Showing posts with label latest Malayalam movie. Show all posts
Showing posts with label latest Malayalam movie. Show all posts

Sunday, March 10, 2013

റെബേക്ക ഉതുപ്പ് കിഴക്കേമല (ഒരു മാ പ്രസിദ്ധീകരണ തുടരന്‍ !!!)

അനിയാ , നീ റൊട്ടി എന്ന് കേട്ടിട്ടുണ്ടോ അല്ലെങ്കില്‍ അഞ്ചു സുന്ദരികള്‍ , ആലിപ്പഴം , ഹൌവ്വ ബീച്ച് ...

കേട്ടിട്ടുണ്ട് ... പക്ഷെ ... ഏതൊക്കെ തമ്മില്‍ എന്താ ബന്ധം ?

അനിയാ പണ്ട് പണ്ട് ... അതായിത്  നീയൊക്കെ ഇതു പോലെ ഓണ്‍ ലൈന്‍ സാഹിത്യവും 50 ഷേഡഡ്സ് ഓഫ് തേങ്ങാക്കുല കള്ള ഇ ബുക്കും ഒക്കെ വായിച്ചു കോള്‍ മയിര്‍ കൊള്ളുന്ന കാലത്തിനും ഒത്തിരി മുന്‍പ് മലയാളത്തിലെ ആബാല വൃദ്ധം ജനങ്ങളും വായിച്ചു അതെ വികാരം ഉണ്ടാക്കിയിരുന്ന മാ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഹിറ്റ്‌ തുടരന്‍ സാധനങ്ങളുടെ പേരാണ് ഇവയൊക്കെ.

ആണോ ? ശരി അതിപ്പോള്‍ പറയാന്‍ ?

അത് വഴിയെ പറയാം . ഞാനിപ്പോള്‍  വന്നത് നമ്മുടെ സുന്ദര്‍ദാസ് സംവിധാനം ചെയ്ത റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമ റീലീസ്  ആയതു നീ അറിഞ്ഞാ യിരുന്നോ?

എവിടന്നു അണ്ണാ നമ്മുടെ പാവം രെജ്ഞന്‍ പ്രമോദിന്റെ പടം കാണാന്‍ പോലും സമയം കിട്ടിയില്ല അപ്പോളാ ....ഉതുപ്പ്

വി സി അശോക് തിരകഥ ഒരുക്കുന്ന ഈ ചിത്രത്തില് അഭിനേതാക്കള്‍ ആന്‍ അഗസ്റ്റ്ന്‍ റ്റൈറ്റില്‍ റോളില്‍ വരുമ്പോള്‍ കൂടെ സായികുമാര്‍, ശാരി , ശ്രീകുമാര്‍ , ഷാനവാസ്‌ , സുകുമാരി , സിദ്ധാര്‍ധ് ഭരതന്‍, ജിഷ്ണു, നിഖില്‍ ,കലാഭവന്‍ മണി,ശശി കലിംഗ,സുരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു .സംഗീതം രതീഷ്‌ വേഗ.നിര്‍മ്മാണം ഉപാധ്യായ ഫിലിംസ്  .(വിധി കാണികളുടെ എന്ന് കൂടി ചേര്‍ക്കുന്നതാണ് ഒരു മര്യാദ!! ).

മതി മതി എന്ത് പറഞ്ഞാലും അണ്ണന് ഒരു പുച്ഛം !! ഒന്നുമല്ലെങ്കില്‍ മലയാളത്തില്‍ സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരു സിനിമ വന്നിട്ട് ഇങ്ങനെയാണോ പ്രതികരണം.

അതേടാ വെളുത്തു കൊഴുത്തു ഒരുമാതിരി പാലപ്പം പോലിരിക്കുന്ന ആനിനെ കൊണ്ട് തന്നെ വേണം ഒളിമ്പിക്സ്നു തയ്യാറെടുക്കുന്ന ഒരു ഓട്ടക്കാരിയുടെ റോള്‍ ചെയ്യിക്കാന്‍. എന്‍റെ അഭിപ്രായത്തില്‍ ആത് പോലത്തെ റോള്‍ ചെയ്യാന്‍ ഏറ്റവും പറ്റിയത് റീമ കല്ലിംഗല്‍ പോലുള്ള ഒരു നടിയാണ് എന്നാണ് . ഇവിടെ തുടങ്ങുന്നു സംവിധായകന്റെ ഒഴിവാക്കാവുന്ന പിഴവുകള്‍.(പണ്ട് ഇറങ്ങിയ, നടി  നമിത ഓട്ടക്കാരി ആയി അഭിനയിക്കുന്ന ഏതോ സത്യരാജ് ചിത്രം ഓര്‍മ്മ  വരുന്നു .കുറഞ്ഞ പക്ഷം ഗ്ലാമര്‍ ഉദ്ദേശിച്ചു നടത്തിയ ആ കാസ്റ്റിംഗിനെ സൌഹൃദ സദസ്സുകളില്‍  തെറി പറഞ്ഞ കാലമേ നിന്‍റെ മുന്നില്‍ നാലര അടി പൊക്കമുള്ള ഉരുണ്ട ഈ ഓട്ടക്കാരി നില്‍ക്കുമ്പോള്‍ എന്ത് പറയാനുണ്ട്‌ ?)

അല്ല മലയോര പശ്ചാത്തലത്തില്‍ ഹൃദയഭേദകമായ  ഒരു കുടുംബ പ്രണയ കഥ എന്നാണല്ലോ കേട്ടത്

എന്തിനാ അനിയാ  പ്രണയവും കുടുംബവും മാത്രം ആക്കിയത് .പ്രണയ കുടുമ്പ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് വിളിക്കാമല്ലോ? കഥ ഇതു വരെ എവിടെയൊക്കെയോ നല്ല ജോലി ചെയ്തു ജീവിക്കുന്ന മൂന്ന് സുഹൃത്തുക്കള്‍ അവധിക്കാലം അടിച്ചു പൊളിക്കാനായി അവര്‍ പണ്ട് പഠിച്ച കിഴക്കേമല എന്ന മലയോര ഗ്രാമത്തിലേക്ക് യാത്രയാകുന്നു .അവരുടെ  ഓര്‍മ്മകളിലൂടെ   കാലം പുറകോട്ടു  . ആ ഗ്രാമത്തില്‍ സമ്പന്ന കുടുംബത്തിലെ ശോശാമ്മയെ (ശാരി ) വിവാഹത്തലേന്നു ഒളിച്ചോടി കല്യാണം കഴിച്ച പാവപ്പെട്ട മലയോര കര്‍ഷകന്‍ ‍ ഉതുപ്പ് (സായി കുമാര്‍) . പള്ളിയിലെ നിന്ന് കൊണ്ട് പ്രവേശിക്കുന്ന അച്ചന്‍ (അഗസ്ട്ട്യന്‍ ) അവിടുത്തെ ഗുണ്ടയും പോലീസും എല്ലാമായ കൊച്ചച്ചന്‍ (കലാഭവന്‍ മണി ). ശോശാമ്മയുടെ സഹോദരങ്ങള്‍ മാത്തുക്കുട്ടിയും (ശ്രീകുമാര്‍ ) റാഫേലും (ഷാനവാസ്‌ ) ഇവരുടെ അമ്മ സുകുമാരി .മാത്തുക്കുട്ടിയുടെ അളിയന്‍ കുരുവിള (ജിഷ്ണു)  ഉതുപ്പിന്‍റെ അയല്‍ക്കാരന്‍ ജാതി കുശുബുകാരന്‍   രാമന്‍ നായര്‍  (ശശി കലിംഗ)  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍  .

സിനിമ തുടങ്ങുന്നത് തന്നെ റെബേക്ക ഏഷ്യാഡില് ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ  മെഡല്‍ നേടുന്നിടതാണ് (സത്യമായും മീശ മാധവനില്‍ (ജഗതി - ദിലീപ് , ബുഷ്‌ -ഒബാമ ഭാഗം  പോലെ ) ഒക്കെ കാണിച്ച പോലെ ഇതു ആരുടെയോ സ്വപ്നം ആണെന്നാണ് ഞാന്‍ ആദ്യം കരുതിയത്‌. അത്രക്ക് സില്ലി ആയി ആണ് സംഗതി എടുത്തിരിക്കുന്നത്.സ്വര്‍ണം കിട്ടിയതോടെ ശോശാമ്മയുടെ ബന്ധുക്കള്‍  ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നു അത് ഉറപ്പിക്കാനായി മാത്തുക്കുട്ടിയുടെ അളിയന്‍ കുരുവിളയുമായി റെബേക്കയുടെ വിവാഹം നിശ്ചയിക്കുന്നു .ഒളിംപ്ക്സ് സ്വര്‍ണ്ണത്തിന്നായി കിട്ടിയ ജോലി പോലും വേണ്ട എന്ന് വെച്ചിരിക്കുന്ന കൊച്ചിന് കല്യാണ കാര്യത്തില്‍ ഒരു പ്രശ്നവും ഇല്ല (അതെല്ലാം അപ്പച്ചനും അമ്മച്ചിയും പറയുന്ന പോലെ  എന്ന ലൈന്‍ ) അങ്ങനെ  കല്യാണ നിശ്ചയവും ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന റെബേക്കയുടെ ജീവിതത്തിലേക്ക് അടുത്തവന്‍ കൊച്ച് അര്‍ജുന്‍ (സിദ്ധാര്‍ധ് ഭരതന്‍ ) കടന്നു വരുന്നു . ഇവര് പഴയ ബാല്യകാല  ചങ്ങാതിമാരാണ് . അദ്ദേഹം പട്ടാളത്തില്‍ ‍ പോയി അവിടെ മികച്ച അത്ലറ്റ് ആയി ഉയര്‍ന്നു വരുമ്പോള്‍ പരിക്ക് പറ്റി , ലൈന്‍ പൊട്ടി  ആകെ ജീവിത കോഞ്ഞാട്ടയായി വരുന്ന വഴിയാണ്  .ഗുരുവും ശിഷ്യയും ഒരുമാതിരി എടാ പോടാ ലൈന്‍ . പിന്നെ സംഗതി സ്പോര്‍ട്സ് ആയതു കൊണ്ട് ഇവര്‍ ട്രാക്ക് സ്യുട്ടും  ഇട്ടു ഗ്രാമത്തിലെ ഇടവഴികളിലൂടെ ഓടിക്കളിക്കുന്നു (പരിശീലനം , പരിശീലനം).ഇനി  വേണ്ടത് ത്രികോണം അത് ഉണ്ടാക്കാനായി ഇന്ന് പഴയകാലത്തിലേക്ക്  കാര്‍ ഓടിച്ചു വരുന്ന മൂന്നു പേരെ റെബേക്കയുടെ വീട്ടിനടുത്ത് രാമന്‍ നായരുടെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിക്കുന്നു .അതിലൊരുത്തനും റെബേക്കയോട് പ്രേമം .

എന്നിട്ട്

പിന്നങ്ങോട്ട് ട്വിസ്ട്ടുകളുടെ ഒരു പെരു മഴക്കാലമാണ്. മൂന്നാമത്തവന് ഒരു സ്കോപ്പും ഇല്ലാത്തത് കൊണ്ട് അവനും സുഹൃത്തുക്കളും റെബേക്കയെയും അര്‍ജുനനെയും മുറിയില്‍ പൂട്ടിയിടുന്നു.നാട്ടുകാരെ വിളിച്ചു വരുത്തി നാറ്റിക്കുന്നു . രാഷ്ട്രീയവും റബ്ബറുമായി നടക്കുന്ന കുരുവിള അച്ചായന്‍ ഇതറിഞ്ഞു പാഞ്ഞെത്തി പട്ടാളക്കാരനും കായികതാരവും ഒക്കെ ആയ അര്‍ജുനെ പൊതുരെ തല്ലി നാട്ടില്‍ കണ്ടു പോകരുത് എന്ന് പറയുന്നു.ചീത്തപ്പേര് വന്നതിനാല്‍ റെബേക്കായുടേയും കുരുവിളയുടെയും കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിക്കുന്നു.

കല്യാണ തലേന്ന് അച്ചായന്‍ കുടുംബ സമേതം വന്നു കല്യാണം നടക്കണം എങ്കില്‍ ഉതുപ്പച്ചയന്റെ എട്ടു ഏക്കര്‍ റബ്ബര്‍ തോട്ടം എഴുതിത്തരണം എന്ന് പറയുന്നതോടെ ഉതുപ്പച്ചയന്‍ ഹാര്‌ട്ട്  അറ്റാക്ക്‌ വന്നു മരിക്കുന്നു (ഡിം .......) . ശോശാമ്മ ചേട്ടത്തി നല്ലവനായ അര്‌ജുനനു റെബേക്കയെ കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു .ജാതി മത വ്യത്യാസങ്ങള്‍ ഒന്നും പ്രശ്നം അല്ല  എന്ന് വിപ്ലവകാരിയായ കൊച്ചച്ചന്‍ (കലാഭവന്‍ മണി) പ്രഖ്യാപിക്കുന്നതോടെ ശുഭം


അല്ല അപ്പോള്‍ ആ പഴയ മൂന്നു പേര്‍ .. അവര് വന്നിട്ട് ....?


ഓ അവര് വരുന്നു . അര്‍ജുന്‍ -റെബേക്കമാരുടെ വീട്ടില്‍ എത്തുന്നു ഒരു കുഞ്ഞു പുറത്തും മറ്റേതു അകത്തും ആയി റെബേക്ക ഹാപ്പി

അപ്പോള്‍ ഒളിംപിക്സ് ......?

ഇതു അവന്മ്മാരും ചോദിക്കുന്നുണ്ട് . അപ്പോള്‍ റെ ബേ ക്ക കൂള്‍ ആയി കഴിഞ്ഞ ഒളിം പിക്സില് അവസാന റൌണ്ടില്‍ തോറ്റ ത്തില്‍ പിന്നെ പോയില്ല (ഒരുമാതിരി പത്താം ക്ലാസ്സ്‌ തോറ്റത്തില്‍ പിന്നെ പഠിച്ചില്ല എന്ന് പറയുന്ന പോലെ ).ലവന്മാര്‍ ചായയും കുടിച്ചു തിരികെ പോകുന്നു വീണ്ടും ശുഭം


എന്‍റെ അമ്മോ ഇതെന്തോന്ന്? ഇതിലും ഭേദം മനോരമയോ മംഗളമോ വാങ്ങി തുടരന്‍ വായിക്കുന്നതല്ലേ ?
അതല്ലേ പറഞ്ഞെ ആദ്യമേ .ഏറ്റവും കുറഞ്ഞ പക്ഷം ആ ശശി കലിംഗ ചെയ്ത റോള്‍ വല്ല നെടുമുടി വേണുവിനു വല്ലതും കൊടുത്തിരുന്നു എങ്കില്‍ അത്രയും ആശ്വാസം ആയേനെ (സംഗതി ജഗതി ചെയ്യേണ്ട സാധനമാണ് ) ആനിനെ കൊണ്ട് അധികം അഭിനയിപ്പിക്കാത്തതിനു സംവിധായകനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.ബാക്കി ആരെ കുറിച്ചും പ്രത്യേകിച്ചു ഒനും പറയാനില്ല .സായി കുമാറിനെ പോലുള്ള നടന്മാര്‍ പഴാക്കപ്പെടുമ്പോള്‍ ഉള്ള വിഷമം മാത്രം ബാക്കി


അപ്പോള്‍ ചുരുക്കത്തില്‍

വേറെ ഒരു പണിയുമില്ല .ടി വി സീരിയല്‍ പോലും കാണാന്‍ ഇല്ലെങ്കില്‍ പൊയി

 കാണാവുന്ന ചിത്രം 

Wednesday, February 27, 2013

സെല്ലുലോയിഡ് (Celluloid : Review)

അണ്ണാ ഇതു വലിയ ചതിയായി പോയി.

എന്ത് പറ്റി ?

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുലോയിഡ് ഇറങ്ങിയിട്ട് അണ്ണന് അനക്കമില്ല എന്ന് പറഞ്ഞാല്‍ .

ക്ഷമി അനിയാ തിരുവനന്തപുരത്തെ വളരെ ചെറിയ ഒരു തീയറ്ററില്‍ ആണ് പ്രസ്തുത പടം ഓടുന്നത്.സ്വതവേ ഉള്ള മടിയും പിന്നെ രണ്ടു ദിവസത്തെ പണിമുടക്കും ഒക്കെ ആയപ്പോള്‍ താമസിച്ചതാ.


അപ്പോള്‍ അണ്ണന്‍ പടം കണ്ടു അല്ലേ ?


കണ്ടു അനിയാ കമലും ഉബൈദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നതും കമലാണ് .ശ്രീ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ സി ഡാനിയലിന്‍റെ ആത്മകഥയും ഈ ചിത്രത്തിന് പ്രചോദനമാണ് .നഷ്ട്ടനായിക എന്ന കൃതിയെയും അവലംബിച്ചെടുത്ത ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം എം ജയചന്ദ്രനാണ്.ചായാഗ്രഹണം വേണു.പ്രൈം ടൈം സിനിമ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രിദ്ധ്വിരാജ്, മംത മോഹന്‍ദാസ്‌,ചാന്ദിനി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറെ കാലം മറഞ്ഞു കിടന്ന വിഗതകുമാരന്‍ എന്ന ചിത്രവും അതിന്‍റെ കര്‍ത്താവായ ജെ സി ഡാനിയേലിന്‍റെയും കഥയാണ് ഈ ചിത്രം എന്ന് ഒറ്റ വാക്കില്‍ പറയാം.

ശരി പിന്നെയോ?

സിനിമ തുടങ്ങുന്നത് ദാദ സാഹെബ് ഫാല്‍ക്കെയെ കാണാന്‍ വരുന്ന യുവാവായ ജെ സി ഡാനിയേലില്‍ നിന്നാണ്. ഈ സിനിമയെ രണ്ടു ഭാഗങ്ങളായി തിരിക്കാം ആദ്യ ഭാഗം കേരളത്തില്‍ ആദ്യമായി സിനിമ എടുക്കാന്‍ ശ്രമിക്കുന്ന യുവാവിന്‍റെ കഥയും രണ്ടാം പകുതി ആ യുവാവിനു പിന്നീടു എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിന്‍റെ കഥയുമാണ്.

അല്ല ഈ ആദ്യ പകുതി ഒരു ഡോക്യുമെന്‍റ്ററി പോലെയാണെന്നും രണ്ടാം പകുതി ആണ് ചലനാത്മകം എന്നും കേട്ടല്ലോ?


