Monday, May 9, 2011

സീനിയേഴ്സ്

നമസ്ക്കാരം മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനല്‍ അവതരിപ്പിക്കുന്ന ഇന്നത്തെ സിനിമ എന്നാ പരിപാടിയിലേക്ക് സ്വാഗതം . ഇന്നു നമ്മോടൊപ്പം ഉള്ളത് ബൂലോകത്തെ നവസിനിമയുടെ കണ്‍ കണ്ട ദൈവം , കോടികളുടെ ആരാധനാ പാത്രം, ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗ്ഗര്‍, ഇതൊക്കെയും ,അതിലേറെയുമായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോ.പ്രേക്ഷകനാണ്.സ്വാഗതം പ്രേക്ഷകന്‍ .

പ്രേക്ഷകന്‍ : നന്ദി

ആദ്യമായി മലയാള സിനിമ മുന്നോട്ടു പോകണം ഇന്നു ശക്തമായി വാദിക്കുന്ന താങ്കള്‍ ഇന്നത്തെ സിനിമയില്‍ കാണുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?

പ്രേക്ഷകന്‍ : മലയാള സിനിമ മുന്നോട്ടു പോകുന്നില്ല എന്നത് വെറും ഒരു കുപ്രചരണം മാത്രമാണ് .മുന്നോട്ടു കുതിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിന്‍ ആണ് മലയാള സിനിമ

ഇത്ര ഉറപ്പിച്ചു പറയാന്‍ താങ്കള്‍ക്ക് എങ്ങനെ സാധിക്കും? ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ ?

പ്രേക്ഷകന്‍ : ഏതാണ്ട് ഒരു പത്തു വര്‍ഷം മുന്‍പ് ആണെന്ന് തോന്നുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ അഭിനയിച്ച താണ്ടവം എന്നൊരു ചിത്രം ഇറങ്ങി.അന്ന് ആ ചിത്രത്തിലെ നായകനായ ലാല്‍ നായിക കിരണിനെ നോക്കി "ഈ കൊച്ചു എവിടെ ഗ്യാപ്പ് കണ്ടാലും വണ്ടി കേറ്റും" എന്നോ മറ്റോ പറഞ്ഞു പോലും.ആ കാലത്ത് പൊതുജനം ചില്ലറ പുകില്‍ വല്ലതും ആണോ ആ ചിത്രത്തെ കുറിച്ച് ഉണ്ടാക്കിയത്.രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്ന തവള തമ്പി എന്ന കഥാപാത്രം രാത്രി ചെറുപ്പക്കാരിയായ ഒരു വനിതാ അധ്യാപികയെ ഫോണ്‍ ചെയ്തു പറയുന്നത് "ടീച്ചറെ ഞാന്‍ കമ്പിയാ,സോറി തമ്പിയാ" എന്നാണ് .ഇതു മലയാള സിനിമയുടെ,സിനിമ പ്രേക്ഷകരുടെ മുന്നേറ്റം അല്ലെ ?

ശരി നമുക്ക് ആ സിനിമയിലേക്ക് വരാം. ചിത്രത്തെ കുറിച്ച് ചില വിവരങ്ങള്‍ ...

