Thursday, July 12, 2012

തട്ടത്തിന്‍ മറയത്ത് ( ഹൂറിയല്ലിത് വെറും ജിന്‍ )

ഡാ .. നിക്കെടാ അവിടെ ... എന്നെ വെറുതെ ഓടിക്കരുത്

അണ്ണന്‍ ആ ഉലക്ക ഒന്ന് താഴെയിട്ടെ. അല്ലാതെ ഞാന്‍ നിക്കുകേല . അല്ല പിന്നെ

എടാ മഹാപാപി നീ ഏതാണ്ട് ഹൂറിയാണ്‌ തേങ്ങാ കുലയാണ് എന്നൊക്കെ പറഞ്ഞിട്ടല്ലേ ഞാന്‍ ആ പടത്തിനു പോയി തല വെച്ചേ ?

അത് കൊണ്ടിപ്പം എന്നാ പറ്റിയെന്നാ ഇതിയാന്‍ ഈ പറയുന്നേ .ഉമ്മച്ചി കുട്ടിയെ പ്രേമിച്ച നായര് പയ്യന്‍റെ കഥ.ഹോ എന്തൊരു പടമായിരുന്നു . എത്രയും വിപ്ലവകരമായ . പുതുമയുള്ള പടം . പോരാത്തതിനു പ്രേമിച്ചവര്‍ക്ക് കുളിര് , പ്രേമിക്കാത്തവര്‍ക്ക് നഷ്ട്ടബോധം അങ്ങനെ പോകില്ലേ സംഗതി.ഈ വിനീത് ശ്രീനിവാസന്‍ ഒരു സംഭവം തന്നെ .

അതേടാ. മേലാല്‍ ഇത്തരം ഉഡായിപ്പുകളെ വഴിത്തി പാടി എന്റെ മുന്നില്‍ വന്നാല്‍ നിന്നെ പിടിച്ചു കെട്ടിയിട്ട് ഞാന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബും , കഥാ സംവിധാനം കുഞ്ചാക്കോയും ൫൧ ഇഞ്ചിന്റെ ടീവിയില്‍ തുടര്‍ച്ചയായി കാണിക്കും. ഒരാഴ്ചത്തേക്ക്.

അമ്മോ!!! അപ്പൊ നിങ്ങക്ക് ഈ പടവും പിടിച്ചില്ലേ?

മലയാളം അല്ലേഡേ ഞാന്‍ പറയുന്നത് ? എന്നാ കേട്ടോ.വെറും ഉഡായിപ്പ് പടം

ചുമ്മാ അങ്ങനെ പറയാതെ കാര്യാ കാരണങ്ങള്‍ കൂടി പറഞ്ഞേ,കേക്കട്ടെ ?

അനിയ , പതിവില്ലാതെ നീ ഈ പടം കാശ് മുടക്കി കയറി കണ്ടു എന്ന് എനിക്കറിയാം. അതുകൊണ്ട് ചിലപ്പോള്‍ നിനക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ഒരു പൊടിക്ക് കൂടുതല്‍ മനസിലാകും.

നിന്നേ ,നിന്നേ. നിരൂപകനായ ഞാന്‍ പതിവില്ലാതെ ഒരു പടം കണ്ടു എന്ന് മതി.കാശ് എന്റെ പട്ടി മുടക്കും. അണ്ണാ ഫാന്‍സ്‌ , ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി,ഫേസ്ബുക്ക്‌ ജാള്‍റയടി സംഘം അങ്ങനെ ഓസിന് ടിക്കറ്റ് കിട്ടാനുള്ള ആയിരം വഹികള്‍ ഇക്കാലത്ത് ഉണ്ട് .നിങ്ങളെക്കൊണ്ട് കൊള്ളില്ലത്തത് കൊണ്ടാ.

ആയിക്കോട്ടെ . ഏതിനും നീ പടം കണ്ടല്ലോ.

പിന്നെ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

ശോ , എനിക്ക് വയ്യ .എന്നിട്ട് നിനക്ക് പടം ഇഷ്ട്ടപ്പെട്ടോ?

കലക്കന്‍ പടമല്ലേ.

കാരണം ?

വിനീത് ശ്രീനിവാസന്റെ കെട്ടുറപ്പുള്ള തിരക്കഥ , സംവിധാനം .പിന്നെ അഭിനേതാക്കളുടെ തകര്‍പ്പന്‍ പ്രകടനം , ഉഗ്രന്‍ ക്യാമറ , പിന്നെ സുപ്പര്‍ ഹിറ്റ്‌ പാട്ടുകള്‍ . അങ്ങനെ എന്തെല്ലാം ഉണ്ട് ഈ പടത്തില്‍. അണ്ണാ ,മര്യാദയ്ക്ക് പോയിരുന്നു പടം കാണുകയാണേല്‍ എനിക്കും ഇതൊക്കെ മനസിലാകും,കേട്ടാ ?

നീ നിരൂപക രക്ഷസ്സ് തന്നെ ചെല്ലാ. സമ്മതിച്ചു. പക്ഷെ നീ പറഞ്ഞ ഈ ഉജ്ജ്വല ഘടങ്ങളെ കുറിച്ച് സ്വപ്പം സംശയങ്ങള്‍ ഉണ്ട് . ഒന്ന് തീര്‍ത്തു തരുവോ ?

പിന്നെന്ത്. ചുമ്മാ ഓരോന്നായിട്ട് ഇങ്ങോട്ട് ചോദിക്കണം . ഇപ്പം തീര്‍ത്ത്‌ തന്നൂന്ന് ചോദിച്ച പോരെ ?

ശരി.കെട്ടുറപ്പുള്ള തിരക്കഥയില്‍ നിന്നും തുടങ്ങാം.സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കാത്ത സന്ദര്‍ഭങ്ങള്‍ , ചക്ക് പോലെയാണ് എന്ന് പറഞ്ഞിട്ട് കൊക്ക് എന്ന് തോന്നിക്കാത്ത കഥാപാത്രങ്ങളും ഉള്ള സാധനമാണ് ഈ കെട്ടുറപ്പുള്ള തിരക്കഥ എന്നാണ് എന്റെ അറിവ് .ശരിയല്ലേ ?

അതിപ്പോ സാമാന്യ ബുദ്ധി എന്നത് ആപേക്ഷികമല്ലേ അണ്ണാ ? സുപ്പര്‍മാന്റെ സിനിമ കാണുമ്പൊള്‍ അത് ചിലപ്പോള്‍ നമുക്ക് സാമാന്യ ബുദ്ധി ഒക്കെ മാറ്റി വെച്ച് കാണേണ്ടി വരില്ലേ ?

നീ പുത്തകം നോക്കി കളി പഠിച്ചിട്ടു തന്നല്ലോഡേ ?

എന്റെ ബുദ്ധിപൂര്‍വ്വമായ മറുപടി കേട്ടിട്ട് എന്ത് തോന്നുന്നു ?

സന്തോഷം തോന്നുന്നു. ഞാന്‍ പറയാന്‍ വന്ന കാര്യം നിന്റെ തലയില്‍ കയറ്റാന്‍ ഇതിലും നല്ല ഉദാഹരണം വേറെ ഇല്ല.
ഡേ, സുപ്പര്‍മാന്റെ കഥ പറയുന്ന സിനിമ കാണുമ്പോള്‍, സിനിമയുടെ തുടക്കത്തില്‍ പ്രകാശത്തിന്റെ വേഗത്തില്‍ പറക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന സുപ്പര്‍മാന്‍ വില്ലനുമായി ഇടി കൂടാന്‍ പോകുമ്പോള്‍ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ ടാക്സി പിടിച്ച്, ട്രാഫിക് ബ്ലോക്കില്‍ ഒക്കെ പെട്ട് അങ്ങേത്തുന്ന സീനുകള്‍ ആ സിനിമയില്‍ ഉണ്ടെങ്കില്‍ അതല്ലേ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കല്‍?

തന്നെ, തന്നെ .അതും നമ്മുടെ തട്ടവും ആയിട്ട് എന്ത് ബന്ധം ? അങ്ങനെ നമ്മുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ഒരു സീനോ , കഥാപാത്രമോ ഈ സിനിമയില്‍ ഉണ്ടോ ?

ലാവിഷ്.ഉദാഹരണം നായികയുടെ കഥാപാത്രം

ഹായ് ,കലക്കന്‍ നായിക അല്ലെ . ഇഷ തല്‍വാര്‍. കാണാന്‍ എന്താ ഭംഗി!!!

അത് ന്യായം.ഞാന്‍ പറഞ്ഞത് ഇഷാ തല്‍വാര്‍ ഈ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചാണ്.
കോണ്‍വെന്റ് സ്കൂളില്‍ പഠിച്ചു എന്ന് പറയപ്പെടുന്ന ,ഗിറ്റാര്‍ വായിക്കുന്ന , നട്ടപാതിരാ നേരത്ത് സിക്സ് പാക് ഇംതിയാസിന്റെ (ആളെ നേരെ സിനിമയില്‍ കാണിക്കുന്നില്ല ) വീട്ടില്‍ ഗാന മേളയുടെ റിഹേര്‍സലിന് പോയിയിട്ട് തിരികെ വീട്ടിലേക്കു പോകുന്ന വഴി , നടുറോട്ടില്‍ ഇറങ്ങി നായകനെയും കാണുന്ന പെണ്ണ്. ഇതാണല്ലോ ആദ്യ പകുതി ,അല്ലെങ്കില്‍ നായകനായ വിനോദിനോടുള്ള പ്രേമം തുടങ്ങുന്നതിന് മുന്‍പുള്ള ആയിഷ ?

തന്നെ. നല്ല ബോള്‍ഡ് ക്യാരക്ടര്‍ അല്ലെ ?

അങ്ങനെ തോന്നിയാ ? അങ്ങനെയാണേല്‍ നായകനെ പ്രേമിച്ച് തുടങ്ങിക്കഴിഞ്ഞ് വലിയുപ്പായും , ഉപ്പയും വെള്ളിയാഴ്ച്ച പള്ളിയില്‍ പോയിക്കഴിഞ്ഞ് ഒരു മണികൂര്‍ നേരം മാത്രം വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തേക്ക് ഇറങ്ങാന്‍ സ്വാതന്ത്ര്യമുള്ള ആയിഷ ആരെഡേ , ആദ്യ പകുതുയിയിലെ ലവളുടെ ഇരട്ടയാ ?

അല്ല ... ആലോചിച്ചാല്‍ , അവരുടെ പ്രേമം അപ്പോഴേക്കും വീട്ടില്‍ അറിഞ്ഞിട്ടില്ലേ ? അത് കൊണ്ടാകും ?

എങ്ങനെ അറിഞ്ഞു എന്ന് ? വിനോദ് ആയിഷയെ കാണാന്‍ ചെല്ലുന്ന സീനില്‍ ആയിഷയുടെ വലിയുപ്പയുടെ ആളുകള്‍ അവരുടെ എതിര്‍ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞാണ് വിനോദിനെ എടുത്തിട്ട് ചളുക്കുന്നത്. ആയിഷ ജനാലക്കു അടുത്ത് നില്‍ക്കുന്നത് ശ്രീനിവാസന്‍ മാത്രമേ കാണുന്നുള്ളൂ .

ശ്രീനിവാസന്‍ രാമുവിനോട് പറഞ്ഞതാകും എങ്കിലോ ? അപ്പൊ ആയിഷക്കു വീട്ടില്‍ നിയന്ത്രണങ്ങള്‍ വന്നൂടെ ?

സ്വന്തം പെണ്‍കുട്ടികള്‍ക്ക് തന്റെ തന്നെ സഹോദരന്‍ കാരണം അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങള്‍ /വിലക്കുകള്‍ ഇതിലൊക്കെ മനസ്സ് വല്ലാണ്ട് വിഷമിച്ച് നടക്കുന്ന ഒരു മനുഷ്യനായിട്ടാണ് ശ്രീനിവാസന്റെ കഥാപാത്രത്തെ കാണിക്കുന്നത്. അപ്പൊ അങ്ങനെയുള്ള കാട്ടുപോത്തായ സഹോദരനോട് അയാള്‍ സ്വന്തം മകളെ പറ വെയ്ക്കുമോ ?അങ്ങനെ ചെയ്‌താല്‍ അവസാനം അയാള്‍ അടിക്കുന്ന ഡയലോഗിന്റെ മുഴുവന്‍ ഗ്യാസും ആ പാരയില്‍ തീര്‍ന്നില്ലേ ? ഇനി അങ്ങനെ പാര വെച്ചാല്‍ തന്നെ , സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ/മത സംഘടനയുടെ നേതാവായ രാമു , അന്യ മതസ്ഥനെ പ്രേമിക്കുന്ന അനന്തിരവളെ ഒറ്റയ്ക്ക് വീട്ടില്‍ ആക്കിയിട്ട് (ഒരു വാച്ച്മാന്‍ പോലും ഇല്ലാത്ത ഗേറ്റ് കാണിക്കുന്നുണ്ട് ) പള്ളിയില്‍ പോകുമോ ?

നിങ്ങള്‍ ഇങ്ങനെ തുടരെ തുടരെ ചോദ്യം ചോദിച്ചാല്‍ മനുഷ്യന്‍ വിഷമിച്ച് പോകുമല്ലോ ? ഓരോന്നായിട്ട് ചോദിക്ക് .

നീ വിഷമിക്കണ്ട . ആട്ടെ തത്കാലം ഞാന്‍ നിന്നോട് ഞാന്‍ എഴുതിയ ഒരു കഥ പറയാം. അത് കേട്ടിട്ട് നീ എങ്ങനെ ഉണ്ടെന്ന് പറ.മിനിമം വിനീത് ശ്രീനിവാസനോ , ഞാനോ നല്ല കഥാകാരന്‍ എന്ന് പറഞ്ഞാല്‍ മതി .

ശരി ...അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യ്.അപ്പോഴേ വിനീത് മോന്റെയൊക്കെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാകു.

ശരി. ആദ്യമേ പറഞ്ഞേക്കാം , കഥ സാങ്കല്‍പ്പികമാണ്‌

ഓ ശരി .പറയണം .
കഥ തുടങ്ങുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലാണ്. ലോക്കപ്പില്‍ കിടക്കുന്ന യുത്ത് കോണ്ഗ്രസ് അംഗം മുസ്തഫയെ പോലീസുകാര്‍ ആദ്യം ഇടിക്കുന്നു.പിന്നെ തലശേരിക്കരനായ എസ ഐ പ്രേമാനന്ദന്‍ വന്ന് പോലീസുകാരെ പിടിച്ച് മാറ്റി രാജുവിനോട് ഒരു പ്രകോപനവുമില്ലാതെ അവന്റെ കഥ പറയാന്‍ ആവശ്യപ്പെടുന്നു .മുസ്തഫ സ്റ്റേഷനില്‍ എത്തിയത് ഭയങ്കര രാഷ്ട്രീയ ഭാവിയുള്ള ബി ജെ പിക്കാരനായ ബിസിനസ്‌മാന്‍ രാമസ്വാമിയുടെ വീട്ടില്‍ രാത്രില്‍ മതില് ചാടി ചെന്നതിനാണ് . പ്രേമാനന്ദന്റെ അവശ്യ പ്രകാരം മതില് ചാടി മുസ്തഫ സ്വന്തം കഥ പറയുന്നു .കൊച്ചിലെ മുതല്‍ നെറ്റിയില്‍ ചന്ദനമിട്ട പെണ്ണുങ്ങള്‍ വീക്നെസ് അയ മുസ്തഫ ഒരു കല്യാണ പാര്‍ട്ടിയില്‍ വെച്ച് സാവിത്രി എന്ന പെണ്‍കുട്ടിയെ കാണുന്നു (ഓടി വന്ന് ഇടിച്ച് തള്ളിയിട്ടു ആശുപത്രിയില്‍ ആക്കുന്നു ). പിന്നെ പെണ്ണിനെ അശുപത്രീല് കാണാന്‍ ചെല്ലുന്ന മുസ്തഫ , അതെ ആശുപത്രിയിലുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുടെ സഹായത്തോടെ രഹസ്യ ഭാഷയില്‍ എഴുത്തെഴുതാന്‍ പഠിക്കുകയും ആ ഭാഷയിലൂടെ സാവിത്രിയോട് ഐ അം സോറി പറയുകയും ചെയുന്നു (തമ്മില്‍ കാണുന്നില്ല.ശ്രദ്ധിക്കണം ഈ രഹസ്യ ഭാഷയിലെ കത്തുകള്‍ കഥയില്‍ വളരെ പ്രധാനമാണ് ). പിന്നെ സാവിത്രി രാമസ്വാമിയുടെ അനിയന്റെ മകളാണ് എന്ന് മുസ്തഫ അറിയുന്നു. മുസ്തഫ അംഗമായ യൂത്ത് കോണ്ഗ്രസ് അംഗങ്ങള്‍ രാമസ്വാമിയുടെ വകയായ ചവറു സംസ്കരണ ശാല പൂട്ടിക്കാനുള്ള സമരത്തിലും. അതൊന്നും കണക്കാക്കാതെ മുസ്തഫ സാവിത്രിയെ പ്രേമിക്കാന്‍ തീരുമാനിക്കുന്നു. അവള്‍ പിയാനോ വായന മത്സരത്തില്‍ പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ വേണ്ടി തെയ്യം പഠിക്കുന്ന മുസ്തഫ യൂത്ത്ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് സാവിത്രിയെ ആദ്യമായി പരിചയപ്പെടുന്നു. പിന്നെ അവളുടെ പിന്നാലെ നടക്കുന്ന മുസ്തഫ , സാവിത്രിയുടെ കോളേജിലെ ഗായകനും സിക്സ്പാക്കുമായ അഞ്ജനേയനും സാവിത്രിയും തമ്മില്‍ നല്ല സുഹൃത്തുക്കളാണ് എന്നും അഞ്ജനേയന് സാവിത്രിയെ പൊടി നോട്ടമുണ്ട് എന്നും അറിയുന്നു. മുസ്തഫ , അവന്റെ നിലവാരം വെച്ച് സാവിത്രിയെ വിളിച്ച് അഞ്ജനേയന്‍ ഫ്രാഡ് ആണെന്നും , മയക്കു മരുന്നിന് അടിമയാണ് എന്നുമൊക്കെ പാര പണിയാന്‍ ശ്രമിക്കുന്നു .അത് കേട്ട പാടെ സാവിത്രി അഞ്ജനേയന്റെ വീട്ടില്‍ ഗാനമേളയുടെ റിഹേര്‍സലിന് പോവുകയും , പാതിരാത്രി അഞ്ജനെയന്റെ കൂടെ തന്നെ കാറില്‍ പോകുന്ന രംഗം മുസ്തഫയെ വിളിച്ച് വരുത്തി കാണിക്കുകയും ചെയ്യുന്നു . സഹികെട്ട മുസ്തഫ സാവിത്രിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തോടെ അവളുടെ കോളേജില്‍ എത്തുന്നു. അവിടെ വെച്ച് മുസ്തഫയെ തനിക്ക്‌ ഇഷ്ടമാണ് എന്ന ഞെട്ടിപിക്കുന്ന സത്യം സാവിത്രി തുറന്നു പറയുന്നു.അഷ്ടിക്ക് വകയില്ലാത്ത , പ്ലസ്‌ ടൂ കഷ്ടിച്ച് പാസായ , കണ്ടാല്‍ മുഗാമ്പോയ്ക്ക് താടകയില്‍ ഏഴാം മാസം ഉണ്ടായ പുത്രനെ പോലെയിരിക്കുന്ന മുസ്തഫയുടെ ഗുണഗണങ്ങള്‍ തന്നെ ഹഠാ ആകര്‍ഷിക്കുന്നു എന്ന് പെണ്ണ് എഴുത്തിലൂടെ (രഹസ്യ ഭാഷ) അറിയിക്കുന്നു ,മാത്രമല്ല കൊന്വേന്റ്റ് സ്കൂളില്‍ പഠിച്ചു , പിയാനോ വായിക്കുന്ന , പാതിരാത്രി അഞ്ജനേയന്റെ വീട്ടില്‍ ഗാനമേളക്ക് പോകുന്ന കുട്ടി ശരിക്കും പറഞ്ഞാല്‍ യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ ഇല്ലത്തില്‍ അമ്മയുടെ മരണശേഷം സ്നേഹം കിട്ടാതെ,വലിയച്ഛനായ രാമസ്വാമിയുടെ കര്‍ശന നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്നവളാണ് എന്ന സത്യം മുസ്തഫ വലിയ താമസമില്ലാതെ മനസിലാക്കുന്നു.രാമസ്വാമിയുടെ അനിയന്‍(പെണ്ണിന്റെ അച്ഛന്‍) വായില്‍ കമ്പിട്ടുകുത്തിയാലും മിണ്ടാത്ത സ്വഭാവക്കാരനും .
രാമസ്വാമിയുടെ ചവറു ഫാക്ടറിക്ക് എതിരെ നടക്കുന്ന സമരത്തെ പൊളിക്കാന്‍ അങ്ങേരും , അനിയനും കൂടി ഒരു രഹസ്യ യോഗത്തിന് പോകുന്ന രാത്രി മുസ്തഫ സാവിത്രിയെ കാണാന്‍ രാമസ്വാമിയുടെ വീട്ടില്‍ എത്തുന്നു (കൊച്ചും, ചേച്ചിയും അച്ഛനും ഒക്കെ രാമസ്വാമിയുടെ കൂടെയാണ് താമസം. പതിനെട്ട് കഴിഞ്ഞ സ്പോട്ടില്‍ കൊച്ചിന്റെ ചേച്ചിയെ എവനെയോ കൊണ്ട് കെട്ടിച്ച് ഡിവോര്‍സ് ആക്കി കൈയ്യില്‍ കൊടുത്ത രാമസ്വാമിക്ക്‌ നോ ഫാമിലി. രാഷ്ട്രീയം , ഫാക്ടറി ,അനിയന്റെ മക്കളെ ആചാരം പഠിപ്പിക്കല്‍ ...ഇതിനായി ഉഴിഞ്ഞു വെച്ച തയാഗ പൂര്‍ണ്ണമായ ഒരു ജീവിതം ). രഹസ്യ യോഗത്തില്‍ വിവരം ചോര്‍ത്താന്‍ മുസ്തഫയുടെ സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമം രാമസ്വാമി കണ്ടു പിടിക്കുന്നു, യോഗം പിരിച്ചു വിടുന്നു. യോഗത്തിന്റെ കാര്യം മുസ്തഫയോട് പറഞ്ഞ അതെ സുഹൃത്തുക്കള്‍ യോഗം കലങ്ങുന്നതും , രാമസ്വാമിയും അനിയനും പ്രതീക്ഷിച്ചതിലും നേരത്തെ വീട്ടിലേക്ക് തിരിക്കുന്നതും ഒളിഞ്ഞിരുന്ന് കാണുന്നുണ്ട്. പക്ഷെ കഥ ആവശ്യപ്പെടുന്നതനുസരിച്ച് അവര്‍ ആ വിവരം മാത്രം മുസ്തഫയെ അറിയിക്കുന്നില്ല. രാമസ്വാമിയും ,അനിയനും ആളുകളും വീട്ടില്‍ എത്തുന്നു ,മുറ്റത്ത് വയിന്നോക്കി നില്‍ക്കുന്ന മുസ്തഫയെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞു ചവിട്ടിക്കൂട്ടി പോലീസില്‍ ഏല്‍പ്പിക്കുന്നു. പക്ഷെ രാമസ്വാമിയുടെ അനിയന്‍ മാത്രം ജനാലയിലൂടെ മുസ്തഫയെ പ്രണയത്തോടെ നോക്കി നില്‍ക്കുകയും , അവനിട്ട് ചളുക്ക്‌ കിട്ടുമ്പോള്‍ കരയുകയും ചെയ്യുന്ന സാവിത്രിയെ കാണുന്നു. പക്ഷെ അയാള്‍ ഒന്നും മിണ്ടുന്നില്ല

ഇവിടെ കഥയുടെ ഇടവേള .

അണ്ണാ ....ഈ കഥ ...

മിണ്ടരുത് ...ബാക്കി കൂടി കേള്‍ക്കെടാ .അങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തുന്ന മുസ്തഫയുടെ കരളലിയിക്കുന്ന കദന കഥ കേട്ട് എസ ഐ പ്രേമാനന്ദനും , വട്ടിയൂര്‍കാവ് പോലീസ് സ്റ്റേഷനിലെ സകല ജന മൈത്രി പോലീസുകാരും മുസ്തഫയെ സഹായിക്കും എന്ന് തിരിവഞ്ചിയൂര്‍ രാധാകൃഷ്ണനെ പിടിച്ച് ആണയിടുന്നു. ജോലിയും കൂലിയും , വലിയ പഠിപ്പും ഇല്ലാത്ത മുസ്തഫയെ സഹായിക്കാന്‍ അവര്‍ അവനെക്കൊണ്ട് ഹെല്‍മറ്റ് കച്ചവടം തുടങ്ങിക്കുന്നു. അവന്‍ ഹെല്‍മറ്റ് തട്ട് വെയ്ക്കുന്നിടത്തോക്കെ പോലീസ് ചെക്കിംഗ് ,ആളുകളെ കൊണ്ട് നിര്‍ബന്ധമായി ഹെല്‍മെറ്റ്‌ വാങ്ങിപ്പിക്കല്‍. അങ്ങനെ മുസ്തഫ നല്ലൊരു തുക കാശായി ഉണ്ടാക്കുന്നു, ആ കാശ് കൊണ്ട് സ്വന്തമായി ചന്ദനം , ജപമാല, രുദ്രാക്ഷം എന്നിവ വില്‍ക്കുന്ന ഒരു കട (പേര് പൂജാ വേള്‍ഡ് ) തുടങ്ങുന്നു.ഇതിനിടെ മുസ്തഫയുടെ സുഹൃത്തുക്കള്‍ സാവിത്രിയുടെ അമ്മാവന്റെ മകനായ അനന്തുവിനെ മുസ്തഫ -സാവിത്രി പ്രണയം സഫലമാക്കാനുള്ള ഹംസമായി തിരഞ്ഞെടുക്കുന്നു. മുസ്തഫയുടെ പെങ്ങള്‍ ഫാത്തിമയെ ലൈന്‍ അടിക്കുന്ന അനന്തു റെഡിയായി ആ പണി ഏറ്റെടുക്കുന്നു . പിന്നെ ലവനാണ് ലവര്‍ക്കിടയില്‍ രഹസ്യ ഭാഷയിലുള്ള കത്തുകള്‍ കൈമാറുന്നത്.
കടയുടെ ഉത്ഘാടനം സാവിത്രിയുടെ സൌകര്യ പ്രകാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രാമസ്വാമിയും ,അനിയനും ഉച്ച പൂജ തൊഴാന്‍ പോകുന്ന സമയത്ത് വെയ്ക്കുന്നു . കാരണം അപ്പോള്‍ മാത്രമേ ആ കുട്ടിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കു . കടയുടെ ഉത്ഘാടനത്തിനു ശേഷം മുസ്തഫയും , സുഹൃത്തുമായി മുഴുവന്‍ കറുത്ത ഗ്ലാസ് ഇട്ട വണ്ടിയില്‍ വീട്ടിലേക്ക് തിരികെ പോകുന്ന സാവിത്രിയെ ആ നാട്ടിലെ ചില ബ്രാഹ്മണര്‍ കാണുന്നു .മുസ്തഫയുടെ കൂടെ രാമസ്വാമിയുടെ ഇല്ലത്തെക്കുട്ടി കാറില്‍ പോകുന്നത് സഹിക്കാനാവില്ല എന്ന് പറയുന്ന അവര്‍ മുസ്തഫയുടെ സുഹൃത്തായ സുപ്രു അയ്യര്‍ കാറില്‍ നിന്നുമിറങ്ങി അവരുടെ തന്തക്കു വിളിക്കുമ്പോള്‍ 'അല്ലെങ്കിലും ഞങ്ങളുടെ റോള്‍ കഴിഞ്ഞു .നിങ്ങള്‍ പോയിക്കൊള്ളു ഞങ്ങള്‍ രാമസ്വാമിയെ വിളിച്ച് വിവരം പറയാം ' എന്ന മട്ടില്‍ പിന്‍വാങ്ങുന്നു. വിവരമറിയുന്ന രാമസ്വാമി സാവിത്രിയെ ഉലക്കക്ക് അടിക്കുന്നു .അതിനിടെ ചവര്‍ ഫാക്ടറിയുടെ സംഭരണ ടാങ്ക് തകര്‍ന്ന് കുറെ നാട്ടുകാര്‍ ആശുപത്രിയിലാകുന്നു .കുപിതരായ യൂത്ത് കോണ്ഗ്രസ്കാര്‍ രാമസ്വാമിയുടെ അനിയനെ വഴിയിലിട്ടു ചവിട്ടുന്നു, മുസ്തഫ അയാളെ രക്ഷിക്കുന്നു.മുസ്തഫയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ശ്രമങ്ങള്‍ ,മുസ്തഫയുടെ സുഹൃത്തും,പഴയ കോണ്‍ഗ്രസ്സുകാരന്റെ മകനുമായ മനോജ്‌ ആ ശ്രമങ്ങളെ ഡയലോഗ് അടിച്ച് തോല്‍പ്പിക്കുന്നു.

യൂത്ത് കോണ്ഗ്രസ്സിന്റെ പ്രതിഷേധം കാരണം കരുത്തനായ രാമസ്വാമി ഡല്‍ഹിയിലേക്കു കുടുമ്പസമേതം താമസം മാറാന്‍ തീരുമാനിക്കുന്നു . വിവരമറിയുന്ന മുസ്തഫ രാത്രി സാവിത്രിയെ വിളിച്ച് ഇറക്കി കൊണ്ട് പോകാന്‍ ശ്രമിക്കുന്നു.പക്ഷെ മുസ്തഫയെ രാമസ്വാമി തട്ടും എന്ന് ഭയന്ന് സാവിത്രി പോകുന്നില്ല. പിറ്റേ ദിവസം കഥയില്‍ ട്വിസ്റ്റ്‌ . രാവിലെ എല്ലാവരെയും വിളിച്ച് കൊണ്ട് ഡല്‍ഹിക്ക് പോകാന്‍ റെഡിയാകുന്ന രാമസ്വാമിക്ക്‌ നേരെ അയാളുടെ അനിയന്‍ പൊട്ടിത്തെറിക്കുന്നു . തന്റെ മകള്‍ അവളുടെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കും എന്നും , പെണ്ണിന്റെ വിശുദ്ധിയുടെ അടയാളമായിട്ടാണ് ചന്ദനം ഉപ്പയോഗിക്കേണ്ടത് അല്ലാതെ സ്വപ്നങ്ങളെ മൂടാനല്ല എന്നും പ്രഖ്യാപിക്കുന്നു . ശരി അനിയാ ,എന്നാല്‍ ഞാന്‍ പോയിട്ട് കത്തയക്കാം എന്ന മട്ടില്‍ അന്ന് വരെ ഉപയോഗിച്ചിരുന്ന കറുത്ത അമ്പാസിഡര്‍ കാര്‍ അനിയന് കൊടുത്ത് (അതോ വിറ്റോ- കഥയില്‍ ഇത് നമ്മള്‍ വ്യക്തമാക്കില്ല ) ഒരു ഇന്നോവയില്‍ കയറി രാമസ്വാമി യാത്രയാകുന്നു. പിന്നെ കുറച്ചു നേരം നാട്ടുകാര്‍ എല്ലാം കൂടി മുസ്തഫയെ അന്വേഷിച്ചുള്ള നടപ്പ്. ഒടുക്കം കടല്‍പാലത്തിന്റെ തുഞ്ചത്ത് ചെറുക്കനെ കണ്ടെത്തുന്നു. അത്തര്‍ മന്‍സിലില്‍ ഇബ്രാഹിം ഹാജിയുടെ (മുസ്തഫയുടെ വാപ്പ) വീട്ടില്‍ ഒരു പൂജ മുറി ഉണ്ടാക്കാന്‍ സൌകര്യം ഉണ്ടാകുമോ എന്ന് ചോദിച്ച് സാവിത്രി മുസ്തഫയുടെ കഴുത്തില്‍ തൂങ്ങുന്നു.

ലാസ്റ്റ് സീനില്‍ മുസ്തഫ പണ്ട് കുട്ടിക്കാലത്ത് ചന്ദനം തൊട്ട ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടിട്ട് അവളെ തെന്റെ ഭാര്യയായി കിട്ടണേ എന്ന് പടച്ചോനോട് പറഞ്ഞിരുന്നു എന്നും (ഈ സീന്‍ ആദ്യവും കാണിക്കും ) ആ കുട്ടി തെന്നെയാണ് സാവിത്രി എന്നും പറയുന്നു . ശുഭം .കഥയുടെ പേര് ചന്ദനത്തിന്റെ സുഗന്ധം , എങ്ങനെയുണ്ട് അനിയാ ?

വിവരക്കേടിന്റെ എട്ടു കളി തന്നെ അണ്ണാ കഥയില്‍ . നിങ്ങളൊക്കെ വിനീത് ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും പിച്ച വാങ്ങണം.
ഉറപ്പാണോ ?

