Showing posts with label സിനിമ . അഭിപ്രായം. Show all posts
Showing posts with label സിനിമ . അഭിപ്രായം. Show all posts

Tuesday, July 30, 2013

101 ചോദ്യങ്ങൾ (101 Chodayangal)

അനിയാ അടിച്ചു .....എന്റെ സമയം എന്നല്ലാതെ എന്ത് പറയാൻ 

എന്ത് പറ്റി  അണ്ണാ വല്ല കാരുണ്യ ലോട്ടറിയും .........
ഒന്ന് പോടെ  കഴിഞ്ഞ വാരാന്ത്യത്തിൽ നമ്മുടെ സിദ്ധാർഥ്   ശിവ (പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ ആലപ്പി അപ്പച്ചൻ എന്ന ഏക ആശ്വാസം ) സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ  എന്ന സിനിമ കണ്ട കാര്യമാ പറഞ്ഞെ ....

ഓ .. അതിനാണോ അണ്ണാ ഇത്ര സമയം എന്നൊക്കെ പറയാൻ ടിക്കറ്റ്‌ കിട്ടാൻ ഇത്ര പാടാണോ? റിസർവ്വ്  ചെയ്താൽ പോരെ ?

അനിയാ ഇതിനു ഒന്ന് രണ്ടോ ആഴ്ച മുൻപാ കുറെ മലയാളികള് എടുത്ത തമിഴ്‌നാട്ടിൽ നല്ല അഭിപ്രായവും ജനപ്രീതിയും ഉണ്ടാക്കിയ തീ കുളിക്കും പച്ചൈ മരം എന്ന ചിത്രം  പ്രദർശനത്തിന് എത്തുന്നത്‌.സിനിമ കാണാൻ പോയ എനിക്ക് നിരാശൻ ആകേണ്ടി വന്നു എന്ന് പറഞ്ഞാൽ  മതിയല്ലോ?

അതെന്താ അണ്ണാ  അത്രക്ക് ജനമായിരുന്നോ ? അല്ലെങ്കിലും ഈ വൈഡ്  റിലീസിന്റെ ഒക്കെ കാലത്ത് ഒരു തീയട്ടെരിൽ ഇറക്കിയാൽ ഇങ്ങനെ തന്നെ 

അനിയാ ഏറ്റവും കുറഞ്ഞത്‌ പത്തു പേരെങ്കിലും ഇല്ലാതെ ഷോ നടത്താൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ടാ എനിക്കു  സിനിമ കാണാൻ കഴിയാത്തത് .ഞങ്ങൾ നാലഞ്ചു  പേർ നിരാശരായി ദുഃഖം പങ്കു വെച്ച് കുറെ നേരം കാത്ത് നിന്നു. ഒടുവിൽ ഞാൻ , ഇറങ്ങിയതല്ലേ എന്ന് കരുതി തൊട്ടടുത്ത്‌ ഓടിക്കൊണ്ടിരുന്ന ഹണി ബീ എന്ന ജനപ്രിയ ചിത്രം കാണാൻ കയറി . എന്തൊരു പടം അനിയാ! വെള്ളമടിയും തെറിയും അല്ലാതെ അതിൽ എന്ത് കുന്തമാണ് ഉള്ളത് എന്ന് എനിക്ക് ഇനിയും മനസിലായില്ല . രസകരമായി തോന്നിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബ പ്രേക്ഷകർ തൊക്കെ കുലുങ്ങിച്ചിരിയോടെ ആസ്വദിക്കുന്നു എന്നതാണ് .നമ്മൾ ആരെയാ അനിയാ ഈ സദാചാരം പഠിപ്പിക്കുന്നേ ? ഓരോ ദിവസം കഴിയുമ്പോളും അനൂപ്‌ മേനോനോട്  സഹതാപം കൂടി വരുന്നു .
അണ്ണാ എന്നാൽ ഇതു കൂടി കേട്ടോ ഈ ചിത്രം നേടിയ സാമ്പത്തിക വിജയവും ആ ചിത്രത്തിന്റെ പ്രവർത്തകർ ഷൂട്ടിംഗ് കഴിഞ്ഞു ഒത്തിരി പരസ്പരം മിസ്സ്‌ ചെയ്യുന്നു എന്നതും  കണക്കിലെടുത്ത് ഉടനെ തന്നെ ഇതിനൊരു രണ്ടാം ഭാഗവും ആലോചിക്കുന്നു അത്രേ ?

അയ്യോ .....എന്തൊക്കെ അനുഭവിക്കണം അനിയാ ?

അതൊക്കെ വിട്ടേ ഈ ചിത്രം ......
അനിയാ സത്യത്തിൽ ഈ സിനിമയെ കുറിച്ച് എഴുതണ്ട എന്ന് കരുതിയതാണ് .അത്രക്ക്  ആൾ കുറവായിരുന്നു തീയട്ടെരിൽ . ഒരു പടം ഇറങ്ങിയാൽ അത് നല്ലതാണോ എന്ന് അന്വേഷിക്കാൻ പോലും മനസില്ലാത്ത ഇവനെയൊക്കെ പ്രബുദ്ധ മലയാളി പ്രേക്ഷകൻ എന്ന് വിളിക്കുകയും വേണം .നല്ല ശിക്ഷ !!!

വിട്ടു കള  അണ്ണാ .. ഈ സിനിമ 

ഒരു ഉൾനാടൻ  പ്രദേശത്ത്  മാതാപിതാക്കളോടും മാനസിക പ്രശ്നമുള്ള ഇളയ സഹോദരിയോടും ഒപ്പം ജീവിക്കുന്ന അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥി  അനിൽ കുമാർ ബൊക്കാറോ (മാസ്റ്റർ മിനോണ്‍ )   ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഒരു തൊഴിൽ  സമരത്തെ തുടർന്ന്  അനിൽ കുമാറിന്റെ അച്ഛന്റെ ഫാക്ടറിയിലെ  ജോലി നഷ്ടപ്പെട്ടതോടെ അവരുടെ കുടുംബം കഷ്ടപ്പാടിലാണ് . അമ്മ (ലെന ) തൊഴിലുറപ്പ് പദ്ധതി പോലുള്ള സംഗതികളിൽ നിന്നു നേടുന്ന വരുമാനത്തിലാണ്  അവർ ജീവിക്കുന്നത് . ആയിടെയാണ് അനിലിനു ഏറെ ഇഷ്ടമുള്ളൊരു  അധ്യാപകൻ (ഇന്ദ്രജിത്ത്)  അവനെ ഒരു ജോലി എല്പ്പിക്കുന്നത് . ട്രെയിനിൽ വില്ക്കാനായി അടിക്കുന്ന പുസ്തക പ്രസാധകർക്ക് വേണ്ടി 101 ചോദ്യങ്ങൾ  കണ്ടെത്തുക എന്നതായിരുന്നു ആ ജോലി . തനിക്കു ചുറ്റും ഉള്ള ലോകത്തിൽ   ചോദ്യങ്ങൾ  തിരയുന്ന അനിലിലൂടെ കഥ വികസിക്കുന്നു.നൂറ്റി ഒന്നാമത്തെ ചോദ്യവും കണ്ടെത്തി കഴിയുമ്പോൾ സിനിമ അവസാനിക്കുന്നു .