പ്രേക്ഷകന്‍ : പോക്കിരി രാജാ എന്ന ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സീനിയേഴ്സ് കഥ തിരകഥ രചിച്ചു നമ്മെ ധന്യര്‍ ആക്കിയിരിക്കുന്നത് സച്ചി സേതു ജോടിയാണ്.ഡബിള്‍സ് എന്ന കുടുംബ - സഹന ചിത്രത്തിന് ശേഷം (സഹനത്തിന്റെ വിജയം എന്നു ആ ചിത്രത്തിന്റെ പോസ്റ്ററില്‍ ഈയിടെ കണ്ടു !!) ഒരു വിജയം കണ്ടേ അടങ്ങു എന്ന വാശിയിലാണ് തിരക്കഥാകൃത്തുക്കള്‍ . ഇതിനായി ആവണം സിബി ഉദയകൃഷ്ണന്‍ മാതൃകയില്‍ ഒരു കൂറ ചിത്രം അവതരിപ്പിച്ചു വിജയം കണ്ടെത്തുക എന്ന ആശയം ആരാണ് അവര്‍ക്ക് കൊടുത്തത് എന്നറിയില്ല. എന്നാല്‍ കൂറ സ്ക്രിപ്റ്റ് എഴുതാന്‍ സിബി ഉദയന്‍ ടീമിന്റെ അടുത്ത് എത്താനുള്ള കഴിവില്ലാത്ത സച്ചി സേതു അതിനു ശ്രമിക്കുമ്പോള്‍ ഒരുമാതിരി മാര്‍ക്കോസ് (ഗായകന്‍) എം ജി ശ്രീകുമാറിനെ അനുകരിച്ചു പാടാന്‍ ശ്രമിക്കുന്നത് പോലെയുണ്ട് . ഒരു ദ്വയാര്‍ഥ പ്രയോഗം പോലുമില്ലാതെ തികച്ചും സ്വഭാവികമായി കൂറ തിരകഥകള്‍ എടുക്കുന്ന സിബി ഉദയ കൃഷ്ണന്‍മാരോട് മത്സരിക്കുന്നത് ബുദ്ധിയല്ല എന്നു സച്ചി സേതുമാര്‍ക്ക് മനസിലായി കാണണം.

കുറച്ചു കൂടി വിശദമായി പറയാമോ?

പ്രേക്ഷകന്‍ : ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ജയറാം , മനോജ്‌ കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ , ബിജു മേനോന്‍ എന്നിവരാണ്‌ . ഒപ്പം പത്മപ്രിയ,അനന്യ,മീര നന്ദന്‍,രാധ വര്‍മ,ജ്യോതിര്‍മയി,ജഗതി,വിജയരാഘവന്‍,സിദ്ദിക്,ഷമ്മി തിലകന്‍ എന്നിവരും ഉണ്ട്. ഇതിന്റെ കഥ തുടങ്ങുന്നത് ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാതെ ആത്മഹത്യ ചെയുന്ന ഒരാളില്‍ നിന്നും അതിനു സാക്ഷി ആകുന്ന അയാളുടെ മകനില്‍ നിന്നും ആണ് .(1981 ). പിന്നെ കഥ നേരെ ചെന്ന് നില്‍ക്കുന്നത് 1996 ലെ മഹാരാജാസ് കോളേജ് ഡേ ആഘോഷത്തിലാണ്‌ സുഹൃത്തുക്കളായ പപ്പു (ജയറാം ),റെക്സ് (കുഞ്ചാക്കോ ),മുന്ന (മനോജ്‌ കെ ജയന്‍),ഫിലിപ് ഇടിക്കുള (ബിജു മേനോന്‍) എന്നിവരും ലക്ഷ്മി (മീര നന്ദന്‍)ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകം.(പേടിക്കരുത് മീര നന്ദന്‍ ഒഴികെ ഉള്ള ആരുടെയും മുഖം കാണിക്കുന്നില്ല .മാസ്കിലാണ് എല്ലാരും ).നാടകം കഴിഞ്ഞു പിന്നീടു കാണുന്നത് ഒരു ഒഴിഞ്ഞ കോളേജ് മൂലയില്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്ന ലക്ഷ്മിയെയാണ് .കുറ്റം നാല്‍വര്‍ സംഘത്തിന്‍റെ തലയില്‍ വീഴും എന്നാകുമ്പോള്‍ ആ കൂട്ടത്തിലെ അനാഥനും നല്ലവനുമായ പപ്പു എന്ന പത്മനാഭന്‍ കുറ്റം ഏറ്റെടുക്കുന്നു.ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നഷ്ടപ്പെട്ടത് തനിക്കു മാത്രം ആണെന്ന് മനസിലാകുന്നത് ( ഇതു ആ കഥാപാത്രം പറയുന്നതാണ്).ശിക്ഷ കഴിഞ്ഞെത്തുന്ന പപ്പു കൊലയാളിയെ കണ്ടു പിടിക്കാന്‍ തീരുമാനിക്കുന്നു.അതിനായി കൂട്ടുകാരോട് ഒരിക്കല്‍ കൂടി അതേ കോളേജില്‍ പി ജി ക്ക് ചേരാനുള്ള ആശയം അവതരിപ്പിക്കുന്നു.കുടുംബവും പ്രാരാബ്ദങ്ങ ഉള്ള സുഹൃത്തുക്കള്‍ ആദ്യം മടിക്കുന്നെങ്കിലും ഒടുവില്‍ സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു.അങ്ങനെ വീണ്ടും കോളേജ് വിദ്യാര്‍ഥികള്‍ ആകുന്ന അവരുടെ കോളേജ് ജീവിതത്തിന്റെയും യഥാര്‍ഥ കൊലപാതകിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളുടെ അവതരണവുമായി ചിത്രം മുന്നോട്ടു പോകുന്നു .