അതെ, എന്താ സംശയം

ഡേ ...ചന്ദനത്തിന്റെ ഗന്ധം മാറ്റി തട്ടത്തിന്‍ മറയത്ത് എന്നാക്ക്. മുസ്തഫയെ വിനോദും , സാവിത്രിയെ ആയിഷയും ആക്ക്. രാമസ്വാമിയെ അബ്ദുറഹ്മാന്‍ ആക്ക്, ആയിഷയുടെ അച്ഛനെ വപ്പയാക്ക് , പൂജ വേള്‍ഡ് പര്‍ദ്ദ വേള്‍ഡ് ആക്ക് . . അനന്തൂനെ അബ്ദുള്ള എന്നും , സുപ്രുവിനെ ഫൈസി എന്നും അഞ്ജനേയനെ ഇംതിയാസ് എന്നും വിളിച്ചോ . കഥ നടക്കുന്നത് തലശേരിയില്‍ , എസ ഐ പ്രേംകുമാര്‍ (നമ്മുടെ പ്രേമാനന്ദ് ) തിരുവനന്തപുരംകാരനും. ചവറു ഫാക്ടറി - ലെതര്‍ ഫാക്ടറി . യൂത്ത് കോണ്ഗ്രസ് -കമ്യൂണിസ്റ്റ് സംഘടന ,ബി ജെ പി- മുസ്ലീം ലീഗ് (അത് പോലെ ഒന്ന് ).പിയനോക്ക് പകരം ഗിറ്റാര്‍, തെയ്യത്തിന് പകരം ദഫ്മുട്ട്. ഇബ്രാഹിം ഹാജിയുടെ പുരയിലെ പൂജാ മുറിക്ക് പകരം ഗോപാലന്‍ മാഷുടെ വീട്ടില്‍ നിസ്കാര പായ് ഇത്രയുമായാല്‍ ചന്ദനത്തിന്റെ ഗന്ധം മാറിയാ ?

അണ്ണാ ...താത്വികമായി നോക്കിയാല്‍ അത് ശരിയാണ് .പക്ഷെ അങ്ങനെ റാഡിക്കലായുള്ള ഒരു മാറ്റമല്ല ഇവിടെ വേണ്ടത് .

നീ മാറ്റണ്ട .പക്ഷെ ഈ കോപ്പിലെ കഥയും സന്ദര്‍ഭങ്ങളും കെട്ടുറപ്പുണ്ട് എന്ന പേരില്‍ നിന്റെ ഓണ്‍ലൈന്‍ കമ്യൂണിറ്റിയിലെ തലക്കകത്ത് കാറ്റ് മാത്രമുള്ള അവന്മാര്‍ക്ക് വിളമ്പിയാല്‍ മതി

ഒക്കെ , തിരക്കഥ വിട് .സംവിധാനത്തിന് നമുക്ക് ഒരു എട്ടു മാര്‍ക്ക് ?

നൂറിലാ ? അത് തന്നെ കൂടുതലാടാ

ആക്കല്ലേ അണ്ണാ .സംവിധാനത്തിന് എന്താ കുഴപ്പം?

ചുരുക്കി പറഞ്ഞാല്‍ അറുപതുകളില്‍ പോലും തേഞ്ഞ പ്രമേയമായ ഒരു കഥയെടുത്ത് രണ്ടായിരത്തി പന്ത്രണ്ടിലെ ന്യൂ ജനറേഷന്‍ പാക്കേജില്‍ ഇറക്കാന്‍ ശ്രമിച്ച്, ഓലപ്പുരക്ക് നെറോലാക്ക് പെയിന്റടിച്ച് നശിപ്പിച്ച അവസ്ഥ.ഓലപ്പുരയുടെ ഭംഗി പോവുകയും ചെയ്തു , നെറോലാക്ക് എല്ലാം കൂടി ഓലയില്‍ ഒട്ടിപ്പിടിച്ചു വൃത്തികെട് ആവുകയും ചെയ്തു .ഇതാണ് സംവിധാനം

അഭിനയം നന്നയിട്ടില്ലേ ?

ദോഷം പറയരുതല്ലോ .നിവിന്‍ പോളി ആ പയ്യനോട് ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട് .പക്ഷേ ഇങ്ങനെ ഒരു ഉഡായിപ്പ് കഥയില്‍ അയാള്‍ എന്ത് ചെയ്യാന്‍ ? പിന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന പോലീസുകാരനായി മനോജ്‌ കെ ജയന്‍ സുരാജിനെ അനുകരിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുന്നുണ്ട് .
ശ്രീനിവാസന്‍ കറണ്ട് അടിച്ചാല്‍ പോലും ഭാവം വരാത്ത മുഖവുമായി നാലച്ചു സീനുകള്‍ വന്ന് പോകുന്നു. രാമു വിനീത് ശ്രീനിവാസന്‍ ആവശ്യപ്പെട്ട വില്ലത്തരങ്ങള്‍ കാണിക്കുന്നു , നാട് ടു വിട്ടു പോകുന്നു.ആല്ലാതെ പിന്നെ പടത്തിന്റെ ആദ്യ പകുതി മുഴുവന്‍ അങ്ങേരുടെ വീട്ടില്‍ തന്നെ താമസിച്ച് , ഗിറ്റാര്‍ വായന , പാതിരാത്രി ഗാനമേള റിഹേര്‍സല്‍ എന്നൊക്കെ പറഞ്ഞ് പാറി പറന്നു നടക്കാന്‍ നായികയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന അങ്ങേര്‍ പെട്ടെന്ന് കയറി നായികയെ അടിക്കാനും ചവിട്ടാനും ഒക്കെ തുടങ്ങുന്നതിനെ എന്ത് പറയണം ? നായിക, കാണാന്‍ കൊള്ളാം...നോ സ്കോപ്പ് ഫോര്‍ ഫാവാഭിനയം .. അത് നമ്മുടെ ഭാഗ്യം ?

പാട്ടുകള്‍ ,ക്യാമറ എന്നിവയെങ്കിലും .

പാട്ടുകള്‍ കേള്‍ക്കാന്‍ കൊള്ളാം ,പടത്തില്‍ ബോറാണ് . ക്യാമറ തിരക്കേടില്ല.

അപ്പൊ ഈ പടത്തില്‍ കൊള്ളാവുന്ന ഒന്നും ഇല്ലാ എന്നാണ് നിങ്ങള്‍ പറയുന്നത് ?

നിവിന്‍ പോളി നല്‍കുന്ന പ്രതീക്ഷ ഒഴിച്ച് ഒന്നുമില്ല.

ഛെ, എന്നാലും മലയാളത്തിലെ ബുദ്ധിമാനായ കഥാകാരന്‍ ശ്രീനിവാസന്റെ മകന്റെ പടത്തിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ ?

എന്താടാ പറഞ്ഞാല്‍ ? ശ്രീനിവാസന്റെ അല്ലേ മോന്‍ , എന്റെ അല്ലല്ലോ ? പിന്നെ ഞാന്‍ ടിക്കറ്റിന് കൊടുത്ത കാശ് നഷ്ടമായത് ഇവരാരും തിരിച്ചു തരില്ലല്ലോ ?

എന്നാലും ശ്രീനിവാസന്‍ ...

അനിയാ, ശ്രീനിവാസന്‍ കുറേക്കാലം സത്യന്‍ അന്തിക്കാട്‌ -മോഹന്‍ലാല്‍ ടീമിനെ വിറ്റ് കഞ്ഞി കുടിച്ചു .പിന്നെ പൊക്കം , ബുദ്ധി , സൌന്ദര്യം ഇതൊന്നും ഇല്ലാത്തതില്‍ മലയാളിക്ക് ഉള്ള അപകര്‍ഷതാ ബോധം (ശ്രീനിവാസന് ഈ അപകര്‍ഷതാ ബോധം സ്വന്തമായി ഉണ്ടോ എന്ന് ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആളല്ല ) വടക്കുംനോക്കി യന്ത്രം മുതല്‍ വിറ്റ് കാശാക്കി .ഓവറായി പാവം പാവം രാജകുമാരനില്‍ ഒക്കെ എത്തിയപ്പോള്‍ ,മലയാളിക്ക് മടുത്തു .അടങ്ങു വേലായുധ പറഞ്ഞു. നായകനായുള്ള കത്തിക്കല്‍ അതോടെ കുറെക്കാലത്തേക്ക് ഇല്ലായിരുന്നു . ഇപ്പൊ അങ്ങേരുടെ മോനും ശ്രമിക്കുന്നത് മലയാളിയുടെ സ്വന്തം കുറവുകളില്‍ ഉള്ള അപകര്‍ഷതാ ബോധം മറച്ചു വെയ്ക്കാനുള്ള ശ്രമത്തെ വിറ്റ് കാശാക്കാന്‍ തന്നെയാണ്. പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത നായകന് കാശുള്ള വീട്ടിലെ മൊഞ്ചത്തി പെണ്ണിനെ പുല്ലു പോലെ കിട്ടും എന്ന പ്രതീക്ഷയാണ് വിനീത് ശ്രീനിവാസന്‍ മുന്നോട്ട് വെയ്ക്കുന്നത് എന്ന് മാത്രം (വടക്കുംനോക്കിയില്‍ പോലും ശ്രീനിക്ക് സുന്ദരിയായ പാര്‍വ്വതി യെ ഭാര്യയായി കിട്ടിയില്ലേ ?- അപകര്‍ഷതാ ബോധം ഒക്കെ നായകന് ഉണ്ടെങ്കിലും കരിവിളക്കും നെയ്‌ വിളക്കും തന്നെ അതും )

ആ പ്രതീക്ഷ ഇന്നത്തെ യുവജനങ്ങള്‍ക്ക്‌ കൊടുക്കുന്നത് തെറ്റാണോ ?

അനിയാ,ഇന്നത്തെ കാലത്ത് ഒരു പെണ്ണും പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത തട്ടത്തിന്‍ മറയത്തിലെ നായകനെ പോലുള്ള ഒരുത്തനെ ടൈം പാസിന് പോലും പ്രേമിക്കില്ല. അങ്ങനെ പ്രേമിക്കും എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞത് കേട്ട് നിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയിലെ കൂതറകള്‍ ആരെങ്കിലും ,മൊഞ്ചുള്ള പെണ്ണിനെ നോക്കി കാശുള്ള വീടിന്റെ മതില് ചാടിയാല്‍ ഫലം സിനിമയില്‍ കാണിക്കുന്ന ജനമൈത്രി പോലീസ് സ്റ്റേഷന്‍ ആവില്ല .പകരം ജനമൃതി പോലീസ് സ്റ്റേഷന്‍ ആകും. അത്രേയുള്ളൂ

എന്നാലും ഞാന്‍ റിവ്യൂ എഴുതുമ്പോള്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്ന ചില്ലറ രസക്കേട് ഒഴിവാക്കിയാല്‍ പടം ഏഴാം ബഹറിലെ ഹൂറിയാണ്‌ എന്നേ എഴുത്ത് അണ്ണാ . വിനീത് മോനെ അങ്ങനെ ഞാന്‍ കൈവിടില്ല

അപ്പൊ ഞാന്‍ പറഞ്ഞ പോയന്റുകള്‍ ഒക്കെ തെറ്റാണ് എന്നാണോ ?

അല്ല .പക്ഷെ അതൊന്നും ഞാന്‍ വെട്ടം കാണിക്കില്ല. വെറുതെ ഏതെങ്കിലും തെണ്ടിക്ക് എവിടേലും വെച്ച് ഞങ്ങള്‍ ജാള്‍റകളുടെ ഉത്തരം മുട്ടിക്കാനുള്ള വടി ഞാന്‍ തന്നെ കൊടുക്കണോ ? അത് വേണ്ട .

ശരി.എന്നാ പോണ പോക്കില്‍ ഇതൂടെ കേട്ടോ. നീ പറഞ്ഞല്ലോ ജനമൈത്രി പോലീസ് നായകനെ സഹായിക്കുന്നു എന്നത് ചില്ലറ രസക്കേടാണ് എന്ന് ?

അതെ ?

ഡാ , അവരുടെ സഹായമല്ലേ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ? പകരം ആദ്യമേ മനോജ്‌ കെ ജയന്‍ നായകനെ ചവിട്ടിക്കൂട്ടി , ജയില്‍ ഇടിഞ്ഞാലും പുറത്തു വരാത്ത നാല് കേസും ചാര്‍ജു ചെയ്‌താല്‍ , ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും നായകനെ തള്ളി പറയാനാണ് സാധ്യത. തട്ടതിന്‍ മറയത്ത് എന്ന പേര് അതോടെ തല്ലി മയ്യത്താക്കി എന്ന് മാറ്റേണ്ടി വരുകയും കഥ ആദ്യത്തെ പത്തു മിനിറ്റില്‍ തീരുകയും ചെയുമോ?

അത് സംഭവിക്കും.

അങ്ങനെയാണെങ്കില്‍ , കഥയുടെ ആധാരശില ഈ ജനമൈത്രി പോലീസ് അല്ലേ ? അത് തന്നെ ഒരു ഉഡായിപ്പ് ഫീല്‍ കാണുന്നവര്‍ക്ക് നല്‍കുമ്പോള്‍ , ബാക്കി പടം നീ പറഞ്ഞത് പോലെ എങ്ങനെയാടാ ഹൂറിയാകുന്നത്, വൃത്തികെട്ടവനെ ?

അണ്ണാ, നിങ്ങള്‍ ശവത്തില്‍ കുത്തരുത്.

67 comments:

  1. ആദ്യ പടം ദിലീപ് നിര്‍മ്മിച്ചത്‌ കൊണ്ടു സകല പേരും പൊക്കി പറഞ്ഞു ആളെ കൂട്ടി. കാവ്യാ മാധവന്‍ അഭിമുഖത്തിനു വന്നവരോട് 'എന്‍റെ വീട്ടു കാര്യം ഞാന്‍ എപ്പോഴും പറയാറുള്ളതല്ലേ ഇന്ന് ഞാന്‍ ഈയിടെ കണ്ട വളരെ നല്ല പടം മലര്‍ വാടിയെ കുറിച്ച് പറയാം' എന്നൊക്കെ കാച്ചി.. ഇത് അച്ഛനും മോനും കൂടെ എങ്ങിനെ ആളെ കൂട്ടും...

    ReplyDelete
  2. പ്രേക്ഷകാ... രണ്ടു ചിത്രങ്ങള്‍ ഞാന്‍ താഴെ കൊടുക്കുന്നു....
    തട്ടത്തിന്‍ മറയത്ത് , തേജ ഭായ് ആന്‍ഡ്‌ ഫാമിലി.............................
    ഇതില്‍ താങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് ഇതു എന്ന് റിവ്യൂ വായിച്ചിട്ടുള്ള എനിക്ക് മനസിലായി....
    അപ്പോള്‍ പിന്നെ ഈ ചിത്രം എങ്ങനെ ഇഷ്ടപെടാനാണ്?

    ഒരു വിധം നല്ല ചിത്രങ്ങളെ എല്ലാം അങ്ങ് ചവിട്ടി അരയ്ക്കുക.... വേറെ ആര്‍ക്കും ഇഷ്ടമല്ലാത്ത എന്നാല്‍ തനിക്കു ഇഷ്ടപെട്ട ചിത്രങ്ങളെ വാനോളം പുകഴ്ത്തുക ... അതിനെ റിവ്യൂ എന്നാണോ പറയുക?
    കഷ്ടം....

    ReplyDelete
  3. ജിനു: എനിക്ക് ഇഷ്ടപ്പെടാത്ത ചിത്രങ്ങളെ വാനോളം പുകഴ്ത്താന്‍ സാധിക്കുമോ ? അത് ഒരു ബോറ് ഏര്‍പ്പാടല്ലേ ? പിന്നെ തേജാഭായ് ആന്‍ഡ്‌ ഫാമിലി മാത്രമല്ല , പോക്കിരിരാജാ ,രാജമാണിക്യം അങ്ങനെ യാതൊരു ലോജിക്കും ഇല്ലാതെ വന്ന സിനിമകള്‍ പലതും എനിക്ക് ഇഷ്പ്പെട്ടവയാണ്. ഈ കൂട്ടത്തില്‍ , ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ള സിനിമകളെ എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണങ്ങളും അതാത് പോസ്റ്റില്‍ ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് (രാജമാണിക്യം ഇറങ്ങിയപ്പോള്‍ ഈ ബ്ലോഗ്‌ തുടങ്ങിയിരുന്നില്ല എന്ന് ഓര്‍ത്തിട്ടു വേണം അതിന്റെ പോസ്റ്റ്‌ തപ്പാന്‍ ).ഇഷ്ടപ്പെട്ടില്ല എന്ന് ഞാന്‍ പറഞ്ഞ സിനിമകളെ പരാമര്‍ശിക്കുന്ന പോസ്റ്റുകളില്‍ , ഉദാഹരണത്തിന് തട്ടതിന്‍ മറയത്ത്, ആ സിനിമകള്‍ എനിക്ക് എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നും ഞാന്‍ വ്യക്തമാക്കാറുണ്ട് . പിന്നെ എന്റെ പോസ്റ്റുകളെ തങ്ങള്‍ റിവ്യൂ എന്ന് തന്നെ വിളിക്കണം എന്നില്ല .എന്റെ അഭിപ്രായങ്ങള്‍ എന്നോ അതോ താങ്കളുടെ മനോധര്‍മ്മം അനുസരിച്ച് മറ്റു എന്തെങ്കിലും പേരോ (തെറി ആയാലും ഓക്കേ - പക്ഷെ അത് പബ്ലിഷ് ചെയില്ല :) ) വിളിക്കുക .അത് വ്യക്തി സ്വാതന്ത്ര്യം

    താങ്കള്‍ക്ക് ഈ സിനിമ നല്ലതായി തോന്നി എന്ന് കമന്റിലൂടെ ഞാന്‍ മനസിലാക്കുന്നു. താങ്കള്‍ക്ക് കൊടുത്ത കാശ് മുതലായതില്‍ വളരെ സന്തോഷം. ഈ സിനിമ കണ്ട രണ്ടു പ്രേക്ഷകര്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ , ഈ സിനിമയെ നല്ലതാക്കുന്നു എന്ന് താങ്കള്‍ക്ക് തോന്നിയ ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാന്‍ എനിക്ക് താത്പര്യമുണ്ട് . ദയവായി അതും വിശദീകരിക്കുമല്ലോ ? സിനിമയിലെ അകെ നല്ല കാര്യങ്ങളായി എനിക്ക് തോന്നിയ നിവിന്‍ പോളി, തരക്കേടില്ലാത്ത ക്യാമറ , കേള്‍ക്കാന്‍ (സിനിമയില്‍ കാണാന്‍ അല്ല )രസമുള്ള പാട്ടുകള്‍ - ഈ രണ്ടു ഘകങ്ങളെ കുറിച്ചുള്ള എന്റെ അഭിപ്രായം ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്നും വിനീതമായി ഓര്‍മിപ്പിക്കുന്നു.തുടരാം

    ReplyDelete
  4. അഭിപ്രായ വ്യത്യാസം ഉണ്ട്..
    അപ്പന്‍ മാഹാത്മ്യം മാത്രമാണ് വിനീതിന്റെ വിജയം എന്ന താങ്കളുടെ പ്രേജുഡിസിനെ വെല്ലുവിളിച്ചതില്‍ ഉള്ള ഫ്രെസ്ട്രേഷന്‍ ആണ്..അത് മാത്രമാണ് റിവ്യൂവില്‍ കാണുന്നത്.
    നിങ്ങളുടെ ചൂഴ്ന്നു നോട്ടം ചിലപ്പോഴൊക്കെ കാര്യം ഉള്ളതായി തോന്നുമെങ്കിലും ഇത് പോലെ ചില അവസരങ്ങളില്‍ വെറും തറ ആയി പോവുന്നു.

    ഇപ്പോള്‍ പറഞ്ഞ പല കുഴപ്പങ്ങളും ക്ഷമിച്ചു കൊടുക്കാവുന്നത്തെ ഉള്ളൂ, പല പുതിയ പടപ്പുകളെയും തട്ടിച്ചു നോക്കുമ്പോള്‍.
    പിന്നെ മതത്തെ തൊട്ടു കളിക്കാന്‍ കാട്ടിയ ആ ബോള്‍ഡ് നിലപാടിന് കൊടുക്കേണ്ടേ മാര്‍ക്ക് കുറച്ച്?

    എനിക്ക് നന്നായി ആസ്വദിക്കാന്‍ സാധിച്ചു ചിത്രം. ഒരു ബുദ്ധിജീവി ജാട അഴിച്ചു മാറ്റി സമാധാനമായി കാണാവുന്ന ഒരു പുതുനിര ചിത്രമായി എനിക്ക് തോന്നി.
    പിന്നെ പുതിയ ന്യൂ വേവ് പോലെ അറിസ്ട്രോക്രാട്ടിക് കൂറത്തരങ്ങളും യോയോ ആട്ടിട്യൂഡും ഇല്ലാത്തതും ഒരു സമാധാനം തന്നു.

    ReplyDelete
    Replies
    1. ഷാരോണ്‍ :അപ്പന്റെ മഹാത്മ്യം എന്നൊരു പ്രിജുഡൈസ് എന്തായാലും വിനീത് ശ്രീനിവാസന്റെ കാര്യത്തില്‍ എനിക്കില്ല. ഒരു ബിലോ ആവറേജ് സംവിധായകന്‍ & നടന്‍ / എബൌ ആവറേജ് തിരക്കഥകൃത്ത് അങ്ങനെ മാത്രമേ ഞാന്‍ ശ്രീനിവാസന്‍ എന്ന സിനിമക്കാരനെ കാണുന്നുള്ളൂ. പിന്നെ ഫ്രസ്ട്രേഷന്‍. അതുണ്ട് . ഇത്തരം ബോറ് പടങ്ങള്‍ക്ക് പോയി കാശു പോകുന്നതിന്റെ, പണ്ട് തേര്‍ഡ് ക്ലാസ് മസാല മാത്രം വന്നിരുന്ന തെലുങ്കില്‍ പോലും കിടിലം പടങ്ങള്‍ ഇറങ്ങിയിട്ടും നമ്മുടെ തിയറ്ററുകളില്‍ രണ്ടു രണ്ടര മണികൂര്‍ കാണുന്നവന്റെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം സിനിമകള്‍ ഇറങ്ങുന്നതില്‍ (ഈ വര്‍ഷം കുറെ നല്ല പടങ്ങള്‍ ഇറങ്ങിയത്‌ വിസ്മരിക്കുന്നില്ല .പക്ഷെ കൂതറ നിലവാരത്തിലുള്ളവയും എണ്ണത്തില്‍ ഏകദേശം തുല്യം ) ഒക്കെ എനിക്ക് ഫ്രസ്ട്രേഷന്‍ ഉണ്ട്. പിന്നെ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ ഈ സിനിമയുടെ കുഴപ്പങ്ങള്‍ അത്ര ചെറുതാണ് എന്ന് എനിക്ക് തോന്നുന്നില്ല .കഥയുടെ ബേസിക് ലോജിക് ഇല്ലാതാക്കുന്നതാണ് തുടരെ തുടരെ വരുന്ന സീനുകള്‍. പിന്നെ മതത്തിനെ വെല്ലുവിളിക്കുന്നതോ /തൊടുന്നതോ ഒക്കെ ...വളരെ സേഫ് ആയി നായര്‍ പയ്യന്‍ ഉമ്മച്ചിക്കുട്ടിയെ പ്രേമിക്കുന്നെങ്കില്‍ അവന്റെ പെങ്ങളെ മുസ്ലീമും പ്രേമിക്കുന്നുണ്ട് എന്ന സമദൂര നപുംസക ലൈന്‍ അല്ലാതെ ഈ സിനിമയില്‍ വേറെ ഒരു കുന്തവും ഇല്ല. മതം/സമൂഹം തുടങ്ങിയവ സാധാരണക്കാരന്റെ സ്വൈര ജീവിതത്തിന് തടസ്സമാകുമ്പോള്‍ അതിനെ എതിര്‍ത്തു ജീവിക്കാന്‍ ശ്രമിക്കുന്നവരുടെ സത്യാസന്ധ്യമായ അവതരണങ്ങള്‍ ഉള്ള മൂന്ന് സിനിമകള്‍ പറയാം .അസുരവിത്ത്‌ (നസീര്‍), വേദം പുതിസ്, മി ആന്‍ഡ്‌ മിസ്സിസ് അയ്യര്‍. തട്ടതിന്‍ മറയത്തിലെ എല്ലാവരെയും സുഖിപ്പിച്ച് കൂടെ നിറുത്താനുള്ള ആ അഴ കൊഴംബന്‍ ലൈന്‍ ഇല്ലാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായും ആളുകളെ ബോറടിപ്പിക്കതെയും പറഞ്ഞ് മൂന്നു കാലഘട്ടങ്ങളിലായി ഇറങ്ങിയ സിനിമകള്‍ ആണിവ.
      അരിസ്റ്റൊക്രാറ്റ് ലൈഫ് , യോ യോ , ചേരി ജീവിതങ്ങള്‍ ,മധ്യവര്‍ത്തി സമൂഹം ---ഇതില്‍ ഇതിന്റെ ജാഡയോ ജീവിതമോ സിനിമയില്‍ ബോറടിപ്പിക്കാതെ കാണിച്ചാല്‍ എനിക്ക് ഇഷ്ടമാണ്

      അവസാനമായി , തൊട്ടു മുകളില്‍ ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു. തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കാശു മുടക്കി കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഷാരോണിന് ആ സിനിമ ഇഷ്ടപ്പെടാന്‍ ഉള്ള കാരണങ്ങള്‍ പറയാമോ ?

      Delete
  5. എന്നാലും ഞാന്‍ റിവ്യൂ എഴുതുമ്പോള്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്ന ചില്ലറ രസക്കേട് ഒഴിവാക്കിയാല്‍ പടം ഏഴാം ബഹറിലെ ഹൂറിയാണ്‌ എന്നേ എഴുത്ത് അണ്ണാ . വിനീത് മോനെ അങ്ങനെ ഞാന്‍ കൈവിടില്ല

    ഇതയാളെ മാത്രം ഉദ്ദേശിച്ചാണ്, ഇതയാളെ തന്നെയാണ്


    അണ്ണാ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ എന്നൊക്കെ പറയുമ്പോ, എവിടാ വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം തന്നെ സ്ഥലം.....

    ReplyDelete
  6. പോടെ പോടെ..നിന്നോട് സിനിമ കാണരുത് എന്ന് പണ്ടേ പറഞ്ഞതാ..സിനിമ കാണുകയും വേണം തോന്നിയതൊക്കെ എഴുതുകയും വേണം, എല്ലാവരുടെയും നെഞ്ഞതോട്ടു കയറുകയും വേണം എന്നാല്‍ തിരിച്ചാരും ഒന്നും പറയുകയും ചെയ്യരുത്...

    ReplyDelete
    Replies
    1. നിനക്ക് നൊന്തോടാ ജോര്‍ജേ?
      ഇല്ല അച്ചായാ. എന്നാലും ഒന്നമര്‍ന്നു.

      (ചിത്രം പിന്‍ഗാമി)
      :)

      Delete
  7. വിനീത് ശ്രീനിവാസന്റെ ഈ ചിത്രം ഇതുവരെ കാണാന്‍ സാധിച്ചില്ല....സാധിക്കഞ്ഞിട്ടല്ല..കാണാന്‍ മനസ്സിന് ഒരു ഉറപ്പു പോരാ..കുറെ വര്‍ഷങ്ങളായി ഇറങ്ങിയ പല ചിത്രങ്ങളും ഇടവേള വരെ കണ്ടിരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം..ഇദ്ദേഹത്തിന്റെ കന്നി സംരംഭമായ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന , സ്കൂള്‍ നാടകത്തിന്റെ നിലവാരം പോലും ഇല്ല എന്നെനിക്കു മാത്രം തോന്നിയ കലാ സൃഷ്ടി ഉള്‍പ്പടെ കുറെയെണ്ണം അങ്ങനാരുന്നു..ഇതിന്റെ ട്രിയിലരോക്കെ കണ്ടപ്പോ തന്നെ മനസ്സ് മടുത്തു ..വെറും പയിങ്കിളി പ്രേമം എന്നതില്‍ കവിഞ്ഞു മറ്റൊന്നും അതില്‍ ഞാന്‍ കണ്ടില്ല...കാമുകിയുടെ സൌന്ദര്യം അങ്ങനെ വര്‍ണ്ണിക്കുന്ന ഒരു കാമുകന്‍..അവളെ കാണുമ്പോ അവനു കണ്ണ് കാണുന്നില്ലാ എന്നോ എന്തൊക്കയോ സംഭാഷണങ്ങള്‍.. :) അതുകൊണ്ട് തന്നെ വിനീത് എന്ന സംവിധായകനും കഥാകാരനും ഒരിക്കലും എന്നില്‍ പ്രതീക്ഷയുളവാക്കിയിട്ടില്ല..എന്തായാലും ചിത്രം കാണാന്‍ സാധിച്ചാല്‍ ആ അനുഭവം പങ്കുവയ്ക്കുന്നതായിരിക്കും ..

    ReplyDelete
  8. ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ താങ്കളുടെ പഴയ പോസ്റ്റുകളൊക്കെ ഒന്നു മറിച്ചു നോക്കാന്‍ തോന്നി. സിനിമയെ നന്നായി വിലയിരുത്തുന്നു.അഭിനന്ദനങ്ങള്‍... ഒഴുക്കിനെതിരെയേ നീന്തൂ എന്നൊരു വാശി ഉണ്ടല്ലേ.... അതൊക്കെ താങ്കളുടെ ഇഷ്ടം, എതായാലും ഈ പോസ്റ്റ്‌ പൂര്‍ണമായും അംഗീകരിച്ചു തരാന്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടുണ്ട്‌. ശ്രീനിവാസനെയൊക്കെ അങ്ങനെയങ്ങ്‌ തള്ളിപ്പറയുമോ?വിനീത്‌ ഇനിയും കഴിവു തെളിയിക്കണം എന്നു പറയുന്നതു നമുക്കു മനസ്സിലാക്കാം. ശ്രീനിവാസനെ ക്കുറിച്ച്‌ ഇങ്ങനെ അന്തവും കുന്തവുമില്ലാത്ത ഒരു അഭിപ്രായ പ്രകടനം നടത്തുന്നത്‌ ഒരു നിഷ്പക്ഷ പ്രേക്ഷകനു ചേര്‍ന്നതാണൊ?? പിന്നെ ചിലര്‍ക്ക്‌ ഇതൊരു ഹരമാണ്‌. ഈ കുറ്റം പറചില്‍. നല്ലതൊന്നും പിടിക്കില്ല. എതു കാര്യത്തിലും ഉടക്കിടും.. അങ്ങനെയാണെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന്‌ കരുതിക്കൊള്ളൂ...

    ReplyDelete
    Replies
    1. സംഗതി നേരെ തിരിച്ചാണ് ജിബിന്‍ , ഒഴുക്കിന് അനുകൂലമായി നീന്തണം എന്നൊരു വാശിയാണ് ഇല്ലാത്തത് . ശ്രീനിവാസനെ പട്ടി പറയാന്‍ പാടില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല . പോസ്റ്റില്‍ പറഞ്ഞതില്‍ തെറ്റ് എന്ന് തോന്നിയ കാര്യം ചൂണ്ടി കാണിച്ചിരുന്നെകില്‍ നന്നായേനെ

      Delete
  9. "അറുപതുകളില്‍ പോലും തേഞ്ഞ പ്രമേയമായ ഒരു കഥയെടുത്ത് രണ്ടായിരത്തി പന്ത്രണ്ടിലെ ന്യൂ ജനറേഷന്‍ പാക്കേജില്‍ ഇറക്കാന്‍ ശ്രമിച്ച്, ഓലപ്പുരക്ക് നെറോലാക്ക് പെയിന്റടിച്ച് നശിപ്പിച്ച അവസ്ഥ.ഓലപ്പുരയുടെ ഭംഗി പോവുകയും ചെയ്തു , നെറോലാക്ക് എല്ലാം കൂടി ഓലയില്‍ ഒട്ടിപ്പിടിച്ചു വൃത്തികെട് ആവുകയും ചെയ്തു .ഇതാണ് സംവിധാനം "

    രസകരമായ വിമര്‍ശനം

    ReplyDelete
  10. "അറുപതുകളില്‍ പോലും തേഞ്ഞ പ്രമേയമായ ഒരു കഥയെടുത്ത് രണ്ടായിരത്തി പന്ത്രണ്ടിലെ ന്യൂ ജനറേഷന്‍ പാക്കേജില്‍ ഇറക്കാന്‍ ശ്രമിച്ച്, ഓലപ്പുരക്ക് നെറോലാക്ക് പെയിന്റടിച്ച് നശിപ്പിച്ച അവസ്ഥ.ഓലപ്പുരയുടെ ഭംഗി പോവുകയും ചെയ്തു , നെറോലാക്ക് എല്ലാം കൂടി ഓലയില്‍ ഒട്ടിപ്പിടിച്ചു വൃത്തികെട് ആവുകയും ചെയ്തു .ഇതാണ് സംവിധാനം "



    രസകരമായ വിമര്‍ശനം

    ReplyDelete
  11. ഓലപ്പുരക്ക് നെറോലാക്ക് പെയിന്റടിച്ച് നശിപ്പിച്ച അവസ്ഥ.ഓലപ്പുരയുടെ ഭംഗി പോവുകയും ചെയ്തു , നെറോലാക്ക് എല്ലാം കൂടി ഓലയില്‍ ഒട്ടിപ്പിടിച്ചു വൃത്തികെട് ആവുകയും ചെയ്തു .