അല്ല എന്താ ഈ അനിൽ  കുമാർ ബൊക്കാറോ എന്ന പേര് .... ആരാ ഈ ബൊക്കാറോ ?

ആ  പേരിന്റെ പേരില് ക്ലാസ്സിൽ സ്ഥിരമായി പരിഹസിക്കപ്പെടരുണ്ട് അനിൽ . ഒരു അവസരത്തിൽ അനിലിന്റെ അച്ഛൻ തന്നെ അധ്യാപകനോട് ആ പേരിനെ പറ്റി  പറയുന്നുണ്ട് . തന്റെ മകൻ ഒരു ഫാക്ടറി ഉടമ ആകണമെന്ന് ആഗ്രഹിക്കുന്ന അയാൾ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്  സ്ഥിതി ചെയുന്ന സ്ഥലത്തിന്റെ പേരാണ് മകന്റെ പേരിനൊപ്പം നല്കിയതത്രേ .

ഒരു നിമിഷം അണ്ണാ പ്രശസ്ത  ഇടതു പക്ഷ ബുദ്ധിജീവിയും ഓണ്‍ലൈൻ സിംഹവുമായ തീപ്പൊരി ടോമി ഇപ്പോൾ ലൈനിൽ ഉണ്ട് .പറയു ടോമിച്ചാ എന്താണ് താങ്കളുടെ അഭിപ്രായം ?

ഈ സിനിമ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ നേരെയുള്ള സിനിമ മാധ്യമങ്ങളുടെ കൂട്ടായ ആഗോള ഗൂഡാലോചനയുടെ ഒരു ഭാഗമാണ് എന്നാണ് എന്റെ ശക്തമായ അഭിപ്രായം . ഈ സിനിമയിൽ ഒറ്റ നോട്ടത്തിൽ തൊഴിലാളി പക്ഷം ആണെന്ന് തോന്നും എങ്കിലും ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ അങ്ങനെ അല്ല എന്ന് കാണാം .അനിലിന്റെ അച്ഛനെ നോക്കു .ഒരു തൊഴിലാളി ആണെങ്കിലും അയാൾ മകനെ ഒരു ഒന്നാം കിട ബൂഷ്വ ആയി കാണണം  എന്നാണ് ആഗ്രഹിക്കുന്നത് . ഇങ്ങനെ ഉള്ളയാൾ എങ്ങനെ ഒരു നല്ല തൊഴിലാളി ആകും? അയാൾ മകനെ ഒരു നല്ല തൊഴിലാളി ആക്കണം എന്ന് മാത്രമേ അഗ്രഹിക്കാവു . പിന്നെ അയാളുടെ തൊഴിലാളി പ്രസ്ഥാനം അയാളുടെ നഷ്ടപ്പെട്ട ജോലി തിരികെ വാങ്ങി തരാം എന്ന് പറഞ്ഞു അയാളെ വെറുതെ നടത്തുന്നുണ്ട് . ഇതൊക്കെ കേരളത്തില നടക്കുന്നതാണോ ? തൊഴിൽ  സമരം മൂലം ആർക്കെങ്കിലും ജോലി നഷ്ട്ടപെട്ടിട്ടുണ്ടോ .ഇതൊക്കെ പച്ച കള്ളമാണ്  .ഒരു നിമിഷം....എന്നെ എന്റെ അമേരിക്കൻ ക്ലിയന്റ്റ്‌ വിളിക്കുന്നു അയാളുടെ തെറിക്കും തരവഴിക്കും മുഴുവൻ എസ് സർ പറഞ്ഞിട്ട് ഞാൻ അവലോകനം മുഴുമിപ്പിക്കാം നന്ദി  നമസ്ക്കാരം .

അല്ല അണ്ണനു ഒന്നും പറയാനില്ലേ ?

അനിയാ  എതു കഥയും കുട്ടികളുടെ വീക്ഷണത്തിൽ പറയുമ്പോൾ അതിനു ഒരു പുതുമയും കാണികളിൽ പെട്ടന്ന് സ്വാധീനവും ഉണ്ടാകും .മഞാടിക്കുരു , ഓർമ്മകൾ ഉണ്ടായിരിക്കണം എന്നിവയാണ് പെട്ടന്ന് ഓർമ്മ  വരുന്ന ഉദാഹരണങ്ങൾ  . ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്ന സമാനമായ സമീപനം സിനിമയുടെ സ്വീകാര്യതയെ കുറച്ചൊന്നുമല്ല  സ്വാധീനിച്ചിരിക്കുന്നത് .പക്ഷെ കഥയുടെ മര്മ്മ പ്രധാനമായ ചോദ്യങ്ങളിൽ എത്തുമ്പോൾ സംഗതി ആകെ മാറുന്നു

എന്ന് വെച്ചാൽ ...?

അനിയാ അനിൽ  കണ്ടെത്തുന്ന നൂറാമത്തെ ചോദ്യം എട്ടുകാലി എന്ത് കൊണ്ട് സ്വന്തം വലയിൽ കുരുങ്ങുന്നില്ല എന്നതാണ് ? നമുക്ക് ചുറ്റുമുള്ള ഇന്നത്തെ ലോകത്തിൽ  ഒത്തിരി രീതിയിൽ വ്യാഖ്യാനിക്കാവുന്ന ഒരു ചോദ്യമാണ് ഇതു .ഏറ്റവും കുറഞ്ഞത്‌ അവസാനത്തെ അഞ്ചോ പത്തോ ചോദ്യങ്ങൾ തനിക്കു ചുറ്റുമുള്ള ജീവിതത്തിൽ നിന്നും കണ്ടെത്തുന്ന , ഇതു പോലെ നിഷ്കളങ്കവും എന്നാൽ കാണികളെ ചിന്തിപ്പിക്കുന്നതും ഒപ്പം അവനെ തന്നെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്നതും ആയിരുന്നെങ്കിൽ ഒരു പക്ഷെ ഈ ചിത്രത്തിന്റെ നിലവാരം തന്നെ മറ്റൊന്നായേനെ .