ഒരു നിമിഷം പ്രേക്ഷകന്‍,ഈ കഥയുടെ ത്രെഡ് നന്നായി തോന്നുന്നല്ലോ.കോമഡി,സസ്പെന്‍സ്,ഇമോഷന്‍ എല്ലാം ചേര്‍ന്ന് ഒരു നല്ല സിനിമക്കുള്ള എല്ലാ സ്കോപ്പും ഉണ്ടല്ലോ.

പ്രേക്ഷകന്‍ : എന്ത് പറയാനാ? ഈ സിനിമ ഇത്രക്ക് വൃത്തികേടക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌ തിരകഥ കൃത്തുക്കള്‍ക്കാണ്. പാവം വൈശാഖ്, അദേഹത്തിന് ഇപ്പോളും സൂപ്പര്‍ തിരക്കഥാകൃത്തുക്കള്‍ എഴുതി വെച്ചിരിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ സഹായിക്കാനേ അറിയൂ. ഈ ചിത്രത്തിന് ഒരു ഭയങ്കര സസ്പന്‍സ് ഉണ്ടെന്നാണ് വെപ്പ് .ഒരു വിധം ബോധം ഉള്ളവന് ആദ്യ ഒരു മണികൂര്‍ കഴിയുമ്പോള്‍ സംഗതി കിട്ടും. കൊലപാതകിയെ പിടിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അതേ കോളേജില്‍ വരുമ്പോള്‍ ന്യായമായും മനസിലാക്കേണ്ടത് കൊലപാതകി ഇപ്പോളും അവിടെ ഉണ്ട് എന്നു പപ്പുവിനും കൂട്ടുകാര്‍ക്കും അറിയാം എന്നാണ് . അതെങ്ങനെ മനസിലായി ? ചുരുങ്ങിയ പക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം അതേ പോലെ ഒരു കൊലപാതകം അവിടെ നടക്കുകയും അതില്‍ നിന്നും കൊലപാതകി അവിടെ തന്നെ ഉണ്ട് എന്നും മനസിലാക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി ഭേദം ആയേനെ .(പിന്നെ ഉള്ള ഒരു വഴി അവര്‍ പഠിച്ച ബാച്ച്ന്‍റെ ഒരു റീയൂണിയന്‍ സംഘടിപ്പിക്കുക എന്നതാണ് (അപ്പോള്‍ സംഗതി ക്ലാസ്മേറ്റ്സ് ആയി കിട്ടുകയും ചെയും ))
ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഒരു നൂറു ലോജിക്കല്‍ പ്രശ്നങ്ങള്‍ ഈ ചിത്രത്തില്‍ കാണാം . അതൊക്കെ പോട്ടെ, അവിടെ ഇപ്പോളും ഉണ്ട് എന്നു ഒരു ഉറപ്പും ഇല്ലാത്ത കൊലയാളിയെ പിടിക്കാന്‍ പണ്ട് നടന്ന അതേ കാര്യങ്ങള്‍ വീണ്ടും അവതരിപ്പിക്കുക, മര്യാദക്ക് നടന്ന ഒരു പെങ്കൊച്ചിനെ പരീക്ഷണം നടത്താന്‍ വേണ്ടി അടി പൊളി ആക്കി മാറ്റി അതേ കോളേജില്‍ ഇറക്കുക ഈ ജാതി ബുദ്ധി വല്ല വിനയന്‍ ചിത്രത്തില്‍ ആണ് കണ്ടിരുന്നതെങ്കില്‍ അയാളെ വിളിക്കുമായിരുന്ന തെറി ..... ഹോ ഓര്‍ക്കാന്‍ പോലും വയ്യ.

