരി,ശ്രീകുമാര്‍, സുരാജ്,വിജയകുമാര്‍ തുടങ്ങിയവര്‍ അണി നിരക്കുന്ന സാന്‍വിച്ച് എന്ന മലയാള ചിത്രമാണ് ഇന്നലെ കണ്ടു ഞാന്‍ ധന്യന്‍ ആയതു.

അതെന്താ അണ്ണന്‍ ഒരുമാതിരി അര്‍ഥം വെച്ച് സംസാരിക്കുന്നതു ? പടം കൊള്ളില്ലേ ? സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിന്‍റെ വിജയമാണ് ഇങ്ങനെ ഓരോ പേരിടാന്‍ കാരണം എന്നു പറയുന്നതിനെ പറ്റി അണ്ണന്‍റെ അഭിപ്രായം.

എടെ നീ വല്ല ബ്ലോഗിലും വായിച്ചതു വെച്ച് കാച്ചുന്ന മലയാള പത്ര പ്രവര്‍ത്തകന്‍റെ പരിപാടി എന്നോട് എടുത്താല്‍ ഉണ്ടല്ലോ ...?

ഇല്ല.

മം ശരി. ഈ പടത്തിനു വേറെ എന്ത് കുഴപ്പം ഉണ്ടെങ്കിലും ആ പേര് ഇട്ടതിനു ഞ്ഞാന്‍ കുറ്റം പറയില്ല. ഇത്ര കൈയടക്കത്തോടെ ഇങ്ങനെ ഒരു ചിത്രം ഒരുക്കിയതിനു ഈ നവാഗത സംവിധായകനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.

ഒന്ന് നോക്കിയാല്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് എന്താണ്? ഒരു ചെറിയ സംഭവം നിങ്ങളുടെ ജീവിതം മാറ്റി മറിക്കും എന്ന ആധുനിക സിനിമയുടെ വിഷയം മുതല്‍,കുടുംബ ബന്ധങ്ങളുടെ തീവ്രത തുടങ്ങി ഉദാത്ത ഹാസ്യം ഇഷ്ടപ്പെടുന്നവര്‍ക്കായി സുരാജിന്‍റെ തകര്‍പ്പന്‍ തമാശകള്‍ (1 )ഇതു എന്‍റെ അപ്പുപ്പന്‍, കമ്പിയടിച്ചാ മരിച്ചത് . ( 2 ) പേരെന്താ ? വത്സന്‍ . ജോലിയല്ല പേരാണ് ചോദിച്ചത് ? ).എല്ലാത്തിനും ഉപരി ഗുണ്ട സംഘങ്ങളുടെ ഇടയില്‍ പെട്ട് കഷ്ട്ടപ്പെടുന്ന സാധാരണക്കാര ന്‍റെ ജീവിത വ്യഥകള്‍ , മക്കളോട് സ്നേഹിതരെ പോലെ പെരുമാറുന്ന മാതാപിതാക്കളുടെ ഹൃദയ വ്യഥകള്‍ , ആധുനിക കാലത്തേ യുവ മിധുനങ്ങളുടെ പ്രണയ തീവ്രത,ഐ റ്റി രംഗത്തെ സൌഹൃതങ്ങളുടെ ആഴം,തമിഴ് - മലയാള സംസ്ക്കാരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒരു ത്രികോണ പ്രണയ കഥ (?) ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പ്രതി പാദി ക്കുന്നുണ്ട്.എല്ലാത്തിനും പുറമേ മദ്യപിച്ചു വണ്ടി ഓടിച്ചാല്‍ വരുന്ന ദുരന്തങ്ങള്‍ എന്ന സാമൂഹിക പ്രശ്നം ഉയര്‍ത്തുന്ന അടിത്തറയില്‍ ആണ് കെട്ടി പൊക്കിയിട്ട് ഉള്ളത് എന്നും ശ്രദ്ധേയം ആണ് .പക്ഷെ ഇതിലൊക്കെ വലിയ ഒരു പാഠം ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് .

ഏതൊക്കെ പോരാതെ വേറെയും പാഠം? എന്താ അത് ?

