Showing posts with label Buddy Review. Show all posts
Showing posts with label Buddy Review. Show all posts

Monday, July 15, 2013

ബഡി (ന്യൂ ജനറേഷൻ ദശരഥം പാർട്ട് -2 )

മലയാള സിനിമയിൽ വീണ്ടും ന്യൂ ജനറേഷ ൻ  തരംഗം ....

ആണോ അണ്ണാ വി കെ പ്രകാശ്‌ വീണ്ടും പടമെടുത്തോ ? അങ്ങേരുടെ അവസാന ചിത്രം കാണാൻ പറ്റിയില്ല .

ഛെ .. നീ എന്തോന്നേടെ ഇങ്ങനെ ? ഇതു പുതിയ സംവിധായകൻ രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ബഡി എന്ന ചിത്രത്തെ പറ്റിയാണ് പറയാനുള്ളത് .

അഭിനേതാക്കൾ മിഥുൻ മുരളി ( ബ്ലാക്ക്‌ ബട്ടർ ഫ്ലൈ ഫെയിം ), അനൂപ്‌ മേനോൻ , ആശ ശരത്  (കർമ്മയോധ ഫെയിം ), ഭൂമിക (ഭ്രമരം ) ,ബാലചന്ദ്ര മേനോൻ , ബാബു ആന്റണി , ശ്രീകാന്ത് , ടി ജി രവി , അരുണ്‍  തുടങ്ങിയവർ .തിരക്കഥയും സംഭാഷണവും ഒക്കെ സംവിധായകൻ തന്നെ (സംഭാഷണങ്ങളിൽ അനൂപ്‌ മേനോൻ സ്വാധീനം നല്ലവണ്ണം കാണാൻ ഉണ്ട് )

ശരി പിന്നെയോ ...സംഗതി മൊത്തത്തിൽ ന്യൂ ജനറേഷൻ   തന്നേ   അണ്ണാ  ?