അല്ല ഒരു പുതുമുഖ സംവിധായകൻ എന്ന നിലയ്ക്ക് 

ആ നിലയ്ക്ക് നോക്കിയാൽ തീർച്ചയായും സിദ്ധാർഥ് ശിവ പ്രൊഹൽസാഹനം  അർഹിക്കുന്ന വ്യക്തി തന്നെയാണ് . അനിൽ കുമാറിന്റെ അച്ഛന്റെ നാടകീയമായ സംഭാഷണം (ചിലയിടത്തെങ്കിലും )  ഒഴിവാക്കി ഇരുന്നു എങ്കിൽ നന്നായേനെ എന്ന് മാത്രം ..കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ബാല നടൻ മാസ്റ്റർ മിനോണ്‍ മുതൽ ഇന്ദ്രജിത്തും നിഷാന്ത് സാഗറും വരെയുള്ള നടൻമാർ അവരവരുടെ ജോലി നന്നായി ചെയ്തു .

അപ്പോൾ ചുരുക്കത്തിൽ 

സിദ്ധാർഥ്  ശിവ ഒരൽപം കൂടി മനസ്സ് വെച്ചിരുന്നെങ്കിൽ മികച്ച ഒരു ചിത്രമാകേണ്ട ഒരു സംരംഭം ഒരു തുടക്കകാരന്റെ പങ്കപ്പാടുകൾ കൊണ്ട്  ശരാശരി ആയി പോയി എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം . ഈ ചിത്രം എന്നെ ബോർ അടിപ്പിച്ചില്ല എന്ന് കൂടി പറഞ്ഞോട്ടെ 
   

Saturday, July 14, 2012

ബില്ല 2- Billa 2

അനിയാ, നീ ഉനൈ പോല്‍ ഒരുവനെ കണ്ടിട്ടുണ്ടോ?

എന്നെ പോലെ വേറെ ഒരുത്തനെയോ? ഇല്ല അണ്ണാ.നമ്മ സിംഗിള്‍ പീസ്‌ അല്ലെ ?

അത് നയം .ഞാന്‍ ചോദിച്ചത് തമിഴ് സിനിമയായ ഉനൈ പോല്‍ ഒരുവന്‍ കണ്ടിട്ടുണ്ടോ എന്നാണ് ?

ഓ ...കാര്യം മനസിലായി .അതിന്റെ സംവിധായകന്‍ ചക്രി ടോലെറ്റി സംവിധാനം ചെയ്ത ബില്ല 2 അണ്ണന്‍ കണ്ടു കാണും അല്ലെ ?

നീ പുത്തിയുടെ കാര്യത്തില്‍ സേതുരാമയ്യരുടെ അമ്മായിടെ മോന്‍ തന്നടാ.

അതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാ .പക്ഷെ , ദേ അണ്ണാ ഞാന്‍ വേറെ ഒരു കാര്യം പറഞ്ഞേക്കാം...

പറ ചെല്ലാ

കാര്യം നിങ്ങള്‍ പടം കണ്ടിട്ട് വന്നു പറയുന്ന പോയന്റുകള്‍ എഴുതിയും ,മുക്കിയും ഒക്കെയാണ് ഞാന്‍ കാളകൂടത്തില്‍ വിലസുന്നത്. പക്ഷെ നിങ്ങള്‍ സ്ഥിരം ചെയ്യുന്ന പരിപാടി ചെയ്യാനാണെങ്കില്‍ ബില്ല ഞാന്‍ കഷ്ടപ്പെട്ട് കാശ് മുടക്കി കണ്ട് എന്റെ പൊട്ട ബുദ്ധിയില്‍ തോന്നണ വല്ലതുമൊക്കെ എഴുതി കാലകൂടത്തിന് കൊടുത്തോളാം.

നീ കരയാതെ.എന്‍റെ എന്ത് സ്ഥിരം പരിപാടി ഒഴിവാക്കണം എന്നാണ് ?

ഉനൈ പോല്‍ ഒരുവന്‍ എന്ന സിനിമയില്‍ തുടങ്ങി മോഹന്‍ലാലിനെ പത്ത് തെറി പറഞ്ഞ് ബില്ലയില്‍ എത്തുന്ന സ്ഥിരം പരിപാടി. നിങ്ങള്‍ എഴുതി തന്ന സ്പിരിറ്റിന്റെ റിവ്യൂ ഒന്ന് വായിച്ചു പോലും നോക്കാതെ പബ്ലിഷ് ചെയ്തതിന്റെ തിക്തഫലം ഞാന്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .

ഇന്നത്തെ കാലത്ത് സത്യം പറയുമ്പോള്‍ അങ്ങനെ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും അനിയാ.

തത്കാലത്തേക്ക് എനിക്ക് രാവിലെയും വൈകുന്നേരവും മുടങ്ങാതെ പൊതുക്ക് കിട്ടാനുള്ള സത്യങ്ങള്‍ ഒക്കെ നിങ്ങള്‍ കാരണം ഞാന്‍ ആള്‍റെഡി പബ്ലിഷ് ചെയ്തിട്ടുണ്ട്.മോഹന്‍ലാല്‍ ,മമ്മൂട്ടി , താടി രഞ്ജിത്ത് ഇവരെയൊന്നും സ്മരിക്കാതെ ബില്ല 2 വിന്റെ ഒരു മൊത്ത രൂപം തരാന്‍ നിങ്ങക്ക് പറ്റുവോ ഇല്ലേ ?

അനിയാ,ഡേ,നീ ഈ പറഞ്ഞവരൊക്കെയാണ് മലയാള സിനിമയുടെ നട്ടെല്ല് ,ആമാശയം,പിന്നെ വേറെ എന്തൊക്കെയോ എന്നൊക്കെയല്ലേ നീയും നിന്റെ ഓണ്‍ലൈന്‍ കൂതറകളും പറയുന്നത് ? നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ഒരു തമിഴ് സിനിമയെക്കുറിച്ച് പറയുമ്പോള്‍ മലയാള സിനിമയുമായി അതിനെ താരതമ്യം ചെയ്യുന്നത് സ്വാഭാവികം . അങ്ങനെ ചെയ്യുമ്പോള്‍ നിന്റെയൊക്കെ ഈ നട്ടെല്ലും,ആമാശയവും ഒക്കെ ഒഴിവാക്കുന്നത് എങ്ങനെ ?

അണ്ണാ ,നിങ്ങക്ക് പറ്റുവോ ഇല്ലേ ?