    HAHAHAHAH.....Well Said...

    ReplyDelete
  12. ബഷീര്‍ കഥയിലെ സാറാമ്മയും കേശവന്‍നായരും കൂടി അവരുടെ മകന് സെക്യുലര്‍ ആയി ഇട്ട "ആകാശമുട്ടായി." എന്നാ പേര് മലയാളികള്‍ മറന്നു....
    ബഷീറിനെ പ്രശംസിച്ചവര്‍
    "മതമില്ലാത്ത ജീവന്‍റെ" പേര് പറഞ്ഞു കടിപിടി കൂടി...

    നിര്‍മാല്യം എന്ന സിനിമയിലെ അവസാനത്തെ സീന്‍...,,,
    മേലെകാവിലെ ദേവിയുടെ വിഗ്രഹത്തിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന വെളിച്ചപ്പാട് ഇനി മലയാളത്തില്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന് ഉറപ്പാക്കുന്ന തരത്തില്‍ മതനിരപേക്ഷത വളര്‍ന്നു!!!!!
    ആകശമുട്ടായിയും , നിര്‍മ്മാല്യവും ഇനിയില്ല എന്ന് പറഞ്ഞു നിര്‍ത്തിയ ഇടവേളയില്‍ ഒരു സിനിമ...
    "തട്ടത്തിന്‍ മറയത്ത്"
    "മതം ആരെയും ഭിന്നിപ്പിക്കനുള്ളതല്ല, ഒന്നിപ്പിക്കാനാണ് "
    എന്ന ഡയലോഗിന് ലഭിച്ച കയ്യടി......
    ഉറപ്പിച്ചു തന്നെ പറയാം...

    മതം വേര്‍തിരിക്കാത്ത ഒരുപാട് മനസുകള്‍ ഇനിയും ഉണ്ട് ഇവിടെ, തലശ്ശേരിയുടെ, കണ്ണുരിന്‍റെ ഈ ചുവന്ന മണ്ണില്‍...,,,
    "നരനുനരനശുദ്ധമല്ലെന്ന്" പ്രഖ്യാപിച്ച ഈ മണ്ണല്ലാതെ വേറെവിടെ ജനിക്കും ഈ സിനിമ....??????തട്ടത്തിന്‍ മറയത്ത് സമീപ കാലത്ത്‌ മലയാളം കണ്ട വലിയ വിജയങ്ങളില്‍ ഒന്നായി കഴിഞ്ഞു.ഒരു സിനിമ വിജയമാകുന്നത് അത് ജനങ്ങള്‍ ഇഷ്ടപെടുമ്പോഴാണ്.തട്ടത്തിന്‍ മറയത്ത് വളരെ വല്യൊരു സംഭവം ഒന്നും അല്ല.എന്നാല്‍ കണ്ടിറങ്ങുന്ന പ്രേഷകരെ ഒട്ടും നിരാശ പെടുത്തുന്നില്ല എന്ന് മാത്രമല്ല , തലശ്ശേരിയുടെ പശ്ചാത്തലത്തില്‍( പിറന്ന ഒരു സിനിമ (തലശ്ശേരിയിലെ ജീവിതമോ
    തലശ്ശേരി എന്ന മാന്ത്രിക നഗരത്തിന്‍റെ നിറങ്ങളോ നിങ്ങള്‍ക്ക് അറിയില്ല ..അത് വളരെ വ്യക്തമാവുന്നുണ്ട് ..അത് കണ്ടു വളര്‍ന്നവനാണ് വിനീത്..അല്ലാതെ പുറത്തു നിന്ന് നോക്കി കണ്ടു തലശ്ശേരിയെ നിരൂപിക്കുന്ന ആളല്ല.)കേവലം താരതമ്യേനെ പുതുമുഖങ്ങള്‍ അണി നിരന്ന ഒരു സിനിമ ..നാഗരിക ജീവിതത്തിന്റെയും ആധുനികതയുടെയും സങ്കീര്‍ണതകള്‍ ഒന്നുമല്ല തട്ടത്തിന്‍ മറയത് പറയാന്‍ ശ്രമിക്കുന്നത്..സാധാരണക്കാരന്റെ ജീവിതമാണ്.ഒരുപാട് നല്ല ആശയങ്ങാലാണ്.കുറച്ചു നല്ല സന്ദേശങ്ങള്‍ ആണ്..അത് ഉള്‍കൊള്ളാന്‍ താങ്കള്‍ക്ക് കഴിയാത്തത്‌ മനസിലെ ഇരുട്ടും കൊണ്ടും..

    ReplyDelete
  13. ആസ്വാദനമെത്തെ തിയറ്ററിന് പുറത്തുപേക്ഷിച്ച് വിമര്‍ശിക്കാന്‍ മാത്രപമെത്തുന്നവര്‍ക്ക് ക്‌ളീഷേ പ്രമേയമായും ക്‌ളൈമാക്‌സായും തട്ടത്തിന്‍ മറയത്തിനെ വിമര്‍ശിച്ച് വീര്യം കൂട്ടാം.

    പോരായ്മകളാക്കാന്‍ മാത്രം ചിലത് കണ്ടുപിടിക്കാം സമയം കിട്ടുമെങ്കില്‍. വിനോദിലൂടെയും വിനോദിന്റെ മാനസികതലങ്ങളിലൂടെയും ഏകപക്ഷീയമായി പ്രണയം ചിത്രീകരിച്ചു,വിനോദിന്റെ സഹോദരിയെ പ്രണയിച്ച ഹംസയുടെ മോഹങ്ങളെ സാക്ഷാത്കരിച്ചില്ല. നായകന്റെയും വില്ലന്റെയും കൂട്ടുകാരുടെയും മതം നോക്കി വില്ലന്‍മാര്‍ കൂടുതല്‍ ഏത് മതക്കാരെന്ന് വേര്‍തിരിച്ച് വിമര്‍ശിക്കാം. പര്‍ദ്ദയിട്ട സ്ത്രീ കൃഷ്ണവേഷത്തില്‍ മകനെ കൂടെനിര്‍ത്തിയ രംഗത്തിന് കടപ്പാട് നല്‍കാന്‍ തയ്യാറായതും ഫിലിമോഗ്രാഫി,റഫറന്‍സ്,ഇന്‍സ്പിരേഷന്‍ തമാശകള്‍ക്ക് മറുപടിയായി കാണണം.

    രണ്ട് മണിക്കൂര്‍ എഴ് മിനുട്ടില്‍ അതിമനോഹരമായ കയ്യൊതുക്കത്തോടെ അനുഭവങ്ങള്‍ക്കൊപ്പം ഭാവനയും ചേര്‍ത്തൊരു പ്രണയകഥ പറഞ്ഞുവച്ചിടത്ത് തന്നെയാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് തീര്‍ച്ചയായും ഒരു വട്ടം കൂടി കാണാവുന്ന ചിത്രമാകുന്നത്.

    ReplyDelete
    Replies
    1. അഭിനവ് ,
      രണ്ടു കമന്റുകള്‍ക്കും കൂടി മറുപടി ഒന്നിലാക്കുന്നു . ഈ തലശ്ശേരി എന്ന മാന്ത്രിക നഗരം കണ്ണൂര്‍ തന്നയല്ലേ ? മതം നില്‍ക്കട്ടെ , പാര്‍ട്ടിയോട് ചോദിക്കാതെ ഉള്ളില്‍ ചുവന്ന കളറിലെ അല്ലാതെ വെളുത്ത കളര്‍ പേരക്ക വാങ്ങിയാല്‍ അല്ലെ പഞ്ഞിക്കിടുന്ന അതേ കണ്ണൂര്‍ ? ഓവര്‍ബറീസ് ഫോളിയും ,ധര്‍മടവും ,മുഴുപ്പിലങ്ങാട് ബീച്ചും ഒക്കെയുള്ള ചുറ്റുവട്ടവും ഞാന്‍ അറിയും .തലശ്ശേരി ബിരിയാണിയുടെയും , ഇറച്ചി പത്തിരിയുടെയും, അറിയുണ്ടയുടെയും , ഷാഹി തുക്കരയുടെയും രുചി മറ്റാരെക്കാളും അറിയുകയും ചെയ്യാം . അത് പോലെ തന്നെ പാര്‍ട്ടി മാറിയ മകനെ വഴിയിലിട്ടു തല്ലുമ്പോള്‍ നിര്‍വികാരനായി നോക്കി നില്‍ക്കുന്ന അച്ഛനെയും , പതിനഞ്ച് വയസ്സിന് മുകളില്‍ പോകാന്‍ അനുവദിക്കാതെ മകളെ കെട്ടിച്ചു വിടുന്ന വാപ്പമാരെയും ,അന്ടലൂരും , മൂഴിക്കരയും ഒക്കെ ആള്‍ക്കാരെ കറുപ്പ് തീറ്റിച്ച് വളര്‍ന്നു വരാന്‍ ശ്രമിക്കുന്ന മറ്റു പ്രസ്ഥാനങ്ങളെയും എനിക്ക് അറിയാം .അങ്ങനെയുള്ള ഈ മാന്ത്രിക നഗരത്തില്‍ തട്ടതിന്‍ മറയത്തു പോലൊരു കഥ തുടങ്ങിയാല്‍ പത്തു മിനിറ്റില്‍ അത് തീരും. വിനോദ് പീസ് പീസായി ഏതെങ്കിലും കാനയില്‍ കിടക്കും , ആയിഷ ഏതെങ്കിലും അറുപതു കഴിഞ്ഞ മൊല്ലാക്കയുടെ പുരയിലും ഇരിക്കും. പിന്നെ സിനിമയില്‍ പറയുന്നതെല്ലാം sambhavikkunna കാര്യങ്ങള്‍ തന്നെയാകണം എന്നില്ല.സങ്കല്പ്പികവും ആകാം.പക്ഷെ അത് അവതരിപ്പിക്കുന്നത്‌ വിശ്വാസ്യ യോഗ്യമാകണം എന്ന് മാത്രം.അതിനുള്ള കയ്യടക്കം വിനീതിന് ഇല്ല. ഏറ്റവും നല്ല ഉദാഹരണം ഈ പദത്തിന്റെ കഥ മുന്നോട്ടു പോകാനുള്ള പ്രധാന കാരണം , ചേരി നിലവാരത്തിലെ ഒരു പയ്യനെ നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകളെ (അനിയന്റെ മകളെ ) പ്രേമിക്കാന്‍ കയ്യും മെയ്യും മറന്നു സഹായിക്കുന്ന ജനമൈത്രി പോലീസുകാര്‍ എന്ന ശുദ്ധ ഫാന്റസി...ഈ പടത്തിലെ ഏറ്റവും വലിയ കല്ലുകടിയായി അത് തോന്നുന്നത് വിനീതിന്റെ കൈയ്യടക്കം ഇല്ലായ്മ തന്നെയാണ്.കഥ മുന്നോട്ടു പോകാന്‍ ഉയോഗിച്ചിരിക്കുന്ന ഘടകം തന്നെ കല്ലുകടിയായാല്‍ പിന്നെ ബാക്കിയുള്ളതില്‍ എന്ത് കൈയ്യടക്കം ?
      പിന്നെ കഥാനായകന്‍ വിനോദിന്റെ ചിന്താ സരണികള്‍ , ഭാവതലങ്ങള്‍ ഒന്നും അത്ര സങ്കീര്‍ണ്ണം അല്ല സുഹൃത്തേ. ജോലിയും കൂലിയും , വീട്ടില്‍ വലിയ ചുറ്റുപാടും ഒന്നുമില്ലാത്ത ഇതൊരു അവരജെ മലയാളിയും കാണുന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്നം . കാശുള്ള വീട്ടിലെ മൊഞ്ചുള്ള പെണ്ണ് അവനെ പ്രേമിക്കുന്നു , അവള്‍ക്കു വേണ്ടി അവന്‍ ലോകത്തെ വെല്ലുവിളിക്കുന്നു , സ്വീന്തമായിട്ടു കച്ചവടം തുടങ്ങുന്നു , അവളെ കെട്ടി സുഖമായി ജീവിക്കുന്നു . സ്വപ്‌നങ്ങള്‍ കൊള്ളാം ...ഇതിനൊക്കെ നിന്ന് കൊടുക്കുന്ന ആയിഷയും , വീട്ടുകാരും ഈ ലോകത്ത് ഇന്നത്തെ കാലത്ത് ഇല്ല എന്ന് മാത്രം ഇല്ല എന്ന് മാത്രം. സുഹൃത്ത് തന്നെ പറഞ്ഞത് പോലെ ആകാശ മുട്ടായിയുടെ കാലം അറുപതുകളില്‍ ആയിരുന്നു . ഇന്ന് അതില്ല. ഉണ്ടെന്നു പറയാന്‍ വല്ലാതെ ബ്ദ്ധിമുട്ടി പരാജയപ്പെടുന്നിടത്ത്‌ വിനീത് ശ്രീനിവാസന്‍ എന്ന കഥാകാരനും /സംവിധായകനും വീഴുന്നു

      Delete
  14. അഭിനവ് ,
    രണ്ടു കമന്റുകള്‍ക്കും കൂടി മറുപടി ഒന്നിലാക്കുന്നു . ഈ തലശ്ശേരി എന്ന മാന്ത്രിക നഗരം കണ്ണൂര്‍ തന്നയല്ലേ ? മതം നില്‍ക്കട്ടെ , പാര്‍ട്ടിയോട് ചോദിക്കാതെ ഉള്ളില്‍ ചുവന്ന കളറിലെ അല്ലാതെ വെളുത്ത കളര്‍ പേരക്ക വാങ്ങിയാല്‍ അല്ലെ പഞ്ഞിക്കിടുന്ന അതേ കണ്ണൂര്‍ >>>>>>>>>>>അത് തന്നെയാണ് സുഹൃത്തേ താങ്കള്‍ക്ക് തലശ്ശേരിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത്‌..,.താങ്കള്‍ ഏത് നാട്ടുകാരന്‍ ആണെന്ന് അറിയില്ല.,താങ്കള്‍ കേട്ടിട്ടുള്ളത് ആരെക്കെയോ എപ്പോഴെക്കെയോ പുലമ്പിക്കൊണ്ടിരുന്ന ഇപ്പോഴും പുലമ്പുന്ന ഇല്ലായ്മകള്‍ മാത്രമാണ്....
    . അത് പോലെ തന്നെ പാര്‍ട്ടി മാറിയ മകനെ വഴിയിലിട്ടു തല്ലുമ്പോള്‍ നിര്‍വികാരനായി നോക്കി നില്‍ക്കുന്ന അച്ഛനെയും , പതിനഞ്ച് വയസ്സിന് മുകളില്‍ പോകാന്‍ അനുവദിക്കാതെ മകളെ കെട്ടിച്ചു വിടുന്ന വാപ്പമാരെയും ,അന്ടലൂരും , മൂഴിക്കരയും ഒക്കെ ആള്‍ക്കാരെ കറുപ്പ് തീറ്റിച്ച് വളര്‍ന്നു വരാന്‍ ശ്രമിക്കുന്ന മറ്റു പ്രസ്ഥാനങ്ങളെയും എനിക്ക് അറിയാം .അങ്ങനെയുള്ള ഈ മാന്ത്രിക നഗരത്തില്‍ തട്ടതിന്‍ മറയത്തു പോലൊരു കഥ തുടങ്ങിയാല്‍ പത്തു മിനിറ്റില്‍ അത് തീരും. വിനോദ് പീസ് പീസായി ഏതെങ്കിലും കാനയില്‍ കിടക്കും...>>>>>>>വീണ്ടും താങ്കള്‍ ആവര്‍ത്തിക്കുന്നത് ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞു കേട്ടത് മാത്രാമാണ്,,...ജാതി മത ശക്തികള്‍ക്ക് വെല്ലുവിളിക്കാന്‍ ഇടം നല്‍കാത്ത ഗ്രാമങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അത് കണ്ണൂര്‍ ജില്ലയില്‍ മാത്രാമാണ്.. വിനോദിന്റെയും ആയിഷയുടെയും കഥകള്‍ ഇനിയും ഈ നാട്ടില്‍ ആവര്‍ത്തിക്കും,,വിനീത് ശ്രീനിവാസന്‍ വീണത്‌ താങ്കളുടെ മനസ്സില്‍ മാത്രമാണ് ..ജനങ്ങള്‍ ഏറ്റെടുത്തു സുഹൃത്തേ ഈ സിനിമയെ..റിലീസ് ചെയ്ത നാള്‍ മുതല്‍ തലശ്ശേരി ലിബെര്ടിയില്‍ അടക്കം ഹൗസ് ഫുള്‍ ഷോയുമായി ഈ ചിത്രം മുന്നേറുമ്പോള്‍ വീണു പോയെന്നു താങ്കള്‍ പറഞ്ഞ വിനീത് മലയാളത്തിനു വലിയൊരു പ്രതീഷ ആണ് നല്‍കുന്നത് ...മതങ്ങളും ദൈവങ്ങളും തീര്‍ത്ത വേലികെട്ടുകള്‍ക്ക് അതീതമായി ചിന്തിക്കുന്ന മനുഷ്യര്‍ "മനുഷ്യ വര്‍ഗ്ഗത്തില്‍ പെട്ടവര്‍"ഇനിയും ഈ നാട്ടില്‍ ഏറെ ഉണ്ടെന്നെതിനു വല്യ തെളിവാണ് തട്ടത്തിന്‍ മറയത്തും അതിന്‍റെ വിജയവും .പ്രധാന പ്രശ്നം ഇതൊന്നുമല്ല.. മനുഷ്യനെ മനുഷ്യനായ്‌ കാണുന്ന ഒരു പാട് പേര്‍ ഈ നാട്ടിലുണ്ട്.. പക്ഷെ താങ്കളെ മനുഷ്യനെ മതമായ്‌ കാണുന്ന സ്വര്‍ഗ്ഗീയ സിന്‍ഡിക്കേറ്റുകളുടെ ഘനഗാംഭിര്യ ശബ്ദം ആ സുമനസ്സുകളുടെ നിര്‍മ്മലനിശ്വസങ്ങളെ വിഴുങ്ങുന്നു..

    ReplyDelete
    Replies
    1. അഭിനവ് ,
      താങ്കളുടെ അവസാനത്തെ ഈ കമന്റ് വരുന്നത് വരെ കേരത്തിലെ ബാക്കിയുള്ള പ്രദേശങ്ങളില്‍ ഉള്ള മതവും ജാതിയും കൂടാതെ പാര്‍ട്ടി എന്നൊരു മതവും കൂടി ഉള്ള സ്ഥലമാണ് കണ്ണൂര്‍ എന്നാണു മാധ്യമ സിന്‍ഡികേറ്റുകള്‍ എന്നെ പറഞ്ഞു ധരിപ്പിച്ച് വെച്ചിരുന്നത് . പക്ഷെ താങ്കളുടെ കമന്റുകള്‍ എന്റെ കണ്ണ് തുറപ്പിച്ചു സഹോദരാ . ജാതി ,മത ,പാര്‍ട്ടി ബെധമില്ലാതെ ജനങ്ങള്‍ സോദരേന്യ വാഴുന്ന മാവേലി നാടാണ് (മാവേലി സവര്‍ണ്ണന്‍ ആണെങ്കില്‍ അവ്ര്ന്നമായ ഏതെങ്കിലും പേര് സൗകര്യം പോലെ ചേര്‍ക്കുക ) കണ്ണൂര്‍ എന്ന് എനിക്ക് ഇന്ന് മനസിലായി .കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുളില്‍ പാനൂര്‍ , തലശ്ശേരി , തളിപ്പറമ്പ് , ധര്‍മടം അങ്ങനെ ഏതാനം സ്ഥലങ്ങളില്‍ മാത്രമായി അറിയപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം അന്‍പത്തിയാറ് ആണ് എന്ന് വെറുതെ പറയുന്നതാണ് എന്നും ഞാന്‍ തിരിച്ചറിയുന്നു . തലശ്ശേരിയില്‍ സ്വാഭാവിക മരണം വരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ് എന്ന് കേരള ഹൈ കോടതി paranjathu വെറും തമാശയാണ് എന്ന് ഞാന്‍ അറിയുന്നു . അഴിക്കോടന്‍ രാഘവന്‍ ,അബ്ദുല്‍ ഷുകൂര്‍ , ഫൈസില്‍ , കെ ടി ജയകൃഷ്ണന്‍,മാമ്മന്‍ വാസു ,പന്നിയന്നുര്‍ ചന്ദ്രന്‍ . ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ മാധ്യമങ്ങള്‍ പറയുമ്പോലെ രാഷ്ട്രീയ അക്രമങ്ങളില്‍ മരിച്ചവര്‍ അല്ല ,മറിച്ച് ശാന്ത സുന്ദരമായ കണ്ണൂരില്‍ ജീവിച്ചു കൊതി തീര്‍ന്ന്, സ്വമനസ്സാലെ ജീവന്‍ ഉപേക്ഷിച്ചവര്‍ ആണെന്നും ഞാന്‍ അറിയുന്നു ആയിരത്തില്‍ തൊള്ളായിരത്തി എന്പതിയോന്നിലെ രണ്ടാഴ്ച നീണ്ടു നില്‍ക്കുകയും ,ഇരുപത്തി അഞ്ചോളം ആളുകള്‍ മരിക്കുകയും ചെയ്തു എന്ന് മാധ്യമങ്ങള്‍ പറയുന്ന അക്രമ സംഭവം നടന്നിട്ടേ ഇല്ല എന്നും സത്യത്തില്‍ അവിടെ നടന്നത് രണ്ടാഴ്ച്ച നീണ്ടു നിന്ന ഫുട്ട്ബാള്‍ മത്സരമായിരുന്നു എന്നും ഇരുപത്തിയഞ്ചോളം ഗോളുകള്‍ ആണ് സത്യത്തില്‍ കണ്ണൂര്‍ അന്ന് അടിക്കപ്പെട്ടത്‌ എന്നും ഞാന്‍ തിരിച്ചറിയുന്നു . സി പി ഐ (എം ), ആര്‍ എസ് എസ്, എന്‍ ഡി എഫ് എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ എന്നും രാവിലെ എഴുന്നേറ്റു ശാന്തിയുടെയും , സമാധാനത്തിന്റെയും , പരസ്പര ബഹുമാനത്തിന്റെയും പ്രതിജ്ഞ എടുത്ത ശേഷം മാത്രം കട്ടന്‍ ചായ പോലും കുടിക്കുന്ന കേരളത്തിലെ ഏക നാടാണ് കണ്ണൂര്‍ എന്നും എനിക്ക് മനസിലായി .കഷമിക്കു സഹോദര കഷ്മിക്കു!!! എനിക്ക് തെറ്റിപ്പോയി . പക്ഷെ പൂര്‍ണ്ണമായും തെറ്റ് എന്റേതല്ല കേട്ടോ ...കേരളത്തില്‍ മറ്റു എവിടെ എന്‍ ഡി എഫ് നേതാവിന്റെ മകളെ കമ്മ്യൂണിസ്റ്റ്കാരന്‍ കെട്ടി എന്ന് പറഞ്ഞാലും ഞാന്‍ വിശ്വസിക്കും .പക്ഷെ കണ്ണൂര്‍ അങ്ങനെ നടക്കും എന്ന് അരിയാഹാരം സ്ഥിരമായി കഴിക്കുന്നത്‌ കൊണ്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല.നാളെ മുതല്‍ ചപ്പാത്തി ആക്കി നോക്കാം .ചിലപ്പോള്‍ നടക്കുമായിരിക്കും

      മേല്‍പ്പറഞ്ഞ കനൂര്‍/ തലശ്ശേരിയില്‍ തന്നെയാണല്ലോ അല്ലേ കമ്യൂണിസ്റ്റ് വിനോദിന്റെയും എന്‍ ഡി എഫ് ആയിഷയുടെയും ഉദാത്തമായ സുഗന്ദം വീശുന്ന സുമനുസുകളുടെ പ്രണയം തുളുമ്പുന്ന മധുരോദാര കഥ വിനീത് ശ്രീനിവാസന്‍ , കാലം ചുവപ്പിച്ച കണ്ണൂരിന്റെ തപ്തഭൂവില്‍ പാദങ്ങളൂന്നി തട്ടതിന്‍ മറയത്ത് എന്ന തേര്‍ഡ് ക്ലാസ് പൈങ്കിളിയിലൂടെ കഥിക്കുന്നത് ? തലശ്ശേരിയില്‍ ആണ് സംഭവം നടക്കുന്നത് എന്ന് ഉറപ്പുണ്ടെങ്കില്‍ നമിച്ചു അണ്ണാ നമിച്ചു . നമ്മള്‍ പിന്നെ ഈ ചെന്നയില്‍ പോയി ഇഞ്ചിനിയറിംഗ് പഠിക്കാത്തത് കൊണ്ട് വിനീതിന് അറിയുന്നത്ര തലശ്ശേരിയെ അറിയില്ല.
      പിന്നെ തത്കാലം തലശ്ശേരി ലിബര്‍ട്ടിയെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല .പക്ഷേ തിരുവനന്തപുരത്തെ ഏറ്റവും ചെറിയ തിയറ്ററുകളില്‍ ഒന്നായ ശ്രീവിശാഖില്‍ ദിവസം ചെല്ലുംതോറും ക്യൂ ശുഷ്കമാകുന്ന കാഴ്ച്ചയാണ് ഈ സിനിമയ്ക്ക്

      Delete
    2. മതത്തിന്റെ പേരില്‍ കലഹിച്ചു മരിച്ച ഒരാളുടെയെങ്കിലും പേര് താങ്കള്‍ക്കു കണ്ണൂരില്‍ ഉദാഹരണം ആയി എടുത്ത് പറയാന്‍ കഴിയുമെങ്കില്‍ സമ്മതിക്കാം.പിന്നെ വിനീത് പത്താംക്ലാസ് ക്ലാസ് വരെ വളര്‍ന്ന കൂത്തുപറമ്പും(റാണി ജയ് ഹൈസ്കൂള്‍ )അത്രയും പ്രായവും ഒരു നാടിനെ മനസിലാക്കാന്‍ വേണ്ടൂ എന്നാണ് ഞാന്‍ കരുതുന്നത്.ശ്രീ വിശാഘ് ആണോ സുഹൃത്തേ കേരളം?പോട്ട കിണറ്റില്‍ കിടക്കുന്ന തവള താങ്കളെക്കള്‍ ഭേദം ആണല്ലോ ?മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ എന്ന വിനീതിന്‍റെ ആദ്യ സിനിമ വല്യൊരു സംഭവമോ പുതുമയോ ഒന്നും ആയിരുന്നില്ല.എന്നാല്‍ അത് വിജയം ആയിരുന്നു.അതില്‍ സുപ്രധാന പങ്കു വഹിച്ചത്‌ മലബാറിലെ തിയേറ്ററുകളും.ഉത്തരകേരളത്തിന്‍റെ ഗ്രാമീണ ജീവിതമോ സ്പന്ദനങ്ങളോ ഒന്നും അല്ല മധ്യ കേരളത്തിന്റെയോ തെക്കിന്റെയോ ഒന്നും.അതൊന്നും അറിയാതെ ഒരു നാടിനെയോ നാട്ടുകാരെയോ പുറത്തു നിന്ന് കേള്‍ക്കുന്ന വിവരങ്ങളിലൂടെ മാത്രം വിമര്‍ശിക്കുന്നു.എത്ര വിചിത്രം?അറിവില്ലായ്മ ആരുടേയും കുഴപ്പം..അല്ല ...എന്നാല്‍ അത് ആഘോഷമാക്കുന്നത് ആണ് സുഹൃത്തേ വിഡ്ഢിത്തം ...മദ്യവും മയക്കുമരുന്നും നാഗരികതയുടെ വൃത്തികേടുകളും ആണ് വെടിമരുന്നും പുകയും നിറയുകയും ചെയ്യുന്ന അന്ധവിശ്വാസങ്ങളും പുതു തലമുറ സിനിമ ഒന്നും അല്ല തട്ടത്തിന്‍ മറയത്ത്.ചെറുതെങ്കിലും വലിയൊരു സന്ദേശം നല്‍കാന്‍ അത് ശ്രമിക്കുന്നുണ്ട്.ഉത്തരമലബാറിലെ ജീവിതത്തോടും കാഴ്ച്ചപാടുകളോടും അത് നൂറു ശതമാനം നീതി പുലര്‍ത്തുകയും ചെയ്യുന്നു.ആദ്യ ആഴ്ചയില്‍ തന്നെ 664 ഓളം ഹൗസ്‌ ഫുള്‍ ഷോയുമായി ഈ ചെറിയ സിനിമ മുന്നേറുമ്പോള്‍ വീണു പോയെന്നു താങ്കള്‍ പറയുന്ന വിനീതിന്റെ വിജയം തന്നെയാണത്

      Delete
    3. This comment has been removed by the author.