എനിക്ക് യോജിപ്പില്ല . രണ്ടു ഭാഗങ്ങളും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയത് .ചില്ലറ കല്ലുകടികള്‍ ഒഴിച്ചാല്‍ കമല്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു എന്ന് തന്നെ പറയാം.ആദ്യ പകുതിയില്‍ മലയാളത്തില്‍ ആദ്യ ചലച്ചിത്രം എടുക്കാന്‍ ശ്രമിക്കുന്ന ഒരു ഉര്‍ജ്ജസ്വലനയ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചു നീങ്ങുബോളും മറ്റു കഥാപാത്രങ്ങള്‍ അയാളുടെ നിഴലില്‍ ആകുന്നില്ല എന്നത് സംവിധായക - തിരക്കഥാക്രിത്തുക്കളുടെ മികവായി കാണാം . ചാന്ദിനി അവതരിപ്പിച്ച റോസി എന്ന വിഗത കുമാരനിലെ നായിക എന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചതും പ്രശംസനീയമാണ്.അത് പോലെ ഇട വേള കൊണ്ട് നിര്‍ത്തുന്ന പോയിന്‍റ് , ഡാനിയേലിന്‍റെ മകന്‍ ഹാരിസ് 2000 ല്‍ ആരാധകര്‍ സിനിമ ഫിലിം പെട്ടി ആഘോഷമായി കൊണ്ടു വരുന്നതും മറ്റു ബഹളങ്ങളും കടന്നു പോകുന്ന ബസ്സില്‍ ഇരുന്നു കാണുന്ന ഷോട്ടും ഒക്കെ മനോഹരം എന്നേ പറയാന്‍ കഴിയു.അത് പോലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യമായി ഡാനിയേലിനോട് സംസാരിക്കുമ്പോള്‍ അയാളുടെ കാലുകള്‍ മാത്രം കാണിച്ചു കൊണ്ടുള്ള ചിത്രീകരണ രീതിയും വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയത് പഴയ കാലം അവതരിപ്പിക്കുമ്പോള്‍ സകലതും കലാ സംവിധായകന്‍റെ പുറത്തു ചാരി മഹത്തായ ചിത്രം എടുക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു പാഠ പുസ്തകം പോലും ആക്കാവുന്നതാണ്.

അല്ല അതിരിക്കട്ടെ ഈ സിനിമ ഉയര്‍ത്തുന്ന വിവാദങ്ങളെ കുറിച്ച് .....
മുന്‍പൊരിക്കല്‍ വിവാദങ്ങള്‍ എങ്ങനെ സിനിമയുടെ കച്ചവട വിജയത്തിന് നമ്മുടെ നാട്ടില്‍ ഉപയോഗിക്കാം എന്ന് വിശ്വരൂപം എന്ന സിനിമയിലൂടെ ശ്രീ കമലഹാസന്‍ കാണിച്ചു തന്നിട്ടുണ്ട്.(പാവം ബുദ്ധി ജീവികള്‍ ഇപ്പോളും അമേരിക്കന്‍ രംഗങ്ങളില്‍ ഹൈ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിലൂടെയും താലിബാന്‍ രംഗങ്ങളില്‍ ലോ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിന്‍റെയും പിന്നില്‍ ഒളിച്ചിരിക്കുന്ന സന്ദേശം ഡികോഡ് ചെയ്തു കഴിഞ്ഞില്ല !!!). സമാനമായ ഒരു പരിപാടി നമ്മുടെ കമലും അവതരിപ്പിച്ചു എന്ന് മാത്രം .അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. ഇങ്ങനെ ഉള്ള അവസരങ്ങളില്‍ ഈ സിനിമ നിരോധിക്കണം എന്ന് പറയുന്നതിന് പകരം ആരെയാണോ ഇതില്‍ പരാമര്‍ശിക്കുന്നത് അവരോടു അനുഭവം ഉള്ളവര്‍ ഈ സിനിമ അങ്ങ് ബഹിഷ്കരിച്ചാലോ? അതായിരിക്കില്ലേ കുറച്ചു കൂടി പ്രയോജനപ്രദമായ മാര്‍ഗം ?

അണ്ണന്‍ കാട് കേറാതെ ഈ സിനിമയുടെ കാര്യം പറയാമോ?

പറയാം അനിയാ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന ഐ എ എസ് ഓഫീസറെ നേരിയൊരു വില്ലന്‍ പരിവേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.സിദ്ദിഖ് അവതരിപ്പിക്കുന്ന  ഈ കഥാപാത്രം , അയാളുടെ നിലപാടുകള്‍,ഇവയ്ക്കു കുറച്ചു കൂടി വ്യക്തത കൊടുക്കുന്നതിനു പകരം ശ്രീനിവാസന്‍റെ ഭാഗത്തേക്ക്‌ തിരക്കഥാകൃത്ത് പൂര്‍ണമായും നീങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. എവിടെ കമല്‍ എന്ന സംവിധയകനിലെ പഴയ തലമുറക്കാരനെ നമുക്ക് കാണാം . ശ്രീ കരുണാകരനെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് സത്യത്തില്‍ എനിക്ക് മനസിലായില്ല .

ശരി അഭിനയം?

പ്രിഥ്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാവുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജെ സി ഡാനിയേല്‍. ഈ ലോക്കല്‍ സ്ലങ്ങ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശ്രീ മമ്മൂട്ടിക്ക് മാത്രം അറിയുന്ന ഒരു സംഗതി ആണെന്ന് അഭിമാനിക്കുന്ന അദേഹത്തിന്റെ ആരാധകരെ ബിജു മേനോന്‍ മുതല്‍ പ്രിഥ്വിരാജ് വരെ ഉള്ളവര്‍ നാണിപ്പിക്കുമ്പോള്‍ എനിക്കൊന്നും പറയാനില്ല.മൂന്ന് ജീവിത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ജെ സി ഡാനിയേല്‍ എന്ന മനുഷ്യനെ ഈ നടന്‍ ഉജ്വലമാക്കി എന്ന് തന്നെ പറയാം വേഷപ്പകര്‍ച്ചയില്‍  മാത്രമല്ല സംഭാഷണത്തിലും ശരീര ഭാഷയിലും ഒക്കെ ആ വ്യതിയാനം കൊണ്ടുവരാന്‍ ഈ നാടനു കഴിഞ്ഞിട്ടുണ്ട് പ്രിത്വിരാജ് തന്റെ കഥാപത്രത്തെ നന്നായി അവതരിപ്പിക്കുമ്പോള്‍ ജാനെറ്റ് ആയി എത്തുന്ന മംതയും (പ്രത്യേകിച്ചു അവരുടെ വാര്‍ധക്യകാല രംഗങ്ങളില്‍ ) ചാന്ദിനി അവതരിപ്പിക്കുന്ന റോസിയും,ശ്രീജിത്ത്‌ രവി അവതരിപ്പിക്കുന്ന ഡാനിയേലിന്‍റെ ബന്ധുവും പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന കേരളത്തിലെ രണ്ടാമത്തെ ചിത്രം നിര്‍മ്മിച്ച സുന്ദര്‍രാജും ഒക്കെ നന്നായി എന്ന് തന്നെ പറയാം

1920 ലാണ് ഈ ചിത്രം ആരംഭിക്കുന്നത്. അവിടുന്ന് വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഒടുവില്‍ 2000 ല്‍ ജെ സി ഡാനിയേലിന്‍റെ അനുസ്മരണ സമ്മേളനത്തില്‍ മകന്‍ ഹാരിസ് ഡാനിയേലിന്‍റെ വാക്കുകളില്‍ അവസാനിക്കുന്നു. ഇതിനിടെ ജീവിച്ചിരുന്ന ഒത്തിരി ആളുകള്‍ വയലാര്‍ രാമവര്‍മ്മ മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ , തമിഴ് നടന്‍ സുന്ദരയ്യ തുടങ്ങി നിരവധി പേര്‍ ഈ ചിത്രത്തില്‍ വന്നു പോകുന്നു.

അപ്പോള്‍ പഴയകാലത്തെ അനാചാരങ്ങളിലേക്ക് ഒരു ചൂണ്ടു പലകയാണ് ഈ ചിത്രം എന്ന് ഒരു ബുജി ലൈനില്‍ പറഞ്ഞാലോ?

എന്ത് പഴയ കാലം അനിയാ? ഈ സിനിമയില്‍ ഒരു ബ്രാഹ്മണ സ്ത്രീ മറക്കുടയും ഒക്കെയായി വയല്‍ വരമ്പിലൂടെ വരുമ്പോള്‍ കൃഷിപ്പണി കഴിഞ്ഞു വരുന്ന റോസിയും കൂട്ടുകാരിയും വഴി ഒഴിഞ്ഞു നില്‍ക്കുന്നുണ്ട് .അവരുടെ മുന്‍പേ നടക്കുന്ന ഒരാള്‍ വഴി ഒഴിയാന്‍ വിളിച്ചു പറയുന്നുണ്ട് . ഇന്നു നമ്മുടെ മന്ത്രിമാര്‍ റോഡിലൂടെ ചീറി പായുമ്പോള്‍ എസ്കോര്‍ട്ട് പോലീസുകാര്‍ ആ പണി ചെയ്യുന്നു . അന്നും ഇന്നും അധികാരം ഉള്ളവന്‍ വരുമ്പോള്‍ അധികാരം ഇല്ലാത്തവന്‍ ഒഴിഞ്ഞു നില്‍ക്കണം എന്ന തത്വം മുറ തെറ്റാതെ പാലിക്കപ്പെടുന്നു.പിന്നെ റോസി നേരിടുന്ന അതിക്രമങ്ങള്‍.സദാചാര പോലീസിന്‍റെയും ജാതീയമായി അവഹേളിച്ചു എന്ന പേരില്‍ നടത്തുന്ന അക്രമങ്ങളുടെയും പുതിയ എത്ര പതിപ്പുകള്‍ നമ്മുടെ ചുറ്റും ഇന്നു കാണാം . എവിടെ എന്ത് മാറി എന്നാ പറയുന്നേ ?

അത് കൊണ്ട് ..

അനിയാ സിനിമയെ സിനിമയായി കാണാതെ അത് എന്തോ സന്ദേശം ഉണ്ടാക്കാനുള്ള സംഗതി ആണെന്ന്  കരുതുന്ന,അതിന്‍റെ പുറകില്‍ എന്തോ നിഗൂഡമായ  അജണ്ട ഒളിഞ്ഞിരിക്കുന്നു എന്നും  വിശ്വസിക്കുന്ന മണ്ടന്മാര്‍ ജീവിക്കുന്ന കാലത്തോളം ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരും.

അപ്പോള്‍ ചുരുക്കത്തില്‍

2013 ലെ മറ്റൊരു നല്ല ചിത്രം കൂടി

Saturday, February 23, 2013

ഷട്ടര്‍ (2013 ലെ ട്രാഫിക്‌ !) Shutter Review

ഷട്ടര്‍ - 2013 ലെ ട്രാഫിക്‌ .....പൊളപ്പന്‍ തലക്കെട്ടാണല്ലോ? ഉള്ളത് തന്നേ  അണ്ണാ ? അണ്ണന്‍ പടം കണ്ടോ ?

പിന്നെ കാണാതെ അഭിപ്രായം എഴുതാന്‍ ഞാനാരെടെ വല്ല പത്രത്തിലേയും സിനിമ ലേഖകനോ ?

പിന്നെ പറയെന്നേ, പടത്തിനെ പറ്റി. ഏതോ പുതിയ സംവിധായകന്‍ ആണെന്ന് കേട്ടത് കൊണ്ട് ഞാന്‍ ആ വഴിക്കേ പോയില്ല. പിന്നെ അണ്ണന്‍ ഈ ജാതി തുരുമ്പ് പടമൊന്നും വിടില്ല എന്നെനിക്കു നന്നായി അറിയാം.സംഗതി ന്യു ജനറേഷന്‍ തന്നേ?  നിക്കര്‍ , കോഫി മഗ്,  1 ദിവസം നടക്കുന്ന 100 കഥകള്‍ , അവിഹിതം,മദ്യപിക്കുന്ന സ്ത്രീകള്‍, അശ്ലീലം എല്ലാം ഉണ്ടോ അണ്ണാ? ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം നല്ലൊരു ന്യൂ ജനറേഷന്‍  സിനിമ കണ്ടത് മറന്നു ..വി കെ പ്രകാശൊക്കെ ഇപ്പോള്‍ ഭയങ്കര ഡിസന്റ്  ആയെന്നേ.

ഡേ ... മര്യാദക്ക്  കേള്‍ക്കാമെങ്കില്‍ കേള്‍ക്ക്. നീ പറഞ്ഞത് പോലെ പുതുമുഖം ജോയ് മാത്യു ആണ് ഈ ചിത്രം സംവിധാനം ചെയ്തത് .സരിത ആന്‍ തോമസ്‌ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലാല്‍ (താടി ), ശ്രീനിവാസന്‍ ,സജിത മഠത്തില്‍ ,വിനയ് ഫോര്‍ട്ട്‌,റിയ സൈറ, പ്രേം കുമാര്‍  തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഹരി നായര്‍  .കോഴിക്കോടിന്റെ പാശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒരു കൊച്ചു ചിത്രമാണ് ഇതു .രണ്ടു പകലും ഒരു രാത്രിയും ആണ് ഈ കഥ നടക്കുന്നത്

ഇനി സിനിമയെ പറ്റി, കുറച്ചു കാലം മുന്‍പ് ഇറങ്ങിയതും നിരൂപകര്‍ എമ്പാടും പുകഴ്ത്തിയതും എന്നാല്‍ പ്രേക്ഷകര്‍ തിരിഞ്ഞു നോക്കാത്തതുമായ ഒരു സിനിമയുണ്ട്  ഫ്രൈഡേ. ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ രണ്ടു ചിത്രങ്ങളുടെയും കഥ ഒന്നാണ്.സത്യമായും ഈ എഴുതിയ വരിയുടെ പേരില്‍ ഈ ചിത്രം കണ്ടവര്‍ എന്നെ തല്ലാന്‍ സാധ്യതയുണ്ട്.അവിടെയാണ് ജോയി മാത്യു എന്ന തിരക്കഥാകൃത്ത്  ചുമ്മാ വിജയിക്കുന്നത് .പക്ഷെ രണ്ടിലും മറന്നു വെച്ച സാധനം തിരിച്ചു കൊടുക്കുന്ന നല്ലവനായ ഓട്ടോ ഡ്രൈവര്‍ ഒരു പ്രധാന കഥാപാത്രമാണ് .ഫ്രൈഡേ എന്ന സിനിമയില്‍ ഇല്ലാത്ത ഒരു സത്യസന്ധത എനിക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നു എന്ന് മാത്രം.

ഒരു ബ്രേക്കിന് ശ്രമിക്കുന്ന, സിനിമ ലോകത്ത് ബഹുമാനിക്കപ്പെടുന്ന, സംവിധായകന്‍ മനോഹരനില്‍ (ശ്രീനിവാസന്‍) നിന്നാണ് സിനിമ തുടങ്ങുന്നത് എങ്കിലും  ഗള്‍ഫ് മലയാളി ആയ ഹമീദില്‍ (ലാല്‍)  നിന്നാണ് കഥ തുടങ്ങുന്നത് . തികഞ്ഞ യാഥാസ്ഥിതികനായ  ഇയാള്‍ കൌമാരക്കാരിയായ പതിനേഴുകാരിയായ  മകളുടെ (റിയ സൈറ)  പഠനം അവസാനിപ്പിച്ച്‌ നിക്കാഹ് കഴിപ്പിക്കാനുള്ള  ഒരുക്കത്തിലാണ്.വീട്ടിനു മുന്നില്‍ ഇയാള്‍ക്ക് മൂന്ന് കട മുറിയുണ്ട്.രണ്ടെണ്ണം വാടകയ്ക്ക് കൊടുത്തിട്ടുള്ള ഇയാള്‍ ഒരെണ്ണം ഭാവിയിലെ  സ്വന്തം ആവശ്യത്തിനു സൂക്ഷിക്കുന്നു.ഇയാളുടെ സൌഹൃദ സംഘത്തിലെ ഒരു അംഗമാണ് സുര (വിനയ് ഫോര്‍ട്ട്‌)  എന്ന  ഓട്ടോ ഡ്രൈവര്‍ .ഒരു രാത്രി, മദ്യപാനത്തിനായി രഹസ്യമായി സ്വന്തം കട മുറിയില്‍ കൂടുന്ന ഹമീദും സംഘവും, ഓരോരുത്തരായി പിരിഞ്ഞു ഒടുവില്‍ ഹമീദും സുരയും മാത്രമാകുന്നു. ഒരു കുപ്പി കൂടി വാങ്ങാനായി സുരയുടെ ഓട്ടോയില്‍ പോകുന്ന ഹമീദ് വഴിയില്‍ കാണുന്ന ഒരു തെരുവ് വേശ്യയില്‍ (സജിത മഠത്തില്‍)  ആകൃഷ്ട്ടനാകുന്നു.അവളുമായി ഒരു ഹോട്ടലിലും മുറി കിട്ടാത്തത് കൊണ്ട് ഒടുവില്‍ സ്വന്തം കട മുറിയില്‍ എത്തുന്ന ഹമീദിന്, ഒരു പ്രത്യേക സാഹചര്യത്തില്‍ പുറത്തു നിന്ന് പൂട്ടപ്പെട്ട ആ കടമുറിയില്‍,ഇയാള്‍ വിളിച്ചു കൊണ്ട് വന്ന തെരുവ് വേശ്യയോടൊപ്പം  ആ രാത്രിയും പിറ്റേന്ന് പകലും കഴിയേണ്ടി വരുന്നു . ഇവിടെ ആ കടയുടെ ഷട്ടര്‍ രാത്രി അയാളുടെ ശത്രുവും പകല്‍ അയാളുടെ മിത്രവും ആകുന്നു എന്നിടത്താണ് ഷട്ടര്‍ എന്ന ഈ സിനിമയുടെ പേരിന്റെ പ്രസക്തി  എന്ന് തോന്നുന്നു.അടച്ചിട്ട ആ കടമുറിയുടെ ഷട്ടറിന്റെ വിടവിലൂടെ ,അയാള്‍ കാണുന്നത്, അറിയുന്നത്,അത് അയാളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇവയിലൂടെയാണ് ഷട്ടര്‍ എന്ന സിനിമ പുരോഗമിക്കുന്നത് . ഒരു ഷട്ടറിനു പിന്നില്‍ മാനവും അടക്കിപ്പിടിച്ചു ശ്വാസം വിടാന്‍ പോലും ഭയന്ന് അയാള്‍ ഇരിപ്പുണ്ട് എന്നറിയാതെ അയാളുടെ ലോകം അയാള്‍ക്ക് ചുറ്റും ജീവിക്കുന്ന ഒരു രാത്രിയും ഒരു പകലും. അതാണ് ഈ സിനിമ.

അതല്ലല്ലോ ഇതെന്തോ അവാര്‍ഡു പടം ആണെന്നാണല്ലോ കേട്ടത് ?