പിണങ്ങാതെ ചെല്ലാ. അല്ലെങ്കിലും ഞാന്‍ ഉനൈ പോല്‍ ഒരുവന്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചത് നിന്റെയൊക്കെ ലാലേട്ടനെ കുറ്റം പറയാനല്ല. ആ സിനിമ കണ്ടപ്പോള്‍ എ വെനസ്ഡേ എന്ന സിനിമ റീമെയിക് ചെയ്ത് കുളമാക്കിയതിന്റെ ഉത്തരവാദിത്വം കമലഹാസനോ,ചക്രി ടോലെറ്റിക്കോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ബില്ല 2 കണ്ടപ്പോള്‍ എനിക്ക് മനസിലായി ആ ക്രൂരകര്‍മ്മത്തില്‍ കമല്‍ഹാസന് ഉള്ള പങ്കില്‍ ഒട്ടും കുറവല്ല ചക്രിയുടെ പങ്കും എന്ന് .

പടം കൊള്ളൂലേ അണ്ണാ ?

കാര്യങ്ങള്‍ ഇങ്ങനയെ പറയാവു എന്ന് നിന്‍റെ വിലക്ക് ഉള്ളത് കൊണ്ട് താരതമ്യം ആദ്യമേ തീര്‍ത്തേക്കാം.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇറങ്ങിയ ഇതൊരു മലയാളം പടങ്ങളെക്കാള്‍ (നമുക്ക് പാര്‍ക്കാന്‍ ഒഴികെ ) കണ്ട് കൊണ്ടിരിക്കാവുന്ന പടമാണ്.

അപ്പൊ കൊള്ളാം ?

ഹാ ...പറഞ്ഞ് തീരട്ട് ...പക്ഷെ തമിഴ് സിനിമയുടെ ഇപ്പോഴത്തെ ഒരു നിലവാരം വെച്ച് വെറും കൂറപ്പടം

അയ്യോ...ബില്ല നല്ല തകര്‍പ്പന്‍ പടമായിരുന്നല്ലോ അണ്ണാ ? അതിന്റെ തുടര്‍ച്ച മാത്രമല്ല അജിത് മങ്കാത്തയ്ക്ക് ശേഷം അഭിനയിക്കുന്ന പടവും. അത് മോശമാകുമോ ?

ഡേ ,ബില്ലയുടെ പ്രത്യേകത എന്തായിരുന്നു ?

നല്ല സ്റ്റൈലന്‍ പടമല്ലയിരുന്നോ ?

സ്റ്റൈല്‍. അതാണ്‌ ക്യാച്ച്.വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍ ആ padam അവതരിപ്പിച്ച രീതിയായിരുന്നു. അല്ലാതെ അത് ഒരു സാധാരണ ആക്ഷന്‍ സിനിമ.അവതരണത്തിലെ പുതുമ കൊണ്ട് ആളുകള്‍ക്ക് ഇഷ്ട്ടപ്പെട്ടു

ആ പുതുമ ബില്ല 2 വില്‍ ഇല്ലേ?

ചക്രി ടോലെറ്റി ഈ സിനിമയില്‍ ശ്രമിച്ചിരിക്കുന്നത് ബില്ലയില്‍ കണ്ട സ്റ്റൈല്‍ അതെ പടി കൊണ്ട് വരാനാണ്. കുറച്ച് കൊല്ലങ്ങള്‍ മുന്‍പ് പുതുമയായി തോന്നിയ സാധനം ഏകദേശം അതേപടി കണ്ടാല്‍ നമുക്ക് ബോറടിക്കില്ലേ ? അതാണ്‌ ഈ സിനിമയുടെ പ്രശ്നം

കുറച്ചു കൂടെ ക്ലിയറാക്ക് അണ്ണാ.

ഡേ, ബില്ല എങ്ങനെ ബില്ലയായി എന്നുള്ളതാണ് ഈ സിനിമയുടെ കഥ. അതായത് പാര്‍ട്ട്‌ വണ്ണിലെ ക്രൂരനായ അണ്ടര്‍വേള്‍ഡ് ഡോണ്‍ ബില്ല എങ്ങനെ ഉണ്ടായെന്നുള്ള പഴയ കഥ .അതാണ്‌ പാര്‍ട്ട്‌ 2.ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥിയായ് തമിഴ് നാട്ടില്‍ എത്തുന്ന ഡേവിഡ്‌ ബില്ല (അജിത്‌ കുമാര്‍ ), ശ്രീലങ്കയില്‍ അച്ഛന്‍ ,അമ്മ,സഹോദരി എന്നിവരോടൊപ്പം സുഖമായി താമസിച്ചിരുന്ന കാലവും, ഒരു സൈനിക നടപടിയില്‍ ബീല്ലയുടെ അച്ഛനും,അമ്മയും കൊല്ലപ്പെടുന്നതും,ചോദിക്കാനും പറയാനും ആളില്ലാതെ ബില്ല തെറ്റുകളുടെ വഴിയിലേക്ക് തിരിയുന്നതും ഒക്കെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ഫോട്ടോഗ്രാഫുകളായി കാണിക്കുന്നുണ്ട് .തമിഴ്നാട്ടില്‍ എത്തുന്ന ബില്ല അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് വൈരങ്ങള്‍ കടത്തുന്ന ഒരു സംഘവുമായി ബന്ധപ്പെടുന്നു. ക്യാമ്പിന്റെ സൂപ്പര്‍ വൈസര്‍ രഘുബീര്‍ സിന്‍ഹയും (മലയാള നടന്‍ കൃഷ്ണകുമാര്‍), അയാളുടെ പങ്കാളിയും വൈരങ്ങള്‍ മറിച്ച് വില്‍ക്കാനുള്ള ഒരു ചതിയില്‍ ബില്ലയെപ്പെടുത്താന്‍ ശ്രമിക്കുന്നു. രക്ഷപ്പെടുന്ന ബില്ല വൈരങ്ങള്‍ യഥാര്‍ത്ഥ സ്ഥാനത്തു എത്തിക്കുന്നു, അവിടുത്തെ സംഘത്തിലെ അംഗവും ആകുന്നു. പിന്നെ പതുക്കെ മയക്കു മരുന്ന് , ആയുധങ്ങള്‍ എന്നിവയുടെ വ്യപരത്തിലേക്ക് ബില്ല കടക്കുന്നു . അബ്ബാസ്സി (സുദേഷ് ദേഷ് പാന്‍ഡേ ), കോടീശ്വര റാവു (മനോജ്‌ കെ ജയന്‍ ), ഡിമിത്രി (വിദ്യുത് ജമ്വ്വല്‍ ) എന്നിവര്‍ ആദ്യം സുഹൃത്തുക്കളായും പിന്നെ ശത്രുക്കളായും ബില്ലയുടെ ജീവിതത്തിലേക്ക് വരുന്നു. ബില്ലയുടെ സഹോദരിയ്ടെ മകള്‍ ജാസ്മിന്‍ (പാര്‍വ്വതി ഓമനക്കുട്ടന്‍), അബ്ബസ്സിയുടെ കാമുകി സമീര (ബ്രുണ അബ്ദുള്ള ) എന്നിവര്‍ ബില്ലയുടെ കാമുകിമാരായും.

