Saturday, February 23, 2013

ഷട്ടര്‍ (2013 ലെ ട്രാഫിക്‌ !) Shutter Review

ഷട്ടര്‍ - 2013 ലെ ട്രാഫിക്‌ .....പൊളപ്പന്‍ തലക്കെട്ടാണല്ലോ? ഉള്ളത് തന്നേ  അണ്ണാ ? അണ്ണന്‍ പടം കണ്ടോ ?

പിന്നെ കാണാതെ അഭിപ്രായം എഴുതാന്‍ ഞാനാരെടെ വല്ല പത്രത്തിലേയും സിനിമ ലേഖകനോ ?

പിന്നെ പറയെന്നേ, പടത്തിനെ പറ്റി. ഏതോ പുതിയ സംവിധായകന്‍ ആണെന്ന് കേട്ടത് കൊണ്ട് ഞാന്‍ ആ വഴിക്കേ പോയില്ല. പിന്നെ അണ്ണന്‍ ഈ ജാതി തുരുമ്പ് പടമൊന്നും വിടില്ല എന്നെനിക്കു നന്നായി അറിയാം.സംഗതി ന്യു ജനറേഷന്‍ തന്നേ?  നിക്കര്‍ , കോഫി മഗ്,  1 ദിവസം നടക്കുന്ന 100 കഥകള്‍ , അവിഹിതം,മദ്യപിക്കുന്ന സ്ത്രീകള്‍, അശ്ലീലം എല്ലാം ഉണ്ടോ അണ്ണാ? ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം നല്ലൊരു ന്യൂ ജനറേഷന്‍  സിനിമ കണ്ടത് മറന്നു ..വി കെ പ്രകാശൊക്കെ ഇപ്പോള്‍ ഭയങ്കര ഡിസന്റ്  ആയെന്നേ.

ഡേ ... മര്യാദക്ക്  കേള്‍ക്കാമെങ്കില്‍ കേള്‍ക്ക്. നീ പറഞ്ഞത് പോലെ പുതുമുഖം ജോയ് മാത്യു ആണ് ഈ ചിത്രം സംവിധാനം ചെയ്തത് .സരിത ആന്‍ തോമസ്‌ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലാല്‍ (താടി ), ശ്രീനിവാസന്‍ ,സജിത മഠത്തില്‍ ,വിനയ് ഫോര്‍ട്ട്‌,റിയ സൈറ, പ്രേം കുമാര്‍  തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഹരി നായര്‍  .കോഴിക്കോടിന്റെ പാശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒരു കൊച്ചു ചിത്രമാണ് ഇതു .രണ്ടു പകലും ഒരു രാത്രിയും ആണ് ഈ കഥ നടക്കുന്നത്

ഇനി സിനിമയെ പറ്റി, കുറച്ചു കാലം മുന്‍പ് ഇറങ്ങിയതും നിരൂപകര്‍ എമ്പാടും പുകഴ്ത്തിയതും എന്നാല്‍ പ്രേക്ഷകര്‍ തിരിഞ്ഞു നോക്കാത്തതുമായ ഒരു സിനിമയുണ്ട്  ഫ്രൈഡേ. ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ രണ്ടു ചിത്രങ്ങളുടെയും കഥ ഒന്നാണ്.സത്യമായും ഈ എഴുതിയ വരിയുടെ പേരില്‍ ഈ ചിത്രം കണ്ടവര്‍ എന്നെ തല്ലാന്‍ സാധ്യതയുണ്ട്.അവിടെയാണ് ജോയി മാത്യു എന്ന തിരക്കഥാകൃത്ത്  ചുമ്മാ വിജയിക്കുന്നത് .പക്ഷെ രണ്ടിലും മറന്നു വെച്ച സാധനം തിരിച്ചു കൊടുക്കുന്ന നല്ലവനായ ഓട്ടോ ഡ്രൈവര്‍ ഒരു പ്രധാന കഥാപാത്രമാണ് .ഫ്രൈഡേ എന്ന സിനിമയില്‍ ഇല്ലാത്ത ഒരു സത്യസന്ധത എനിക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നു എന്ന് മാത്രം.