      Delete
    4. അഭിനവ്,
      മതത്തിന്റെ പേരില്‍ കൊലപാതകം തെറ്റ് , രാഷ്ട്രീയ കൊലപാതകം ശരി എന്നാണോ ?
      ഇനി കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം എങ്ങനെ ഈ സിനിമയുടെ പ്രമേയത്തെ അസംഭാവ്യം ആക്കുന്നു എന്നും പറയാം . എന്‍ ഡി എഫ് എന്ന പാര്‍ട്ടിയിലേക്ക് കൂറ് മാറിയതിന് ഫൈസില്‍ എന്നയാളെ അയാളുടെ ഭാര്യയുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന കേസ്സ് വാദിക്കാന്‍ കമ്യൂണിസ്റ്റ്കാര്‍ ഇപ്പോഴും ബക്കറ്റ് പിരിവു തുടരുകയാണ് . അങ്ങനെയുള്ള നാട്ടില്‍ എന്‍ ഡി എഫ് നേതാവിന്റെ മകളെ (അനിയന്റെ മകളെ ) പ്രേമിക്കുന്ന പഴയ കമ്യൂണിസ്റ്റ്കാരന്റെ പുത്രനായ പുതു കമ്യൂണിസ്റ്റ് . നടക്കും .നടക്കും . തെക്ക് വടക്ക് നടക്കും .
      പതിനഞ്ചു വയസ്സ് അല്ലെങ്കില്‍ പതിനാറു വയസ്സ് ഉള്ള പയ്യന്മാര്‍ക്ക് (പത്തില്‍ വിനീത് അതില്‍ കൂടുതല്‍ തോറ്റിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല ) നേരെ ചൊവ്വേ ചോദ്യ പേപ്പര്‍ പകര്‍ത്തി എഴുതിയാല്‍ ജയിപ്പിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരം ഉള്ള നാട്ടിലെ പരീക്ഷക്ക്‌ പോലും സേ (പഴയ സപ്ലി ) വേണ്ടി വരുന്ന തലമുറയുടെ നാട്ടില്‍ , ആ പ്രായം കൊണ്ട് ഒരു നാടിനെ തിരിച്ചറിയും എന്നോ ? അത് ഭയങ്കരം തന്നെ .
      കേരത്തിന്റെ തലസ്ഥാന നഗരിയില്‍ ഉള്ള തിയറ്ററിന്റെ കാര്യം പറയുന്ന ഞാന്‍ പൊട്ടക്കിണറ്റിലെ തവള . കേരളത്തിന്റെ വ്യാവസായിക , സാമ്പത്തിക ശ്രോതസ്സുകളുടെ എല്ലാം പ്രഭവ കേന്ദ്രമാകും തലശേരിഅല്ലെ ?അത് കൊണ്ടാവും താങ്കള്‍ ലിബര്‍ട്ടി സൂചിപിച്ചത് ? എനിക്കറിയില്ലായിരുന്നു . സോറി .ഞാന്‍ പൊട്ടക്കിണറ്റിലെ തവളയും താങ്കള്‍ ആകാശത്തില്‍ പറക്കുന്ന ഗരുഡനും. അത് കലക്കി

      പിന്നെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം . സ്വന്തമായി കാശു മുടക്കി ടിക്കറ്റ് വാങ്ങി സിനിമ കണ്ട താങ്കള്‍ (അങ്ങേയാണ് എന്ന് വിശ്വസിക്കുന്നു) ഈ ചിത്രത്തെക്കുറിച്ച് ഇതുവരെ റാഡിക്കല്‍ ആയ മാറ്റങ്ങള്‍ ഉത്ക്കൊള്ളുന്ന വിശാല ഹൃദയങ്ങളുടെ അന്തര്‍ധാര വ്യക്തമായി പ്രതിഫലിക്കുന്ന , സുഗന്ധ പൂരിതമായ ഹരിത വിപ്ലവത്തിന്റെ രക്തവര്‍ണ്ണ പതാകയേന്തുന്ന ഒരു സുമനസ്സ് നിങ്ങള്‍ക്കായി ഒരുക്കിയതാണ്‌ ഈ ചിത്രം ഈ ലൈനില്‍ എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെഎന്താണ് വ്യക്തമായി ഈ ചിത്രത്തില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട ഘടകം(ങ്ങള്‍ ) എന്ന് ഇത് വരെ പറഞ്ഞിട്ടില്ലേ. അത് അറിയാന്‍ എനിക്ക് താത്പര്യമുണ്ട്. അല്ലാതെ പത്രത്തിലും ,ഓണ്‍ലൈന്‍ പ്രമോഷനിലും 664 ഷോ ഹിറ്റായി എന്ന ഘോഷണം കേട്ട് ഈ സിനിമ മഹത്തരമാണ് എന്ന് പറയുന്ന സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കാന്‍ അറിയാത്ത പ്രേക്ഷക സമൂഹത്തിന്റെ പ്രതിനിധിയാണ് താങ്കള്‍ എങ്കില്‍ ,കഷ്ടം എന്ന് പോലും ഞാന്‍ പറയില്ല

      Delete
  15. സ്വന്തം അധോവായു ആര്‍ക്കും നാറ്റം ആയി തോന്നില്ല എന്ന് കേട്ടിട്ടില്ലേ .അഭിനവന്‍ പറയുന്ന സംഗതിയും അത്രയൊക്കെയേ ഉള്ളു

    ReplyDelete
  16. ക്രിസ്റ്റിJuly 17, 2012 at 5:56 PM

    ഇറങ്ങിയിട്ട് ഏതാണ്ട് പതിനഞ്ച് ദിവസം മാത്രമായ സിനിമ .ഇന്നത്തെ കണക്കു വെച്ച് 664 ഷോ ഹൌസ്ഫുള്‍ ആയെങ്കില്‍ , ഒരു തിയറ്ററില്‍ നാല് ഷോ വെച്ച് ഏകദേശം 11 തിയറ്ററുകള്‍. അത്രയും തിയറ്ററുകളില്‍ മാത്രമേ അപ്പൊ ഈ പടം റിലീസ് ചെയ്തുള്ളോ ? അതോ ഇറക്കിയ ബാക്കി തിയറ്ററുകള്‍ എല്ലാം ഈ സുപ്പര്‍ഹിറ്റ് സിനിമയെ ചുരുട്ടിക്കെട്ടിയോ ? എന്തായാലും അപാര ഹിറ്റ്‌ തന്നെ . അത് വിശ്വസിക്കാന്‍ കുറെ ആളുകളും. കര്‍ത്താവേ നീ ഇവരെ കാത്തോളണേ

    ReplyDelete
  17. തട്ടത്തിന്‍ മറയത്ത് മഹാ സംഭവം ഒന്നും അല്ല.നീതി പുലര്‍ത്തി കൊണ്ടുള്ള ഒരു പ്രണയ കഥ.കുറച്ചു നല്ല സന്ദേശങ്ങളും കയ്യടക്കത്തോടെയുള്ള അവതരണവും തലശ്ശേരി പശ്ചാത്തലവും സിനിമയ്ക്കു മികവ് നല്‍കുന്നുണ്ട്.ബോക്സ്‌ ഓഫീസ് കണക്കുകള്‍ നോക്കിയാല്‍ ഓര്‍ഡിനറിക്ക് ശേഷം വളരെ സ്റ്റഡികളക്ഷന്‍ സിനിമയ്ക്കു ലഭിക്കുന്നുമുണ്ട്.മലബാര്‍ മേഖലയില്‍ മധ്യ കേരളത്തിലും തിയേറ്റര്‍ നിറഞ്ഞ കാഴ്ച തന്നെയാണുള്ളത്.തെക്കന്‍ കേരളത്തിലെ കാര്യം അറിയില്ല .
    സുഹൃത്ത്‌ അഭിനവ്‌ പറഞ്ഞതില്‍ പൂര്‍ണമായും യോജിപ്പ് ഇല്ലെങ്കിലും ഏറെ വസ്തുതകള്‍ അതില്‍ ഉണ്ട് എന്നത് വാസ്തവം തന്നെയാണ്.പിന്നെ ലേഖകനോട് ഒരു കാര്യം .കാണാത്തതും അറിയാത്തതും ആയ നാടിനെ കുറിച്ച് അഭിപ്രായങ്ങള്‍ പറയരുത് .കണ്ണൂര്‍ ജില്ലയില്‍ അധ്യാപകനായി ദീര്‍ഘകാലം പ്രവൃത്തിച്ച ഒരു മധ്യ കേരളത്തിലെ ഒരു വ്യക്തിയാണ് താന്‍.,നെഞ്ചില്‍ ചുവപ്പുള്ള ഉത്തര മലബാറില്‍ എത്തിയതും ജീവിച്ചതും മറ്റൊരു പ്രസ്ഥാനത്തില്‍ വിശ്വസിച്ചു കൊണ്ട് തന്നെയാണ് . പ്രേക്ഷകന്‍ കേട്ടതോ അറിഞ്ഞതോ ആയ കാര്യങ്ങള്‍ ചില മാധ്യമസൃഷ്ടികളോ മറ്റാരുടെയോക്കെയോ വാക്കുകള്‍ ആണെന്നും തോന്നുന്നു.കറുപ്പ് തീറ്റിക്കും നാട് എന്നൊക്കെ പറയുന്ന അണ്ടല്ലൂര്‍ ഒക്കെ എന്താണെന്ന് ഈ സുഹൃത്തിനു അറിയാമോ?രാഷ്ട്രിയ കൊലപാതകങ്ങള്‍ ഒക്കെ എതിര്‍ക്കപെടെണ്ടതും ഇല്ലാതാക്കേണ്ടതും തന്നെയാണ്.പക്ഷെ കമ്മ്യൂണിസ്റ്റ്‌ ഗ്രാമങ്ങളിലേക്ക് നടത്തുന്ന ആക്രമങ്ങളുടെ അവസാനം ആണ് മിക്കവാറും അതൊക്കെ.മുസ്ലിം പള്ളിക്ക് കാവല്‍ നിന്ന കമ്മ്യൂണിസ്റ്റ്‌ കാരനെ മാപ്പിളയ്ക്ക് പിറന്നവനെ എന്ന് വിളിച്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വെട്ടി കൊന്ന നാട്ടില്‍ മറ്റു ഏതൊക്കെ പ്രസ്ഥാനങ്ങള്‍ ആണ് വേര് പിടിക്കുന്നത് എന്ന് പ്രേഷകന്‍ പറയുന്നത് എന്ന് മനസിലാവുന്നില്ല ? തെക്കന്‍ കേരളത്തില്‍ നിന്നുള്ള കുടിയേറ്റം നടന്ന മലയോര പ്രദേശങ്ങളില്‍ അല്ലാതെ കണ്ണൂരില്‍ ഇന്ന് മറ്റു രാഷ്ട്രിയ പാര്‍ടികള്‍ക്ക് വംശനാശം വന്നു കഴിഞ്ഞു എന്നത് വാസ്തവം ആണ്.
    രാഷ്ട്രിയ കൊലപാതകങ്ങളുടെയും ആക്രമങ്ങളിലും കണ്ണൂരിനെ വെല്ലുവിളിച്ച തെക്കും മദ്ധ്യ കേരളവും ഒക്കെ ഉത്തര മലബാറില്‍ ഇന്നും നഷ്ടമാവാത മൂല്യങ്ങളും നന്മകളും ഒക്കെ കണ്ടില്ലാ എന്ന് നടിക്കുകയിരുന്നു.എസ് എസ് എല്‍ സി മുതല്‍ സിവില്‍ സര്‍വീസ് പോലുള്ള പരീഷകളില്‍ കുറെ വര്‍ഷമായി കണ്ണൂര്‍ മുന്നില്‍ എത്തിയപ്പോഴും കണ്ണൂരിലെ ഗ്രാമങ്ങള്‍ നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച്‌ വികസനത്തില്‍ ഒന്നാമത്‌ എത്തിയപ്പോഴും കേരളത്തില്‍ ഏറ്റവും വായനശാലകള്‍ നിലനില്‍ക്കുമ്പോഴും ആക്രമിച്ചത്‌ കണ്ണൂരിനെ മറ്റു കാരണങ്ങള്‍ പറഞ്ഞു കൊണ്ട് തന്നെയാണ്.ക്രിമിനല്‍കേസുകളുടെ ദേശിയ ശരാശരിയില്‍ കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും ഒക്കെ ഒന്നാമത്‌ നില്‍ക്കുമ്പോള്‍ കണ്ണൂര്‍ ഏറ്റവും പിന്നിലും ..മോഷണങ്ങള്‍ ഒക്കെ കണ്ണൂരിന്റെ ഗ്രാമങ്ങള്‍ക്ക് ഇന്നും അന്യമാണ്.ബ്രിടിഷുകാര്‍ വന്നപ്പോള്‍ ഉള്ളതൊക്കെ എഴുതി കൊടുത്ത് പേരിനുള്ള രാജവക്കന്മാരായി മാറിയ തിരുവിതാംകൂറിലെയും കൊച്ചിയിലെയും പാരമ്പര്യവും മരണം വരെ പോരാടിയ പഴശിരാജയുടെയും പാരമ്പര്യവും തമ്മില്‍ എത്ര അന്തരം ഉണ്ട്?
    തട്ടത്തിന്‍ മറയത്ത് ഇതള്‍ വിരിയുന്ന ബ്രെണ്ണന്‍ കോളേജിലും മലബാറിലെ മറ്റു ക്യാമ്പസുകളിലും ഒക്കെ ഇപ്പോഴും പ്രബുദ്ധമായ വലിയൊരു തലമുറ നിലനില്‍ക്കുന്നുണ്ട്.ബ്രെണ്ണന്‍ കോളേജിനു യുനിവേര്സിടി പദവി നല്‍കാന്‍ യു ജി സി പറഞ്ഞത്‌ വെറുതെയല്ല.കണ്ണൂരിലെ ഒരു ശരാശരി വിദ്യാര്‍ഥിയുടെ വായന ശീലത്തിന്റെ പകുതി പോലും ഇന്ന് കേരളത്തില്‍ മറ്റെവിടെയും ഇല്ല എന്നത് ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ എനിക്കറിയാം.തലശ്ശേരിയുടെ സന്ധ്യകള്‍ ഇന്നും സംഗീത സാന്ദ്രമാണ്.കടല്‍ പാലത്തിലും ഫോളിയിലും ഒക്കെ ഗൌരവം ഏറിയ ചര്‍ച്ചകള്‍ നടത്തുന്ന "ബുദ്ധി ജീവി" യുവസമൂഹം കേരളത്തില്‍ കോഴിക്കോട് മറ്റു പ്രദേശങ്ങളില്‍ അന്യമായിട്ടു എത്ര കാലം ആയി.തലശ്ശേരിയും കോഴിക്കോടും ഒക്കെ ഇപ്പോഴും അവയുടെ പാരമ്പര്യം ഉള്‍കൊള്ളുന്നു

    ReplyDelete
  18. തെക്കന്‍ കേരളത്തിലും കൊച്ചിയുള്‍പടേ ഒക്കെ സമൂഹം വലിയ തോതില്‍ നഗരവല്കരിക്കപെട്ടൂ കഴിഞ്ഞു.പുതുതലമുറ സിനിമകള്‍ എന്ന് പറയുന്ന ഗണം മിക്കവാറും ഇത്തരം സമൂഹത്തെ പ്രതിനിതികരിക്കുന്നു.ഇത്തരം മലബാറില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല എന്നത് മറ്റൊരു കാര്യം.എന്നാല്‍ അവരുടെ സംസ്കാരത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന തട്ടത്തിന്‍ മറയത്തും ഉസ്താദ്‌ ഹോടലും ഒക്കെ വലിയ വിജയം ആവുന്നു.ഇത്തരം അന്തരങ്ങള്‍ മനസിലാക്കി എഴുതുന്നത് ലേഖകന് നല്ലതാണെന്ന് തോന്നുന്നു.
    പിന്നെ ഒരു കാര്യം കൂടി .. മലയാളത്തില്‍ മിക്ക സിനിമകളും ഇന്ന് ഷൂട്ടിംഗ് പശ്ചാത്തലം ആയി എടുക്കുന്നതും ഉത്തര മലബാര്‍ തന്നെയാണ്.ഇതേ കുറിച്ച് കേരളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞത്‌ സൂചിപ്പിക്കട്ടെ."കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ ഷൂട്ട്‌ ചെയ്യുമ്പോ ഉള്ള തിക്കും തിരക്കും കണ്ണൂരോ കാസര്‍ക്കൊടോ ഉണ്ടാവാറില്ല.ചിലപ്പോള്‍ സഹജമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ അവരുടെ ജോലിയുമായി പോയി കൊള്ളും"
    പഴശിരാജയുടെയും ഉറുമിയിലെ കേളു നമ്പ്യാരുടെയും അറക്കല്‍ ആയിഷയുടെയും ധീര കഥകള്‍ കേരളത്തിലെ മറ്റേതു പ്രദേശത്ത്‌ ചികഞ്ഞു ചെന്നാല്‍ കിട്ടും? നല്ല ചര്‍ച്ചയില്‍ അല്പം രാഷ്ട്രിയം കലര്‍ത്തിയതിനു മാപ്പ് .എങ്കിലും വാസ്തവ്ങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് തെറ്റാണ്

    ReplyDelete
    Replies
    1. Sre frames,
      തട്ടത്തിന്‍ മറയത്തു ,ഉസ്താദ് ഹോട്ടല്‍ എന്നിവ സംഭവം അല്ല എന്നല്ല . വെറും കൂതറ സിനിമകള്‍ ആണെന്നാണ് എന്റെ അഭിപ്രായം. കാരണങ്ങള്‍ വിശദമായി അതാത് പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട് .എങ്കിലും നീതി പുലര്‍ത്തിയ അവതരണം (ങ്ങള്‍)എന്ന് താങ്കള്‍ പറഞ്ഞ സ്ഥിതിക്ക്, അതിനെക്കുറിച്ച് ചില സംശയങ്ങള്‍ ചോദിക്കുന്നു
      മറ്റൊരു പാര്‍ട്ടിക്കാരന്റെ ചില നയങ്ങള്‍ കണ്ടു പഠിക്കണം എന്ന് പറഞ്ഞതിന് ഒരു എം പിയെ പുറത്താക്കിയ പാര്‍ട്ടി .ആ പാര്‍ട്ടിയില്‍ കൂറ് മാറിയവരെയും ,മറ്റു പാര്‍ട്ടിക്കാരെയും നിഷ്കരുണം കൊല ചെയുന്ന നാട്. ആ നാട്ടില്‍ , ആ പാര്‍ട്ടിയില്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ , അവരെ ഏറ്റവും എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ മകളെ (അനിയന്റെ മകളെ ) പ്രേമിക്കുന്നു , എതിര്‍പ്പുകളെ അതിജീവിച്ചു കെട്ടുന്നു . എന്‍ ഡി എഫിലേക്ക് കൂറുമാറിയ ഒരാളെ വഴിയിലിട്ടു വെട്ടി കൊന്നിട്ട് കാലം അധികമാകത്ത നാട്ടില്‍ ഇത് സംഭ്യവ്മാണ് എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ? ഇത്രയും അടിസ്ഥാന കഥയിലെ അവിശ്വാസ്യത .ഇനി കഥാപാത്രങ്ങള്‍ ,ഇടവേള വരെ പാതിരാത്രി വരെ സുഹൃത്തുക്കളോടൊത്ത് കറങ്ങാനും,ഗിറ്റാര്‍ പഠിക്കാനും , കലോത്സവങ്ങളില്‍ പങ്കെടുക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ടെന്നു പറയപ്പെടുന്ന നായിക ...പെട്ടെന്ന് വെള്ളിയാഴ്ച്ച നിസ്കാര സമയത്ത് മാത്രം വീടിനു പുറത്തിറങ്ങാന്‍ സാഹചര്യം ഉള്ളവള്‍ ആകുന്നു . നായികയുടെ കഥാപാത്രമേ ഇങ്ങനെ . ഇതിലൊക്കെ എന്ത് സത്യസന്ധതയാണ് ഉള്ളത് ?സത്യസന്ധമല്ലാത്ത ഒന്നില്‍ എന്ത് നീതിയാണ് ഉള്ളത് ?

      വിഷക്കുന്നവറെ പശി അറ്റാന്‍ വേണ്ടി പാചകം ചെയ്യണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഉസ്താദ് ഹോട്ടല്‍ ആകട്ടെ അവസാനം ചെന്ന് നില്‍ക്കുന്നത് തിലകന്‍ മുപ്പത്തിയഞ്ചു രൂപയാക്കു കൊടുന്ന ബിരിയാണി ചാലു മോന്‍ മുന്നൂറ് രൂപ ആക്കി വില്‍ക്കുന്നിടത്തും . ഇതില്‍ ഒക്കെ സത്യസന്ധത ഉണ്ടെന്നു പറയ്ന്നത് ഏറ്റവും വലിയ കള്ളത്തരം ആണ് സുഹൃത്തെ ..

      ഇനി , പശ്ചാത്തല സംസ്കാരത്തിന്റെ നേര്‍ കണ്ണാടി ആണ് ഈ ചിത്രങ്ങള്‍ എന്നാണു ഉദ്ദേശിക്കുന്നത് എങ്കില്‍ , സ്ലാങ്ങോടെ ഭാഷ സംസാരിക്കുന്നതിലോ , നാല് ഷോട്ടുകളില്‍ ആ നാട്ടിലെ കാഴ്ച്ചകള്‍ കാണിക്കുന്നതിലോ അല്ല സംസ്കാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തമായി പറഞ്ഞാല്‍ കഥ ഇതു പശ്ചാത്തലത്തിലാണോ നടക്കുന്നത് ആ ചുറ്റുവട്ടത്തെ ആളുകളുടെ ജീവിതം , പെരുമാറ്റം(വെറും ഭാഷ മാത്രമല്ല ) ഇതിലൊക്കെ സത്യസന്ധത വരുമ്പോള്‍ അതില്‍ സംസ്കാരം തെളിയും (ഉദാഹരണം ജോക്കര്‍ എന്നാ ലോഹിതദാസ് സിനിമ ).അങ്ങനെ നോക്കുമ്പോള്‍ ഉഡായിപ്പായി തട്ടിക്കൂട്ടിയ തട്ടതിന്‍ മറയത്തു ,ഉസ്താദ് ഹോട്ടല്‍ എന്നിവയിലെ കഥാപാത്രങ്ങള്‍ സ്ലാങ്ങില്‍ സംസാരിച്ചു കാണികളെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഫ്രോഡുകള്‍ ആണെന്ന് പറയേണ്ടി വരും
      Contd...

      Delete
  19. Contd...
    ഇനി , രാഷ്ട്രീയം : കേളു നായരും , അറയ്ക്കല്‍ ആയിഷയും ,ഒതയനനും വടക്കിന്റെ മാത്രം നായകരും , മാര്‍ത്താണ്ട വര്‍മ്മയും ,അനന്തപത്മനാഭനും , വേലുത്തമ്പി ദളവയും തെക്കിന്റെ മാത്രം സ്വത്തും ആകുന്നിടത്താണ് ഈ പറയുന്ന സന്ദേശങ്ങള്‍ ഒക്കെ ദുഷ്ട ലാക്കോട് കൂടിയവ ആകുന്നത്‌ .തെക്കും ,വടക്കും ഇല്ലാതെ കേരളം എന്നും ഇന്ത്യ എന്നും പറയാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ട ഒരു അദ്ധ്യാപകന്‍ തന്നെ ഇങ്ങനെ വേര്‍തിരുവുകള്‍ കാണുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുമ്പോള്‍, ആ അധ്യപനക്ന്റെ ശിക്ഷണത്തില്‍ വളരുന്ന പുതിയ തലമുറ നമ്മുടെ പാരമ്പര്യം മഹത്തരം , ബാക്കിയുള്ളവര്‍ ഒക്കെ മോശക്കാര്‍ എന്നും ശീലിച്ചു തുടങ്ങും. അല്ലെങ്കില്‍ തന്നെ സ്വന്തം വിശ്വാസം (മതം , പാര്‍ട്ടി ഇതില്‍ ഏതായാലും ) നിലനില്‍ക്കണമെങ്കില്‍ മറ്റു വിശ്വാസങ്ങളുടെ വേര് അരുക്കണം എന്ന് വിശ്വസിക്കുന്ന ഒരു തലമുറയാണ് ഇന്ന് വളര്‍ന്നു വരുന്നത് .ഇന്നലെ ആലപ്പുഴയില്‍ നടന്ന വിദ്യാര്‍ഥിയുടെ കൊലപാതകം മുതല്‍ ബാബറി മസ്ജിദ് വരെയും, അഴിക്കോടന്‍ രാഘവന്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വരെയും , ഈ മതം /പാര്‍ട്ടി വിശ്വാസം എന്നാ കറുപ്പ് തിന്നു മങ്ങിയ ജനതയുടെ തലച്ചോറിനെ സ്വാധീനിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണ് . നിര്‍ഭാഗ്യം കൊണ്ട് ആ ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്യുന്നു. അതിന്റെ ഉത്തരവാദിത്വം ആ ശ്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കാള്‍ കൂടുതല്‍ ആ ശ്രമങ്ങള്‍ വിജയിക്കാന്‍ ഇട കൊടുക്കുന്ന സാധാരണ ജനങ്ങളുടെ ചുമലിലാണ്. ബാബറി മസ്ജിദ് തകര്‍ത്ത് രാമ മന്ദിരം കെട്ടിയാല്‍ തന്റെ വിശ്വാസം രക്ഷിപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഹിന്ദുവും , മസ്ജിദ് തകര്‍ന്നതോടെ തന്റെ വിശ്വാസം തകര്പ്പെട്ടു എന്ന് വിശ്വസിക്കുന്ന മുസ്ലീമും , താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ നിന്നും കൂറ് മാറിയ ഒരു വ്യക്തിയെ കൊലപ്പെടുത്തുക വഴി തന്റെ പാര്‍ട്ടി വിശ്വാസം/ആശയങ്ങള്‍ സംരക്ഷിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ;ഇവരൊക്കെ ഈ സാധാരണ ജങ്ങളില്‍ പെടും. കറുപ്പിന്റെ പകെജിനു പുറത്തു മതം എന്നോ പാര്‍ട്ടി എന്നോ എഴുതിയിരിക്കും . പക്ഷെ ഇത്തരം നികൃഷ്ട പ്രവര്‍ത്തികളെ അനുകൂലിക്കാനോ , അതില്‍ പ്രതിക്രിയ ചെയ്യാനോ സാധാരണക്കാരന്‍ തയ്യാറാകുന്ന (മനസു കൊണ്ടെങ്കിലും) അവസ്ഥയിലാണ് നേരത്തെ പറഞ്ഞ ദുഷ്ടലാക്കുകാരുടെ വിജയം .അവനവന്റെ തലച്ചോര്‍ കൊണ്ട് ചിന്തിക്കുന്നവന് ഈ പ്രശ്നം ഇല്ല താനും . പക്ഷെ അങ്ങനെയുള്ളവര്‍ ഇന്ന് കുറവാണ്. തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് തന്നെ പറയാം

    കേരളത്തില്‍ ക്രൈം റേറ്റ് ഏറ്റവും കൂടുതല്‍ കൊച്ചിയില്‍ തന്നെയാകും . പക്ഷെ വിശ്വാസങ്ങളുടെ പേരില്‍ അരുംകൊലകള്‍ (എനിക്ക് ഈ പാര്‍ട്ടി /മതം ഈ കരുപ്പുകള്‍ എല്ലാം ഒന്ന് തന്നെ ) കണ്ണൂര്‍ നടക്കുന്നത്ര മറ്റൊരിടത്തും നടക്കുന്നില്ല എന്നത് ദുഖകരമായ സത്യം . ഇത്തരം നികൃഷ്ട പ്രവര്‍ത്തികള്‍ നടക്കുന്നത് കണ്ണൂര്‍ അയാളും തിരുവനന്തപുരത്ത് ആയാലും നടക്കുന്നത് നമ്മുടെ കേരളത്തില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ തെക്കാണോ വടക്കാണോ എന്ന് ഞാന്‍ ചിന്തിക്കാറില്ല .നേരത്തെ പറഞ്ഞത് പോലെ ഈ വേര്‍തിരിവ് (എന്റെ വിശ്വാസം, എന്റെ നാട് , എന്റെ മതം ) തുടങ്ങുന്നത് അധ്യാപകരില്‍ നിന്ന് കൂടിയാണ് എന്ന് ചിന്തിക്കുനത് നന്നായിരിക്കും .എന്റേത് എന്നത് തികച്ചും വ്യക്തിപരവും , നമ്മുടേത്‌ എന്നത് സാമൂഹികവും ആണെന്ന് പഠിപ്പിക്കുന്ന അധ്യാപകര്‍ വീണ്ടും ഉണ്ടായെങ്കില്‍ എന്ന് ആശിച്ചു പോകുന്നു

    തിരികെ സിനിമയിലേക്ക്. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നവന്റെ തല എടുക്കുന്ന സാഹചര്യം നിലവില്‍ നില്‍ക്കുന്ന നാട്ടില്‍ തട്ടത്തിന്‍ മറയത്തു എന്ന സിനിമയില്‍ പറയുന്നത് പോലെ ഒരു കമ്യൂണിസ്റ്റ് വിനോദ് എന്‍ ഡി എഫ് ആയിഷയെ കെട്ടുക എന്നത് നടക്കും എന്നത് വിശ്വസിക്കാന്‍ ബുദ്ധിയുള്ളവന് കഴിയില്ല.സാങ്കല്പികമായ കഥയില്‍ ഉഡായിപ്പു സാഹചര്യങ്ങളും കഥാപാത്രങ്ങളും തിരുകി അതിനെ ഒട്ടും വിശ്വാസയോഗ്യം അല്ലാതാക്കിയത് വിനീത് ശ്രീനിവാസന്റെ കഴിവുകേടും.

    ReplyDelete
  20. സുഹൃത്തേ ആദ്യം മനസിലാക്കേണ്ടത് ഞാനൊരു കണ്ണൂര്‍ കാരനല്ല.തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശിയാണ്.ഏഴു വര്‍ഷത്തോളം കണ്ണൂരില്‍ ഒരു വിദ്യാലയത്തില്‍ അദ്ധ്യാപകന്‍ ആയിരുന്നു.കണ്ണൂരില്‍ എത്തിയ അനേകം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ എനിക്കും പെട്ടെന്ന് ആ നാട് വിട്ടു വാരാന്‍ താല്പര്യം ഇല്ലായിരുന്നു.ആ നാട് രാഷ്ട്രിയവും പാര്‍ടികളും കറുപ്പിന് തുല്യമാണെന്ന് കരുതുന്ന താങ്കള്‍ അധിഷേപികുന്നത് ജനാധിപത്യത്തെ തന്നെയാണ്.കറുപ്പ് പോലെ ലഹരി പിടിച്ചത് പോലെ തന്നെയാണ് കണ്ണൂരിന് പാര്‍ടി.പക്ഷെ ഓരോ കണ്ണൂര്‍കാരന്റെയും(തലശ്ശേരി താലുക്കിലെ ജനങ്ങള്‍ എന്ന് പറയുന്നത് ആയിരിക്കും കൂടുതല്‍ ശരി)അവന്‍റെ ജീവിതം തന്നെയാണ് അവനെ പാര്‍ടിയോട് അടുപ്പിക്കുന്നത്.കണ്ണൂരില്‍ ഒന്നാന്തരം കോണ്‍ഗ്രസ്‌ കാരനായി ജീവിച്ചവനാണ് ഞാന്‍... തട്ടത്തിന്‍ മറയത് എന്ന ഭാഷയിലോ കാഴ്ച്ചകളിലോ മാത്രം അല്ല തലശ്ശേരിയുടെ സംസ്കാരത്തോട് നീതി പുലര്‍ത്തുന്നത്.അത് അടുത്തറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയട്ടെ ആ സിനിമ തലശ്ശേരി ജീവിതത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്നു.വിനീതിന്റെ ആദ്യ സിനിമ മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ വിജയിച്ചുവെങ്കിലും ഒരു ശരാശരി സിനിമ മാത്രമാണ്.എന്നാല്‍ വായനശാലകളും ക്ലബുകളും നിറഞ്ഞ കണ്ണൂര്‍ ഗ്രാമങ്ങളും അവിടുത്തെ സംസ്കാരവും നൂറു ശതമാനവും ആ സിനിമയിലും പ്രതിഫലിക്കുന്നു.പിന്നെ ഫസല്‍ വധവും മറ്റു കൊലപാതകങ്ങളും.സുഹൃത്തേ താങ്കള്‍ അറിഞ്ഞ കാരണങ്ങള്‍ മാത്രമാണ് അതിനു അടിസ്ഥാനം എന്ന് താങ്കളോട് ആരാണ് പറഞ്ഞത്‌ ?താങ്കള്‍ ഒന്ന് അന്വേഷിച്ചു നോക്കുക.കേരളത്തില്‍ ഏറ്റവും കൂടുതല്‍ മിശ്രവിവാഹങ്ങള്‍ നടക്കുന്ന ജില്ല ഏതാണെന്ന്?യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാതെ സകല മതവിശ്വാസികള്‍ക്കും ആരാധന നടത്താവുന്ന പറശ്ശിനിക്കടവ് ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം കേരളത്തില്‍ മറ്റൊരിടത്ത് കാണിച്ചു തരാന്‍ ഏറെ ബുദ്ധിമുട്ട് ആണ്.സുഹൃത്തേ മതവും വിശ്വാസങ്ങളെക്കാളും തലശ്ശേരിക്കാരെ (തലശ്ശേരി താലുക്ക്..കണ്ണൂരിലെ മലയോര പ്രദേശങ്ങള്‍ അങ്ങനെ ആവണം എന്നില്ല )ഒന്നിപ്പിക്കുന്ന ഒരൊറ്റയൊരു ഘടകം അവരുടെ പാര്‍ടിയാണ്.ഉത്തര മലബാറില്‍ എസ് എന്‍ ഡി പി യും എന്‍ എസ് എസ് സഭകളും ഒന്നും ചിത്രത്തില്‍ ഇല്ല എന്ന കാര്യം അറിയാമോ സുഹൃത്തിനു?ഉത്തര മലബാറിലെ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ പോട്ടെ ഒരു പഞ്ചായത്ത്‌ വാര്‍ഡില്‍ എങ്കിലും ഇത്തരം പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ട് കണക്കിന്റെ വെല്ലുവിളിയുമായി പോയ ചരിത്രം ഉണ്ടോ സുഹൃത്തേ?ഇല്ല ...
    തെക്ക് വടക്ക്‌ എന്ന് പറഞ്ഞു ഭിന്നിപ്പിക്കുക അല്ല ഞാന്‍ ചെയ്തത്.നാനാത്വത്തില്‍ ഏകത്വം എന്ന് താങ്കള്‍ കേട്ടിനോ എന്നു എനിക്കറിയില്ല ..വൈവിധ്യങ്ങളുടെതാണ് സുഹൃത്തേ നമ്മുടെ നാട്.തേക്കിലും വടക്കിലും ഒക്കെ വൈവിധ്യങ്ങള്‍...,.ആ വൈവിധ്യങ്ങള്‍ ചൂണ്ടി കാണിക്കുക മാത്രാമാണ് ഞാന്‍ ചെയ്തത്.താങ്കള്‍ വിമര്‍ശിക്കുന്ന തലശ്ശേരിയുടെ ചരിത്രം അറിയാമോ താങ്കള്‍ക്ക്?കേരളത്തിന്റെ പൈതൃകനഗരം ആണത്.മലയാളതിനു ആദ്യമായി നിഗണ്ടൂ, സമ്മാനിച്ച നാട്.ഇന്ത്യയില്‍ ആദ്യമായി കേക്ക്, സര്‍കസ്,ക്രിക്കറ്റ്‌ പിറന്ന മണ്ണ്.മലബാര്‍ മാനുവല്‍ എന്ന മഹത്തായ ഗ്രന്ഥം പിറന്ന മണ്ണ്.സംഗീതത്തിന്റെ തലസ്ഥാനം.കേരള ചരിത്രത്തിന്റെ സുവര്‍ണനിമിഷങ്ങളുടെ ഉറവിടംആണ് തലശ്ശേരി.ബിരിയാണി അനവിധം ഉണ്ടെങ്കിലും തലശ്ശേരി ബിരിയാണി ആണ് രാജാവ്.രുചിയില്‍ വൈവിധ്യം ലോകത്ത്‌ ഇത്രത്തോളം എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് തലശ്ശേരി മാത്രാമാണ്.ഉസ്താദ്‌ ഹോടലും തട്ടത്തിന്‍ മറയത്തും താങ്കള്‍ പറയുന്നത് പോലെ മോശം സിനിമ ആണെന്ന് എത്ര പേര്‍ പറയും എന്ന് എനിക്ക് തോന്നുന്നില്ല.അവയുടെ വിജയവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.(താങ്കളുടെ ആസ്വാദന സ്വാത്രന്ത്ര്യംചോദ്യം ചെയ്യുക അല്ല കേട്ടോ?താങ്കളുടെ അഭിപ്രായം മാനിക്കുന്നു.)പക്ഷെ എവിടെയോ കേട്ടത് വച്ച് ഒരു നാടിന്റെയും സംസ്കാരവും അതാണെന്ന് വിചാരിക്കരുത്.വിനീത് ശ്രീനിവാസന്റെ കഴിവ് ജനങ്ങള്‍ ഏറ്റെടുത്തു എന്നത് സിനിമ വിജയിച്ചതിലൂടെ തെളിയിച്ചു കഴിഞ്ഞു(അടൂരിന്റെ കയ്യടക്കവും ഹരിഹരന്‍റെയും പത്മരാജന്റെയും ഒക്കെ കഴിവും ഒക്കെ ഒരു യുവ പുതുമുഖ സംവിധായകന് ഉണ്ടാവണം എന്നു വാശി പിടിക്കുനത് വിഡ്ഢിത്തം ആണ് )ഭൂരിപക്ഷം ജനങ്ങളെ ആ സിനിമ തൃപ്തി പെട്ടുതിയുട്ടെങ്കില്‍ ഏത്‌ അര്‍ത്ഥത്തിലും സിനിമ വിജയം തന്നയാണ്.പതിവ് പ്രണയ കഥകളില്‍ നിന്ന് അതിന്റെ സഞ്ചാരത്തില്‍ തട്ടത്തിന്‍ മറയത്ത് വ്യത്യസ്തം തന്നെയാണ്.പിന്നെ വിനോദും ആയിഷയുടെയും കഥകള്‍ തലശ്ശേരിയില്‍ ഇനിയും ആവര്‍ത്തിക്കും.മതങ്ങളെക്കാള്‍ അവരെ ഓരോ തലശ്ശേരിക്കാരനെയും ഒന്നിപ്പിക്കുന്ന വലിയൊരു ഘടകവും അതിന്റെ ഉപഘടകങ്ങളും ഒക്കെ ഉണ്ട്.