പിന്നെ അല്ലാതെ .   അടുക്കളയിൽ നിന്ന്  സിഗറെറ്റു കത്തിക്കുന്ന പ്രശസ്ത ഇന്ത്യൻ  ഇംഗ്ലീഷ്  സാഹിത്യകാരിയായ മീനാക്ഷിയിൽ (ആശ ശരത് ) നിന്നാണ് സിനിമ തുടങ്ങുന്നത്   തന്നെ.പുരുഷനോട് ഒരുമിച്ചു ജീവിക്കാൻ താല്പര്യമില്ലാത്തതിനാൽ സാമാന ചിന്താഗതിക്കാരിക്കാരിയായ , ഭാരതീയ നൃത്ത രീതികളിൽ ഗവേഷണം ചെയ്യുന്ന സുഹൃത്ത്‌ പദ്മയും (ഭൂമിക ചൌള ) ഒത്താണ് ഇവർ ജീവിക്കുന്നത് . ഇവർക്ക്  (രണ്ടു പേർക്കും കൂടി ) പതിനെട്ടു വയസുള്ള വിഷ്ണു  (മിഥുൻ  മുരളി )എന്ന മകനുണ്ട് . ഇതിൽ ആരുടെ മകനാണെന്നോ അവന്റെ അച്ഛൻ ആരാണെന്നോ വിഷ്ണുവിന് പോലും അറിയില്ല (അറിയണമെന്ന് അവനു വലിയ വാശിയുമില്ല ) .പുരുഷന്മാരോട് വലിയ താല്പര്യം കാണിക്കാത്തത് കൊണ്ട് മീനാക്ഷിയും പദ്മയും   ലെസ്‌ബിയൻസ്  ആണെന്ന് ആണ് പൊതുവെ ഉള്ള ഒരു ധാരണ .മറ്റു ശല്യങ്ങളെ ഒഴിവാക്കാൻ ഇവർ  ആ ധാരണ തിരുത്താൻ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല കഴിവതും പ്രൊഹൽസാഹിപ്പിക്കാറും ഉണ്ട്  .പതിനെട്ടു വയസ്സായ ദിവസം, അമ്മമാർ വിഷ്ണുവിനോട് തങ്ങളിലൊരാൾ ആർട്ടിഫിഷ്യൽ  ഇൻസിമിനേഷൻ വഴി അജ്ഞാതനായ ഒരാളുടെ ബീജം സ്വീകരിച്ചു ഗർഭം ധരിച്ചതാണ് എന്ന സത്യം വെളിപ്പെടുത്തുന്നു.ഇതറിയുന്നതോടെ ഒരു കൌതുകത്തിന് സ്വന്തം അച്ഛനെ കണ്ടു പിടിക്കാൻ ഉള്ള വിഷ്ണുവിന്റെ ശ്രമങ്ങൾ  എത്തി ചേരുന്നത്  ഊട്ടിയിൽ , ഒന്നിനോടും സ്ഥായിയായ കെട്ടു പാടുകൾ ഇല്ലാതെ സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്ന മാണിക്കുഞ്ഞു താടിക്കാരൻ (അനൂപ്‌ മേനോൻ )  എന്ന കോടീശ്വരനിൽ ആണ്  .റിട്ടയേഡു  ഡിജിപി നമ്പൂതിരിപ്പാട്‌ (ബാലചന്ദ്ര മേനോൻ ), ബിജു പട്ടാമ്പി (അരുണ്‍ ), ചന്ദർ സിംഗ് (ബാബു ആന്റണി ) കുരിശു (അക്കരകഴ്ചകളിലെ ജോസുട്ടി ) തുടങ്ങിയ സുഹൃത്ത്‌ / ആശ്രിത സംഘത്തോടൊപ്പം ഒന്നിനോടും സ്ഥായിയായ ഒരു അടുപ്പം വരാതെ , താല്പര്യങ്ങൾ മാറി മാറി ജീവിക്കുന്ന ഇയാളുടെ ജീവിതത്തിലേ ക്കാണ് ഒരു ദിവസം വിഷ്ണു കയറി വരുന്നത് .തുടക്കത്തിൽ പുതിയൊരു കൗതുകമായി കണ്ടു വിഷ്ണുവിനെ സ്വീകരിക്കുന്ന മാണികുഞ്ഞു പതുക്കെ അവനുമായി അടുക്കുന്നതും അങ്ങനെ ഒരു ബന്ധം അയാൾക്ക് ഉണ്ടാകുന്നതുമാണ് രണ്ടാം പകുതി.അമ്മമാർ അറിയാതെ ആണ് വിഷ്ണു അച്ഛനെ തിരക്കി ഇറങ്ങുന്നതും കണ്ടെത്തുന്നതും . എന്നാൽ ആ വിവരം അറിയുമ്പോൾ മീനക്ഷിയും പദ്മയും തികഞ്ഞ യാഥാർഥ്യ  ബോധത്തോടെ ആണ് അതിനോട് പ്രതികരിക്കുന്നത് .മാണിക്കുഞ്ഞിനെ വീട്ടിലേക്ക് ഒരു ദിവസം ക്ഷണിച്ചു  കൊണ്ട് വരുന്നു പോലുമുണ്ട് വിഷ്ണു .ഒടുവിൽ ഒരു ക്ലൈമാക്സ്‌  ട്വിസ്റ്റ്‌റ്റോടെ സിനിമ അവസാനിക്കുന്നു .സിനിമ അല്ലേ ഒരു  ട്വിസ്റ്റും  ഒക്കെ വേണ്ടേ എന്ന പോലെ ...

അല്ല അണ്ണാ ഈ സിനിമ മുഴുവൻ ദ്വയാർഥ പ്രയോഗങ്ങളും അശ്ലീലവും ആണെന്നാണല്ലോ ഈ ബൂലോകത്തെ പ്രമുഖൻമാർ പോലും പറഞ്ഞു കളഞ്ഞത് . ശരി തന്നേ ?

ഇനി കുറച്ചു സമയത്തേക്ക് പ്രേക്ഷകൻ ഉണ്ടായിരിക്കുന്നതല്ല പകരം പ്രശസ്ത മന ശാസ്ട്രഞനായ ഡോ .മലയാൾ .സൈക്കോ  നിങ്ങളോട് സംസാരിക്കും

സൈക്കോ : നമസ്ക്കാരം . ഈ ചിത്രത്തിന്  ന്യൂ ജനറേഷൻ  ദശരഥം പാർട്ട് -2 എന്ന് പറയുന്നത് തികച്ചും ശരിയാണ് ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി എടുക്കാൻ സാധ്യത ഉള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റെ .നമ്മുടെ നാട്ടിൽ  ഡോ ലവ്വ്‌  തിരുത്താൻ കൊണ്ട് പോയവർ  സീനിയേഴ്സ്  എടുക്കുന്നതും (പഠനം ഉപേക്ഷിച്ച ഒരാൾ കുറെ കാലത്തിനു ശേഷം കോളേജിൽ എതുന്നതാണല്ലോ രണ്ടിലെയും പ്രമേയം), മുംബൈ പോലീസ്  ഇടയ്ക്ക്  ശ്രീ മമ്മൂട്ടിയെ വെച്ച് പ്ലാൻ ചെയുന്നു എന്ന വാർത്ത‍ വന്നതിനു ശേഷം വന്ന ഫേസ് റ്റു  ഫേസ്  (നായകന് ഒരിക്കലും തെറ്റ് ചെയ്യാൻ പറ്റില്ല എന്ന  വ്യത്യാസം വരുത്തിയാൽ മുംബൈ പോലീസ് ഇങ്ങനിരിക്കും) തുടങ്ങിയവ ഒക്കെ യാദ്രിശ്ചികം ആണെന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിന്റെ സുപ്പർ സ്റ്റാർ വെർഷൻ ആയിരുന്നു സ്നേഹ വീട് എന്ന് ആരേലും പറഞ്ഞാല എനിക്ക് വലിയ അത്ഭുദം ഇല്ല .