കഥ കേട്ടിട്ട് നല്ല കലക്കനായി എടുക്കാവുന്ന സംഭവം ആണല്ലോ അണ്ണാ ?

അതാണ്‌ പ്രശ്നവും. കഥ പറഞ്ഞ് വന്നപ്പോള്‍ കൈ വിട്ടു പൊയ് . പാര്‍ട്ട്‌ വണ്ണിലെ ക്രൂരനും , ആരെയും വിശ്വസമില്ലാത്തവനുമായ ബില്ല എങ്ങനെ ഉണ്ടായി എന്ന് പറയുന്ന രീതിയില്‍ പോകേണ്ട കഥ പോകുന്നത് ഒരു അവരജെ ആക്ഷന്‍ സിനിമയുടെ മട്ടില്‍. ബില്ല ആദ്യം മുതലേ ക്രൂരനും,ആരെയും വിശ്വാസം ഇല്ലത്തതവനുമായ ഒരുത്തന്‍ തന്നെയാണ് ഈ സിനിമയിലും.പടം കഴിയുമ്പോള്‍,ബില്ലയുടെ സ്വഭാവം എങ്ങനെ രൂപപ്പെട്ടു എന്ന് പറയുന്നതിന് പകരം ചക്രി പറയാന്‍ ശ്രമിക്കുന്നത് ബില്ലയ്ക്ക് കോട്ടും, കൂളിംഗ്ഗ്ലാസും എവിടെ നിന്നൊക്കെ കിട്ടി എന്നാണ് എന്ന് തോന്നി പോകും. ചതികള്‍ ,ട്വിസ്റ്റുകള്‍ ഇതൊക്കെയാണെങ്കില്‍ പെട്ടെന്ന് പറഞ്ഞ് തീര്‍ത്തിട്ട് അടുത്ത സ്റ്റൈല്‍ ഇറക്കം എന്ന മട്ടില്‍ ധൃതി പിടിച്ചു കാണിച്ച് കുളമാക്കുകയും ചെയ്തിട്ടുണ്ട് .ആക്ഷന്‍ രംഗങ്ങള്‍ നന്നായി എന്ന് തോന്നി വരുമ്പോഴേക്കും ചക്രി സ്വന്തം ബുദ്ധി ഉപയോഗിച്ച ഒരു സീന്‍ ഇടയില്‍ തിരുകി ആ തോന്നല്‍ മാറ്റിത്തരും. ഉദാഹരണത്തിന് ടൈറ്റില്‍ കാണിക്കുന്നതിന് മുന്‍പുള്ള ആക്ഷന്‍ രംഗങ്ങള്‍ , പിന്നെ ഒന്നാം പകുതിയിലെ ഒട്ടു മിക്ക ആക്ഷന്‍ രംഗങ്ങള്‍ ഇതൊക്കെ കിടിലം എന്ന് മനസ്സില്‍ അങ്ങോട്ട്‌ തോന്നി വരുമ്പോഴേക്കും പോലീസുകാര്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ നിറഞ്ഞ ഒരു ട്രാക്ക് ബില്ല കടത്തിക്കൊണ്ടു പോകുന്ന ഒരു സീന്‍ വരും. കണ്ടിരിക്കുമ്പോള്‍ ചിരി നിറുത്താന്‍ പറ്റില്ല അനിയാ. അത് പോലെ തന്നെ വില്ലന്മാരുടെ കൈയ്യില്‍ നിന്നും ജാസ്മിനെ ബില്ല രക്ഷിക്കുന്ന രംഗവും. ക്ലൈമാക്സിലെ അടിയാണെങ്കില്‍ പ്രധാന വില്ലനായ ഡിമിത്രിയെ ആദ്യം കാണിക്കുന്ന സീനില്‍ കൊടുക്കുന്ന കിടലന്‍ ബില്‍ഡ് അപ്പ് (കുറെ ആളുകളെ അടിച്ചിടുന്ന ഒരു ഉഗ്രന്‍ ഫയിറ്റ് ) മൊത്തമായി നശിപ്പിക്കുന്ന ഒന്നും.

അജിത്‌ എങ്ങനെയുണ്ട് അണ്ണാ ?

പറഞ്ഞ പണി വൃത്തിയായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ വിജയുടെ ഒപ്പം തന്നെ താരമൂല്യമുള്ള അജിത്‌ ഇങ്ങനെ ഒന്നും നോക്കാതെ സംവിധായകന്‍/തിരക്കഥാകൃത്ത് പറയുന്ന തല്ലിപ്പൊളി സാധനങ്ങളില്‍ ഒക്കെ കയറി അഭിനയിക്കുന്നത് കഷ്ടമാണ്. ഇത്രയും കൊല്ലത്തെ അഭിനയത്തിലെ പരിചയം കൊണ്ടൊന്നും ഇങ്ങേര്‍ക്ക് ഒരു വെളിവും ഇതുവരെ വന്നില്ലേ എന്ന് ആളുകള്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ ഒക്കില്ല . വിജയ്‌ മിനിമം ഒരു സ്ഥിരം ഫോര്‍മുല ഫോളോ ചെയ്യാനാണ് ശ്രമിക്കുന്നത്. വിജയ്ടെ സിനിമയുടെ സ്ഥിരം പ്രേക്ഷകര്‍ ആ നടനില്‍ നിന്നും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും .പക്ഷെ അജിത്‌ വ്യതസ്തമായ പടങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന നടന്‍ എന്ന നിലയില്‍ കഥയും , തിരക്കഥയും ഒക്കെ കുറച്ചു കൂടി ശ്രദ്ധിച്ച് സിനിമകള്‍ തിരഞ്ഞെടുത്താല്‍ അയാള്‍ക്ക് കൊള്ളാം

പാര്‍വതി ഓമനക്കുട്ടന്‍ ?

എന്‍റെ അമ്മോ . ആ കൊച്ചിനെ പിടിച്ച് ക്യാമറയുടെ മുന്നില്‍ നിറുത്തി ചക്രി നമ്മളോട് ചില്ലറ പാതകം ഒന്നുമല്ല ചെയ്യുന്നത്. അകെ വരുന്നത് നാല് സീനില്‍.ഓരോ സീനിലും കഴിഞ്ഞ സീനിലെക്കാള്‍ ബോറായി അഭിനയിക്കും എന്ന വാശി ആ കൊച്ചിന് ഉണ്ടെന്ന് തോന്നുന്നു.