ഒന്ന് പോടെ. ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ, അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംഷയോടെ ഒരു മിനിട്ട് പോലും വലിച്ചില്‍ ഇല്ലാതെ പോകുന്ന ഒരു പടമാണ് അവാര്‍ഡ്‌ പടം എന്ന് നീ ഉദേശിച്ചത്‌ എങ്കില്‍ ഇതു ഒന്നൊന്നര അവാര്‍ഡ്‌ പടം തന്നെ .തുടക്കത്തില്‍ കഴിവുള്ള , എന്നാല്‍ അവസരം ലഭിക്കാത്ത സംവിധായകന്‍ എന്ന രീതിയില്‍ ശ്രീനിവാസനെ അവതരിപ്പിച്ചു കണ്ടപ്പോള്‍ ശരിക്കും ഞെട്ടി ."ആത്മ കഥാംശം " കേറി സംവിധായകന്‍ പടം കുളമാക്കും എന്ന് ശരിക്കും ഉറപ്പിച്ചതാ . പക്ഷെ അഭിനന്ദനങ്ങള്‍ ജോയ് മാത്യു .നിങ്ങള്‍ ശരിക്കും തകര്‍ത്തു .പിന്നെ ഈ ചിത്രത്തിന്റെ കഥ മേല്‍പ്പറഞ്ഞത്‌ ആണ്  എങ്കിലും അശ്ലീലമായി ഒരു വാക്ക് പോലും ഈ ചിത്രത്തില്‍ ഇല്ല എന്നത് എടുത്തു പറയേണ്ടത് ഉണ്ട്

അല്ല ജാതിമതപരമായി ഒരു അതിസാരത്തിനുള്ള സോറി അതി വായനക്കുള്ള സ്കോപ് ............

നിന്നെയും അണലി ഷാജിയെയും പോലുള്ള ശവം തീനികള്‍ക്ക് കടിച്ചു വലിക്കാനുള്ള വല്ല എല്ലിന്‍ കഷ്ണവും കിട്ടുമോ എന്ന് നോക്ക്.നിനക്കൊക്കെ അതല്ലേ ഇഷ്ട്ടം 

 അപ്പോള്‍ അഭിനയമോ?

കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും വലിയ പാളിച്ച ആയി എനിക്ക് തോന്നിയത് മികച്ച നടിക്കുള്ള അവാര്‍ഡ്‌ ആണ് .റീമ കല്ലിംഗല്‍ എന്ന നടി 22 f കോട്ടയം എന്ന ചിത്രത്തില്‍ ചെയ്തതിനെക്കാള്‍ എത്രയോ മികച്ച പ്രകടനമായാണ് ഈ ചിത്രത്തില്‍ പേരില്ലാത്ത തെരുവ് വേശ്യയായി അഭിനയിച്ച സജിത മഠത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് .ഒരു പക്ഷെ മലയാളിയുടെ നായികാ സങ്കല്പം അനുസരിച്ച് ഈ കഥാപാത്രം നായികയാണോ ഉപനായിക ആണോ എന്ന സംശയം ആകാം ആ തീരുമാനത്തിന് പിന്നില്‍ . ബാക്കി ആരും മോശമായി എന്ന് പറയാനില്ല വിനയ് ഫോര്‍ട്ടും , ലാലും എടുത്തു പറയേണ്ട രണ്ടു പേരുകള്‍ ആണെന്ന് മാത്രം .   

അപ്പോള്‍ ചുരുക്കത്തില്‍ ...

ഒരു ചുരുക്കവും ഇല്ല . ഒരു നല്ല പടം കാണണം എങ്കില്‍ പൊയി  കാണെടെ     

Sunday, February 17, 2013

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ (Black Butterfly review )


അണ്ണാ പ്ലീസ് രക്ഷിക്കണം .....


എന്ത് പറ്റിയെടെ രാവിലെ ഓടി പിടിച്ചു .....

ചില്ലറ പ്രശ്നം ഒന്നും അല്ല അണ്ണാ ഒന്നും രണ്ടും ഒന്നുമല്ല മലയാള പടം മാത്രം നാലോ അഞ്ചോ എണ്ണം മഹാ പാപികള്‍ ഒരുമിച്ചു ഇറക്കിയാല്‍ ഞാന്‍ എന്ത് ചെയ്യും ? എന്‍റെ വായനക്കാര്‍ . എന്‍റെ ചിത്ര വിദ്വേഷം.......

ഡായ്...... ഉഴച്ചു വാഴൈ  കത്തുക്കോടാ .......


എന്ന് വെച്ചാല്‍ ?

പണിയെടുത്തു ജീവിക്കാന്‍ .

ശരി അതിനെന്തിനാ ഇപ്പോള്‍ തമിഴ് പറയുന്നേ?

എടാ നീ വഴക്ക് N ‍ 18/9 എന്ന ഒരു തമിഴ് ചിത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

എവിടുന്നു  അറിയാനാ? എന്താ സംഗതി ?

കഴിഞ്ഞ വര്‍ഷം  ഇറങ്ങിയ നല്ല തമിഴ് ചിത്രങ്ങളില്‍ ഒന്ന് . അവിടെ പിന്നെ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നത് വലിയ സംഭവം അല്ലാത്തത് കൊണ്ടാകും നീ ഒന്നും അറിയാത്തത് .പ്രസ്തുത ചിത്രത്തെ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തതാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ എന്ന മലയാള ചിത്രം. നിര്മ്മിച്ചിരിക്കുന്നത് നടന്‍ മണിയന്‍ പിള്ള രാജു ആണ് .സംവിധാനം രജപുത്ര രഞ്ജിത്.ശക്തിവേല്‍ ബാലാജി തമിഴില്‍ എഴുതിയ ഒറിജിനല്‍ തിരക്കഥക്ക് സംഭാഷണം എഴുതിയത് ജെ പല്ലശ്ശേരിയാണ്   .അഭിനേതാക്കള്‍ നിരഞ്ജന്‍, മിഥുന്‍ ‍മുരളി, സംസ്കൃതി ഷേണായി, മാളവിക, ജനാര്‍ധനന്‍, മണിയന്‍പിള്ള രാജു , സിതാര തുടങ്ങിയവരാണ് .ഈ കലാപരിപാടിക്ക്‌ ശ്രീ മണിയന്‍ പിള്ള രാജുവിനെ അഭിനന്ദിക്കണോ തെറി പറയണോ എന്ന് എനിക്ക് സത്യത്തില്‍ അറിയാന്‍ വയ്യ .

അതെന്താ അങ്ങനെ ഒരു ആശയ കുഴപ്പം?

അനിയാ ഇങ്ങനെ ഒരു പടം വന്നില്ല എങ്കില്‍ ഒരിക്കലും ഈ ഇത്ര നല്ലൊരു തീം മലയാളിക്ക് മുന്നില്‍ എത്തില്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഇമ്പ്രോവൈസേഷനു എത്രയധികം സാദ്ധ്യതകള്‍ ഉള്ള ഒരു കഥ ഒറിജിനലിനേക്കാള്‍ ബോറായി അവതരിപ്പിച്ചതിന്.എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ടെന്നതും സത്യം .ഒറിജിനല് കണ്ടിട്ടുള്ള ഞാന്‍ അനുഭവിച്ച അത്രയും ബോറടി കണ്ടിട്ടില്ലാത്തവര്‍ക്ക്  തോന്നില്ല ഒരു പക്ഷെ ചിത്രം ഇഷ്ടപ്പെടാനും മതി.

ശരി കഥ ....

അനിയാ ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട് .രണ്ടു ഭാഗങ്ങളില്‍ രണ്ടു പ്രണയ കഥകളാണ് പറയുന്നത് .സമൂഹത്തിന്റെ രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു ജോടികളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്  ഈ ചിത്രത്തില്‍ .തമിഴിലില്‍ തട്ട് കടയില്‍ ജോലി ചെയ്യുന്ന വേലുവും (ശ്രീ ) അടുത്തുള്ള ഫ്ലാറ്റില്‍ വീട്ടു  ജോലി ചെയ്യുന്ന ജ്യോതിയും (ഉര്‍മ്മിള) തമ്മിലുള്ള തികച്ചും  മൂകമായ പ്രണയവും. ജ്യോതി ജോലി ചെയുന്ന വീട്ടിലെ പെണ്‍കുട്ടി ആരതിയും(മനീഷ) അടുത്ത ഫ്ലാറ്റിലെ കാശുകാരന്‍ പയ്യന്‍ ദിനേശും (മിഥുന്‍ ‍മുരളി) ആയുള്ള അടി പൊളി ന്യൂ ജനറെഷന്‍  പ്രണയവും വിഷയമാകുമ്പോള്‍ . മലയാളത്തില്‍ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുന്ന ബെന്നി (മിഥുന്‍ ‍മുരളി)യും വേലക്കാരി റീനയും (മാളവിക) ആദ്യ ജോടികള്‍ ആകുന്നു . മറ്റേ ജോഡി മേല്‍പ്പറഞ്ഞത്‌ തന്നെ നിരന്ജനും ,സംസ്കൃതി ഷേണായിയും ഇവിടെ ദിനേശനെയും  ആരതിയെയും അവതരിപ്പിക്കുന്നു.ഈ ചിത്രത്തില്‍ എനിക്ക് അനുഭവപ്പെട്ട ഏറ്റവും വലിയ പാളിച്ച കാസ്റ്റിംഗിലാണ് .തമിഴില്‍ പുഴുപ്പ ല്ലുമായി തികച്ചും ഒരു പാവപ്പെട്ട  തട്ടുകട ജോലിക്കാരനായ  വേലുവിന്‍റെ  നിഷ്കളങ്കത  സ്വാഭാവികമായി  അനുഭവപ്പെടുമ്പോള്‍  ബെന്നി വെറും കിത്രിമമായ  ഒരു  കെട്ടി കാഴ്ച മാത്രമാകുന്നു.വേലുവിന്‍റെയും തികച്ചും ഒരു സാധാരണ തമിഴ് വേലക്കാരി പെണ്ണായി വരുന്ന ജ്യോതിയുടെയും  ഏഴ്  അയലത്ത്  വരുന്നില്ല മലയാളത്തിലെ ബെന്നിയുടെയും റീനയുടെയും പ്രണയം .തമിഴില്‍ ദിനേശ് ആയി വേഷമിട്ട നടനെ ഈ ചിത്രത്തില്‍ ബെന്നി ആയി അവതരിപ്പിച്ച സംവിധകന്‍ കിടിലം . ചുരുക്കത്തില്‍ പടം പണ്ട് നസീര്‍ ഡബിള്‍ റോളില്‍ മുതലാളിയും തൊഴിലാളിയും ആയി അഭിനയിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെയുണ്ട് .മുതലാളി ആയി അഭിനയിക്കുമ്പോള്‍ കോട്ടും . തൊഴിലാളി ആകുമ്പോള്‍ മുണ്ടും ബനിയനും എന്നത് ഒഴിച്ചാല്‍ ശരീരഭാഷയിലോ മെയ്ക്കപ്പിലോ  ഒരു വ്യത്യാസവും ഉണ്ടാകാത്ത ആ കാലത്തെക്കാളും കഷ്ട്ടമാണ് ഈ സിനിമയിലെ രണ്ടു നായകന്മാരുടെയും അവസ്ഥ .ശരിക്കും വിനീത് ശ്രീനിവാസന്‍ (അല്ലെങ്കില്‍ വിനായകന്)  ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പോലെ ഉള്ള രൂപത്തിലുള്ള  ഒരു നടനായിരുന്നു ആ റോളിനു അനുയോജ്യം അത് പോലെ തന്നെ റീന എന്ന നായികയും നമ്മളിലെ ഭാവനയെ അവതരിപ്പിച്ച  പോലുള്ള ഒരു രൂപ മാറ്റത്തിനു ഉള്ള സാദ്ധ്യതകള്‍ പോലും ഇവിടെ ഉപയോഗിച്ചിട്ടില്ല .ഓരോരുത്തര്‍ കാണിച്ചു കൊടുത്താല്‍ പോലും മനസിലാക്കാത്ത വരെ പറ്റി എന്ത് പറയാനാ?  പിന്നെ ഈ തമിഴ് പടം മലയാളത്തില്‍ റീ മേക്ക് ചെയ്യുമ്പോള്‍ ഇവിടുത്തെ മഹാന്മാരായ സംവിധായകര്‍ക്കു അറിയാത്ത കാര്യങ്ങള്‍ ഇവനൊക്കെ എന്ന് പഠിക്കുമോ എന്തോ ?


എന്ന് വെച്ചാല്‍

നീ നാടോടികള്‍ എന്നാ ചിത്രം കണ്ടിട്ടുണ്ടോ ?

പിന്നെ പൊളപ്പന്‍ പടമല്ലേ ?

ഇനി നിന്നോട് ഞാന്‍ നടന്‍ അസിഫലിയെ പറ്റി ഒരു പക്ഷെ അദ്ദേഹത്തിന്‍റെ പ്രതിശ്രുത വധുവിനു പോലും അറിയാത്ത ഒരു രഹസ്യം പറയട്ടെ ?

എന്താ അണ്ണാ വല്ല മഞ്ഞയും ........

അതല്ലെടാ .. നേരത്തെ പറഞ്ഞ നാടോടികളുടെ ഫ്രെയിം ടു ഫ്രെയിം കോപ്പിയില്‍ ആസിഫലി അഭിയിച്ചിട്ടുണ്ട് . ഇതു നമ്മുടെ കഥ എന്ന പേരില്‍ .പടം വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് മാത്രം സത്യം

അതെന്താ ആസിഫലി നന്നായി അഭിനയിക്കാത്തത് കൊണ്ടാണോ അത് സംഭവിച്ചത് ?

അനിയാ തമിഴില്‍ സുഹൃത്തിന്‍റെ പ്രണയം സാക്ഷാല്‍കരിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വയ്ക്കാന്‍ തയ്യാറാകുന്ന സുഹൃത്തുക്കളെ  കാണിച്ചാല്‍ അവനു അത് സ്വഭാവികം ആയി തോന്നിയേക്കാം .മലയാളത്തില്‍ സംഗതി അത് പോലെ കാണിച്ചാല്‍ നമുക്ക് ചിരിവരും എന്നതല്ലേ സത്യം? സത്യത്തില്‍ സംഗതി തികച്ചും ലളിതം .മലയാളത്തില്‍ ഇങ്ങനെ ഒരു പടം വന്നത് നീയൊക്കെ അറിയാതെ പോയത് എന്ത് എന്ന് മനസിലായില്ലേ .അത്രക്കൊന്നും ഇല്ലങ്കിലും ഈ സിനിമയും പരാജയപ്പെടുന്നത് അവിടെ തന്നെയാണ്. ഒറിജിനല്‍  കണ്ടില്ല  എങ്കില്‍  പോലും  പല  രംഗങ്ങളിലും അബദ്ധങ്ങള്‍ കാണാന്‍ ഉണ്ട് . മാത്രമല്ല ഒറിജിനലിലുള്ള  രംഗങ്ങളില്‍  അനുഭവപ്പെടുന്ന പിരിമുറുക്കം കൊണ്ട് വരുന്നതില്‍  ഇവിടെ  സംവിധായകന്‍  ദേനീയമായി പരാജയപെട്ടിരിക്കുന്നു .

 ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ മലയാളത്തില്‍ എടുക്കുമ്പോള്‍ ഒത്തിരി സാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഈ ചിത്രത്തെ ഇങ്ങനെ എടുത്തു  നശിപ്പിച്ചത് കഷ്ട്ടമായി പോയി


അപ്പോള്‍ അഭിനയം ?

പാവം പിള്ളേര്‍ .അവരവര്‍ക്ക് കഴിയുന്നത്‌ പോലെ അഭിനയിച്ചിട്ടുണ്ട്.ഒറിജിനലി ലെ അഭിനേതാക്കള്‍ തികച്ചും സ്വാഭാവികം ആകുമ്പോള്‍ (നായകന്‍റെ സുഹൃത്ത്‌ ഉദാഹരണം)  മലയാളത്തിലെ കഥാപാത്രങ്ങള്‍ തികച്ചും ചോക്കളേറ്റ് ആയി നില്‍ക്കുന്നു 

ചുരുക്കത്തില്‍ ....

നിങ്ങള്ക്ക് തമിഴ് കേട്ടാല്‍ മനസിലാകില്ല എങ്കില്‍ മാത്രം ഈ ചിത്രം കാണുക  .ഇല്ലെങ്കില്‍  വഴക്ക് N ‍ 18/9 എന്നാ സിനിമ കാണാനാവും ഞാന്‍ നിങ്ങളെ ഉപദേശിക്കുക .

കുറിപ്പ്
മുന്‍പ് ഇവിടെ വന്ന ഒരു പോസ്റ്റിന്റെ പ്രതികരണമായി ആരോ ചോദിച്ചിരുന്നു ഒരു നല്ല തിരകഥ എങ്ങനെ മോശം സംവിധാനം കൊണ്ട് നശിപ്പിക്കാന്‍ പറ്റും എന്ന് അതിനു മറുപടി ആയി കാണിക്കാവുന്ന  ഏറ്റവും നല്ല ഉദാഹരണം ഈ ചിത്രമാണ്


Tuesday, February 12, 2013

നത്തോലി ഒരു ചെറിയ മീനല്ല (Natholi oru cheriya meenalla :Review)

അണ്ണാ അവസാനം അണ്ണന്‍ സ്വന്തം നിലവാരം കാണിച്ചല്ലോ?

മം.... എന്ത് പറ്റി ഇപ്പോള്‍?

ഈ പന്ന ഡ്രാക്കുളയെ കുറിച്ചുള്ള അഭിപ്രായം നിങ്ങള്ക്ക് പറയാം    .നവയുഗ സിനിമയുടെ മുന്നണി പോരാളി ആയ ശ്രീ വി കെ പ്രകാശ്‌ , നവയുഗ സിനിമയുടെ യുത്ത് ഐക്കണ്‍ ഫഹദ് ഫാസില്‍,നവയുഗ സിനിമയുടെ ആസ്ഥാന ബുദ്ധിജീവി ശങ്കര്‍ രാമകൃഷ്ണന്‍   എന്നിവര്‍ ഒന്നിക്കുന്ന നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തെ കുറിച്ച് നിങ്ങള്‍ ഒന്നും പറയാത്തത് എന്താ ?

പറയാം .അതിരിക്കട്ടെ നിന്റെ കൈയില്‍  എന്തോന്നാ ?
'
നിങ്ങളുടെ സഹായം ഇല്ലാതെ ഒരെണ്ണം എഴുതാമോ എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ . ഇത് കണ്ടോ പ്രശസ്ത നിരൂപകന്‍ ജീവി ജറുസുലേം നടത്തുന്ന സ്പെഷ്യല്‍ ക്ലാസ്സില്‍ പോയി പഠിച്ചു എഴുതിയ പൊളപ്പന്‍ നിരൂപണം .

അപ്പോള്‍ നീ അണലി ഷാജിയെ വിട്ടോടെ ? മറ്റേ ജാതി സെന്‍സസ് നടത്തുന്ന മഹാന്‍ ...

അത് വിട് അണ്ണാ എപ്പോള്‍ ഞങ്ങളുടെ ലൈന്‍ ഏതു സിനിമയുടെ പിന്നിലും ഒരു രാഷ്ട്രീയ സാമുദായിക അജണ്ട ഉണ്ടെന്നതാണ് . അവിടെ ഞങ്ങള്‍ തകര്‍ക്കും   .അതിസാരം സോറി അതിവായന രാഷ്ട്രീയ വായന എന്നൊക്കെയാ നമ്മള്‍ ഇതിനെ വിളിക്കുന്നത്‌ .

അതിരിക്കട്ടു ഈ ഈ പുതിയ കടയില്‍ എന്താ കച്ചവടം ?