രണ്ടു മണിക്കൂര്‍ എത്ര നീണ്ട ഒരു കാലയളവ്‌ ആണെന്നും ആ സമയം കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാമായിരുന്നു എന്നു ഈ സിനിമ കാണുന്ന ഓരോരുത്തനും ചിന്തിച്ചു പോകും.സമയത്തിന് ഒരു വിലയും കൊടുക്കാത്ത യുവ തലമുറയ്ക്ക് ഇതിലും നല്ല ഒരു സന്ദേശം വേറെ എന്തുണ്ട് കൊടുക്കാന്‍ ?

അണ്ണാ കാടു കേറാതെ ഈ സിനിമ അതിന്‍റെ കഥ തുടങ്ങിയവയെ പറ്റി.

ശരി പറയാം.നായകന്‍ സായികൃഷ്ണ (കുഞ്ചാക്കോ).സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍,അച്ഛന്‍ ബാങ്ക് മാനേജര്‍ രാമചന്ദ്രന്‍ (ലാലു അലക്സ്‌ )അമ്മ ശ്രീദേവി (ശാരി.)മകനുമായി എടാ പോടാ ലൈനിലുള്ള മാതാപിതാക്കള്‍. സന്തുഷ്ട്ട കുടുംബം.കുടുംബ സുഹൃത്തായ ഭദ്രന്‍ (ശ്രീകുമാര്‍)അയാളുടെ മകളും സായിയുടെ കളികൂട്ടുകാരി കം സഹപ്രവര്‍ത്തക അയ ശ്രുതിയുമായി (റിച്ച പാനായി)സായിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.അങ്ങനെ എല്ലാരും സന്തോഷമായി കഴിയുബോള്‍ ആണ് ആ സംഭവം നടക്കുന്നത് (ഇടയ്ക്ക് സന്തോഷം പോര എന്ന് തോന്നുമ്പോള്‍ സായിയും ശ്രുതിയും വേറെ മൂന്ന് നാല് ഐ റ്റി സുഹൃത്തുക്കളോടൊപ്പം മദാമ്മമാര്‍ ഡാന്‍സ് ചെയുന്ന ഒരു ഹാള്‍ പോലത്തെ സ്ഥലത്ത് പോയി നിന്ന് ഗാനമേളക്ക് പാടുന്നത് പോലെ മൈക്കിനു മുന്നില്‍ നിന്നും പാടി സന്തോഷിക്കുന്നുണ്ട്‌ !!! സംഗതി പബ് ആണ് ഉദേശിച്ചത്‌ എന്ന് തോന്നുന്നു.ഇവരൊക്കെ ജോലി ചെയ്യുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത് ടെക്നോപാര്‍ക്ക്‌ ആണ്.ചുമ്മാതാണോ നാട്ടുകാര്‍ക്ക്‌ ഇവിടെ ഉള്ളവരോട് ഒടുക്കത്തെ കലിപ്പ് !!!!)

