Showing posts with label ശികാര്‍. Show all posts
Showing posts with label ശികാര്‍. Show all posts

Friday, September 10, 2010

ശിക്കാര്‍ (Shikkar)

ആരുമില്ലേ .......

ആ .. ഇതാര് . കണ്ടിട്ട് ഏതോ വലിയ കായിക അധ്വാനം ചെയ്തിട്ടു വരുന്ന പോലെ ഉണ്ടല്ലോ അണ്ണാ?
തന്നെടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടന്‍ നടിച്ച ശിക്കാര്‍ (The hunt begins) കണ്ടിട്ട് വരുന്ന വഴിയാണ്.

നന്നായി എന്നാല്‍ അതിന്റെ വിശേഷങ്ങള്‍ ചൂടോടെ ഒന്ന് പറഞ്ഞെ കേള്‍ക്കട്ടെ .

പിന്നെ അതിലെന്തോന്നു ഇത്ര അധ്വാനം ? നായകന്‍ ലാലേട്ടന്‍ , സംവിധാനം പദ്മകുമാര്‍ ഇതില്‍ ആരാ മോശക്കാര്‍ ?

ലാലേട്ടന്റെ കാര്യം അവിടെ നില്കട്ടെ . നമുക്ക് സംവിധായകന്‍ പദ്മകുമാറില്‍ തുടങ്ങാം . അദേഹത്തിന്റെ തൊട്ടു മുന്‍പത്തെ ചിത്രം പരുന്തു നീ കണ്ടായിരുന്നോ ?

കണ്ടോന്നോ എന്റെ അമ്മോ..... അത് എന്നെ ഓര്‍മിപ്പികല്ലേ.

ശരി ഇനി നിനക്കറിയാവുന്ന പണം പലിശയ്ക്കു കൊടുക്കുന്ന (പച്ചക്ക് പറഞ്ഞാല്‍ ബ്ലേഡ് ) ഒരാള്‍ക്ക് പരുന്തില്ലേ പുരുഷുവിനോടാണോ മാടമ്പിയിലെ ഗോപാലകൃഷ്ണ പണിക്കരോടാണോ സാദൃശ്യം കൂടുതല്‍ ?

അത് പുരുഷു തന്നെ.പണിക്കരെ പോലെയുള്ള ഒരു ബ്ലേഡ് ഉണ്ടായിരുന്നെങ്ങില്‍ അയാള്‍ ഇപ്പോള്‍ പൊട്ടി പൊളിഞ്ഞു അത്മഹത്യ ചെയടിട്ടുണ്ടാക്കും

ശരി അങ്ങനെ ആണെങ്കില്‍ എന്ത് കൊണ്ട് പരുന്തു തീരെ സഹിക്കാന്‍ വയ്യാത്ത പടവും മാടമ്പി കഷ്ടിച്ചു സഹിക്കാവുന്ന പടവും ആകുന്നു ?

അത്.... പിന്നെ ......

മുക്കണ്ട ഞാന്‍ പറഞ്ഞു തരാം പ്രധാനമായും സൂപ്പര്‍ താരത്തിനു വേണ്ടി നന്നായി എടുക്കാമായിരുന്ന കഥയിലും തിരകഥയിലും വരുത്തിയ വിട്ടു വീഴ്ചകളും ആണ് ആ ചിത്രത്തെ ഒരു പേടിപ്പിക്കുന്ന ഓര്‍മയാക്കി മാറ്റിയത്.എന്നാല്‍ ഏറ്റവും ദുഖകരം പദ്മകുമാര്‍ തന്റെ മുന്‍അനുഭവത്തില്‍ നിന്നും ഒരു പുല്ലും പഠിച്ചിട്ടില്ല എന്നതാണ് .

അണ്ണാ ഇങ്ങനെ കാടു കേറാതെ വിഷയത്തിലേക്ക് വാ.