ഇനി ഈ ചിത്രം ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി ശ്രീ മോഹൻ ലാലിനെ വെച്ച് എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കുന്നത് രസകരം ആയിരിക്കും. കുറെയധികം സദ്രിശ്യങ്ങൾ ഉള്ളവരാണ്  ഈ രണ്ടു  കഥാപാത്രങ്ങളും  .ഒരർഥത്തിൽ രാജീവ്‌ മേനോന്റെ കുറച്ചു കൂടി വളർന്ന വേർഷൻ  ആയി  മാണിക്കുഞ്ഞു  എന്നതാണ്  ഇത്തരമൊരു ചിന്തക്ക് ആധാരം  .ഇനി ദശരഥം എന്ന സിനിമയുടെ  രണ്ടാം ഭാഗമായി ഈ ചിത്രത്തെ മോഹൻലാലിനെ കൊണ്ട് തന്നെ ചെയ്യിച്ചാലോ ? അനൂപ്‌ മേനോൻ  പറയുന്ന എല്ലാ ഡയലോഗുകളും തികച്ചും നിർവികാരമായി  ലാലേട്ടൻ പറയും (കുറച്ചു അശ്ലീലം കൂടി എങ്കിലേ  ഉള്ളു ).കൂടെയുള്ള സകല സിൽബന്ദികളും അദ്ദേഹത്തെ നിരന്തരമായി പുകഴ്ത്തും (ഇതിൽ അതില്ല എന്നല്ല ). പ്രധാന വ്യത്യാസം അവിടെയല്ല . ഈ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളിൽ ആയിരിക്കും .കരമനയുടെയും , സുകുമാരന്റെയും ഒക്കെ ചുവരിലെ ചിത്രങ്ങല്ക്കൊപ്പം  രേഖയുടെതും വന്നേക്കാം . ആശ ശരത്ത്  വല്ല രേഖയുടെ അനിയത്തിയോ മറ്റോ . ഈ സൌഭാഗ്യം (മഹത്തായ ബീജം ചുമക്കാനുള്ള  ഭാഗ്യം) എനിക്ക് കിട്ടിയില്ലല്ലോ എന്ന വേദനയിൽ നീറി കഴിയുന്നവൾ .അവരും ഭൂമികയും ഈ ഭാഗ്യം ഇനി കിട്ടിയാലും മതിയായി രുന്നു എന്ന ലൈൻ . ഈ ഒരൊറ്റ മാറ്റം മാത്രം മതി  സകല നിരൂപകരും ദാ  ലാലേട്ടൻ കഥാപാത്രത്തിനകത്തു കേറി മുട്ടയിട്ടേ എന്ന് കൂവാൻ