ബ്രുണ അബ്ദുള്ള ?

ആ കുട്ടി കാണാന്‍ കൊള്ളാം.പക്ഷേ പാര്‍ട്ട്‌ വണ്ണില്‍ നയന്‍‌താര ,നമിത എന്നിവര്‍ നല്‍കിയ ആ ഒരു ഗ്ലാമര്‍ കോഷ്യന്റ്റ് കൊണ്ടു വരാന്‍ പറ്റിയിട്ടില്ല. സംവിധായകന്‍ ചക്രി മറന്ന് പോയ ഒരു കാര്യവും അതാണ്‌ പാര്‍ട്ട്‌ വണ്ണിന്റെ വിജയത്തില്‍ നയന്‍‌താര ,നമിത എന്നിവരുടെ ഗ്ലാമര്‍ കോഷ്യന്റ്റ് വഹിച്ച പങ്ക്.

വില്ലന്മാര്‍ ?

മനോജ്‌ കെ ജയന്‍ ഒക്കെ വെറും ഹാസ്യം . വിദ്യുത് ജമ്മ്വല്‍ സ്റ്റൈലായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .പക്ഷേ ചക്രി അതില്‍ കൂടുതല്‍ സ്കോപ് ഒന്നും കൊടുക്കുന്നില്ല. പിന്നെ ദോഷം പറയരുതല്ലോ അനിയാ ,മലയാളി നടന്‍ കൃഷ്ണകുമാര്‍ പത്ത് മിനിട്ടേ ഉള്ളെങ്കിലും , രഘുബീര്‍ സിന്‍ഹ എന്ന വില്ലന്‍ പോലീസിനെ നന്നാക്കി.

അപ്പൊ ചുരുക്കത്തില്‍ ?

കിടിലം പടമാകാനുള്ള എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും സംവിധായകന്‍ നശിപ്പിച്ച ഒരു സിനിമ .അതാണ്‌ ബില്ല ൨. ഉനക്കുള്‍ ഒരു മിരുഗം എന്നൊരു കിടിലന്‍ പാട്ട് ,സിന്‍ സിറ്റി സിനിമയുടെ വൃത്തികെട്ട അനുകരണമായി കോമിക് ബുക്ക്‌ രീതിയില്‍ എടുക്കാന്‍ ശ്രമിച്ച് കൂതറയാക്കിയ ഒറ്റ കാര്യമോര്‍ത്താല്‍ ചക്രിയുടെ ചക്രമൂരാന്‍ തോന്നും. അപ്പൊ ബാക്കി പടം പറയാനുണ്ടോ ?

Sunday, July 8, 2012

നോട്ടി പ്രൊഫസര്‍ (Naughty Proffesser )

അനിയാ നിനക്ക് നിഷാദ് എന്ന സംവിധായകന്‍റെ മൊബൈല്‍ നമ്പരോ വിലാസമോ അറിയാമോ?

എന്തിനാ അണ്ണാ? മധുര ബസ്‌ എന്നാ സിനിമയെ പറ്റി പറഞ്ഞ തെറി പോരെ ?

അതല്ല അനിയാ ആ നല്ല മനുഷ്യനെ കുറ്റം പറഞ്ഞതോര്‍ത്തിട്ടു എനിക്ക് പശ്ചാത്താപം അടക്കാന്‍ പറ്റുന്നില്ല . എനിക്ക് അങ്ങേരോട് ഒന്ന് മാപ്പ് പറയണം .

എന്തെന്താ ഇരുട്ടി വെളുക്കുന്നതിനു മുന്‍പ് എങ്ങനെ ഒരു മലക്കം മറിച്ചില്‍ ?

അത് കഴിഞ്ഞല്ലേ ഞാന്‍ ഈ ആഴ്ച ഇറങ്ങിയ ഹാസ്യ രസപ്രധാനമായ നോട്ടി പ്രൊഫസര്‍ എന്നാ കലാരൂപം കാണാന്‍ ഇടയായത് . സംഗതി ഹരിനാരായണന്‍ എന്നൊരു പേരാണ് സംവിധായകന്‍ എന്ന സ്ഥാനത്തു കണ്ടത്.ബാക്കി മൊത്തം മലയാളത്തിന്റെ എക്സ് ഫയല്‍വാന്‍,ഹാസ്യ രംഗത്തെ പുതിയ തരംഗം,മലയാളത്തിന്‍റെ സ്വന്തം ഡുന്‍ഡു മോന്‍ (അവസാന പ്രയോഗം സ്വന്തമല്ല.അടിച്ചു മാറ്റിയതാണ് ) അഡ്വ ബാബുരാജ് കഥ, തിരകഥ,സംഭാഷണം,അഭിനയം (ഗാനരചന രംഗത്ത്‌ പേര് കണ്‍ടോ എന്നൊരു സംശയം) എന്നിവ എല്ലാം ഒരുമിച്ചു നിര്‍വഹിക്കുന്ന ചിത്രമാണ് നോട്ടി പ്രൊഫസര്‍.ഈ കലാരൂപം കണ്ടപ്പോളാണ് മധുര ബസ്‌ എടുത്ത നിഷാദിനോട് എനിക്ക് ബഹുമാനം കൂടിയത്.

അണ്ണാ കാടു കേറല്ലേ ഈ പടത്തെ പറ്റി...

അനിയാ ഒറ്റ നോട്ടത്തില്‍ ഇതൊരു ഹാസ്യ ചിത്രം ആണെന്ന് തോന്നാം (പേരും , ബാബുരാജിന്‍റെ ഇപ്പോളത്തെ ഇമേജും വെച്ച് ) എന്നാല്‍ സംഗതി അങ്ങനെ അല്ല.ഒട്ടേറെ സവിശേഷതകള്‍ ഉള്ള വിശ്വംഭരന്‍ എന്ന കെമിസ്ട്രി ഡിപ്പാര്ട്ട്മെന്‍റ് ഹെഡിനെയാണ് അഡ്വ ബാബുരാജ്‌ കഷ്ട്ടപ്പെട്ടു മെനഞ്ഞെടുത് അവതരിപ്പിക്കുന്നത്.ഇദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഒരു കാലത്ത് ദക്ഷിണ ഇന്ത്യയിലെ തന്നെ സുപ്പര്‍ താരമായിരുന്ന കാര്‍ത്തികയെയാണ് (ലക്ഷ്മി ഗോപാലസ്വാമി ), വിവാഹത്തോടെ അഭിനയം നിര്‍ത്തി, രണ്ടു കുട്ടികളെയും വളര്‍ത്തി,വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ വെര്‍ഷന്‍ ആയി കഴിയുകയാണ് കാര്‍ത്തിക. ഇനി വിശ്വംഭരന്‍ എന്ന കഥാപാത്രത്തിന്‍റെ സവിശേഷതകള്‍.സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുക ഉദാഹരണമായി ക്രീമുകള്‍,പ്രോട്ടീന്‍ പൌഡര്‍,ബാങ്ക് ലോണ്‍ എടുത്തു കിത്രിമ മുടി വെക്കല്‍ അങ്ങനെ .പിന്നെ വൈകിട്ടെന്താ പരിപാടി .