ഒരു ബ്രേക്കിന് ശ്രമിക്കുന്ന, സിനിമ ലോകത്ത് ബഹുമാനിക്കപ്പെടുന്ന, സംവിധായകന്‍ മനോഹരനില്‍ (ശ്രീനിവാസന്‍) നിന്നാണ് സിനിമ തുടങ്ങുന്നത് എങ്കിലും  ഗള്‍ഫ് മലയാളി ആയ ഹമീദില്‍ (ലാല്‍)  നിന്നാണ് കഥ തുടങ്ങുന്നത് . തികഞ്ഞ യാഥാസ്ഥിതികനായ  ഇയാള്‍ കൌമാരക്കാരിയായ പതിനേഴുകാരിയായ  മകളുടെ (റിയ സൈറ)  പഠനം അവസാനിപ്പിച്ച്‌ നിക്കാഹ് കഴിപ്പിക്കാനുള്ള  ഒരുക്കത്തിലാണ്.വീട്ടിനു മുന്നില്‍ ഇയാള്‍ക്ക് മൂന്ന് കട മുറിയുണ്ട്.രണ്ടെണ്ണം വാടകയ്ക്ക് കൊടുത്തിട്ടുള്ള ഇയാള്‍ ഒരെണ്ണം ഭാവിയിലെ  സ്വന്തം ആവശ്യത്തിനു സൂക്ഷിക്കുന്നു.ഇയാളുടെ സൌഹൃദ സംഘത്തിലെ ഒരു അംഗമാണ് സുര (വിനയ് ഫോര്‍ട്ട്‌)  എന്ന  ഓട്ടോ ഡ്രൈവര്‍ .ഒരു രാത്രി, മദ്യപാനത്തിനായി രഹസ്യമായി സ്വന്തം കട മുറിയില്‍ കൂടുന്ന ഹമീദും സംഘവും, ഓരോരുത്തരായി പിരിഞ്ഞു ഒടുവില്‍ ഹമീദും സുരയും മാത്രമാകുന്നു. ഒരു കുപ്പി കൂടി വാങ്ങാനായി സുരയുടെ ഓട്ടോയില്‍ പോകുന്ന ഹമീദ് വഴിയില്‍ കാണുന്ന ഒരു തെരുവ് വേശ്യയില്‍ (സജിത മഠത്തില്‍)  ആകൃഷ്ട്ടനാകുന്നു.അവളുമായി ഒരു ഹോട്ടലിലും മുറി കിട്ടാത്തത് കൊണ്ട് ഒടുവില്‍ സ്വന്തം കട മുറിയില്‍ എത്തുന്ന ഹമീദിന്, ഒരു പ്രത്യേക സാഹചര്യത്തില്‍ പുറത്തു നിന്ന് പൂട്ടപ്പെട്ട ആ കടമുറിയില്‍,ഇയാള്‍ വിളിച്ചു കൊണ്ട് വന്ന തെരുവ് വേശ്യയോടൊപ്പം  ആ രാത്രിയും പിറ്റേന്ന് പകലും കഴിയേണ്ടി വരുന്നു . ഇവിടെ ആ കടയുടെ ഷട്ടര്‍ രാത്രി അയാളുടെ ശത്രുവും പകല്‍ അയാളുടെ മിത്രവും ആകുന്നു എന്നിടത്താണ് ഷട്ടര്‍ എന്ന ഈ സിനിമയുടെ പേരിന്റെ പ്രസക്തി  എന്ന് തോന്നുന്നു.അടച്ചിട്ട ആ കടമുറിയുടെ ഷട്ടറിന്റെ വിടവിലൂടെ ,അയാള്‍ കാണുന്നത്, അറിയുന്നത്,അത് അയാളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇവയിലൂടെയാണ് ഷട്ടര്‍ എന്ന സിനിമ പുരോഗമിക്കുന്നത് . ഒരു ഷട്ടറിനു പിന്നില്‍ മാനവും അടക്കിപ്പിടിച്ചു ശ്വാസം വിടാന്‍ പോലും ഭയന്ന് അയാള്‍ ഇരിപ്പുണ്ട് എന്നറിയാതെ അയാളുടെ ലോകം അയാള്‍ക്ക് ചുറ്റും ജീവിക്കുന്ന ഒരു രാത്രിയും ഒരു പകലും. അതാണ് ഈ സിനിമ.

