Saturday, June 30, 2018

സഞ്ജു മറ്റൊരു ബയോ പിക് കൂടി


പണ്ട് , കൃത്യമായി  ഓർത്തെടുത്തൽ  ഒരു പത്തു പതിനഞ്ചു  കൊല്ലം  മുൻപ്  കേരളത്തിലെ  പ്രശസ്തമായ  ഒരു വനിതാ  മാഗസിനിൽ  തിരുവനതപുരം  സ്വദേശിയായ  ഒരു ഗായകന്റെ   ഇന്റർവ്യൂ  കവർ സ്റ്റോറി ആയി  പ്രത്യക്ഷപ്പെട്ടു .  അതെ  ഞാൻ വിവാഹിതനാണ് എന്നോ മറ്റോ  ആയിരുന്നു  ആ വാർത്തയുടെ തലക്കെട്ടു . അതിൽ പറയുന്നത് പോലെ  അദ്ദേഹത്തിന്റെ  പ്രണയവും  അത് വിവാഹത്തിൽ എത്തിയതും ആയിരുന്നു  പ്രതിപാദന വിഷയം.   ആ ലേഖനം  ഏതാണ്ട്  ഈ  ഒരു ലൈനിൽ  ആയിരുന്നു . "ഞങ്ങൾ  ആദ്യമായി കാണുന്നത്  ഒരു ദിവസം  രാവിലെ ഞാൻ  കവിടിയാറിൽ  കൂടെ  കാർ  ഓടിച്ചു  പോകുമ്പോൾ ആയിരുന്നു. എതിരെ  നടന്നു വന്നിരുന്നു  ഇവളെ  അന്നാണ്  ഞാൻ ആദ്യമായി  ശ്രദ്ധിച്ചത്. അവളും  അന്നെന്നെ  ശ്രദ്ധിച്ചിരുന്നു  എന്ന് പിന്നീട്  മനസ്സിലായി  . ലവ്  അറ്റ്  ഫസ്റ്റ്  sight  എന്ന് പറയുന്നത് പോലുള്ള  ഒരു പ്രണയം  ആയിരുന്നു ഞങ്ങളുടേത് . പിന്നെ ഞങ്ങൾ  പരിചയപ്പെട്ടു  അടുത്ത് . ഒരുപാടു  പ്രശ്നങ്ങളെ  തരണം  ചെയ്തു ഞങ്ങൾ  ഒടുവിൽ  വിവാഹിതരായി " എന്ന  മട്ടിൽ  ഒരു ടീനേജ്  പ്രണയം  പോലെ  അവതരിപ്പിക്കുന്ന  ഈ  സംഭവത്തിൽ   ഒരിടത്തും  പരാമര്ശിക്കാത്ത  ഒരു കാര്യമുണ്ട്    മുകളിൽ  പറഞ്ഞ  പ്രശ്നങ്ങളിൽ  പ്രധാനം നായിക വിവാഹിതയും  പ്രായപൂർത്തിയായ  ഒരു പെൺകുട്ടിയുടെ  മാതാവും  ആയിരുന്നു  എന്നതാണ് . അതിനെന്തു  അങ്ങനെ ആണെങ്കിലും  മറ്റൊരാളോട്  പ്രണയം  തോന്നിക്കൂടെ  എന്ന് ചോദിക്കാം  തികച്ചും ന്യായവും  ആണ് ആ ചോദ്യം എന്ന് വിശ്വസിക്കുന്നു .തീർച്ചയായും  തോന്നാം  അത് അവരുടെ വ്യക്തിപരമായ  കാര്യം . എന്നാൽ  ഇതിനെ  വെള്ള  പൂശാൻ  കൂട്ട്  നിന്ന  "പ്രമുഖ : മാസിക  ചെയ്തത്  വായനക്കാരോട്  ചെയുന്നത് തികഞ്ഞ  വഞ്ചന  ആണെന്ന്  അക്കാലത്തു എനിക്ക്  ഒരു അഭിപ്രായം ഉണ്ടായിരുന്നു . ജഗതിയുടെ  രണ്ടാംഭാര്യയും  മകളും , പദ്മനാഭന്റെ  നിധി  എന്നിവയൊക്കെ പോലെ  ഈ  സംഭവവും  ഒർജിനൽ  തിരുവനന്തപുരംകാർക്ക്  പണ്ടേ  അറിയാവുന്ന കാര്യം ആയിരുന്നു  എന്ന്  ഒരു സുഹൃത്ത് തമാശയായി പറഞ്ഞത്  ഓർമ്മയിൽ ഉണ്ട് 
 