ഇവിടെ നമുക്ക് ചിന്തിക്കാവുന്നത്‌  എന്ത്   കൊണ്ട് അനൂപ്‌ മേനോന്റെ ചിത്രങ്ങൾ മാത്രം അശ്ലീല  /  അഥവാ  കുടുംബസമേതം കാണാൻ   കൊള്ളരുതാത്തത്‌  ആകുന്നു   എന്നതാണ് . അനൂപ്‌ മേനോന്റെ ചിത്രങ്ങൾ ഒരിക്കലും നായികയുടെ ഗ്യാപ്പിനെ പറ്റി കമന്റ്‌ അടിച്ചോ, ചാനൽ ജീവനക്കാരിയുടെ മാറിൽ കിടക്കുന്ന ഐ ഡി കാർഡിലെ   Press എന്നത് ദ്വയാർഥ   രീതിയിൽ    പരാമർശിച്ചോ  കാണികളെ   പുളകം കൊള്ളിക്കുന്നത്‌   കണ്ടിട്ടില്ല .അനൂപ്‌ മേനോന്റെ ചിത്രങ്ങളി ലെ പ്രധാന വ്യത്യാസം സ്ത്രീ കഥാപാത്രങ്ങളിൽ ആണെന്ന് പലപ്പോഴും  തോന്നിയിട്ടുണ്ട് .ഇതിനർഥം മലയാളത്തിൽ  ആദ്യത്തെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ  വന്നത്  അനൂപ്‌ മേനോന്റെ ചിത്രങ്ങളിൽ   കൂടി ആണെന്ന് അർഥമില്ല .പക്ഷേ സമൂഹത്തിന്റെ എല്ലാ തട്ടിലും നിന്നുമുള്ള നാളെയുടെ സ്ത്രീകളുടെ  ചൂണ്ടു  പലകകൾ  ആകാറുണ്ട് പലപ്പോഴും അനൂപ്‌ മേനോന്റെ സ്ത്രീ കഥാപത്രങ്ങൾ എന്ന് എനിക്ക് തോന്നാറുണ്ട് എന്നതാണ് സത്യം .നായകനും സുഹൃത്തും എവിടെയെങ്കിലും ഇരുന്നു അടുത്തുകൂടി പോകുന്ന സുന്ദരിയായ യുവതിയെ നോക്കി എന്തൊരു ചരക്കു എന്ന് പറയുന്നത് കാണികൾക്ക് തികച്ചും സ്വാഭാവികവും  രണ്ടു സ്ത്രീകൾ ഒരു പുരുഷനെ നോക്കി സമാനമായ കമന്റ്‌ പറയുന്നത് അശ്ലീലവും ആണെന്ന് കരുതുന്ന പഴയ കാല മനോഭാവത്തിന്റെ ടൈയും ടാഗും കെട്ടിയ വെർഷൻ  ആണ്  പലപ്പോഴും അനൂപ്‌  മേനോൻ ചിത്രങ്ങല്ക്കെതിരെ ഉണ്ടാകുന്ന രോഷം . ഇവിടെ ഈ പറഞ്ഞതിന്റെ അർഥം നാളത്തെ സ്ത്രീകൾ സകലരും അവിഹിതവുമായി കഴിയുന്നവർ ആകും എന്നല്ല .വിവാഹം ഉൾപ്പെടെ എന്തും തനിക്കാവശ്യം ആണോ എന്ന് ചിന്തിക്കുകയും ആവശ്യമുള്ളത്  എന്താണെന്നു കൃത്യമായി മനസിലാക്കുകയും അത് നേടിയെടുക്കാൻ  ശ്രമിക്കുകവ്യും ചെയ്യുന്ന ഒരു സ്ത്രീ സമൂഹം ആണ് ഇവിടെ ഉദേശിച്ചത് .  പുരുഷനും ലൈംഗികതയും   എന്ന കുറ്റിക്ക് ചുറ്റും കിടന്നു കറങ്ങാതെ അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണെന്ന്  മനസിലാക്കാനും അത് പോലെ പ്രധാനപ്പെട്ട മറ്റു പലതും ജീവിതത്തിൽ ഉണ്ടെന്നും (അതെന്തു എന്നത് ഓരോരുത്തരുടെയും താല്പര്യം പോലിരിക്കും ) അറിയുന്ന ഒരു സ്ത്രീ സമൂഹത്തിനെ ഏതെങ്കിലും പുരുഷ സമൂഹം സഹിക്കുമോ ? ഇല്ലാ എന്നതാണ് സത്യം. നന്ദി നമസ്കാരം .

അണ്ണാ എന്തോന്നിത് ..? ഇതിനെയൊക്കെ എവിടുന്നു കിട്ടുന്നു . ഈ സ്ത്രീ ശക്തീകരണത്തെ ഒക്കെ എങ്ങനെ അടച്ചു ആക്ഷേപിക്കാൻ ഇയാൾ ആരാ ?