അണ്ണാ , സര് പറഞ്ഞത് ഈ സിനിമ കാണുന്ന ദരിദ്രവാസികള്‍ അടിസ്ഥാനപരമായി അഹങ്കാരികളാണ് ,ഇവനെ നിലയ്ക്ക് നിര്‍ത്തിയില്ലങ്കില്‍ അവസാനം നമുക്ക് പാരയാകും

അല്ല അനിയ അതിനിപ്പം നമുക്ക് എന്ത് ചെയ്യാനാ ?


അതിനുള്ള വഴികള്‍ നമുക്ക് പറഞ്ഞു തരും .ഒന്ന് രണ്ടു സാമ്പിള്‍ പിടിച്ചോ .ഒരു സിനിമ വലിഞ്ഞു നാശമായാണ് അവസാനിക്കുന്നത്‌ എന്നിരിക്കട്ടെ അണ്ണന്‍ എന്ത് പറയും

എന്ത് പറയാനാ? വലിഞ്ഞു നാശമായി ബോറടിപ്പിച്ചു എന്ന് പറയും .

തെറ്റി .. അവിടെ ഉപയോഗിക്കേണ്ട വാക്ക് അതിശയിപ്പിക്കുന്ന ഡിറ്റെയിലിംഗ് ആണ് ഈ ചിത്രത്തില്‍ എന്നതാണ് .

ഏവ തമ്മിലുള്ള വ്യത്യാസം ?

ഒന്നുമില്ല .പക്ഷെ രണ്ടാമത്തെ സാധനം കേള്‍ക്കുമ്പോള്‍ അണ്ണന് തോന്നുന്നില്ലേ ബോറടിച്ചത്തില്‍ കുറ്റം അണ്ണന്‍റെ ആണ് എന്ന് . ഇനി മറ്റൊന്ന് നായികയുടെ മുഖത്ത് ഒരു ഭാവം വരില്ല എന്നിരിക്കട്ടെ . എന്ത് പറയും ?

അഭിനയിക്കാന്‍ അറിയില്ല എന്ന് പറയും .പാവം അറിയാഞ്ഞിട്ടല്ലേ ?

ദേ .. പിന്നെയും പോയി .എവിടെ നമ്മള്‍ പറയേണ്ടത് നായിക തികച്ചും സട്ടില്‍ ആയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു തകര്‍ത്തു എന്നു പറയണം . ഇതെന്താണ് എന്ന് ആരേലും ചോദിച്ചു പോയാല്‍ അവനെ കുറെ ഇറാനിയന്‍ , കൊറിയന്‍ , ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍, സംവിധായകര്‍ ഇവരുടെ പേര് തിരിച്ചും മറിച്ചും പറഞ്ഞു പേടിപ്പിക്കണം .

ശരി എല്ലാം മനസിലായി ഇനി നിനക്ക് നത്തോലിയുടെ വിശേഷം കേള്‍ക്കണോ ?

ഓഹോ അപ്പോള്‍ സംഗതി കണ്ടല്ലേ .ശരി കേള്‍ക്കട്ടെ

നീ പറഞ്ഞത് പോലെ വി കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന , ശങ്കര്‍ രാമകൃഷ്ണന്‍ കഥ എഴുതുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലിനെ കൂടാതെ കമാലിനി മുക്കര്‍ജി ,റീമ കല്ലിംഗല്‌ , പി ബാലചന്ദ്രന്‍ ,ഐശ്വര്യ , സത്താര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു .ഇനി കഥ പ്രേമന്‍ (ഫഹദ് ഫാസില്‍ )  എന്ന, ഒരു പാര്‍പ്പിട സമുച്ചയത്തിലെ ഒന്നിനും കൊള്ളാത്ത കെയര്‍ ടേക്കര്‍ കഥാപാത്രമാണ് ഈ കഥയിലെ കേന്ദ്ര ബിന്ദു.ഇദ്ദേഹം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ നൂറാം ദിവസത്തെ ഷോക്കിടയില്‍ ആണ് പിറക്കുന്നത്‌ . ഇതിന്‍റെ പ്രസക്തി എന്നത് ഇയാള്‍ പില്‍ക്കാലത്ത് ശത്രു ആയി കാണുന്ന പെണ്‍കുട്ടിയുടെ പേര് പ്രഭ എന്നും അവരെ നേരിടാന്‍ നായകന്‍ എഴുതുന്ന നോവലിലെ വില്ലന്‍റെ പേര് നരേന്ദ്രന്‍ എന്നും ഇടാന്‍ ‍ ആകണം (ഭാഗ്യം ഇയാളെ വല്ല ആറാം തമ്പുരാന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ പ്രസവിച്ചിരുന്നു എങ്കില്‍ സ്വയം കൊളപ്പുള്ളി അപ്പന്‍ എന്നും നായികക്ക്  ഉണ്ണിമായ എന്നും പേരിട്ടേനെ!) അങ്ങനെ സകലരുടെയും പ്രത്യേകിച്ചു നായിക പ്രഭ തോമസിന്‍റെ (കമാലിനി മുഖര്‍ജി) അവഹേളനം സഹിച്ചു മതിയാകുമ്പോള്‍. അയാള്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങുന്നു . ആ പാര്‍പ്പിട സമുച്ചയത്തിലെ  അന്തേവാസികളെ  കഥാപാത്രങ്ങളാക്കി  എഴുതുന്ന നോവലില്‍ അയാള്‍ ഒരു വില്ലനെ കൂടി സൃഷ്ടിക്കുന്നു നരേന്ദ്രന്‍ (ഫഹദ് ഫാസില്‍). തന്‍റെ നോവലിലൂടെ, അതിലെ വില്ലനായ നരേന്ദ്രനിലൂടെ, തന്നെ അവഹേളിച്ചവരോടെല്ലാം പ്രതികാരം ചെയ്തു സന്തോഷിക്കുകയാണ് പ്രേമന്‍.പക്ഷെ ഒരു ഘട്ടം കഴിയുബോള്‍ കഥാപാത്രം എഴുത്തുകാരന്‍റെ പിടിവിട്ടു പോകുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നു 

അപ്പോള്‍ സംഗതി എങ്ങനെയാ?

അനിയാ, ഈ കഥാപാത്രം കഥാകൃത്തിന്‍റെ കൈയില്‍ നിന്ന് ചാടി പോകുന്ന സംഗതി ഞാന്‍ ആദ്യമായി കാണുന്നത് ഫട്ടീച്ചര്‍ എന്ന രസികന്‍  സീരിയലില്‍ ആണ്.പങ്കജ് കപൂര്‍ അഭിനയിച്ച ആ സീരിയല്‍ തീര്‍ന്നപ്പോള്‍ സത്യത്തില്‍ സങ്കടം തോന്നി .

ഇനി ഈ സിനിമയിലേക്ക്. ആദ്യപകുതി നീ പറഞ്ഞത് പോലെ ഒടുക്കത്തെ ഡിറ്റെയിലിംഗ് ആണ്. ആ ഫ്ലാറ്റിലെ ഓരോരുത്തരെയും സമൂലം പരിചയപ്പെടുത്തിയിട്ടേ  പ്രകാശന്‍ സാറും ശങ്കര്‍ സാറും അടങ്ങു.സംഗതി നവയുഗ സിനിമ ആയതു കൊണ്ട് കഷ്ടിച്ച് സഹിച്ചിരിക്കാം.അങ്ങനെ ആ ദുരിതം മുഴുവന്‍ കഴിഞ്ഞു ഇടവേള എത്തുമ്പോളാണ് നേരത്തെ പറഞ്ഞ നോവല്‍ എഴുത്തും വില്ലനും ഒക്കെ ഉണ്ടാകുന്നതു.വില്ലന്‍ വന്നു കഴിഞ്ഞിട്ടു അയാള്‍ കഥാകൃത്തിന്‍റെ പിടിവിട്ടു തുടങ്ങുന്നത് ക്രമാനുഗതമായി അവതരിപ്പിക്കാന്‍ അഥവാ അത് കാണികളിലേക്ക് സംവേദിക്കാന്‍ തിരക്കഥാക്രിത്തിനു കഴിയുന്നില്ല എന്നിടത്തു  തുടങ്ങുന്നു ചിത്രത്തിന്‍റെ പരാജയം.പിന്നെ സിനിമ അവസാനിക്കുമ്പോള്‍ പ്രേമന്‍ ആത്മാഭിമാനമുള്ള ഒരു കെയര്‍ ടേക്കര്‍ ആയി  മാറി ജോലിയെടുക്കുന്നത്തായാണ് നമ്മള്‍ കാണുന്നത് . ഇതെങ്ങനെ സംഭവിച്ചു എന്നതിന് നല്ലൊരു വിശദീകരണം പോലും ഈ ചിത്രം നല്‍കുന്നില്ല എന്നതാണ് കഷ്ട്ടം.ഇനി നരേന്ദ്രന്റെ രണ്ടു നിമിഷത്തെ ഗിരിപ്രഭാഷണം ആണ് ആ മാറ്റം വരുത്തിയത് എന്ന് ആണ് പറയാന്‍ ശ്രമിക്കുന്നത് എങ്കില്‍ കഷ്ട്ടം എന്നല്ലാതെ മറ്റൊന്നും ഇവിടെ പറയാന്‍ ഇല്ല.

ഇനി ഒന്നാലോചിച്ചാല്‍ ഈ ഒരു സമീപനത്തിന് പകരം ഒരു
ഡോ ജെക്കിള്‍ മി .ഹൈഡ്  സമീപനം ആയിരുന്നു സ്വീകരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയേനെ എന്നൊരു തോന്നല്‍.പിന്നെ സംഗതി ന്യു ജനറെഷന് ആയതു കൊണ്ട് നമ്മള് എന്ത് പറയാനാ .എല്ലാം സാറന്‍മാര്‍  പറയുന്ന പോലെ .തികച്ചും അബ്റപ്പ്റ്റ് എന്ന് പറയാവുന്ന ഒരു അവസാനം ആണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത് എന്ന് മാത്രം പറഞ്ഞോട്ടെ

അപ്പോള്‍ അഭിനയം ...

അനിയാ സകല നടീ നടന്മാരും അവരവരുടെ  ഭാഗം നന്നായി  ചെയ്തു . അപൂര്‍വമായി (വളരെ ) ഫഹദ് ഫാസില്‍ ഓവര്‍ ആകുന്നതിനു തൊട്ടു അടുത്ത്   എത്തി തിരിച്ചു വരുന്നു.

ചുരുക്കത്തില്‍ ...

ന്യു ജനറെഷന്‍  ചിത്രമല്ലേ ആസ്വദിച്ചില്ല എങ്കില്‍ മോശമല്ലേ എന്ന് കരുതി മനപൂര്‍വം ആസ്വദിക്കാന്‍ ശ്രമിച്ചാല്‍ ആസ്വദിച്ച് എന്ന് സ്വയം പറഞ്ഞു സമാധാനിക്കാന്‍ കഴിയുന്ന ഒരു ചിത്രം

Saturday, February 2, 2013

ലോക്പാല്‍ (Lokpaal Review)

തിരിച്ചു കിട്ടി .. കളഞ്ഞു കിട്ടി ....................

അനിയാ  നീ ഭയങ്കര ആവേശത്തില്‍ ആണല്ലോ  എന്ത് പറ്റി ?

അറിഞ്ഞില്ലേ അണ്ണാ  നമ്മുടെ പ്രിയങ്കരനായ ലാലേട്ടനെ മലയാളികള്‍ക്ക് തിരിച്ചു കിട്ടിയ വിവരം അറിഞ്ഞില്ലേ?  ഇന്നലെ ഉച്ചക്ക് ശ്രീ ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെയാണ്  ഈ മഹാ അത്ഭുദം സംഭവിച്ചത്.ഈ അഭിമാന മുഹൂര്‍ത്തം ആഘോഷിക്കാനായി ഇന്ന് എല്ലാ സ്ക്കൂളുകള്‍ക്കും  അവധി പ്രഖ്യാപിക്കണം എന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട് .
അനിയാ അറിയാന്‍ വയ്യാത്തത് കൊണ്ട്  മാത്രം ചോദിക്കുവാ . ഇതിനൊരു അവസാനം ഇല്ലേ? ഇങ്ങേരുടെ  ഏതു പടം ഇറങ്ങിയാലും ഇതു തന്നെയാണല്ലോ കേള്‍ക്കുന്നത്

അതെന്തു അണ്ണാ അങ്ങനെ അങ്ങ് ചോദിച്ചത്?  ഈ പടത്തില്‍ എന്താ ഇല്ലാത്തത്? ലാലേട്ടന് ലാലേട്ടന്‍, ജോഷിക്ക് ജോഷി, എസ് എന്‍ സ്വാമിക്ക് അത് പിന്നെ ഭക്ഷണം, സന്ദേശം, സാമൂഹ്യപ്രസക്തി,രതീഷ്‌ വേഗ , ഒരാവശ്യവുമില്ലാത്ത  നായികമാരുടെ നിര ഇതൊന്നും പോരെങ്കില്‍ ലാലേട്ടന്‍ പല ഗെറ്റപ്പില്‍ ദര്‍ശനം നല്‍കി നമ്മെ അനുഗ്രഹിക്കുന്നു. ഇതില്‍  കൂടുതല്‍ ഇപ്പോള്‍ എന്നാ വേണം എന്നാ ?

അനിയാ അടങ്ങ്‌ . നീ സിനിമ കണ്ടോ ?

അല്ല , അങ്ങനെ ചോദിച്ചാല്‍ .....

എടാ മഹാപാപി ആ പടം കാണാതെയാണ് ഈ വാചകമൊക്കെ അല്ലെ ?

അല്ല .. അത് പിന്നെ .. അതിരിക്കട്ടെ അണ്ണന്‍ പടം കണ്ടോ ?

പിന്നെ കാണാതെ?  ലാലേട്ടനെ കൂടാതെ ടി ജി രവി, മീര നന്ദന്‍, കാവ്യാ മാധവന്‍, സായി കുമാര്‍, മനോജ്‌ കെ ജയന്‍, കുംകി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച തമ്പി രാമയ്യ,ഷമ്മി തിലകന്‍ അങ്ങനെ കുറെ പേര്‍ ഈ സിനിമയില്‍ വന്നു ഡയലോഗ് പറഞ്ഞു പോകുന്നു .

അല്ല തികച്ചും ഉദ്യോഗജനകമായ ഒരു പ്രമേയം ആണെന്നാണല്ലോ കേട്ടത് ?

പിന്നല്ലേ ഒരു ദിവസം കേരളത്തില്‍ പെട്ടന്ന് ലോകപാല്‍ എന്നൊരു സാധനം (സംഭവം ) ഉണ്ടാകുന്നു . അതിനു സ്വന്തമായി ഒരു വെബ്‌ സൈറ്റും മറ്റുമുണ്ട് അവിടെ ആര്‍ക്കും സങ്കടം പറയാം (പാട്ട്ഡഡിക്കേറ്റ് ചെയ്യാം. പോലീസുകാര്‍ അത് കാണുന്നതായി കാണിച്ചു നമ്മെ ഉപദ്രവിക്കാം ) .ആരെങ്കിലും കള്ളപ്പണം ഉണ്ടാക്കുന്നതായി ഉള്ള പരാതി കിട്ടിയാല്‍ ലോകപാലം അവിടെ കേറി ആ കാശു മോഷ്ട്ട്ടിക്കും.വേഷം മാറിയായിരിക്കും മോഷണം. ഒരിക്കല്‍ ഉപയോഗിച്ച വേഷം പിന്നൊരിക്കലും ഉപയോഗിക്കില്ല. ആര് ചോദിച്ചാലും അദ്ദേഹം താനാണ് പാലം എന്ന് സമ്മതിക്കും .(ചോദിക്കാത്തത് അദ്ദേഹത്തിന്റെ കുറ്റം അല്ലല്ലോ ).പക്ഷെ ആരാണ് ഈ ലോകപാലം എന്ന് ആര്‍ക്കും അറിയില്ല.

പിന്നെ ഒരു ഹോബി എന്ന നിലയ്ക്ക് ഇദ്ദേഹം നന്ദഗോപാല്‍ എന്ന പേരും ഫുഡ്‌ കോര്‍ട്ട് നടത്തുക എന്ന പണിയും സ്വീകരിച്ചിട്ടുണ്ട് . അവിടെ ജോലി ചെയ്യുന്നവര്‍ മുതല്‍ പലര്‍ക്കും ഇങ്ങേര്‍ ആണ് മറ്റേ പാലം ആണ് എന്നറിയാം (ചുരുക്കത്തില്‍ വില്ലന്മാര്‍ക്കൊഴികെ മിക്കവാറും എല്ലാവര്‍ക്കും  അറിയാം എന്ന് അര്‍ഥം) .ഇനി ഇദ്ദേഹം എന്തിനാണ് ഈ പാലമായി മാറിയത് എന്ന ചോദ്യത്തിന് ഉത്തരം കരള്‍ അലിയിക്കുന്ന ഒരു കദന കഥയാണ്

ഒരു മിനിട്ട് ഒന്ന് കര്‍ചീഫ് എടുത്തോട്ടെ....... ഇനി പറഞ്ഞോ.

പണ്ട് പണ്ട് ലാലേട്ടന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന് അസുഖം.സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ചികിത്സിക്കണം എങ്കില്‍ കാശു കൊടുക്കണം . ലാലേട്ടന്റെ പാവം അമ്മ കൈയില് ഉള്ളതൊക്കെ കൊടുത്തിട്ടും ഡോക്ടറിന്  പോര.അവിഹിതം കൂടി വേണം എന്നായി ആവശ്യം  .ബാലനായ ലാലേട്ടന്‍ ഡോക്ടറെ കുത്തി ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്ക് പോകുന്നു. അന്ന് തീരുമാനിച്ചതാ താന്‍ ഒരു പാലമായെ അടങ്ങു എന്ന് .

പിന്നെ വേറെ ഏതാണ്ടൊക്കെയോ ഉണ്ട് . ലാലേട്ടനന്റെ  പഴയ പ്രണയം (കാവ്യ) (അത് അങ്ങേരാ പാലം ആകാന്‍ തീരുമാനിച്ചപ്പോള്‍ വേണ്ട എന്ന് വെച്ചതാ- വേര്‍പിരിഞ്ഞ ഭാര്യയായിരുന്നു ഒരു നാട്ടു നടപ്പ് !! )പുതിയ പ്രണയം (പ്രണയം ഒന്നും ഉണ്ടെന്നു പറയുന്നില്ല എന്നാലും ജെയിന്‍ എന്ന ചാനല്‍  പ്രവര്‍ത്തക അദ്ദേഹം എന്നെ ഒന്ന് പ്രണയിച്ചെങ്കില്‍ എന്‍റെ ഭാഗ്യം എന്ന മട്ടില്‍ നടക്കുന്നുണ്ട് സിനിമയില്‍ ) .യുവതലമുറയുടെ ഇടയില്‍ ആണെങ്കില്‍ പാലം ഒരു ഹരമാണ് (കേരളത്തിലെ സ്വാശ്രയ ബ്രോയിലര്‍ പിള്ളേരുടെ കാര്യമാ ഈ പറയുന്നേ).കുംകി എന്ന പടത്തില്‍ അഭിനയിച്ചു തകര്‍ത്ത തമ്പി രാമയ്യ എന്ന നടനെയൊക്കെ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടാല്‍ മലയാള സിനിമ എന്ത് കൊണ്ട് ഇങ്ങനെയായി എന്ന് പെട്ടന്ന് മനസിലാകും.മനോജ്‌ കെ ജയനും, കാവ്യയുമൊക്കെ എപ്പോളാണ് കേറി അഭിനയിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല .അഭിനയിച്ചു തുടങ്ങിയാലോ തിയറ്ററില്‍ ആളുകള്‍ തലകുത്തി നിന്ന് ചിരിയാണ്.