അതല്ലല്ലോ ഇതെന്തോ അവാര്‍ഡു പടം ആണെന്നാണല്ലോ കേട്ടത് ?


ഒന്ന് പോടെ. ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ, അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംഷയോടെ ഒരു മിനിട്ട് പോലും വലിച്ചില്‍ ഇല്ലാതെ പോകുന്ന ഒരു പടമാണ് അവാര്‍ഡ്‌ പടം എന്ന് നീ ഉദേശിച്ചത്‌ എങ്കില്‍ ഇതു ഒന്നൊന്നര അവാര്‍ഡ്‌ പടം തന്നെ .തുടക്കത്തില്‍ കഴിവുള്ള , എന്നാല്‍ അവസരം ലഭിക്കാത്ത സംവിധായകന്‍ എന്ന രീതിയില്‍ ശ്രീനിവാസനെ അവതരിപ്പിച്ചു കണ്ടപ്പോള്‍ ശരിക്കും ഞെട്ടി ."ആത്മ കഥാംശം " കേറി സംവിധായകന്‍ പടം കുളമാക്കും എന്ന് ശരിക്കും ഉറപ്പിച്ചതാ . പക്ഷെ അഭിനന്ദനങ്ങള്‍ ജോയ് മാത്യു .നിങ്ങള്‍ ശരിക്കും തകര്‍ത്തു .പിന്നെ ഈ ചിത്രത്തിന്റെ കഥ മേല്‍പ്പറഞ്ഞത്‌ ആണ്  എങ്കിലും അശ്ലീലമായി ഒരു വാക്ക് പോലും ഈ ചിത്രത്തില്‍ ഇല്ല എന്നത് എടുത്തു പറയേണ്ടത് ഉണ്ട്

അല്ല ജാതിമതപരമായി ഒരു അതിസാരത്തിനുള്ള സോറി അതി വായനക്കുള്ള സ്കോപ് ............

നിന്നെയും അണലി ഷാജിയെയും പോലുള്ള ശവം തീനികള്‍ക്ക് കടിച്ചു വലിക്കാനുള്ള വല്ല എല്ലിന്‍ കഷ്ണവും കിട്ടുമോ എന്ന് നോക്ക്.നിനക്കൊക്കെ അതല്ലേ ഇഷ്ട്ടം 

 അപ്പോള്‍ അഭിനയമോ?

കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും വലിയ പാളിച്ച ആയി എനിക്ക് തോന്നിയത് മികച്ച നടിക്കുള്ള അവാര്‍ഡ്‌ ആണ് .റീമ കല്ലിംഗല്‍ എന്ന നടി 22 f കോട്ടയം എന്ന ചിത്രത്തില്‍ ചെയ്തതിനെക്കാള്‍ എത്രയോ മികച്ച പ്രകടനമായാണ് ഈ ചിത്രത്തില്‍ പേരില്ലാത്ത തെരുവ് വേശ്യയായി അഭിനയിച്ച സജിത മഠത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് .ഒരു പക്ഷെ മലയാളിയുടെ നായികാ സങ്കല്പം അനുസരിച്ച് ഈ കഥാപാത്രം നായികയാണോ ഉപനായിക ആണോ എന്ന സംശയം ആകാം ആ തീരുമാനത്തിന് പിന്നില്‍ . ബാക്കി ആരും മോശമായി എന്ന് പറയാനില്ല വിനയ് ഫോര്‍ട്ടും , ലാലും എടുത്തു പറയേണ്ട രണ്ടു പേരുകള്‍ ആണെന്ന് മാത്രം .   

അപ്പോള്‍ ചുരുക്കത്തില്‍ ...

ഒരു ചുരുക്കവും ഇല്ല . ഒരു നല്ല പടം കാണണം എങ്കില്‍ പൊയി  കാണെടെ     

2 comments:

  1. ഒരു നല്ല പടം കാണണം എങ്കില്‍ പൊയികാണാം അല്ലെ...