അനിയാ  എന്തോന്ന് ശാക്തീകരണം ? ആരാ ഇവിടെ സ്ത്രീകളെ നന്നാക്കാൻ നോക്കുന്നത് ?കൊടും ചൂടിൽ പുരുഷന്  വെള്ള വസ്ത്രവും സ്ത്രീക്ക് ശരീരം മുഴുവൻ മറയ്ക്കുന്ന കറുത്ത വസ്ത്രവും കൊടുക്കുന്ന  മതമോ . അതോ പണ്ട് ഒരു സ്ത്രീ വർഷങ്ങളോളം കോടതി കേറി  ഇറങ്ങിയത്‌ കൊണ്ട് മാത്രം പെണ്‍കുട്ടികൾക്ക്  പിതാവിന്റെ സ്വത്തിൽ അവകാശം കിട്ടിയ  മതത്തിലോ ? ഇനി ഇതൊന്നുമല്ലെങ്കിൽ  ന സ്ത്രീ സ്വന്തന്ത്ര മർഹി  : എന്ന് പച്ചക്ക് എഴുതി വെച്ചിട്ടുള്ള  മതത്തിലോ ? ഇനി ആധുനിക കാലത്തിലേക്ക്‌ വന്നാൽ ഗൌരിയമ്മയെ പോലുള്ളവരെ കൊണ്ട് നടന്നിട്ട് കരിയേപ്പില പോലെ വലിച്ചു എറിഞ്ഞവരുടെ കഥ തൊട്ടു തുടങ്ങിയാൽ സംഗതി ഇവിടൊന്നും തീരില്ല .ഞാൻ വിശ്വസിക്കുന്നത് സ്ത്രീകൾ അല്ല ഏതൊരു വിഭാഗവും നന്നാകണം എങ്കിൽ അവരവർ വിചാരിക്കണം .ഇന്നത്തെ നമ്മുടെ കാലത്ത്  ആർക്കും ആരെയും നന്നാക്കാൻ സമയം ഉണ്ടെന്നു ഞാൻ കരുതുന്നില്ല

അണ്ണാ  പ്ലീസ്‌  കാട് കേറല്ലേ ഈ സിനിമ ...

പറഞ്ഞ പോലെ അതായിരുന്നല്ലോ  എഴുതി വന്നത് ? അവസാന ഭാഗം ഒക്കെ ആകുമ്പോൾ കഥ തീരെ ദുർബലം ആകുന്നു . ഒന്നാമത്തെ അനൂപ്‌ മേനോന് തിരകഥ എഴുതാൻ അറിയില്ല അറിയുന്നത് സംഭാഷണം എഴുതാൻ  ആണ്  എന്നാണ് ഞാൻ കരുതുന്നത് . പക്ഷെ അത് കൊണ്ട് മാത്രം ഇവിടെ തീരെ ദുർബലം ആയ കഥയെ സംരക്ഷിക്കാൻ  ആകുന്നില്ല .പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്നതാണ് ഇവിടത്തെ അവസ്ഥ . അനൂപ്‌ മേനോന് ചെയ്യാവുന്നത് നല്ലൊരു തിരക്കഥ സെൻസുള്ള  സഹായിയെ കണ്ടെത്തുക   എന്നതാണ് .ബാലചന്ദ്ര മേനോന്റെ  മടങ്ങി വരവാണ്  ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണം . അവശത കുറെയൊക്കെ കാണാൻ ഉണ്ടെങ്കിലും തിലകന്റെ അവസാനകാലത്തെ പോലെ ഇരുന്നു കൊണ്ട് പ്രവേശിക്കുന്ന രീതിയിൽ ആയിട്ടില്ല ഭാഗ്യം .ടി ജി രവിയുടെ ഒക്കെ കഥാപാത്രം എന്തിനായിരുന്നു എന്ന് എനിക്ക് ഇപ്പോളും അറിയില്ല .അനൂപ്‌ മേനോൻ  അടക്കം സകലരും ശ്രമിക്കുന്നു എങ്കിലും നല്ലൊരു തിരകഥ ഇല്ലാതെ ആര് എന്ത് ചെയ്യാനാ ?

പിന്നെ, ഉന്നം എന്ന സിനിമയുടെ   ഒറിജിനലും  മികച്ച രീതിയിൽ എടുത്തു എന്ന് ഞാൻ കരുതുന്നതുമായ ജോണി ഗദ്ദാർ എന്ന സിനിമയിൽ ധർമേന്ദ്ര അവതരിപ്പിക്കുന്ന ശേഷാദ്രി എന്ന കഥാപാത്രം പറയുന്ന  ഡയലോഗ് അത് പോലെ മോഷ്ട്ടിച്ചു ഉപയോഗിക്കുകയും പ്രസ്തുത വാചകം   ചിത്രത്തിന്റെ  പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്ത പിന്നണിക്കാർ അഭിനന്ദനം അർഹിക്കുന്നു (ഒരു നന്ദി  ആകാമായിരുന്നു )

അപ്പോൾ ചുരുക്കത്തിൽ .....

വൈകി എഴുതിയ, കാട് കേറി പോയ ഒരു സംഗതി ആയി  എന്നറിയാം അനിയാ ക്ഷമി .വെറുതെ ഒരു ബോറൻ പടം എന്ന് ഒറ്റ വാക്കിൽ പറഞ്ഞു  തീർക്കാൻ തോന്നിയില്ല  .

എല്ലാ മാന്യ  വായനക്കാർക്കും വിശുദ്ധ റമദാൻ ആശംസകൾ  
.