തള്ളെ , മനോജും കാവ്യയും  കോമഡിയാ ? കലക്കിയിട്ടുണ്ടോ അണ്ണാ ?

പിന്നെ . തകര്‍ത്തിട്ടുണ്ട് . നമുക്ക് ചിരി നിറുത്താന്‍ പറ്റില്ല . ആകെ ഒരു പ്രശ്നമുള്ളത് അവര്‍ നമ്മളെ ചിരിസിപ്പിച്ചു കൊള്ളുന്ന സീനുകള്‍ അവളെ സംഘര്‍ഷ  ഭരിതവും, വികാരനിര്‍ഭരവും ആണ് എന്നാ തെറ്റിദ്ധാരണയില്‍ ആന്നു ജോഷി സാറും, എസ എന്‍ സ്വാമി സാറും എടുത്തു വെച്ചിരിക്കുന്നത് എന്ന് മാത്രം

ഉള്ളതില്‍ ഭേദം മാനുവല്‍ എന്ന ബ്ലേഡ് സ്ഥാപന ഉടമ (സായി കുമാര്‍) യും പിന്നെ വിദ്യാസാഗര്‍ എന്ന സ്വാശ്രയ കോളേജ് ഉടമയായി വരുന്ന ഷമ്മി തിലകനുമാണ് (ഉള്ളതില്‍ ഭേദം  എന്നത് പ്രത്യേകം ശ്രദ്ധിക്കുക )

അല്ല അണ്ണാ, നേരത്തെ പറഞ്ഞതില്‍ ഒരു സംശയം. ഈ പാലം രഹസ്യമായി മോഷ്ട്ടിക്കുന്നു . മോഷ്ടിക്കപ്പെട്ടവര്‍ സംഗതി കള്ള പണം ആയതു കൊണ്ട് പരാതിപ്പെടുന്നില്ല .പിന്നെങ്ങനെ ഈ ലോക പാലം ഇത്രയും പ്രശസ്തനായി ?

നിന്നെയൊക്കെ .....എടാ ആരാണീ പാലം? സാക്ഷാല്‍ മോഹന്‍ ലാല്‍ .അദ്ദേഹം എങ്ങനെ യുവ ജനതക്കിടയില്‍ പ്രശസ്തനായി എന്ന് ചോദിയ്ക്കാന് തന്നെ ‍ നിനക്ക് എങ്ങനെ തോന്നി ?മോഹന്‍ലാല്‍ അഭിനിയിക്കുന്നത് പിച്ചക്കാരന്‍ ആയിട്ടാണെങ്കിലും    ആ പിച്ചക്കാരന്‍  ലോകത്തിലെ ഏറ്റവും പ്രശസ്തനായ  പിച്ചക്കാരന്‍ ആയിരിക്കും എന്ന് നിനക്ക് അറിയില്ലേ ?

സോറി , ഞാന്‍  അത് മറന്നു പോയി.

ഉം  ഇനി ആവര്‍ത്തിക്കരുത് .

അല്ല അണ്ണാ , ലാലേട്ടന്‍ ...

അനായാസം നമ്മളെ ബോറടിപ്പിക്കുന്നുണ്ട്

ബാക്കി പടം...

എന്തോന്ന് ബാക്കി പടം? ലാലേട്ടന്റെ കുറെ ഫാന്‍സി ഡ്രസ് , എല്ലാം അറിയുന്ന ഭാവങ്ങളുടെ ക്ലോസ്സപ്പ് ,മനോജ്‌ കെ ജയന്‍, കാവ്യ മാധവന്‍ തുടങ്ങിയവരുടെ മരണ കോമഡി ഇതൊക്കെ കഴിയുമ്പോള്‍ ലോകപാല്‍ അകത്താകുന്നു . ഉദയനാണു താരത്തില്‍ പറയുമ്പോലെ അദ്ദേഹം പിടി കൊടുക്കുന്നു എന്ന് പറയുന്നതാകും ശരി. ഒടുക്കം ജഡ്ജി ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്ന രീതിയില്‍ ക്ലൈമാക്സ് . പത്തിരുപതു മിനിട്ട് കോടതി മുറിയില്‍ വെച്ചുള്ള ക്ലൈമാക്സ് ഉണ്ടല്ലോ മോനെ, നക്കില്ലത്തവാന്‍ തെറി ബാനര്‍ എഴുതി കാണിക്കും. അമ്മാതിരി ഐറ്റം ആണ്.

അപ്പോള്‍ പുതുമ ?

അത് നീ ചോദിച്ചത് നന്നായി  . ഈ പടത്തില്‍ ഭയങ്കര ഒരു പുതുമ ഉണ്ട്. സാധാരണ ഒരു  പടം തീരുമ്പോള്‍ കാണികള്‍ ഒന്നടങ്കം കൂവുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മലയാള സിനിമയല്ലേ .അതിനാണോ പ്രയാസം?). ഇടവേളക്കു പോലും അതെ ആവേശത്തോടെ കൂവുന്നത് ,അതും ആദ്യ ദിവസം ഞാന്‍ ആദ്യമായാണ് അനിയാ കാണുന്നത് .
അതാണ്‌ ലോകപാലത്തിന്റെ പുതുമ .

അപ്പൊ ചുരുക്കത്തില്‍ ?

ചുരുക്കത്തില്‍ മലയാളിയുടെ സമയം ബെസ്റ്റ്.വിഷം കുടിച്ചു ചാകണോ ട്രെയിനിനു തല വെക്കണോ എന്നത് പോലെ മമ്മുട്ടിയുടെ മിമിക്രി കണ്ടു പണ്ടാരമാടങ്ങണോ അതോ ലാലേട്ടന്റെ ഫാന്‍സി ഡ്രസ്സ്‌ കണ്ടു നിര്‍വൃതി കൊള്ളണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി .രണ്ടായാലും മരണം ഉറപ്പു !!!

Friday, February 1, 2013

വിശ്വരൂപം (Vishvaroopam :Review)

വിജയിച്ചേ  വിജയിച്ചേ  കമലഹാസന്‍  വിജയിച്ചേ .....


അണ്ണാ നിങ്ങള്ക്ക് എന്ത്  പറ്റി വട്ടായോ അതോ കേരളത്തിലെ സുപ്പര്‍ താരങ്ങളെ പോലെ കമല്‍  ഫാന്‍സ്‌ രൂപീകരിച്ചോ ? പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ

 ഇതു വളരെ മോശമാണ്.

എന്തുവാടെ  ?

നിങ്ങള്‍ ഈ റേസ് 2 , കമ്മത്ത് തുടങ്ങിയവയെ പറ്റി ഒക്കെ അങ്ങ് ചാടിക്കേറി  അഭിപ്രായം പറഞ്ഞു കളയും ഭാരതത്തിന്‍റെ തന്നെ അഭിമാനമായ കമലഹാസന്‍  എടുത്ത വിശ്വരൂപത്തെ പറ്റി ഇതു വരെ ഒരക്ഷരം പറഞ്ഞു കേട്ടില്ലല്ലോ  എന്ത് പറ്റി ?

അത് പറയാനല്ലേ ഇങ്ങോട്ട്  വന്നത്. അതിനു നീ സമ്മതിക്കണ്ടേ? സംവിധാനം , തിരകഥ എല്ലാം കമലഹാസന്‍  തന്നെ ..കമലഹാസനെ കൂടാതെ പൂജ കുമാര്‍  , അന്ദ്രിയ ജെര്‍മിയ (നമ്മുടെ അന്നയും റസൂലും എന്ന പടത്തിലെ അന്ന ), രാഹുല്‍ ബോസ് , ശേഖര്‍ കപൂര്‍ ഇവരൊക്കെയാണ്  എനിക്കറിയാവുന്ന, ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍.

അമേരിക്കയില്‍  ജീവിക്കുന്ന ഡോക്ടര്‍ നിരുപമയില്‍ നിന്ന് ചിത്രം തുടങ്ങുന്നു. തന്‍റെ അത്രക്കൊന്നും സന്തോഷകരമല്ലാത്ത ദാമ്പത്യ ജീവിതത്തെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയുമായുള്ള അടുപ്പത്തെ പറ്റിയും സംസാരിക്കുന്ന നിരുപമ, വിശ്വനാഥ് എന്ന തന്‍റെ ഭര്‍ത്താവിനെ സ്വീകരിച്ചത് അമേരിക്കയില്‍ എത്താനുള്ള  സൌകര്യാഥം ആയിരുന്നു എന്ന് വെളിപ്പെടുത്തുന്നു ഇവര്‍ തമ്മിലുള്ള പ്രയവ്യത്യസവും ഒരു ഘടകമായി പറയുന്നുണ്ട്. ഡാന്‍സ് ക്ലാസ്സ്‌ നടത്തി  കഴിയുന്ന സ്ത്രൈണ സ്വഭാവിയായ വിശ്വനാഥിലേക്കാണ് പിന്നെ നമ്മെ ഈ ചിത്രം കൊണ്ടു പോകുന്നത്.

വിവാഹമോചനം കിട്ടാനുള്ള കാരണതിനായി തന്‍റെ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഒരു സ്വകാര്യ ഡിക്റ്ററ്റിവിനെ ഏര്‍പ്പാട് ചെയുന്നു നിരുപമ. അവിടെ നിന്ന് നിരുപമയും നമ്മളും വിശ്വനാഥിന്‍റെ മറ്റൊരു മുഖം കാണുന്നു. വിഷി എന്ന് വിളിക്കപ്പെടുന്ന സൌമ്യനായ , സ്ത്രൈണ സ്വഭാവിയായ  വിശ്വനാഥ് ശരിക്കും റോയുടെ അണ്ടര്‍ കവര്‍  എജന്‍റ്റായ, അഫ്ഗാനില്‍ നിന്നും അമേരിയില്‍ എത്തിയ ഒമര്‍ (രാഹുല്‍ ബോസ് ) എന്ന താലിബാന്‍  തീവ്രവാദി നേതാവിനെ തേടുന്ന, നിസാം മുഹമ്മദ്‌ കാശ്മീരി എന്ന വ്യക്തിയാണ് എന്നും  മനസിലാകുന്നു.വിശ്വനാഥിന്‍റെ വിരലില്‍ എണ്ണാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാര്‍ഥികളില്‍ ചിലരും എല്ലാം ഇയാളുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവര്‍ ആണെന്നും വെളിവാകുന്നു.പിന്നീടു താലിബാന്‍ സംഘത്തില്‍ ചേരുന്ന നിസാമിന്‍റെ ഫ്ലാഷ് ബാക്ക് ആണ് . ഇടവേളക്കു ശേഷം കഥ വീണ്ടും അമേരിക്കയില്‍ നിന്നും തുടരുന്നു.അമേരിക്കയില്‍  ഒരു വന്‍ ബോംബ്‌ ആക്രമണത്തിനു പദ്ധതി ഒരുക്കുന്ന ഒമറിന്‍റെ പ്ലാന്‍  തകര്‍ത്തു, ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുന്ന ഒമറിനെ പിന്തുടരുന്ന നായകനും കൂട്ടരെയും കാണിച്ചു, ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചനകള്‍  നല്‍കികൊണ്ട് ചിത്രം അവസാനിക്കുന്നു

ശരി അതിരിക്കട്ടെ സംഗതി എങ്ങനെ കലക്കിയോ ?

കമലഹാസന്‍ എന്ന നടന്  തിരകഥ എന്ന സംഗതി വഴങ്ങും എന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല . അദ്ദേഹം ഒരു നല്ല നടന്‍ ആണ്. ഒരു ഭേദപ്പെട്ട സംവിധായകനാണ്. നന്നായി സംഭാഷണം എഴുതുന്ന ആളാണ് (ഇതാണ് പലപ്പോഴും നല്ല തിരകഥയായി തെറ്റിധരിക്കപ്പെടുന്നത്). തനിക്കു വഴങ്ങാത്ത തിരകഥയുടെ പാളിച്ചകള്‍ ഈ സിനിമയുടെ രണ്ടാം പകുതി ഒന്നുമില്ലാതെ ആക്കുന്നു എന്നതാണ് സത്യം. ബാക്കി പല രംഗത്തും മികവു പുലര്‍ത്തുന്ന ഈ ചിത്രം ഈ ഒരൊറ്റ കാരണം കൊണ്ട് ഒന്നുമില്ലാതെ ആവുന്നത് സത്യത്തില്‍ കഷ്ട്ടമാണ്.ഒരു ത്രില്ലര്‍ എന്ന നിലയിലേക്ക് ഉയരേണ്ട രണ്ടാം പകുതി തികച്ചും നിരാശജനകമാണ് .നല്ലൊരു ക്ലൈമാക്സ്‌ പോലും ഒരുക്കാന്‍ തിരകഥാകൃത്ത് എന്നാ നിലയ്ക്ക് കമലഹാസന് കഴിഞ്ഞിട്ടില്ല 

അപ്പോള്‍ അണ്ണന്‍  ആദ്യം കമലഹാസന്‍ വിജയിച്ചേ എന്ന് ആര്‍ത്തു വിളിച്ചതോ ?

കാരണം തികച്ചും ലളിതം. ഈ കളിയില്‍ അവസാന വിജയി ശ്രീ കമലഹാസന്‍ തന്നെ ആയിരിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . ഇതൊരു വെറും വില കുറഞ്ഞ  പബ്ലിസിറ്റി തന്ത്രം ആണെന്നല്ല പറയാന്‍ ഉദേശിക്കുന്നത്.മറിച്ചു അനാവശ്യ വിവാദങ്ങള്‍ ഒരു സിനിമയുടെ നിക്ഷ്പക്ഷമായ അവലോകനത്തിന് എങ്ങനെ തടസ്സമാകുന്നു എന്നതിന് ഉദാഹരണം ആണ് ഈ ചിത്രം എന്നാണ്.

അനാവശ്യമോ ? ചുമ്മാ വൃത്തികെട് പറയല്ലേ . ഇന്ത്യന്‍ മുസ്ലിം മതവികാരത്തെ മൊത്തമായി ......

അനിയാ ഈ ചിത്രത്തില്‍ ഇന്ത്യന്‍ മുസ്ലിമായ ഒരേ ഒരു കഥാപാത്രമേ  ഉള്ളു . അത് നായകനായ കമലഹാസന്‍  അവതരിപ്പിക്കുന്ന നിസാം/ വിശ്വനാഥ് ആണ്. ബാക്കി മുഴുവന്‍ മുസ്ലിം  കഥാപാത്രങ്ങളും താലിബാന്‍ തീവ്രവാദികളാണ് . ഇവരെ കുറിച്ച് ഞാന്‍ മനസിലാക്കിയിട്ടുള്ളത് ഖുറാന്‍  എന്ന മതഗ്രന്ഥം തെറ്റായി അഥവാ ദുര്‍വ്യാഖ്യാനം ചെയ്തു ലോകത്തില്‍ പലയിടത്തും (ഇന്ത്യയടക്കം) തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം കൊടുക്കുന്ന ആള്‍ക്കാര്‍ ആണെന്നാണ്. (തെറ്റാണ് പറയുന്നതെങ്കില്‍ തിരുത്തുക .അജ്ഞത  ഒരു കുറ്റം അല്ലല്ലോ ) . തീവ്രവാദ പ്രവര്‍ത്തങ്ങള്‍, പ്രത്യേകിച്ചും ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം നശിപ്പിക്കുന്ന ബോംബ്‌ ഇതു വരെ ആരും കണ്ടു പിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് സമാധാന പൂര്‍ണമായ ജീവിതം വായിക്കാന്‍ ആഗ്രഹിക്കുന്ന എതൊരു സാധാരണക്കാരനും തീവ്രവാദത്തെ അനുകൂലിക്കയില്ല എന്ന് ഞാന്‍ കരുതുന്നു. സാങ്കേതികമായി ഈ ചിത്രത്തിലെ ഒരു പിഴവ്, അതായിത്  ഇടയ്ക്കിടെ അറബിയില്‍ ഉള്ള സംഭാഷണം തമിഴ് സബ് റ്റൈറ്റില്‍ കാണിക്കുന്നുണ്ട് . ആ ഭാഗത്ത്‌ എന്തെങ്കിലും അപമാനകരമായി ഉണ്ടോ എന്നെനിക്കറിയില്ല

ഇനി ഇതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പറ്റി. നമ്മുടെ നാട്ടില്‍ സെന്‍സര്‍ ബോര്‍ഡ്‌ എന്നൊരു സംഗതി ഉണ്ട് .വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത് . ആ നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് തോന്നുന്നു എങ്കില്‍ അത് തിരുത്താന്‍  കോടതിയെ സമീപിക്കാനുള്ള സ്വാതത്ര്യം നമുക്കുണ്ട്. ഇനി സെന്‍സര്‍ നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല എങ്കില്‍ ബോര്‍ഡ്‌ അംഗങ്ങള്‍ക്കെതിരെ നടപടിക്കു ആവശ്യപ്പെടാം . ഇതൊന്നും ചെയ്യാതെ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഒരു സിനിമ റിലീസ്  ചെയ്യാന്‍ അനുവദിക്കില്ല എന്ന് പറയുന്നത് ഭരണ കൂടത്തോടും നിയമ സംഹിതയോടും ഉള്ള വെല്ലു വിളിയാണ്. ഒത്തിരി അനാരോഗ്യകരമായ പ്രവണതകള്‍ക്ക് ഇതിനെ ശക്തമായി നേരിടാത്ത സര്‍ക്കാര്‍ നയം വഴി തെളിച്ചെക്കാം.ഒരു ചിത്രം റീലീസ്  ചെയ്യുന്നതിന് മുന്‍പ് ഇത്ര  വ്യാപകമായ പ്രതിഷേധം ഉയരുന്നത് എങ്ങനെ എന്ന് നമ്മള്‍ ആലോചിക്കേണ്ടതാണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം

ഇനി ഇത്തരം വിവാദങ്ങള്‍ എങ്ങനെ ചിത്രത്തിന്‍റെ അവലോകനത്തിന് തടസ്സം ആകുന്നു എന്ന് നോക്കാം. ഈ ചിത്രം കാണുമ്പോള്‍ തീവ്രവാദികള്‍ അമേരിക്കയില്‍ ബോംബ്‌ വെച്ചാല്‍ റോ എന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനക്കു എന്താ  പ്രശനം  എന്ന് ചിന്തിക്കുന്നതിനു പകരം ചിത്രം കാണുന്നവരില്‍ ഉയരുന്ന ചോദ്യം താലിബാന്‍ തീവ്രവാദികളെ പറഞ്ഞാല്‍ ഇവിടുത്തെ മുസ്ലിങ്ങള്‍ എന്തിനു അപമാനിതര്‍ ആയതായി തോന്നണം എന്നതായിരിക്കും.ഫലത്തില്‍  ഈ  ബഹളത്തില്‍ സിനിമയുടെ  കുറവുകള്‍  വിസ്മരിക്കപെടുകയും  കാണികളുടെ  ശ്രദ്ധ  വേറൊരു ഘടകത്തില്‍  കേന്ദ്രീകരികപ്പെടുകയും ചെയ്യപ്പെടുന്നു.