സഞ്ജു  എന്ന  രാജ്‌കുമാർ  ഹിരണിയുടെ  ചിത്രത്തിന്റെ  പോസ്റ്ററും  വെച്ചിട്ടു  ചലച്ചിത്ര  റിവ്യൂ  നടത്തുന്ന  (നടത്തിയിരുന്ന  എന്ന് മതി എന്ന് പൊതുജനം ) ഒരു മാധ്യമത്തിൽ  ഈ  പഴം കഥ  പറയുന്നത്  എന്തിനു  എന്നൊരു ചോദ്യം  വായനക്കാർക്ക്  (അങ്ങനെ  ഒക്കെ ആരെങ്കിലും  അവശേഷിക്കുന്നു  എങ്കിൽ ) ന്യായമായും  ഉണ്ടാക്കാം . അതിലേക്കു  വരാം
സഞ്ജയ്  ദത്ത് എന്ന  നടന്റെ സംഭവ ബഹുലമായ  ജീവിതം ഒരു സിനിമയിൽ  ഒതുക്കാൻ  പറ്റുമോ  ഏന് തന്നെ സംശയമാണ് .വ്യക്തി ജീവിതത്തിൽ  ഇത്രയധികം  തിരിച്ചടികളും  വെല്ലു വിളികളും  നേരിട്ട  മറ്റൊരു  നടൻ ബോളിവുഡിൽ വേറെ  ഉണ്ടോ  എന്ന് സംശയമാണ് .താര പദവിയെക്കാൾ  ഉപരി  വ്യക്തി ജീവിതത്തിൽ  അസാമാന്യമായ  ഔന്നത്യം  പുലർത്തിയിരുന്ന കഴുത്തറുപ്പൻ  ബോളിവുഡ്  ലോകത്തു  സകലരാലും  ബഹുമാനിക്കപ്പെട്ട   പിതാവ്  സുനിൽ  ദത്ത് , പേരുകേട്ട  നടി  നർഗീസ്  ഇവരുടെ  മകനായി ജനിച്ച  സഞ്ജയ്‌ക്കു  സിനിമയിൽ  എത്തിയതോടെ  അവരുടെ ഇമേജിന്റെ  ഭാരം ചുമക്കേണ്ടി വന്നു .ചീത്ത  കൂട്ട്  കെട്ടു  വഴി  മയക്കുമരുന്നിലേക്കു  മുങ്ങിത്താഴ്ന്ന  ഈ  നടൻ അതിൽ നിന്ന്  മോചനം നേടി തിരിച്ചെത്തി  മുൻനിര  നായകനായി  സ്ഥാനം  ഉറപ്പിച്ചപ്പോൾ  ആയിരുന്നു  അധോലോകവുമായി ബന്ധപ്പെട്ട  കേസ്  ഉയർന്നു വന്നത്  അവസാനിക്കാത്ത  കേസിന്റെ  പരമ്പരകളും  ജയിൽ വാസവും  ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയ  ഈ  നടന്  ഇപ്പോളും  ഒരു സ്വീകാര്യത  ഉണ്ടെന്നത്  തികച്ചും  അത്ഭുദകരം  തന്നെയാണ്