    ReplyDelete
  21. മതത്തിന്‍റെ പേരില്‍ കണ്ണൂര്‍ എവിടെ കൊലകള്‍ നടന്നു?എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു ..എന്‍റെ അറിവില്‍ അത്തരം ഒരു സംഭവം തന്നെയില്ല

    ReplyDelete
  22. തട്ടത്തിന്‍ മറയത്തിലെ വിനോദും മമറ്റു കഥാപാത്രങ്ങളും തലശ്ശേരിയോട് അടുത്ത് നില്‍ക്കുന്നു.തലശ്ശേരിക്കാര്‍ തന്നെയായി അവര്‍ മാറി.എന്നാല്‍ ഉസ്താദ്‌ ഹോടലിലെ കാര്യം എനിക്ക് സംശയം ഉണ്ട്.പക്ഷെ ഒരു പരിധി വരെ നീതി പുലര്‍ത്തുന്നുണ്ട്.
    (ഉസ്താദ്‌ ഹോടല്‍ സെറ്റ്‌ ഇട്ടതാണെന്ന് തോന്നുന്നു.ബിരിയാണിക്ക് അത് പോലെ പ്രശസ്തമായത് തലശ്ശേരി പാരിസ് ഹോടല്‍ ആണ്).പക്ഷെ ഉസ്താദ്‌ ഹോടലില്‍ രണ്ടാം പകുതിക്ക് സംഭവിച്ച വൈകല്യങ്ങള്‍ ഒഴിച്ചാല്‍ നല്ലൊരു സിനിമ തന്നെയാണത് .

    ReplyDelete
  23. കണ്ണൂരില്‍ അബ്ദുള്ള ജനിക്കുന്നു.അബ്ദുള്ളയുടെ അച്ഛനും അമ്മയും ഇസ്ലാം മത വിശ്വാസികള്‍. അബ്ദുള്ള കുട്ടിക്കാലം മുതല്‍ ഖുറാന്‍ വായിച്ചും മദ്രസയില്‍ പോയും വളരുന്നു.അവിടെ അബ്ദുള്ള യെ പഠിപ്പിക്കുന്നത്‌ സ്വന്തം വിശ്വാസം ഒഴികെ ബാക്കി എല്ലാത്തിനോടും അകലം പാലിക്കണം അഥവാ അതൊന്നും നല്ലതല്ലാത്ത പ്രവര്‍ത്തികള്‍ ആണ് എന്നതാണ്.അത് വിശ്വസിച്ചു സ്വന്തം വിശ്വാസത്തില്‍ ഉറച്ചു അബ്ദുള്ള ജീവിക്കുന്നു ഒരു ഇസ്ലാം ആയിത്തന്നെ തന്‍റെ അടുത്ത തലമുറയെ അബ്ദുള്ള വളര്‍ത്തുന്നു അഥവാ അതിനു പരമാവധി ശ്രമിക്കുന്നു .ഒടുവില്‍ ഒരു നല്ല ഇസ്ലാമായി അബ്ദുള്ള മരിക്കുന്നു
    (ഇവിടെ അബ്ദുള്ള എന്നതിന് പകരം ജോസ് എന്നോ കൃഷ്ണന്‍ എന്നോ വായിച്ചാലും സംഗതി ഇതൊക്കെ തന്നെ )

    അതെ കണ്ണൂരില്‍ ആകാശ മുട്ടായി ജനിക്കുന്നു.ആകാശിന്‍റെ മാതാപിതാക്കള്‍ തികഞ്ഞ ഇടതു പക്ഷ വിശ്വാസികള്‍.ആകാശ് കുട്ടികാലം മുതലേ പാര്‍ട്ടിക്കാരുടെ വീര കഥകള്‍ കേട്ടും പാര്‍ട്ടി സാഹിത്യം വായിച്ചും പാര്‍ട്ടി ക്ലാസ്സുകളില്‍ പോയും വളരുന്നു.അവിടെ ആകാശിനെ പഠിപ്പിക്കുന്നത്‌ ഇടതുപക്ഷ വിശ്വാസം ഒഴികെ ബാക്കിയുള്ളതെല്ലാം എതിര്‍ക്കേണ്ടാതാണ് (നല്ലതല്ലാത്ത കാര്യങ്ങള്‍ ആണ് ) എന്നാണ്.ജീവിത കാലം മുഴുവന്‍ അത് വിശ്വസിച്ചു ആകാശ് ജീവിക്കുന്നു.ഒരു ഇടതു പക്ഷക്കാരനായി തന്‍റെ അടുത്ത തലമുറയെയും വളര്‍ത്താന്‍ ആകാശ് പരമാവധി ശ്രമിക്കുന്നു.ഒടുവില്‍ ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ ആയി ആകാശ് മരിക്കുന്നു.

    അബ്ദുള്ളക്കു ആകാശ് മണ്ടനും സ്വയം ഒരു ധീരയോദ്ധാവായും സങ്കല്‍പ്പിക്കാം സന്തോഷിക്കാം അത് പോലെ തിരിച്ചും.അതൊക്കെ അവരവരുടെ ഇഷ്ട്ടം.ഈ രണ്ടിലും എനിക്ക് ഒരു വ്യത്യാസവും തോന്നുന്നില്ല.കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഞാന്‍ കാണുന്ന കണ്ണൂര്‍ ഇതാണ് .

    മുകളില്‍ പറയുന്ന പല കാര്യങ്ങളും സോവിയറ്റ് യുണിയന്‍ ഭൂമിയിലെ പറുദീസ ആണെന്ന് പറഞ്ഞിരുന്ന കാലത്തേ അനുസ്മരിപ്പിക്കുന്നു.പറയുന്നവരുടെ ഉദേശ ശുദ്ധിയും അങ്ങനെ ഒരു സാധനം വരണമെന്നുള്ള ആത്മാര്‍ത്ഥമായ ആഗ്രഹതെയും ബഹുമാനിച്ചു കൊണ്ട് പറയട്ടെ അങ്ങനെ ഒരു സംഗതി എന്നോ മണ്‍ മറഞ്ഞതോ അതോ ഒരിക്കലും ഇല്ലാതെ ഇരുന്നതോ ആണ്.

    ഈ പറഞ്ഞതൊക്കെ എന്‍റെ സ്വന്തം അഭിപ്രായം . ഇനി നിങ്ങളായി നിങ്ങളുടെ പാടായി!!!!

    ReplyDelete
  24. വിശ്വാസങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കാന്‍ ഉള്ളതല്ല.മനസ്സില്‍ തോന്നെണ്ടാതാണ്.പിന്നെ കണ്ണൂരിന്‍റെ സംസ്കാരം അറിയണം എങ്കില്‍ അവിടെ ജീവിക്കണം.പിന്നെ നമ്മുടെ നാട്ടുകാരൊക്കെ എസ് എസ് എല്‍ സി മുതല്‍ സിവില്‍ സര്‍വീസ് വരെ കേരളത്തില്‍ മുന്നില്‍ എത്തുന്ന കണ്ണൂരിന്റെ വിജയങ്ങള്‍ എങ്കിലും അന്ഗീകരിച്ചാല്‍ നന്നായിരുന്നു..
    \

    ReplyDelete
  25. ഞാന്‍ പറഞ്ഞതിനെ വീണ്ടും സാധൂകരിക്കുക മാത്രമാണ് താങ്കള്‍ ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു . തെക്ക് വടക്ക് എന്നാ ഭിന്നത അല്ല ഉദ്ദേശിക്കുന്നത് , നാനാത്വത്തില്‍ ഏകത്ത്വം എന്ന് ഒരു വരി പറഞ്ഞ ശേഷം താങ്കള്‍ വീണ്ടും പോകുന്നത് തലശേരിയുടെ മഹത്വങ്ങളിലേക്കാണ്. തലശേരിക്കു ബിരിയാണി ഉള്ളത് പോലെ തിരുവനന്തപുരത്തിന് ബോളിയും , ആലപ്പുഴയ്ക്ക് കരീമീന്‍ പൊള്ളിച്ചതും , കോട്ടയത്തിന്‌ കുഴലപ്പവും (കരിമ്പിങ്കാല വിഭവങ്ങള്‍ മറന്നിട്ടില്ല -പാലയുടെ രുചികളെയും ), തൃശൂര്‍ കടച്ചക്ക വറുത്തരച്ച തോരനും , കോഴിക്കോട് കല്ലുമേക്കായും, കാസര്‍ഗോഡ്‌ സ്പെഷ്യല്‍ ചിക്കന്‍ കറിയും ;അങ്ങനെ രുചികള്‍ കേരളത്തില്‍ തെക്ക് നിന്ന് വടക്ക് വരെ പ്രസിദ്ധമായവ എല്ലായിടത്തും ഉണ്ട് .അവ കേരളത്തിന്റെ വിവിധ രുചികള്‍ ആണ് എനിക്ക് . എവിടെ നല്ല ബോളി കിട്ടുമെന്ന് ചോദിച്ചാല്‍ ഉത്തരം പറയാനുള്ള ഒരു പേരു മാത്രമാണ് തിരുവനന്തപുരം (അതാത് വിഭവങ്ങള്‍ക്ക് അതാത് സ്ഥലം )
    അത് പോലെ തന്നെ കമ്മീഷണര്‍ ഓഫീസിന്റെ മുന്നില്‍വെച്ച്‌ പട്ടാ പകല്‍ ആളെ വെട്ടിക്കൊന്ന സംഭവം തിരുവനന്തപുരത്തിനും , തലശേരിയില്‍ സ്വാഭാവിക മരണം മരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ആണ് എന്ന ഹൈ കോടതി പരാമര്‍ശത്തിന്റെ കളങ്കം തലശേരിക്കും ഉണ്ടാകും .താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തലശ്ശേരി ശാന്തത സുന്ദരമായ ഒരു സ്ഥലമാണ് , കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെ അല്ല എന്നാണോ ? അതിനാണ് ഞാന്‍ നേരത്തെ ഒരാളോട് ചോദിച്ചത് അവിടെ നടക്കുന്നു എന്ന് പറയുന്ന കൊലപാതകങ്ങള്‍ മാധ്യമ സൃഷ്ടികള്‍ ആണോ ? സത്യത്തില്‍ ഫുട്ബാള്‍ മത്സരത്തില്‍ അകെ അടിച്ച ഗോളുകളുടെ എണ്ണത്തെ കൊലപാതാകങ്ങളാക്കി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതാണോ ? മാവേലി നാടായ തലശ്ശേരിയെ താറടിച്ചു കാണിക്കാനുള്ള ഒരു സി ഐ എ ഗൂഡാലോചന ഇതിനു പിന്നില്‍ ഉണ്ടോ ? :)

    ReplyDelete
  26. Contd...
    പിന്നെ ഞാന്‍ വിമര്‍ശിച്ചത് തലശേരിയുടെ പൈതൃകത്തെ അല്ല .സമത്വ സുന്ദരമായ ഒരു നാടാണ് തലശ്ശേരി എന്ന മട്ടില്‍ ഒരു ഉഡായിപ്പ് കഥ പറഞ്ഞ ഒരു തല്ലിപ്പൊളി സിനിമയെ ആണ്. കാരണങ്ങള്‍ പോസ്റ്റില്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ട്.
    പിന്നെ ആരെങ്കിലും പറഞ്ഞത് കേട്ടിട്ട് അല്ല കണ്ണൂര്‍ /തലശ്ശേരിയില്‍ തട്ടത്തിന്‍ മറയത്ത് പോലെ ഒരു കഥ ഒരിക്കലും നടക്കില്ല എന്ന് ഞാന്‍ പറഞ്ഞത് . വ്യക്തിപരമായി ആ ജില്ലയെ വളരെ അടുത്തു അറിയുന്ന ഒരാളാണ് ഞാന്‍. അതും കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി . അവിടുത്തെ ആളുകളയെയും നന്നായി അറിയാം . കനൂരില്‍ താങ്കള്‍ പറഞ്ഞത് പോലെ മിശ്ര വിവാഹം നടക്കും . പാര്‍ട്ടി ഓഫീസില്‍ വെച്ച് രക്തഹാരം ചാര്‍ത്തി (സിമ്പോളിക്കായി പറഞ്ഞതാണ് ). പക്ഷേ തട്ടത്തിന്‍ മരയത്തില്‍ ആയിഷ അവസാനം ചോദിക്കുന്നത് പോലെ നിസ്കാരപായ വിരിക്കാനുള്ള സ്ഥലം കമ്യൂണിസ്റ്റ്കാരന്റെ വീട്ടില്‍ കിട്ടില്ല. ആയിഷ ചെങ്കൊടി എന്തിയില്ലെങ്കില്‍ പോലും പിന്നെ പരസ്യമായി അവള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു എന്ന് പറയാനുള്ള സ്വാതന്ത്ര്യം അതോടെ അവള്‍ക്കു പോയിക്കിട്ടും . താങ്കള്‍ തന്നെ സമ്മതിച്ചത് പോലെ പാര്‍ട്ടി അവിടെയുള്ളവര്‍ക്ക് കറുപ്പാണ് . അതിനെ അല്ലാതെ മറ്റൊന്നിനെയും ആ മണ്ണില്‍ വളരാന്‍ അനുവദിക്കാതിരിക്കാന്‍ കൊല്ലും കൊലയുംവരെ അവര്‍ ചെയ്യും .

    എന്‍ എസ് എസ് , എസ എന്‍ ഡി പി, ക്രിസ്ത്യന്‍ സംഘടനകള്‍ ഇതൊന്നും കനൂരില്‍ വോട്ട് കച്ചവടത്തിന് ഇറങ്ങാറില്ല .പകരം എകാധിപതികളായ പാര്‍ട്ടി സെക്രട്ടറിമാര്‍ (ലോക്കല്‍ മുതല്‍ പോളിറ്റ് വരെ ) ദൈനദിന ജീവിതവും, വോട്ട അവകാശവും നിയന്ത്രിക്കുന്നു. എതിര്‍ക്കുന്നവരെ തടഞ്ഞു വെച്ച് , വിചാരണ ചെയ്തു കൊല്ലപ്പെടുത്തുന്നു. ഇതേ നടപടികള്‍ തന്നെയല്ലേ താലിബാനും ചെയ്തിരുന്നതായി പറയപ്പെടുന്നത്‌ . വത്യാസം താലിബാന്‍ ഇസ്ലാമിന്റെ പേരില്‍ ചെയ്യുന്നു ,കണ്ണൂരില്‍ ചെങ്കൊടിയുടെ പേരിലും.
    പിന്നെ മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ഒരു ആളുടെ എങ്കിലും പേര് ചോദിച്ചല്ലോ ? ഈ ചര്‍ച്ചകള്‍ തുടങ്ങിയത് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ കമ്യൂണിസ്റ്റ് അയ വിനോദും എന്‍ ഡി എഫ് കുടുമ്പത്തിലെ ആയിഷയും പ്രണയിച്ചു, ശേഷം ഒന്നിച്ച് കണ്ണൂരില്‍ സന്തോഷമായി ജീവിച്ചു എന്ന പ്രമേയത്തെയും , അത് പറഞ്ഞു തീര്‍ക്കാന്‍ രണ്ടര മണികൂര്‍ (അതോ രണ്ടോ --- പീഡനത്തിന്റെ കൃത്യമായ നീളം അര് ഓര്‍ക്കുന്നു) വിനീത് ശ്രീനിവാസന്‍ കാണിക്കുന്ന ഉഡായിപ്പുകളെയും ഞാന്‍ വിമര്‍ശച്ചതില്‍ നിന്നാണ് . ആദ്യമേ ഞാന്‍ പറഞ്ഞിരുന്നു മനുഷ്യനെ മയക്കുന്ന മതവും , പാര്‍ട്ടിയും തമ്മില്‍ എനിക്ക് വേര്‍തിരിവ് ഇല്ല എന്ന് . വ്യക്തമായി തന്നെ പറഞ്ഞാല്‍ മതത്തിന് വേണ്ടി കൊല്ലുന്നത് തെറ്റ് പാര്‍ട്ടി പറഞ്ഞിട്ടാണ് എങ്കില്‍ ശരി എന്ന് വിശ്വസിക്കാന്‍ എനിക്ക് പറ്റില്ല. രണ്ടും എനിക്ക് നികൃഷ്ട പ്രവര്‍ത്തികള്‍ തന്നെയാണ്. ആ അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെ ഒരു കഥ സംഭാവ്യമല്ല എന്ന് ഞാന്‍ പറഞ്ഞത് .കാരണം കമ്യൂണിസ്റ്റുകാരന്‍ എന്‍ ഡി എഫിലെക്കോ , തിരിച്ചോ കൂറ് മാറിയാല്‍ കൊലപാതകത്തില്‍ കുറഞ്ഞ ശിക്ഷ ഇല്ലാത്ത നാടാണ് കണ്ണൂര്‍ .ഈ വിധിയുടെ അവസാനത്തെ ഇരയുടെ പേര് ഫൈസില്‍. അങ്ങനെയുള്ള നാട്ടില്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ വീട്ടില്‍ നിസ്കാര പായ വിരിക്കാന്‍ സ്ഥലം ചോദിക്കുന്ന എന്‍ ഡി എഫ് കുടുമ്പത്തിലെ പെണ്ണ് വെറും ഫാന്റസി മാത്രമാണ്. ആ ഫാന്റസി വിശ്വാസ്യ യോഗ്യമല്ലാതെ അവതരിപ്പിച്ചത് വിനീതിന്റെ പിടിപ്പുകേടും

    ReplyDelete
  27. അവസാനമായി ഉസ്താദ് ഹോട്ടലിന്റെ രണ്ടാം പകുതി പാളി ,ഒന്നാം പകുതി കലക്കി എന്ന മട്ടില്‍ താങ്കള്‍ പറഞ്ഞല്ലോ . ഒന്നാം പകുതിയില്‍ തനകളെ ആകര്‍ഷിച്ച , അലെങ്കില്‍ നല്ലത് എന്ന് തോന്നിച്ച ഘടകങ്ങള്‍ (ചാലു മോന്റെ നിഷ്കളങ്കത അല്ലാതെ ) അറിയുവാന്‍ എനിക്ക് താത്പര്യമുണ്ട്. സാധിക്കുമെങ്കില്‍ ഉസ്താദ് ഹോട്ടല്‍ എന്ന പോസ്റ്റില്‍ കമന്റായി അവയിടുക. അത് പോലെ തന്നെ പൈതൃകം , പാരമ്പര്യം എന്ന് പരത്താതെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെടാന്‍ ഇടയാക്കിയ ഘടകങ്ങള്‍ ഈ പോസ്റ്റിലും കമന്റായി ഇട്ടാല്‍ നന്നായിരുന്നു . തുടരാം

    ReplyDelete
  28. സുഹൃത്തേ കണ്ണൂരിലെ കമ്മ്യൂണിസം ആരും നിര്‍ബന്ധിച്ചു ഉണ്ടാക്കിയത് ഒന്നും അല്ല.കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ജനിച്ച മണ്ണ് ആണത്.നിങ്ങള്‍ പറയുന്ന പോലെ പാര്‍ടി ഭീഷണി പെടുത്തിയാണ് ആളെ ക്കൂട്ടുന്നത് എന്നതൊക്കെ വിഡ്ഢിത്തം ആണ്. അതിന്റെ ആവശ്യം അവര്‍ക്കില്ല.ഒരു സെക്രടറിമാരുമങ്ങനെ ചെയ്യുന്നും ഇല്ല.അങ്ങനെ ആയിരുന്നുവെങ്കില്‍ പാര്‍ടി അവിടെ എപ്പോഴേ തകര്‍ന്നു പോയിരിക്കും ആയിരുന്നു.കണ്ണൂര്‍ ഭീകര ജില്ല ആവുന്നത് പുറത്തുള്ളവര്‍ക്ക് മാത്രം ആണ്.അല്ലാതെ ആ നാടുകാര്‍ക്കല്ല.പിന്നെ ഓരോ നാടിനും ഓരോ പാരമ്പര്യം ഉണ്ട്.ചരിത്രം ഉണ്ട്.ചരിത്രത്തില്‍ തലശ്ശേരിക്കുള്ള പ്രാധാന്യത്തിന്റെ പകുതി പോലും തിരുവനന്തപുരത്തിന് ഇല്ല.അത് വാസ്തവം ആണ്.ഇപ്പോഴും താങ്കള്‍ പറയുന്നത് കണ്ണൂരിന്‍റെ പറഞ്ഞു കേട്ട കുറ്റങ്ങള്‍ മാത്രമാണ്..യാഥാര്‍ത്യങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിക്കുക.പിന്നെ രുചി.രുചിയുടെ തലസ്ഥാനം ആണ് സുഹൃത്തേ തലശ്ശേരി.അവിടെയുള്ള വിഭവങ്ങളുടെ വൈവിധ്യം പറഞ്ഞാല്‍ തീരില്ല.നിസ്കാര പായ വിരിക്കാന്‍ ആയിഷക്ക് കേരളത്തില്‍ മറ്റേതു സ്ഥലത്തേക്കാള്‍ സ്വാതന്ത്രം തലശ്ശേരിയില്‍ കിട്ടും.--------------- തെക്ക് വടക്ക് എന്നാ ഭിന്നത അല്ല ഉദ്ദേശിക്കുന്നത് , നാനാത്വത്തില്‍ ഏകത്ത്വം എന്ന് ഒരു വരി പറഞ്ഞ ശേഷം താങ്കള്‍ വീണ്ടും പോകുന്നത് തലശേരിയുടെ മഹത്വങ്ങളിലേക്കാണ്. >>>>>>>>>>>>>എന്തിനു തൃശ്ശൂര്‍ നു സാംസ്കാരിക തലസ്ഥാനം എന്നും കോഴിക്കോടിന് സാംസ്കാരിക നഗരം എന്നും തലശ്ശേരിക്ക് പൈതൃക നഗരം എന്നും പദവി നല്‍കി?സാംസ്കാരിക വൈവിധ്യങ്ങള്‍ തന്നെയാണ് കാരണം.അതില്‍ അസൂയ പെട്ടിട്ടു കാര്യം ഇല്ല.

    ReplyDelete
  29. Sre Frames,
    സാംസ്കാരിക തലസ്ഥാനം ,രുചിയുടെ തലസ്ഥാനം ഇതെല്ലാം തലശ്ശേരി തന്നെ
    ആയിക്കോട്ടെ സുഹൃത്തേ .തിരുവനന്തപുരത്തിന് ഒരു പാരമ്പര്യവും ഇല്ലാതെയും
    ആകട്ടെ .ഇതിലൊന്നും എനിക്ക് അസൂയയോ ,നഷ്ടബോധമോ ഇല്ല . കാരണം ജനിക്കുന്നസ്ഥലം , സ്വന്തം കാലില്‍ നില്‍ക്കാന്‍ ആകുന്നത്‌ വരെ വളരുന്ന സ്ഥലം
    ഇതൊന്നും നമ്മുടെ കഴിവുകള്‍ കൊണ്ട് പരീക്ഷ എഴുതി നേടുന്നതല്ലല്ലോ.
    സ്വന്തമായി നേടിയ എന്തിന്റെയെങ്കിലും പേരിലല്ലാതെ (നല്ലതും, ചീത്തയും )
    ഞാന്‍ അങ്ങനെ അഭിമാനക്കാറോ, വിഷമിക്കാറോ ഇല്ല (മഹാരാഷ്ട്രയില്‍ ജനിച്ച
    ഒരാള്‍ ശിവാജി അവിടെ ജനിച്ചത്‌ കൊണ്ട് മാത്രം അയാളും വീരനാണ് എന്ന്
    പറയുന്ന മണ്ടത്തരം ഞാന്‍ കാണിക്കാറില്ല എന്ന് ചുരുക്കം -മത
    നിരപേക്ഷതയ്ക്ക് മഹാരാഷ്ട്രയും ശിവാജിയും അത്ര ഗുമ്മില്ല എങ്കില്‍
    സൌകര്യം പോലെ അത് അര്‍ജന്റീന , ചേ ഗുവരെ എന്ന് മാറ്റി വായിക്കുക ).
    പിന്നെ വീണ്ടും വീണ്ടും തലശേരി ഭയങ്കരം എന്ന് പറയുന്ന താങ്കള്‍
    സത്യത്തില്‍ ഇപ്പൊ ഗള്‍ഫില്‍ വല്ലതുമാണോ ? അതോ കമ്യൂണിസ്റ്റ്
    പാര്‍ട്ടിയുടെ പി ആര്‍ വിഭാഗത്തിലോ ?(ദയവു ചെയ്തു തൃശൂര്‍ ആണ് സ്ഥലം
    എന്ന് തുടര്‍ന്നും പറഞ്ഞോളു.പക്ഷെ കോണ്ഗ്രസ്സുകാരന്‍ ആണെന്ന് പറയരുത് .
    താങ്കളുടെ കമന്റിലെ 'നിങ്ങള്‍ക്ക് ഈ നാടിനെ (പാര്‍ട്ടിയെ )കുറിച്ച് ഒരു
    ചുക്കും അറിയില്ല' ലൈന്‍ കണ്ടിട്ട് അതോടെ കേട്ടാല്‍ പിണറായി ചേട്ടനും
    മന്‍മോഹന്‍ അമ്മാവനും ഒരുമിച്ചു ഹാര്‍ട്ട്അറ്റാക്ക് വരും .അത് കൊണ്ടാണ്
    :)) കാരണം അഴിക്കോടന്‍ രാഘവന്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വരെ എത്തി
    നില്‍ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്റെ ഭാവനാ സൃഷ്ടിയല്ല .
    കമ്മ്യൂണിസ്റ്റും , ആര്‍ എസ് എസ്സും , എന്‍ ഡി എഫും ഒക്കെ അവിടെ ആളുകളെ
    കൊന്നിട്ടുണ്ട്. ഇപ്പോഴും കൊല്ലുന്നുണ്ട്‌...ആ വാര്‍ത്തകള്‍ വയികുംപോള്‍
    എനിക്ക് ഹോ വടക്കിന്റെ പാരമ്പര്യം ഉയര്‍ത്തി തെക്കിന്റെ നാണം
    കെടുത്തിയിരുന്ന തലശേരിക്കു പണി കിട്ടി എന്നല്ല തോന്നുന്നത്. എന്റെ
    നാട്ടില്‍ ഇത് ചെയ്യുന്ന അസുരജന്മങ്ങള്‍ ഉണ്ടല്ലോ എന്നാണു Contd...

    ReplyDelete
  30. Contd...
    Sre Frames,
    പിന്നെ കമ്മ്യൂണിസം കനൂരില്‍ വേരോടിയത് നന്മകള്‍ക്ക് വേണ്ടിയാകാം .അത് പഴങ്കഥ. അന്ന് ഞാന്‍ എന്തായാലും ജനിച്ചിട്ടില്ല.താങ്കളും അങ്ങനെ തന്നെ എന്ന് വിചാരിക്കുന്നു. അപ്പോള്‍ നമുക്ക് രണ്ടാള്‍ക്കും ഉള്ളത് കേട്ടറിവ് മാത്രമാണ് ആ കാലം . നമ്മുടെ കാലഘട്ടത്തിന്റെ കാര്യം പറയുകയാണെങ്കില്‍ , മുജീബുള്ളയുടെ ഭരണത്തിലെ കൊള്ളരുതായ്മയുടെ പേരില്‍ അഫ്ഗാനില്‍ വേരോടിയ താലിബാന്‍ ഭരണത്തില്‍ വന്ന ശേഷം കാണിച്ച പരിണാമം ഇന്ന് കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കാണിക്കുന്നു. അത് മതം ,ഇത് രാഷ്ട്രീയം ...ഫലം ഒന്ന് തന്നെ അങ്ങനെയല്ല സമത്വ സുന്ദര അഹിംസാ വിശ്വാസികളായ ആളുകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കനൂരും ഒക്കെ ഉള്ലെതെങ്കില്‍ മണിയാശാന്മാരും , അവരെ പിന്താങ്ങുന്ന ജയരാജ ത്രയവും, പിണറായിയും പിന്നെ ടി പി ചന്ദ്രശേഖരനെ കൊന്നത് കമ്യൂണിസ്റ്റ്കാരല്ല , എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല എന്ന് പറയുന്ന കമ്യൂണിസ്റ്റ് പര്ട്ടിയ്ടെ തന്നെ സമുന്നത നേതാവ് വി എസ്സും ഒന്നും ഉണ്ടാവില്ലല്ലോ.ഇത്രയും പറഞ്ഞത് " കോണ്‍ഗ്രസ്സുകാരനായ" താങ്കളുടെ തിളയ്ക്കുന്ന രക്തസാക്ഷി സ്മരണകള്‍ നിറഞ്ഞ കമന്റ് (കള്‍)കണ്ടിട്ടാണ്. തലശേരിയുടെ പൈതൃകമോ , തിരുവനന്തപുരത്തിന്റെ പിതൃ ദോഷമോ ഒന്നും ഇവിടെ വിഷയമല്ല.
    Contd...

    ReplyDelete
  31. Contd...
    Sre frames,
    വിഷയം തട്ടതിന്‍ മറയത്ത് എന്ന സിനിമയാണ് . താങ്കള്‍ ആ സിനിമ നല്ലതാണ് എന്ന് പറഞ്ഞു . ഞാന്‍ അങ്ങനെ തോന്നാന്‍ ഉണ്ടായ കാരണങ്ങള്‍ ചോദിച്ചു . ആ സിനിമ വെറും കൂതറയാണ് എന്ന് എനിക്ക് തോന്നാന്‍ ഇടയാക്കിയ കാരണങ്ങളും പറഞ്ഞു. താങ്കള്‍ക്ക് ഇത് മനസിലാകത്തതോ അതോ "പിറവത്തും, നെയ്യാറ്റിന്‍കരയിലും തോറ്റില്ലേ?" എന്ന നേരെ ചൊവ്വേ ഉള്ള ചോദ്യത്തിന് "ഇല്ല , താത്വികമായ ഒരു തോല്‍വി ഇവിടെ രണ്ടിടത്തും ഞങ്ങള്‍ക്ക് സംഭവിച്ചിട്ടില്ല .പിന്നെ വിപ്ലവത്തിന്റെ ചടു ചോര ഒഴുകിയ തീക്ഷ്ണ തപ്ത ഭൂവില്‍,പുന്നപ്ര വയലാറിന്റെയും , കരിവള്ളൂരിന്റെയും ,ഒഞ്ചിയത്തിന്റെയും (ഇത് ഒരു ഏറനാടന്‍ ഫലിതം :) ) സ്മരണകളില്‍ ജ്വലിപ്പിച്ച സമരാഗ്നി നെഞ്ചേറ്റിയ ധീര സഖാകളുടെ വീര്യം കെടുത്തുന്നതിനായി സാമ്രാജ്യത്വ ശ്കതികളുടെ പിണിയാളുകളായ മെറ്റീരിയലിസ്റ്റിക് സിന്‍ഡിക്കേറ്റ് പിറവത്തും,നെയ്യാറ്റിന്‍കരയിലും ശക്തി പ്രാപിച്ചത് നമുക്ക് കാണാം .പക്ഷെ ഈ രണ്ടിടത്തും ജനകീയമായ അടിത്തറ പാര്‍ട്ടി ശ്കതിപ്പെടുത്തുകയാണ് ഉണ്ടായത് ' എന്ന തൊണ്ണൂറുകളുടെ ആദ്യം സ്റ്റഡി ക്ലാസുകളില്‍ വെച്ച് തന്നെ കാലഹരണപ്പെട്ട ഭാഷ ഉപയോഗിച്ച് സ്വയം പരിഹാസ്യന്‍ ആകണോ സുഹൃത്തേ ?
    contd...