ഇനി ഈ വിവാദം ഒക്കെ അവസാനിക്കുമ്പോള്‍  ഇതിന്‍റെ നിര്‍മാതാക്കള്‍ക്ക്  വേണ്ട  ലാഭം  കിട്ടുകയും  (ഇതേ വിവാദം ഉയര്‍ന്ന തുപ്പാക്കി എന്ന ചിത്രം  വന്‍ കച്ചവട വിജയം ആയിരുന്നു എന്ന് ഓര്‍ക്കുക) യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ട സംഗതികള്‍  ഒരിക്കലും വിമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യും . ഇതു കൊണ്ടാണ് അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ കളിയിലെ അവസാന വിജയി കമലഹാസന്‍ തന്നെ ആകും എന്ന് പറയാന്‍ കാരണം. ഇവിടെ പറഞ്ഞ പോലെ എങ്ങാനും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്വം കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന നമ്മള്‍ ഭാരതീയര്‍ക്കു മാത്രമാണ്. (മുസ്ലിമിന് പകരം ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാലും ഇതൊക്കെ തന്നെ സംഭവിക്കും എന്നത് റോമന്‍സ്  നമുക്ക് കാണിച്ചു തരുന്നു ) .

അങ്ങനെ അടച്ചു പറഞ്ഞാലോ ഈ ചിത്രത്തില്‍ നല്ലത് ഒന്നുമില്ലേ?.

അതല്ലേ നേരത്തെ പറഞ്ഞത് ബാക്കി ഒട്ടു മിക്ക ഘടകങ്ങളും നിലവാരം പുലര്‍ത്തുന്നു .പക്ഷെ നല്ലൊരു തിരകഥ ഒരുക്കുന്നതില്‍ കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍  കമലഹാസന് എന്നും
അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറിയേനെ ഇതു .

ശരി അപ്പോള്‍ മറ്റു ഘടകങ്ങളോ ?

 പറഞ്ഞില്ലെടെ . അഭിനേതാക്കള്‍ , ഗാനങ്ങള്‍  ചായാഗ്രഹണം എല്ലാം നന്നായിട്ടുണ്ട്. അന്ദ്രിയ ജെര്‍മിയ ഒക്കെ എന്തിനാണ് എന്നത് സത്യമായും എനിക്ക് മനസിലായില്ല.പിന്നെ എന്നും കമലഹാസന് ഒരു അര 'ബാലചന്ദ്ര മേനോന്‍ ' ആയതു കൊണ്ട്  (തന്‍റെ കഥാപാത്രം ഉയര്‍ന്നു നില്‍ക്കണം എന്ന ഭാവത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് )  ഉള്ള പ്രശ്നങ്ങള്‍  വേറെയും . ഈ രീതിക്ക് പകരം  ഒരു റിട്ടയേര്‍ഡ്‌ ചാരനായി അമേരിക്കയില്‍  ഒരു വ്യാജ
ഐഡെന്‍ഡിറ്റിയില്‍  ആള്‍കൂട്ടത്തില്‍ ഒരുവനായി ജീവിക്കുന്ന വിശ്വനാഥ യദ്രിചികമായി പഴയ കാലത്തെ തീവ്രവാദികളുടെ പുതിയ പ്രവര്‍ത്ത നങ്ങളും ആയി നേര്‍ക്ക്‌ നേര്‍ വരുന്ന രീതിയില്‍ ഉള്ള ഒരു ട്രീറ്റ്മെന്‍റ്റ്  ഒരു പക്ഷെ ഇതിലും നന്നായേനെ എന്ന് തോന്നുന്നു. 

ചുരുക്കത്തില്‍ ....

അനാവശ്യ വിവാദങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്നതിലേറെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം . ഒപ്പം നമ്മള്‍ കഴുതകള്‍ എന്ന് വിളിച്ചു പറയുന്ന ഒരു സംഭവവും

പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ.തിരുവനന്തപുരത്തെ  കൈരളി തീയറ്ററില്‍  വെച്ചാണ്‌ ഈ ചിത്രം കണ്ടത് . നവീകരിച്ചതിനു ശേഷം ആദ്യമായാണ് ഞാന്‍ അവിടെ പോകുന്നത് .നവീകരിച്ച തീയറ്ററില്‍ ഇരുന്നു സിനിമ കാണുന്നത് ഒരു മികച്ച അനുഭവമാണ്‌ .ഗണേഷ് കുമാറിന് നന്ദി

Sunday, January 27, 2013

കമ്മത്ത് & കമ്മത്ത്

അനിയാ നീയിതു  എങ്ങോട്ടാ ?

 ഒട്ടും സമയമില്ല സമയമില്ല അണ്ണാ ആ കുടക് ഭാഗത്ത്‌ ഏതോ ആദിവാസി വിഭാഗം ഉണ്ടത്രേ . അവിടന്ന് ഒരു രണ്ടു തലമുറ മുന്‍പ് കേരളത്തില്‍ വന്നു താമസിക്കുന്ന ഒരു കുടുംബത്തിലെ ഒരു അതി സുന്ദരനായ ഒരു യുവാവിന്‍റെ കദന ഹാസ്യ കുടുംബ  ചിത്രമാണ് ഞാന്‍ പ്ലാന്‍  ചെയ്യുന്ന  ആദ്യ ചിത്രം . അവിടുത്തെ സംസാര രീതി പഠിപ്പിക്കാന്‍  രണ്ടു പേരെ വേണം . അത് തപ്പിയുള്ള പോക്കാ .

അത് കൊള്ളാമല്ലോ .  കഥ എന്താ ?

എന്തോന്ന്  കഥ ? അതൊക്കെ പിന്നെ .ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് കഥയല്ല പോലും ലോക്കല്‍ ലിംഗ്വിസ്റ്റിക്ക് ഡയലെക്റ്റ ആണ് സിനിമയുടെ വിജയത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം എന്നാണ് .നമ്മുടെ ഒരു സുപ്പര്‍ താരം മുഖ്യമായും ഇതാണ് ചോദിക്കുന്നതത്രേ . അത് ഓക്കേ  ആയാല്‍    ഡേറ്റ് വേഗം കിട്ടുമല്ലോ.പിന്നെ ഭക്ഷണം, അതിപ്പോള്‍ മലയാളിയുടെ ഒരു വീക്ക്‌ പോയിന്‍റ് ആണല്ലോ.വല്ല പുട്ടോ ഇടിയപ്പമോ വടയോ ഇറച്ചിക്കറിയോ അങ്ങനെ എന്തെങ്കിലും. അതിങ്ങനെ  ഒരു  ഭാഗത്ത്‌  ഇങ്ങനെ തിളച്ചു കൊണ്ടിരിക്കും .പിന്നെ ന്യൂ ജനറേഷ ന്‍  കാലമല്ലേ  അവര്‍ക്ക്  വേണ്ടി  ഒരു  പൊടിക്ക്  അശ്ലീലവും, അവസാനം തോരനോ , മെഴുക്കു പുരട്ടിയോ   അങ്ങനെ  ഏതാണ്ട്  ഒരു  ട്രൂപ്പ്  ഉണ്ടല്ലോ  അവരുടെ  ഒരു  അലര്‍ച്ചയും    ഇതെല്ലാം  ചേര്‍ത്ത്  നല്ല കിടിലം പബ്ലിസിറ്റി -  പ്രമോഷന്‍   കൂടെ   കൊടുത്താല്‍  ഈ  പടം  കാണുന്ന  കഴുതകള്‍  കഥയൊക്കെ തന്നെ വ്യഖാനിചോളും . മലയാളിയുടെ  കണ്ണ് തുറപ്പിക്കും  എന്ന്  പറഞ്ഞിറക്കിയ  ബാവൂട്ടിയുടെ  കഥാ വ്യഖ്യാനങ്ങള്‍  വായിച്ചു,  എഴുതിയവരുടെ  കണ്ണ് തള്ളിയില്ലേ  . അല്ലെങ്കില്‍ ഉസ്താദ് ഹോട്ടല്‍  അതിന്റെ കഥ എന്താണെന്നു ചോദിച്ചാല്‍  പറയുന്ന ഉത്തരങ്ങള്‍ കേട്ടാല്‍ സത്യമായിട്ടും സംവിധായകന്‍ പൊട്ടി ക്കരഞ്ഞു   പോകും അണ്ണാ  സത്യം


അനിയാ നീ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ?

അണ്ണാ നമ്മളൊക്കെ ഇന്ത്യക്കാര്‍  അല്ലെ എന്തെങ്കിലും ഒന്ന് വേണ്ടേ വിശ്വസിക്കാന്‍ . അതല്ല ഇന്നെന്തു ഒരു തത്വ ചിന്ത ലൈന്‍  ?

ഒന്നുമില്ല അനിയ ഈ മലയാള സിനിമ കണ്ടു കണ്ടു മനുഷ്യന്‍ വിരക്തന്‍ ആയി പോയാല്‍  വലിയ അത്ഭുതം  ഇല്ല . അല്ല ഈ ഡല്‍ഹി  കേസിലെ പ്രതികളെ വധ ശിക്ഷ കൊടുക്കുന്നതിനു പകരം മലയാളത്തിലെ സുപ്പര്‍ താരങ്ങളുടെ  ഒരു  പത്തു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ  ചിത്രങ്ങള്‍  ജീവപര്യന്തം കാണിക്കാന്‍ വിധിച്ചാല്‍ എത്ര നന്നായേനെ .

നിങ്ങള്  കാര്യത്തിലേക്ക് വന്നേ. ഇന്നു  ഏതു   ചിത്രമാ  കണ്ടേ ?

കാര്യസ്ഥന്‍ എന്ന ചിത്രത്തിന്   ശേഷം ശ്രീ തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് എന്ന ചിത്രമാണ്  ഇന്നലെ എനിക്ക് കാണാന്‍ ഭാഗ്യം സിദ്ദിചതു.മലയാള സിനിമയുടെ  സ്ഥലം ഹാസ്യ രചയിതാക്കളായ സിബി - ഉദയകൃഷ്ണ ജോടികള്‍ ആണ് ഇതിന്‍റെ തിരകഥ.നിര്‍മാണം  ആന്റോ ജോസഫ്‌.സംഗീതം ജയചന്ദ്രന്‍ (എന്തോന്ന് സംഗീതം ?).അഭിനേതാക്കള്‍   മമ്മുട്ടി , ദിലീപ് , റീമ കല്ലിങ്കല്‍ , കാര്‍ത്തിക' (തമിഴ് ) ,ഡുന്‍ഡു മോന്‍ ബാബുരാജ് (മമ്മുട്ടി ചെയ്യുന്ന ഹാസ്യം തികയാത്ത വരുന്നവര്‍ക്ക് വേണ്ടി സ്പെഷ്യല്‍ !!!)  റിസ ബാവ , സുരാജ് (അദ്ദേഹം  അധികം ഹാസ്യം ഇല്ല നമ്മുടെ ഭാഗ്യം ), നരേന്‍,തെസ്നി ഖാന്‍  തുടങ്ങിയവര്‍ . പറയാന്‍  മറന്നു തമിഴ് നടന്‍ ധനുഷ് ഈ ചിത്രത്തില്‍ അതി സങ്കീര്‍ണവും നിര്‍ണായകവും ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അത് മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ശ്രീ മമ്മൂട്ടി കുറെ ദോശകളുടെ  പേര് ഒറ്റ ശ്വാസത്തില്‍ പറയുന്ന ചിത്രം എന്നോരു  പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ടെന്നാണ് അദ്ദേഹം തന്നെ എവിടെയോ പറഞ്ഞതായി വായിച്ചതു . മലയാള പ്രേക്ഷകരുടെ ഒരു ഭാഗ്യമേ

എന്നിട്ട് ....ഇതു കലക്കുമല്ലോ . മമ്മുട്ടിയും ദിലീപും കൊങ്ങിണി സ്ലാങ്ങില്‍ ആണ് സംസാരിക്കുന്നതു എന്ന് കേട്ടു ഉള്ളത് തന്നെ ?


നില്ലെടെ പറഞ്ഞോട്ടെ.മൊത്തത്തില്‍   ഈ ചിത്രത്തിന്‍റെ  കഥ അതി സങ്കീര്‍ണവും വഴി തിരിവുകള്‍ നിറഞ്ഞതും ആണ്.ഹോട്ടല്‍ മുതലാളിമാരായ രണ്ടു സഹോരന്‍മാര്‍  രാജ രാജ കമ്മത്ത് (വേറെ ആര് )  ദേവ രാജ കമ്മത്ത് (ദിലീപ് ) ഒരു പുതിയ സ്ഥലത്ത് ഹോട്ടല്‍ തുടങ്ങുന്നു . അവിടുത്തെ മുന്‍സിപ്പല്‍ സെക്രട്ടറി മഹാലക്ഷ്മി (റീമ ) അവരുടെ അനുജത്തി സുരേഖയെ (കാര്‍ത്തിക)  അനിയന്‍ കമ്മത്തിന് വലിയ ഇഷ്ട്ടം.(ഏണി വെച്ച് വേണം ഇഷ്ടപ്പെടാന്‍ എന്നത് തല്ക്കാലം നില്‍ക്കട്ടെ). അപ്പോളാണ്  സുരേഖ അനിയത്തിയല്ല അനിയന്‍റെ  ഭാര്യയാണ്.(അനിയന്‍ (നരേന്‍  )കല്യാണം  കഴിഞ്ഞു  ആദ്യരാത്രിക്ക്   തൊട്ടു മുന്‍പ് മരിച്ചു പോയി ). ക്രിസ്ത്യാനിയാണ് , ഇതൊന്നും  പോരാത്തതിനു  ഊമയും  ആണെന്ന  ഞെട്ടിപ്പിക്കുന്ന  സത്യങ്ങള്‍  ഇവരും  നമ്മളും അറിയുന്നത്  .സഹോരന്‍മാര്‍ ഭര്‍ത്താവിനെ കൊന്ന വില്ലന്മാരെ  ഓടിച്ചിട്ട്‌ (ശരിക്കും ) പിടിച്ചു കൊടുത്തു കല്യാണം നടത്തുന്നു. .ശുഭം.

അല്ല ഇതില്‍ ധനുഷ് എവിടെ ?

ധനുഷ് ഇവരുടെ ഏതോ ഹോട്ടല്‍ ഉത്ഘാടനം ചെയ്യാന്‍ വരുന്ന ആളാണ് .പിന്നെ ദിലീപിന്‍റെ കല്യാണ നിശ്ചയത്തിനു രണ്ടു ഷോട്ട് വേറെ . ഇത്രയും  സങ്കീര്‍ണതയും വഴിത്തിരിവും ഒക്കെ പോരെ അനിയാ .പിന്നെ ഇപ്പോഴത്തെ പുതിയ ട്രെന്‍റ്  അനുസരിച്ച് നായകന്‍ കല്യാണപ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്‍ക്കുവല്ല (അത് പറഞ്ഞാല്‍ ഫാന്‍സ്‌ പോലും കൂവും എന്ന അവസ്ഥ ആയിട്ടുണ്ട്‌ ). മറിച്ച്  ഭാര്യയുമായി വേര്‍ പിരിഞ്ഞു എപ്പോള്‍ നല്ല സുഹൃത്തുക്കളായി  (എന്ന് വെച്ചാല്‍ ഹായ്  ബൈ റിലേഷന്‍  ) കഴിയുക എന്നതാണല്ലോ.ഇവിടെയും  അങ്ങനെ തന്നെ.സ്വന്തം അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു ചാകാന്‍ കിടക്കുമ്പോള്‍  കൈയ്യില്‍ മെഹന്തി ഇട്ടു പോയി എന്ന കാരണം കൊണ്ട് തിരിഞ്ഞു നോക്കാത്ത സീരിയല്‍ നിന്ന് നേരിട്ട് ഇറങ്ങിവന്ന  ഭാര്യയെ ഉപേക്ഷിച്ചു അവരുമായി  ഹായ് - ബൈ  സൌഹൃതം പുലര്‍ത്തുകയാണ് മൂത്ത കമ്മത്ത്

അപ്പോള്‍ അഭിനയം ...?

ഈ പടത്തിലോ ? ശരി ഇനി അതും പറഞ്ഞേക്കാം . പതിവ് പോലെ വാമൊഴി വഴക്കം  എന്ന് പറഞ്ഞു ഈ സംഗതി വില്‌ക്കാമയിരുന്നു . രണ്ടു പ്രശ്നം . ഒന്ന് ഈ സംഗതി എപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ മടുത്തു തുടങ്ങി .രണ്ടു, മിമിക്രിയില്‍  നല്ല പരിചയമുള്ള ദിലീപ് അനായാസമായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍  മിമിക്രി അറിയില്ലാത്ത മമ്മുട്ടി പാട് പെടുന്നത് സ്വാഭാവികം .(അദ്ദേഹം പരമാവധി കഷ്ട്ടപ്പെട്ടിട്ടും സംസാരം ഒരല്‍പം നീട്ടി കല്യാണം കഴിച്ചോ എന്നാ ചോദ്യത്തിന് പകരം കല്യാണം കഴിക്കാന്‍ കൊടുത്തോ എന്നു ചോദിക്കുന്ന രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ). ഒരു നിലവാരവുമില്ലത്ത ചിത്രമായതിനാല്‍ ആര് അഭിനയിച്ചാലും വിശേഷം ഇല്ല എന്നത് കൊണ്ട് ഭാഗ്യം.തെസ്നിഖാന്‍   ഇങ്ങനെ   പോയാല്‍ ഒരു ബൌധിക ഷക്കീല ആകുന്ന മട്ടാണ് കാണുന്നത്  .(ഇതില്‍ ദയവായി അശ്ലീലം കാണരുത് .ആ നടി  ഒരിക്കലും ശരീര പ്രദര്‍ശനം നടത്തിയിട്ടില്ല).റീമ കല്ലിങ്കലിന്   ഭാവങ്ങളോ  കാര്‍ത്തികക്ക് സംഭാഷണമോ എല്ലാ എന്നുള്ളത് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇടയ്ക്ക് സ്ഫടികം   ജോര്‍ജ്ജിനെ കണ്ടപ്പോള്‍ ഉള്ളൊന്നു കത്തി .അവസാനം കിട്ടിയ വാര്‍ത്ത‍ അനുസരിച്ച് അദ്ദേഹവും കോമഡി ആണല്ലോ (ഭീമന്‍ രഘുവിന്‍റെ ഒരു കുറവ് കാണാന്‍ ഉണ്ടായിരുന്നു ). ഭാഗ്യത്തിന് അനിഷ്ട്ട സംഭവങ്ങള്‍  ഒന്നും ഉണ്ടായില്ല.