ഇത്രയെ ഉള്ളോ ? ഇതൊക്കെ ഈ കാലത്തേ ഇതു മലയാളിക്കും ഉള്ളതല്ലേ.

അത് മാത്രമല്ല.സുഹൃത്തായ ഫ്രാന്‍സിസുമൊത്തു (ഇന്നസെന്ന്റ്റ്) എല്ലാ ശനിയാഴ്ചയും വാടകയ്ക്കെടുത്ത സ്ത്രീകളുമായി (കാള്‍ഗേ ള്‍സ്) നൃത്തം വെച്ച് സന്തോഷിക്കുന്ന ഒരു അപൂര്‍വ രോഗം കൂടിയുണ്ട് ഇയാള്‍ക്ക്.സംഗതി മുഴുവന്‍ ശരിയല്ല .നൃത്തം ഫ്രാന്‍സിസ് മാത്രമേയുള്ളൂ.വിശ്വംഭരന്‍ പുറത്തിരുന്നു വെള്ളമടി .നിര്‍ബന്ധിച്ചാല്‍ പോലും അകത്തു കേറില്ല (നായകനല്ലേ !!)എന്ന് കരുതി ഫ്രാന്‍സിസ് മോശക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ.അയാള്‍ക്ക് പെണ്ണുങ്ങളുമായി ഇങ്ങനെ കൊഞ്ചാന്‍ ഇഷ്ടമാണ് പോലും .ഭാര്യ അമേരിക്കയില്‍ ഉള്ള അങ്ങേരു പിന്നെ എന്നാ ചെയ്യാനാന്നേ .

അപ്പൊ കഥ ...?

അത് വരുന്നതല്ലേ ഉള്ളു . ഇവരുടെ അയല്‍ക്കാരിയായി ഡി വൈ എസ് പി ചാക്കോയുടെ (റ്റിനി ടോം) ഭാര്യയായ ലെന വരുന്നു .ഭര്‍ത്താവു ആന്‍ഡമാനിലാണ്.പൊതുവേ മലയാളിക്ക് ഭര്‍ത്താവു അടുത്തില്ലാത്ത സ്ത്രീ എന്ന് പറഞ്ഞാല്‍ സാദാ സമയവും ഒരൊറ്റ സംഗതിയെ പറ്റി മാത്രം ചിന്തിക്കുന്നവള്‍ ആണല്ലോ.അതിന്‍റെ കൂടെ ലെന ഇറുകിയ വസ്ത്രങ്ങളും ഇട്ടു ബാല്‍ ക്കണിയില്‍ (സ്വന്തം വീടിന്‍റെ ആന്നേ) നിന്ന് വ്യായാമവും ഒപ്പം രാവിലെ നടക്കാന്‍ പോകാന്‍ ബാബുരാജിനെ കൂട്ട് വിളിക്കുകയും കൂടെ ചെയ്താല്‍ അദേഹം എന്ത് ചെയും? ചാക്കോച്ചനു ഇതു വല്ലതും പിടിക്കുമോ? പോരാത്തതിനു പണ്ട് ഒരു പീഡന കേസില്‍ (നേരത്തെ പറഞ്ഞ നൃത്തം ) ഇവരെ ചാക്കോ പോക്കിയതുമാണ്.അത് തിരിച്ചു ചാക്കോയുടെ തലയില്‍ വെച്ച് മുങ്ങിയതിന്റെ നാണക്കേട്‌ വേറെയും . പ്രതികാരദാഹിയും അസൂയലുവും ആയ ചാക്കോ അവസരം നോക്കിയിരിക്കുന്നു .
അങ്ങനെ ഇരിക്കെ ഒരു ദിവസം ഇവരുടെ നൃത്ത പരിപാടി പോലീസ് റൈഡ് ചെയ്തു പൊക്കുന്നു.പണ്ടേ പെണ്ണ് കേസ് ഒഴികെയുള്ള എന്ത് കുസൃതിക്കും അനുമതി നല്‍കിയിട്ടുള്ള കാര്‍ത്തിക പ്രതികാരദാഹിനി ആകുന്നു.ഉടനെ അഭിനയത്തിലേക്ക് തിരിച്ചു പോവുകയും സീരിയല്‍ രംഗത്തേക്ക് ഇറങ്ങുകയും ചെയുന്നു.നായകന്‍ സുരേഷ് കൃഷ്ണ (ഇദേഹം നായകന്‍ ആണെങ്കിലും ഇതു നിമിഷവും വില്ലന്‍ ആക്കാം എന്നാ ഭാവത്തിലാണ് നില്‍പ്പ്).ഇതോടെ നായകന്‍ തികച്ചും നോട്ടി ആകുന്നു .

ആണോ..... ഏങ്ങനെ?