ഒരു ദിവസം രാത്രി ശകലം വെള്ളപ്പുറത്ത് (നായകനല്ലേ രണ്ടു പെഗ് ) മൊബൈലില്‍ വീട്ടുകാരോട് കൊഞ്ചി വണ്ടി ഓടിച്ചു പോകുന്ന സായി നഗരത്തിലെ ഒരു ഗുണ്ടാ തലവന്‍ ഓടിക്കുന്ന വണ്ടിയില്‍ ചെന്നിടിക്കുന്നു .അനന്തന്‍ എന്ന ഗുണ്ടാ തലവന്‍ അപ്പോള്‍ തന്നെ മരിക്കുന്നു.കൂടെയുണ്ടായിരുന്ന അനിയന്‍ മുരുകന്‍ (വിജയകുമാര്‍) പ്രതികാര ദാഹിയായി നായകനെ വേട്ടയാടുന്നു.(നിന്നെ കൊണ്ട് ഇത് ചെയ്യിച്ചത് ആണ് എന്നാണ് ആരോപണം).അങ്ങനെ കഥ സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ആണ് മറ്റൊരു അധോലോക നായകനായ ആണ്ടിപ്പെട്ടി നായ്ക്കരും (സുരാജ്) സംഘവും രംഗത്തെത്തുന്നത്‌.തന്‍റെ എതിരാളിയായ അനന്തനെ കൊന്നതിന്‍റെ പേരില്‍ സായിയെ സഹായിച്ചേ (മുരുകനില്‍ നിന്നും സംരക്ഷിച്ചേ) അടങ്ങു എന്ന വാശിയിലാണ് ഇദേഹം. പോരാത്തതിനു സായിയെ ബലമായി പിടിച്ചു കൊണ്ട് വന്നു സ്വന്തം മകളായ കണ്മണിയെ (അനന്യ) പെണ്ണ് കാണിച്ചു കല്യാണം ഉറപ്പിക്കുന്നും ഉണ്ട് ഇയാള്‍ .കണ്മണി സായിയെ കണ്ടതോടെ ചക്ക കൂട്ടാന്‍ കണ്ട ഗ്രഹണി പിടിച്ച കുട്ടിയെ പോലെ തുള്ളി ചാടുന്നു.രണ്ടു ഗുണ്ട സംഘങ്ങള്‍ക്കിടയില്‍ പെട്ട് സാന്‍വിച്ച് ആകുന്ന സായിയുമായുള്ള വിവാഹ തീരുമാനത്തെ ശ്രുതിയുടെ അച്ഛന്‍ എതിര്‍ക്കുന്നു എങ്കിലും കല്ല്‌ പോലെ നിന്ന് കൊച്ചു കാച്ചുന്ന ഡയലോഗ്നു മുന്നില്‍ പിന്‍വാങ്ങുന്നു.(ഇതിനു മുന്‍പ് ഇത്തരം ഭരിച്ച ഡയലോഗ് കേട്ടത് ഭ്രമരം എന്ന ചിത്രത്തില്‍ ഭൂമിക പറയുന്നതായിരുന്നു എന്നാണ് ഓര്‍മ്മ)

പക്ഷെ കണ്മണിയുമായുള്ള സായിയുടെ ബന്ധത്തില്‍ സംശയം തോന്നുന്ന ശ്രുതി സ്കൂട്ട് ആക്കാന്‍ തീരുമാനിക്കുന്നു. തക്ക സമയത്ത് കണ്മണി ഫോണ്‍ ചെയ്തു താന്‍ വെറുതെ അഭിനയിക്കുകയായിരുന്നു എന്നും (ഒന്നൊന്നര അഭിനയം ആയിപ്പോയി !!) . അല്ലായിരുന്നെങ്കില്‍ നായ്ക്കര്‍ അന്ന് തന്നെ സായിയെ കൊന്നേനെ എന്നും വെളിപ്പെടുത്തുന്നു,ഒടുവില്‍ ഈ ഗുണ്ടകളുടെ ശല്യം സഹിക്കാന്‍ വൈയ്യാതെ സായിയും മൂന്ന് ഐ ടി സുഹൃത്തുക്കളും ചേര്‍ന്നൊരുക്കുന്ന തികച്ചും ബുദ്ധിപരമായ നീക്കത്തിലൂടെ രണ്ടു സംഘങ്ങളെയും കേന്ദ്ര പ്രതിരോധ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച കുറ്റം ആരോപിച്ചു അകത്താക്കുന്നു .(ആ തന്ത്രം എന്താണെന്നു ഞാന്‍ കൊന്നാല്‍ പറയില്ല. അത്രയ്ക്ക് ഭയങ്കര സംഭവമാണ് സംഗതി )