പിന്നെയും പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍. മമൂട്ടിക്ക്  ശരീരം  അനങ്ങി അഭിനയിക്കാന്‍ വയ്യാതെ ആയിട്ട് കാലം കുറെ ആയി. അതിനു ഒരു പരിഹാരം എന്ന നിലയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആളെ വെച്ച് സ്റ്റണ്ട് നടത്തി (ബാബു രാജിനെക്കൊണ്ട് തല്ലിച്ച്  ) കാലു മേല്‍ കാലും കയറ്റി ഇരിക്കുകയാണ് അദ്ദേഹം ഈ സിനിമയില്‍ മിക്ക തല്ലു രംഗങ്ങളിലും.  ഇത് ഒരു സ്ഥിരം പരിപാടി ആയി അദ്ദേഹത്തിനു ആലോചിക്കാവുന്നതാണ് . ശരീരം അനങ്ങണ്ട , എന്തൊരു പുതുമ എന്ന് ഫാന്‍സ്‌ മണ്ടന്മാരെക്കൊണ്ട് പറയിക്കുകയും ചെയ്യാം .പിന്നെ ക്ലൈമാക്സില്‍ ഒടുക്കത്തെ  ഒരു ട്വിസ്റ്റ്‌ ഉണ്ട്.

അത് എന്തര്  അണ്ണാ ?

അത് ഞാന്‍ പറയില്ല ചെല്ലാ. മമ്മുക്കയുടെ  ത്യാഗം ആണ് സംഗതി. അല്ലെങ്കില്‍ തന്നെ കഥ മുഴുവന്‍ പറയുന്നു എന്നൊരു ചീത്തപ്പേര് അല്ലെങ്കില്‍ തന്നെ എനിക്കുണ്ട്. അത് കൊണ്ട് ഈ ത്യാഗം നീയൊക്കെ  തിയറ്ററില്‍ നേരിട്ട് പോയി അനുഭവിച്ചാല്‍ മതി .

എന്നാലും പടം ഓടാന്‍ ചാന്‍സ് ഉണ്ടോ    അണ്ണാ ?

അനിയ അതൊക്കെ കാശിറക്കുന്നവരുടെ കാര്യം .എന്നോട് ചോദിച്ചാല്‍  ,ഈ  ദിലീപ് എന്ന നടന്‍റെ ഏതെങ്കിലും ചിത്രം കൂറയാണ് എന്നൊരു അഭിപ്രായം വന്നു കിട്ടിയാല്‍ പിന്നെ ആ പടത്തെ പിടിച്ചാല്‍ കിട്ടില്ല എന്നതാണ് അനുഭവം . (ഭാവിയില്‍ ഒരു നല്ല പടം ഈ നടന്‍റെ വന്നാല്‍ അദ്ദേഹം തന്നെ കാശു കൊടുത്തു ആളെ ഇറക്കി ഇതു കൂറ  പടം ആണെന്ന് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ട് !!!) .പക്ഷെ ലോക റെക്കോര്‍ഡ്‌ ലക്‌ഷ്യം ആക്കി കുതിക്കുന്ന സുപ്പര്‍ താരത്തെ തളക്കാന്‍ ആ ഒരു ഘടകത്തിനെ കൊണ്ട് മാത്രം സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം .

അപ്പോള്‍ ചുരുക്കത്തില്‍ ...

അനിയാ പണ്ട് മോഹന്‍ ലാല്‍ അഭിനയിച്ച ടി വി സീരിയല്‍ നിലവാരത്തില്‍  ഉള്ള മാമ്പഴക്കാലം എന്നാ ചിത്രത്തിന്‍റെ മമ്മുട്ടി -ദിലീപ് വേര്‍ഷന്‍

ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ : ഇടക്കാലത്ത് നിര്‍ത്തി വെച്ചിരുന്ന ശ്രീ മമ്മൂട്ടി കണ്ടു പിടിച്ച ശരീരം കുലുക്കുന്ന  ആ പ്രത്യേക കലാരൂപം ഈ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് . ഇടവേള കഴിഞ്ഞു തിരക്ക് കൂട്ടാതെ വന്നിരുന്നാല്‍ പ്രസ്തുത കലാരൂപം ആസ്വദിക്കാവുന്നതാണ്

Sunday, February 5, 2012

സെക്കന്റ്‌ ഷോ (Second Show )

അണ്ണാ ഇതു വളരെ മോശം ... അയ്യം എന്ന് തന്നെ പറയാം

എന്തുവാടെ രാവിലെ ?

മലയാള സിനിമയില്‍ മാറ്റത്തിന്‍റെ ടൊര്‍ണാഡോ വീശി അടിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം.മലയാള സിനിമയില്‍ വല്ലപ്പോഴും സംഭവിക്കുന്ന മഹാ അത്ഭുതം,പുതിയ താരോദയം ഇതൊക്കെ സംഭവിച്ചിട്ടും നിങ്ങള്‍ ഒരുമാതിരി .. കുരങ്ങു ചത്ത കുറവനെ കൂട്ട് ഇങ്ങനെ.....കഴിഞ്ഞ വര്‍ഷം ട്രാഫിക്‌ ഈ വര്‍ഷം ദാ സെക്കന്റ്‌ ഷോ

അനിയാ നില്‍.നീ ഇല്ല നമ്മുടെ പുതിയ നായകന്‍ സുപ്പര്‍ താരം ഡോക്ടര്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ച പടത്തെ പറ്റി തന്നെ അല്ലെ ഈ പറയുന്നേ? എന്തായിരുന്നു ആ പയ്യന്‍റെ പേര് നിക്കര്‍ സല്‍മാനോ ദുഷ്ടന്‍ സല്‍മാനോ അങ്ങനെ ഏതാണ്ട് അല്ലേ ?

ഇതെന്തോന്ന് അണ്ണാ? നിങ്ങള് പത്രം വായിക്കാറില്ലേ .മകന് സുപ്പര്‍ താര സന്തതി എന്ന യാതൊരു പരിഗണനയും നല്‍കി പോകരുത് എന്ന സുപ്പര്‍ താരം വക കര്‍ശനമായ താക്കീതിനെ സാഹസികമായി മറികടന്നു ഇവിടുത്തെ മാധ്യമങ്ങള്‍ കുറച്ചു ദിവസമായി അദേഹത്തിന്‍റെ വിശേഷങ്ങള്‍ കാന്ധം കാന്ധമായി വിളമ്പുക അല്ലായിരുന്നോ? പേര് ദുല്‍ക്കര്‍ സല്‍മാന്‍ വീട്ടില്‍ ചാലു മോനെ എന്ന് വിളിക്കും.പിന്നെ ഈ പടം,ദയവായി നിങ്ങള്‍ പുതുമുഖ നായകന്‍ പയ്യനെ കേറി സുപ്പര്‍ താരം മമൂട്ടിയുമായി കേറി
താരതമ്യപ്പെടുതരുത്.

അനിയാ മമ്മൂട്ടി എന്ന നടനെ മര്യാദക്കുള്ള ഏതൊരു പുതുമുഖ നടനുമായി താരതമ്യപ്പെടുത്തിയാലും പുതുമുഖത്തിന്‌ മാര്‍ക്ക് കൂടുതല്‍ ആയിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ശ്രീ മമ്മൂട്ടി അടിയൊഴുക്കുകള്‍,ആവനാഴി എന്നെ ചിത്രങ്ങള്‍ ആകുന്ന കാലത്താണ് അദേഹം അഭിനയിക്കുമല്ലോ എന്നൊരു സംശയം പോലും കാണികള്‍ക്ക് വരുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ,അത് വരെ അദേഹം അഭിനയിച്ചു തകര്‍ത്തിരുന്നത് ആര്‍ക്കും ചെയ്യാമായിരുന്ന ചിത്രങ്ങളോ (പെട്ടി കുട്ടി സീരീസ്‌ ) അല്ലെങ്കില്‍ അഭിനയിച്ചു കുളമാക്കിയ ചിത്രങ്ങളോ (പടയോട്ടം, തൃഷ്ണ പോലുള്ളവ) ആണ്.(ഈ പറഞ്ഞ എല്ലാ ചിത്രങ്ങളും റീലീസ് കാലത്ത് തീയറ്റെറില്‍ പോയി കണ്ട ആളാണ് ഈയുള്ളവന്‍.) പടയോട്ടം എന്ന ചിത്രം ഇപ്പോള്‍ സി ഡി ഇറങ്ങിയിട്ടുണ്ട് വാങ്ങി കണ്ടു നോക്കണം ആ ചിത്രത്തില്‍ ശ്രീ മമൂട്ടി ഒഴികെ എല്ലാരും (മുതിര്‍ന്ന താരങ്ങളായ നസീര്‍,മധു,ഗോവിന്ദന്‍കുട്ടി തുടങ്ങി അന്നത്തെ ഇളമുറക്കാരായ മോഹന്‍ലാലും (അതൊരു കാലം !!) ശങ്കറും വരെ) നന്നായിട്ടുള്ള ചിത്രമാണ്.

ശരി ശരി ..എന്നാലും പയ്യന്‍ നമ്മുടെ അഹങ്കാരി നായകന്മാരെ പോലെയല്ല. ഇത്ര നല്ല സെറ്റപ്പില്‍ നിന്ന് വന്നിട്ട് ഇത്ര എളിയ ഒരു ലോഞ്ച് .. അത് കണ്ടാല്‍ തന്നെ അറിയില്ലേ പയ്യന്‍ വിനയവാനും നല്ല സിനിമയെ സ്നേഹിക്കുന്നവനും.പോരാത്തതിനു പയ്യന്‍ സിനിമയെ പറ്റി,അഭിനയത്തെ പറ്റി ഒക്കെ ശാസ്ത്രീയമായി പഠിച്ചിട്ടൊക്കെ തന്നെയാണ് ഈ പണിക്കിറങ്ങിയത്. പിന്നെ ഒന്നുമല്ലേലും ഇതൊരു നവയുഗ സിനിമയല്ലേ ?

എടാ, സ്ഥലം അഹങ്കാരി എന്ന സ്ഥാനം പ്രിഥ്വിരാജില്‍ നിന്നും ഇന്നലെ വരെ സല്‍ഗുണ സബന്നന്‍ ആയിരുന്ന ശ്രീ ആസിഫലിയിലേക്ക് നീങ്ങുന്നത്‌ കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ ഈ സല്‍മാന്‍ വരാറായി എന്നത് (പറഞ്ഞു വരുമ്പോള്‍ ആസിഫലി ആണല്ലോ ഏറ്റവും ഇളയ താരം).പിന്നെ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത പേര്,കുറ്റി താടി നായകന്‍,വേറെ ഒന്ന് രണ്ടു താടികള്‍,ചെലവു കുറക്കാന്‍ കൊണ്ട് വന്ന കൈയില്‍ പിടിക്കാവുന്ന ക്യാമറ(ചാപ്പാ കുരിശുകാര്‍ കൈയ്യില്‍ കാശില്ലാതെ ഗതികേട് കൊണ്ട് ഉപയോഗിച്ച ആ ഐറ്റം) ,ക്രമം തെറ്റിച്ച കഥ പറച്ചില്‍(നോണ്‍ ലീനിയര്‍ കഥാകഥന സംവിധാനം കണ്ട് പിടിച്ചവന്റെ ആത്മാവ് കല്ലറയില്‍ കിടന്ന് മലയാളം സിനിമയുടെയും ചാലു മോന്റെയും ഡാഡിക്ക് വിളികാതിരുന്നാല്‍ ആത്മാക്കള്‍ ഇല്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് ഉറപ്പിച്ചോ ),പിന്നെ അവിയല്‍ പോലെ ഒരു ബാന്‍ഡ്,ഒരല്‍പം മീഡിയ കുഴല്‍ ഊത്തു എത്രയും ചേര്‍ന്നാല്‍ നവയുഗ സിനിമ ആകുമോ അനിയാ ?

അണ്ണാ പ്ലീസ് കാടു കേറല്ലേ.അത് നമുക്ക് പിന്നൊരിക്കല്‍ ചര്‍ച്ച ചെയ്യാം.ഇപ്പോ പടത്തെ പറ്റി .... പുതുമുഖ സംവിധായകന്‍ , ബാക്കി പിന്നണി പ്രവര്‍ത്തകര്‍,നടീ നടന്‍മാര്‍ ... എന്നിട്ടും.

ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഥവാ അങ്ങനെ അവകാശപ്പെട്ടിരിക്കുന്നത്,തിരക്കഥ പണിതു പണി പഠിക്കാന്‍ എത്തിയിരിക്കുന്നത് ശ്രീ വിനുവിശാലാണ്, ക്യാമറ പപ്പു, സംഗീതം എന്ന പേരില്‍ ഒച്ചപ്പാട് ഉണ്ടാക്കുന്നത് റെക്സ് വിജയന്‍.സുരുക്കമാ ശൊന്നാല്‍ അറിയുന്ന മുഖങ്ങള്‍ ബാബുരാജ്,രോഹിണി,കുഞ്ചന്‍ എന്നിവരേ എന്‍റെ ഓര്‍മയില്‍ ഉള്ളു .

ഇനി കഥ..... മഴയുള്ള ഒരു രാത്രി ഒരു ബസ്‌ സ്റ്റോപ്പ്.അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന ഹരിലാല്‍ എന്ന ലാലു (സല്‍മാന്‍) അവിടെ കണ്ട മറ്റൊരു ആളോട് തന്‍റെ ജീവിതകഥ പറയുന്നിടത്താണ് തുടക്കം .അവിടെ തന്നെ കല്ല്‌ കടിയാണ്.മറ്റേ ആള്‍ക്ക് സംസാരിക്കാന്‍ തീരെ താല്പര്യം ഇല്ല. അങ്ങേരെ ബലമായി തന്‍റെ ഫ്ലാഷ് ബാക്ക് കേള്‍പ്പിക്കയാണ് നായകന്‍.(സംഗതി പുതുമയ്ക്ക് വേണ്ടി ആകണം.മിണ്ടാതിരിക്കുന്ന നായകനോട് ഇടിച്ചു കേറി സംസാരിച്ചു കഥ പറയിക്കുന്നത് പഴമയല്ലേ)

ഒന്ന് വെറുതെ ഇരുന്നേ അണ്ണാ , പ്രേമവും,പ്രതികാരവും ,സ്നേഹവും,കുടുംബ ബന്ധങ്ങളുടെ ഹൃദയ സ്പര്‍ശിയ മുഹൂര്‍ത്തങ്ങളും ഇട കലര്‍ത്തി ആസ്വാദനത്തിന്‍റെ വേറിട്ട വഴികളിലൂടെ ഓടുന്ന ഈ ചിത്രം വ്യക്തിത്വം ഉള്ള കഥാപാത്രങ്ങളുടെ ഉന്തും തള്ളും ഉള്ള ഒരു സിനിമയാണ് എന്ന് ഏതു കണ്ണ് പൊട്ടനും അറിയാമല്ലോ .

ആണോ? ശരി . എന്നാ ഇതാണ് മേല്‍ പറഞ്ഞ സംഭവം,

എന്ത് തൊഴിലും ചെയ്തു (പ്രധാനമായും മണല്‍ മാഫിയക്ക് ലോഡ് കടത്തി കൊടുക്കുന്ന ഭരിച്ച പണി.ബാക്കി സമയം വെള്ളമടിയും തമാശയും) ജീവിക്കാന്‍ പാട്പെടുന്ന ലാലുവും സുഹൃത്തുക്കളും. ഇവര്‍ ചാവേര്‍ വാവച്ചന്‍ (ബാബുരാജ്‌ ) എന്ന പലിശക്കാരന്‍റെ ഗുണ്ട സംഘത്തില്‍ വണ്ടി സി സി പിടിക്കാന്‍ ചേരുന്നു.

ഈ ചാവേര്‍ വാവച്ചന്‍,പിന്നെ ചാവേര്‍ അന്തോണി എന്നെ ഇരട്ട വേഷം ബാബുരാജ്‌ വ്യത്യസ്തമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് കേട്ടല്ലോ ഉള്ളതാണോ?