അങ്ങോട്ട്‌ തന്നെയടെ വരുന്നത് . ഈ ചിത്രത്തെ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ ഇതിന്റെ പേര് കനല്‍ എന്നായിരുന്നു സംവിധാനം വിജി തമ്പി .ലോറി,ലോറി ഡ്രൈവര്‍ ബലരാമന്‍,ഈറ്റ ഇതു മൂന്നും അന്നേ കൂടെയുണ്ട്.പല കൈ മറിഞ്ഞു ഈ സാധനം അവസാനം പദ്മകുമാറിന്റെ കൈയില്‍ എത്തി . അദേഹം അതില്‍ നരസിംഹത്തിന്റെ മീശ(കൂടെ ആദ്യത്തെ തല്ലും),ഭ്രമരത്തിലെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുനവന്റെ സെന്റിമെന്റ്സ്,നരനിലെ അപകടകരമായ അവസ്ഥയില്‍ പ്രകൃതിയും മനുഷ്യനും കൂടി നടത്തുന്ന ഉരുട്ടി പിടിത്തം (നരനില്‍ കാണിച്ചതിന്റെ വളരെ വികൃതമായ ഒരു അനുകരണമാണ്.പറയാതെ വയ്യ) പിന്നെ പവിത്രം എന്നാ പടത്തിലെ മരിച്ചു പോയ ചേട്ടന്റെ മകളോടുള്ള ആത്മബന്ധം ഇത്രയും വേണ്ട അനുപാതത്തില്‍ ചേര്‍ത്ത്,സുരേഷ് ബാബു എന്ന പ്രതിഭയെ കൊണ്ട് തിരകഥയും എഴുതിച്ചു ശികാര്‍ എന്ന് പേരും മാറ്റി ഇറക്കിയതാണ് ഈ സാധനം.എടേ ഈറ്റ വെട്ടുകാരുടെ പശ്ചാത്തലത്തില്‍ ഒരു പടം എടുക്കുമ്പോള്‍ സംവിധായകന്‍ ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട സിനിമയാണ് ശ്രീ ഐ വി ശശി സംവിധാനം ചെയ്ത ഈറ്റ എന്ന ചിത്രം. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ആ ചിത്രത്തിന്റെ നിലവാരത്തിന്റെ ഏഴ് അയലത്ത് എത്തുന്നില്ല ഈ ശിക്കാര്‍.

അണ്ണന്‍ ഒരു മാതിരി ലാല്‍ ഏട്ടനോട് വ്യക്തി വൈരാഗ്യം ഉള്ളത് പോലെ പെരുമാറരുത്‌ .....

പിന്നെ.... വൈരാഗ്യം ഉണ്ടാകാന്‍ അദേഹം എന്താ എന്റെ കൈയില്‍ നിന്നും കാശു കടം വാങ്ങിയിട്ട് മുങ്ങിയോ? പിന്നെ പോസ്റ്ററില്‍ അദേഹത്തിന്റെ തല കണ്ടു പോയി തല വെച്ച വകയില്‍ എന്ന് പോയതടക്കം കുറെ കാശു പോയിട്ടുണ്ട് .അതിന്റെ പേരില്‍ എനിക്ക് കുറച്ചു ദേഷ്യവും ഉണ്ട്.പോരെ?

മതി മതി കഥയെ പറ്റി എന്തെങ്കിലും ......