ഇനി സിനിമയിലേക്ക് . ഒറ്റ  വാക്കിൽ  പറഞ്ഞാൽ  രൺബീർ  കപൂർ  എന്ന നടന്റെ  അഭിനയ ജീവിതത്തിലെ  ഏറ്റവും മികച്ച  പെർഫോമൻസ്  ആണ് ഈ ശരാശരി  ചിത്രത്തെ  താങ്ങി നിർത്തുന്ന  പ്രധാന ഘടകം . ശരിക്കും  ഈ  നടൻ  സഞ്ജയ്  ദത്ത്  ആയി ജീവിക്കുക  തന്നെയാണ് ചിത്രത്തിൽ. പരേഷ്  റാവൽ  അവതരിപ്പിക്കുന്ന  സുനിൽ  ദത്ത്  നായകന്  ഒപ്പം  നിൽക്കുന്നു  എന്നതാണ് സത്യം .വല്ലപ്പോഴും  എങ്കിലും  ആ മികച്ച  നടനെ  നല്ലൊരു വേഷത്തിൽ  കാണുന്നത് സന്തോഷകരമാണ് (ഈ  റോൾ  അമീർ ഖാന്  ഓഫർ  ചെയ്തിരുന്നു  എന്നും  ദംഗൽ  എന്ന ചിത്രത്തിൽ  ഒരു അച്ഛൻ  വേഷം ചെയ്തതിനാൽ  തുടർച്ചയായി  അച്ഛൻ വേഷം  ചെയ്യാനുള്ള  മടി മൂലം  ഇതു നിരസിച്ചു  എന്നും  വാർത്തയുണ്ട് ) . .സോനം  കപൂർ , ബോർമൻ  ഇറാനി , അനുഷ്ക  കോഹ്ലി , എങ്ങനെ കുറച്ചു  അധികം  അഭിനേതാക്കൾ  ഉണ്ടെങ്കിലും  കുറച്ചെങ്കിലും  ഓർത്തിരിക്കുന്ന  മറ്റൊരാൾ നർഗീസ്  ആയി എത്തുന്ന  മനീഷ  ആണ് .മനോഹരമായ  ക്യാമറ




ഇനി  ഈ  ചിത്രത്തെ  ശരാശരി  എന്ന് വിശേഷിപ്പിക്കപ്പെട്ടതിനെ  പറ്റി .മനോഹരമായ  ഒന്നാം പകുതി കഴിയുമ്പോൾ , (ഒന്നാം  പകുതിയിൽ  സഞ്ജയ്  ദത്ത്  എന്ന നടന്റെ  ജീവിതത്തിലെ  ആദ്യഘട്ടം  അതായത്  സിനിമയിലെ തുടക്കവും  മയക്കുമരുന്നുകളിലേക്കുള്ള  യാത്രയും  അതിൽ നിന്നുള്ള മോചനവും  ആണ് വിഷയം രണ്ടാം  പകുതിയെ  പറ്റി  ആകാംഷ  ജനിപ്പിക്കുന്ന  സൂചനകൾ  നൽകിയാണ്  ഇന്റർവെൽ  വന്നെത്തുന്നത് . എന്നാൽ  രണ്ടാം പകുതി  നനഞ്ഞ  പടക്കം  ആയി പോകുന്നതിന്റെ പ്രധാന  ഘടകം  മുകളിൽ  പറഞ്ഞ  ഉദാഹരണത്തിൽ  പറയുന്നത് പോലുള്ള  സത്യസന്ധത  ഇല്ലായിമ്മ  ആണ് . പ്രധാനമായും  ഈ  നടന്റെ  ബയോ  പിക്  എന്ന് പ്രചരിപ്പിക്കപ്പെടുന്ന  ഈ  ചിത്രത്തിന്റെ  രണ്ടാം  പകുതിയിൽ പാളിച്ച  ആകുന്നത്  താഴെ പറയുന്ന  കാര്യങ്ങൾ  ആണ്  എന്ന് വിശ്വസിക്കുന്നു .