കുട്ടികളെ കുളിപ്പിക്കുന്നു,സ്വയം പാചകം ചെയുന്നു,(പശു ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കില്‍ തൊഴുത്തും കഴുകിയേനെ!!! ) അങ്ങനെ ഗ്രഹഭരണം മൊത്തം ഏറ്റെടുത്തു തികച്ചും നോട്ടി ആയി മാറുന്നു നായകന്‍. പിന്നെ സുരേഷ് കൃഷ്ണയോട് നായികയെ മാറ്റാന്‍ ‍ ആവശ്യപ്പെടുന്നു.അത് നടക്കാത്തപ്പോള്‍ ഗുണ്ടകളെ വിടുന്നു,ഇതും കൂടെയായപ്പോള്‍ വിവാഹമോചനത്തിന് തീരുമാനിക്കുന്ന കാര്‍ത്തികയുടെ നീക്കം നായകനെ തളര്‍ത്തിക്കളയുന്നു.ആത്മഹത്യക്ക് പോലും തയാറെടുക്കുന്ന വിശ്വംഭരനെ പറ്റി ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ അപ്പോളാണ് നമ്മള്‍ അറിയുന്നത്. അത് നമ്മെ അറിയിക്കുന്നത് ഡോക്ടര്‍ ആയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.അത് വരെ നായകന്‍ ഇയാളെ ഇടയിക്കിടെ കണ്ടു മുടി കൊഴിച്ചില്‍,വയറു കുറച്ചു സിക്സ് പായ്ക്ക് ഉണ്ടാക്കാനുള്ള വൈദ്യശാസ്ത്ര മാര്‍ഗം ഇവയൊക്കെ ആരായുന്നുണ്ട്.വിശ്വംഭരന്‍ അക്യുട്ട് ഡയബെറ്റിക് ന്യുറോപ്പോതി എന്നാ മാരകരോഗത്തിന് അടിമയാണ് എന്നും ഡോക്ടര്‍ ഇത്രയും കാലം അങ്ങേരെ ഈ രോഗത്തിന് ചികിത്സിക്കുക ആയിരുന്നു എന്നും മനസിലാക്കുന്നുന്നത്.ഈ രോഗത്തിന് ആകെയുള്ള കുഴപ്പം പുരുഷ ശരീരത്തില്‍ മുസിലി പവര്‍ എക്സ്ട്രാക്ക് സംഭവിക്കുന്ന ശേഷി കുറവാണു.അത് പുറത്തു അറിയാതിരിക്കാനാണ് പോലും ഇദേഹം ഇതെല്ലാം കാണിച്ചു കൂട്ടിയത് (എന്ത് കാണിച്ചു കൂട്ടി എന്ന് ചോദിക്കരുത്.അദേഹം അകെ ചെയ്യുന്നത് ശനിയാഴ്ച തോറുമുള്ള നൃത്ത പരിപാടിയാണ് . അതാകട്ടെ അതീവ രഹസ്യവും).ഇതിനിടെ വിശ്വംഭരന്‍റെയും ഫ്രാന്‍സിസിന്‍റെ യും നൃത്ത പരിപാടി ഒറ്റിയത് താന്‍ അല്ലെന്നും അത് വീടിലെ വേലക്കാരന്‍ കം കാര്‍ത്തികയുടെ പഴയ മേക്ക്അപ്പ്‌ മാന്‍ പയ്യന്‍ ത്രിവിക്രമന്‍ ആണെന്നും തെളിയിച്ചു ചാക്കോച്ചന്‍ മാന്യനാകുന്നു.ആറു മാസത്തിനു ശേഷം ഒരു ആശ്രമത്തില്‍ പ്രഭാഷണം നടത്തി കൊണ്ടിരിക്കുന്ന വിശ്വംഭരനെ സത്യമെല്ലാം മനസിലാക്കിയ ഈ സിനിമയിലെ സകല നടീ നടന്മാരെല്ലാം ചേര്‍ന്ന് കണ്ടു പിടിച്ചു തിരിച്ചു കൊണ്ട് വരുന്നതോടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹാസ്യ ചിത്രത്തിന് തിരശീല വീഴുന്നു.

അല്ല .. അതിപ്പോള്‍ ....

തീര്‍ന്നില്ല അനിയാ, ഒരു നടന്‍ എന്നാ നിലയ്ക്ക് അഡ്വ ബാബുരാജില്‍ നിന്നും വളരെയധികം ഇനി വരും നാളുകളില്‍ പ്രതീക്ഷിക്കാം എന്ന് ഷഫ്ന,മൈഥിലി,വിഷ്ണുപ്രിയ എന്നെ അഥിതി താരങ്ങളുടെ കൂടെ അദേഹം നടത്തുന്ന നൃത്തം മാത്രം കണ്ടാല്‍ മനസിലാകും (മലയാളി പ്രേക്ഷകന്‍ അനുഭവിച്ചേ ചാകു !!!).തിരകഥകൃത്ത് എന്ന നിലയ്ക്ക് നോക്കിയാല്‍ അദേഹം നമ്മുടെ ആസ്ഥാന ബുദ്ധിജീവി രന്‍ജിത്തിനെ പിച്ച വാങ്ങിപ്പിച്ചേ അടങ്ങു.കെമിസ്ട്രി വിഭാഗ തലവനായ ഇങ്ങേര്‍ ,സ്വന്തം വിദ്യാര്‍ത്ഥികളുടെ പ്രോജെക്റ്റില്‍ കിടപ്പറ രംഗം ഉള്‍പ്പെടുത്തുകയും അതില്‍ അഭിനയിക്കുകയും ചെയ്യുക (പറയുന്നതെ ഉള്ളേ!!) തുടങ്ങിയ തമാശകള്‍ പ്രേക്ഷകരെ പൊട്ടി ചിരിപ്പിക്കും ഉറപ്പു.ലക്ഷ്മി ഗോപാലസ്വാമി ഒന്നുകില്‍ ചിരിക്കാതെ അഭിനയിക്കണം അല്ലെങ്കില്‍ അവരുടെ പല്ലില്‍ കറ പോലെ തോന്നിക്കുന്ന ആ സാധനം കളയാന്‍ എന്തേലും ചെയ്യണം.ലെന ഉടനെ തന്നെ ശ്വേത മേനോന്‍റെ വിടവ് നികത്തുന്ന എല്ലാ ലക്ഷണവും കാണുന്നു (വാണി വിശ്വനാഥിന്‍റെ വിടവ് നികത്തിയാണ് ശ്വേത വന്നത് എന്ന് മറക്കുന്നില്ല )

അപ്പോള്‍ ചുരുക്കത്തില്‍ ....

ബാബുരാജ്‌ സംവിധാനം ചെയ്തു നമ്മെ അനുഗ്രഹിച്ച ബ്ലാക്ക്‌ ഡാലിയ,മനുഷ്യ മൃഗം എന്നെ ചിത്രങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ ചിത്രവും . സംവിധാനം ഹരിനാരായണന്‍ എന്ന് എഴുതി കാണിച്ചു എന്ന് വെച്ച് ബാബു രാജിനെ ഒതുക്കാന്‍ ആവില്ല മക്കളെ എന്ന് വിളിച്ചു പറയുന്ന ചിത്രം

മതി അണ്ണാ വയറു നിറഞ്ഞു . അണ്ണന്‍ ഇങ്ങനെ അഴുക്ക പടങ്ങള്‍ കണ്ടു നടന്നാല്‍ മതിയോ ? യുവ തലമുറയെ ഇളക്കി മറിക്കാന്‍ വരുന്ന തട്ടത്തില്‍ മറയത് എന്ന സിനിമയെ കുറിച്ച് രണ്ടു വാക്ക്

ദേ പോയി ദാ വന്നു