ആദ്യ പകുതിയില്‍ സ്ഥിരം ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍ കാണുന്നത് പോലെ ബലരാമനെ ഊതി വീര്‍പ്പിക്കല്‍ പരിപാടി . അല്ലെങ്കില്‍ തന്നെ ലാലേട്ടന്‍ ഇപ്പോള്‍ പൊട്ടും എന്ന മട്ടിലാണ്‌ നില്പ് !! മുളം കൊല്ലി (നരന്‍) എന്ന പ്രദേശത്തിന്റെ തനി പകര്‍പ്പായ ചിറ്റാഴ എന്ന ഗ്രാമം . അവിടെ കോമഡി കാണിക്കാനായി ജഗതിയും സുരാജും ഉണ്ട് (അഭിനയ മത്സരമാണ്‌, കൂടുതല്‍ വളിപ്പ്/ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ആരാണ് നടത്തുന്നതെന്ന് ).ജോണ്‍ കൊക്കന്‍ ലാലേട്ടന്റെ ഡയലോഗ് കേള്‍ക്കാനായി വന്നു പോകുന്ന രണ്ടു അതി മനോഹര രംഗങ്ങള്‍ ഈ സമയത്ത് പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയും. ബലരാമന്റെ ശിങ്കിടികളായി കലാഭവന്‍ മണിയും ലാലു അലക്സ്‌ ഉം. താടി ലാല്‍ നേത്രുത്വം കൊടുക്കുന്ന ഒരു മാദക നൃത്തവും,പിന്നെ ലാലേട്ടന്റെ ഓര്‍മകളില്‍ (ഫ്ലാഷ് ബാക്ക് ) വിടരുന്ന സ്നേഹയും ആയുള്ള ഒരു പ്രണയ നൃത്തവും (ഫാന്‍സ്‌ തല്ലിയാലോ എന്ന് പേടിച്ചു മാത്രമാണ് ഞാന്‍ കൂകാതിരുന്നത്.അത്രക്ക് ബോര്‍ ആണ് സംഗതി) ആദ്യ പകുതിയിലെ പ്രത്യേക ആകര്‍ഷണങ്ങള്‍ ആണ്. ഇതില്‍ ഏതു ഗാന രംഗം ആണ് കൂടുതല്‍ കോമഡി എന്ന് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്താവുന്നതാണ്. ഭാര്യ മരിച്ചു പോയ ലാല്‍ ഏട്ടനെ ആരാധിക്കുക എന്ന പ്രത്യേക ദൌത്യവുമായി ചിത്രത്തിലെ മര്‍മ്മ പ്രധാനമായ ഒരു കഥാപാത്രമായി മൈഥിലി അഭിനയിക്കുന്നു.(സത്യം അറിയാന്‍ താല്പര്യം ഉള്ളവയ്ക്ക് ചുമ്മാ നില്‍ക്കുകയും നടക്കുകയും ചെയുന്നു എന്ന് വായിക്കാം ).ഇടവേളക്കു ശേഷം എന്തൊക്കെയോ സംഭവിച്ചു കളയും എന്നൊരു ഭീഷണി ഇടയ്ക്കിടെ സൂചിപ്പ്പിക്കപെടുന്നുണ്ട്.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒന്നാം പകുതിയില്‍ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ല ഒടുക്കത്തെ വലിയല്‍ അല്ലാതെ !

രണ്ടാം പകുതിയില്‍ മര്‍മ പ്രധാനമായ ഇണ്ടാസു പുറത്തു വരുന്നു . (അത് നേരിട്ട് കണ്ടു ആസ്വദിച്ചേ അടങ്ങു എന്നുള്ളവര്‍ താഴോട്ടു വായിക്കല്ലേ പ്ലീസ്!)

ലാലേട്ടന്‍ ആന്ദ്ര പ്രദേശ്‌ ഇലെ ഒരു കോണ്‍സ്റ്റബിള്‍ ആയിരുന്നു പോലും.ഭാര്യ സ്നേഹ.മരിച്ചു പോയ ചേട്ടന്റെ കുട്ടി.അവിടെ ജനപ്രീതിയുള്ള ഒരു നക്സല്‍ നേതാവിനെ വിളിച്ചിറക്കി കൊണ്ട് വരാന്‍ ലാലേട്ടനെ ആണ് വിടുന്നത്.അദേഹം നേതാവിന്റെ വീട്ടില്‍ ചെന്ന്,അവിടന്ന് ശാപ്പാടും അടിച്ചു കള്ളം പറഞ്ഞു നേതാവിനെ വിളിച്ചിറക്കി കൊണ്ട് പോകുന്നു കൊണ്ട് വന്നു കഴിയുംബോളാണ് പാവം ലാലേട്ടന്‍ അറിയുന്നത് വിപ്ലവകാരിയെ കൊല്ലാനാണ് ഇവിടെ കൊണ്ട് വന്നത് കുറെ വാചക കസര്‍ത്തുകള്‍ക്ക് ശേഷം പോലീസുകാര്‍ (ലലേട്ടനല്ല) വിപ്ലവ നേതാവിനെ വെടി വെച്ച് കൊല്ലുന്നു.നേതാവിന്റെ ഭാര്യ (ലക്ഷ്മി ഗോപാല സ്വാമി ) ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായി വരുമ്പോള്‍ യുണിഫോംല്‍ നില്‍ക്കുന്ന ലാലേട്ടനെ കാണുന്നു. ഒന്ന് രണ്ടു ദിവസത്തിന് ശേഷം ഭര്‍ത്താവിന്റെ ശവം കിട്ടുമ്പോള്‍ കൊച്ചു പയ്യനായ മകനെയും കൊണ്ട് ലാലേട്ടന്റെ വീട്ടില്‍ എത്തി മകനു ലാലേട്ടനെ കാണിച്ചു കൊടുത്തതിനു ശേഷം സ്വയം വെടി വെച്ച് അത്മഹത്യ ചെയുന്നു.