അനിയാ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിന് മുന്‍പ് ബാബുരാജ്‌ തുടക്കത്തില്‍ വന്നു നായകന്‍റെ കൈയില്‍ നിന്നും കിട്ടാനുള്ളത് വാങ്ങി പോകുന്ന കഥാപത്രങ്ങളെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.പ്രസ്തുത ചിത്രത്തിന് ശേഷം അദേഹം എന്ത് കാണിച്ചാലും നമ്മള്‍ ചിരിച്ചു കൊള്ളണം എന്ന അലിഖിത നിയമം ഉള്ളതിനാല്‍ ഇതില്‍ അദേഹം ഒരു കോമാളി വില്ലനെ ആണ് അവതരിപ്പിക്കുന്നത്. അദേഹത്തിന്‍റെ ചേട്ടന്‍ ചാവേര്‍ അന്തോണി എന്ന ഭീകരഗുണ്ട ഒരിക്കല്‍ ഒരു പയ്യന്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഹൃദയസ്തംഭനം വന്നു മരിച്ചു പോലും.ആ പയ്യനെ തേടി കഴിഞ്ഞ പത്തിരുപതു കൊല്ലമായി പ്രതികാരദാഹിയായി നടക്കുകയാണ് അദേഹം.
നീണ്ട കാലത്തിനു ശേഷം ആ പയ്യനെ കിട്ടിയ വാവച്ചന്‍ ആശുപത്രിയില്‍ ആസന്ന മരണനായി കിടക്കുന്ന വലുതായ പയ്യനെ മാലപ്പടക്കം ചുറ്റി പൊട്ടിച്ചു കൊല്ലുന്നു.എന്നാല്‍ ആളു മാറി വാവച്ചന്‍ കൊല്ലുന്നത് അന്താരാഷ്ട്ര അധോലോക നേതാവായ വിഷ്ണുബുദ്ധന്‍ (സുരേഷ് ബെറി) എന്നയാളിന്‍റെ വലം കൈയെ ആണ് .(ഇത്ര വലിയ അധോലോക രാജാവിന്‍റെ വലം കൈ കിടക്കുന്നത് വേറെ കുറെ സാധാരണ രോഗികളുടെ കൂടെ !!).കുപിതനായ അധോലോക രാജാവ്‌ വാവച്ചനെ തട്ടുകയും നായകന്‍റെ വീരപരാക്രമം കണ്ടു സന്തുഷ്ടനായി അവരെ സംഘത്തില്‍ എടുക്കുകയും ചെയ്യുന്നു.(കൂട്ടത്തില്‍ പറഞ്ഞോട്ടെ ആക്ഷന്‍ രംഗങ്ങള്‍ തികച്ചും ബോറായി ആണ് ചിത്രീകരിച്ചിരിക്കുന്നത്,കാസനോവ പോലും ഇതിലും ഭേദം!!).ഇനി ആദ്യത്തെ വഴിത്തിരിവ് . കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ ബുദ്ധ രാജാവിന്‌ കൊടുകേണ്ട,മയക്കു മരുന്ന് വിറ്റു കിട്ടിയ കാശുമായി മുങ്ങുന്നു .നിവര്‍ത്തി ഇല്ലാതെ നായകനും സംഘവും കാശു വാങ്ങാന്‍ വരുന്ന രാജാവിന്‍റെ മകന്‍ സിദ്ധുവിനോട് (പാവം രാജാവ്‌ വേറെ ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ടാകണം പ്രീഡിഗ്രി പരുവത്തിലുള്ള മകനെയാണ് ഈ പരിപാടിക്ക് വിടുന്നത്).പോയി പണി നോക്കാന്‍ പറയുന്നു. രാജാവ്‌ സ്വാഭാവികമായും ഗുണ്ടകളെ വിടുന്നു.അവരുമായി ഉന്തും തള്ളും കഴിഞ്ഞു കുത്തും കൊണ്ട് ഓടുന്ന വഴിക്ക് തിരിഞ്ഞു നിന്ന് നായകന്‍ ബുദ്ധ രാജ ഗുണ്ടകളോട് ഇതിനു നിന്നോടൊക്കെ പകരം ചോദിക്കും എന്ന് വിളിച്ചു പറയുന്നുണ്ട് (അലറുന്നു എന്നാകണം സ്ക്രിപ്റ്റില്‍ പയ്യന്‍ അലറുന്നതുമുണ്ട്.പക്ഷെ പൂച്ച ഗര്‍ജ്ജിക്കുന്നു എന്ന് പറഞ്ഞത് പോലെയാണ് സംഭവം . എത്ര ശ്രമിച്ചാലും മ്യാവു തന്നെ ഫലം ). എന്തിനാണ് പകരം ചോദിക്കുന്നത് എന്ന് പടം തീരുന്നത് വരെ മനസിലായില്ല പാവം ബുദ്ധന്‍ !!!ഇതിനിടയില്‍ എപ്പോളോ നായകന്‍റെ അമ്മാവന്‍റെ (കുഞ്ചന്‍) മകളുമായി (നായിക ഗൌതമി നായര്‍) നായകന്‍റെ പ്രേമം വേറൊരു വഴിക്ക് (ആ ട്രാക്ക് അധികമില്ല.പാട്ടുമില്ല ഭാഗ്യം )

സംഘം നാട് വിട്ട് വേറൊരു സ്ഥലത്ത് ചെന്ന് ചായക്കട ഒക്കെ ഇട്ടു സമധാനമായി ജീവിക്കുമ്പോള്‍,അവരുടെ തന്നെ കൈയില്‍ ഇരുപ്പു കൊണ്ട് ബുദ്ധന്‍ ഇവരുടെ സ്ഥലം അറിയുകയും കട കത്തിക്കുകയും ചെയ്യുന്നു .കുപിതരായ സംഘം തിരിച്ചടിച്ചു ബുദ്ധന്‍റെ ബിസിനസ്‌ ചുമ്മാ പോയി പിടിച്ചടക്കുന്നു. ബുദ്ധന്‍റെ അധോലോകം സെക്കണ്ട് കൊണ്ട് പിടിച്ചടക്കി നായകന്‍ അധോലോക രാജാവായി ഒരു ഇരിപ്പുണ്ട്.കാണേണ്ടതാണ് സംഗതി.(പഴയ കടപ്പുറം സിനിമകളില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന കൊച്ചു മുതലാളി കഥാപാത്രത്തിന്റെ നൊസ്റ്റാള്‍ജിയ ആ ഇരുപ്പ് കണ്ടാല്‍ ഉറപ്പ്).അധോലോക രാജാവായി കഴിഞ്ഞു നായകന്‍ അസുരവിത്തില്‍ പാവം ആസിഫലി ചെയുന്നതെല്ലാം ചെയുന്നു കോട്ടും ഇട്ടു പെണ്ണുങ്ങള്‍ ഉള്‍പ്പെടുന്ന അധോലോക സംഘവുമായി നടക്കുക (ദോഷം പറയരുതല്ലോ ആരും കുട പിടിക്കുന്നില്ല ) ഇത്യാദി സംഗതികള്‍ .

അവസാനം തീരെ അനങ്ങാതെ ഇരുന്നാല്‍ മോശമല്ലേ എന്ന് കരുതി ബുദ്ധന്‍ നായകന്‍റെ സുഹൃത്ത്‌ കുരുടിയെ കൊല്ലുന്നു (മരിച്ചു കഴിഞ്ഞു നായകന്‍ മഴ പെയ്യുന്ന ആകാശത്തേക്ക് നോക്കി ഒരു അലര്‍ച്ച ഉണ്ട് !! ആരാധകര്‍ക്ക് കൈയടിക്കാം,വിവരമുള്ളവന് സ്വന്തം തലക്കും അടിക്കാം) അടുത്ത രംഗത്തില്‍ ബുദ്ധനു മുന്നില്‍ നായകന്‍ ഷേവ് ചെയ്തു കൊടുക്കാന്‍ ഇരിക്കുന്നത് പോലെ ഇരിക്കുന്നതാണ്.രണ്ടു പേരുടെയും മുഖം നിര്‍വികാരം (കണ്ടോ പുതുമ !!) നായകന്‍ ഉത്ഘാടനത്തിന് നാട മുറിക്കുന്നത് പോലെ ബുദ്ധന്‍റെ കഴുത്ത് മുറിക്കുന്നു.ബുദ്ധന്‍ നിര്‍വികാരമായി ചാകുന്നു.(ബുദ്ധം ശരണം ഗച്ചാമി എന്നൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൂടെ കൊടുക്കാമായിരുന്നു !! ചുമ്മാ ഒരു ഇതിനു )

അവിടെ കഥ തീരുമോ ?

എവിടെ ?ഇനിയല്ലേ ട്വിസ്റ്റ്‌ . ബുദ്ധന്‍ മരിച്ച ഉടനെ നായകനും സംഘത്തിനും ഒപ്പം കഞ്ചാവ് കടത്തലിന് കൂടു നിന്നിരുന്ന (പണ്ട് ബുദ്ധന്റെ സഹായി ആയിരുന്ന) കോണ്‍സറ്റബിള്‍ സച്ചിദാനന്ദന്‍ 'പറ്റിച്ചേ !!! ഞാന്‍ അണ്ടര്‍കവര്‍ കമീഷണര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണേ !!! എന്ന് കൂവിക്കൊണ്ട് നായകന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു .നായകനെ തട്ടി ഉള്ളെ ആക്കുന്നു .അഞ്ചു വര്‍ഷങ്ങള്‍ അകത്തു കിടക്കുന്ന നായകന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി കഞ്ഞിയും പയറും ചമ്മന്തിയുമായി തന്നെ കാത്തിരിക്കുന്ന മമ്മിയെ കാണാന്‍ പോകുന്ന വഴിക്കാണ് , വഴിയില്‍ കണ്ട ഏതോ ഒരുത്തനോട്‌ ഫ്ലാഷ് ബാക്ക് ഭാണ്ഡം അഴിക്കുന്നത് .ആ വഴിയില്‍ കണ്ട ഏതോ ഒരുത്തന്‍ ബുദ്ധന്റെ മകന്‍ പഴയ പ്ലസ്‌ ടൂ പയ്യന്‍ പറഞ്ഞു വിട്ട കൊട്ടേഷന്‍ പാര്‍ട്ടിയാണ് എന്നത് ഒടുക്കത്തെ ട്വിസ്റ്റ്‌ .അയാളുടെ വെടിയേറ്റ്‌ പെരുവഴിയില്‍ വീഴുന്ന നായകന്റെ കൈ അനങ്ങുന്നിടത്ത് പ്രേക്ഷകരുടെ കഷ്ടകാലത്തിന് ഈ പടം ഓടിയാല്‍ രണ്ടാം ഭാഗം ഇറക്കും എന്ന ഭീഷണിയോടെ പടം തീരുന്നു

ഇനി നീ പറഞ്ഞ വ്യക്തിത്വം ഉള്ള കുറെ കഥാപാത്രങ്ങള്‍.

നായകന്‍ : പുഞ്ചിരിച്ചാലും പല്ല് ഞെരിച്ചാലും ഒരേ ഭാവം മുഖത്ത് വരുന്ന നടന്‍ .സ്ഥിരമായി ഒന്നോ രണ്ടോ ഭാവം. അഭിനയത്തിന് പ്രത്യേക ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വന്നു എന്നത് ശരിയാണെങ്കില്‍ വളരെ മോശപ്പെട്ട ഒരു നടന്‍ എന്ന് പറയേണ്ടി വരും,(രക്ഷപ്പെടാതെ പോയ പുതു മുഖങ്ങളെ എടുത്താല്‍ കൂടി,ഉദാഹരണമായി നമ്മള്‍ എന്ന ചിത്രത്തിലെ ജിഷ്ണുവും സിദ്ധാര്‍ദ്ധനും പോലും ഇതിലും എത്രയോ ഭേദം !!!)

നായിക : പ്രേമിച്ചാലും,പേടിച്ചാലും,നാണിച്ചാലും,വികരഭാരിതയായാലും,നായകനെ കളഞ്ഞു വേറെ കെട്ടിയാലും ഒരൊറ്റ ഭാവം ആണ് മുഖത്ത്.

നായകന്‍റെ അമ്മ (രോഹിണി ) : കവിയൂര്‍ പൊന്നമ്മയുടെ ചെറുപ്പം വേര്‍ഷന്‍

കുരുടി /നെല്‍സണ്‍ (സണ്ണി വെയിന്‍ ) : പഴശിരാജയില്‍ ശരത് കുമാര്‍ അവതരിപ്പിച്ച കുങ്കന്‍ കലക്കി എന്നതിന് കാരണമായി എനിക്ക് തോന്നിയത് ബാക്കിയുള്ളവര്‍ അത്രക്ക് ബോര്‍ ആയി എന്നതാണ് . സംഗതി ഇവിടെയും അത് തന്നെ . കഷ്ടിച്ച് സഹിക്കാം ഉള്ളതില്‍ ഭേദം.

നായകന്‍റെ അമ്മാവന്‍ (കുഞ്ചന്‍ ) : പഴയ പ്രിയദര്‍ശന്‍ സിനിമകളില്‍ ഉള്ള,ദരിദ്രരായ നായകനെയും അമ്മയെയും പുറം തള്ളുകയും നായകന് നല്ല ജോലി കിട്ടി എന്നറിയുമ്പോള്‍ മകളെ കെട്ടിച്ചു കൊടുക്കാന്‍ മുട്ടി നില്‍ക്കുകയും ചെയുന്ന മന്ദബുദ്ധി കഥാപാത്രം.

ചാവേര്‍ വാവച്ചന്‍ : നേരത്തെ പറഞ്ഞ വ്യത്യസ്ത കഥാപാത്രം.കാണുമ്പോള്‍ തന്നെ ചിരിച്ചു തുടങ്ങിക്കോണം

വില്ലന്‍ : ഇങ്ങേരെ പറ്റി എന്ത് പറയാന്‍ ?.പാവം മനുഷ്യന്‍ !!! ഒരു അധോലോക രാജാവിനും ഇത്ര ഗതികേട് വരാതിരിക്കട്ടെ.സ്വന്തം മോനെ ഇടി കൊടുത്ത് അവന്റെ വസ്ത്രവും സെല്‍ ഫോണും ഒക്കെ പിടിച്ച് പറിച്ച നായകന്റെയും കൂട്ടുകാരുടെയും ഹോട്ടലിനു തീ വെയ്പ്പിക്കുന്ന വില്ലന്‍ അത് കഴിഞ്ഞ ഉടന്‍ ചെയ്യുന്നത് മോന്റെ സെല്‍ ഫോണിലേക്ക് വിളിച്ച് 'മോനെ നമ്മുടെ കഞ്ചാവ് ലോറി മണക്കാട് ജങ്ങ്ഷന്‍ കഴിയാറായി .നിന്റെ ഒരു കണ്ണ് വേണം' എന്ന് പറയുകയാണ്‌ .ആ വിവരം വില്ലന്റെ മകന്റെ ഫോണിലൂടെ കേട്ട ശഷമാണ് നായകന്‍ ആ കഞ്ചാവ് ലോറി പിടിച്ച്, കച്ചവടമടിച്ചു വലിയ ആളാകുന്നത്.പിന്നെ നായകന്‍ ഒരാഴ്ച ലോക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ബോധമില്ലാതെ കിടകുമ്പോള്‍ ,നായകന് ബോധം തെളിഞ്ഞ ശേഷം കൊള്ളാന്‍ ആളെ വിടാം എന്ന് കരുതി പുള്ളി വെറുതെ ഇങ്ങനെ കസേരയില്‍ കാലും കയറ്റി ഇരിക്കും .സിനിമയില്‍ അങ്ങേരുടെ സീനുകള്‍ ഒട്ടുമുക്കാലും ഈ ഇരുപ്പ് തന്നെയാണ് ,അവസാനം ആ കസേരയില്‍ തന്നെ ഒരു ചെറു വിരല്‍ പോലുമാനക്കാതെ ഷേവ് ചെയ്യാന്‍ ഇരുന്നു കൊടുകുമ്പോലെ നായകന് തന്നെ കൊല്ലാന്‍ പാകത്തിന് പുള്ളി ഇരുന്നു കൊടുക്കുന്നതുമുണ്ട്

സച്ചി എന്ന പോലീസുകാരന്‍ : മുംബൈ മാര്‍ച്ച്‌ 21 എന്ന ചിത്രത്തിലെ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനു ശേഷം ഇത്രയും സങ്കീര്‍ണമായ കഥാപാത്രം മലയാളത്തില്‍ ആദ്യം . ഒര്‍ജിനല്‍ കഞ്ചാവ് കടത്ത്കാരെ പിടിക്കാന്‍ വരുന്ന പുള്ളിയുടെ ഹോബി അണ്ടര്‍കവറായി നിന്ന് പഴയ അധോലോക രാജാവിന്റെ ഗുണ്ടകളെയും വഴിയെ പോകുന്നവരെയും ഒക്കെ വലിയ കള്ളക്കടത്തുകാര്‍ ആകാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുക,അവര്‍ക്ക് കാറും കോട്ടും സ്യൂട്ടും,കൂളിംഗ് ഗ്ലാസും,സ്ലോമോഷനും ഒക്കെ ആയതിന് ശേഷം അവരെ അറസ്റ്റ് ചെയുക എന്നതുമാണ്‌ .തീര്‍ത്തും സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രം തന്നെ.അല്ലെ ?

പിന്നെയുള്ളത് സിനിമയുടെ തുടക്കത്തില്‍ മഴയത്ത് ബസ്‌ സ്റ്റോപ്പില്‍ നായകന്‍ പരിചയപ്പെടുകയും ഇടിച്ച് കയറി സ്വന്തം കഥ മുഴുവന്‍ വിളമ്പുകയും ചെയ്യുന്ന കഥാപാത്രം.മുഴുവന്‍ കഥ കേട്ട ശേഷം കൊട്ടേഷന്‍ തൊഴിലാളിയായി മാറി നായകനെ വെടിവെച്ച് വീഴ്ത്തുന്ന ഈ കഥാപാത്രം പ്രേക്ഷരുടെ തന്നെ ഒരു പ്രതിനിധിയാണ് .പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ എന്താങ്ങിലും ഒക്കെ ചെയ്യാന്‍ തോന്നിപ്പോയി

മിനിമം തിരക്കഥയില്‍ എങ്കിലും ഒരു പുതുമ ഇല്ലേ അണ്ണാ ?

പിന്നെ,ഒന്നുമിലെങ്കിലും മമ്മി ഈസ്‌ മമ്മി കാമുകി ഈസ്‌ കാമുകി .മമ്മി വില്‍ ആള്‍വേസ് ലവ് ചാലു മോന്‍ ബട്ട്‌ കാമുകി വില്‍ ആള്‍വേസ് ലവ് പണം,കോട്ട് സ്യൂട്ട് ആന്‍ഡ്‌ ബെന്‍സ് കാര്‍ എന്ന മഹത്തായ സന്ദേശം തരുന്നു എന്നൊരു പുതുമയെങ്കിലും പറയാം.

അനിയാ ,കുറച്ചു കാലം മുന്‍പ് ഗോവിന്ദന്‍ കുട്ടി എന്നൊരുത്തന്‍ ത്രീ ചാര്‍സോബീസ് എന്നൊരു പടം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചിരുന്നു .ഇതേ കഥ,ഇതേ സന്ദര്‍ഭങ്ങള്‍ (വില്ലനും,അണ്ടര്‍കവറും ഒഴികെ).അതില്‍ മോഷണം,ഇതില്‍ കഞ്ചാവ് കടത്ത്.ഒടുക്കം എല്ലാം ഒന്ന് പോലെ തീരുന്നു.ആ നിലവാരം മാത്രമുള്ള ഒരു കൂറ പടം .അതാണ്‌ സെക്കണ്ട് ഷോ.

ഒരു വത്യാസം ഉണ്ട് അണ്ണാ

എന്തോന്നടെ ?

ഗോവിന്ദന്‍കുട്ടിയുടെ ഡാഡിയുടെ പേര്‍ സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എന്ന് അല്ലല്ലോ .ടന്‍ ട ഡാങ്ങ് !!!

അത് ന്യായം .ആ ഒരു ഒറ്റ കാരണം കൊണ്ട് ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ ഗോവിന്ദന്‍ കുട്ടി ചെയ്തപ്പോള്‍ ങ്ങേ ഹേ !!! , ചാലു മോന്‍ ചെയ്തപ്പോള്‍ ഓ ഹോ !!!, അല്ലെഡേ ?

അതാണ്‌ പോയന്റ് .അണ്ണാ,നിങ്ങള്‍ ഒന്ന് ശ്രമിച്ചാല്‍ സോഷ്യല്‍ മീഡിയ രംഗത്തെ ആധുനിക കുഴലൂത്ത് കമ്മറ്റിയുടെ ചെയര്‍മാന്‍ ആകാം

വേണ്ടഡാ.ഇപ്പോ തന്നെ നീയും,ബാക്കി കുറെ കിടിലങ്ങളും ആ കര്‍മ്മം ഭംഗിയായി ചെയുന്നുണ്ടല്ലോ.അത് അങ്ങനെ തന്നെ പോട്ടെ .ചാലു മോന്‍,പ്രണവ് മോന്‍,ഇവരുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍,അത് കഴിയുമ്പോള്‍ അവര്‍ അവരുടെ
ഡാഡിമാരോടോത്തും,മറ്റവന്‍റെ ഡാഡിയോടോത്തും,അവര്‍ ഒരുമിച്ചും പിന്നെ അവരുടെ മോന്‍മാരോട് ഒന്നിച്ചും മലയാള സിനിമയില്‍ പുതുമയുടെ മാലപടക്കം പൊട്ടിക്കുമ്പോള്‍ ഇവര്‍ക്കൊക്കെ കുഴല്‍ ഊതാന്‍ നിങ്ങള്‍ തന്നെ ധാരാളം.