    ReplyDelete
  32. Contd...
    sre frames,
    ഇനി ഞാന്‍ നേരത്തെയുള്ള കമന്റുകളില്‍ വിരലട്ടു അലക്കിയത് (വായിട്ടലയ്ക്കാന്‍ ബ്ലോഗില്‍ സ്കോപ്പില്ലല്ലോ ) സത്യമായിട്ടും താങ്കള്‍ക്ക് മനസിലാകാത്തത് കൊണ്ടാണെങ്കില്‍ ഒനൂടെ അക്കമിട്ടു സിംപ്ലായി കാര്യങ്ങള്‍ പറയാം
    1 )തട്ടതിന്‍ മറയത്ത് എന്ന സിനിമയില്‍ പറയുന്നത് പോലെ കണ്ണൂരില്‍ കമ്യൂണിസ്റ്റ്കാരനായ ജോലിയും കൂലിയും ഇല്ലാത്ത ഒരു ചെക്കന്‍ കാശുള്ള എന്‍ ഡി എഫ് കുടുമ്പത്തിലെ ഒരു പെണ്‍കുട്ടിയെ കെട്ടി അവിടെ തന്നെ സുഖമായി ജീവിച്ചു എന്ന് പറയുന്നത് സൌദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയാനുള്ള ചുമതല ഏറ്റു പോയ കോട്ടയം അച്ചായന്‍ അവിടുത്തെ രാജകുടുമ്പത്തിലെ ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടി സൌദിയില്‍ തന്നെ സുഖമായി ജീവിക്കുന്നു (വിത്തൌട്ട് മതം മാറ്റം ) എന്ന ഒരു കഥയുടെ അത്രയും വിശ്വാസ്യതയെ ഉള്ളു .അല്ല എന്നാണ് താങ്കള്‍ പരയുന്നതു എങ്കില്‍ ഈ കഥ നടക്കുന്ന തലശേരിയിലെ ജനങ്ങള്‍ സ്വന്തം വിശ്വാസം മുറുക്കെ പിടിക്കുകയും (മതമായാലും , പാര്‍ട്ടി ആയാലും) മറ്റുള്ളവരുടെ വിശ്വാസത്തെ സഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നവര്‍ ആയിരിക്കണം .അങ്ങനെയല്ല എന്നുള്ളതിന്റെ തെളിവാണ് സുധാകരന്‍- ജയരാജ്മാരുടെ യുദ്ധവും റീക്കോര്‍ഡ് രാഷ്ട്രീയ കൊലപാതകങ്ങളും ആ നാട്ടില്‍ ഉണ്ടാകുമായിരുന്നില്ല (അഴിക്കോടന്‍ രാഘവന്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വരെയുള്ളവര്‍ ഒരു ഭാവനയിലും വിരിഞ്ഞവര്‍ അല്ലല്ലോ ?)
    2)തട്ടത്തിന്‍ മറയത്ത് എന്ന കഥ ഇനി ഒരു ഫാന്റസി മാത്രമാണെങ്കില്‍ , തട്ടിക്കൂട്ടിയ കഥാപാത്രങ്ങളും ,കഥാസന്ദര്‍ഭങ്ങളും(നായിക, ജനമൈത്രി പോലീസ് , രാമുവിന്റെ കഥാപാത്രംഎന്നീ ഘടകങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം - വിശദീകരണങ്ങള്‍ പോസ്റ്റില്‍ ഉണ്ട് ) തിരുകി കയറ്റി ആ ഫാന്റസി വിനീത് ശ്രീനിവാസന്‍ നശിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞതിനും താങ്കള്‍ വ്യക്തമായ മറുപടി തന്നിട്ടില്ല .
    3) തട്ടതിന്‍ മറയത്ത് എന്ന സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെടാനുള്ള കാര്യങ്ങള്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .വീണ്ടും പ്രകടിപ്പിക്കുന്നു . തലശ്ശേരിയുമായി ഇഴുകി ചേരുന്ന കഥാപാത്രങ്ങള്‍ ആണ് കാരണം എങ്കില്‍ കമ്യൂണിസ്റ്റ് പയ്യന്‍ എന്‍ ഡി എഫ് പെണ്ണിനെ പ്രേമിക്കുകയും ,ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളെ ജോലിയും കൂലിയുമില്ലാത്ത ഒരുത്തന്‍ പ്രേമിച്ചാല്‍ ആ നാട്ടിലെ പോലീസുകാര്‍ അവരെ കൈ മെയ് മറന്ന് ഒന്നിക്കാന്‍ സഹായിക്കുകയും, ഒടുക്കം ആ പെണ്ണിനെ അവളുടെ വാപ്പ തന്നെ ചാടിച്ച് പയ്യന്റെ കയ്യില്കൊടുക്കുകയും ചെയുന്ന കഥ തലശേരിയില്‍ നടക്കണമെങ്കില്‍ ; തലശേരിയിലെ ജനങ്ങള്‍ ഭൂരിപക്ഷവും അന്യയാമായ അക്രമങ്ങളെ തടയുന്നവരും , അവയെ എതിര്‍ക്കുന്നവരും ആയിരിക്കണം (സിനിമയില്‍ നായകനും, നായകന്റെ സുഹൃത്തും അങ്ങനെയുള്ളവരാണ് ). അത്തരക്കാര്‍ ഒരു ആയിരം പേരെങ്കിലും ശേഷിക്കുന്ന ഒരു നാട്ടില്‍ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു കാലത്തും നടക്കില്ല സുഹൃത്തേ .പകരം ഈ കൊല ചെയ്യാന്‍ വന്നവര്‍ എല്ലാം ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നേനെ .അവര്‍ യൂ ഡി എഫോ , എല്‍ ഡി എഫോ ആരുമാകട്ടെ .അങ്ങനെയല്ലല്ലോ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് .അങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥയുടെ സത്യസന്ധതയേ ആണ് ഞാന്‍ ചോദ്യം ചെയ്തത്.അല്ലാതെ തലശ്ശേരിയെ അല്ല . ഇനി കഥ സങ്കല്പ്പികമാനെങ്കില്‍ അതിന്റെ വിശ്വാസിയത തകര്‍ന്നതിന്റെ കാരണം പോസ്റ്റിലും, തൊട്ട് മുകളിലും പറഞ്ഞിട്ടുണ്ട്
    ഇത്രയും കാര്യങ്ങള്‍ വീണ്ടും അക്കമിട്ടു പറഞ്ഞത് ഞാന്‍ പറഞ്ഞതിന്റെ സാരാംശം താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ മനസിലായിക്കോട്ടേ എന്ന് കരുതിയാണ്. ഈ കാര്യങ്ങള്‍ക്ക് 'തലശ്ശേരിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് കൊണ്ടും, വടക്ക് ആയിഷ പട വെട്ടിയത് കൊണ്ടും, ചെ ഗുവരെ അര്‍ജന്റീനയില്‍ ജനിച്ചത്‌ കൊണ്ടും തട്ടതിന്‍ മറയത്ത് ഒരു കൂതറ സിനിമയല്ല , നല്ല സിനിമയാണ് ' എന്ന തരത്തില്‍ അല്ലാതെ സെന്‍സിബിള്‍ ആയ ഒരു മറുപടി പ്രതീക്ഷിക്കുന്നു
    തുടരാം

    ReplyDelete
  33. സിനിമാ സംസാരം നിര്‍ത്തി ഇവടെ ഇപ്പൊ രാഷ്ട്രീയ കളരി ആയോ ?
    എന്തായാലും ഇന്ന് 'തട്ടതിന്‍ മറയത്തു' കണ്ടു.താങ്കളുടെ അഭിപ്രായങ്ങളോട് പലയിടങ്ങളിലും യോജിപ്പുണ്ട്.മറ്റുചില വിയോജിപ്പുകളും കൂടെയുണ്ട് .
    വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അധികം മുഷിച്ചില്‍ തോന്നാതെയും , ഉറങ്ങിയും ഇറങ്ങിപ്പോകാതെയും ഏറെക്കുറെ ആസ്വദിച്ചു കണ്ട ഒന്നാം പകുതി.ആദ്യ പകുതിയില്‍ കണ്ടതിനേക്കാളേറെ നിറഞ്ഞുനില്‍ക്കുന്ന യുക്തിയില്ലായ്മയും,ജനമയ്ത്രി പോലീസിന്റെയും സ്ഥലം SI യുടേയും അതി ഗംഭീര സഹായ പ്രകടനങ്ങളും നിറഞ്ഞ,അനാവശ്യമായി തോന്നിയ നനഞ്ഞ രണ്ടാം പകുതി.കണ്ടിരുന്നപ്പോള്‍ അധികം അനുഭവപ്പെട്ടില്ലെങ്കിലും പുറങ്ങി ഒന്ന് ചിന്തിച്ചപ്പോ തോന്നി ഇത് മൊത്തത്തില്‍ ഒരു തട്ടിപ്പ് സിനിമയായിരുന്നില്ലേഎന്ന് ?അങ്ങനെ തോന്നാന്‍ ഉണ്ടായ കാരണങ്ങള്‍ താഴെ കൊടുക്കുന്നു
    ആദ്യ പകുതിയില്‍ കല്ല്‌ കടികള്‍ പലതും ഉണ്ടെങ്കിലും കൃത്രമം ആണെന്ന് തോന്നിക്കാത്ത ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ എന്നെ ആഹ്ലാദിപ്പിച്ചു.എങ്കില്‍ തന്നെയും ചിത്രം കണ്ടിറ ങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്ന കഥാ സന്ദര്ങ്ങളോ , കഥാപാത്രങ്ങളോ ഒന്നും തന്നെ ഇല്ല എന്ന് പറയാം.അനുരാഗത്തിന്‍ എന്ന ഗാനം മാത്രം അതിനൊരപവാദമായി നില്‍ക്കുന്നു.ആദ്യ സംരംഭമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ വിനീത് എഴുതിയുണ്ടാക്കിയ വരികളെ അപേക്ഷിച്ച് അനേകമിരട്ടി മധുരമുള്ളതായി എനിക്കത് തോന്നി.മികച്ച ക്യാമറ വര്‍ക്കും ഭേദപ്പെട്ട പശ്ചാത്തല സംഗീതവും ആയിരുന്നു .
    യുക്ത്തിയില്ലായ്മ്മ ചിത്രത്തില്‍ പലയിടങ്ങളിലും പാറ പോലങ്ങനെ മുഴച്ചു നില്‍ക്കുന്നുണ്ട് .താങ്കള്‍ പറഞ്ഞതുപോലെ ഗായകന്റെ വീട്ടില്‍ തന്നെ താമസിച്ച് , ഗിറ്റാര്‍ വായന , പാതിരാത്രി ഗാനമേള റിഹേര്‍സല്‍ എന്നൊക്കെ പറഞ്ഞു രാത്രിയില്‍ ഇറങ്ങി നടക്കുകയും, വലിയുപ്പായും , ഉപ്പയും വെള്ളിയാഴ്ച്ച പള്ളിയില്‍ പോയിക്കഴിഞ്ഞ് ഒരു മണികൂര്‍ നേരം മാത്രം വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തേക്ക് ഇറങ്ങാന്‍ സ്വാതന്ത്ര്യമുള്ള ആയിഷയും തമ്മില്‍ അങ്ങോട്ട്‌ യോജിക്കുന്നില്ല.പാത്ര സൃഷ്ടിയിലെ നോട്ട പിശകാകാം.
    ഇംതിയാസ് എന്ന വ്യക്തിയുമായി ആയിഷ അടുപ്പത്തിലാണെന്ന് കഥയില്‍ ഒരിടത്ത് ഒരു കഥാപാത്രം വിനോദിനോട്‌ പറയുന്നുണ്ട്.അതുകൊണ്ട് തന്നെ ആയിഷയുടെ പിന്നാലെ നടക്കരുതെന്ന ഒരു താക്കീതും.എന്തുകൊണ്ട് ആ കഥാപാത്രം അങ്ങിനെ പറയുന്നു? സത്യത്തില്‍ അങ്ങിനൊരു കഥാപാത്രം ഉണ്ടോ ? ഇംതിയാസിന് ആയിഷയോട് അങ്ങനൊരു ഇഷ്ടം ഉണ്ടോ ? മറിച്ച് ആയിഷക്കു ഇംതിയാസിനോട് അങ്ങിനെന്തെങ്കിലും ഉണ്ടോ ? അതിനെക്കുറിച്ച് വ്യക്ത്തമായി ഒന്നും തന്നെ പറയുന്നില്ല.അതോ ഞാന്‍ ശ്രദ്ധിക്കാഞ്ഞിട്ടാണോ?പ്രേക്ഷകനെ കുറച്ചു നേരത്തേക്ക് ആകാംഷ ഭരിതരാക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു കഥാ സന്ദര്‍ഭം ആയിട്ടാണതെനിക്ക് തോന്നിയത് .

    ReplyDelete
  34. ചിത്രത്തില്‍ കാണിക്കുന്ന തരത്തിലുള്ള ഒരു മാത്രകാ പോലീസ് സ്റ്റേഷനോ , ചിത്രത്തില്‍ കാണിക്കുന്ന തരത്തിലെ പോലീസുകാരെയോ, എസ്‌ ഐയെയോ ചിത്ര കഥകളിലും, ഇമ്മാതിരി സൂത്രപ്പണി ചെയ്യുന്ന സംവിധായകരുടെ ചിത്രങ്ങളിലും അല്ലാതെ വേറൊരിടത്തും കണ്ടുകിട്ടുമെന്നെനിക്ക് തോനുന്നില്ല.'പ്രേക്ഷകന്‍' പറഞ്ഞതുപോലെ കഥയുടെ ആധാരശില ഈ ജനമൈത്രി പോലീസാണ് .അത് തന്നെ ഒരു ഉഡായിപ്പ് ഫീല്‍ കാണുന്നവര്‍ക്ക് നല്‍കുമ്പോള്‍ പിന്നെ ബാക്കിയെന്താ? നായകന് വിജയം സമ്മാനിക്കാന്‍,നായികയെ സ്വന്തമാക്കാന്‍, ഇതുവരെ ആരും പറയാത്ത, കേള്‍ക്കാത്ത പുതിയതായി എന്തെങ്കിലും ഒരു വഴി/തടസ്സം ആവിഷ്ക്കരിചെടുക്കാനും അവതരിപ്പിക്കാനും ഇതിന്റെ എഴുത്തുകാരനായ വിനീതിന് സാധിക്കാഞ്ഞിട്ടാണല്ലോ അദ്ദേഹം ഇങ്ങനൊരു തട്ടിപ്പ് പോലീസ് സ്റ്റേഷന്‍ പ്ലാന്‍ ചെയ്തതും, എഴുതിയുണ്ടാക്കിയതും, കാര്യങ്ങള്‍ വളരെ എളുപ്പമാക്കിയതും.കഷ്ടം...
    ഇനി നന്നായി എന്ന് എനിക്ക് തോന്നിയ ഒന്ന്.പ്രസ്തുത കഥയില്‍ നായകന്‍റെ കുടുംബം (അച്ചന്‍,അമ്മ,പെങ്ങള്‍ ) എന്നിവരെ ആദ്യ പകുതിയില്‍ തിരശീലയില്‍ നിന്നും ഏതാണ്ട് മുഴുവനായും മാറ്റി നിര്‍ത്തിയത്.അവര്‍ക്ക് ഈ കഥയുടെ കഥാ ഗതിയില്‍ കാര്യമായ പങ്കാളിത്തം ഇല്ലാത്ത സ്ഥിതിക്ക് അങ്ങിനെ ചെയ്തത് നന്നായെന്നു തോന്നി.അല്ലായിരുന്നെങ്കില്‍ അത് പ്രേക്ഷകനെ മുഷിപ്പിച്ചേനെ.അതൊരു ബുദ്ധിപരമായ തീരുമാനം തന്നെ..ബുദ്ധി ആരുടെതെന്ന് മാത്രം നിശ്ചയം ഇല്ല.ഇനി അത് കൊടുങ്ങല്ലൂരിലെ തീയറ്ററുകാരുടെ വേല ആണോ എന്നും അറിയില്ല.എന്തായാലും സംഭവം കൊള്ളാം.

    ReplyDelete
  35. ഇനി ചിത്രത്തിന്‍റെ പ്രമേയത്തിലേക്ക് കടക്കാം .കാലങ്ങളോളം ലോകമെങ്ങും പറഞ്ഞു പഴകിയ ആ പ്രണയ കഥ തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു .ഇഷ്ടത്തിലാകുന്ന നായികാ നായികമാര്‍ -അവരുടെ ഇഷ്ടത്തിനു എതിരുനില്ക്കുന്ന ചില ശക്തികള്‍ - എതിര്‍പ്പുകളെ മറികടന്ന് ഒടുവില്‍ ഒന്നായിത്തീരുന്ന പ്രണയിനികള്‍ .-ശുഭം. ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് CASABLANCA (1942 ).ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ചലച്ചിത്ര കാവ്യം.യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും പശ്ചാത്തലത്തില്‍ അരങ്ങേറുന്ന അതിമനോഹരമായ ഒരു പ്രണയ കഥ.തട്ടത്തിന്‍ മറയത്ത് എന്ന ഒരു കൊച്ചു ചിത്രത്തെ കാസാബ്ലാങ്ക പോലൊരു ക്ലാസിക്ക് ചിത്രവുമായി താരതമ്യ പ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല..അതിനു ഞാന്‍ ശ്രമിക്കുന്നും ഇല്ല..എങ്കിലും രണ്ടു ചിത്രങ്ങളും കയ്കാര്യം ചെയ്യുന്ന പ്രമേയത്തില്‍ സാമ്യം ഉള്ളതുകൊണ്ട് ചിലത് പറയാതെ വയ്യ.

    സ്നേഹത്തിനു അസാമാന്യമായ ഭാരമുണ്ട് .
    കാമം കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയാണു.
    മാധവിക്കുട്ടി

    തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം കണ്ടു കഴിഞ്ഞു തിരിഞ്ഞു ചിന്തിക്കുമ്പോള്‍ തോന്നും ചിത്രത്തില്‍ മുഴുനീളം നായകന് നായികയോട് തോന്നിയത് വെറും കാമം എന്ന വികാരം മാത്രമല്ലേ എന്ന്..?തട്ടത്തിനകത്തെ അവളുടെ മുഖം മാത്രമല്ലേ അവന്‍ ഇഷ്ട്ടപ്പെട്ടത്‌.. ?അത് പല തവണ അവന്‍ പറയുന്നുണ്ട്.ഒരുവേള ആയിഷയുടെ വീട്ടില്‍ എത്തുന്ന നായകന്‍ അവളെക്കാള്‍ ഭംഗിയുള്ള വേറൊരു പെണ്‍കുട്ടിയേയും അവന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് പറയുന്നുണ്ട്.ഒന്നുങ്കില്‍ നായകന്‍ അവളെ വശത്താക്കാന്‍ കളവു പറഞ്ഞതാകണം, അല്ല എങ്കില്‍ സത്യം പറഞ്ഞതാകണം.രണ്ടിലേതായാലും വെളിപ്പെടുന്നത് അവളോടുള്ള കാമാവേശമായിട്ടാണ് തോന്നിയത്.അതും പോരാഞ്ഞു മുട്ടിനു മുട്ടിനു ആയിശയെപ്പറ്റി നായകന്‍റെ വക പയിങ്കിളി കമ്മന്റുന്കളും. എല്ലാ പ്രണയവും പയിങ്കിളി തന്നെ.പക്ഷെ ഇത് വളരെ കൂടിപ്പോയില്ലേ എന്നും,നായകന്‍റെ നോട്ടം അവളുടെ സൌന്ദര്യത്തില്‍ മാത്രമാണ് എന്നൊരു തോന്നല്‍ അല്ല ഉറച്ച വിശ്വാസം/സംശയം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകനുണ്ടാകുന്നുണ്ട് .അത്തരം ഒരു സംശയം തെറ്റാണെന്ന് തെളിയുക്കുന്ന യാതൊന്നും തന്നെ തിരനാടകത്തില്‍ കാണുന്നില്ല.കഥാകാരന്‍ ചിലപ്പോള്‍ സൃഷ്ടിച്ചത് അങ്ങനൊരു നായകനെ തന്നെയായിരിക്കും എന്ന് സംശയിക്കുന്നു. പ്രണയിനി ജീവനാണ് എന്ന് പറയുന്ന പല കാമുകന്മാരും സത്യത്തില്‍ അങ്ങിനെ അല്ലാത്തവരാണ്.അതവര്‍ പോലും അറിയുന്നില്ല.ചിലപ്പോ വര്‍ഷങ്ങള്‍ക്കു ശേഷം ആയിരിക്കും അവനു മനസ്സിലാകുക അത് വെറും ഒരു infactuation മാത്രം ആയിരുന്നു എന്നും, അവളെന്ന വ്യക്തിയോടുള്ള സ്നേഹം അല്ലെന്നും എല്ലാം വെറും ഒരു എടുത്തുചാട്ടം ആയിരുന്നു എന്നും.അതുകൊണ്ട് തന്നെ കാസാബ്ലാങ്ക പോലൊരു ചിത്രത്തില്‍ കാണുന്ന ഒരു MATURED LOVERS ഒന്നും ഇതില്‍ കാണുന്നില്ല.അവരുടെ സ്നേഹം സത്യമാണെന്നും ഏതു കൊടുങ്കാറ്റിലും പേമാരിയിലും , ജീവിതത്തിലെ മറ്റേതു ദുര്‍ഘട ഘട്ടത്തിലും അത് സത്യം തന്നെ ആയിരിക്കും എന്നും ഒരിക്കലും നശിക്കില്ല എന്നും പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നി
    ടത്താണ് ഏതൊരു പ്രണയ കഥയും അനശ്വരമാകുന്നതും, പ്രേക്ഷകന്‍ കാലങ്ങളോളം കൂടെ കൂട്ടുന്നതും .

    ReplyDelete
  36. വലിയ പഠിപ്പോ,പണമോ,ഉദ്യോഗമോ ഒന്നും ഇല്ലാത്ത നായകന്‍.... , ഒരു സുന്ദര ശില്‍പ്പത്തെ കാണുമ്പോള്‍ അവനതു സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നു.മുന്നും പിന്നും നോക്കാതെ അതിനായവന്‍ ചാടി പുറപ്പെടുന്നു.വലിയ സാമ്പത്തികം ഒന്നും ഇല്ലാഞ്ഞിട്ടോ, വീട്ടുകാരെ മതിപ്പില്ലാഞ്ഞിട്ടോ ഇതിനിടയില്‍ അവന്‍ വീട് വിട്ടിറങ്ങുന്നു.ഒടുവില്‍ ആ സുന്ദര ശില്‍പ്പത്തെ സ്വന്തമാക്കുന്നു.കഴിഞ്ഞു.

    തട്ടത്തിന്‍ മറയത്തില്‍ നായകന് നഷ്ട്ടപ്പെടാനോ,നേടാനോ അങ്ങനെ കാര്യമായി ഒന്നും തന്നെ ഇല്ല എന്ന് വേണം കരുതാന്‍ .ഒരുവേള നായകന്‍ പ്രണയത്തിന്റെ പേരില്‍ വീട്ടുകാരുമായി വഴക്കിട്ടു വീട് വിട്ടിറങ്ങിപോകുന്നുണ്ട് ചിത്രത്തില്‍ .ആയിഷയുടെ പോലെ സമ്പന്ന കുടുംബവും, രാഷ്ട്രീയ ശക്തിയും ഒരുപാടുള്ള ഒരു വീടായിരുന്നു നായകന്റെത് എങ്കില്‍ കക്ഷി അങ്ങിനെ ചെയ്യുമെന്ന് കരുതാന്‍ നിര്‍വാഹമില്ല .തന്റെ പ്രണയിനിക്ക് വേണ്ടി ഒരു തരത്തിലുള്ള ത്യാഗത്തിനും കക്ഷി തയ്യാറാകുന്നില്ല.വേറൊരു പണിയും ഇല്ല..എന്നാല്‍ വെറുതിരിക്കണ്ട പ്രണയിച്ചുകളയാം ..ആ ഒരു ലൈന്‍ ആണ് കക്ഷിയുടെത്.
    പ്രണയമെന്നല്ല, ജീവിതത്തില്‍ നാം വിലമതിക്കുന്ന പലതും യഥാര്‍ഥത്തില്‍ നാം അര്‍ഹിക്കുന്നുണ്ടോ എന്നത് നാം മനസ്സിലാക്കുന്നത്‌ അത്തരം സന്ദര്‍ഭങ്ങളിലാണ്. ഒരു dilemma (കിങ്കർത്തവ്യത) ഘട്ടത്തില്‍ .രണ്ടും സ്വന്തമാക്കണം എന്ന് മനസ്സ് പറയുമ്പോഴും ,ഒന്ന് മാത്രം കൂടെ കൂട്ടാന്‍ സാധിക്കുന്ന ഒരു അവസ്ഥ. ഇവിടെ അങ്ങിനൊരു അവസ്ഥയില്‍ വിനോദും ആയിഷയും ഒരിക്കലും എത്തിപ്പെടുന്നില്ല..എല്ലാം വളരെ എളുപ്പം..ശുഭം
    അതുകൊണ്ട് തന്നെ വിനോദിന്റെയും ആയിഷയുടെയും പ്രണയത്തിന് തീയറ്ററിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയാനാണ് വിധി..ഹൃദയത്തിലേക്ക് കയറിപ്പറ്റാനുള്ള മൊഞ്ജോന്നും അതിനില്ല ..ഒരു പാവം സിനിമ ...
    എന്തൊക്കെ തന്നെ ആയാലും ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.അവരുടെ പരിശ്രമങ്ങളെ അന്ഗീകരിക്കുകയും ചെയ്യുന്നു .It was a good attempt .

    ReplyDelete
  37. രാഷ്ട്രീയ കളരിയാക്കി ഞാന്‍ മാറ്റിയതല്ല.ചര്‍ച്ചയുടെ കൂട്ടത്തില്‍ ചിലത്
    പറഞ്ഞു എന്ന് മാത്രം.പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണ് എന്ന്
    മനസിലാകാത്തവര്‍ (അതോ അങ്ങനെ നടിക്കുന്നവരോ ? ആര്‍ക്കറിയാം !!!) ചര്‍ച്ച വേറൊരു വഴിക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുന്നു. വഴി തെറ്റി പോകാതിരിക്കാന്‍ ഞാന്‍ മാക്സിമം ശ്രമിക്കുണ്ടുണ്ട് :) പിന്നെ മേക്ക പ്പിനോക്കെ ഒരു പരിധിയില്ലേ !!! :)

    പിന്നെ താങ്കള്‍ കമന്റില്‍ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളിലും നമ്മള്‍ തമ്മില്‍
    യോജിപ്പാണ്.അത് കൊണ്ട് നല്ല കമന്റ് എന്ന് ഞാന്‍ പറഞ്ഞാല്‍ പക്ഷാപാതപരമായി തോന്നാം.ആകെ വിയോജിപ്പുള്ളത് പടം ബോറടിക്കാത്ത ഒരു പാവം പടമാണ് എന്ന താങ്കളുടെ അഭിപ്രായത്തോടാണ്. പക്ഷെ വ്യക്തിപരമായ ആസ്വാദനത്തെ മാനിക്കണം എന്ന് എനിക്ക് വാശിയുള്ളതു കൊണ്ട് താങ്കള്‍ ആ ആസ്വാദനം മാറ്റണം എന്ന വിഡ്ഢിത്തരം ഞാന്‍ പറയില്ല.

    എനിക്ക് ഈ സിനിമ കണ്ടിറങ്ങിയ നിമിഷം തോന്നിയ ചിന്ത 'എന്ത് ഉഡായിപ്പ്
    കാണിച്ച് വെച്ചാലും , ജോലിയും കൂലിയുമില്ലാത്ത വേസ്റ്റ് ചെക്കന്മാര്‍ കാശുള്ള
    വീട്ടിലെ മൊഞ്ചുള്ള പെണ്ണിനെ സ്വപ്നം കണ്ടു നടക്കുന്ന ഈ നാട്ടില്‍ അങ്ങനെ
    ഒരുത്തന്റെ പ്രണയസാഫല്യം എന്ന കോമ്പ്ലക്സ് വിട്ടു പോകും ' എന്ന ഉറച്ച
    വിശ്വാസത്തില്‍ വളരെ അശ്രദ്ധമായും , ചെയ്യന്ന ജോലിയോട് തരിമ്പും ബഹുമാനമില്ലാത്ത ഒരു ചലച്ചിത്രകാരന്‍ പടച്ച് വിട്ട ഒരു പടം എന്നാണ് . വിനീത് ശ്രീനിവാസന്റെ പരിചയക്കുറവ് ശ്രീനിവാസന്‍ -മുകേഷ് എന്ന പരിചയ സമ്പന്നരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിര്‍മ്മാതാക്കള്‍ ആയിട്ട് വരുന്നിടത്ത് നികത്തപ്പെടെണ്ടാതാണ്. പക്ഷെ അപ്പോഴും കയ്യിലെ കാശ് മുടക്കി ടിക്കട്റ്റ് വാങ്ങി സിനിമ കാണുന്നവന്റെ സാമാന്യ ബുദ്ധിയെ കൊഞ്ഞണം കാണിക്കുന്ന പടമാണ് ഫലം .

    ReplyDelete
  38. എങ്കില്‍ ഈ കഥ നടക്കുന്ന തലശേരിയിലെ ജനങ്ങള്‍ സ്വന്തം വിശ്വാസം മുറുക്കെ പിടിക്കുകയും (മതമായാലും , പാര്‍ട്ടി ആയാലും) മറ്റുള്ളവരുടെ വിശ്വാസത്തെ സഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നവര്‍ ആയിരിക്കണം .അങ്ങനെയല്ല എന്നുള്ളതിന്റെ തെളിവാണ് സുധാകരന്‍- ജയരാജ്മാരുടെ യുദ്ധവും റീക്കോര്‍ഡ് രാഷ്ട്രീയ കൊലപാതകങ്ങളും ആ നാട്ടില്‍ ഉണ്ടാകുമായിരുന്നില്ല (അഴിക്കോടന്‍ രാഘവന്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വരെയുള്ളവര്‍ ഒരു ഭാവനയിലും വിരിഞ്ഞവര്‍ അല്ലല്ലോ ?)>>>>>>>>>>>അവിടെയാണ് താങ്കള്‍ക്കു തെറ്റുന്നത്.എന്തിനോടും പെട്ടെന്ന് പ്രതികരിക്കുന്നവരാണ് കണ്ണൂര്‍കാര്‍.,.കണ്ണൂരില്‍ ഒരു രാഷ്ട്രിയ കൊലപാതകവും ഒരു QUATATION ടീമും ഇതുവരെ ഏറ്റെടുത്ത ചരിത്രം ഇല്ല.അവര്‍ക്ക് അതിന്‍റെ ആവശ്യവും ഇല്ല.(ടി പി വധംQUATATION അല്ല എന്ന് പിന്നീട് തെളിഞ്ഞു. )ഭൂരിഭാഗവും പ്രവര്‍ത്തകരും തന്നെയാണ്.ആക്രമിക്കപെടുന്നത് നേതാവോ പ്രവര്‍ത്തകനോ ആവാം."ബള്‍ബുകളല്ല ഇനി ട്രാന്‍സ്ഫോര്‍മറുകള്‍ തന്നെ തകര്‍ത്തു കളയും എന്ന് കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവ് പ്രസംഗിക്കുന്നത് നേരില്‍ കണ്ടവനാണ് ഞാന്‍.,.അതിനെ തുടര്‍ന്നാണ് പി ജയരാജന്‍ വെട്ടി നുറുക്കപ്പെടുന്നത്.പാര്‍ടി ഗ്രാമങ്ങളിലേക്ക് ആക്രമങ്ങള്‍ മറ്റു പാര്‍ടിക്കാര്‍ നടത്തുകയും അതിനെ തുടര്‍ന്നും ആണ് അവിടെ മിക്കപ്പോഴും ആക്രമങ്ങള്‍ ഉണ്ടാവുന്നത്.അതിനു തക്ക വിധം ഒരു കാലത്ത്‌ കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.,പിന്നിട് ക്രമേണ ഇല്ലാതായി.ആക്രമങ്ങള്‍ കുറയുകയും ചെയ്തു.ഏറ്റവും ഒടുവിലായി പിണറായി കാപ്പുമല്‍ എന്ന സ്ഥലത്തു കഴിഞ്ഞ വര്‍ഷം ഒരു സി പി ഐ എം പ്രവര്‍ത്തകന്‍ വധിക്കപെട്ടു.കേരളത്തില്‍ ഒരു സ്ഥലത്തും കാണാത്ത ജനങ്ങള്‍ തമ്മില്‍ ഐക്യം കണ്ണൂരിലെ ഗ്രാമങ്ങളില്‍ ഉണ്ട്.,ഒരു കല്യാണം ആയാലും മറ്റേതു ചടങ്ങായാലും എന്തിനു കിണറ്റില്‍ ഒരു തോട്ടി വീണാല്‍ ഒരു ഗ്രാമം ഓടിയെത്തുന്ന നാടാണ് കണ്ണൂര്‍,.താങ്കളെ പോലുള്ളവര്‍ കരുതുന്ന ഒരു വിഡ്ഢിത്തം കൂടി,.കണ്ണൂരില്‍ തലശ്ശേരി തലുക്കിലാണ് ആക്രമണങ്ങളും ഞാന്‍ ഈ പറഞ്ഞ കാര്യങ്ങളും ഒക്കെ.,.കണ്ണൂര്‍ എന്ന് പേരായ സ്ഥലമോ മറ്റു പ്രദേശങ്ങളും വ്യത്യസ്ത സാഹചര്യമാണ്.തളിപരമ്പില്‍ ശുക്കൂര്‍ വധിക്കപെട്ടതൊക്കെ ഒറ്റ പെട്ട സംഭവങ്ങള്‍ ആണ്.തലശ്ശേരി-കൂത്തുപറമ്പ്-മട്ടന്നൂര്‍-- -=,-മാങ്ങാട്ടിടം പാനൂര്‍ മേഖലകള്‍ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന ഇടതു കോട്ടകള്‍ ആണ്.,.അവിടെയാണ് ആക്രമങ്ങള്‍ നടക്കുന്നതും.,ഇപ്പോഴും മനസ്സില്‍ നന്മകലും മൂല്യങ്ങളും നിലനില്‍ക്കുന്ന മണ്ണ്,.അഴിക്കോടന്‍ രാഘവന്‍ കൊല്ലപെടുന്നത് കണ്ണൂരില്‍ ആണോ?വിഡ്ഢിത്തം പറയല്ലേ സുഹൃത്തേ,
    സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
    വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!