അത് പിന്നെ ലാലേട്ടന് കുറ്റബോധം തോന്നാന്‍ എന്തെങ്കിലും വേണ്ടേ?

അത് കൊണ്ടൊക്കെ വല്ല കാര്യവും ഉണ്ടോ . നക്സലട്ടുകള്‍ പകരം വീടനായി ലലെടന്റെ ഭാര്യയെ കാച്ചുന്നു .പിന്നെ കുറെ കാലത്തേക്ക് അനക്കമൊന്നും ഇല്ല . എങ്കിലും ലാലേട്ടന്‍ ഒളിവില്‍ തന്നെ. കുറെ കൊല്ലങ്ങള്‍ക്ക് ശേഷം തീവ്രവാദിയുടെ മകന്‍ വളര്‍ന്നു സംഘടനയുടെ നേത്രുത്വം ഏറ്റെടുത്തു (ഇതെന്തോന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി ആണോ?) പകരം വീടാന്‍ വരുന്നു. ഉന്നത ഉദ്യോഗസ്ഥന്മാരെ പുല്ലു പോലെ തട്ടി കളയുന്ന വില്ലന്മാര്‍ പാവം ലാല്‍ ഏട്ടനെ കൊല്ലാന്‍ ശ്രമിക്കുനത് ഏറ്റവും അവസാനം ആണ് . കഥ അനുസരിച്ചാണെങ്കില്‍ ആദ്യം വക വരുത്തേണ്ടത് ലാലേട്ടനെ ആണ്.(പിന്നെ അത് കൊറേ പുളിക്കും).തീവ്രവാദിയുടെ മകന്‍ ആരാണെന്നു ഞാന്‍ കൊന്നാല്‍ പറയില്ല . അത് സസ്പെന്‍സ് . (അത് സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ആണ് എന്ന് പറയാത്തത് നമ്മുടെ ഭാഗ്യം !!)

ഇതില്‍ എടുത്തു പറയാന്‍ എന്തെങ്കിലും .....