    ReplyDelete
  2. //ഒന്ന് പോടെ. ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ, അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംഷയോടെ ഒരു മിനിട്ട് പോലും വലിച്ചില്‍ ഇല്ലാതെ പോകുന്ന ഒരു പടമാണ് അവാര്‍ഡ്‌ പടം എന്ന് നീ ഉദേശിച്ചത്‌ എങ്കില്‍ ഇതു ഒന്നൊന്നര അവാര്‍ഡ്‌ പടം തന്നെ//
    താങ്കള്‍ക്ക് എന്തുകൊണ്ട് അങ്ങിനെ തോന്നി എന്ന് എനിക്കറിയില്ല.സത്യത്തില്‍ എനിക്ക് ഈ പറഞ്ഞ സിനിമാ അനുഭവം ഒന്നും തന്നെ അനുഭവപ്പെട്ടില്ല എന്ന് പറയേണ്ടി വരും.ഇന്നാണ് ചിത്രം കാണാന്‍ സാധിച്ചത്.പലയിടങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ചതിനാല്‍ ഒരുപാട് പ്രതീക്ഷകളോടെ കണ്ട ഒരു ചിത്രം.ത്രില്ലെര്‍ എന്നൊക്കെ കേട്ടപ്പോള്‍ വല്ലാതെ എന്തക്കെയോ കയറി ആശിച്ചു പോയി. :( ആകെ രണ്ടേകാല്‍ മണിക്കൂറിനടുത്താണ് ചിത്രത്തിന്‍റെ സമയം.ഇതില്‍ ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ സംവിധായകന്‍ അങ്ങനെ വെറുതെ അലഞ്ഞു തിരിഞ്ഞു നടന്നു കഥാപാത്രങ്ങളെ പ്രേക്ഷകനെ പരിചയപ്പെടുത്തുന്നുണ്ട്.ഈ സമയം എവിടെ,ഇതു ഭാഗത്താണ് പ്രേക്ഷകന്‍ പറഞ്ഞതുപോലെ 'ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ, അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംഷയോടെ ഒരു മിനിട്ട് പോലും വലിച്ചില്‍ ഇല്ലാതെ' കടന്നുപോകുന്നതെന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ട്.കുറച്ചെങ്കിലും ആകാംഷ തോന്നിപ്പിച്ചത് സിനിമയുടെ മധ്യ ഭാഗത്താണ്.ഒടുവില്‍ മകള്‍ അച്ഛന് കൊടുക്കുന്ന ഉപദേശവും കൂടി കേട്ടതോടെ തൃപ്തിയായി.ഇതാണോ കഥയുടെ സാരാംശം ? അതിനെന്തായാലും തീയറ്ററില്‍ നല്ല കൂവല്‍ ആയിരുന്നു.ആകെ കയ്യടി കേട്ടത് ചിത്രത്തിന്‍റെ ഒടുവില്‍ സജിത മഠത്തില്‍ ശ്രീനിവാസനോട് പറയുന്ന ഒരു സംഭാഷണത്തിന് മാത്രം.ശ്രീനിവാസന്റെ കഥാപാത്രം ഒക്കെ എന്തിനായിരുന്നു സിനിമയില്‍ ?പിരിമുറുക്കം നിറഞ്ഞ ഒരു കഥ പറഞ്ഞുപോകുമ്പോള്‍ അത്തരം ഒരു സംവിധായകന്റെ അതി സാധാരണമായ കഥാ സന്ദര്‍ഭങ്ങള്‍ കൂടി ചേര്‍ത്തതോടെ സിനിമ ഒരുമാതിരി തളര്‍ന്നു പോയി.അതുപോലെ അഗസ്റ്റിന്റെ കഥാപാത്രം?പ്രേം കുമാറിന്റെ കഥാപാത്രം?കാല്‍ മണിക്കൂര്‍ നീളമുള്ള വെള്ളമടി രംഗം?ഇതൊക്കെ എന്തിനായിരുന്നു എന്ന് ഒരു പിടിയും ഇല്ല.എന്തായാലും ഇതിന്റെ ക്ഷീണം മാറ്റാന്‍ 'ഒഴിമുറി' രണ്ടു നേരം വീതം രണ്ടു ദിവസത്തേക്ക് ഒന്ന് കഴിക്കണം.ക്ഷീണം മാറി എണീറ്റ്‌ നടക്കണ്ടേ ? :)

    ReplyDelete