അല്ല പ്രേക്ഷകന്‍ ഇതൊരു തമാശ ചിത്രമല്ലേ ഹാസ്യ രംഗങ്ങള്‍ ഈ ചിത്രത്തില്‍ എങ്ങനെയുണ്ട് ?

നേരത്തെ പറഞ്ഞ മാതിരിയുള്ള തമ്പി കമ്പി തമാശകള്‍ ഈ ചിത്രത്തില്‍ ഇഷ്ടം പോലെ കാണാം . കുട്ടികളെ കൊണ്ട് പോലും അത്തരം വൃത്തികെട്ട ശ്രമം നടത്തുന്നു എന്നതാണ് മറ്റു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വേര്‍തിരിക്കുന്ന ഘടകം . ഒരു ഐറ്റം ഡാന്‍സ് ഈ ചിത്രത്തിനുള്ളില്‍ തിരുകി കയറ്റാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും പെടുന്ന പാട് കണ്ടാല്‍ ചിരി വരും.ഫാന്‍സി സ്റ്റോര്‍ലെ കച്ചവടം നന്നായി പോകാനായി ഭര്‍ത്താവു കടയില്‍ വരുന്ന പെണ്ണുങ്ങളുമായി കൊഞ്ചി കുഴയുന്നത് കണ്ടു ആസ്വദിക്കുന്ന ഭാര്യ (മുന്ന - ഫാത്തിമ ),പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി പിന്‍ഭാഗം കുലുക്കി നടത്തുന്ന മാര്‍ഗം കളി , നായകന്മാരുടെ ലേഡീസ് ഹോസ്റ്റല്‍ മതില് ചട്ടം, അടിവസ്ത്രത്തോട്‌ ഇടിക്കുളക്കുള്ള താല്പര്യ കുറവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ (അങ്ങേരുടെ ഭാര്യ (ജ്യോതിര്‍മയി)മകനോട്‌ (ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന പയ്യന്‍)പറയുന്നതായാണ് കാണിക്കുന്നത്.( അമ്മയ്ക്കും മകനും പറയാന്‍ കണ്ട വിഷയമേ )). ഇങ്ങനെ കുറെയധികം തമാശകള്‍ ഈ ചിത്രത്തിലുണ്ട്.

അഭിനയമോ?

ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും നന്നായതായി തോന്നിയത് ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടിക്കുള എന്ന കഥാപാത്രമാണ് .നല്ലത് എന്നു പറയാവുന്ന എല്ലാ തമാശകളിലും ഈ നടന്‍റെ / കഥാപാത്രത്തിന്‍റെ സാന്നിധ്യം കാണാം .തൊട്ടു പുറകില്‍ കുഞ്ചാക്കോ ബോബന്‍ ഉണ്ട് .അദേഹം തന്റെ കഥാപാത്രം ഒട്ടും വൃത്തികേടാക്കാതെ അവതരിപ്പിച്ചു എന്നതാണ് സത്യം .ഇടയ്ക്കിടെ ബോറാക്കുന്ന മനോജ്‌ കെ ജയനെക്കാളും ചാക്കോച്ചന്‍ വിജയിക്കുന്നത് അവിടെയാണ്. ഏറ്റവും ബോര്‍ ആരാണ് എന്ന ചോദ്യത്തിന് ജയറാമോ സുരാജോ എന്ന സംശയം കാണികളുടെ മനസ്സില്‍ ഏറെ കാലം നില്‍ക്കും.ജയറാമിന് ഉള്ള ഒരു സവിശേഷത അദേഹം പന്ത്രണ്ടു കൊല്ലം ജയിലില്‍ കിടന്നിട്ടു വന്നാലും. ഒരു മാസം വിദേശത്ത് സുഖ വാസത്തിനു പോയി വന്നാലും ഒരു പോലെ ഇരിക്കും (രൂപത്തില്‍ ,ഭാവത്തില്‍ , ശരീര ഭാഷയില്‍ , പെരുമാറ്റത്തില്‍) എന്നതാണ് .കൊലപാതകി ആണ് എന്നു അകെ കൂടി സംശയം ഒരു നാലോ അഞ്ചോ പേരെയാണ്.അവരില്‍ നിന്നും കൊലപാതകിയെ തിരിച്ചറിയുമ്പോള്‍ അദേഹം ഞെട്ടുന്ന ഒരു ഞെട്ടല്‍ !!! ആരും ഞെട്ടി പോകും അത് കണ്ടാല്‍.

ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ അവധിക്കാലത്ത്‌ ആഘോഷം ആയ മറ്റൊരു സിനിമയുടെ പടപ്പുറപ്പാടാണ് . ഇതുവരെ അവധി ആഘോഷിക്കാനായി ബുദ്ധിയും ലോജിക്കും മാത്രം വീട്ടില്‍ വെച്ച് വന്നാല്‍ മതിയെങ്കില്‍ ഇതോടെ അതിനൊപ്പം നാണവും മാനവും കൂടെ വീട്ടില്‍ വെച്ചിട്ട് തികച്ചും ഫ്രീ ആയി (ടിക്കറ്റ്‌ എടുക്കാതെ എന്നല്ല) ചിത്രം കണ്ടു ആഘോഷിക്കു.ഇത്ര സംത്രപ്തരായ പ്രേക്ഷകരെ നമ്മള്‍ ഇതു വരെ കണ്ടിട്ടുണ്ടാകില്ല . ഇത്തരം ചിത്രങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം സഹൃദയര്‍ ആണ് മലയാളികള്‍ എന്ന തിരിച്ചറിവാണ് ഈ ചിത്രം . പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക്‌ എല്ലാ ആശംസകളും.

നന്ദി നമസ്കാരം

9 comments:

  1. ഒരു ട്രാഫിക്‌ കൊണ്ട് മലയാള സിനിമ ഗതി പിടിക്കുമോ ? എവിടുന്ന് ..അതിന്റെ പത്തിരട്ടി വേഗത്തില്‍ വന്ന രണ്ടു കൂതരകള്‍ കളക്ഷന്‍ വാരിയപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് മലയാളിയുടെ അസ്വധന നിലവാരം തന്നെ ആണ് . ട്രാഫിക്‌ തിരക്കഥാ കൃതുക്കളുടെ അടുത്ത ചിത്രം സൂപ്പര്‍ താര ചിത്രം തന്നെ ആണ് ..ഇവിട ആര് തോല്‍ക്കും എന്നതാണ് വിഷയം ..തിരക്കഥക്ക് മുന്നില്‍ താരം തോറ്റുകൊടുത്തെങ്കില്‍ എന്ന് വെറുതെ മോഹിച്ചു പോകുന്നു

    ReplyDelete
  2. നല്ല riview താങ്ക്സ് പ്രേക്ഷകാ....