സമുദ്രകനി എന്ന സംവിധായകന്‍ ആണ് തീവ്രവാദി നേതാവിന്‍റെ വേഷത്തില്‍ വരുന്നത് . ഈ ചിത്രത്തില്‍ ഏറ്റവും അത്മാര്തമായി അഭിനയിച്ചതായി എനിക്ക് തോന്നിയത് അദേഹം ആണ് . തീരെ ചെറിയ റോള്‍ ആയിട്ടു പോലും തന്റെ കഥാപാത്രത്തിന്റെ ശരീര ഭാഷയും ഭാവവും ഉള്‍ക്കൊണ്ട്‌ അദേഹം അഭിനയിക്കുനത് രണ്ടാം പകുതിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയി അഭിനയിക്കുന്ന ലാലേട്ടന്‍ കണ്ടു പഠിക്കേണ്ടതാണ് . ലാല്‍ ആരാധകര്‍ക്ക് വിഷമം തോന്നില്ലെങ്കില്‍ പറഞ്ഞോട്ടെ ഒരു കഥകളി നടനെ പിടിച്ചു പോലീസ്ല്‍ ചേര്‍ത്തത് പോലെയാണ് എനിക്ക് തോന്നിയത്.(ആന്ദ്രയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഇങ്ങനെ ആണ് എന്ന് പറഞ്ഞാല്‍ എനിക്ക് ഉത്തരം ഇല്ല). പിന്നെ അന്തരിച്ച നടന്‍ ശ്രീനാഥ് ഈ ചിത്രത്തില്‍ ആണ് അവസാനം അഭിനയിച്ചത് എന്നാണ് എന്‍റെ അറിവ് . തുടക്കത്തില്‍ ഒരു സ്ലൈഡ് എങ്കിലും ഇടാമായിരുന്നു എന്ന് തോന്നി .( മിക്കവാറും ഈ ചിത്രത്തിന്റെ കഥ കേട്ടത് മൂലമുണ്ടായ മനോവിഷമം മൂലമാകാം അദേഹം അത്മഹട്യ ചെയ്തത് എന്ന് ഇപ്പോള്‍ തോന്നുന്നു ).ഒരു തീവ്രവാദി നേതാവ് തന്നെ കൊണ്ട് പോകുനത് പോലീസ്കാരനെന്നും കൊല്ലാന്‍ അന്നെന്നും അറിഞ്ഞിട്ടു പോലും രക്ഷപെടാന്‍ ഒരു ശ്രമവും നടത്തുന്നില്ല എന്നത് വിചിത്രമായി തോന്നി

ലാല്‍ ഏട്ടനും രണ്ടു ലോറി നിറയെ നായികമാരും (ഇദ്ദേഹത്തിനു മലയാളത്തിലെ എല്ലാ നയികമാരോട് ഒപ്പവും അഭിനയിച്ചു കൊള്ളാം എന്ന് വല്ല നേര്‍ച്ചയും ഉണ്ടോ?പല നായികമാര്‍ക്കും കഥയില്‍ വലിയ ആവിശ്യം ഒന്നും കണ്ടില്ല ) ഒരു ലോറി ആവശ്യമില്ലാത്ത നടന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചു തകര്‍ക്കുന്നുണ്ട് .ലാലേട്ടന് ദേഹം അനങ്ങി തല്ലു കൂടാനോ ഗാന രംഗങ്ങളില്‍ അഭിനയിക്കണോ വയ്യ എന്നായിട്ടുണ്ട്.അതിനു അദേഹം നടത്തുന്ന ശ്രമങ്ങള്‍ ചിരി ആണ് ഉളവാക്കുന്നത് . ലെഫ് കെര്‍ണല്‍ ലാലേട്ടനെ പോലീസ് യുണിഫോര്‍മില്‍ ഒതുക്കുക എന്ന ധീര കൃത്യം (രണ്ടു രംഗങ്ങളില്‍ ആണെങ്കില്‍ കൂടി ) പ്രശംസ അര്‍ഹിക്കുന്നു . അവസാന രംഗങ്ങള്‍ , പ്രത്യേകിച്ചു പെട്ടന്ന് പൊട്ടി മുളയ്ക്കുന്ന വില്ലനുമായി ഉള്ള സംഘടനം (ഉന്തും തള്ളും എന്ന് പറഞ്ഞാല്‍ മതി ) ആവശ്യത്തിലും വളരെ നീണ്ടു പോയത് പോലെ തോന്നുന്നു.അത് കഴിഞ്ഞു പോലീസ്കാരോട് ലാലേട്ടന്‍ നടത്തുന്ന മോണോ ലോഗ് ശരിക്കും ചിരി മാത്രം ഉണര്തുന്നതാണ്.സ്നേഹക്കൊകെ ഒന്നും ചെയാനില്ല . എന്തോ അത്ഭുദം കാഴ്ച വെച്ചു എന്ന് പറയപ്പെടുന്ന അനന്യ എന്ന നടിയുടെ അഭിനയം കണ്ടിട്ട് ചിരിക്കുമ്പോള്‍ ഒഴികെ ബാക്കി എപ്പോഴും ഇപ്പോള്‍ കരയും എന്ന മട്ടില്‍ നടക്കുന്ന ഒരു നടി എന്നല്ലാതെ എന്നിക്കൊന്നും തോന്നിയില്ല.ഫിഡില്‍ എന്ന ചിത്രത്തിലും ഈ നടി ഇങ്ങനെ ഒക്കെ തന്നെയാണ് അഭിനയിച്ചിരുന്നത് . ഈ മൈഥിലി എന്ന നടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ബന്ധു അകന്നു സാധ്യത . അല്ലാതെ അവരെ കൊണ്ട് ഈ സിനിമയില്‍ ഒരു ആവശ്യവും ഇല്ല.ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ് .ആവശ്യമില്ലാതെ പലയിടത്തും ഗാനങ്ങള്‍ തിരുകി കയറ്റിയിരിക്കുന്നു .(നീയല്ലേടാ തീവ്രവാദി കമ്മാന്‍ഡേര്‍ എന്ന മട്ടിലുള്ള ലാലേട്ടന്റെ ചോദ്യങ്ങള്‍ (ചോദിക്കുന്നത് യുവനടന്‍ കൈലഷിനോട് !!!) തിരകഥാകൃത്ത് ഒരു പുലിയാണെന്ന് വിളിച്ചു പറയുന്നു.അവസാനത്തെ മരണത്തെ മുഖാ മുഖം കണ്ടു കൊണ്ട് ചിത്രീകരിച്ച എന്ന് അവകാശപ്പെടുന്ന രംഗങ്ങള്‍ കണ്ടാല്‍ കലാ സംവിധായകന് ചുരുങ്ങിയത് മൂന്ന് ഓസ്കാര്‍ എങ്കിലും കൊടുക്കാന്‍ തോന്നും !!