അല്ല ഇതൊരു മാതിരി ......
എന്താടെ നിര്‍ത്തി കളഞ്ഞത് ?
ഈ ചിത്രം കാണാന്‍ പോയപ്പോള്‍ കണ്ട പുതുമയുള്ള കാര്യങ്ങള്‍ താഴെ പറയുന്നവ
തീയട്ടെര്നു പുറത്തു കണ്ട അനന്യ ഫാന്‍സ്‌ അസോസിയേഷന്‍ വക ഫ്ലെക്സ്
സുരജിനു ആണ്‍കുട്ടി ഉണ്ടാകാന്‍ വൈദ്യര്‍ പറഞ്ഞു കൊടുക്കുന്ന വഴി
വിജയ കുമാറിന്‍റെ തകര്‍പ്പന്‍ കോമഡി (പുള്ളി സുരാജിന് വെല്ലു വിളി ആയെ അടങ്ങു എന്ന മട്ടാണ്)
അനന്ന്യയുടെ മാരകമായ അഭിനയം
ശ്രുതിയും അച്ഛനുമായുള്ള വികാരഭരിതമായ രംഗങ്ങള്‍
ഇടവേളക്കു കുടുംബങ്ങള്‍ കൂട്ടമായി വന്ന വാഹനങ്ങളില്‍ കയറി സിനിമശാലയ്ക്ക് പുറത്തേക്കു രക്ഷപ്പെടുന്ന കാഴ്ച ( ഭാഗ്യവാന്മാര്‍ ക്ലൈമാക്സ്‌ കാണേണ്ടി വന്നില്ലല്ലോ )

ഈ ചിത്രത്തില്‍ അനന്യ പറയുന്ന ഒരു വാചകമുണ്ട് "എന്‍റെ അപ്പ ഒരു സോഷ്യല്‍ ന്യുയി സെന്‍സ് ആണ് ". അപ്പ സുരാജ് ആയതു കൊണ്ട് ഈ ചിത്രത്തിലെ ഏറ്റവും സത്യസന്ധമായ വാചകം ഇതാണെന്ന് പറയാം.


ശരി ഇനി അഭിനയത്തെ പറ്റി കൂടെ പറഞ്ഞാല്‍ ....

കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ സുപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള അല്ലെങ്കില്‍ ഏറ്റവും മികച്ച തുടക്കത്തോടെ ആരംഭിച്ച നടനായിരുന്നു രംഗത്ത് വന്ന കാലത്ത് (ഇന്നു പ്രിഥ്വിരാജിനൊക്കെ ഉള്ളതിലും ഒക്കെ എത്രയോ അധികം യുവ ആരാധകര്‍ ഉണ്ടായിരുന്ന നടനായിരുന്നു വന്ന കാലത്ത് ചാക്കോച്ചനു).ചിത്രങ്ങള്‍ തെരഞ്ഞെടുത്ത രീതി കാരണം കുഞ്ചാക്കോയ്ക്ക് കിട്ടിയ സ്വപ്ന തുടക്കം ലഭിക്കാത്ത ദിലീപ് മുതല്‍ ഉള്ളവര്‍ ഇന്നു എവിടെ നില്‍ക്കുന്നു എന്ന് ഒരു നിമിഷം ഈ നടന്‍ ആലോചിക്കേണ്ടതാണ്.എല്‍സമ്മ പോലുള്ള ചിത്രങ്ങളിലൂടെ ഈ നടന് ലഭിച്ച രണ്ടാം ജന്മം വേണ്ട പോലെ ഉപയോഗിച്ചില്ല എങ്കില്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാന്‍ വലിയ താമസം വരില്ല എന്നാണ് തോന്നുന്നത്.ഈ ചിത്രത്തിലും അറിയുന്ന പണി (ഗാന ചിത്രീകരണ രംഗങ്ങളില്‍) അദേഹം നന്നായിട്ടുണ്ട് (കൂടുതല്‍ ഒന്നും ചോദിക്കല്ലേ).പിന്നെ അനന്യ എന്ന നടിയില്‍ ഞാന്‍ മറ്റൊരു മീര ജാസ്മിനെയാണ് കാണുന്നത് .തല്ക്കാലം ഇത്രയേ പറയാനുള്ളൂ