    ReplyDelete
  3. മലയാള സിനിമയുടെ വിജയ ഫോര്‍മുല

    നായക നടന്‍മാര്‍ : മൂന്നോ, നാലോ
    സുരാജ് : ഒന്ന് (കിട്ടിയില്ലെങ്കില്‍ സലിം കുമാര്‍ ആയാലും മതി ഒപ്പിക്കാം
    വില്ലന്‍ : ഒന്ന്
    വില്ലന്റെ മക്കള്‍/ഗുണ്ടകള്‍ : പാകത്തിന്
    നായിക (മറുനാടന്‍) : 2
    നായിക (നാടന്‍ : 1
    കഥ/ലോജിക് : പൂര്‍ണമായും അവഗണിക്കുക ( വേണ്ടേ വേണ്ട)
    അശ്ലീലം : Every 15 മിനിട്ട് കൂടുമ്പോള്‍
    പരസ്യ വാചകം : എല്ലാം മറന്നു ഉല്ലസിക്കാന്‍ ........... ഫാന്‍സ്‌നെ ഉപയോഗിച്ചുള്ള ആദ്യ ഓളം : ഏറ്റവും പ്രധാനം . ഒരിക്കലും മറക്കരുത് .


    മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ചേര്‍ത്ത് വേവിച്ചു പുഴുങ്ങി വിളംബുന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രം . കുറെ മണ്ടന്മാരെ ഈ പടത്തിനു കയറ്റി ഓടി എന്ന് ഉറപ്പിച്ചാല്‍ ചിത്രത്തിലുള്ള നായക നടന്മാരില്‍ ഏറ്റവും വലിയ നടന്‍റെ കണക്കിലുള്ള ഹിറ്റ്‌ ആയി എഴുതി ചേര്‍ക്കുക .

    ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഉള്ളതാണ് ഇന്നത്തെ പ്രബുദ്ധനായ മലയാളി സകുടുംബം ആസ്വദിക്കുന്ന മലയാള സിനിമ

    ReplyDelete
  4. You didn't watch "KO"? "Vaanam" is good movie. Watch it.

    ReplyDelete
  5. മലയാള സിനിമ കാണാന്‍ ഉള്ള കൊതി നശിച്ചു ..പണ്ട് പപ്പയും മമ്മിയുടെയും കൂടെ മോഹന്‍ലാലിന്റെ ഒക്കെ ചിത്രങ്ങള്‍ ഒക്കെ കാണാന്‍ പോയിരുന്നു. ഇന്ന് എന്തിനു മലയാള ചിത്രങ്ങള്‍ കാണണം എന്ന ചോദ്യം ആണ് ഭാക്കി . ഞാന്‍ ഫ്രണ്ട്സിന്റെ കൂടെ തമിഴ്‌, തെലുങ്ക് പടങ്ങള്‍ കാണാന്‍ ആണ് ഇപ്പോള്‍ പോവാറ് ..എന്തിനാണ് വെറുതെ കയ്യില്‍ ഉള്ള പണം കൊടുത്ത് എന്തെങ്കിലും ഒക്കെ കാണുന്നത് ..

    ReplyDelete
  6. മാണിക്യ കല്ല്‌ എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആ പോസ്റ്റില്‍ കമന്റ്‌ ചെയ്യാമോ ദയവായി ?

    ReplyDelete
  7. പടം കണ്ടില്ല. എന്തായാലും കാശുമുടക്കി കാണാനുള്ളവകയൊന്നും ഇല്ലെന്ന് റിവ്യൂ കണ്ടപ്പോൾ മനസ്സിലായി. അതുകൊണ്ട് ഭാവിയിൽ പടം ടിവിയിൽ വരുമ്പോൾ വേറേ പണിയോന്നുമില്ലെന്കിൽ കാണാം.

    ReplyDelete
  8. അടുത്ത ഇട റിലീസ് ആയതില്‍ ഭേദപ്പെട്ട ചിത്രം

    ReplyDelete