    ReplyDelete
    Replies
    1. വളരെ നന്ദി ശ്രീ ഫ്രാമെസ് .ഇപ്പോഴാണ് ഞാന്‍ പറഞ്ഞത് ഒക്കയൂം പൂര്‍ണ്ണമായി സാധൂകരിക്കപ്പെട്ടത്‌ . ഇത്രയുമേ ഞാന്‍ പറഞ്ഞുള്ളൂ. തലേ ദിവസം കല്യാണത്തിന്റെ മേളം കൊഴുപ്പിക്കാന്‍ കൂടിയ അതെ വീട്ടിലെ ആളെ തന്നെ ഒരു വിഷമവുമിലാതെ പിറ്റെന്നാള്‍ വിശ്വാസത്തിന്റെ (പാര്‍ട്ടി എന്ന മതത്തിന്റെ ) പേരില്‍ വെട്ടിക്കൊല്ലുന്ന ആളുകളാണ് കനൂര്‍- തലശേരിയില്‍ ഉള്ളത് എന്ന് . അങ്ങനെയുള്ളവരുടെ വിശ്വാസത്തെ വെല്ലു വിളിച്ചു കൊണ്ട് ഒരു പ്രണയകഥ തട്ടതിന്‍ മറയത്തു എന്ന സിനിമയില്‍ പറയുന്ന ഉഡായിപ്പ് രീതിയില്‍ തീര്‍ത്തും അസംഭാവ്യം ആണ് .
      താങ്കളുടെ സമത്വ സുന്ദരമായ്‌ തലശേരിയില്‍ ഈ പതിനെട്ടാം തീയതി നടന്ന സംഭവം അറിഞ്ഞില്ലേ ? ഒരു മുസ്ലീം യുവതിയെ ഓട്ടോയില്‍ കയറ്റിയതിന് പ്രിജീഷ് എന്നൊരു ഓട്ടോ ഡ്രൈവര്‍ തല്ലി ചതയ്ക്കപ്പെട്ടു . മാധ്യമങ്ങള്‍ മിക്കതും വാര്‍ത്ത മുക്കി. പക്ഷെ തലശ്ശേരിയില്‍ സംഭവം കണ്ടു നിന്നവരെ എല്ലാം മുക്കാന്‍ ഒക്കില്ലല്ലോ. ഒരാള്‍ ഈ കേസ്സിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലുമാണ് ( താങ്കള്‍ ഉണ്ടെങ്കില്‍ തലശ്ശേരിയില്‍ ഇപ്പോഴും,തലശ്ശേരി ഓട്ടോ യൂണിയന്‍ അംഗങ്ങളോട് ഒന്ന് അന്വേഷിച്ചാല്‍ സംഭവം അറിയാം) . ഇതൊന്നും ആരെങ്കിലും പറഞ്ഞു കേട്ടുള്ള അറിവുകള്‍ അല്ല സുഹൃത്തെ . സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.അങ്ങനെയുള്ള തലശേരിയില്‍ കമ്യൂണിസ്റ്റ് വിനോദും , എന്‍ ഡി എഫ് ആയിഷയും തമ്മില്‍ പെര്മിക്കുകയും, ആയിഷയുടെ വാപ്പയുടെയും , വിനോദിന്റെ പാര്‍ട്ടിക്കാരുടെയും , പോരാത്തതിന് ആര്‍ എസ എസ്സ് കാരുടെയും വരെ ആശിര്‍വാദത്തോടെ തലശേരിയില്‍ തന്നെ സുഖമായി ജീവിക്കുകയും ചെയ്യും ...അതിന്‌ ആനയ്ക്ക് ചിറകു വരുന്ന കാലം വരണം എന്ന് മാത്രം .

      പിന്നെ , എന്‍ ഡി എഫിലെ മുഹമദ് ഫൈസില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജിജേഷ്, എന്‍ ഡി എഫി ലെ സൈനുദീന്‍ ,ആര്‍ എസ്സു എസ്സ് കാരനായ അശ്വിനി കുമാര്‍ , എന്‍ ഡി എഫിലെ അബ്ദുല്‍ ഷുകൂര്‍ , ടി പി ചന്ദ്രശേഖരന്‍ ...ഇത്രയും വല്ലപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം നടക്കുന്നു എന്ന് താങ്കള്‍ പറയുന്ന കണ്ണൂരില്‍ രണ്ടായിരത്തി ആറുമുതല്‍ ഇന്നേ ദിവസം വരെ കൊല്ലപ്പെട്ട ചില ആളുകളുടെ പേരാണ്. ആറ് വര്ഷം തികഞ്ഞില്ല, പക്ഷെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതാണ് ഒറ്റപ്പെട്ട സംഭവങ്ങള്‍ , അല്ലെ ? കൊള്ളാം

      താങ്കള്‍ അദ്ധ്യാപകന്‍ ആണ് പറഞ്ഞത് സത്യം തന്നെയാണോ ? അങ്ങനെയാണെങ്കില്‍ മലയാളം വായിച്ച് മനസിലാക്കാ നും , വ്യക്തമായി ആശയ വിനിമയം നടത്താനും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ ? ഇതുവരെ താങ്കള്‍ക്ക് ആ സിനിമയുടെ കഥയുടെ സംഭാവ്യത സ്ഥാപിക്കാന്‍ നടത്തി എന്ന് പറയുന്ന ശ്രമങ്ങള്‍ ഒക്കെ എത്തിയത് കനൂരിന്റെ രാഷ്ട്രീയം , തലശ്ശേരി മഹാത്മ്യം എന്നിവയിലാണ്. നേരത്തെ പറഞ്ഞത് മനസിലായില്ലെങ്കില്‍ മനസിലായിക്കോട്ടേ എന്നു കരുതി സിനിമയെക്കുറിച്ച് ഉള്ള കാര്യങ്ങള്‍ ഞാന്‍ അക്കമിട്ട് നിരത്തി പറഞ്ഞും , ചോദിച്ചും നോക്ക്. എവിടെ ,അപ്പോഴും താങ്കള്‍ ചാക്കില്‍ കെട്ടിയത് പോലെ കണ്ണൂര്‍കാര്‍ നല്ലവര്‍ , തലശ്ശേരി ബെസ്റ്റ് എന്ന പല്ലവി തന്നെ .ഇനി അത് പറഞ്ഞു സ്ഥാപിക്കാന്‍ നിരത്തിയ റാഡിക്കല്‍ ചിന്താ ഗതികളോ? അത് സുപ്പര്‍ ബെസ്റ്റ് !!! കണ്ണൂര്‍കാര്‍ നല്ല ഒന്നാന്തരം വികാര ജീവികളും , വിശ്വാസം എന്ന പേരില്‍ കൊല്ലും കൊലയും നടത്താന്‍ ഒരു മടിയും ഇല്ലാത്തവരാണ് എന്ന് സ്ഥാപിക്കുന്നതിലേക്കാണ് സമത്വ സുന്ദര കനൂര്‍ എന്ന താങ്കളുടെ വാദം താങ്കളുടെ കമന്റുകള്‍ തന്നെ കൊണ്ട് എത്തിച്ചത് .. കണ്ടിട്ട് എനിക്ക് ഒരു അധ്യാപകന്റെ നിലവരം തോന്നുന്നില്ല. ഈ അടുത്തയിടെ പ്ലസ്‌ ടൂ കഴിഞ്ഞു ഏതെങ്കിലും കോളേജില്‍ കയറിക്കൂടിയ ചെക്കന്മാര്‍ അവിടുത്തെ പാര്‍ട്ടി ഉത്ബോധനം കേട്ട് പാണ്ടി ലോറിയെ വെല്ലുവിളിക്കുന്ന തവളകളെ പോലെ പറയുന്ന മറ്റേ 'വാരിക്കുന്തം കൈകളില്‍ ഏന്തി ആളിക്കത്തും പന്തങ്ങള്‍' ലൈന്‍ ഉണ്ടല്ലോ ...അതാണ്‌ പോകെ പോകെ താങ്കളുടെ കമന്റുകളില്‍ തെളിഞ്ഞ്‌ വരുന്നത്. ഒരു അദ്ധ്യാപകന്‍ ഈ ഒരു ആശയ വിനിമയ രീതി വെച്ച് കുട്ടികളെ പഠിപ്പിച്ചാല്‍, Thankal ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിപ്പിക്കുമ്പോള്‍ , ഒടുക്കം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴില്‍ ഇന്ത്യക്ക് ചൈന ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തു എന്ന് കുട്ടികള്‍ മനസിലാക്കാന്‍ സാധ്യതയുണ്ട്. അല്ല ,ഇനി താങ്കള്‍ ഞാന്‍ പറഞ്ഞത് പോലെ വിദ്യാര്‍ഥി ആണെങ്കില്‍ ഇത് താങ്കളുടെ കുഴപ്പമല്ല എന്ന് എനിക്ക് അറിയാം ..

      നോട്ട് : കണ്ണൂര്‍കാരനായ രാഷ്ട്രീയ നേതാവ് എന്നാ നിലയിലാണ് അഴിക്കോടന്റെ പേര് ഞാന്‍ പരാമര്‍ശിച്ചത് .കണൂരില്‍ ജനിക്കുകയും, അവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടി അറുപത്തി രണ്ടിലെ (അതോ അറുപത്തി മൂന്നോ ?- ഉറപ്പില്ല ) കൂട്ടുമന്ത്രി സഭയുടെ കോഓര്‍ഡിനേഷന്‍ കമ്മട്ടിയ്ടെ സെക്രട്ടറി വരെ aaya ആള്‍. എങ്കിലും കണ്ണൂരില്‍ കൊല്ലപ്പെട്ടവരുടെ പേരിന്റെ കൂടെ ഉള്ള ആഹിക്കൊടന്റെ പേരിന്റെ പരാമര്‍ശം ഖേദകരമാണ് തന്നെയാണ്. എഴുപതുകളുടെ തുടക്കത്തില്‍ നടന്ന ആ സംഭവം പണ്ടെങ്ങോ വായിച്ചാ ഓര്‍മയും, അതിലെ പിശകുമാണ്

      Delete
  39. @പ്രേക്ഷകന്‍
    അധികം മുഷിയാതെ കണ്ടത് ആദ്യ പകുതി മാത്രമാണ് എന്ന് ഞാന്‍ എഴുതിയിരുന്നു.ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുഴുവന്‍ കാണണം എന്നൊരു തോന്നല്‍ ഉണ്ടായെങ്കിലും ഇടവേളയ്ക്കു ശേഷം കയറിയത് അബദ്ധമായെന്ന്‌ പിന്നീട് തോന്നി.ഒരു ശരാശരി പകുതിയെങ്കിലും കാണാനായതില്‍ സന്തോഷം ,അത്രയേ ഒള്ളൂ .
    // പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത നായകന് കാശുള്ള വീട്ടിലെ മൊഞ്ചത്തി പെണ്ണിനെ പുല്ലു പോലെ കിട്ടും എന്ന പ്രതീക്ഷയാണ് വിനീത് ശ്രീനിവാസന്‍ മുന്നോട്ട് വെയ്ക്കുന്നത് എന്ന് മാത്രം//

    എന്തൊക്കെയായാലും ആ ഗണത്തില്‍പെടുന്ന ലക്ഷക്കണക്കിന്‌ യുവാക്കള്‍ക്ക് അതൊരു പുതു പ്രതീക്ഷ നല്‍കുന്നെങ്കില്‍ അത് നല്ലതെന്ന് ഞാന്‍ പറയും..അത്തരം ശുഭ പ്രതീക്ഷകളാണല്ലോ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്..മനുഷ്യന്‍ ജീവിക്കുന്നത് തന്നെ അങ്ങിനോരോ പ്രതീക്ഷകളിനാണല്ലോ?നടന്നെത്തും എന്ന പ്രതീക്ഷയാണല്ലോ ഒരു പുതു വഴിയും താണ്ടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്..സൌന്ദര്യവും സമ്പത്തും മറ്റു ചുറ്റുപാടുകളും മോശമായ എത്രയോ പേരുണ്ട് നമ്മുടെ ഇടയില്‍ .അവര്‍ക്ക് ജീവിക്കാന്‍ ,ശുഭ പ്രതീക്ഷ നല്‍കാന്‍ അതൊരു പ്രേരണ ആകുന്നെങ്കില്‍ ആയിക്കോട്ടെ അല്ലെ.. :) പിന്നെ ഇതൊക്കെ കാണുന്നവര്‍ക്കും കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന്‌ മനസ്സിലാകും എന്ന് കരുതുന്നു..ആവശ്യമുള്ളത് സ്വീകരിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്..അത്രെ ഒള്ളൂ .

    ReplyDelete
  40. പിന്നെ .കൊലപാതകവും,ഭൂമി തട്ടിപ്പും,മറ്റു മനുഷ്യത്ത രഹിതമായ കാര്യങ്ങള്‍ ഒന്നും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നില്ല എന്ന നിലക്കാണ് ഇതൊരു പാവം ചിത്രം എന്ന് ഞാന്‍ പറഞ്ഞത്..മദ്യപാനത്തിനെതിരെ വാദിക്കുന്ന ഒരു ചിത്രത്തില്‍ ആര്‍ഭാടമായി മദ്യപിക്കുന്ന രംഗങ്ങള്‍ കണ്ടാല്‍, അത് കാണുന്ന മനുഷ്യന്റെ മനസ്സില്‍ എന്താനുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ ?അവനറിയാതെ തന്നെ അവന്‍ അതിനോട് കൂടുതല്‍ അടുക്കും..അവന്റെ ഉപബോധ മനസ്സില്‍ അവനറിയാതെ തന്നെ അത് പതിയും..അവനും അങ്ങനെ ആയിതീരണം എന്ന് മനസ്സിനുള്ളില്‍, അവനറിയാതെ തന്നെ ഉറപ്പിക്കും..കാണുന്ന ചിത്രങ്ങളെല്ലാം നമ്മുടെ മനസ്സിന്റെ ഫ്രെയിമില്‍ നാമറിയാതെ തന്നെ എന്നേക്കുമായി പതിഞ്ഞു കിടക്കും..വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥ..
    പിന്നെ നേരത്തെ പറയാന്‍ വിട്ടു പോയ ഒന്നുണ്ട് . ശ്രീനിവാസനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്...അദ്ദേഹം ഒരു നല്ല ക്രാഫ്റ്റ്മാന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.എങ്കിലും .അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തുന്ന ആശയങ്ങള്‍ ഒട്ടു മിക്കപ്പോഴും വിജയിച്ചിട്ടുണ്ട്..ഒരു രംഗം എന്തുകൊണ്ട് വിജയിക്കുന്നു എന്നോ ,താനുണ്ടാക്കുന്ന ഒരു കഥാപാത്രം പ്രേക്ഷകന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നോ ഉള്ള കാര്യം സാകേതികമായി അദേഹത്തിന് അറിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...അദ്ദേഹം രചനകള്‍ നടത്തുന്നത് ഒരു ഉള്‍വിളി(intuition ) യുടെ സ്വാധീനത്തില്‍ ആണെന്ന് ഞാന്‍ കരുതുന്നു..അല്ല എങ്കില്‍ വടക്കുനോക്കിയന്ത്രവും , സന്ദേശവും പോലുള്ള ചിത്രങ്ങള്‍ എഴുതിയുണ്ടാക്കിയ ഒരാള്‍ ഒരു നാള്‍ വരും,സരോജ് കുമാര്‍ , ഭാര്‍ഗവ ചരിതം മുതലായ ചിത്രങ്ങള്‍ രചിക്കാന്‍ വേറൊരു കാരണവും ഉള്ളതായി എനിക്ക് തോനുന്നില്ല..എന്തൊക്കെയായാലും, എങ്ങിനോക്കെ ആയാലും ശ്രീനിവാസന്‍ എന്ന വ്യക്ത്തി ഇല്ലായിരുന്നു എങ്കില്‍ മലയാളി എന്നും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് നഷ്ട്ടമായേനെ..

    പിന്നെ ഇതിനെപ്പറ്റി ഒരുപാട് പറഞ്ഞാല്‍ ചെലരെന്നോട് ചോദിക്കും, നിനക്കെന്നാല്‍ അങ്ങനൊരു നല്ല ചിത്രം ഉണ്ടാക്കി കാണിചൂടെടാ എന്ന് .. ഇപ്പൊ അതിനു വകുപ്പില്ലാതോണ്ട് അധികം പറയുന്നില്ല..

    ReplyDelete
  41. ഈ കള്ള ബൂഷ്വ പത്രങ്ങളുടെ ഓരോ കാര്യങ്ങള്‍ നോക്കണേ . കഷ്ട്ടം തന്നെ . എന്തൊക്കെ കള്ളങ്ങളാണ് ഈ നല്ല മനുഷ്യരെ പറ്റി കാച്ചുന്നത് .

    ReplyDelete
  42. സ്വയം ഇങ്ങനെ ചെറുതായി മാറല്ലേ സുഹൃത്തേ!
    ഒരു സംഭവം കൊണ്ട് മതിയോ തലശ്ശേരിയും തലശ്ശേരിക്കാരനും ഇങ്ങനെയാണെന്ന് താങ്കള്‍ പറഞ്ഞു കളഞ്ഞല്ലോ?സന്തോഷം.....
    വെല്ലുവിളിക്കുന്നു താങ്കളെ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ മതത്തിന്റെ പേരില്‍ നടന്ന ഒരു കലാപം,ഒരു കൊലപാതകം കാണിച്ചു തരാന്‍ പറ്റുമോ?
    മതവും രാഷ്ട്രിയവും കൂട്ടി കുഴയ്ക്കുന്നത് എന്തിനാണ് സുഹൃത്തേ?കണ്ണൂരിന് വ്യക്തമായ രാഷ്ട്രിയം ആണുള്ളത്.അല്ലാതെ മത ഭ്രാന്ത്‌ അല്ല.കേരളത്തില്‍ ഏറ്റവും രാഷ്ട്രിയ പ്രബുദ്ധമായ മണ്ണാണ് കണ്ണൂരിന്‍റെതു.കേരളത്തിലെ രാഷ്ട്രിയ നേതാക്കളില്‍ ഭൂരിഭാഗവും പിറന്ന മണ്ണ്.

    ReplyDelete
  43. സ്വയം ചെറുതാവല്ലേ പ്രിയ സുഹൃത്തേ?
    ഈ ഒരൊറ്റയൊരു സംഭവം കൊണ്ട് തലശ്ശേരിക്കാരനും തലശ്ശേരിയും അത് കൊണ്ട് വിനോദും ആയിഷയും അവിടെ നടക്കില്ല എന്നും താങ്കള്‍ സ്ഥാപിച്ചു കളഞ്ഞല്ലോ!
    താങ്കളെ ഞാന്‍ വെല്ലുവിളിക്കുന്നു.മതത്തിന്‍റെയോ ജാതിയുടെയോ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ നടന്ന ഒരു കൊലപാതകമോ ഒരു കലാപമോ ചൂണ്ടി കാണിച്ചു തരാന്‍ പറ്റുമോ താങ്കള്‍ക്ക്?


    കേരളത്തിലെ മറ്റു ജില്ലകളില്‍ ഉദാഹരണങ്ങള്‍ നിരവധി കാണിച്ചു തരാന്‍ പറ്റും എനിക്ക്.

    മതവും രാഷ്ട്രിയവും കൂട്ടി കുഴക്കല്ലേ സുഹൃത്തേ.കണ്ണൂര്‍ രാഷ്ട്രിയ പ്രബുദ്ധരായ ജനതയുടെ മണ്ണാണ്.നോണ്‍ പൊളിറ്റിക്കല്‍ എന്ന് അഭിമാനത്തോടെ പറയുന്ന,നാളെ ജനാധിപത്യത്തിനും ഈ രാഷ്ട്രത്തിനും തന്നെ ഭീഷണിയയെക്കാവുന്ന അമൂല്‍ ബേബി യുവ സമൂഹം അല്ല തലശ്ശേരിയിലോ കൂത്തുപറമ്പിലോ ഉള്ളത്.
    മത മേധാവികളും സഭയും എന്‍ എസ് എസും എസ് എന്‍ ഡി പി യും പറയുന്നത് എന്തോ,മനുഷ്യന്റെ നിറവും ജാതിയും നോക്കി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മനുഷ്യരാണ് കണ്ണൂരിനെ വെല്ലുവിളിക്കുന്നത്.ഇത്തരം വര്‍ഗ്ഗിയ കോമരങ്ങളുടെ ആചാരം വേണ്ട കണ്ണൂരുകാരന് വോട്ട് ചെയ്യാനോ അവരുടെ നേതാവിനെ തിരഞ്ഞെടുക്കാനോ?

    ഇതിലും വലിയ വര്‍ഗ്ഗിയത മറ്റേതാണ്.തെക്കന്‍ കേരളത്തിലെ ഒരു പ്രബുദ്ധത!

    സ്വാഭാവികമായും പരസ്യമായി വര്‍ഗ്ഗിയമായി ചിന്തിക്കുന്ന വിഡ്ഢികളാണ് കണ്ണൂര്‍ "ഭീകര ജില്ല" എന്ന് പറഞ്ഞ് കണ്ണീര്‍ ഒഴുക്കുന്നത്.കഷ്ടം സുഹൃത്തേ!
    അവരാണ് വിനോദും ആയിഷയും കണ്ണൂരില്‍ നടക്കില്ല എന്ന് വിളിച്ചു പറയുന്നത്.കലികാലം!


    കേരള രാഷ്ട്രിയത്തിലെ ഭൂരിഭാഗം പേരെയും സംഭാവന ചെയ്ത മണ്ണാണ് കണ്ണൂര്‍.,.കണ്ണൂരിന് വ്യക്തമായ രാഷ്ട്രിയം ഉണ്ട്.വര്‍ഗ്ഗിയത ഒരിക്കലും ആ രാഷ്ട്രിയത്തില്‍ കലക്കിയിട്ടും ഇല്ല.

    എസ് എസ് എല്‍ സി വിജയ ശതമാനത്തില്‍ മലപ്പുറത്തിന് പിന്നില്‍ നില്‍ക്കുന്ന തിരുവനതപുരം കാരനും കുറ്റകൃത്യങ്ങളില്‍ ഒന്നാമത്‌ നില്‍ക്കുന്ന കൊച്ചിക്കാരനും കണ്ണൂരിന്റെ നേട്ടങ്ങള്‍ കാണുന്നില്ല.അപ്പോഴും കണ്ണൂരുകാര്‍ ഭീകരന്മാര്‍;ഇന്ന് കണ്ണൂര്‍ ജില്ലയെ ഏതെങ്കിലും മല്‍സര പരീഷയില്‍ കേരളത്തിലെ മറ്റൊരു ജില്ലയ്ക്കും വെല്ലുവിളിക്കാനോ തോല്‍പ്പിക്കാനോ ആവില്ല ! മറ്റിടങ്ങളില്‍ അതിനു വായന എവിടെ ?

    കേരളത്തിലെ ആകെ ഏഴായിരം ലൈബ്രറികളില്‍ ആയിരത്തോളം ലൈബ്രറികള്‍ കണ്ണൂര്‍ ജില്ലയിലാണ്.ഇരുപതു ശതമാനത്തോളം.കഴിഞ്ഞ എത്രയോ വര്‍ഷമായി നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്.കേരളത്തിലെ ഏറ്റവും കൂടുതല്‍ തവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്‌ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്‌ ആണ്.ഒരുകാലത്ത്‌ വിദ്യാലയങ്ങള്‍ എന്നാല്‍ തിരുവനതപുരത്തെയോ എറണാകുളത്തോ ആയിരുന്നു.ഇന്ന് ഉത്തരമലബാറിലെ പൊതു വിദ്യാലയങ്ങളുടെ അടുത്തൊന്നും എത്തില്ല കേരളത്തിലെ മറ്റു വിദ്യാലയങ്ങള്‍.,.തലശ്ശേരി വിദ്യാഭ്യാസ ജില്ല ശാസ്ത്ര മേളകള്‍ സംസ്ഥാന മത്സരത്തേക്കാള്‍ വാശിയേറിയതായിരുന്നു..പിന്നിട് മല്‍സരങ്ങള്‍ റെവന്യൂ ജില്ല തലത്തില്‍ ആയപ്പോള്‍ എത്തിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്തു.മമ്പറം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നോ മൊകേരി രാജെവ്ഗാന്ധി മെമ്മോറിയല്‍ സ്കൂള്‍ സൈന്റ് തെരേസാസ്‌ കണ്ണൂര്‍ എന്നോ വിക്കിപീഡിയയില്‍ സെര്‍ച്ച്‌ ചെയ്തു നോക്കൂ.ആ നേട്ടങ്ങളുടെ അടുത്ത് എത്തുന്ന മറ്റൊരു വിദ്യാലയം തെക്കന്‍ കേരളത്തില്‍ കാണിച്ചു തരാന്‍ പറ്റുമോ താങ്കള്‍ക്കു..


    അപ്പോഴും നിങ്ങള്ക്ക് കണ്ണൂര്‍ ഭീകര ജില്ല.

    ReplyDelete
  44. സ്വന്തം അന്ധത മനസിലാക്കുക.എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയല്‍,.1971 ലെ തലശ്ശേരി കലാപത്തിനു ശേഷം കേരളത്തില്‍ ഏറ്റവും മത സൗഹാര്‍ദ്ദത്തോടെ മനുഷ്യര്‍ ജീവിക്കുന്ന മണ്ണാണ് കണ്ണൂര്‍..,മനുഷ്യര്‍.,അല്ലാതെ മത മേധാവികള്‍ എന്തുപറയും എന്ന് കാത്തിരിക്കുന്ന അന്ധര്‍ അല്ല.കലാപത്തിന്റെ കനലിൽ നിന്നും പാഠം പഠിച്ച തലശ്ശേരി പിന്നീടൊന്നും വർഗ്ഗീയ കലാപത്തിന്റെ വിഷം ചീറ്റുന്നവരോട് സന്ധിചെയ്യാൻ നിന്നില്ല.ഈഴവനും നാടാരും പുലയനും ഇന്നും അങ്ങനെ തന്നെ നിലകൊള്ളുന്ന നാട്ടുകാരാണ് കണ്ണൂരിന്‍റെയും തലശ്ശേരിയുടെയും മത സൗഹാര്‍ദത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിക്കുന്നത്.,


    എല്ലാ മതത്തില്‍ പെട്ടവരും കമ്മ്യൂണിസ്റ്റ്‌ ആയി ജീവിക്കുന്ന നാട്ടില്‍ വിനോദും ആയിഷയും ഉണ്ടാവില്ല പോലും,.

    മതമില്ലാത്ത ജീവന്‍റെ പേരില്‍ കടി പിടി കൂടി അധ്യാപകനെ അടിച്ചു കൊന്ന ജനത ആ പാഠപുസ്തകങ്ങള്‍ മത ഭേദമില്ലാതെ സ്വീകരിക്കാന്‍ തയ്യാര്‍ എന്ന് വിളിച്ചു പറഞ്ഞവരാണ് കണ്ണൂര്‍ കാര്‍.

    തലശ്ശേരി കലാപത്തിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ വര്‍ഗ്ഗിയത് യുടെ വിഷം ഒരിക്കലും ചീറ്റിയിട്ടില്ല.അവിടെയാണ് ആയിഷയും വിനോദും ഉണ്ടാവില്ല എന്ന് പറയുന്നത്.,.മിശ്ര വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന നാട്ടില്‍ ആണ് ഹിന്ദു ,മുസ്ലിം പ്രണയം ഉണ്ടാവില്ല എന്ന് പറയുന്നത്.,.


    താങ്കള്‍ എന്താണ് സുഹൃത്തേ ഉദ്ദേശിക്കുന്നത്.രാഷ്ട്രിയ പ്രശ്നങ്ങളും മതവും ജാതിയും ഒക്കെ ഒന്നാണ് എന്നാണോ താങ്കള്‍ കരുതിയത്‌,.

    താങ്കള്‍ മേല്‍പറഞ്ഞ സംഭവത്തിനു ശേഷം ജാതി മത രാഷ്ട്രിയ ഭേദം ഇല്ലാതെ തലശ്ശേരിയില്‍ മാത്രം ഇരുപതില്‍ അധികം പൊതുയോഗങ്ങള്‍ നടത്തുകയും ജാഗ്രതയോടെ മുന്നേറാനും പ്രഖ്യാപിച്ചു കഴിഞ്ഞു തലശ്ശേരിക്കാര്‍.,.

    സദാചാരത്തിന്റെ പേരില്‍ തല്ലി യു ടൂബില്‍ പ്രചരിപ്പിച്ചവരുടെയും തല്ലി ശ്രമിച്ചവരുടെയും ഒക്കെ നാട്ടു കാരാണ് അതോക്കെയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമായ ഈ പ്രശ്നത്തില്‍ കണ്ണൂര്‍ മൊത്തം അങ്ങനെ ആണെന്ന് പറയുന്നത്.,.

    അവിടെയാണ് ആയിഷയും വിനോദും ഉണ്ടാവില്ല എന്ന് പറയുന്നത്.,.

    എന്തായാലും തട്ടത്തിന്‍ മറയത്തും ഉസ്താദ്‌ ഹോടലും സമീപ കാലത്തെ വലിയ ഹിറ്റ്‌ ആയി മാറി കഴിഞ്ഞു.ആ നല്ല സന്ദേശങ്ങള്‍ ഏറ്റെടുത്ത കേരളത്തില്‍ ജനതയ്ക്കും ഇപ്പോഴും അവരില്‍ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞു.തട്ടത്തിന്‍ മറയത്തിന്റെ ആദ്യ ആഴ്ചയില്‍ സമീപ കാലത്തെ റെക്കോര്‍ഡ്‌ വരുമാനവും

    ReplyDelete
    Replies
    1. Sre frames
      സ്വയം ചെറുതാവുകയും, പരിഹാസ്യനാവുകയും ചെയ്യുന്നത് ആരാണ് സുഹൃത്തെ ? ആദ്യം താങ്കള്‍ പറഞ്ഞു കനൂര്‍ സമത്വ സുന്ദര ശാന്ത ഭൂമിയാണ്‌ എന്ന്. അത് പറഞ്ഞു പറഞ്ഞു കനൂരില്‍ ഒരാളെ കൊല്ലാന്‍ കൊട്ടേഷന്‍കാരുടെ സഹയാം വേണ്ട അവിടുത്തെ നാട്ടുകാര്‍ തന്നെ ഉഗ്രന്‍ കൊലപാതകികള്‍ ആണ് എന്നും ,വിശ്വാസത്തിന്റെ പേരില്‍ ആരും കൊലയ്ക്കു മടിയില്ലാത്തവര്‍ ആണ് എന്നും താങ്കള്‍ തന്നെ പറഞ്ഞു വെച്ചു . രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് താങ്കള്‍ പറഞ്ഞു . ഒറ്റപ്പെട്ട സംഭങ്ങള്‍ അല്ല എന്ന് തുടരെ തുടരെ ആ നാട്ടില്‍ രാഷ്ട്രീയ വൈരത്തിന് ഇരയായ ആളുകളുടെ പേര് പറഞ്ഞ് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന തരത്തില്‍ ഞാന്‍ പറഞ്ഞ് വെച്ചു . മത സൌഹാര്‍ദം കളിയാടുന്ന നാടാണ് കനൂര്‍ എന്ന് താങ്കള്‍ പറഞ്ഞു. വിശ്വാസങ്ങളുടെ (മതമായാലും , പാര്‍ട്ടിയായാലും )പേരില്‍ ജീവനെടുക്കാന്‍ മടിയില്ലാത്ത ആളുകള്‍ക്കിടയില്‍ അത് അസംഭാവ്യം ആണെന്ന് ഞാന്‍ പറഞ്ഞു . തെളിവിനായി ഈ അടുത്ത കാലത്ത് നടന്ന ഒരു സംഭവം ചൂണ്ടി കാണിച്ചു .അത്ര മാത്രം . വീണ്ടും വീണ്ടും താങ്കളോട് ഞാന്‍ ചോദിച്ചു ഈ സിനിമയില്‍ താങ്കളെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് . അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച മുന്നോട്ടു പോകാം എന്നും ഞാന്‍ പറഞ്ഞ് നോക്കി . എവിടെ???വടക്ക് ആയിഷ പട വെട്ടിയതും , ആരോ ബിരിയാണി ഉണ്ടാക്കിയതും പറഞ്ഞു തുടങ്ങിയ താങ്കള്‍ ദാ ഇപ്പോള്‍ സ്കൂളുകള്‍ കപ്പുകള്‍ നേടുന്ന കാര്യത്തില്‍ എത്തി നില്‍ക്കുന്നു .