1 ) സഞ്ജയ്  ദത്ത്  എന്ന നടന്റെ  വ്യക്തി ജീവിതം  തികച്ചും  അച്ഛനിൽ  ഒതുക്കി നിർത്തുന്നു .സഞ്ജയ് ദത്ത്  എന്ന നടന്റെ ജീവിതത്തിൽ  സുനിൽ ദത്ത്  എന്ന വലിയ മനുഷ്യന്റെ  സ്വാധീനം  ഒതുക്കി  നിർത്താവുന്നതല്ല  എങ്കിൽ പോലും  ബ്രെയിൻ  ട്യൂമർ  വന്നു മരിച്ച  ആദ്യ ഭാര്യ റിച്ച  ശർമ്മ  , ജയിലിൽ  ആയിരുന്നപ്പോൾ  പൂർണ  പിന്തുണ  കൊടുത്ത  കാമുകി /ഭാര്യ  ആയ , പിന്നീട് ഉപേക്ഷിക്കപ്പെട്ട  റിച്ച  റിയാ  പിള്ള  ആദ്യവിവാഹത്തിൽ  ഉള്ള മകൾ  തൃശ്ശള  എന്നിവരെ കുറിച്ച് ചിത്രം പരിപൂർണമായ  മൗനം  പാലിക്കുന്നു .അങ്ങനെ  ചില മനുഷ്യർ  ഈ  നടന്റെ  ജീവിതത്തിൽ ഇല്ലായിരുന്നു  എന്നാണ് ചിത്രം ഭാവിക്കുന്നത് . ഇപ്പോളത്തെ  ഭാര്യ മന്യത  ഒരു സുപ്രഭാതത്തിൽ  അവിടെ  ഉണ്ടായിരുന്നു  എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നു .സഹോദരിമാർ  പോലും  നമ്മുടെ ലാലേട്ടൻ കുടുംബ ചിത്രങ്ങളിൽ  'അമ്മ  കുഞ്ഞമ്മ  കുഞ്ഞമ്മയുടെ  മകൾ  ചേച്ചി  ചേച്ചിയുടെ  മകൾ  എന്ന പോലെ  പശ്ചാത്തതിൽ  വെറുതെ നിൽക്കുകയാണ് .തനിക്കു  മുന്പുള്ളവരുടെ തലമുറ , തന്റെ  തലമുറ  തനിക്ക്  ശേഷം  വന്നവരുടെ തലമുറ  എന്നിവരോട് ഒത്തു പ്രവർത്തിച്ച  ഈ  നടന്റെ  ജീവിതത്തിൽ അവരെ പറ്റിയുള്ള  പരാമർശങ്ങൾ  അവരെ ഓർമിപ്പിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ ഉണ്ടായിരുന്നെകിൽ കാലഗണന   പ്രേക്ഷകന് കുറച്ചു കൂടി വ്യക്തമായേനെ


2 ) അധോലോകത്തെ പരാമര്ശിക്കുന്നിടത്തു  വസ്തുതകൾ   വളരെയധികം  നിസ്സാരവൽക്കരിച്ചാണ്  കാണിക്കപ്പെടുന്നത് .ഉദാഹരണമായി  ടൈഗർ  മേമൻ  തന്റെ  ഓഫീസ്  കത്തിച്ചതിന്റെ  പ്രതികാരമായിട്ടാണ്  മുംബൈ.    സ്ഫോടനം  ആസൂത്രണം  ചെയ്തു നടപ്പാക്കിയത്  എന്ന് ഒഴുക്കൻ മട്ടിൽ പറയുന്നുണ്ട് .എന്നാൽ വസ്തുത  ഇതല്ല .ഒരു പരിധി  വരെ  അത് മുംബൈ സ്ഫോടനത്തെ  ന്യായീകരിക്കുകയും ആണ് ചെയുന്നത്  എന്ന് വിശ്വസിക്കുന്നു.അത്  പോലെ തന്നെ  അരുൺ  ഗാവ്ലിയെ  പോലുള്ള  ഒരു  കഥാപാത്രത്തിനൊപ്പമുള്ള   ആയുള്ള  ഒരു തമാശ  രംഗം  ഒഴിച്ചാൽ ദാവൂദോ  മറ്റു  അധോലോക  കേന്ദ്രങ്ങളുമായോ  ഉണ്ടായിരുന്ന  ബന്ധത്തെ പറ്റി  ഒഴുക്കൻ സൂചനകൾ  മാത്രമാണ് ചിത്രം നല്കുന്നത്