അപ്പോള്‍ ഈ ചിത്രത്തിന് എടുത്തു പറയത്തക്ക ഒരു പ്രത്യേകതയും ഇല്ലെ ?

ഉണ്ടല്ലോ കുറച്ചു കാലം മുന്‍പ് വരെ ലാല്‍ ഏട്ടന്റെ ചിത്രങ്ങളില്‍ നായകന്‍ ഒഴികെ ഒരു കഥാപാത്രങ്ങള്‍ക്കും പ്രത്യേകിച്ച് വ്യക്തിത്വം ഒന്നും കൊടുക്കാറില്ല.എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുന്നു എന്നത് ഈ ചിത്രത്തിലൂടെ കാണാം.വന്നു വന്നു ലാലേട്ടന്റെ കഥാ പാത്രത്തിനു പോലും വ്യക്തിത്വം വേണ്ട എന്നായിട്ടുണ്ട് . അത് പോരെ ? പിന്നെ ലാല്‍ ഏട്ടനോട് എളിയ ഒരപേക്ഷ . ജഗതി ലോട്ടറി പരസ്യങ്ങള്‍ അഭിനയിക്കുനത് നിര്‍ത്തിയത് പോലെ ദയവായി പ്രണയഗാന രംഗങ്ങള്‍ അഭിനയിക്കുനത് ഒഴിവാക്കാമെങ്കില്‍ മലയാള പ്രേക്ഷകര്‍ എന്നും അങ്ങയോടു കടപെട്ടിരിക്കും

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

അവനവനെ തന്നെ അനുകരിച്ചു അപഹാസ്യന്‍ ആകുന്ന ലാലേട്ടന്റെ മറ്റൊരു മഹാത്ഭുതം. ലാലേട്ടന്റെ ഒടുക്കത്തെ ആരാധകര്‍ക്ക് രസിചേക്കും.ഒരു അന്‍പതിനും അറുപതിനും ഇടക്ക് പ്രായമുള്ള ഒരു നടനെ കൊണ്ട് കഴിയുന്നതിനു ഒരു പരിധി ഉണ്ടെന്നു അറിയാഞ്ഞിട്ടല്ല. മറിച്ചു ഇവരൊക്കെ എന്ത് കാണിച്ചാലും അത് മഹാത്ഭുതം എന്ന മട്ടില്‍ നിരൂപണം നടത്തുന്ന മാധ്യമങ്ങളല്ലേ ശരിക്കും തെറി വിളി അര്‍ഹിക്കുനത് ?