ബാക്കിയുള്ളതില്‍ റിച്ച പാനായി എന്ന നടിയെ മലയാള നടിമാരിലെ മോഹന്‍ലാല്‍ എന്നു വിളിക്കുന്നതില്‍ ഒരു തെറ്റും ഇല്ല എന്നാണ് എന്‍റെ അഭിപ്രായം.കാരണം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ അല്ലാതെ കറന്റ്‌ അടിച്ചാല്‍ പോലും രണ്ടു പേരുടെയും മുഖത്ത് ഒരു ഭാവവും വരാറില്ല എന്നതാണ്.ബാക്കി എല്ലാരും സ്ഥിരം ലൈനില്‍ തന്നെ.പിന്നെ മന്ത്രി ആയതു കൊണ്ട് എന്തെങ്കിലും ഒക്കെ ഗുണം ഉണ്ടായേക്കും എന്നു കരുതിയാകണം ഗണേശനെ ഒക്കെ കാസ്റ്റ് ചെയ്തിരിക്കുന്നത് . കോട്ടയം നസീര്‍ പോലെ കുറെ പേരെ വെറുതെ കൊണ്ട് നിരത്തിയിട്ടുണ്ട്

അപ്പോള്‍ സുരാജോ?

അനിയാ സുരാജ് ഈ സിനിമയിലും അസഹിനീയം തന്നെയാണ്.പക്ഷെ അടുത്തിടെ ഇറങ്ങിയ ഒരു സിനിമ വാരികയുടെ കവര്‍ സ്റ്റോറി സുരാജ് അശ്ലീലം നിര്‍ത്തു പ്ലീസ് എന്നതാണ്.അത് വായിച്ചാല്‍ തോന്നുന്നത് സുരാജും ഒരു സംഘം ഗുണ്ടകളും ഷൂട്ടിംഗ് സ്ഥലത്തേക്ക് വരുന്നു.സുരാജ് നേരെ ക്യാമറക്ക് മുന്നിലെത്തി കുറെ അശ്ലീല രംഗങ്ങള്‍ അഭിനയിക്കുന്നു.കൂടെയുള്ള ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ വേറെ നിവര്‍ത്തിയില്ലാതെ സംവിധായകന്‍ അതൊക്കെ ചിത്രീകരിക്കുന്നു എന്നാണ്.ശരിക്കും യഥാര്‍ത്ഥ കുറ്റവാളികള്‍ സുരാജിന് മനോധര്‍മം പോലെ എന്തെകിലും ഒക്കെ ചെയ്യാന്‍ സ്ക്രിപ്റ്റില്‍ സ്ഥലം ഒഴിച്ചിടുന്ന തിരകഥാകൃത്തും സംവിധായകനും അല്ലെ? (ഏറ്റവും തല മൂത്ത സംവിധായകന്‍ ജോഷി പോലും ഇതിനൊരു അപവാദം അല്ല എന്നോര്‍ക്കുക )

അപ്പോള്‍ ചുരുക്കത്തില്‍ ?

അനിയാ എം എസ് മനു എന്ന നവാഗത പ്രതിഭ ഇനിയും ഇതു പോലെ നിലവാരം ഉള്ള ചിത്രങ്ങള്‍ എടുത്തു നമ്മെ ധന്യര്‍ ആക്കട്ടെ എന്നാശംസിക്കുന്നു.നിസംശയം ഇദേഹം ആണ് ഈ ചിത്രത്തിലെ താരം എന്നു പറയാം.എന്നാലും നിര്‍ബന്ധം ആണേല്‍ കഥ -തിരകഥ എന്നിവ ഒരുക്കിയ രതീഷ്‌ സുകുമാരനാണോ സംവിധായകന്‍ മനുവാണോ കൂടുതല്‍ മിടുക്കന്‍ എന്നറിയാന്‍ നിനക്ക് ഒരു പോള്‍ നടത്താവുന്നതാണ്.(രതീഷ്‌ ഒട്ടും മോശക്കാരന്‍ അല്ല എന്നു ചുരുക്കം).ഇതു പോലെ കുഞ്ചാക്കോയെ വെച്ച് ഒരു കൂറ പടം എടുത്ത രാജേഷ്‌ പിള്ളയാണ് അടുത്തതായി ട്രാഫിക്‌ എടുത്തത്‌ എന്നോര്‍ക്കുമ്പോള്‍ അടച്ചു തെറി പറയാനും ഒരു മടി.എന്നാലും പറയുകയാ പറ്റുമെങ്കില്‍ നന്നാകാന്‍ നോക്ക് .