3 ) സഞ്ജയ് ദത്ത്  എന്ന നടന്റെ  സിനിമ ജീവിതത്തെ പറ്റി  അതിന്റെ  ഉയർച്ച താഴ്ചകളെ പറ്റി  ഉപരിപ്ലവമായ  കുറെ പരാമർശങ്ങൾ ഉണ്ട് എന്നതല്ലാതെ സിനിമ രംഗത്തു അദ്ദേഹത്തിന്  എന്തെകിലും സൗഹൃദങ്ങളോ വിരോധങ്ങളോ  ഉണ്ടായതായി സിനിമയിൽ പറയുന്നില്ല.ചരുക്കത്തിൽ  സിനിമാ  അനുസരിച്ചു സഞ്ജയ്  ദത്തു  എന്ന നടന് ആകെയുണ്ടായിരുന്ന സുഹൃത്ത് ഈ  സിനിമക്ക് വേണ്ടി സൃഷ്ട്ടിച്ച  ഒരു കഥാപാത്രം മാത്രമാണ് .അവര് തമ്മിൽ ഉണ്ടാകുന്ന തെറ്റിധാരണയും  അതിന്റെ  അവസാനവും  പി  കെ  യിലേതു പോലെ  തല്ലിപ്പൊളി  അഥവാ  ഫിലിമി  ആയിട്ടാണ് കാണിച്ചിട്ടുള്ളത് .



ചുരുക്കത്തിൽ  പറഞ്ഞാൽ  വ്യക്തി  ജീവിതത്തെ പറ്റിയും  സിനിമ ജീവിതത്തെ പറ്റിയും വ്യക്തതയുള്ള ഒരു ചിത്രം തരാതെ  തുടങ്ങി  തീരുന്ന  ഒരു ചിത്രം എങ്ങനെ ഒരു  ബയോ  പിക്  ആകും എന്നത് ഇന്നും  എനിക്ക് അജ്ഞാതം



ഇതിനിടെ  ശ്രദ്ധയിൽ പെട്ട ചെറിയൊരു കാര്യം കൂടി  സഞ്ജയ്  ദത്തിനെ  തിരിച്ചു കൊണ്ടുവന്ന  ചിത്രം മുന്നാ  ഭായി എന്ന  സ്വന്തം ചിത്രം  ആണെന്ന്  സംവിധായകൻ ഭംഗ്യന്തരേണ  പറഞ്ഞു വയ്ക്കുന്നുണ്ട് . എന്നാൽ  മഹേഷ് മഞ്ജരേക്കർ  സംവിധാനം  ചെയ്ത  വാസ്തവ്  എന്ന സിനിമയാണ്  ആ സ്ഥാനം അർഹിക്കുന്നത്  എന്ന് ദയവായി ഓര്മിപ്പിച്ചോട്ടെ .(താൻ  സഞ്ജയ്  ദത്തിനെ  ലാൻഡ്  ലൈനിൽ  ആണ് വിളിച്ചത് എന്ന് ഓർമിപ്പിക്കുന്ന  സംവിധായകന്റെ  റോളിൽ  മഹേഷ് മഞ്ജരേക്കറും  എത്തുന്നുണ്ട് ചിത്രത്തിൽ )



ചരുക്കം : രണ്ടാം പകുതി  സംവിധായകൻ /തിരക്കഥാകൃത്തു  എന്നീ  റോളുകളിൽ  പരാജയപ്പെട്ട  രാജ്‌കുമാർ ഹിരണി  നശിപ്പിച്ച വലിയ സാദ്ധ്യതകൾ  ഉണ്ടായിരുന്ന  ഒരു ചിത്രം

മലയാളത്തിൽ  ക്യാപ്റ്റൻ  കണ്ടപ്പോൾ  തോന്നിയ  കാര്യം അടിവരയിട്ടു  പറഞ്ഞോട്ടെ  ബയോ പിക്  എടുക്കാൻ  നമ്മൾ  ഇന്ത്യക്കാർ  വളർന്നിട്ടില്ല !!!! രൺബീർ  കപൂർ  പരേഷ്  റാവൽ  എന്നിവരുടെ പ്രകടനം  കൊണ്ട് ഈ ചിത്രം കോടികളുടെ ക്ലബ്ബിൽ  കേറിയാലും  ഇതാണ് സത്യമെന്നു വിശ്വസിക്കുന്നു