      മത സ്പര്‍ദ്ധ വളര്‍ത്തുന്ന എന്തെങ്കിലും സംഭവം ഉണ്ടായിട്ട്‌, അതിനെതിരെ ജഗ്രാതാ പൊതുയോഗങ്ങള്‍ നടത്തുകാ എന്നത് കാലങ്ങളായി ഇത്തരം ലഹളകള്‍ ആസൂത്രണം ചെയ്യുന്നവരുടെ തന്നെ തന്ത്രമാണ്. അവനവന്റെ പാര്‍ട്ടിക്കാര്‍ തെന്നെ ചെയ്ത പോക്രിതരങ്ങളെ അവലപിക്കുന്നു എന്ന് പറഞ്ഞ് നാക്ക്‌ വായിലേക്കിടും മുന്‍പേ ആ പോക്രിത്തരം ചെയ്തവന്റെ മുന്‍‌കൂര്‍ ജാമ്യത്തിന് ഇടപാട് ചെയ്യുന്ന ആളുകളുടെ (നേതാക്കളുടെ ) നാട്ടില്‍ നാല് ജാഗ്രതാ പൊതു യോഗങ്ങള്‍ കൂടിയതാണോ താങ്കളുടെ മത സൌഹാര്‍ദ്ദം .കഷ്ടം .

      ഇനി അതൊക്കെ വിട്ടിട്ട് സിനിമയിലേക്ക് തിരിച്ചു വരാം . തട്ടതിന്‍ മറയത്ത് , ഉസ്താദ് ഹോട്ടല്‍ എന്നിവ സമീപ കാലത്തെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് എന്ന് താങ്കള്‍ പറഞ്ഞല്ലോ .നേരത്തെ ഞാന്‍ പറഞ്ഞു ഈ ഓണ്‍ ലൈന്‍ ഓലപീപ്പി , ഹിറ്റ് ഹിറ്റ് എന്ന പരസ്യങ്ങള്‍ ഇതൊക്കെ കണ്ട് ആവേശം കേറി അഭിപ്രായങ്ങള്‍ പറയുന്നത് കൊള്ളാം .'മച്ച ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട് പടം കിടിലം എന്ന്. അപ്പൊ കിടലമായിരിക്കും ' എന്ന് ചര്‍ച്ച ചെയ്യുന്ന പ്ലസ്‌ ടൂ കഴിഞ്ഞ ചെക്കന്മാരോട് . ഹിറ്റുകളുടെ നിലവാരം നമുക്ക് കണക്കെടുക്കാം. അതിനുള്ള പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വരുകയും ചെയ്യും .അപ്പൊ നമുക്ക് തട്ടത്തിനെയും , ഹോട്ടലിനെയും ഓര്‍ഡിനറി , ൨൨ ഫീമെയില്‍ കോട്ടയം , ഡൈമണ്ട് നെക്ക്ലെസ്സ് , മായ മോഹിനി തുടങ്ങിയ സമീപ കാലത്ത് സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളുമായി ഒത്തു നോക്കുകയും ചെയ്യാം .തത്കാലം ഇപ്പൊ തട്ടതിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക് താങ്കള്‍ക്കു ഇഷ്ടപ്പെട്ട ഘടകങ്ങള്‍ പറയു.ഈ സിനിമയിലെ സന്ദേശത്തിന്റെ കാരത്തില്‍ എന്റെ അഭിപ്രായങ്ങള്‍ പോസ്റ്റിലും , കമന്റുകളിലുമായി ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട് . ഈ സിനിമ വെറും തല്ലിപ്പൊളി സിനിമ ആകുന്നതിന്റെ കാര്യങ്ങളും. ചര്‍ച്ച അതിലേക്കു തിരിച്ചു കൊണ്ട് വരാം ,എന്താ ? അല്ലാതെ വടക്ക് അറയ്ക്കല്‍ ആയിഷ ഉണ്ടായിരുന്നു , കപ്പ് വാങ്ങിച്ച സ്കൂളുകള്‍ ഉണ്ട് , ബിരിയാണി ഉണ്ട് , സുലൈമാനി ഉണ്ട് എന്ന് പറഞ്ഞു സ്വയം പരിഹാസ്യനാകാതെ .
      പിന്നെ ഞാന്‍ കുറ്റം പറഞ്ഞതല്ല കേട്ടോ .താങ്കള്‍ സ്വയം പരിഹാസ്യനാകാനുള്ള മണ്ടത്തരങ്ങള്‍ ഓരോ കമന്റുകളിലും കൂടുതല്‍ കൂടുതല്‍ പ്രകടമാക്കുന്നു എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയതാണ്

      Delete
  45. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ എന്ന ടാഗ് ലൈന്‍ പോലെ വിനോദ് എന്ന തലശേരിക്കാരന്റെ പ്രണയ കഥയാണ് തട്ടത്തിന്‍ മറയത്ത്. ആണ്‍മനസിലൂടെ മാത്രമുള്ള പ്രണയ വിവരണത്തില്‍ അനുഭവങ്ങളും തമാശകളും തല്ലുകൊള്ളിത്തരങ്ങളും സ്വാഭാവിക അന്തരീക്ഷത്തിന്റെ തണല്‍ ചേര്‍ത്ത് ആര്‍ക്കും ഇഷ്ടപ്പെടുന്ന പ്രണയാനുഭവമായി മാറ്റിയിരിക്കുന്നു വിനീത് ശ്രീനിവാസന്‍. പറഞ്ഞുപഴകിയൊരു പ്രണയം പുതിയ കാലത്തിന്റെ ഇഷ്ടങ്ങളിലേക്കും ആകര്‍ഷണീയതകളിലേക്കും കാത് കൂര്‍പ്പിച്ച് വിനീത് വീണ്ടും പറഞ്ഞപ്പോള്‍ ആസ്വാദനത്തില്‍ സംതൃപ്തിയും മനസില്‍ പ്രണയവും നീക്കിയിരിപ്പാകുന്നു പ്രേക്ഷകര്‍ക്ക്.

    തട്ടത്തിന്‍ മറയത്ത് കാഴ്ചയില്‍ മുമ്പത്താകുന്നതും ഇതുകൊണ്ട് തന്നെ.


    വിനീത് ശ്രീനിവാസന്‍, ഇഷാ തല്‍വാര്‍, നിവിന്‍ പോളി, അജു
    പറയുന്നത് നായികയുടെ മൊഞ്ചിനെക്കുറിച്ച് മാത്രമാകില്ല. പലകുറി പലസ്വഭാവത്തില്‍ ആവര്‍ത്തിച്ചാലും സ്വാഭാവികതയുടെ സത്ത ചോരാത്ത പ്രണയചിത്രങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് മാഞ്ഞ് പോകില്ലെന്ന് കൂടിയാണ്. യാദൃശ്ചികമായി കണ്ടുമുട്ടുന്നു. നിര്‍ബന്ധപൂര്‍വ്വം തുടര്‍കാഴ്ചകള്‍, അസ്ഥി പൂക്കുന്ന പ്രണയം, മതവും ജാതിയും രണ്ടാണെങ്കില്‍ പതിവിലുമേറെ വെല്ലുവിളികള്‍. പ്രതിബന്ധങ്ങളോട് പൊരുതി നേടുകയോ നഷ്ടമപ്പെടുത്തുകയോ ചെയ്യുന്ന നായകനും നായികയും. ഇതില്‍ കവിഞ്ഞൊരു പ്രണയമോ പ്രണയകഥയോ മലയാളത്തിലോ അന്യഭാഷകളിലേ തിരതാണ്ടിയിട്ടില്ല.

    പ്രമേയത്തിന് നവതലമുറ സ്വാദുണ്ടാക്കാന്‍ പ്രണയം ചതിയുടെയും പ്രതികാരത്തിന്റെയും വഴിയിലേക്ക് തെന്നിപ്പോകാറുണ്ട്.



    പ്രണയം പറയുമ്പോഴും കേള്‍ക്കുമ്പോഴും അനുഭവിക്കുമ്പോഴും പെങ്കിളിയാണെന്ന ബോധ്യം വേണ്ടുവോളമുള്ള കാഴ്ചക്കാരിലേക്ക് തന്നെയാണ് വിനീത് തട്ടത്തിന്‍ മറ നീക്കിയെത്തിയത്. വടക്കേമലബാറിലെ മുസ്‌ളിം പെണ്‍കുട്ടിയെ പ്രണയിച്ച നായരുടെ കഥ. പല വട്ടം പല സ്വഭാവത്തില്‍ കേട്ടുപതിഞ്ഞ പ്രമേയം. ക്‌ളീഷേയ്ഡ് ആയ കഥാപ്രതലമായിട്ടും ലാളിത്യവും നുറുങ്ങ്‌നര്‍മ്മങ്ങളും ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത സന്ദര്‍ഭങ്ങളും കയ്യൊതുക്കത്തിനൊപ്പം നിറഞ്ഞപ്പോള്‍ മനോഹരമായ അനുഭവം. തീവ്രവൈകാരികതയാണ് തട്ടത്തിന്‍ മറയത്തിന്റെ പ്രമേയഭാവം. ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായയോട് പോസ്റ്ററുകളില്‍ ഗാനരംഗങ്ങളിലും സാമ്യം അനുഭവപ്പെട്ടെങ്കിലും പ്രമേയം ജീവിതാനുഭവങ്ങളോട് മാത്രം കൂടുതല്‍ സാമ്യത പുലര്‍ത്തുന്നതോട്.

    തലശേരിയില്‍ ജനിച്ചു വളര്‍ന്ന വിനീത് ശ്രീനിവാസന്റെ സൂക്ഷ്മനിരീക്ഷങ്ങള്‍ തിരക്കഥയില്‍ ലാളിത്യത്തിനൊപ്പം സ്വാഭാവികതയും നിലനിര്‍ത്തുന്നതിന് ഗുണകരമായി.

    ReplyDelete
    Replies
    1. ഈ കമന്റിനുള്ള മറുപടിയും ചേര്‍ത്തു രണ്ട് കമന്റുകള്‍ താങ്കളുടെ തന്നെ തൊട്ട് അടുത്ത കമന്റിനു പ്രതികരിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ സൂക്ഷ്മ നിരീകഷണത്തിന്റെ ഫലമായുണ്ടായ കോഞ്ഞാട്ട പരവുത്തിലെ കഥാപാത്രങ്ങളും , എന്ത് കാണിച്ചാലും കയ്യടിക്കാന്‍ ഓണ്‍ ലൈന്‍ പ്രമോഷനില്‍ കൂടെ നമുക്ക് കുറെ മണ്ടന്മാരെ സങ്കടിപ്പിക്കം എന്ന വിശ്വാസത്തില്‍ എഴുതിയ തിരക്കഥയും, ഇതൊക്കെ ആ പ്രതികരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്

      Delete
  46. വിനീത് ശ്രീനിവാസന്റെ സംവിധായകഅരങ്ങേറ്റമായ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് തരക്കേടില്ലാത്ത ചിത്രം മാത്രമായിരുന്നു. സംഭാഷണങ്ങളിലെ വലിച്ചുനീട്ടലും ദീര്‍ഘദൃശ്യവിവരണങ്ങളും പോരായ്മയായ ആദ്യചിത്രത്തില്‍ നിന്ന് തട്ടത്തിന്‍ മറയത്തിലെത്തുമ്പോള്‍ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഇരുത്തം വന്നിട്ടുണ്ട് വിനീതിന്. മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും ഒരു പോലെ കയ്യൊപ്പിടാവുന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടുമുണ്ട് വിനീത്. തലശേരി ഗ്രാമ്യഭാഷയുടെ വിദഗ്ധ വിന്യാസം, പിഴവുകള്‍ക്ക് ഇടം നല്‍കാത്ത തിരക്കഥ,കുറുക്കിയെടുത്തതും കുറിക്ക് കൊള്ളുന്നതുമായ സംഭാഷണം.വിരസമാകാത്ത ഫ്‌ളാഷ്ബാക്ക് അവതരണം,ദൃശ്യപശ്ചാത്തലത്തില്‍ രൂപപ്പെടുന്ന തമാശകള്‍.

    അളവില്‍ക്കൂടാതെ ആസ്വാദനഭംഗമുണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് തട്ടത്തിന്‍ മറയത്തിനെ.

    വിനീത് ശ്രീനിവാസന്‍ ക്യാമറയ്ക്ക് മുന്നിലെത്തിച്ച നിവിന്‍ പോളിയെന്ന യുവതാരത്തിന് ലഭിച്ച മേക്ക് ഓവര്‍ തന്നെയാണ് തട്ടത്തിന്‍ മറയത്ത്. നായകനിലൂടെ മാത്രം നീങ്ങുന്ന പ്രമേയത്തില്‍ ഒരിടത്തും ഇടര്‍ച്ചയില്ലാതെ വിനോദിനെ മികച്ചതാക്കി മാറ്റി നിവിന്‍ പോളി. പരുക്കന്‍ പ്രതിഛായയില്‍ മാത്രം കണ്ടിരുന്ന നിവിനെ രൂപഭാവങ്ങളില്‍ പ്രണയാതുരനായകനാക്കി മാറ്റാനും തട്ടത്തിന്‍ മറയത്തിന് സാധിച്ചു. വൈകാരികരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും തന്നെ അടയാളപ്പെടുത്തിപ്പോകാനും നിവിന് സാധിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കാത്ത യുവതാരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് തന്നെയാകും നിവിന്‍ പേര് ചേര്‍ക്കുന്നത്.



    കറുത്ത തുണികൊണ്ട് മൂടേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ് സ്വപ്നങ്ങളല്ല എന്ന സംഭാഷണരംഗത്തില്‍ പെങ്കിളിത്തത്താല്‍ മൂടിയ പ്രണയകഥയല്ല മാത്രമല്ല പറഞ്ഞുവയ്ക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു വിനീത്.

    സദാചാരപോലീസിന്റെ ഗൗരവം,ജനമൈത്രീ പോലീസിന്റെ തമാശ ഇങ്ങനെ ഗൗരവമേറിയ വിഷങ്ങളിലേക്ക് കൂടി തലയിടുന്നുണ്ട് ചിത്രം. കഥയില്‍ വിനോദിനൊപ്പം ആദ്യന്തം നിറഞ്ഞുനിന്ന അബ്ദുവായി അജുവര്‍ഗ്ഗീസും കയ്യടിപ്പിച്ചിരുത്തുന്നുണ്ട്. ചെറുതും വലുതുമായ താരങ്ങള്‍ പ്രമേയത്തിനൊപ്പം പ്രകടനവുമായെത്തിയപ്പോള്‍ ശ്രീനിവാസന്റെ അബ്ദുറഹ്മാന്‍ അദ്ദേഹത്തിന്റെ സമീപകാലകഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. കാഴ്ചയിലെ സൗന്ദര്യമൊന്നും ഇഷാ തല്‍വാറിന്റെ പ്രകടനത്തില്‍ അല്ല. ആഖ്യാനത്തില്‍ തട്ടത്തിന്‍ മറയത്ത് തന്നെയാണ് ആയിഷ എന്നതിനാല്‍ ആസ്വാദനസമഗ്രതയില്‍ ഇതൊരു കല്ലുകടിയാകുന്നുമില്ല.

    ജോമോന്‍ ടി ജോണിന്റെ ക്യാമറ, ഷാന്‍ റഹ്മാന്റെ സംഗീതവും പശ്ചാത്തലവും ചിത്രത്തെ ജീവസുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുതന്നെ വഹിച്ചു.

    ReplyDelete
    Replies
    1. ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ ആയിഷയുടെയും ,വിനോദിന്റെയും കാര്യം എടുക്കാം. പദത്തിന്റെ ആദ്യ പകുതിയില്‍ ആയിഷയെ കാണികളായ നമ്മള്‍ പരിചയപ്പെടുന്നത് (നായകനായ വിനോദിന്റെ വീക്ഷണ കോണിലൂടെ ) തട്ടമിട്ട ഒരു സുന്ദരി കുട്ടി , കോണ്‍വെന്റ് സ്കൂളില്‍ പഠിച്ചു , കലോത്സവത്തിന് ഗിറ്റാര്‍ വായിക്കും ,സുഹൃത്തുക്കളുടെ കൂടെ പാതി രാത്രി വരെ കറങ്ങി നടക്കും, കലോത്സവം കഴിഞ്ഞാലും കലയോടുള്ള താത്പര്യം കാരണം ആണുങ്ങളായ സഹപാഠിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന റിഹേര്‍സലിന് പോകും (നായകനായ വിനോദ് ഇതില്‍ അസൂയപ്പെടുന്നു എന്ന് അറിഞ്ഞ് അവനെ എരിവു കയറ്റാന്‍ വേണ്ടി ആയിഷ പാതിരാത്രിയിലെ റിഹേര്‍സല്‍ കഴിഞ്ഞ് ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ അടങ്ങിയ ഒരു സംഘവുമായി കാറില്‍ വന്നു പെരു വഴിയില്‍ വെച്ച് അവനെ കാണുന്ന രംഗം സിനിമയില്‍ ഉണ്ട് ).ഇത്രയൊക്കെ സ്വാന്തന്ത്ര്യം ഉണ്ടെന്ന രീതിയില്‍ ആദ്യ പകുതിയില്‍ അവതരിപ്പിക്കപ്പെടുന്ന നായിക രണ്ടാം പകുതിയില്‍ പറയുന്നത് വീടിന്റെ പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം ആകെയുള്ളത് വെള്ളിയാഴ്ച്ച ഉച്ച നിസ്കാരത്തിന് വാപ്പയും ,വല്യുപ്പയും പള്ളിയില്‍ പോകുമ്പോള്‍ മാത്രമാണ് എന്നാണ്. അത് കഴിഞ്ഞാണ് അവരുടെ പ്രണയം വീട്ടില്‍ പിടിക്കപ്പെടുന്നത് എന്നും കാണിക്കുന്നുണ്ട് (സദാചാര പോലീസ് വഴി വീട്ടില്‍ വല്യുപ്പ അറിയുന്നു - സദാചാര പോലീസിലേക്ക് പിന്നാലെ വരാം ). ഈ പരസ്പരം ഒരു ബന്ധമില്ലാത്ത രണ്ടു പകുതികളിലെ പാത്ര സൃഷ്ടി ഉള്ള തിരക്കഥയെ ആണ് ഒരു മോശം തിരക്കഥ എന്ന് പറയുന്നത്. അടുത്തത്‌ വിനോദിന്റെ കഥാപാത്രം.നായകനായത് കൊണ്ട് മാത്രം നായിക കയറി പ്രേമിക്കുന്ന ഒരു കഥാപാത്രം എന്നല്ലാതെ എന്തെങ്കിലും ആകര്‍ഷണീയമായ ഗുണങ്ങള്‍ ആ കഥാപാത്രത്തിന് ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ആ കഥാപാത്ര സൃഷ്ടാവിന് കഴിയുന്നില്ല . തട്ടമിട്ട പെണ്‍കുട്ടികള്‍ വീക്ക് നസ്സ് ആയ , ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തന്‍ .തട്ടമിട്ട കുട്ടികളില്‍ ആദ്യമായി അടുത്തിടപഴകിയ കുട്ടിയോട് പുള്ളിക്ക് പ്രേമം (കാമം എന്ന് വിളിച്ചാലും തെറ്റില്ല ). തട്ടത്തിന് പകരം ഇറുകിയ ജീന്‍സ് അല്ലെങ്കില്‍ ടീഷര്‍ട്ട് ധരിച്ച പെണ്‍കുട്ടികള്‍ വീക്നെസ്സ് ആണെന്ന് പറഞ്ഞാല്‍ ചിത്രത്തിന്‍റെ ടാഗ് ജീന്‍സിട്ട കുട്ടിയെ പ്രണയിച്ച ഞരമ്പ് രോഗിയുടെ കഥ എന്ന് മാറ്റേണ്ടി വന്നേനെ. പക്ഷെ സിനിമയില്‍ വിനോദ് കാണിക്കുന്ന വികാരങ്ങള്‍ ഇന്‍ഫാക്ച്യുവേഷന്‍ , കാമം ,ഞരമ്പ് രോഗം ...ഈ വികാരങ്ങള്‍ക്ക് അപ്പുറം പ്രണയം എന്ന വികാരമായി വളരുന്നു എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നാന്‍ ഇടയില്ല . നടന് അതിനുള്ള സ്പേസ് നല്‍കാത്തത് വിനീത് ശ്രീനിവാസന്റെ പരാജയം
      തനി പൈങ്കിളിയായ നിന്നിഷ്ടം എന്നിഷ്ടം എന്ന പഴയ സിനിമയിലെ നായകന്‍ (മോഹന്‍ലാല്‍ ഫാന്‍സ്‌ ഞെട്ടണ്ടാ ...നരന്‍ എന്ന സിനിമ വരെ അങ്ങേരെ ഏറ്റവും കൂടതല്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുള്ള കാണികളില്‍ (ബാന്‍സ് അല്ല ) ഒരാളാണ് ഞാന്‍ ) അവതരിപ്പിക്കപ്പെടുന്ന രീതി കണ്ടാല്‍ , അയാളുടെ നിഷ്കളങ്കത ,മറ്റുള്ളവരുടെ ദുഃഖം കണ്ടു നില്‍ക്കാനുള്ള വിഷമം , ഈ സ്വഭാവ രീതികളൊക്കെ നായികയ്ക്ക് എന്നത് പോലെ കാണികള്‍ക്കും ഇഷ്ടപ്പെടും. അതാണ്‌ ഒരു തിരക്കഥയുടെ വിജയം .സംവിധായകന്റെയു
      തട്ടതിന്‍ മറയത്തു എന്ന സിനിമയില്‍ ആകട്ടെ , പ്രധാന കഥാപാത്രങ്ങള്‍ തന്നെ ഇങ്ങനെ കോഞ്ഞാട്ട പരുവത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന തിരക്കഥ പാളിച്ചകള്‍ നിറഞ്ഞതാണ്‌ എന്നല്ല , പാളിച്ചകളുടെ ഘോഷയാത്രയില്‍ എവിടയൊക്കയോ തിരക്കഥ എന്ന പേരില്‍ എന്തക്കയോ കാട്ടി കൂട്ടിയിരിക്കുന്നു എന്ന് വേണം പറയാന്‍ .
      നര്‍മ്മത്തിന് വേണ്ടി മാത്രം മണിക്കുട്ടന്റെ ദഫ് മുട്ട് ടീച്ചര്‍ , അയാളുമായുള്ള നായകന്‍ വിനോദിന്റെ ഫ്ലാഷ് ബാക്ക് എന്നിവ സിനിമയില്‍ തിരക്കഥാകൃത്ത് തിരുകിയാലും സംവിധായകന്‍ അതിനു അനുവദിക്കുമ്പോള്‍ , കുറ്റം കൂടുതല്‍ സംവിധായകന്റെത് ആകുന്നു. സംവിടായകന്‍ ആണല്ലോ ക്യാപ്റ്റന്‍. ഈ സിനിമയില്‍ സംവിധായകന്‍ /തിരക്കഥാകൃത്ത് എന്ന രണ്ട് പാകമല്ലാത്ത വേഷങ്ങള്‍ ഒരുമിച്ചു എടുത്തണിഞ്ഞു 'അച്ഛാ പാന്റു പാന്റു' (കടപ്പാട് -ജഗതി ശ്രീകുമാര്‍ ) എന്ന മട്ടില്‍ വരുന്നത് ഒരാള്‍ തന്നെയായത് കൊണ്ട് പരാജയം
      അയാളുടെ മാത്രമാകുന്നു.

      Delete
  47. Contd...
    Sre Frames,
    ഇനി അഭിനേതാക്കളുടെ കാര്യം .നവീന്‍ പോളി അയാളോട് പറഞ്ഞ കാര്യങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്. അത് പോസ്റ്റിലും പറഞ്ഞിട്ടുണ്ട്. പുളിച്ച കഥാപാത്രത്തെ കിട്ടിയത് അയാളുടെ തെറ്റല്ല . കറണ്ട് അടിച്ചാലും യാതൊരു ഭാവവും പൊളിച്ച് വെച്ച തേങ്ങ പോലെ നിര്‍വികാര ഭാവമാണ് ശ്രീനിവാസന് എല്ലാ സീനുകളിലും. അത് രാമുവിനോട് പൊട്ടി തെറിക്കുമ്പോളും ,കരയുന്ന മകളെ ദുക്ഖത്തോടെ നോക്കുമ്പോളും മാറില്ല .ഞങ്ങളുടെ കോളേജില്‍ നാടകത്തിലോക്കെ അഭിനയിച്ചിരുന്ന ഒരാളെക്കുറിച്ച് പറയുന്ന ഒരു തമാശയുണ്ട് 'ഭാര്യ പാല് കൊണ്ട് വരുന്ന സീനിലും ,മകനെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന സീനിലും അവന്റെ മുഖത്തു ഒരേ ഭാവമാണ്' എന്ന് .അതെ അവസ്ഥയാണ് ശ്രീനിവാസന്‍ എന്ന നടനും ഈ സിനിമയില്‍ .മനോജ്‌ കെ ജയന്‍ തിരോന്തരം ഫാഷ മൊഴിയുന്ന പോലീസുകാരനാകാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ഓര്‍മ്മ വന്നത് മുംബൈ ട്രാഫിക് സിഗ്നലില്‍ 'ചേട്ടാ' എന്ന മുറിമലയാളം പറഞ്ഞു മലയാളിയായ കരിക്ക് വില്പനക്കാരനെ സോപ്പിട്ടു ബക്ഷിഷ് അടിക്കാന്‍ നോക്കുന്ന ഹിജഡകളെയാണ്

    ഇനി സദാചാര പോലീസിന്റെ കാര്യം . ഗൌരവതരമായ ഒരു സമീപനം അക്കാര്യത്തിലും ഈ ചിത്രത്തില്‍ ഇല്ല. കാരണം ഞാന്‍ പോസ്റ്റില്‍ പറഞ്ഞത് പോലെ 'കടയുടെ ഉത്ഘാടനത്തിനു ശേഷം മുസ്തഫയും , സുഹൃത്തുമായി മുഴുവന്‍ കറുത്ത ഗ്ലാസ് ഇട്ട വണ്ടിയില്‍ വീട്ടിലേക്ക് തിരികെ പോകുന്ന സാവിത്രിയെ ആ നാട്ടിലെ ചില ബ്രാഹ്മണര്‍ കാണുന്നു .മുസ്തഫയുടെ കൂടെ രാമസ്വാമിയുടെ ഇല്ലത്തെക്കുട്ടി കാറില്‍ പോകുന്നത് സഹിക്കാനാവില്ല എന്ന് പറയുന്ന അവര്‍ മുസ്തഫയുടെ സുഹൃത്തായ സുപ്രു അയ്യര്‍ കാറില്‍ നിന്നുമിറങ്ങി അവരുടെ തന്തക്കു വിളിക്കുമ്പോള്‍ "അല്ലെങ്കിലും ഞങ്ങളുടെ റോള്‍ കഴിഞ്ഞു .നിങ്ങള്‍ പോയിക്കൊള്ളു ഞങ്ങള്‍ രാമസ്വാമിയെ വിളിച്ച് വിവരം പറയാം " 'എന്ന മട്ടില്‍ പിന്‍വാങ്ങുന്നു. ഒരു സമീപനം തീരെ വിവരമില്ലാത്ത ഒരു തൂലികയില്‍ നിന്ന് പിറന്നതാണ് എന്ന തോന്നല്‍ ഉണ്ടാക്കും .ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് നായകന്റെ ജീവിതത്തില്‍/ പ്രണയത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത് .അത് സര്‍ക്കാസം ആണെങ്കില്‍ അവിടെ പ്രണയ കഥയ്ടെ ഭദ്രത പൊളിയുന്നു.അല്ല സീരിയസ്സായി പറഞ്ഞതാണെങ്കില്‍ 'അന പറക്കുന്ന കാലത്ത് ' മാത്രം സംഭവിക്കുന്ന കാര്യങ്ങള്‍ ആകുന്നു .ക്യാമറ മോശമില്ല .അതും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് . പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഗ്നമോന്നും ഉള്ളതല്ല (സിനിമ തിയറ്റര്‍ വിട്ടാലും കാലങ്ങളോളം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പശ്ചാത്തല സംഗീതമുള്ള നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , സമ്മര്‍ ഇന്‍ ബെത്ലഹേം, മൈന തുടങ്ങിയ സിനിമകള്‍ ആസ്വദിച്ച ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഉള്ള അഭിപ്രായം )

    ReplyDelete
  48. I dont have malayalam key pad in my system so kindly bear with me. I just went through some of your blogs commenting on the newly released films. I feel sorry for having read your blogs since this is an utter waste of time and nothing else. You can always exercise your freedom of opinion and write all the trash on this so called 'blog', but not at the expense of demoralising a film and its creators.
    I have watched this movie and to be honest i felt this unleashed a sense of freshness on the viewers. Not even a single person who watched this film had negative comments about it. Instead of appreciating the effort of a new young director to make a good movie, what you're doing is just killing the essence out of it.
    May be you're doing this because like some old useless film critics do, always criticise the good movies and appreciate the silent movies that fall into the 'off beat' genre. My dear friend, you dont have to imitate other critics (by voicing aginst public opinion and thereby creating a big fuss and discussion, thereby invreasing the hit count of your 'blaag'). Or may be u're so painlessly failed in life so that u just want to be 'noticed' and thereby pouring in all these idiotic nonsensical amateur reviews(if thats wat u call this piece of crap).

    So my dear friend, Please for Gods sake, always give an honest opinion on films rather than trying to be 'different'.

    Thanks and not going to visit this link again.

    ReplyDelete
    Replies
    1. അനിയാ,അനോണി,ഇതിനുള്ള ഉത്തരം ഞാന്‍ പണ്ടേ പറഞ്ഞതാണ്‌ . ഈ ചിത്രം (ഇതല്ല ഈ ബ്ലോഗില്‍ മോശം എന്ന് പറഞ്ഞിടുള്ള ഏതൊരു ചിത്രവും) ഇഷ്ട്ടപെട്ടവരോട് എനിക്ക് യാതൊരു വിരോധവും എല്ലാ.മറിച്ചു അവര്‍ക്ക് കാശു മുതലായത്തില്‍ എനിക്ക് സന്തോഷവും ഉണ്ട്.പക്ഷെ ആ ഒരു ഒറ്റ കാരണം കൊണ്ട് ഞാനും എന്‍റെ കാശു മുതലായതായി സങ്കല്പ്പിചോണം എന്ന് പറയുന്നത് കഷ്ട്ടമല്ലേ?ഇവിടെ വരുന്ന മിക്ക അഭിപ്രായങ്ങളും സിനിമ
      റീലിസ് ചെയ്യുന്നതി ന്‍റെ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്നതാണ് .ഏറ്റവും ആദ്യം പറയന്ന അഭിപ്രായം എങ്ങനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തം ആകണം എന്ന ഉദേശ തോടെ ആകും എന്ന് മനസിലായില്ല

      Delete
  49. പടം 100 ദിവസം ഓടിയല്ലോ

    ReplyDelete
    Replies
    1. ക്ഷമിക്കണം അത് ഞാന്‍ അറിഞ്ഞില്ല .നാളെ മുതല്‍ ഇഷ്ടപ്പെട്ടു കൊള്ളാം :)

      Delete
  50. ഈ സിനിമയിലെ കഥ നിങ്ങള്‍ മനസിലായി എന്ന് പറയുന്നത് വലിയൊരു കാര്യമാണ്.എനിക്ക് പല രംഗങ്ങളും തമ്മില്‍ യാതൊരു ചേര്‍ച്ചയും തോന്നിയില്ല.
    രാഷ്ട്രീയവും ഇതിലെ പ്രണയവും തമ്മില്‍ എന്ത് ബന്ധം?പല സംഭാഷങ്ങള്‍ക്കും നിലവാരം അടുത്ത് കൂടെ പോലും പോയിട്ടില്ല.സണ്ണി വെയെന്‍ ന്റെ രംഗം മാത്രം നന്നായി .അത് ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൊണ്ട് മാത്രം

    ReplyDelete